യുദ്ധകാല ദുരിതങ്ങൾ പിന്നീടുള്ള ജീവിതത്തിനായി എന്നെ ഒരുക്കി
യുദ്ധകാല ദുരിതങ്ങൾ പിന്നീടുള്ള ജീവിതത്തിനായി എന്നെ ഒരുക്കി
ഏണസ്റ്റ് ക്രോമർ പറഞ്ഞപ്രകാരം
“ഇതാണ് നിങ്ങളുടെ മുറി.” എന്നെയും സുഹൃത്തിനെയും പശ്ചിമാഫ്രിക്കയിലെ ഗാബോണിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള വാക്കുകളായിരുന്നു അവ. കഷ്ടിച്ച് ഒരു മെത്തയിടാനുള്ള വലുപ്പമേ ആ മുറിക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അതിനകത്ത് ആറുമാസം താമസിച്ചു.
ഒരു കൃഷിയിടത്തിലാണ് ഞാൻ വളർത്തപ്പെട്ടത്, രണ്ടാം ലോകമഹായുദ്ധ കാലത്ത്. ഇത് പിന്നീടുവന്ന വിഷമകരമായ സാഹചര്യങ്ങളിൽ ജീവിക്കാൻ എന്നെ ഒരുക്കി. 1939-ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടൻതന്നെ പോളണ്ട് നാസിജർമനിയുടെ അധീനതയിലായി. എനിക്കന്ന് നാലു വയസ്സായിരുന്നു. മാതാപിതാക്കളും എന്റെ അനുജനും അനുജത്തിയും രണ്ടു ചേച്ചിമാരും ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ കുടുംബം. യുദ്ധത്തിൽ ജർമനി തോൽക്കുന്നെങ്കിൽ ഉണ്ടായേക്കാവുന്ന ദുഷ്കരമായ നാളുകൾക്കായി തയ്യാറെടുപ്പോടെയിരിക്കാൻ ഡാഡി ഞങ്ങളോടു കാലേകൂട്ടി പറഞ്ഞിരുന്നു.
തെക്കൻ സൈലിഷ്യയിലുള്ള ഒരു കൊച്ചു ജർമൻ ഗ്രാമമായ ലോവെൻസ്റ്റൈനിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഇന്ന് അത് പോളണ്ടിന്റെ ഭാഗമാണ്. ഏകദേശം 60 ഏക്കർ വരുന്ന കൃഷിയിടത്തിൽ ഞങ്ങൾ ധാന്യം കൃഷി ചെയ്യുകയും കന്നുകാലികളെ വളർത്തുകയും ചെയ്തിരുന്നു. ആ പ്രദേശത്തുള്ള എല്ലാ കർഷകരുടെയും മേൽനോട്ടം ഡാഡിക്കായിരുന്നു. നാസികൾ അവിടം പിടിച്ചെടുത്തപ്പോൾ, യുദ്ധത്തിൽ തങ്ങൾക്കു പിന്തുണ നൽകാൻ കൃഷിക്കാരെ സംഘടിപ്പിക്കാൻ അവർ ഡാഡിയെ ഉപയോഗിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിൽ ഡാഡി കുതിരപ്പട്ടാളത്തിൽ സേവിച്ചിരുന്നു. എന്നാലിപ്പോൾ നാസി ഭരണകൂടത്തിൻ കീഴിൽ ജോലിനോക്കുകയായിരുന്നതിനാൽ നിർബന്ധിത സൈനിക സേവനത്തിൽനിന്ന് അവർ അദ്ദേഹത്തെ ഒഴിവാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ പുരോഹിതവർഗത്തിന്റെ ചെയ്തികളിൽ ഭഗ്നാശരായി, ഏറെ മുമ്പേതന്നെ എന്റെ മാതാപിതാക്കൾ പള്ളിയിൽനിന്നു രാജിവെച്ചിരുന്നു. അതുകൊണ്ട് മതത്തിൽ യാതൊരു താത്പര്യവുമില്ലാതെയാണ് ഞാൻ വളർന്നുവന്നത്.
1941-ൽ ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി. പക്ഷേ എനിക്കത് തീരെ ഇഷ്ടമില്ലായിരുന്നു. ഇവിടെയിങ്ങനെ ബോർഡിൽ നോക്കിയിരിക്കുന്നതിനെക്കാൾ രസകരമായ എത്രയോ കാര്യങ്ങൾ വേറെ ചെയ്യാനുണ്ട് എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെയിരിക്കെ, 1945-ന്റെ ആരംഭത്തിൽ, യുദ്ധം അവസാനിക്കുന്നതിന് ഏതാനും മാസം മുമ്പ് തെക്കൻ സൈലിഷ്യയുടെ തലസ്ഥാനമായ ബ്രെസ്ലൗ (ഇന്ന് വ്രോട്ട്സ്ളാവ്) റഷ്യക്കാരുടെ ആക്രമണത്തിന് ഇരയായി. ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ആ പട്ടണം ഒരു ശനിയാഴ്ച രാത്രി പീരങ്കി ആക്രമണത്തിന്റെ ഫലമായും വിമാനങ്ങളിൽനിന്നു വർഷിക്കുന്ന ബോംബുകൾ പൊട്ടിത്തെറിച്ചും കത്തിയെരിയുന്നതു ഞങ്ങൾ കണ്ടു. പെട്ടെന്നുതന്നെ ഞങ്ങൾ പർവതപ്രദേശങ്ങളിലേക്ക് ഓടിപ്പോയി. യുദ്ധം അവസാനിച്ചപ്പോൾ ഞങ്ങൾ ലോവെൻസ്റ്റൈനിലെ ഞങ്ങളുടെ വീട്ടിലേക്കു തിരിച്ചുവന്നു.
