വിവാഹത്തെ പാവനമായി വീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
ബൈബിളിന്റെ വീക്ഷണം
വിവാഹത്തെ പാവനമായി വീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
ഇന്ന് മിക്ക ആളുകളും തങ്ങൾ വിവാഹത്തെ പാവനമായി കരുതുന്നു എന്ന് അവകാശപ്പെട്ടേക്കാം. അതു സത്യമാണെങ്കിൽ ഇത്രയധികം ബന്ധങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുന്നത് എന്തുകൊണ്ട്? ചിലരെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് പ്രേമാത്മകമായ ഒരു വാഗ്ദാനവും നിയമപരമായ ഒരു കരാറും മാത്രമാണ്. എന്നാൽ അത്തരം വാഗ്ദാനങ്ങൾ അലംഘനീയമാണെന്ന് അവർ കരുതുന്നില്ല. വിവാഹത്തെ ഇത്തരത്തിൽ വീക്ഷിക്കുന്ന ആളുകൾക്ക് തങ്ങളുടെ പ്രതീക്ഷ പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പെട്ടെന്നുതന്നെ ബന്ധം അവസാനിപ്പിക്കാൻ യാതൊരു മടിയും തോന്നാറില്ല.
വിവാഹ ക്രമീകരണത്തെ കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണ്? അവന്റെ വചനമായ ബൈബിൾ, എബ്രായർ 13:4-ൽ അതു വിശദീകരിക്കുന്നു: ‘വിവാഹം എല്ലാവർക്കും മാന്യം ആയിരിക്കട്ടെ.’ ‘മാന്യം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് വളരെ മൂല്യവത്തും ആദരണീയവുമായ ഒന്ന് എന്ന അർഥമാണ് ഉള്ളത്. മൂല്യവത്തായി കരുതുന്ന ഒരു വസ്തു അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തിക്കളയാതിരിക്കാൻ നാം വളരെയധികം ശ്രദ്ധിക്കാറുണ്ട്. വിവാഹ ക്രമീകരണത്തെ സംബന്ധിച്ചും അതു സത്യമായിരിക്കേണ്ടതാണ്. ക്രിസ്ത്യാനികൾ അതിനെ മാന്യമായി കരുതേണ്ടതുണ്ട്, തങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മൂല്യവത്തായ ഒന്നായിത്തന്നെ.
വ്യക്തമായും ഭാര്യയും ഭർത്താവും തമ്മിലുള്ള ഒരു പാവനമായ ബന്ധം എന്ന നിലയിലാണ് യഹോവയാം ദൈവം വിവാഹം ഏർപ്പെടുത്തിയത്. എന്നാൽ നമുക്ക് വിവാഹത്തെ സംബന്ധിച്ച് അവന്റെ വീക്ഷണമാണുള്ളത് എന്ന് എങ്ങനെ പ്രകടമാക്കാനാകും?
സ്നേഹവും ബഹുമാനവും
വിവാഹ ബന്ധത്തെ മാന്യമായി വീക്ഷിക്കുന്നതിൽ വിവാഹിത ഇണകൾ പരസ്പരം മാന്യത കൽപ്പിക്കുന്നത് അഥവാ ബഹുമാനം നൽകുന്നത് ഉൾപ്പെട്ടിരിക്കുന്നു. (റോമർ 12:10) അപ്പൊസ്തലനായ പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു [“ആഴമായി ബഹുമാനിക്കേണ്ടതാണ്,” NW].”—എഫെസ്യർ 5:32.
ഇണ എല്ലായ്പോഴും സ്നേഹവും ആദരവും നേടിയെടുക്കുന്ന വിധത്തിൽ പെരുമാറിയെന്നു വരില്ല എന്നതു സത്യംതന്നെ. എന്നാൽ അപ്പോൾപ്പോലും, ക്രിസ്ത്യാനികൾ സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കണം. പൗലൊസ് ഇപ്രകാരം എഴുതി: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.”—കൊലൊസ്യർ 3:13.
