വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തട്ടിപ്പിന്‌ ഇരയാകുന്നത്‌ എങ്ങനെ തടയാം?

തട്ടിപ്പിന്‌ ഇരയാകുന്നത്‌ എങ്ങനെ തടയാം?

തട്ടിപ്പിന്‌ ഇരയാകുന്നത്‌ എങ്ങനെ തടയാം?

“സത്യസന്ധനായ ഒരാളെ വഞ്ചിക്കാനാവില്ല” എന്ന പഴമൊഴി നിങ്ങൾ ഒരുപക്ഷേ കേട്ടിരിക്കും. മറ്റു പല പഴഞ്ചൊല്ലുകളെയും പോലെ ഇതും സത്യമല്ല. പ്രതിദിനമെന്നവണ്ണം സത്യസന്ധരായ ആളുകൾ വഞ്ചിക്കപ്പെടുകയാണ്‌. സത്യസന്ധതകൊണ്ടു മാത്രം അവർ സംരക്ഷിക്കപ്പെടുന്നില്ല. ലോകത്തിലെ ഏറ്റവും തന്ത്രശാലികളായ ചിലർ, ആളുകളുടെ പണം തട്ടിച്ചെടുക്കാൻ ചതിക്കുഴികൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്‌. നൂറിലധികം വർഷങ്ങൾക്കു മുമ്പ്‌ ഒരു എഴുത്തുകാരൻ ഇങ്ങനെ കുറിക്കൊണ്ടു: “ആ വഞ്ചനകൾക്ക്‌ ഇരയാകാതിരിക്കുന്നത്‌ ഭോഷത്തമാണ്‌ എന്നു പറയാനാകും വിധം അത്ര വിദഗ്‌ധമായാണ്‌ ചിലർ തട്ടിപ്പുകൾ ആസൂത്രണം ചെയ്‌തു നടപ്പാക്കുന്നത്‌.”

വഞ്ചന എന്നത്‌ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയ ഒരു കാര്യമല്ല. അതിന്‌ ഏദെൻ തോട്ടത്തോളംതന്നെ പുരാതനമായ ഒരു ചരിത്രമുണ്ട്‌. (ഉല്‌പത്തി 3:1-5) പഴയ തട്ടിപ്പുകൾ പുതിയ മുഖംമൂടികളണിഞ്ഞ്‌ എത്തുന്നു, എല്ലാ കാലത്തും പുതിയ തട്ടിപ്പുകൾ ഉണ്ടാകുകയും ചെയ്യുന്നു. അപ്പോൾ അവയ്‌ക്ക്‌ ഇരയാകാതെ നിങ്ങൾക്ക്‌ സ്വയം എങ്ങനെ സംരക്ഷിക്കാം? കുറ്റവാളികൾ തട്ടിപ്പു നടത്തുന്ന എല്ലാ മാർഗങ്ങളും അന്വേഷിച്ച്‌ നിങ്ങൾ തലപുകയ്‌ക്കേണ്ടതില്ല. അടിസ്ഥാനപരമായ ഏതാനും മുൻകരുതലുകൾ സ്വീകരിക്കുന്നത്‌ തട്ടിപ്പിന്‌ ഇരയാകാതെ സ്വയം സംരക്ഷിക്കാൻ വളരെയധികം സഹായകമായിരിക്കും.

വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകാതെ സൂക്ഷിക്കുക

നിങ്ങളുടെ ചെക്കുബുക്കോ ക്രെഡിറ്റ്‌ കാർഡോ ഒരാൾ മോഷ്ടിച്ചാൽ അയാൾക്ക്‌ അതുപയോഗിച്ച്‌ സാധനങ്ങൾ വാങ്ങാൻ കഴിയും. നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങൾ മോഷ്ടിക്കുന്നെങ്കിൽ നിങ്ങളുടെ പേരിൽ ചെക്കുകൾ എഴുതാൻ അയാൾക്കു സാധിച്ചേക്കും. നിങ്ങളെ കുറിച്ചു മതിയായ വിവരങ്ങൾ ലഭിച്ചാൽ അയാൾക്ക്‌ ആൾമാറാട്ടം നടത്താനാകും. പിന്നെ, അയാൾക്ക്‌ നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിക്കാനോ നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ചുകൊണ്ട്‌ വസ്‌തുക്കൾ വാങ്ങാനോ നിങ്ങളുടെ പേരിൽ വായ്‌പയെടുക്കാനോ ഒക്കെ സാധിക്കും. a ചെയ്യാത്ത ഒരു കുറ്റത്തിന്‌ നിങ്ങൾ അറസ്റ്റിലായെന്നു പോലും വരാം!

ഇത്തരം തട്ടിപ്പിൽനിന്നു സ്വയം സംരക്ഷിക്കുന്നതിന്‌ ബാങ്ക്‌ ബാലൻസ്‌ സംബന്ധിച്ച വിവരങ്ങൾ, ചെക്ക്‌ ബുക്ക്‌, ഡ്രൈവിങ്‌ ലൈസൻസ്‌, തിരിച്ചറിയൽ കാർഡ്‌ തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന വ്യക്തിപരമായ എല്ലാ രേഖകളും സൂക്ഷിച്ചുവെക്കുന്നതു സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക. ന്യായമായ കാരണമില്ലാതെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആർക്കും കൊടുക്കാതിരിക്കുക. ക്രെഡിറ്റ്‌ കാർഡ്‌ നമ്പറുകളുടെയും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങളുടെയും കാര്യത്തിൽ ഇതു വിശേഷാൽ പ്രധാനമാണ്‌. നിങ്ങൾക്ക്‌ എന്തെങ്കിലും വാങ്ങേണ്ടതുള്ളപ്പോൾ മാത്രമേ നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ നമ്പർ ആരെയെങ്കിലും അറിയിക്കേണ്ടതുള്ളൂ.

ഇത്തരം വിവരങ്ങൾക്കു വേണ്ടി ചപ്പുചവറുകൾക്കിടയിൽ പരതുക പോലും ചെയ്യുന്ന ചില വിരുതന്മാരുണ്ട്‌. അതുകൊണ്ട്‌ വ്യക്തിപരമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പേപ്പറുകൾ ആവശ്യമില്ലാത്തപക്ഷം അലക്ഷ്യമായി വലിച്ചെറിയാതെ, തുണ്ടുതുണ്ടായി കീറിക്കളയുകയോ കത്തിച്ചുകളയുകയോ ചെയ്യുക. ഉപയോഗിച്ച ചെക്കുകൾ, ബാങ്കും ബ്രോക്കറേജും സംബന്ധിച്ച വിവരങ്ങൾ, പഴയ ക്രെഡിറ്റ്‌ കാർഡുകൾ, കാലാവധി കഴിഞ്ഞ ഡ്രൈവിങ്‌ ലൈസൻസുകൾ, പാസ്‌പോർട്ടുകൾ എന്നിവയുടെ കാര്യത്തിലും അതുതന്നെ ചെയ്യുക. ആവശ്യപ്പെടാതെ ലഭിക്കുന്ന ക്രെഡിറ്റ്‌ കാർഡ്‌ അപേക്ഷകളും നശിപ്പിച്ചുകളയുക. അവയിലും ദുരുപയോഗം ചെയ്യാവുന്ന നിങ്ങളുടെ ചില വ്യക്തിപരമായ വിവരങ്ങൾ കണ്ടേക്കാം.

