വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കടലിലെ നിറംമാറും വിരുതൻ

കടലിലെ നിറംമാറും വിരുതൻ

കടലിലെ നിറംമാറും വിരുതൻ

“നീരാളി. അയ്യോ! അത്‌ ഒരു മനുഷ്യനെ അപ്പാടെ വിഴുങ്ങിക്കളയും. അവനെ വലിച്ചടുപ്പിച്ചിട്ട്‌ ഉള്ളിലേക്ക്‌ ഒറ്റ വലിയാണ്‌. വരിഞ്ഞു മുറുക്കി, നിശ്ചലനാക്കി, ആ ഭീകരസത്വം സാവധാനം തന്നെ വയറ്റിലാക്കുന്നത്‌ അവൻ അറിയുന്നു.” —വിക്ടർ ഹ്യൂഗോ എഴുതിയ കടലിലെ കഠിനാധ്വാനികൾ (ഇംഗ്ലീഷ്‌).

നീരാളി ഒരു ഭീകര കഥാപാത്രമായാണ്‌ പൊതുവേ അറിയപ്പെടുന്നത്‌. പൗരാണിക കെട്ടുകഥകളും മേലുദ്ധരിച്ചതുപോലെയുള്ള പേടിപ്പെടുത്തുന്ന നീരാളിക്കഥകളും അതിന്‌ ഒരു ഭീകര പരിവേഷം നൽകിയിരിക്കുന്നു.

എന്നാൽ കഥകളിലെ ഈ ഭീകരൻ സത്യത്തിൽ വെറുമൊരു പാവത്താനാണ്‌. പസിഫിക്‌ സമുദ്രത്തിൽ കാണപ്പെടുന്ന, ഏതാണ്ട്‌ ആറുമീറ്റർ നീളവും 50 കിലോഗ്രാം വരെ ഭാരവും ഉള്ള ഭീമൻ നീരാളിപോലും സാധാരണഗതിയിൽ മനുഷ്യന്‌ ഉപദ്രവം ചെയ്യുന്നവയല്ല. അടുത്തകാലങ്ങളിൽ, അഷ്ടഭുജങ്ങളുള്ള ഈ “സത്വ”ത്തെ സംബന്ധിച്ച കൽപ്പിതകഥകൾ യാഥാർഥ്യങ്ങൾക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. മുങ്ങലുകാർക്കും (divers) സമുദ്രജീവശാസ്‌ത്രജ്ഞർക്കും നിരവധി ഇനം നീരാളികളെ കുറിച്ച്‌ ഒട്ടനവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.

ഇരപിടിത്തവും ശത്രുക്കളിൽനിന്നുള്ള ഒഴിഞ്ഞുമാറ്റവും

ഞണ്ട്‌, ചെമ്മീൻ, കക്കകൾ തുടങ്ങി പുറംതോടുള്ള ജീവികളാണ്‌ നീരാളികളുടെ മുഖ്യ ആഹാരം, അല്ലാതെ മനുഷ്യരല്ല. നീരാളികൾ അവയുടെ എട്ടു കൈകളും അവയിലുള്ള ബലമേറിയ 1,600-ഓളം സക്കറുകളും (ദ്രാവകം വലിച്ചെടുക്കുന്നതിനുള്ള അവയവം) ഉപയോഗിച്ചാണ്‌ ഇരയെ പിടിക്കുന്നത്‌. ഈ സക്കറുകൾ ഉപയോഗിച്ച്‌, ഒരു ചെറിയ നീരാളിക്ക്‌ അതിന്റെ 20 ഇരട്ടി ഭാരമുള്ള ഒരു വസ്‌തുവിനെ വലിച്ചുകൊണ്ടുവരാൻ സാധിക്കും! ചില നീരാളികൾ വിഷം ചീറ്റുന്നവയാണ്‌, ക്ഷണനേരംകൊണ്ട്‌ ഇരയെ മരവിപ്പിക്കാൻ ഈ വിഷത്തിന്‌ കഴിയും. a ഇരയെ കിട്ടിയാൽ നീരാളി കൊക്കുപോലെയിരിക്കുന്ന തന്റെ വായിലേക്ക്‌ അതിനെ വലിച്ചെടുത്ത്‌ ഭക്ഷിക്കുകയായി.