യുദ്ധാനന്തരം
യുദ്ധാനന്തരമുള്ള അവസ്ഥകൾ ഭീകരമായിരുന്നു. സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു, കൊള്ളയും മോഷണവും നിത്യസംഭവങ്ങളായി മാറി. ഞങ്ങളുടെ കന്നുകാലികളിൽ മിക്കതും മോഷണം പോയി.
1945 ജൂലൈയിൽ ഡാഡി അറസ്റ്റിലായി. ഏഴു രാത്രി നീണ്ടുനിന്ന
കിരാതമായ ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു. മൂന്നു മാസം കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ അറസ്റ്റുചെയ്തു കൊണ്ടുപോയി. പിന്നീടൊരിക്കലും ഞങ്ങൾ ഡാഡിയെ കണ്ടിട്ടില്ല. പോളണ്ടുകാരായ രണ്ടുപേർ ഞങ്ങളുടെ കൃഷിയിടം കൈവശപ്പെടുത്തുകയും ഉടമകളായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 1946 ഏപ്രിലിൽ ഒരു ഉത്തരവുവന്നു. ഗ്രാമത്തിലെ മുഴു ജർമൻകാരോടും, കൈയിലൊതുങ്ങുന്ന സാധനങ്ങളുമെടുത്തു സ്ഥലം വിടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അത്.മമ്മി ഇതിനായി മുന്നമേ തയ്യാറായിരുന്നതിനാൽ ഞങ്ങൾക്ക് സംഭ്രമം ഒന്നും ഉണ്ടായില്ല. ചക്രം ഘടിപ്പിച്ച ഒരു വലിയ കൂടയിൽ മമ്മി കിടക്കവിരികളും കമ്പിളികളും എടുത്തുവെച്ചിരുന്നു. ഞങ്ങൾക്ക് ഓരോരുത്തർക്കും അത്യാവശ്യം വേണ്ട സാധനങ്ങൾ നിറച്ച് പുറത്തിട്ടുകൊണ്ടുപോകാവുന്ന ഓരോ ബാഗും ഉണ്ടായിരുന്നു. പോളിഷ് അർധസൈനികർ ജർമൻകാരായ ഞങ്ങളെ കന്നുകാലികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രെയിൻ ബോഗികളിൽ കയറ്റി. ഒരു ബോഗിയിൽ 30 പേർ വീതം. രണ്ട് ആഴ്ചയ്ക്കു ശേഷം ഞങ്ങൾ ലക്ഷ്യസ്ഥാനമായ വടക്കുപടിഞ്ഞാറൻ ജർമനിയിൽ എത്തിച്ചേർന്നു. നെതർലൻഡ്സിനോട് അടുത്തായിരുന്നു ഇത്.
ഞങ്ങളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമായി ഉണ്ടായിരുന്നവരെയെല്ലാം—19 പേരെയും—ഗവൺമെന്റ് രണ്ടു മുറികളിലായി താമസിപ്പിച്ചു. ക്വാക്കെൻബ്രൂക്കിൽനിന്ന് ഏതാണ്ട് എട്ടു കിലോമീറ്റർ അകലെയുള്ള ഒരു കൃഷിയിടത്തിലായിരുന്നു ഇത്. പിന്നീട്, ഞങ്ങളുടെ ചില ബന്ധുക്കൾക്ക് മറ്റു കൃഷിക്കാരോടൊപ്പം താമസസൗകര്യം ശരിയായി. അപ്പോൾ മുറിയിലെ തിരക്ക് ഒന്നു കുറഞ്ഞു.
മമ്മി ഞങ്ങൾക്കുവേണ്ടി ഒരുപാടു ത്യാഗങ്ങൾ ചെയ്തു. ഞങ്ങൾക്ക് ആഹാരം ഉണ്ടായിരിക്കാൻ വേണ്ടി മമ്മി പലപ്പോഴും കഴിക്കാതിരിക്കുമായിരുന്നു. ഞങ്ങളുടെ ആദ്യശൈത്യകാലത്ത് ആവശ്യത്തിനു വിറക് ഇല്ലായിരുന്നു. മുറികളുടെ ഭിത്തികളും സീലിങ്ങും കനത്ത ഹിമപാളികൾ പൊതിഞ്ഞിരുന്നു. ഞങ്ങളുടെ മുറി കണ്ടാൽ ഒരു ഹിമ ഗുഹയാണെന്നു തോന്നുമായിരുന്നു. എന്നാൽ ഞങ്ങളുടെ പക്കൽ ചൂടുള്ള കിടക്കവിരികളും പുതപ്പുകളും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അതിജീവിച്ചു.
യഹോവയുടെ സാക്ഷികളുമായുള്ള സമ്പർക്കം
1949-നോടടുത്ത് എന്റെ ഒരു ആന്റിയിൽനിന്നും മമ്മിക്ക് വീക്ഷാഗോപുരം മാസികയുടെ ഒരു പ്രതി കിട്ടി. അതിലെ ഒരു ലേഖനം വായിച്ചപ്പോൾ, യുദ്ധകാലത്ത് ജർമനിയുടെ പതനത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞ ‘ഒരു കൂട്ടരെ’ കുറ്റംവിധിച്ചുകൊണ്ടുള്ള ഹിറ്റ്ലറുടെ വാക്കുകൾ റേഡിയോയിലൂടെ കേട്ടിരുന്നത് മമ്മി ഓർത്തു. ഈ ആളുകൾ ആരായിരിക്കുമെന്ന് മമ്മി ചിന്തിച്ചിരുന്നു. അവർ യഹോവയുടെ സാക്ഷികൾ ആയിരുന്നെന്ന് വീക്ഷാഗോപുരത്തിന്റെ താളുകളിലൂടെ തിരിച്ചറിഞ്ഞപ്പോൾ മമ്മിയുടെ താത്പര്യം ഉണർന്നു, അവരോടൊപ്പം ബൈബിൾ പഠിക്കാൻ മമ്മി തീരുമാനിച്ചു.
