വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കുട്ടികളെ ലക്ഷ്യമിടുന്ന ഭക്ഷണപരസ്യങ്ങൾ!

“കുട്ടികളെ പരസ്യങ്ങളുടെ മായികവലയത്തിൽ അകപ്പെടുത്തി അവരുടെ ആഹാരശീലങ്ങൾ വികലമാക്കുകയും അവരെ പൊണ്ണത്തടിയൻമാരാക്കി മാറ്റുകയും ചെയ്യുന്ന” ഫാസ്റ്റ്‌-ഫുഡ്‌ കമ്പനികളെ ഒരു നല്ല സംഖ്യ പോഷകാഹാര വിദഗ്‌ധരും കുറ്റപ്പെടുത്തുന്നതായി ടോക്കിയോയിലെ ഐഎച്ച്‌റ്റി ആസാഹി ഷിംബൂൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “സാധനങ്ങൾ വാങ്ങുന്നതിന്‌ കുട്ടികളെ പ്രേരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും ശക്തമായ മാധ്യമം ടെലിവിഷനാണ്‌,” റിപ്പോർട്ടു പറയുന്നു. ഇതിനു പുറമേ, തങ്ങളുടെ “ഉത്‌പന്നങ്ങൾ വാങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിന്‌ ഭക്ഷണക്കമ്പനികൾ നവീന ഉപാധികൾ കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്‌.” സിനിമ, കളികൾ, ഇന്റർനെറ്റ്‌ സൈറ്റുകൾ, ഗണിതശാസ്‌ത്ര പുസ്‌തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയിലെല്ലാം ഭക്ഷണക്കമ്പനികളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ ഇവർ കുട്ടികളെ ലക്ഷ്യമിടുന്നത്‌? “അവരാണ്‌ ഏറ്റവും വലിയ ഉപഭോക്താക്കൾ,” ടെക്‌സാസ്‌ എ&എം മാർക്കറ്റിങ്‌ പ്രൊഫസർ ജെയിംസ്‌ മക്‌നീൽ പറയുന്നു. ഈ കമ്പനികൾ “മുഖ്യമായും വിൽക്കുന്നത്‌ ഉയർന്ന കലോറിയുള്ളതും അതേസമയം പോഷകഗുണം തീരെ കുറഞ്ഞതുമായ ഭക്ഷണവസ്‌തുക്കളാണ്‌,” ഹാർവാർഡ്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്തിലെ പ്രൊഫസറായ വോൾട്ടർ വിലറ്റ്‌ പറയുന്നു. “പഴങ്ങളുടെയും പച്ചക്കറികളുടെയും എത്ര പരസ്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌?” എന്ന്‌ അദ്ദേഹം തുടർന്നു ചോദിക്കുന്നു.(g04 4/22)

ഇടിമിന്നലിന്റെ സ്വന്തം നാട്‌!

“ലോകത്തിൽ ഏറ്റവുമധികം ഇടിമിന്നൽ പതിക്കുന്ന സ്ഥലം ബ്രസീൽ ആണ്‌” എന്ന്‌ ഉപഗ്രഹങ്ങൾവഴി ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്‌ത ഗവേഷകർ കണ്ടെത്തിയിരിക്കുന്നതായി ഊ ഗ്ലോബൂ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “[ബ്രസീലിൽ] ഓരോ സെക്കൻഡിലും രണ്ടോ മൂന്നോ തവണ വൈദ്യുത പ്രസരണം ഉണ്ടാകുന്നു, അതായത്‌ ഒരു വർഷം ഏഴു കോടി തവണ.” എന്താണ്‌ ഇതിനു കാരണം? മഴക്കാടുകളുടെ ആധിക്യവും ഒപ്പം ചൂടുള്ള കാലാവസ്ഥയും. ഈ പരിസ്ഥിതി അടിക്കടിയുള്ള ഇടിമഴയ്‌ക്ക്‌ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുന്നു. പ്രതിവർഷം ഏതാണ്ട്‌ 100 പേരുടെ ജീവൻ അപഹരിക്കുന്ന ഇടിമിന്നൽ, വൈദ്യുത-ടെലിഫോൺ ലൈനുകൾക്കും വ്യവസായശാലകൾക്കും മറ്റും കേടുപാടുകൾ സൃഷ്ടിച്ചുകൊണ്ട്‌ ഏതാണ്ട്‌ 20 കോടി ഡോളറിന്റെ നഷ്ടം വരുത്തിവെക്കുന്നു. പൊതുവേയുള്ള ധാരണയ്‌ക്കു വിരുദ്ധമായി, “ഒരേ സ്ഥലത്ത്‌ മൂന്നോ, അഞ്ചോ എന്തിന്‌, പത്തുതവണപോലും ഇടിമിന്നൽ ഉണ്ടായേക്കാം,” ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്‌ത്രജ്ഞനായ ഓസ്‌മാർ പിന്റൂ ജൂനിയർ പറയുന്നു.(g04 4/8)

