വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാന്തതയുടെ തടവറയിൽനിന്ന്‌ സകലർക്കും മോചനം—എന്നേക്കുമായി

ഏകാന്തതയുടെ തടവറയിൽനിന്ന്‌ സകലർക്കും മോചനം—എന്നേക്കുമായി

ഏകാന്തതയുടെ തടവറയിൽനിന്ന്‌ സകലർക്കും മോചനം—എന്നേക്കുമായി

ആദ്യ മനുഷ്യന്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ഉല്‌പത്തി 2:18 ഇപ്രകാരം പറയുന്നു: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്‌തു.” അതേ, തനിയെ ആയിരിക്കാനല്ല, മറിച്ച്‌ മറ്റു മനുഷ്യരോടൊപ്പം ആയിരിക്കാനും അവരെ ആശ്രയിച്ച്‌ ജീവിക്കാനും സൃഷ്ടിക്കപ്പെട്ടവരാണു മനുഷ്യർ.

നമുക്ക്‌ ഉണ്ടായിരിക്കാവുന്നതിൽ വെച്ച്‌ ഏറ്റവും ഉത്തമ സുഹൃത്ത്‌ യഹോവയാം ദൈവമാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ യഹോവയെ കുറിച്ച്‌ ‘മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്‌കുന്ന ദൈവവുമായി . . . ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും ഞങ്ങളെ ആശ്വസിപ്പിക്കുന്നവൻ’ എന്നു പറയുകയുണ്ടായി. (2 കൊരിന്ത്യർ 1:3, 4) തന്റെ ദാസന്മാരിൽ ആരെങ്കിലും ദുരിതം അനുഭവിക്കുന്നുണ്ടെങ്കിൽ അതിൽ യഹോവയ്‌ക്കു ദുഃഖം തോന്നുന്നു. അവൻ സമാനുഭാവമുള്ള ദൈവമാണ്‌. ‘അവൻ നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടി എന്നു അവൻ ഓർക്കുന്നു.’ (സങ്കീർത്തനം 103:14) യഹോവയാം ദൈവത്തോടു നിങ്ങൾക്ക്‌ അടുപ്പം തോന്നുന്നില്ലേ? സ്‌നേഹത്തോടും ദയയോടും സഹാനുഭൂതിയോടും കൂടെ അവൻ കാണിക്കുന്ന പരിഗണനയ്‌ക്ക്‌ നിങ്ങൾ നന്ദിയുള്ളവരല്ലേ?

ഏകാന്തത അനുഭവിക്കുന്നവരെ യഹോവ താങ്ങുന്നു

കഴിഞ്ഞകാലങ്ങളിൽ അനവധി ദൈവദാസന്മാർക്ക്‌ ഏകാന്തത അനുഭവപ്പെട്ടിട്ടുണ്ട്‌. അവരെ സംബന്ധിച്ചിടത്തോളം യഹോവയായിരുന്നു അവരുടെ പിന്തുണയും ആശ്വാസവുമെല്ലാം. ഉദാഹരണത്തിന്‌, വളരെ ചെറുപ്പത്തിൽത്തന്നെ ഒരു പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട യിരെമ്യാവിനെ കുറിച്ചു ചിന്തിക്കുക. തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നതിൽ പങ്കുവഹിച്ച 40 പേരിൽ വ്യക്തിപരമായ വികാരങ്ങൾ ഏറെ പ്രകടിപ്പിച്ചത്‌ യിരെമ്യാവാണെന്നു തോന്നുന്നു. ദൈവത്തിൽനിന്നുള്ള ആദ്യ നിയമനം കിട്ടിയപ്പോൾ അവന്‌ അപര്യാപ്‌തതാബോധവും പേടിയും തോന്നി. (യിരെമ്യാവു 1:6) ആ നിയമനം നിർവഹിക്കാൻ അവൻ പൂർണമായി യഹോവയിൽ ആശ്രയിക്കേണ്ടിയിരുന്നു. എന്നാൽ “ഒരു മഹാവീരനെപ്പോലെ” യഹോവ അവനോടുകൂടെ ഉണ്ടെന്നു തെളിഞ്ഞു.—യിരെമ്യാവു 1:18, 19; 20:11.