ഒരു ദിവസം, മമ്മിയെ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സാക്ഷിദമ്പതികളെ ഒരു അധ്യയനസമയത്ത് ഞാൻ കാണാനിടയായി. 1954 ഏപ്രിലിൽ ആയിരുന്നു ഇത്. അധ്യയനം കഴിഞ്ഞപ്പോൾ, ഞാൻ നിങ്ങൾക്കു ഭൂമിയിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയുമോ? (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകവും വീക്ഷാഗോപുരത്തിന്റെ വരിസംഖ്യയും സ്വീകരിച്ചു. ആ ചെറുപുസ്തകം വായിച്ചപ്പോൾ, സത്യം കണ്ടെത്തിയിരിക്കുന്നതായി എനിക്കു ബോധ്യമായി. അതുകൊണ്ട് ഞാനത് ഞാൻ ജോലിചെയ്തിരുന്ന കൃഷിയിടത്തിന്റെ ഉടമയ്ക്കു വായിക്കാൻ കൊടുത്തു. വായിച്ചതിനെ കുറിച്ച് എന്തു വിചാരിക്കുന്നുവെന്ന് ഞാൻ അവരോടു ചോദിച്ചപ്പോൾ, “കാര്യമൊക്കെ കൊള്ളാം. പക്ഷേ ഇതൊക്കെ എവിടെ നടക്കാനാ, ഇതു വിശ്വസിക്കാൻ എനിക്കാവില്ല” എന്ന് അവർ മറുപടി നൽകി.
“പക്ഷേ, ഇതു സത്യമാണെന്ന് എനിക്ക് ഉറപ്പാണ്,” ഞാൻ അവരോടു പറഞ്ഞു. “ഞാൻ ഇതു പിൻപറ്റുകയും ചെയ്യും.” ഇതുകേട്ട് തലകുലുക്കിക്കൊണ്ട് അവർ പറഞ്ഞു: “ഈ സന്ദേശം വളരെ സൗമ്യനായ ഒരു വ്യക്തിക്കുള്ളതാണ്, നിന്നെപ്പോലുള്ളവർക്കൊന്നും പറ്റിയതല്ല.” പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി.
ആ പ്രദേശത്ത് സാക്ഷികൾ ആരും ഇല്ലായിരുന്നെങ്കിലും ഞാൻ തന്നെത്താൻ പഠിക്കുകയും ഏകദേശം പത്തു കിലോമീറ്റർ സൈക്കിൾ ചവിട്ടി ആഴ്ചതോറും അവരുടെ യോഗങ്ങളിൽ സംബന്ധിക്കാൻ പോകുകയും ചെയ്തിരുന്നു. അതിനുശേഷം ഞാൻ ഒരു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിച്ചു; നിരവധി സഭകളിലെ സാക്ഷികൾ ആരാധനയ്ക്കായി ഒത്തുകൂടിയ ഒരു സന്ദർഭമായിരുന്നു അത്. അവിടെവെച്ച് ഞാൻ ആദ്യമായി പരസ്യമായുള്ള പ്രസംഗപ്രവർത്തനത്തിൽ അവരോടൊപ്പം ചേർന്നു. താമസിയാതെ ഞാൻ പ്രസംഗവേലയിൽ ക്രമമായി ഏർപ്പെടാൻ തുടങ്ങി. 1954 ജൂലൈ 14-ന് മമ്മിയും ഞാനും സ്നാപനമേറ്റു. പിന്നീട്, 80 വയസ്സുള്ള എന്റെ വല്യമ്മയും ഒരു സാക്ഷിയായിത്തീർന്നു.
കൃഷിയിടത്തിലെ ജോലി എന്റെ സമയത്തിലേറെയും അപഹരിച്ചിരുന്നു. അതുകൊണ്ട് ഞാൻ അത് ഉപേക്ഷിച്ച് വനസംരക്ഷണവകുപ്പിൽ ജോലിനേടി. അതിനുശേഷം ഞങ്ങളുടെ കുടുംബം ഷ്റ്റുട്ട്ഗാർട്ടിനടുത്തുള്ള ഒരു കൊച്ചുപട്ടണമായ റോയ്റ്റ്ലിംഗെനിലേക്കു താമസം മാറി. ഇവിടെയായിരുന്നപ്പോഴാണ് എന്റെ ഇളയ പെങ്ങൾ ഇൻഗ്രിഡ് ഒരു സാക്ഷിയായത്. കൂടപ്പിറപ്പുകളിൽ അവൾ മാത്രമേ സാക്ഷിയായിത്തീർന്നുള്ളൂ.