ഇനി മറ്റേതെങ്കിലും ജീവി നീരാളിയെ ശാപ്പിടാമെന്ന്‌ കരുതി എത്തുകയാണെങ്കിലോ? ഈ ജന്തുവിന്റെ ഒരു പ്രത്യേകതയെ കുറിച്ചു കേട്ടാൽ നാം അതിശയിച്ചേക്കാം. നീരാളിയുടെ ഇളംനീല നിറമുള്ള രക്തത്തിന്‌ ആധാരം ഹീമോഗ്ലോബിൻ അല്ല മറിച്ച്‌ ഹീമോസൈയാനിൻ ആണ്‌, ഇതാകട്ടെ വളരെ കുറച്ച്‌ ഓക്‌സിജൻ മാത്രമേ വഹിക്കുന്നുള്ളൂ. അതുകൊണ്ട്‌, പാവം നീരാളി വളരെപ്പെട്ടെന്ന്‌ തളർന്നുപോകും. എന്നുവെച്ച്‌ ഇരപിടിയന്മാർക്ക്‌ അവയെ എളുപ്പം പിടികൂടാമെന്നൊന്നും കരുതേണ്ട. സീലുകളിൽനിന്നും തിമിംഗിലങ്ങളിൽനിന്നും മറ്റും രക്ഷപ്പെടാൻ ഈ വിരുതന്മാർക്കു ചില പ്രത്യേക വിദ്യകൾ ഉണ്ട്‌.

അതിലൊന്നാണ്‌ പ്രേഷണം (propulsion). ഭീഷണി നേരിടുന്ന പക്ഷം നീരാളി, കട്ടികൂടിയ ശരീരകോടരത്തിനുള്ളിലേക്ക്‌ എടുക്കുന്ന വെള്ളം ചീറ്റിത്തെറിപ്പിച്ചുകൊണ്ട്‌ പിന്നോട്ടു കുതിക്കുന്നു. രക്ഷപ്പെടാൻ ഈ സൂത്രശാലികൾ മറ്റൊരു തന്ത്രംകൂടി പ്രയോഗിക്കുന്നു. ഇവ മഷി സ്രവിപ്പിച്ചുകൊണ്ട്‌ ഒരു മറ സൃഷ്ടിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വർണകം കടൽവെള്ളത്തിൽ ലയിക്കാത്തതാണ്‌. തന്മൂലം മഷിമറ അപ്രത്യക്ഷമാകുന്നതിനു മുമ്പേ ശത്രുവിന്റെ കണ്ണു വെട്ടിച്ച്‌ അവിടെനിന്ന്‌ മുങ്ങിക്കളയാൻ നീരാളിക്കാകും.