യിരെമ്യാവിന്റെ കാലത്തിന്‌ ഏകദേശം 300 വർഷത്തിനുമുമ്പ്‌ ഈസബേൽ രാജ്ഞി ഏലീയാവിനെ കൊന്നുകളയുമെന്നു ശപഥം ചെയ്‌തു. തന്റെ ദേവനായ ബാലിന്റെ പ്രവാചകന്മാർ കൊല്ലപ്പെട്ടെന്നു കേട്ടതിനെ തുടർന്നായിരുന്നു ഇത്‌. ഏലീയാവ്‌ ഇതുകേട്ട്‌ പ്രാണരക്ഷാർഥം 450 കിലോമീറ്റർ അകലെ സീനായ്‌ ഉപദ്വീപിലുള്ള ഹോരേബിലേക്ക്‌ ഓടിപ്പോയി. രാപാർക്കാനായി അവൻ അവിടെ ഒരു ഗുഹയിൽ കടന്നു. അപ്പോൾ യഹോവ അവനോട്‌ ഇപ്രകാരം ചോദിച്ചു: ‘ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം?’ യഹോവയുടെ ആരാധകനായി യിസ്രായേലിൽ ശേഷിച്ചിരിക്കുന്നതു താൻ മാത്രമാണെന്നു തോന്നുന്നെന്നും ദൈവസേവനത്തിൽ ശുഷ്‌കാന്തിയോടെ പ്രവർത്തിച്ച പ്രവാചകന്മാരിൽ താനൊഴികെ വേറെയാരും ശേഷിക്കുന്നില്ലെന്നും അവൻ യഹോവയോടു പറഞ്ഞു. എന്നാൽ അവൻ ഒറ്റയ്‌ക്കല്ല എന്ന്‌ യഹോവ അവന്‌ ഉറപ്പുനൽകി. യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല, ഏലീയാവിന്‌ അറിയില്ലായിരുന്നെങ്കിലും അവനെപ്പോലെ വിശ്വസ്‌തരായ 7,000 സഹ ഇസ്രായേല്യരും അവനോടൊപ്പം ഉണ്ടായിരുന്നു. യഹോവ അവനെ സമാധാനിപ്പിക്കുകയും സാന്ത്വനപ്പെടുത്തുകയും അവന്റെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്‌തു. യഹോവ അവന്റെ ഹൃദയത്തെ പ്രചോദിപ്പിച്ചു, തന്റെ നിയമനം ഇട്ടെറിഞ്ഞു പോകാതിരിക്കാൻ പ്രോത്സാഹിപ്പിച്ചു. (1 രാജാക്കന്മാർ 19:4, 9-12, 15-18) ഏലീയാവിനെപ്പോലെ നമുക്കും എപ്പോഴെങ്കിലും ഏകാന്തത അനുഭവപ്പെടുകയും വിലകെട്ടവനാണെന്ന തോന്നൽ ഉണ്ടാകുകയും ചെയ്യുന്നെങ്കിൽ, ശക്തിക്കായി യഹോവയോടു പ്രാർഥിക്കാൻ കഴിയും. അതുപോലെ, വിവേചന ഉപയോഗിക്കുന്നെങ്കിൽ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ വിശ്വസ്‌തരായ ആളുകളെ ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ അവരുടെ പങ്ക്‌ എന്താണെന്നു കാണാൻ സഹായിച്ചുകൊണ്ട്‌ ആശ്വാസം പകരുന്ന വിധത്തിൽ സംസാരിക്കാനാകും.—1 തെസ്സലൊനീക്യർ 5:14.

മേൽപ്പറഞ്ഞതുപോലുള്ള ദൃഷ്ടാന്തങ്ങളിൽനിന്ന്‌ ഏകാന്തത അനുഭവിക്കുന്നവരെ പിന്താങ്ങാനും സ്‌നേഹപൂർവം ആശ്വസിപ്പിക്കാനും യഹോവ കാണിക്കുന്ന മനസ്സൊരുക്കത്തെ നമുക്കു വിലമതിക്കാൻ കഴിയും. അതേ, “യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ” എന്നു തെളിയും.—സങ്കീർത്തനം 9:9; 46:1; നഹൂം 1:7.

