വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തിയുള്ളത്‌

ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തിയുള്ളത്‌

ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തിയുള്ളത്‌

വൈദ്യശാസ്‌ത്രത്തിന്റെ പിതാവ്‌ എന്നു പൊതുവേ അറിയപ്പെടുന്ന ഗ്രീക്ക്‌ ഭിഷഗ്വരനായ ഹിപ്പോക്രാറ്റസാണ്‌ പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) ഏതാണ്ട്‌ 400-ാമാണ്ടിൽ “ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ” എഴുതിയത്‌. ആ മഹത്തായ തത്ത്വസംഹിതയാണ്‌ ഇന്നും വൈദ്യശാസ്‌ത്രത്തെ നയിക്കുന്നത്‌. അങ്ങനെയാണോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ളത്‌? ആണെങ്കിൽ നിങ്ങൾ തനിച്ചല്ല. എന്നാൽ മേൽപ്പറഞ്ഞ വാദങ്ങൾ തികച്ചും ശരിയാണോ?

തന്റെ പേരിൽ അറിയപ്പെടുന്ന പ്രതിജ്ഞ ഒരുപക്ഷേ ഹിപ്പോക്രാറ്റസ്‌ എഴുതിയത്‌ അല്ലായിരിക്കാം എന്നാണ്‌ വസ്‌തുതകൾ സൂചിപ്പിക്കുന്നത്‌. മാത്രമല്ല, ആ മാർഗദർശക തത്ത്വങ്ങൾ രചിക്കപ്പെട്ട കാലത്ത്‌ അതിനോടുണ്ടായിരുന്ന ആഭിമുഖ്യം ഇന്ന്‌ വൈദ്യശാസ്‌ത്രം കാട്ടുന്നതുമില്ല.

ഈ പുരാതന പ്രതിജ്ഞയുടെ കർത്താവ്‌ ആരെന്നു നമുക്ക്‌ അറിയാൻ സാധിക്കുമോ? അറിയാൻ കഴിയുമെങ്കിൽത്തന്നെ അതിന്‌ ഇന്നു നമ്മെ സംബന്ധിച്ച്‌ എന്തെങ്കിലും പ്രാധാന്യമുണ്ടോ?

ഹിപ്പോക്രാറ്റസാണോ പ്രതിജ്ഞ എഴുതിയത്‌?

യഥാർഥത്തിൽ ഹിപ്പോക്രാറ്റസ്‌ തന്നെയാണോ പ്രതിജ്ഞ എഴുതിയത്‌ എന്നു സംശയിക്കുന്നതിന്‌ പല കാരണങ്ങളുണ്ട്‌. നിരവധി ദേവീദേവന്മാരോടുള്ള അപേക്ഷയോടെയാണ്‌ പ്രതിജ്ഞ ആരംഭിക്കുന്നത്‌ എന്നതാണ്‌ അവയിലൊന്ന്‌. എന്നാൽ മതത്തെയും വൈദ്യശാസ്‌ത്രത്തെയും വേർതിരിക്കുകയും പ്രകൃത്യതീത ശക്തികൾക്കുപരി ഭൗതിക കാരണങ്ങളാണ്‌ രോഗത്തിനു പിന്നിലെന്ന്‌ വിലയിരുത്തുകയും ചെയ്‌ത ആദ്യവ്യക്തിയായാണ്‌ ഹിപ്പോക്രാറ്റസ്‌ അറിയപ്പെടുന്നത്‌.