മുഴുസമയ പ്രസംഗപ്രവർത്തനം
വളരെ കാലത്തെ ശ്രമത്തിനുശേഷം 1957-ൽ ഡാഡിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ മമ്മിക്കു കഴിഞ്ഞു. അതിനുശേഷം, മമ്മിക്ക് പെൻഷൻ കിട്ടാൻ തുടങ്ങി. അപ്പോൾ എന്റെ സഹായമില്ലാതെതന്നെ മമ്മിക്കു കഴിയാമെന്നായി. മേലാൽ അത്തരത്തിലുള്ള കുടുംബ ഉത്തരവാദിത്വങ്ങൾ ഒന്നും ഇല്ലായിരുന്നതിനാൽ ഞാൻ അംശകാല ജോലി തിരഞ്ഞെടുത്ത് 1957 ഏപ്രിലിൽ ഒരു പയനിയറായി മുഴുസമയ പ്രസംഗപ്രവർത്തനം
തുടങ്ങി. പിന്നീട്, ഒരു പ്രത്യേക പയനിയറായി സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. എന്റെ നിയമനത്തെ കുറിച്ച് അറിഞ്ഞ ഒരു സഹസാക്ഷി എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു വിളിച്ചുകൊണ്ടുപോയിട്ട്, “ഇതു വെച്ചോ, ആവശ്യം വരും” എന്നു പറഞ്ഞ് 500 ഡോയിഷ് മാർക്ക് എന്റെ കൈയിൽ തന്നു. ആ പണം കൊണ്ട് ഞാൻ എനിക്കാവശ്യമുള്ള വസ്ത്രങ്ങളെല്ലാം വാങ്ങി. എന്നിട്ടും 200 മാർക്ക് മിച്ചമുണ്ടായിരുന്നു.1960-ൽ, ഓസ്ട്രിയയിൽ സേവിക്കാൻ ഞാൻ സ്വമേധയാ തയ്യാറായി. എനിക്ക് അവിടെ ഷൈപ്സ് എന്ന കൊച്ചുഗ്രാമത്തിലും കുറച്ചുകാലം ലിൻസ് നഗരത്തിലും പ്രസംഗവേല ആസ്വദിക്കാൻ കഴിഞ്ഞു. എന്നാൽ ആ വർഷം അവസാനം എനിക്ക് ഗുരുതരമായ ഒരു മോട്ടോർ സൈക്കിൾ അപകടമുണ്ടായി, എന്റെ വലതു കാലിന് ഒടിവുപറ്റി. കുറെ ശസ്ത്രക്രിയകൾക്കുശേഷം എനിക്ക് നിയമനത്തിൽ തുടരാൻ കഴിഞ്ഞു. എന്നിരുന്നാലും, 1962-ൽ കുടിയേറ്റവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എനിക്ക് റോയ്റ്റ്ലിംഗെനിലേക്കു തിരിച്ചുപോകേണ്ടിവന്നു. അവിടെവെച്ച്, എന്റെ കാലിൽ വെച്ചിരുന്ന ഒരു സ്റ്റീൽ റോഡ് നീക്കം ചെയ്യാൻ എനിക്കു മറ്റൊരു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവന്നു. എന്റെ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തുന്നതിന് ആറുമാസം ഞാൻ പയനിയറിങ് നിറുത്തി.
അങ്ങനെയിരിക്കെ, ജർമനിയിലെ വീസ്ബാഡെനിൽ സ്ഥിതിചെയ്യുന്ന, സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്നതിന് അപേക്ഷ അയയ്ക്കാൻ ഞങ്ങളുടെ സഭ സന്ദർശിച്ച ഒരു സഞ്ചാരമേൽവിചാരകൻ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ അങ്ങനെ ചെയ്തു. രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ, കഴിയുന്നത്ര വേഗം എത്തിച്ചേരാൻ ആവശ്യപ്പെട്ടുകൊണ്ട് എനിക്കൊരു ടെലഗ്രാം കിട്ടി. ഒരാഴ്ചയ്ക്കു ശേഷം, 1963 മേയ് മാസത്തിൽ ഞാൻ ബെഥേൽ എന്നു വിളിക്കുന്ന ജർമനി ബ്രാഞ്ചിലെ റോട്ടറി പ്രസ്സിൽ മാസികകൾ അച്ചടിക്കാൻ തുടങ്ങി.
ശുഷ്കാന്തിയോടെ പഠിക്കുന്നു
ഞാൻ താമസിച്ചിട്ടുള്ളതിലേക്കും ഏറ്റവും മെച്ചമായ സ്ഥലമായിരുന്നു ബെഥേൽ. അവിടത്തെ കഠിനാധ്വാനവുമായി ഞാൻ പെട്ടെന്നുതന്നെ പൊരുത്തപ്പെട്ടു. 1965-ൽ ഞാൻ സ്പെയിൻ സന്ദർശിച്ചു. അന്ന് അവിടെ പ്രസംഗവേല നിരോധനത്തിൻ കീഴിൽ ആയിരുന്നതിനാൽ ഞാൻ ബൈബിൾ സാഹിത്യങ്ങൾ ഒളിച്ചുകടത്തി. ആ സന്ദർശനം മറ്റൊരു ഭാഷ പഠിക്കാനുള്ള ആഗ്രഹം എന്നിലുണർത്തി. ഞാൻ ഇംഗ്ലീഷ് തിരഞ്ഞെടുത്തു. പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഞാൻ ഉപയോഗപ്പെടുത്തി. ഈ സമയത്തായിരുന്നു ജർമനിയിലെ ആദ്യത്തെ ഇംഗ്ലീഷ് ഗ്രൂപ്പ് രൂപംകൊള്ളുന്നത്, ഞാൻ അവരോടൊപ്പം ചേർന്നു. ഒരു വീക്ഷാഗോപുരം ലേഖനം ഇംഗ്ലീഷിൽ പഠിക്കാൻ ആദ്യതവണ ഞാൻ ഏഴു മണിക്കൂറാണ് എടുത്തത്. രണ്ടാമത്തെ പ്രാവശ്യം അഞ്ചുമണിക്കൂറേ എടുത്തുള്ളൂ, അപ്പോൾ ഞാൻ പുരോഗതി വരുത്തുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.