ആഴമായ വികാരങ്ങളും സഹാനുഭൂതിയും ഉണ്ടായിരുന്ന ഒരു മനുഷ്യൻ

യഹോവയെ അപ്പാടെ അനുകരിച്ചുകൊണ്ട്‌ വികാരങ്ങളിൽ സമ്പൂർണ സമനില പ്രകടമാക്കിയതിന്റെ ഒരു ആദരണീയ ദൃഷ്ടാന്തം യേശുക്രിസ്‌തു വെച്ചു. അവിചാരിതമായി, നയീൻ പട്ടണത്തിലെ ഒരു ശവസംസ്‌കാര യാത്ര കാണാൻ ഇടയായപ്പോഴുണ്ടായ യേശുവിന്റെ പ്രതികരണം ലൂക്കൊസ്‌ ഇപ്രകാരം വിവരിക്കുന്നു: “അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മെക്കു ഏകജാതനായ മകൻ. . . . അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു. ബാല്യക്കാരാ എഴുന്നേല്‌ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേററു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്‌പിച്ചുകൊടുത്തു.” (ലൂക്കൊസ്‌ 7:12-15) യേശു അതു ചെയ്യാൻ അത്യധികം പ്രചോദിതനായി. അവൻ ആർദ്രാനുകമ്പ ഉള്ളവനായിരുന്നു. ആ ചെറുപ്പക്കാരനെ ഉയർപ്പിക്കുകവഴി, തനിച്ചായിപ്പോയ ആ വിധവയുടെ ജീവിതത്തിൽ യേശു പകർന്ന അതിരറ്റ ആഹ്ലാദത്തെ കുറിച്ചു സങ്കൽപ്പിക്കുക! ഏകാന്തതയുടെ തടവറയിൽനിന്ന്‌ അവൻ അവളെ മോചിപ്പിച്ചു.

“നമ്മുടെ ബലഹീനതകളിൽ സഹതാപം [അല്ലെങ്കിൽ സഹാനുഭൂതി] കാണിപ്പാൻ” കഴിയുന്നവനാണ്‌ യേശു എന്ന ഉറപ്പ്‌ നമുക്കു ലഭിച്ചിരിക്കുന്നു. ഏകാന്തത അനുഭവിക്കുന്ന നീതിമാന്മാരായ ആളുകളോട്‌ തീർച്ചയായും അവന്‌ സഹാനുഭൂതി തോന്നുന്നു. അതേ, അവനിലൂടെ ‘കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനും’ കഴിയും. (എബ്രായർ 4:15, 16) യേശുവിനെ അനുകരിച്ചുകൊണ്ട്‌ നമുക്ക്‌ സങ്കടവും ദുരിതവും ഏകാന്തതയും അനുഭവിക്കുന്നവരോടു സഹാനുഭൂതി കാണിക്കാൻ കഴിയും. അങ്ങനെ മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം ഏകാന്തതയുടെ പിടിയിൽ അമരാനുള്ള സാധ്യത കുറയുകയാണ്‌. എന്നാൽ ഏകാന്തതയിൽനിന്ന്‌ ഉരുത്തിരിയുന്ന നിഷേധാത്മക ചിന്തകളെ തരണംചെയ്യാൻ സഹായം പ്രദാനം ചെയ്യുന്ന മറ്റൊരു സംഗതികൂടെ ഉണ്ട്‌.

ഏകാന്തതയെ തരണംചെയ്യാൻ ദൈവവചനത്തിനു നമ്മെ സഹായിക്കാനാകും

‘തിരുവെഴുത്തുകളാൽ . . . ആശ്വാസവും പ്രത്യാശയും’ ഉളവാകുന്നുവെന്ന്‌ അനേകരും കണ്ടെത്തിയിട്ടുണ്ട്‌. ഏകാന്തതയെ തരണംചെയ്യാൻ സഹായിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശങ്ങൾകൊണ്ട്‌ സമ്പുഷ്ടമാണ്‌ ദൈവവചനം. (റോമർ 15:4; സങ്കീർത്തനം 32:8) ഉദാഹരണത്തിന്‌, “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ”യിരിക്കാൻ ദൈവവചനം നമ്മോട്‌ ആഹ്വാനം ചെയ്യുന്നു. (റോമർ 12:3) ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നതിന്‌ നാം നമ്മുടെ ചിന്താരീതിയിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. താഴ്‌മയും പരിമിതികളെ കുറിച്ചുള്ള അവബോധമായ എളിമയും ഉണ്ടായിരിക്കുന്നത്‌ സമനിലയോടും ന്യായബോധത്തോടും കൂടെയുള്ള പ്രതീക്ഷകൾ നട്ടുവളർത്താൻ നമ്മെ തീർച്ചയായും സഹായിക്കും. മറ്റുള്ളവരിൽ ആത്മാർഥ താത്‌പര്യം വികസിപ്പിച്ചെടുക്കാനും ദൈവവചനം നമ്മെ ബുദ്ധിയുപദേശിക്കുന്നു. (ഫിലിപ്പിയർ 2:4) മറ്റുള്ളവർക്കു നിങ്ങൾ നൽകുമ്പോൾ അവരിൽനിന്നു നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. ഈ നല്ല സഹവർത്തിത്വം നിങ്ങളുടെ ജീവിതത്തിലെ ശൂന്യത നികത്തുകയും ജീവിതത്തിന്‌ അർഥം പകരുകയും ചെയ്യും.