സാമാന്യബുദ്ധി ഉപയോഗിക്കുക

പല തട്ടിപ്പുകളുടെയും അടിസ്ഥാനം നിക്ഷേപങ്ങൾക്കു വാഗ്‌ദാനം ചെയ്യപ്പെടുന്ന അസാധാണമാംവിധം ഉയർന്ന ലാഭമാണ്‌. പെട്ടെന്നു പണമുണ്ടാക്കൽ വാഗ്‌ദാനം ചെയ്യുന്ന ഒരു സാധാരണ തട്ടിപ്പു പദ്ധതിയാണ്‌ പിരമിഡ്‌ പദ്ധതി. ഈ പദ്ധതിക്കു പല രൂപങ്ങളുണ്ടെങ്കിലും കമ്മീഷൻ വ്യവസ്ഥയിൽ മറ്റു നിക്ഷേപകരെ കണ്ടെത്താൻ നിക്ഷേപകർ പ്രവർത്തിക്കുന്ന രീതിയാണ്‌ പൊതുവേ ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. b പിരമിഡ്‌ പദ്ധതിയുടെ മറ്റൊരു രൂപമാണ്‌

ശൃംഖലാ കത്തുകൾ. (Chain letters) ഒരു ലിസ്റ്റിൽ ആദ്യം കൊടുത്തിട്ടുള്ള ആളുകളുടെ പേരിൽ പണം അയയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ നിങ്ങൾക്കു കത്തു കിട്ടുന്നു. നിങ്ങളുടെ പേർ ലിസ്റ്റിന്റെ മുകളിൽ എത്തുമ്പോൾ ലക്ഷങ്ങൾ ലഭിക്കും എന്നതാണ്‌ നിങ്ങൾക്കുള്ള വാഗ്‌ദാനം.

പുതിയ അംഗങ്ങളെ ചേർത്തുകൊണ്ടേയിരിക്കുക എന്നതു സാധ്യമല്ലാതെ വരുന്നതുകൊണ്ട്‌ പിരമിഡ്‌ പദ്ധതികൾ എല്ലായ്‌പോഴും പരാജയപ്പെടുന്നു. ഇതു പരിചിന്തിക്കുക: അഞ്ച്‌ ആളുകൾ ചേർന്ന്‌ ഒരു പിരമിഡ്‌ തുടങ്ങുന്നു. ഓരോരുത്തരും അഞ്ചു പേരെ വീതം ചേർക്കുന്നു. അപ്പോൾ പുതിയ അംഗങ്ങളുടെ എണ്ണം 25 ആകും. അവർ ഓരോരുത്തരും 5 പേരെ കൂടി ചേർക്കുമ്പോൾ പുതിയ അംഗങ്ങൾ ആകെ 125 ആകുന്നു. അങ്ങനെ ഒമ്പതാം ഘട്ടത്തിൽ എത്തുമ്പോൾ 90 ലക്ഷത്തിലധികം ആളുകളെ ചേർക്കേണ്ടതായിട്ടുള്ള 20 ലക്ഷത്തോളം ആളുകൾ പദ്ധതിയിൽ ഉണ്ടായിരിക്കും! പദ്ധതിക്ക്‌ എത്തിച്ചേരാവുന്ന ഒരു പരമാവധി തലം ഉണ്ടെന്ന്‌ ഈ പരിപാടിയുടെ പ്രായോജകർക്ക്‌ നന്നായി അറിയാം. അത്‌ അടുത്തുവെന്നു തോന്നുമ്പോൾ കിട്ടിയ പണവുമായി അവർ മുങ്ങുന്നു. നിങ്ങൾക്ക്‌ മിക്കവാറും സ്വന്തം പണം നഷ്ടപ്പെട്ടേക്കാം. നിങ്ങൾ അംഗങ്ങളായി ചേർത്തവർ നഷ്ടപ്പെട്ട പണം നിങ്ങളിൽനിന്ന്‌ ഈടാക്കാൻ ശ്രമം തുടങ്ങുകയും ചെയ്യും. ഓർക്കുക, ഒരു പിരമിഡ്‌ പദ്ധതിയിൽ നിങ്ങൾക്കു പണം കിട്ടാൻ വേറൊരാൾ പണം നഷ്ടപ്പെടുത്തേണ്ടിവരും.