ആൾമാറാട്ട വിദഗ്‌ധൻ

വാസ്‌തവത്തിൽ, ശത്രുവിന്റെ കണ്ണിൽപ്പെടാതെ കഴിയുന്നതാണ്‌ ഇക്കൂട്ടർക്ക്‌ ഏറെ ഇഷ്ടം. എങ്ങനെയാണ്‌ ഇവ ഇരപിടിയന്മാരിൽനിന്ന്‌ ഒളിച്ചുകഴിയുന്നത്‌? സമുദ്രാന്തർ പര്യവേഷണ രംഗത്ത്‌ പ്രശസ്‌തനായ ഷാക്ക്‌-ഈവ്‌ കൂസ്റ്റോ ഇപ്രകാരം എഴുതി: “മാർസേൽസിൽവെച്ച്‌, ഞങ്ങളുടെ സംഘം നീരാളികളെ കുറിച്ചുള്ള സിനിമയുടെ ഷൂട്ടിങ്‌ തുടങ്ങിയ സമയത്ത്‌ മുങ്ങലുകാരിൽ മിക്കവരും ആ പ്രദേശത്തു നീരാളികളേ ഇല്ലെന്ന്‌ റിപ്പോർട്ടു ചെയ്‌തു. മുമ്പ്‌ അവ അവിടെ ഉണ്ടായിരുന്നെങ്കിൽത്തന്നെയും ഇപ്പോൾ ഇല്ല എന്ന്‌ അവർ ഉറപ്പിച്ചു പറഞ്ഞു. വാസ്‌തവത്തിൽ, നീരാളികളുടെ തൊട്ടടുത്തുകൂടെയായിരുന്നു മുങ്ങലുകാർ നീന്തിക്കൊണ്ടിരുന്നത്‌. ചുറ്റുപാടുകൾക്ക്‌ അനുയോജ്യമായി നിറംമാറി അതിസമർഥമായി ഒളിച്ചിരിക്കുകയായിരുന്നു ഈ സൂത്രശാലികൾ. അവയെ തിരിച്ചറിയാനേ കഴിയില്ലായിരുന്നു.” അവ എങ്ങനെയാണ്‌ ഈ പണി പറ്റിച്ചത്‌?

വളർച്ചയെത്തിയ ഒരു നീരാളിക്ക്‌ അതിന്റെ ത്വക്കിൽ അനേകം വർണകകോശങ്ങൾ ഉണ്ട്‌, ഒരു ചതുരശ്ര മില്ലിമീറ്ററിൽ ഏകദേശം 200 എന്ന കണക്കിൽ 20 ലക്ഷം വരെ വരുമിത്‌. ഓരോ വർണകകോശത്തിലും ചുവപ്പ്‌, മഞ്ഞ അല്ലെങ്കിൽ കറുപ്പ്‌ വർണകങ്ങൾ ഉണ്ട്‌. ഈ കോശങ്ങൾക്കു ചുറ്റുമുള്ള പേശികൾ സങ്കോചിപ്പിക്കുകയോ അയയ്‌ക്കുകയോ ചെയ്‌തുകൊണ്ട്‌ നീരാളിക്ക്‌ ഏതാനും നിമിഷം കൊണ്ട്‌ തന്റെ ശരീരം മുഴുവനും മറ്റേതെങ്കിലും നിറമാക്കുന്നതിനോ പലനിറങ്ങളുടെ സമ്മിശ്രമാക്കുന്നതിനോ കഴിയും.

വൈരുദ്ധ്യമെന്നു പറയട്ടെ, നീരാളിയുടെ നേത്രങ്ങൾക്കു വർണക്കാഴ്‌ച ഇല്ലെന്നാണ്‌ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്‌. എന്നാൽ വർണകകോശങ്ങളിൽ അടങ്ങിയിരിക്കുന്ന മൂന്നു വർണകങ്ങളെക്കാൾ കൂടുതൽ നിറഭേദങ്ങൾ ത്വക്കിൽ വരുത്താൻ നീരാളിക്കു കഴിയും. അതിന്റെ ചുറ്റുപാടുകളുടെ നിറങ്ങളുമായി ചേർന്നുപോകുന്ന വർണങ്ങളിൽ പ്രകാശരശ്‌മികളെ അപവർത്തനം ചെയ്യുന്ന ദർപ്പണപ്രതലങ്ങളോടു കൂടിയ വർണദീപ്‌തകോശങ്ങൾ (Iridocytes) അതിനുണ്ട്‌. മാത്രമോ, ഒരു പവിഴപ്പുറ്റിൽ ഒളിക്കുമ്പോൾ നീരാളിക്ക്‌ അതിന്റെ മാർദവമേറിയ ശരീരം ചുളുക്കി മുള്ളുപോലെയാക്കി പവിഴപ്പുറ്റിനു സമാനമായ പരുക്കൻ പ്രതലം സൃഷ്ടിക്കാൻ വരെ കഴിയും.