ക്രിസ്‌ത്യാനികളെന്ന നിലയിൽ നാം ‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാ’തിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 10:24, 25) അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ ക്രമമായി പങ്കെടുക്കുന്നതുപോലുള്ള കെട്ടുപണി ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ക്രിസ്‌തീയ യോഗങ്ങൾ നമ്മുടെ ആത്മീയവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തിന്‌ സംഭാവന ചെയ്യും എന്നതിന്‌ യാതൊരു സംശയവുമില്ല. ദൈവരാജ്യ സുവാർത്ത മറ്റുള്ളവരോടു പറയുന്നത്‌ ആരോഗ്യകരമായ പ്രവർത്തനങ്ങൾകൊണ്ട്‌ നമ്മുടെ ജീവിതം സമ്പുഷ്ടമാക്കുന്നതിനുള്ള ഒരു മാർഗമാണ്‌. ഇത്‌ നമ്മുടെ മനസ്സിനെ ശരിയായ ദിശയിൽ കേന്ദ്രീകരിച്ചു നിറുത്തുന്നു, നമ്മുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു, നമ്മുടെ പ്രത്യാശയെ പരിരക്ഷിക്കുന്നു.—എഫെസ്യർ 6:14-17.

പ്രാർഥനയിൽ യഹോവയോട്‌ അടുത്തുചെല്ലുക. ദാവീദ്‌ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22) ദൈവവചനം പഠിച്ചുകൊണ്ട്‌ നിങ്ങൾക്കു സന്തുഷ്ടനായിരിക്കാൻ കഴിയും. (സങ്കീർത്തനം 1:1-3) ഏകാന്തത നിങ്ങളെ വരിഞ്ഞുമുറുക്കുന്നെങ്കിൽ, യഹോവയുടെ വചനത്തിൽ തെളിഞ്ഞുകാണുന്ന അവന്റെ സ്‌നേഹപുരസ്സരമായ കരുതലിനെ കുറിച്ചു ധ്യാനിക്കുക. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “എന്റെ പ്രാണൻ പൊടിയോടു പററിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.”—സങ്കീർത്തനം 119:25.

“എനിക്ക്‌ ആരുമില്ല” എന്ന്‌ ആരും പറയുകയില്ലാത്ത ഒരു കാലം

ഉത്‌കണ്‌ഠ, നിരാശ, നിഷേധാത്മക ചിന്തകൾ ഇവയിൽനിന്നെല്ലാം വിമുക്തമായ ഒരു പുതിയലോകം യഹോവയാം ദൈവം നമുക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:4, 5) അതേ, പൊയ്‌പ്പോകുന്ന ആ സംഗതികളിൽ ഇന്നു നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവും വൈകാരികവുമായ വേദനകളും ഉൾപ്പെടുന്നു.

നമ്മുടെ ജീവിതം ധന്യമാക്കുന്ന സുഹൃത്തുക്കളെക്കൊണ്ട്‌ അന്നു ഭൂമി നിറഞ്ഞിരിക്കും. യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവരാജ്യം മുഖേന നമ്മെ ഏകാന്തതയുടെ തടവറയിൽനിന്ന്‌ എന്നേക്കുമായി മോചിപ്പിക്കും. നമുക്കു ചെയ്യാൻ വിസ്‌മയകരമായ പുതിയ കാര്യങ്ങൾ അവൻ ഭൗമിക പറുദീസയിൽ ഒരുക്കിയിരിക്കും. “എനിക്ക്‌ ആരുമില്ല” എന്ന്‌ നമ്മിൽ ആരും ഒരിക്കലും പറയുകയില്ലാത്ത ആ കാലം ഉടൻ ആഗതമാകും. (g04 6/8)

[8, 9 പേജുകളിലെ ചിത്രം]

തനിച്ച്‌ ആയിരിക്കുമ്പോൾ പോലും ഏകാന്തത അനുഭവപ്പെടാതിരിക്കാൻ നമ്മെ സഹായിക്കാൻ യഹോവയ്‌ക്കു കഴിയും

[10-ാം പേജിലെ ചിത്രങ്ങൾ]

യിരെമ്യാവിനെയും ഏലീയാവിനെയും കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ നമ്മെ എന്താണു പഠിപ്പിക്കുന്നത്‌?