ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പ്രാണിജന്യ രോഗങ്ങൾ ഞാൻ ഒരു സർവകലാശാലാ അധ്യാപികയാണ്. കഴിഞ്ഞ 24 വർഷമായി മൈക്രോബയോളജി, പാരസൈറ്റോളജി, ബയോകെമിസ്ട്രി ലബോറട്ടറികളുടെ മേധാവി എന്നനിലയിൽ സേവനം അനുഷ്ഠിക്കുന്നു. ശാസ്ത്രീയ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ട്. “പ്രാണികളും രോഗങ്ങളും” എന്ന പരമ്പര എന്നെ വളരെ ആകർഷിച്ചു. (2003 ജൂലൈ 8) ശാസ്ത്രീയ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ ചില സംഗതികൾ എനിക്കു മനസ്സിലാക്കാൻ കഴിയാതെ വരാറുണ്ട്. എന്നാൽ അതേ കാര്യങ്ങൾതന്നെ നിങ്ങൾ അവതരിപ്പിക്കുമ്പോൾ എനിക്ക് അവ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മനസ്സിലാക്കാൻ സാധിക്കുന്നു. നിങ്ങളുടെ പരിശ്രമത്തിനു നന്ദി.
എം. ആർ., മെക്സിക്കോ (g04 4/22)
സമ്മർദം പേറുന്ന കുട്ടികൾ “വളരും മുമ്പേ മുതിർന്ന കുട്ടികൾ!” എന്ന ലേഖന പരമ്പരയ്ക്ക് എന്റെ ഹാർദമായ വിലമതിപ്പ് പ്രകാശിപ്പിക്കട്ടെ. (2003 മേയ് 8) ഞാൻ കാത്തിരുന്ന ഒന്നായിരുന്നു അത്. ഒരു മാതാവും മുഴുസമയ ശുശ്രൂഷകയും എന്ന നിലയിൽ വളരെ തിരക്കുപിടിച്ച പട്ടികയാണ് എനിക്കുള്ളത്. ‘ഞാൻ ഒരു നല്ല അമ്മയാണോ? എന്റെ മകളിൽനിന്നു ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടോ?’ എന്നൊക്കെ പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. എവിടെയാണ് മെച്ചപ്പെടാൻ കഴിയുക എന്നറിയുന്നത് ആശ്വാസം നൽകുന്നു. എന്റെ മകളുടെ ബാല്യം ഇപ്പോൾ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതുപോലെ അവളും അത് ആസ്വദിക്കണം എന്നതാണ് എന്റെ ആഗ്രഹം. നിങ്ങളുടെ എല്ലാ ലേഖനങ്ങളും കെട്ടുപണി ചെയ്യുന്നവ ആണെങ്കിലും, ഇത്തരം ലേഖനങ്ങൾ എനിക്കു വിശേഷിച്ചും വളരെ പ്രോത്സാഹനം പകരുന്നു.
എം. ഡി. ഇ., മെക്സിക്കോ (g04 4/8)
കോപ്പിയടി “യുവജനങ്ങൾ ചോദിക്കുന്നു. . . കോപ്പിയടിക്കുന്നതിൽ എന്താണു തെറ്റ്?” എന്ന ലേഖനത്തിനു നന്ദി. (2003 ഫെബ്രുവരി 8) പരീക്ഷ എഴുതിക്കൊടുക്കാൻ സഹപാഠികൾ എനിക്കു വലിയൊരു തുക വാഗ്ദാനം ചെയ്തു. അവർക്കുവേണ്ടി കള്ളത്തരം കാണിക്കാൻ ഞാൻ തയ്യാറാകാതിരുന്നത് ന്യായയുക്തത ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടു. ദൈവത്തിന്റെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനും വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ആ ലേഖനം ഓർമിപ്പിച്ചു.
എഫ്. എ. സി., നൈജീരിയ (g04 4/22)
ഞാൻ ഒരിക്കലും സ്വന്തമായി ഗൃഹപാഠം ചെയ്തിരുന്നില്ല, സഹപാഠികളുടേത് നോക്കി എഴുതുകയായിരുന്നു പതിവ്. കോപ്പിയടിക്കുന്നത് മോഷണം തന്നെയാണെന്നു മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. ഈ വീക്ഷണം എന്റെ സഹപാഠികൾക്ക് സ്വീകാര്യമല്ലെങ്കിലും ഞാൻ ഇക്കാര്യത്തിൽ ഉറച്ച നിലപാടു സ്വീകരിച്ചുകഴിഞ്ഞു.
വൈ. ഡി., റഷ്യ (g04 4/22)
പ്രമേഹം “പ്രമേഹം—അതുമായി പൊരുത്തപ്പെട്ടു ജീവിക്കൽ” (2003 ജൂൺ 8) എന്ന പരമ്പരയിൽ തുടരെയുള്ള മൂത്രമൊഴിക്കൽ പ്രമേഹ ലക്ഷണമാണ് എന്നു വായിച്ചപ്പോൾ എനിക്ക് പ്രമേഹം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നു തോന്നി. ആശുപത്രിയിൽ പോയപ്പോൾ അതു സത്യമാണെന്ന് മനസ്സിലായി. തുടർന്ന്, ഒരു മാസത്തിലധികമായി മരുന്നു കഴിച്ചും ഭക്ഷണക്രമം പാലിച്ചും വ്യായാമം ചെയ്തുമൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഞാൻ. ആ മാസിക കണ്ടില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ രോഗം ഉണ്ടെന്ന് ഞാൻ അറിയുമായിരുന്നില്ല.
വൈ. എൻ., ജപ്പാൻ (g04 4/22)
ഞാൻ യഹോവയുടെ സാക്ഷി അല്ലെങ്കിലും ദയാലുവായ ഒരു അയൽക്കാരിയിൽനിന്ന് നിങ്ങളുടെ മാസികകൾ എനിക്കു കിട്ടുന്നുണ്ട്. പ്രമേഹത്തെപ്പറ്റിയുള്ള പരമ്പര ഞാൻ നന്നായി ആസ്വദിച്ചു. വയോധികരെ ശുശ്രൂഷിക്കുന്ന ഒരു നഴ്സ് ആകാൻ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന എനിക്ക് അതിനെ കുറിച്ച് ഒരു ലേഖനം എഴുതേണ്ടതുണ്ട്. ഈ മാസിക ഏതാനും ദിവസം മുമ്പ് കിട്ടിയിരുന്നെങ്കിൽ ഗവേഷണത്തിനായി ഇത്രയധികം പുസ്തകങ്ങൾ എനിക്ക് പരിശോധിക്കേണ്ടി വരുമായിരുന്നില്ല. നിങ്ങളുടെ ലേഖനങ്ങൾ വളരെ പ്രയോജനപ്രദമാണ്.
എ. എസ്., ജർമനി (g04 4/22)