സമയവും ശ്രദ്ധയും
തങ്ങളുടെ വിവാഹ ബന്ധത്തെ പാവനമായി വീക്ഷിക്കുന്ന വിവാഹിത ഇണകൾ പരസ്പരം ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനു സമയം കണ്ടെത്തും. ലൈംഗികമായ അടുപ്പവും ഇതിൽ ഉൾപ്പെടുന്നു. ബൈബിൾ പറയുന്നു: “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.”—1 കൊരിന്ത്യർ 7:3.
എന്നിരുന്നാലും ചില വിവാഹിത ഇണകൾക്ക്, കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനു വേണ്ടി ഭർത്താവ് താത്കാലികമായി മറ്റൊരു സ്ഥലത്തു പോയി താമസിക്കേണ്ട ആവശ്യമുള്ളതായി തോന്നിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ വേർപാട് അപ്രതീക്ഷിതമാംവിധം നീണ്ടുപോകുന്നു. പലപ്പോഴും, അത്തരം വേർപാടുകൾ വിവാഹബന്ധം ആടിയുലയാൻ ഇടയാക്കിയിരിക്കുന്നു; ചിലപ്പോൾ വ്യഭിചാരത്തിലേക്കും വിവാഹമോചനത്തിലേക്കും നയിച്ചിട്ടുമുണ്ട്. (1 കൊരിന്ത്യർ 7:2, 5) അക്കാരണത്താൽ ധാരാളം ക്രിസ്തീയ ഇണകൾ തങ്ങൾ പാവനമായി കരുതുന്ന വിവാഹബന്ധത്തിന്റെ ഭദ്രതയ്ക്കായി ലൗകിക നേട്ടങ്ങൾ ത്യജിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിവാഹത്തെ മാന്യമായി വീക്ഷിക്കുന്ന ക്രിസ്ത്യാനികൾ വേർപാടിലേക്കോ വിവാഹമോചനത്തിലേക്കോ എടുത്തുചാടില്ല. (മലാഖി 2:16; 1 കൊരിന്ത്യർ 7:10, 11) യേശു ഇങ്ങനെ പ്രസ്താവിച്ചു: “ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.” (മത്തായി 5:32) തിരുവെഴുത്തു പിന്തുണയില്ലാത്ത സന്ദർഭത്തിൽ വേർപാടിനോ വിവാഹമോചനത്തിനോ ഒരുങ്ങുന്നത് വിവാഹ ക്രമീകരണത്തോടുള്ള അനാദരവാണ്.
ഗുരുതരമായ ദാമ്പത്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കു നാം നൽകുന്ന ഉപദേശവും വിവാഹം സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. നാം തിരക്കിട്ട് വേർപാടോ വിവാഹമോചനമോ ശുപാർശ ചെയ്യാറുണ്ടോ? അങ്ങേയറ്റത്തെ ശാരീരിക പീഡനവും ഭൗതിക പിന്തുണ നൽകുന്നതിനുള്ള മനഃപൂർവ വിസമ്മതവും പോലെ വേർപെട്ടിരിക്കുന്നതിന് ന്യായയുക്തമായ കാരണങ്ങൾ ഉണ്ട് എന്നതു ശരിതന്നെ. a കൂടാതെ മുമ്പു പരാമർശിച്ചതുപോലെ, ഒരു ഇണ പരസംഗത്തിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ മാത്രം ബൈബിൾ വിവാഹമോചനം അനുവദിക്കുന്നുമുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ പോലും ക്രിസ്ത്യാനികൾ മറ്റൊരാളുടെ തീരുമാനത്തിൽ അനുചിതമായ സ്വാധീനം ചെലുത്തരുത്. ഉപദേശം നൽകുന്നയാളല്ല, വൈവാഹിക പ്രശ്നമുള്ള വ്യക്തിയാണ് ആ തീരുമാനത്തിന്റെ പരിണതഫലങ്ങൾ നേരിടേണ്ടിവരിക.—ഗലാത്യർ 6:5, 7.