മൊബൈൽ ഫോൺ ചാരവൃത്തി

ക്യാമറ ഘടിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണുകൾ ബിസിനസ്‌ രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിക്കപ്പെടുന്നതായി ഫ്രാങ്ക്‌ഫുർട്ടർ ആൽജെമൈന ററ്‌സൈററുങ്‌ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ആദ്യമൊക്കെ വിൽപ്പന വർധിപ്പിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ മാത്രമേ ക്യാമറയെ കണ്ടിരുന്നുള്ളൂ. എന്നാൽ അതിനൂതന സെല്ലുലാർ ഫോണുകളിലെ ഡിജിറ്റൽ ക്യാമറകൾക്ക്‌ വസ്‌തുക്കളുടെ സൂക്ഷ്‌മമായ വിശദാംശങ്ങൾപോലും പകർത്താൻ കഴിയും എന്നതിനാൽ പല കമ്പനികളുടെയും സെക്യൂരിറ്റി ഓഫീസർമാർക്ക്‌ ഇവ ഒരു തലവേദന ആയിത്തീർന്നിരിക്കുന്നു. ഫോൺ ക്യാമറകൾ എളുപ്പത്തിൽ കണ്ടെത്താനാവില്ല എന്നു മാത്രമല്ല, ഇവയ്‌ക്ക്‌ സാധാരണ ക്യാമറകളിൽനിന്നു വ്യത്യസ്‌തമായി ഫോട്ടോ തത്സമയം സംപ്രേഷണം ചെയ്യാനുള്ള കഴിവുമുണ്ട്‌. അത്‌ അവയെ വ്യവസായ ചാരവൃത്തിക്ക്‌ ഉതകുന്ന ഒന്നാന്തരം ഉപകരണമാക്കി മാറ്റുന്നു. നുഴഞ്ഞുകയറ്റക്കാരനെ പിടികൂടിയാലും വലിയ ഫലമൊന്നുമില്ല, കാരണം ചോർത്തിയ വിവരങ്ങൾ അതിനോടകം എത്തേണ്ടിടത്ത്‌ എത്തിക്കഴിഞ്ഞിരിക്കും. ഇക്കാരണങ്ങളാൽ ധാരാളം കമ്പനികൾ, ഉത്‌പന്നങ്ങളുടെ പുതിയ മാതൃകകൾ പരീക്ഷിക്കുന്ന ഡിസൈനിങ്‌ ഡിപ്പാർട്ട്‌മെന്റ്‌ പോലെയുള്ള അതിസുരക്ഷാ മേഖലകളിൽ, ക്യാമറ ഘടിപ്പിച്ച മൊബൈൽ ഫോണുകൾ നിരോധിച്ചു കഴിഞ്ഞു. (g04 4/8)

സംഗീതപഠനവും ഓർമശക്തിയും

“സംഗീതം പഠിക്കുന്ന കുട്ടികൾ അതു പഠിക്കാത്തവരെ അപേക്ഷിച്ച്‌ വളരെ മെച്ചപ്പെട്ട ഓർമശക്തിയും പദസമ്പത്തും നേടിയെടുക്കുന്നു” എന്ന്‌ നവീന ഗവേഷണം വെളിപ്പെടുത്തുന്നതായി കാനഡയിലെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. സംഗീതപഠനം തലച്ചോറിന്റെ ഇടതു വശത്തെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിക്കൊണ്ട്‌ തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെ മെച്ചപ്പെടുത്തുന്നതായും പുതിയ വാക്കുകൾ പഠിക്കുന്നതുപോലെ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ കൂടുതൽ നന്നായി കൈകാര്യം ചെയ്യാൻ തലച്ചോറിനെ പ്രാപ്‌തമാക്കുന്നതായും ഹോങ്കോംഗിലെ ചൈനീസ്‌ സർവകലാശാലയിലെ ഡോക്ടർ ആഗ്നസ്‌ ചാൻ അഭിപ്രായപ്പെടുന്നു. 6-നും 15-നും ഇടയ്‌ക്കു പ്രായമുള്ള 90 കുട്ടികൾക്ക്‌ വാക്കുകളും ദൃശ്യങ്ങളും ഓർമിച്ചെടുക്കുന്ന ഒരു പരീക്ഷ നടത്തിയപ്പോൾ സംഗീതപരിശീലനം നടത്തുന്ന കുട്ടികൾക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതൽ വാക്കുകൾ ഓർമിക്കാൻ കഴിഞ്ഞു. ഓർമിക്കാനുള്ള പ്രാപ്‌തി സംഗീതപരിശീലനത്തിന്റെ കാലയളവിന്‌ ആനുപാതികമായിരുന്നു. “അത്‌ തലച്ചോറിനുള്ള ഒരു ബഹുമുഖ പരിശീലനം പോലെയാണ്‌,” ചാൻ പറയുന്നു. സംഗീതം അഭ്യസിക്കുന്നവർക്ക്‌ “സ്‌കൂൾ പഠനം മിക്കവാറും എളുപ്പമായിരിക്കും” എന്നാണ്‌ അവരുടെ പക്ഷം. (g04 4/22)