കൂടാതെ, പ്രതിജ്ഞയിൽ വിലക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ പലതും ഹിപ്പോക്രാറ്റസിന്റെ കാലത്തെ വൈദ്യശാസ്‌ത്ര പ്രവർത്തനങ്ങൾക്കു വിരുദ്ധമല്ലതാനും. (21-ാം പേജിലെ ചതുരം കാണുക.) ദൃഷ്ടാന്തത്തിന്‌, ഭ്രൂണഹത്യയെയും ആത്മഹത്യയെയും വിലക്കുന്ന നിയമങ്ങളോ മതപരമായ ചട്ടങ്ങളോ ഹിപ്പോക്രാറ്റസിന്റെ കാലത്ത്‌ ഉണ്ടായിരുന്നില്ല. മാത്രമല്ല, പ്രതിജ്ഞയെടുക്കുന്ന ആൾ താൻ ശസ്‌ത്രക്രിയ ചെയ്യില്ലെന്നും പകരം അത്‌ ശസ്‌ത്രക്രിയാ വിദഗ്‌ധർക്കു വിട്ടുകൊടുക്കുമെന്നും പ്രഖ്യാപിക്കുമായിരുന്നു. എങ്കിലും ഹിപ്പോക്രാറ്റസും മറ്റു പ്രാചീന എഴുത്തുകാരും എഴുതിയതെന്നു പറയപ്പെടുന്ന ഹിപ്പോക്രാറ്റിക്‌ കൃതികളിൽ ശസ്‌ത്രക്രിയാ വിദ്യകളും വിവരിക്കപ്പെടുന്നുണ്ട്‌.

അതുകൊണ്ട്‌ പ്രതിജ്ഞയുടെ കർത്തൃത്വം ഇപ്പോഴും പണ്ഡിതന്മാർക്കിടയിൽ തർക്കവിഷയമാണെങ്കിലും ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ അദ്ദേഹം രചിച്ചതല്ലെന്നു കരുതാൻ തക്ക ന്യായമുണ്ടെന്നു തോന്നുന്നു. ജീവന്റെ പവിത്രത സംബന്ധിച്ച ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ശസ്‌ത്രക്രിയയോട്‌ വൈമുഖ്യം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്ന പൊ.യു.മു. നാലാം നൂറ്റാണ്ടിലെ പൈതഗോറിയൻ തത്ത്വചിന്തയോട്‌ ഏറ്റവും അടുപ്പമുള്ള തത്ത്വചിന്തയാണ്‌ പ്രതിജ്ഞയിൽ പ്രകടമാകുന്നത്‌.

സമ്മിതി മങ്ങുന്നു, വീണ്ടെടുക്കുന്നു

പ്രതിജ്ഞ എഴുതിയത്‌ ആരുതന്നെ ആയാലും പാശ്ചാത്യ വൈദ്യശാസ്‌ത്രത്തിൽ, പ്രത്യേകിച്ച്‌ അതിന്റെ സദാചാര മേഖലയിൽ ഈ പ്രതിജ്ഞയ്‌ക്കുള്ള പ്രഭാവം ചോദ്യംചെയ്യാനാവില്ല. “വൈദ്യശാസ്‌ത്രത്തിലെ കർശനമായ സദാചാര സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞ അത്യുന്നത സ്ഥാനം,” “വികസിത ലോകത്തിലെ രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം,” “തൊഴിൽപരമായ ധാർമികതയുടെ ഉത്‌കൃഷ്ട സംഹിത” എന്നൊക്കെയാണ്‌ ഇതു വിശേഷിപ്പിക്കപ്പെടുന്നത്‌. 1913-ൽ ഒരു വിശ്രുത കനേഡിയൻ ഭിഷഗ്വരനായ സർ വില്യം ഓസ്‌ലർ പറഞ്ഞു: “ഇത്‌ ഹിപ്പോക്രാറ്റസിന്റെ കാലത്തു രചിക്കപ്പെട്ടതാണോ അല്ലയോ എന്നതിന്‌ വലിയ പ്രസക്തിയൊന്നുമില്ല . . . 25 നൂറ്റാണ്ടുകളായി അത്‌ വൈദ്യസമൂഹത്തിന്റെ സദാചാര പ്രമാണമാണ്‌. പല സർവകലാശാലകളിലും, പരിശീലനം പൂർത്തിയാക്കിയ ഡോക്ടർമാർ പ്രതിജ്ഞയെടുക്കുന്നത്‌ ഇതിനെ ആധാരമാക്കിയാണ്‌.”