വിവാഹത്തെ നിസ്സാരമായി വീക്ഷിക്കുന്നത് ഒഴിവാക്കുക
മറ്റൊരു രാജ്യത്ത് താമസിക്കുന്നതിന് ആവശ്യമായ നിയമപരമായ സാധുത നേടിയെടുക്കുന്നതിനുവേണ്ടി വിവാഹത്തെ കരുവാക്കുന്നത് ചില പ്രദേശങ്ങളിൽ സാധാരണമായിത്തീർന്നിട്ടുണ്ട്. ഇത്തരക്കാർ സാധാരണഗതിയിൽ തങ്ങളെ വിവാഹം കഴിക്കുന്നതിന് ആ രാജ്യത്തുള്ള ഒരു വ്യക്തിക്കു പണം നൽകുന്നു. മിക്ക കേസുകളിലും, ഈ ദമ്പതികൾ വിവാഹിതരാണെങ്കിലും വെവ്വേറെ വീടുകളിലാണ് താമസിക്കാറുള്ളത്, ഒരുപക്ഷേ അവർ തമ്മിൽ സൗഹൃദബന്ധം പോലും ഉണ്ടായിരിക്കുകയില്ല. ആ സ്ഥലത്തു താമസിക്കാനുള്ള നിയമപരമായ അവകാശം ലഭിച്ചു കഴിഞ്ഞാൽ അവർ വിവാഹമോചനം നേടുന്നു. തങ്ങളുടെ വിവാഹത്തെ കേവലം ഒരു ബിസിനസ് ഉടമ്പടി എന്ന നിലയിലാണ് അവർ വീക്ഷിക്കുന്നത്.
ബൈബിൾ അത്തരമൊരു നിസ്സാര മനോഭാവത്തെ അംഗീകരിക്കുന്നില്ല. ആളുകളുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും വിവാഹിതരാകുന്നവർ ദൈവത്തിന്റെ വീക്ഷണത്തിൽ പാവനമായ ഒരു ആജീവനാന്ത ബന്ധത്തിലേക്കാണ് പ്രവേശിക്കുന്നത്. അത്തരം ഉടമ്പടിയിൽ ഏർപ്പെടുന്നവർ ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ പരസ്പരം ബന്ധിതരാണ്. അതുകൊണ്ട് പുനർവിവാഹ സാധ്യതയോടുകൂടിയ നിയമപരമായ വിവാഹമോചനം സംബന്ധിച്ച തിരുവെഴുത്തു വ്യവസ്ഥകൾ അവരുടെ കാര്യത്തിലും ബാധകമാണ്.—മത്തായി 19:5, 6, 9.
ഏതൊരു മൂല്യവത്തായ സംരംഭത്തിലുമെന്നപോലെ ഒരു നല്ല വിവാഹ ബന്ധത്തിനും പരിശ്രമവും സ്ഥിരോത്സാഹവും കൂടിയേ തീരൂ. അതിന്റെ പവിത്രതയെ വിലമതിക്കാൻ പരാജയപ്പെടുന്നവർ പെട്ടെന്നുതന്നെ ബന്ധം അവസാനിപ്പിക്കാൻ മടിക്കുന്നില്ല. അല്ലെങ്കിൽ അസന്തുഷ്ടമായ വിവാഹ ജീവിതത്തോടു മനസ്സില്ലാമനസ്സോടെ പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. മറുവശത്ത്, വിവാഹത്തിന്റെ പവിത്രത അംഗീകരിക്കുന്ന വ്യക്തികൾ തങ്ങൾ ഒരുമിച്ചായിരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു എന്നു മനസ്സിലാക്കുന്നു. (ഉല്പത്തി 2:24) വിവാഹബന്ധത്തെ പരസ്പര യോജിപ്പിൽ മുന്നോട്ടു കൊണ്ടുപോകുമ്പോൾ വിവാഹ ക്രമീകരണത്തിന്റെ ആരംഭകൻ എന്ന നിലയിൽ തങ്ങൾ ദൈവത്തെ ബഹുമാനിക്കുകയാണെന്നും അവർക്ക് അറിയാം. (1 കൊരിന്ത്യർ 10:31) ഈ വീക്ഷണം തങ്ങളുടെ വിവാഹബന്ധത്തെ വിജയകരമാക്കിത്തീർക്കാൻ സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാൻ അവരെ പ്രചോദിപ്പിക്കുന്നു. (g04 5/8)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിലെ 13-ാം അധ്യായത്തിന്റെ 17-20 ഖണ്ഡികകൾ കാണുക.