1966-ൽ, എനിക്ക് ഗിലെയാദ് സ്കൂളിന്റെ 43-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. ഐക്യനാടുകളിൽ വെച്ചു നടത്തുന്ന ഈ സ്കൂൾ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷകർക്ക് മിഷനറിവേലയ്ക്കുവേണ്ടി പരിശീലനം നൽകുന്നു. 1967 ഏപ്രിലിൽ ബിരുദദാനത്തിനു ശേഷം, ഗുൺട്ടർ റെഷ്കെയെയും എന്നെയും പശ്ചിമാഫ്രിക്കയിലെ ഗാബോണിലേക്ക് നിയമിച്ചു. ഗാബോണിന്റെ തലസ്ഥാനമായ ലിബ്രെർവില്ലിൽ എത്തിയപ്പോൾ ഞങ്ങൾ തുടക്കത്തിൽ പരാമർശിച്ച ആ കൊച്ചുമുറിയിലാണ് താമസിച്ചത്, വസ്ത്രങ്ങൾ ഞങ്ങൾ ഭക്ഷണമുറിയിൽ തൂക്കിയിട്ടു. ആറു മാസത്തിനുശേഷം ഞങ്ങൾ മറ്റൊരു മിഷനറിഭവനത്തിലേക്കു മാറി.
ഗാബോണിൽ എന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് ഫ്രഞ്ച് പഠിക്കുക എന്നതായിരുന്നു. തീവ്രമായ പരിശ്രമങ്ങൾക്കൊടുവിൽ എനിക്ക് ഫ്രഞ്ച് തരക്കേടില്ലാതെ സംസാരിക്കാമെന്നായി. എന്നാൽ, 1970-ൽ പെട്ടെന്ന് ഗാബോണിൽ ഞങ്ങളുടെ പ്രസംഗവേല നിരോധിച്ചു. മിഷനറിമാരായ ഞങ്ങളോട് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യംവിടാൻ ആവശ്യപ്പെട്ടു.
മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക്
മറ്റു മിഷനറിമാരോടൊപ്പം എന്നെ മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലേക്കു നിയമിച്ചു. രാജ്യത്തെ ഔദ്യോഗിക ഭാഷ ഫ്രഞ്ച്
ആയിരുന്നു, എന്നാൽ ഭൂരിഭാഗം ആളുകളോടും സംസാരിക്കണമെങ്കിൽ ഞങ്ങൾക്കു സാംഗോ പഠിക്കേണ്ടിയിരുന്നു. തലസ്ഥാനമായ ബാംഗ്വിയിൽനിന്ന് ഏതാണ്ട് 300 കിലോമീറ്റർ അകലെയുള്ള ബാംബാരി പട്ടണത്തിൽ ഒരു മിഷനറി ഭവനം സ്ഥാപിക്കാൻ ഞങ്ങളെ നിയോഗിച്ചു. അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ ഇല്ലായിരുന്നു. പക്ഷേ, ബാംബാരിയിലെ രണ്ടു സഭകൾക്ക് ഞങ്ങളുടെ സഹായം ആവശ്യമായിരുന്നു. യൂറോപ്പിലെ എന്റെ യുദ്ധകാല അനുഭവങ്ങൾ ബാംബാരിയിലെയും തുടർന്നുവന്ന സ്ഥലങ്ങളിലെയും ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക് ഏറെ സഹായകമായി.ബാംബാരിയിൽ രണ്ടുവർഷം സേവിച്ചതിനുശേഷം ഒരു സഞ്ചാരമേൽവിചാരകനായി സഭകൾ സന്ദർശിക്കാൻ എനിക്കു നിയമനം ലഭിച്ചു. രാജ്യത്ത് ഏകദേശം 40 സഭകൾ ഉണ്ടായിരുന്നു. എനിക്കു നിയമിച്ചു തന്ന സഭകളോടൊത്തു ഞാൻ ഓരോ ആഴ്ച വീതം ചെലവഴിച്ചു. എനിക്ക് ഒരു ചെറിയ കാർ ഉണ്ടായിരുന്നു. എന്നാൽ ടാറിടാത്ത റോഡ് വളരെ മോശമാകുമ്പോൾ ഞാൻ പൊതുവാഹനങ്ങളെ ആശ്രയിച്ചിരുന്നു.
ആ രാജ്യത്ത് വാഹനങ്ങൾ നന്നാക്കി കൊടുക്കുന്ന ഒരേയൊരു സ്ഥലമേ ഉണ്ടായിരുന്നുള്ളൂ, ബാംഗ്വി. എന്റെ ശുശ്രൂഷയിൽ ധാരാളം യാത്ര ഉൾപ്പെട്ടിരുന്നതിനാൽ, വാഹനങ്ങൾ എങ്ങനെ നന്നാക്കാം എന്നതിനെ കുറിച്ചു പ്രതിപാദിക്കുന്ന ചില പുസ്തകങ്ങളും അതിനുള്ള ചില ഉപകരണങ്ങളും ഞാൻ വാങ്ങി, മിക്കപ്പോഴും കാറിന്റെ അറ്റകുറ്റപ്പണികൾ ഞാൻ സ്വന്തമായാണ് ചെയ്തിരുന്നത്. ഒരിക്കൽ ഡ്രൈവ് ഷാഫ്റ്റിലെ യൂണിവേഴ്സൽ ജോയിന്റിന്റെ മൂടി പൊട്ടിപ്പോയി, വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. മനുഷ്യവാസമുള്ളിടത്തു ചെല്ലണമെങ്കിൽ ഏതാണ്ട് 60 കിലോമീറ്റർ പോകുകയും വേണം. ഞാൻ വനത്തിലേക്കു ചെന്ന് കടുപ്പമുള്ള ഒരു തടിക്കഷണം മുറിച്ചെടുത്ത് ചെത്തിമിനുക്കി ഒരു മൂടി ആക്കി. കുറെയേറെ ഗ്രീസ് പുരട്ടി അതിനെ ഡ്രൈവ് ഷാഫ്റ്റിനോടു ചേർത്തു കമ്പി ഉപയോഗിച്ചു ഭദ്രമായി കെട്ടി, അങ്ങനെ എനിക്കു യാത്ര തുടരാൻ കഴിഞ്ഞു.