എന്നിരുന്നാലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈ പ്രതിജ്ഞയ്‌ക്ക്‌ അതുവരെ ഉണ്ടായിരുന്ന സമ്മിതിക്കു മങ്ങലേറ്റു, അന്നത്തെ ശാസ്‌ത്രീയ മുന്നേറ്റങ്ങളാവാം അതിനു കാരണം. യുക്തിവാദം വേരുറപ്പിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ, പ്രതിജ്ഞ കാലഹരണപ്പെട്ടതും അപ്രസക്തവുമായി കാണപ്പെട്ടിരിക്കാം. എന്നാൽ ശാസ്‌ത്രം എത്രതന്നെ മുന്നേറിയാലും സദാചാര മാർഗനിർദേശത്തിന്റെ ആവശ്യകത ഇല്ലാതാകുന്നില്ല. അതുകൊണ്ടായിരിക്കാം സമീപദശകങ്ങളിൽ ഈ പ്രതിജ്ഞ, നഷ്ടപ്പെട്ട സമ്മിതി വീണ്ടെടുത്തത്‌.

മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തോടോ ബിരുദ സ്വീകരണത്തോടോ ഉള്ള ബന്ധത്തിൽ പ്രതിജ്ഞയെടുക്കുന്നത്‌ ഒരു പ്രധാന നടപടിയായി വീണ്ടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1993-ൽ ഐക്യനാടുകളിലും കാനഡയിലും നടത്തിയ ഒരു സർവേയിൽ ഉൾപ്പെട്ട 98 ശതമാനം മെഡിക്കൽ കോളേജുകളിലും ചില പ്രതിജ്ഞാ ചടങ്ങുകൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. 1928-ൽ 24 ശതമാനം മാത്രമാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. യുണൈറ്റഡ്‌ കിങ്‌ഡത്തിൽ നടത്തിയ സമാനമായ ഒരു സർവേ 50 ശതമാനം കോളേജുകൾ ഒരു പ്രതിജ്ഞയോ പ്രഖ്യാപനമോ നിർവഹിക്കുന്നുണ്ടെന്നു കാണിക്കുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും അത്‌ ഏതാണ്ട്‌ 50 ശതമാനം തന്നെയാണ്‌.

കാലാനുസൃതമായ മാറ്റം

എന്നാൽ ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ മാറ്റത്തിനു വിധേയമാകാത്ത ഒന്നല്ല. കടന്നുപോയ നൂറ്റാണ്ടുകളിൽ ക്രൈസ്‌തവലോകത്തിൽ അതതു കാലത്ത്‌ നിലവിലിരുന്ന വിശ്വാസങ്ങൾക്ക്‌ അനുസൃതമായി അതിൽ മാറ്റം വരുത്തിയിട്ടുണ്ട്‌. ചിലപ്പോൾ മാരക രോഗങ്ങൾക്ക്‌ ഇരയാകുന്നവരെ കൈകാര്യം ചെയ്യുന്നതു പോലുള്ള വിഷയങ്ങളോട്‌ അനുബന്ധിച്ചും മാറ്റം വന്നിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ആധുനിക ചിന്തയ്‌ക്ക്‌ അനുസൃതമായ ചില പൊരുത്തപ്പെടുത്തലുകൾ അതിൽ വരുത്തുകയുണ്ടായി.

ഈ പ്രതിജ്ഞയുടെ പല ഭാഷാന്തരങ്ങളിലും, ആധുനിക വൈദ്യശാസ്‌ത്രം ഉപേക്ഷിച്ചിട്ടുള്ള സമ്പ്രദായങ്ങൾ ഒഴിവാക്കുകയും സമകാലീന സമൂഹത്തിന്റെ ആശയങ്ങൾക്ക്‌ അനുസൃതമായവ ഉൾപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. ദൃഷ്ടാന്തത്തിന്‌, രോഗിയുടെ അവകാശം എന്ന തത്ത്വം ആധുനിക ചികിത്സാ സമ്പ്രദായത്തിനു നിർണായകമായിരിക്കാം; എന്നാൽ പുരാതന ഗ്രീക്കു വൈദ്യശാസ്‌ത്രത്തിലോ ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞയിലോ അങ്ങനെയൊരു ആശയം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉപയോഗത്തിലുള്ള മിക്ക പ്രഖ്യാപനങ്ങളിലും രോഗിയുടെ അവകാശങ്ങൾ എന്ന ആശയത്തിന്‌ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നതായി കാണാം.