വീടു പണിയാനും വീടു നോക്കാനും മിടുക്കർ

ഇത്രയും കേട്ടുകഴിഞ്ഞ സ്ഥിതിക്ക്‌ നീരാളികളുടെ പാർപ്പിടം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന്‌ പറഞ്ഞാൽ അതിൽ അതിശയമൊന്നുമില്ലല്ലോ. അവ തങ്ങളുടെ ഭവനം പണിയാൻ ഇഷ്ടപ്പെടുന്നത്‌ വിള്ളലുകളിലും കൂറ്റൻ പാറകൾക്കടിയിലുമാണ്‌. സമീപ പ്രദേശത്തുനിന്നും കിട്ടുന്ന നിർമാണ സാമഗ്രികൾ ഉപയോഗിച്ചാണു വീട്‌ ഉണ്ടാക്കുന്നത്‌. അവയുടെ പാർപ്പിടത്തിന്റെ മേൽക്കൂരയും ചുവരുകളും കല്ലുകൾ, ലോഹക്കഷണങ്ങൾ, കക്കകൾ എന്തിന്‌ തകർന്ന കപ്പലുകളുടെ അവശിഷ്ടങ്ങളും സമുദ്രത്തിൽ വന്നടിയുന്ന പാഴ്‌വസ്‌തുക്കളും പോലും അടുക്കിവെച്ച്‌ നിർമിച്ചതായിരിക്കും.

വീടുപണി പൂർത്തിയായാൽ പിന്നെ നീരാളി ഗൃഹപരിപാലനത്തിൽ അതീവ ശ്രദ്ധപുലർത്തുന്നു. അകത്തെ മണൽത്തറ വെള്ളം ചീറ്റിച്ചു മാർദവപ്പെടുത്തുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ എല്ലാ അവശിഷ്ടങ്ങളും വീട്ടിൽനിന്നു പുറന്തള്ളും. ഈ ജീവിയുടെ ഗൃഹപരിപാലനവൈദഗ്‌ധ്യം ഒന്നു പരീക്ഷിക്കുന്നതിന്‌ കൂസ്റ്റോയുടെ സംഘത്തിലുള്ള മുങ്ങലുകാർ ഒരു നീരാളി മടയുടെ ചുവരിൽനിന്ന്‌ ചില കല്ലുകൾ എടുത്തുമാറ്റി. നീരാളി എന്താണു ചെയ്‌തത്‌? ഉരുളൻ കല്ലുകൾ ഓരോന്നായി പെറുക്കിവെച്ച്‌ അതു മെല്ലെ തന്റെ ചുവർ പുനർനിർമിച്ചു! കൂസ്റ്റോ ഇപ്രകാരം എഴുതി: “ചുവർ പൂർത്തിയാക്കുന്നതുവരെ അതു പണിതുടർന്നു. മുങ്ങലുകാർ ഇടിച്ചുകളഞ്ഞ ആ ചുവരിനോട്‌ സർവസാദൃശ്യവും പുലർത്തുന്നതായിരുന്നു പുനർനിർമിതി.” തങ്ങളുടെ വീട്‌ അടുക്കും ചിട്ടയും വൃത്തിയുമുള്ളതായി സൂക്ഷിക്കുന്ന കാര്യത്തിൽ പേരുകേട്ടവരാണു നീരാളികൾ. കുന്നുകൂടിക്കിടക്കുന്ന മണലും അവശിഷ്ടങ്ങളും നിറഞ്ഞ ഒരു മട കാണുകയാണെങ്കിൽ മുങ്ങലുകാർക്ക്‌ അറിയാം അതിൽ ‘ആൾത്താമസം’ ഇല്ലെന്ന്‌.