കാട്ടുപ്രദേശത്തോ കുഗ്രാമങ്ങളിലോ സേവിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. കാരണം എഴുത്തും വായനയും അറിയാവുന്നവർ ചുരുക്കമായിരുന്നു. ഒരു സഭയിലാണെങ്കിൽ, ഒരാൾക്കേ വായിക്കാൻ അറിയാമായിരുന്നുള്ളൂ, അയാൾക്കാണെങ്കിൽ സംസാരവൈകല്യവും ഉണ്ടായിരുന്നു. വീക്ഷാഗോപുര അധ്യയനം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ചർച്ച ചെയ്യപ്പെടുന്ന ആശയങ്ങൾ ഗ്രഹിക്കാൻ സഭ ആത്മാർഥ ശ്രമം ചെലുത്തുന്നതു കാണുന്നത് വിശ്വാസത്തെ തികച്ചും ബലിഷ്ഠമാക്കുന്നതായിരുന്നു.
മുഴുവനായി മനസ്സിലാകാതിരുന്ന അധ്യയനത്തിലൂടെ എന്തു പ്രയോജനമാണു കിട്ടുന്നതെന്ന് പിന്നെ ഞാൻ സഹോദരങ്ങളോടു ചോദിച്ചു. അതിന് അവർ മനോഹരമായ ഒരു മറുപടി നൽകി: “ഞങ്ങൾക്ക് പരസ്പരം പ്രോത്സാഹനം ലഭിക്കുന്നു.”—എബ്രായർ 10:23-25.
എന്റെ ക്രിസ്തീയ സഹോദരങ്ങളിൽ അനേകരും നിരക്ഷരരായിരുന്നെങ്കിലും ജീവിതത്തെയും ജീവിക്കേണ്ട വിധത്തെയും കുറിച്ച് അവർ എന്നെ വളരെയേറെ കാര്യങ്ങൾ പഠിപ്പിച്ചു. “മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശത്തിന്റെ മൂല്യം വിലമതിക്കാൻ ഞാൻ പഠിച്ചു. (ഫിലിപ്പിയർ 2:3) എന്റെ ആഫ്രിക്കൻ സഹോദരങ്ങൾ സ്നേഹം, ദയ, ആതിഥ്യമര്യാദ എന്നിവയെ കുറിച്ചും ആ കാട്ടുപ്രദേശത്ത് എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചും ഏറെ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. എന്റെ ഗിലെയാദ് ബിരുദദാനചടങ്ങിൽ ഗിലെയാദ് സ്കൂളിന്റെ പ്രസിഡന്റായ നേഥൻ നോർ സഹോദരന്റെ ഉപസംഹാര പ്രസംഗത്തിൽ പറഞ്ഞ ചില കാര്യങ്ങൾക്ക് എന്നെ സംബന്ധിച്ച് ഇപ്പോൾ ഒരുപാട് അർഥമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞതിതാണ്: “താഴ്മയുള്ളവരായിരിക്കുക, എല്ലാം നമുക്ക് അറിയാമെന്ന് ഒരിക്കലും ചിന്തിക്കരുത്. നമുക്ക് എല്ലാം അറിയില്ല. ഒരുപാടു കാര്യങ്ങൾ നമുക്കു പഠിക്കാനുണ്ട്.”
ആഫ്രിക്കൻ കാടുകളിലെ ജീവിതം
ഓരോ സഭ സന്ദർശിക്കുമ്പോഴും ഞാൻ ആ പ്രദേശത്തെ സഹോദരങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. സന്ദർശന വാരം സാധാരണഗതിയിൽ അവിടെ ഒരു ഉത്സവമായിരുന്നു, പ്രത്യേകിച്ച് കുട്ടികൾക്ക്. കാരണം ആതിഥേയ സഭ വേട്ടയാടാനും മീൻപിടിക്കാനുമൊക്കെ പോയി എല്ലാവർക്കും ആവശ്യത്തിനുള്ള ഭക്ഷണം ഒരുക്കാനായി ഒരു പ്രത്യേക ശ്രമം തന്നെ ചെയ്യുമായിരുന്നു.
സഹോദരങ്ങളോടൊപ്പം കുടിലുകളിൽ താമസിച്ച ആ സമയത്ത് ഞാൻ എല്ലാത്തരം ആഹാരവും കഴിച്ചു. ചിതൽ മുതൽ ആനയിറച്ചിവരെ. എന്നും തന്നെ കുരങ്ങിറച്ചി ഉണ്ടായിരുന്നു. കാട്ടുപന്നിയുടെയും മുള്ളൻപന്നിയുടെയും ഇറച്ചിക്ക് വളരെ സ്വാദായിരുന്നു. എന്നാൽ എല്ലാ ദിവസവും ഇങ്ങനെ വിരുന്ന് ആയിരുന്നില്ല കേട്ടോ. ഈ ഭക്ഷണരീതികളോടു പൊരുത്തപ്പെടാൻ എന്റെ ശരീരം കുറച്ചു നാളെടുത്തു. എന്നാൽ പിന്നെപ്പിന്നെ കിട്ടുന്നതെന്തും എന്റെ വയറിന് ദഹിക്കുമെന്നായി. കപ്പളങ്ങ കുരുസഹിതം തിന്നുന്നത് വയറിനു നല്ലതാണെന്നുള്ള കാര്യവും ഞാൻ പഠിച്ചു.