ഇതിനു പുറമേ, കാര്യജ്ഞാനത്തോടെയുള്ള ഒരു തിരഞ്ഞെടുപ്പ്‌ (ഉൾപ്പെട്ടിരിക്കുന്ന ചികിത്സാരീതിയെ കുറിച്ച്‌ പൂർണ വിശദീകരണം ലഭിച്ചശേഷം രോഗി തീരുമാനമെടുക്കുന്നത്‌) പോലുള്ള ആശയങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയതോടെ രോഗിയും ചികിത്സകനും തമ്മിലുള്ള ബന്ധത്തിനും മാറ്റം വന്നിരിക്കുന്നു. അതിനാൽ ഭൂരിഭാഗം മെഡിക്കൽ കോളേജുകളും ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ തനതു രൂപത്തിൽ മുറുകെ പിടിക്കാത്തതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ.

പ്രതിജ്ഞയിൽ വന്നിട്ടുള്ള മറ്റു ചില മാറ്റങ്ങൾ കൂടുതൽ അത്ഭുതം ഉളവാക്കിയേക്കാം. 1993-ൽ ഐക്യനാടുകളിലും കാനഡയിലും നടന്ന പ്രതിജ്ഞകളിൽ കേവലം 43 ശതമാനം മാത്രമാണ്‌ ഡോക്ടർമാർ അവരുടെ പ്രവർത്തനങ്ങൾക്ക്‌ ഉത്തരവാദികളായിരിക്കും എന്ന ആശയം ഉൾപ്പെടുത്തിയത്‌. മിക്ക ആധുനിക പതിപ്പുകളും പ്രതിജ്ഞാ ലംഘനത്തിന്‌ യാതൊരു പിഴയും ഉൾപ്പെടുത്തുന്നില്ല. ദയാവധം, ഭ്രൂണഹത്യ, ദേവതാസ്‌തുതി എന്നിവയെ കുറിച്ചുള്ള പരാമർശങ്ങൾ പ്രതിജ്ഞയിൽനിന്ന്‌ ഒഴിവാക്കിയിരിക്കുന്നു എന്നു മാത്രമല്ല, സർവേയിൽ പങ്കെടുത്ത മെഡിക്കൽ കോളേജുകളിൽ 3 ശതമാനം മാത്രമാണ്‌ രോഗികളുമായി ലൈംഗികബന്ധം പുലർത്തുകയില്ല എന്ന കാര്യം പ്രതിജ്ഞയിൽ ഉൾപ്പെടുത്തിയത്‌.

പ്രതിജ്ഞയുടെ മൂല്യം

ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞയിൽ പല മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, അടിസ്ഥാനപരമായി ഉത്‌കൃഷ്ടവും ധാർമികവുമായ ആദർശങ്ങളോടു പ്രതിബദ്ധതയുള്ള ഒരു തൊഴിൽ മേഖലയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പ്രതിജ്ഞ പ്രാധാന്യം അർഹിക്കുന്നതായി മിക്കപ്പോഴും വീക്ഷിക്കപ്പെടുന്നു. നിലവിലുള്ള മിക്ക പ്രതിജ്ഞകളും, ചികിത്സകർക്ക്‌ രോഗികളോടുള്ള പ്രതിബദ്ധതയ്‌ക്കു പ്രാധാന്യം നൽകുന്നതായി മുമ്പു പരാമർശിച്ച 1993-ലെ സർവേ കണ്ടെത്തി. ഇത്‌ രോഗികൾക്കു വേണ്ടി തങ്ങളുടെ പരമാവധി വാഗ്‌ദാനം ചെയ്യാൻ പുതിയ ചികിത്സകരെ പ്രേരിപ്പിക്കുന്നു. അത്തരമൊരു പ്രതിജ്ഞ വൈദ്യശാസ്‌ത്ര മേഖലയുടെ അടിസ്ഥാനമായി വർത്തിക്കുന്ന മൂല്യവത്തായ ധാർമിക തത്ത്വങ്ങളിലേക്കു വെളിച്ചം വീശുന്നു.