അവളുടെ അന്തിമഭവനം

സാധാരണഗതിയിൽ, ഒരു പെൺനീരാളിയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും പ്രധാന ഭവനം മുട്ടയിടുന്ന മടയാണ്‌. ഇതാണ്‌ അവളുടെ അന്തിമഭവനവും. തന്റെ ഇണയിൽനിന്ന്‌ ബീജാണുക്കൾ സ്വീകരിച്ചശേഷം അണ്ഡങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നതുവരെ അവൾ അവ ശരീരത്തിൽ സംഭരിച്ചുവെക്കുന്നു. ഈ കാലയളവിൽ പറ്റിയ ഒരു ഭവനത്തിനായുള്ള തിരക്കിട്ട അന്വേഷണത്തിലായിരിക്കും അവൾ. അതിനായി ചിലപ്പോൾ ആഴ്‌ചകൾതന്നെ എടുത്തേക്കാം. അടുത്തതായി, അവൾ മട സുരക്ഷിതമാക്കിയിട്ട്‌, മേൽക്കൂരയിൽ ഒട്ടിയിരിക്കത്തക്ക വിധം കുലകളായി ആയിരക്കണക്കിനു മുട്ടകൾ നിക്ഷേപിക്കുന്നു. എന്നാൽ ബ്ലൂറിങ്‌ഡ്‌ നീരാളി ഇത്തരം മടകളൊന്നും നിർമിക്കാറില്ല. അവളുടെ നീലനിറംതന്നെ ശത്രുക്കൾ അവളോട്‌ അടുക്കരുതെന്നുള്ള മുന്നറിയിപ്പായി ഉതകുന്നു. ശരീരത്തിലെ ഈ അപായവർണം മറ്റുള്ളവർക്കു ദൃശ്യമാകാൻ ഏറ്റവും പറ്റിയ ഇടം കടൽത്തട്ട്‌ ആയതിനാൽ മുട്ടയിടുന്നതിനും സംരക്ഷിക്കുന്നതിനും ഇക്കൂട്ടർ തിരഞ്ഞെടുക്കാറുള്ളതും അവിടംതന്നെയാണ്‌.

പെൺനീരാളി കർത്തവ്യബോധമുള്ള ഒരു മാതാവാണ്‌. സാധാരണഗതിയിൽ മുട്ടകളിട്ടു കഴിഞ്ഞാൽ അവൾ തീറ്റി തിന്നാറില്ല. പകരം തന്റെ മുട്ടകൾ സംരക്ഷിക്കുന്നതിലും വൃത്തിയാക്കുന്നതിലും അവയ്‌ക്ക്‌ ആവശ്യമായ വായു ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതിലും ഒക്കെയായിരിക്കും അവളുടെ മുഴു ശ്രദ്ധയും. അതുപോലെ അവൾ മട ബലപ്പെടുത്തുകയും ശത്രുക്കളെ തുരത്തിയോടിക്കാൻ സദാ തയ്യാറായിരിക്കുകയും ചെയ്യുന്നു. മുട്ടവിരിഞ്ഞ്‌ കുഞ്ഞുങ്ങൾ പുറത്തുവന്നു കഴിയുമ്പോൾ അമ്മ നീരാളിയുടെ ജീവിതം അവസാനിക്കുമെങ്കിലും ആ നിമിഷംവരെ അവൾ അവർക്കുവേണ്ടി കരുതുന്നു. കൂസ്റ്റോ ഇപ്രകാരം പറഞ്ഞു: “തന്റെ മുട്ടകൾ കാവലില്ലാതെ ഇട്ടേക്കുന്ന ഒരു പെൺനീരാളിയെ കുറിച്ച്‌ ഇന്നേവരെ ആരും പറഞ്ഞ്‌ കേട്ടിട്ടില്ല.”

മിക്ക നീരാളി വർഗങ്ങളിലും മുട്ടവിരിഞ്ഞ്‌ പുറത്തുവരുന്ന കുഞ്ഞുങ്ങൾ, പ്ലവകങ്ങളായി ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു. ഇവയിൽ പലതും മറ്റു സമുദ്രജീവികൾക്ക്‌ ആഹാരമാകുന്നു. അതിജീവിക്കുന്നവ കുറെ ആഴ്‌ചകൾക്കു ശേഷം കടൽത്തട്ടിലേക്കു തിരികെ ചെന്ന്‌ വളർച്ച പ്രാപിക്കുന്നു. ഇവയുടെ ജീവിതകാലം മൂന്നു വർഷംവരെയാണ്‌.