അപ്രതീക്ഷിതമായ പലതും കാട്ടുപ്രദേശത്തു സംഭവിക്കാം. ഒരിക്കൽ എന്നെ ആളുകൾ ഒരു മാമി-വാട്ടർ ആയി തെറ്റിദ്ധരിച്ചു. മരിച്ചുപോയ ഒരാളുടേതായി പറയപ്പെടുന്ന, വെള്ളത്തിൽ ജീവിക്കുന്ന വെളുത്ത പ്രേതത്തെയാണ് മാമി-വാട്ടർ എന്ന് അവർ വിളിക്കുന്നത്. അതിന് ഒരാളെ വെള്ളത്തിലേക്കു വലിച്ചുകൊണ്ടുപോയി
മുക്കിക്കൊല്ലാൻ കഴിയുമെന്നും ആളുകൾ വിശ്വസിച്ചിരുന്നു. ഒരു ദിവസം ഞാൻ ഒരു അരുവിയിൽനിന്നു കുളിച്ചു കയറവേ, വെള്ളം എടുക്കാൻ വന്ന ഒരു പെൺകുട്ടി എന്നെ കണ്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടോടി. ഞാൻ ഒരു പ്രേതമല്ലെന്നും അവിടം സന്ദർശിക്കാൻ എത്തിയ ഒരു സുവിശേഷ പ്രസംഗകനാണെന്നും ഒക്കെ എന്റെ കൂടെയുണ്ടായിരുന്ന സഹോദരൻ പറഞ്ഞിട്ടും ആളുകൾക്കു വിശ്വാസം വരുന്നില്ലായിരുന്നു. “ഒരു വെള്ളക്കാരൻ ഈ കാട്ടിലേക്ക് ഒരിക്കലും വരില്ല” എന്നായിരുന്നു അവരുടെ വാദം.നല്ല ശുദ്ധമായ വായു ഉള്ളതിനാൽ ഞാൻ മിക്കപ്പോഴും വെളിയിലാണ് ഉറങ്ങിയിരുന്നത്. എപ്പോഴും ഒരു കൊതുകുവല ഞാൻ കൂടെ കരുതുമായിരുന്നു. കാരണം പാമ്പുകൾ, തേളുകൾ, എലികൾ, മറ്റു കീടങ്ങൾ എന്നിവയിൽനിന്ന് ഈ വല എന്നെ സംരക്ഷിച്ചിരുന്നു. പല സന്ദർഭങ്ങളിൽ ഞാൻ പട്ടാള ഉറുമ്പുകളുടെ അധിനിവേശത്തിന് ഇരയായിട്ടുണ്ട്. അപ്പോഴൊക്കെ എന്നെ സംരക്ഷിച്ചത് കൊതുകുവലയാണ്. ഒരു രാത്രി, ഞാൻ ടോർച്ചടിച്ചുനോക്കിയപ്പോൾ പട്ടാള ഉറുമ്പുകൾ വല പൊതിഞ്ഞിരിക്കുന്നതു കണ്ടു. ഞാൻ പ്രാണനും കൊണ്ടോടി, കാരണം ഇത്തിരിക്കുഞ്ഞന്മാരാണെങ്കിലും സിംഹത്തെ വരെ വകവരുത്താൻ പോന്നവയാണ് ഇവറ്റകൾ.
കോംഗോ നദിക്കടുത്ത് മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൽ ആയിരുന്നപ്പോൾ ഞാൻ കാടിന്റെ മക്കളായ പിഗ്മികളോടും രാജ്യസുവാർത്ത അറിയിക്കുകയുണ്ടായി. അവർ മിടുക്കരായ വേട്ടക്കാരാണ്, തിന്നാൻ പറ്റുന്നതും പറ്റാത്തതും എന്താണെന്ന് അവർക്കു നല്ല നിശ്ചയമാണ്. ചിലർ സാംഗോ ഭാഷ സംസാരിക്കും, ബൈബിൾ സന്ദേശം അവർ സന്തോഷത്തോടെ ശ്രദ്ധിക്കും, മടക്കസന്ദർശനത്തിനും സമ്മതിക്കും. പക്ഷേ നമ്മൾ മടങ്ങിച്ചെല്ലുമ്പോൾ അവർ മറ്റെവിടേക്കെങ്കിലും താമസം മാറ്റിയിട്ടുണ്ടാകും. ആ സമയത്ത് അവരിൽ ആരും സാക്ഷികളായിത്തീർന്നില്ല. എന്നാൽ കോംഗോ റിപ്പബ്ലിക്കിൽ ചില പിഗ്മികൾ സാക്ഷികളായതായി പിന്നീട് ഞാൻ അറിഞ്ഞു.
അഞ്ചുവർഷം മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൽ ഞാൻ സഞ്ചാരമേൽവിചാരകനായി സേവിച്ചു. രാജ്യമൊട്ടാകെ ഞാൻ സഞ്ചരിച്ചു, കൂടുതലും കാട്ടുപ്രദേശത്തുള്ള സഭകളാണു സന്ദർശിച്ചത്.