ദ മെഡിക്കൽ ജേർണൽ ഓഫ്‌ ഓസ്‌ട്രേലിയയിൽ പ്രസിദ്ധീകരിച്ച ഒരു പത്രാധിപക്കുറിപ്പിൽ പ്രൊഫസർ എഡ്‌മണ്ട്‌ പെലെഗ്രിനോ ഇപ്രകാരം എഴുതി: “വൈദ്യശാസ്‌ത്ര പ്രതിജ്ഞ ഇന്നു പലരെ സംബന്ധിച്ചും ശിഥിലമായ ഒരു പുരാതന സദാചാര പ്രമാണത്തിന്റെ ഒരു നുറുങ്ങു മാത്രമാണ്‌. എന്നാൽ അതു മറന്നു കളയുന്നത്‌ വൈദ്യശാസ്‌ത്ര മേഖലയെ ഒരു വാണിജ്യ, വ്യവസായ സംരംഭമോ അല്ലെങ്കിൽ ലാഭത്തിനുവേണ്ടി നടത്തുന്ന ഒരു ഏർപ്പാടോ ആക്കിത്തീർക്കുമെന്ന്‌ ഓർമിപ്പിക്കാൻ മതിയായ അളവിൽ ആ സിദ്ധാന്തം വൈദ്യശാസ്‌ത്രത്തിന്റെ മനസ്സാക്ഷിയിൽ അവശേഷിച്ചിട്ടുണ്ട്‌.”

ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞയോ അതിന്റെ ചുവടു പിടിച്ചുണ്ടായ ആധുനിക പ്രഖ്യാപനങ്ങളോ ഇന്നു പ്രസക്തമാണോ എന്ന സൈദ്ധാന്തിക സംവാദം ഇനിയും തുടർന്നേക്കാം. എന്നാൽ, അതിന്റെ ഫലം എന്തു തന്നെയായാലും രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഡോക്‌ടർമാർ പ്രകടമാക്കുന്ന പ്രതിബദ്ധത ഇന്നും വിലമതിക്കത്തക്കതാണ്‌. (g04 4/22)

[21-ാം പേജിലെ ചതുരം]

ഹിപ്പോക്രാറ്റിക്‌ പ്രതിജ്ഞ

ലൂറ്റ്‌

വിക്‌ ഏഡൽസ്റ്റൈന്റെ പരിഭാഷയെ അടിസ്ഥാനപ്പെടുത്തിയുള്ളത്‌

വൈദ്യനായ അപ്പോളോയുടെയും അസ്‌ക്ലീപ്പിയസിന്റെയും ഈയീയായുടെയും പാനാകീയായുടെയും എല്ലാ ദേവീദേവന്മാരുടെയും നാമത്തിൽ, അവർ സാക്ഷികളായി, ഈ പ്രതിജ്ഞയും ഉടമ്പടിയും എന്റെ പ്രാപ്‌തിക്കും ഗ്രാഹ്യത്തിനും അനുസൃതമായി പാലിച്ചുകൊള്ളാം എന്ന്‌ ഞാൻ ഇതിനാൽ സമ്മതിച്ചുകൊള്ളുന്നു.

എന്നെ ഈ വിദ്യ അഭ്യസിപ്പിച്ച വ്യക്തിയെ എന്റെ മാതാപിതാക്കൾക്കു തുല്യരായി കാണുകയും എന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തോടു സഹകരിച്ചു പ്രവർത്തിക്കുകയും അദ്ദേഹത്തിനു പണം ആവശ്യമുള്ളപ്പോൾ എനിക്കുള്ളതിന്റെ ഒരോഹരി നൽകുകയും അദ്ദേഹത്തിന്റെ സന്തതികളെ എന്റെ സഹോദരന്മാരെ പോലെ കരുതി അവർ ആഗ്രഹിക്കുന്നപക്ഷം അവരിൽനിന്നു കൂലി ഈടാക്കാതെയും ബാധ്യതയിൻ കീഴിൽ ആക്കാതെയും ഈ വിദ്യ പഠിപ്പിക്കുകയും എന്റെ മക്കൾക്കും എന്നെ പഠിപ്പിച്ച വ്യക്തിയുടെ മക്കൾക്കും ഉടമ്പടി ഒപ്പുവെക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും തത്ത്വോപദേശവും വാചികാഭ്യസനവും മറ്റെല്ലാ ബോധനവും നൽകുകയും ചെയ്‌തുകൊള്ളാമെന്നും ഇവർക്കല്ലാതെ മറ്റാർക്കും അവ നൽകുകയില്ലെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