നക്ഷത്രങ്ങളുടെ എണ്ണം

ലണ്ടനിലെ ദ ഡെയ്‌ലി ടെലിഗ്രാഫ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഭൂമിയിൽനിന്നു [ദൂരദർശിനിയിലൂടെ] നോക്കിയാൽ 7 കോടി സഹസ്രലക്ഷം കോടി—7-നു ശേഷം 22 പൂജ്യം ചേർത്താൽ കിട്ടുന്നത്ര—നക്ഷത്രങ്ങൾ കാണാമെന്നാണ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്‌.” അമേരിക്ക, ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലൻഡ്‌ എന്നിവിടങ്ങളിൽനിന്നുള്ള ജ്യോതിശ്ശാസ്‌ത്രജ്ഞർ “ഭൂമിയോട്‌ ഏറ്റവും അടുത്തുള്ള, പ്രപഞ്ചത്തിന്റെ ഒരു ചെറിയ ഭാഗത്തെ ഗാലക്‌സികളെ മുഴുവൻ എണ്ണു”കയും അവയിൽ ഓരോന്നിലും എത്ര നക്ഷത്രങ്ങൾ വീതം ഉണ്ടെന്ന്‌ കണക്കാക്കുകയും ചെയ്‌തു. ആ സംഖ്യയെ ആധാരമാക്കി ആകാശത്തിലെ മുഴുവൻ നക്ഷത്രങ്ങളുടെ എണ്ണവും അവർ കണക്കാക്കിയിട്ടുണ്ട്‌. എന്നാൽ “ഇത്‌ പ്രപഞ്ചത്തിലെ മുഴുവൻ നക്ഷത്രങ്ങളുടെയും എണ്ണമല്ല, നമ്മുടെ ദൂരദർശിനിയുടെ വീക്ഷണ പരിധിയിൽ വരുന്ന നക്ഷത്രങ്ങളുടെ എണ്ണമാണ്‌,” ജ്യോതിശ്ശാസ്‌ത്രജ്ഞരുടെ ആ സംഘത്തെ നയിച്ച ഓസ്‌ട്രേലിയയിൽനിന്നുള്ള ഡോക്ടർ സൈമൺ ഡ്രൈവർ പറയുന്നു. “വലിയ കണക്കുകൂട്ടലുകൾ നടത്തുന്ന പരിചയസമ്പന്നനായ ജ്യോതിശ്ശാസ്‌ത്ര വിദഗ്‌ധനുപോലും അമ്പരപ്പ്‌ ഉളവാക്കുന്ന സംഗതിയാണ്‌ ഇത്‌.” വെളിച്ചം ഇല്ലാത്ത ഒരു സ്ഥലത്തുനിന്നു നോക്കിയാൽ നഗ്നനേത്രങ്ങൾകൊണ്ടു കാണാൻ കഴിയുന്നത്‌ ഏതാനും ആയിരം നക്ഷത്രങ്ങളെ മാത്രമാണ്‌, ഒരു വൻനഗരം പോലെ നല്ല വെളിച്ചമുള്ള സ്ഥലത്തുനിന്ന്‌ ആണെങ്കിൽ കേവലം 100 എണ്ണവും. (g04 4/22)