നൈജീരിയ ബ്രാഞ്ചിലെ സേവനം
1977 മേയ് മാസത്തിൽ നൈജീരിയയിലെ ലാഗോസിലുള്ള, യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കാൻ എന്നെ ക്ഷണിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനപ്പെരുപ്പമുള്ള ഈ രാജ്യത്ത് അപ്പോൾത്തന്നെ ഒരു ലക്ഷത്തിനോടടുത്ത് സാക്ഷികൾ ഉണ്ടായിരുന്നു. ബ്രാഞ്ചിൽ സേവിച്ചിരുന്നവർ ഏകദേശം 80 പേരായിരുന്നു. എന്നെ ഗരാജിൽ നിയമിച്ചു, അതിൽ വാഹനങ്ങളുടെ കേടുപോക്കലും പരിചരണവും ഒക്കെ ഉൾപ്പെട്ടിരുന്നു.
1979-ൽ എന്നെ കൃഷിയിടത്തിലേക്കു നിയമിച്ചു. അങ്ങനെ, ഞാൻ ഒരു യുവാവായി വളർന്നുവരവേ യൂറോപ്പിൽ വെച്ച് ചെയ്തു ശീലിച്ച ജോലിയിലേക്കുതന്നെ മടങ്ങി. കൃഷിയിടം ലാഗോസിൽനിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഇലാറോയിലായിരുന്നു. ബ്രാഞ്ച് അംഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. ഉഷ്ണമേഖല മഴവനങ്ങളിലെ കൃഷിയും യൂറോപ്പിലെ കൃഷിയും വ്യത്യാസമുണ്ടെന്ന് അവിടെവെച്ച് എനിക്കു മനസ്സിലായി. മൂന്നരവർഷം ഞാൻ അവിടെ ജോലിചെയ്തു. പിന്നെ ലാഗോസിലെ ഗരാജിലേക്കുതന്നെ എന്നെ വീണ്ടും നിയമിച്ചു.
1986-ൽ, പുതിയതായി നിർമിക്കുകയായിരുന്ന വലിയ ബ്രാഞ്ച് സമുച്ചയമുള്ള ഇഗേഡൂമായിലേക്ക് എനിക്കു മാറ്റം കിട്ടി. ലാഗോസിൽനിന്ന് ഏകദേശം 360 കിലോമീറ്റർ അകലെയായിരുന്നു ഇത്. 1990 ജനുവരിയിൽ ഈ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. പ്രിന്ററി, ഒരു ചെറിയ കൃഷിയിടം, 500-ലധികം പേർക്കു താമസിക്കാനുള്ള പാർപ്പിട സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ടു മീറ്ററോളം ഉയരത്തിൽ ചുറ്റും മതിലുകെട്ടിയ 140 ഏക്കർ സ്ഥലത്താണ് ഇതു പണിതിരിക്കുന്നത്. ഇപ്പോൾ, ഇവിടത്തെ കൃഷിയിടവും താമസസൗകര്യങ്ങളുടെ പരിസരങ്ങളും പരിപാലിക്കുന്ന 35 പേരടങ്ങുന്ന ഒരു കൂട്ടത്തിന്റെ മേൽനോട്ടമാണ് എനിക്കുള്ളത്.
ഞാൻ നൈജീരിയയിൽ താമസമാക്കിയിട്ട് ഇപ്പോൾ ഏതാണ്ട് 27 വർഷമായി. ഈ ബ്രാഞ്ചിലെ വ്യത്യസ്ത നിയമനങ്ങൾ ഞാൻ തികച്ചും ആസ്വദിച്ചിരിക്കുന്നു. എന്റെ മമ്മി യഹോവയോടു വിശ്വസ്തയായി തുടർന്നിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ അനുജത്തി ഇൻഗ്രിഡ് 14 വർഷം ഒരു പ്രത്യേക പയനിയറായി സേവിച്ചു, ഭർത്താവിനോടൊപ്പം അവൾ ഇപ്പോഴും യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നു.
എനിക്കു വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും യഹോവയെയും പശ്ചിമാഫ്രിക്കയിലെ എന്റെ ആത്മീയ സഹോദരങ്ങളെയും സേവിക്കാൻ കഴിഞ്ഞിരിക്കുന്നതിൽ ഞാൻ തികച്ചും സന്തുഷ്ടനാണ്. ഇന്നുവരെ ഞാൻ ആസ്വദിക്കുന്ന നല്ല ആരോഗ്യത്തിനു ഞാൻ നന്ദിപറയുകയും അതു നിലനിറുത്താൻ സഹായിക്കണമെന്നു പ്രാർഥിക്കുകയും ചെയ്യുന്നു, നമ്മുടെ മഹാദൈവമായ യഹോവയെ തുടർന്നും സജീവമായി സേവിക്കുന്നതിനുവേണ്ടി. (g04 6/22)
[21-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
നൈജീരിയ
മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്
ഗാബോൺ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[18-ാം പേജിലെ ചിത്രം]
എന്റെ മമ്മി ഗെർട്രൂറ്റിനോടും പെങ്ങൾ ഇൻഗ്രിഡിനോടുമൊപ്പം, 1939
[20-ാം പേജിലെ ചിത്രം]
ഗാബോണിൽ ഒരു മിഷനറിയായി സേവിക്കുന്നു
[20-ാം പേജിലെ ചിത്രം]
മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൽ ഇതുപോലുള്ള ഗ്രാമങ്ങളിലാണ് ഞാൻ താമസിച്ചത്