ഇവർ എത്ര ബുദ്ധിശാലികളാണ്‌?

മൃഗങ്ങളോടുള്ള ബന്ധത്തിൽ ഉപയോഗിക്കുമ്പോൾ “ബുദ്ധി” എന്ന പദത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ അനുഭവത്തിൽനിന്നു പഠിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള പ്രാപ്‌തിയാണ്‌ എന്നു പറയപ്പെടുന്നു. അതിനോടുള്ള ചേർച്ചയിൽ, കൂസ്റ്റോയുടെ പിൻവരുന്ന അഭിപ്രായം ശ്രദ്ധിക്കുക: “നീരാളിയുടെ ഭയവും അകൽച്ചയും ബുദ്ധിപരമായ ഒരു പ്രതികരണമാണ്‌, മുഖ്യമായും വിവേകം, മുൻകരുതൽ എന്നീ ഘടകങ്ങളിൽ അടിസ്ഥാനപ്പെട്ട ഒന്ന്‌. . . . നീരാളിയെ താൻ ഒരുതരത്തിലും ഉപദ്രവിക്കില്ലെന്ന്‌ അതിനു മനസ്സിലാക്കിക്കൊടുക്കാൻ ഒരു മുങ്ങലുകാരനു കഴിഞ്ഞാൽ പെട്ടെന്ന്‌ അതിന്റെ പേടി ഇല്ലാതാകും, ഏതു ‘വന്യ’ ജീവിയെക്കാളും വേഗത്തിൽ.”

അകശേരുക്കളിൽവെച്ച്‌ ഏറ്റവുമധികം വികസിച്ച തലച്ചോറും നേത്രങ്ങളും ഉള്ളത്‌ നീരാളിക്കാണ്‌. അവയുടെ കണ്ണുകൾക്ക്‌ നമ്മുടേതുപോലെ സൂക്ഷ്‌മമായി ദൃഷ്ടികേന്ദ്രീകരിക്കുന്നതിനും പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകളോടു പൊരുത്തപ്പെടുന്നതിനും ഉള്ള കഴിവുണ്ട്‌. മസ്‌തിഷ്‌കത്തിലെ പ്രാകാശികപാളി (optic lobe) നേത്രങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങളുടെ അർഥം വ്യാഖ്യാനിക്കുന്നു. ഈ സവിശേഷതയും അപാരമായ സ്‌പർശനപ്രാപ്‌തിയും സംയോജിപ്പിച്ച്‌ ആരിലും വിസ്‌മയം ജനിപ്പിക്കുന്ന ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നീരാളിക്കു കഴിയുന്നു.

ഒരു കുപ്പിക്കുള്ളിൽ ഇട്ടിരിക്കുന്ന ചിറ്റാക്കൊഞ്ചിനെ എടുക്കാൻ കുപ്പിയുടെ കോർക്ക്‌ തുറക്കാൻ ഒരു നീരാളി പഠിച്ചത്‌ തങ്ങൾ നിരീക്ഷിച്ചതായി ചില ശാസ്‌ത്രജ്ഞന്മാർ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. ഒരു ജാറിനുള്ളിൽ വെച്ചിരിക്കുന്ന ഭക്ഷണം എടുക്കാൻ അതിന്റെ അടപ്പ്‌ എങ്ങനെ തിരിച്ച്‌ തുറക്കാമെന്ന്‌ നീരാളിക്ക്‌ കണ്ടുപിടിക്കാനാവും എന്ന്‌ മറ്റു ചിലർ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. കാനഡയിലെ വാൻകൂവർ അക്വേറിയത്തിലെ ഒരു നീരാളി എന്നും രാത്രിയിൽ ഒരു മലിനജലനിർഗമന പൈപ്പിലൂടെ അപ്രത്യക്ഷനാകുന്നതായി കണ്ടെത്തി, അടുത്ത ടാങ്കിൽ കിടക്കുന്ന മത്സ്യങ്ങളെ അകത്താക്കുകയായിരുന്നു ഇഷ്ടന്റെ ലക്ഷ്യം.