എന്റെ പ്രാപ്‌തിയും ഗ്രാഹ്യവും അനുസരിച്ച്‌, രോഗബാധിതരായവരുടെ പ്രയോജനത്തിനുവേണ്ടി ഉചിതമായ ഭക്ഷണക്രമം നിർദേശിക്കുന്നതായിരിക്കും. അവരെ ഞാൻ ദ്രോഹത്തിൽനിന്നും അനീതിയിൽനിന്നും സംരക്ഷിക്കും.

ആവശ്യപ്പെട്ടാൽപ്പോലും മരണകരമായ ഒരു ഔഷധം കൊടുക്കുകയോ അത്തരമൊരു ഔഷധംനിർദേശിക്കുകയോ ഇല്ല. സമാനമായി, ഒരു സ്‌ത്രീക്ക്‌ ഗർഭച്ഛിദ്രത്തിന്‌ ഞാൻ മരുന്നു കൊടുക്കുകയില്ല. എന്റെ ജീവിതവും എന്റെ വിദ്യയും നിർമലതയോടും വിശുദ്ധിയോടും കൂടെ ഞാൻ കാത്തുകൊള്ളും.

ഞാൻ ശസ്‌ത്രക്രിയയ്‌ക്കുള്ള ഉപകരണം ഉപയോഗിക്കുകയില്ല—മൂത്രസഞ്ചിയിലെയോ മറ്റോ കല്ലു മൂലം ദുരിതം അനുഭവിക്കുന്ന ഒരു രോഗിയുടെ കാര്യത്തിൽപ്പോലും. ആ ജോലി ഞാൻ ശസ്‌ത്രക്രിയ ചെയ്യുന്നവർക്കായി വിട്ടുകൊടുക്കും.

ഞാൻ ഏതു വീട്ടിൽ പോയാലും അത്‌ രോഗികളുടെ പ്രയോജനത്തിനുവേണ്ടി ആയിരിക്കും; മനഃപൂർവമായ എല്ലാത്തരം അനീതിയിൽനിന്നും ദ്രോഹത്തിൽനിന്നും പ്രത്യേകിച്ച്‌, രോഗികളുമായുള്ള ലൈംഗിക ബന്ധത്തിൽനിന്ന്‌, സ്വതന്ത്രനോ അടിമയോ പുരുഷനോ സ്‌ത്രീയോ ആരുമായിക്കൊള്ളട്ടെ, ഞാൻ ഒഴിഞ്ഞുനിൽക്കും.

ചികിത്സാ സംബന്ധമായോ അല്ലാതെയോ ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട്‌ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്യുന്ന, പരസ്യപ്പെടുത്തരുതാത്ത കാര്യങ്ങൾ അതീവ രഹസ്യമായിത്തന്നെ ഞാൻ സൂക്ഷിക്കും.

ഞാൻ ഈ പ്രതിജ്ഞ നിറവേറ്റുകയും ലംഘിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ ജീവിതവും വൈദ്യവൃത്തിയും ആസ്വദിക്കാനും എല്ലാ കാലത്തും എല്ലാവരാലും ബഹുമാനിക്കപ്പെടാനും ഇടവരട്ടെ; ഞാൻ ഈ പ്രതിജ്ഞ ലംഘിക്കുന്നെങ്കിൽ ഇതിനു വിപരീതവും വന്നുഭവിക്കട്ടെ.

[20-ാം പേജിലെ ചിത്രം]

ഹിപ്പോക്രാറ്റിക്‌ കൃതിയിൽനിന്നുള്ള ഒരു പേജ്‌

[20-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഹിപ്പോക്രാറ്റസും പേജും: Courtesy of the National Library of Medicine