ചക്രങ്ങളിലെ കുറഞ്ഞ വായുമർദം

“പ്രധാന വീഥികളിലെ ഗുരുതരമായ ഓരോ 17 അപകടത്തിലും ഒന്നുവീതം വാഹനത്തിന്റെ ചക്രത്തിന്റെ മോശമായ അവസ്ഥ നിമിത്തമാണു സംഭവിക്കുന്നത്‌.” വാലോവ്‌ർ ആക്‌റ്റ്വെൽ എന്ന ഫ്രഞ്ചു മാസികയിൽ വന്ന ഒരു വാർത്തയാണ്‌ ഇത്‌. “2002-ൽ, 3-ൽ 2 വാഹനങ്ങളുടെയും ഒരു ചക്രത്തിനെങ്കിലും വായുമർദം കുറവായിരുന്നു” എന്നാണ്‌ മിഷ്‌ലൻ ടയർ കമ്പനി നടത്തിയ പഠനം കാണിക്കുന്നത്‌. മിഷ്‌ലൻ കമ്പനിയുടെ സാങ്കേതിക ആശയവിനിമയ ഡയറക്ടറായ പ്യെർ മെനെൻഡെസിന്റെ അഭിപ്രായത്തിൽ “ചക്രത്തിൽ വായുമർദം വളരെ കൂടിപ്പോയാൽ അത്‌ പൊട്ടിത്തെറിക്കുമെന്നും അത്‌ വായുമർദം വളരെ കുറഞ്ഞു പോകുന്നതിനെക്കാൾ അപകടകരം ആയിരിക്കുമെന്നും ഡ്രൈവർമാർ തെറ്റായി വിചാരിക്കുന്നു. ഇത്‌ വാസ്‌തവത്തിനു നേർവിപരീതമാണ്‌.” ചക്രത്തിൽ വായുമർദം സാധാരണ അളവിലും വളരെ കുറഞ്ഞുപോയാൽ അത്‌ ബ്രേക്കിന്റെ പ്രവർത്തനത്തെ ബാധിക്കും, പ്രത്യേകിച്ച്‌ വളവുകളിൽ ചക്രത്തിന്‌ ഘർഷണം നഷ്ടപ്പെടും. “സ്റ്റിയറിങ്‌ പെട്ടെന്ന്‌ തിരിച്ചാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും വരാം,” മാസിക തുടരുന്നു. മാത്രമല്ല, വായുമർദം കുറയുന്നതനുസരിച്ച്‌ ചക്രത്തിന്റെ ആകൃതിയും മാറും. തത്‌ഫലമായി അവയുടെ ഘടകഭാഗങ്ങൾക്കു ചൂടുപിടിക്കുകയും ചക്രം പെട്ടെന്ന്‌ പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു. (g04 4/22)

തേനീച്ചക്കൂട്ടിലെ താപന സംവിധാനം

കടുത്ത തണുപ്പു കാലത്തെ അതിജീവിക്കാൻ തേനീച്ചകൾ “ഭുജപേശികൾ വിറപ്പിച്ച്‌ ചൂടുണ്ടാക്കുന്നു,” ഫ്രാങ്ക്‌ഫുർട്ടർ ആൽജെമൈന ററ്‌സൈററുങ്‌ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ തേനീച്ചക്കൂടിന്റെ എല്ലാ ഭാഗത്തും താപനില ഒരുപോലെ ആയിരിക്കുകയില്ല. തേനീച്ചയുടെ ശരാശരി ശരീരോഷ്‌മാവ്‌ കൂടിന്റെ മധ്യഭാഗത്ത്‌ 30 ഡിഗ്രി സെൽഷ്യസിൽ താഴെയും കൂടിന്റെ അരികുകളിൽ -11 ഡിഗ്രിയോ അതിൽ താഴെയോ ആയിരിക്കും. കൂടിന്റെ മധ്യത്തിലുള്ള തേനീച്ചകൾ അരികുകളിൽ ഉള്ളവയെ അപേക്ഷിച്ച്‌ വളരെ കൂടുതൽ തവണ പേശികൾ വിറപ്പിക്കുന്നുണ്ടെന്ന്‌ ഓസ്‌ട്രേലിയയിലെ ഗ്രാസ്‌ സർവകലാശാലയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്‌. ഈ വിധത്തിൽ അവ താപനഷ്ടം പരിഹരിക്കുന്നു. അങ്ങനെ, തണുപ്പുകാലത്ത്‌ ആവശ്യമായി വരുന്ന ആഹാരത്തിന്റെ അളവു കുറയ്‌ക്കാൻ അവയ്‌ക്കു കഴിയുന്നു. എന്നാൽ, കൂടിന്റെ മധ്യഭാഗത്ത്‌ ഊഷ്‌മളവും സുഖകരവുമായ അവസ്ഥയിൽ കഴിയുന്ന തേനീച്ചകൾ അരികുകളിൽ ഉള്ളവയെ അപേക്ഷിച്ച്‌ തങ്ങൾ കൂടുതൽ താപം ഉത്‌പാദിപ്പിക്കേണ്ടതുണ്ട്‌ എന്ന്‌ അറിയുന്നത്‌ എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. (g04 4/8)