നീരാളിയുടെ ബുദ്ധിസാമർഥ്യത്തെ കുറിച്ച്‌ പ്രകൃതിയിലെ നിഗൂഢതകൾ കണ്ടെത്തൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം പറയുന്നു: “പ്രൈമേറ്റുകളെ ബുദ്ധിശക്തിയിൽ ഏറ്റവും മികച്ചുനിൽക്കുന്നവയായി കാണാൻ നമുക്കൊരു ചായ്‌വുണ്ട്‌. എന്നാൽ നീരാളികളും ഏറ്റവും ബുദ്ധിയുള്ള ജന്തുജാലങ്ങളുടെ പട്ടികയിൽ വരുന്നു എന്നതിനു തെളിവുകളുണ്ട്‌.”

നീരാളിയുടെ ബുദ്ധിപരമായ പെരുമാറ്റം, “സഹജ ജ്ഞാനമുള്ളവ” എന്നു ബൈബിൾ വിളിച്ചിരിക്കുന്ന ജന്തുക്കളെ കുറിച്ച്‌ നമ്മെ ഓർമിപ്പിച്ചേക്കാം. (സദൃശവാക്യങ്ങൾ 30:24, NW) ഇവ സൃഷ്ടിയിലെ ഒരു വിസ്‌മയം തന്നെയാണ്‌. വിക്ടർ ഹ്യൂഗോയുടെ വിവരണത്തിലെ “ഭീകരസത്വം” വെറുമൊരു സങ്കൽപ്പം മാത്രമായിരുന്നുവെന്ന്‌ ഇപ്പോൾ ശാസ്‌ത്രജ്ഞരും മുങ്ങലുകാരും ഒരുപോലെ തിരിച്ചറിയുന്നു. കടലിലെ ഈ നിറംമാറും വിരുതൻ അതിനെ കുറിച്ചു പഠിക്കുന്നവരെ വിസ്‌മയഭരിതരാക്കും എന്നതിനു സംശയമില്ല. (g04 4/22)

[അടിക്കുറിപ്പ്‌]

a ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന, ശരീരം നിറയെ നീല വൃത്തങ്ങളുള്ള ബ്ലൂറിങ്‌ഡ്‌ നീരാളി മാത്രമാണ്‌ മനുഷ്യന്‌ ഭീഷണിയായി കണക്കാക്കപ്പെടുന്നത്‌. അതിന്റെ കടിയേറ്റാൽ ശ്വസനവ്യൂഹം തകരാറിലാകും.

[15-ാം പേജിലെ ചിത്രം]

ബ്ലൂറിങ്‌ഡ്‌ നീരാളി

[കടപ്പാട്‌]

© Jeffrey Rosenfeld

[16-ാം പേജിലെ ചിത്രം]

പസിഫിക്‌ പവിഴപ്പുറ്റുകളിൽ ഒളിച്ചിരിക്കുന്ന ഒരു നീരാളി, ഒരു ഇരപിടിയൻ മത്സ്യത്തിന്റെ വായ്‌ക്കു തൊട്ടുതാഴെ. നിങ്ങൾക്ക്‌ നീരാളിയെ കാണാൻ കഴിയുന്നുണ്ടോ?

[16, 17 പേജുകളിലെ ചിത്രം]

നീരാളികൾ പല തരത്തിലും വർണത്തിലും ഉണ്ട്‌

[17-ാം പേജിലെ ചിത്രം]

നീരാളിക്കുഞ്ഞുങ്ങൾ ജലോപരിതലത്തിലേക്ക്‌

[കടപ്പാട്‌]

© Fred Bavendam

[16-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

മുകളിൽ ഇടത്ത്‌: © Roger T. Hanlon; മുകളിൽ: © Jeffrey Rosenfeld