എളുപ്പത്തിൽ പണം ഉണ്ടാക്കാനുള്ള പദ്ധതികൾ ആരെങ്കിലും നിങ്ങൾക്കു ശുപാർശ ചെയ്യുന്നുണ്ടോ, അല്ലെങ്കിൽ നിക്ഷേപത്തിന്‌ വൻലാഭം വാഗ്‌ദാനം ചെയ്യുന്നുണ്ടോ? സൂക്ഷിക്കുക: ഒരു വാഗ്‌ദാനം വിശ്വസിക്കാനാവാത്തത്ര നല്ലതായി തോന്നുന്നെങ്കിൽ അതിൽ എന്തോ കള്ളക്കളി ഉണ്ടായിരിക്കാനാണു സാധ്യത. പരസ്യപ്രചാരണങ്ങളോ സാക്ഷ്യങ്ങളോ കണ്ണടച്ച്‌ വിശ്വസിക്കരുത്‌. “ഇതു മറ്റുള്ളവയെ പോലൊന്നുമല്ല” എന്ന്‌ പെട്ടെന്നൊരു നിഗമനത്തിൽ എത്തിച്ചേരുകയുമരുത്‌. ആളുകൾ ബിസിനസ്‌ ചെയ്യുന്നത്‌ മറ്റുള്ളവർക്കു ലാഭമുണ്ടാക്കിക്കൊടുക്കാനോ പണമുണ്ടാക്കുന്നതിന്റെ രഹസ്യം നിങ്ങളുമായി പങ്കുവെക്കാനോ അല്ല എന്നതു മനസ്സിൽ പിടിക്കുക. നിങ്ങളെ സമ്പന്നനാക്കാൻ പോന്ന ബിസിനസ്‌ രഹസ്യം അറിയാം എന്ന്‌ ഒരാൾ അവകാശപ്പെടുന്നെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: ‘അങ്ങനെയെങ്കിൽ ആ വിദ്യ ഉപയോഗിച്ച്‌ അയാൾ ധനികനാകാത്തതെന്ത്‌? എനിക്ക്‌ അത്‌ ഉപദേശിച്ചു തരാൻ അയാൾ എന്തിനു സമയം പാഴാക്കണം?’

നിങ്ങൾ ഒരു മത്സരത്തിൽ വിജയിച്ചെന്നോ നിങ്ങൾക്ക്‌ ഒരു സമ്മാനം ഉണ്ടെന്നോ ആരെങ്കിലും നിങ്ങളെ അറിയിക്കുന്നെങ്കിലോ? ആവേശം കൊള്ളാൻ വരട്ടെ, അത്‌ മറ്റു പലരെയും കെണിയിൽ വീഴ്‌ത്തിയിട്ടുള്ള ഒരു തട്ടിപ്പ്‌ ആയിരിക്കാം. ദൃഷ്ടാന്തത്തിന്‌, ഇംഗ്ലണ്ടിലുള്ള ഒരു സ്‌ത്രീക്ക്‌ അവർ ഒരു സമ്മാനത്തിന്‌ അർഹയായിരിക്കുന്നെന്നും അത്‌ അയച്ചുകൊടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ചെലവുകൾക്കായി 25 ഡോളർ അയയ്‌ക്കണമെന്നും അറിയിച്ചുകൊണ്ട്‌ കാനഡയിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. പണം അയച്ചു കഴിഞ്ഞ്‌ കാനഡയിൽനിന്ന്‌ അവർക്കു കിട്ടിയ ഒരു ടെലിഫോൺ സന്ദേശത്തിൽ ഒരു നറുക്കെടുപ്പിൽ അവർക്ക്‌ 2,45,000 ഡോളർ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും കൂടുതലായ ചെലവുകൾക്കു വേണ്ടി സമ്മാനത്തുകയുടെ ഒരു നിശ്ചിത ശതമാനം അയച്ചുകൊടുക്കണമെന്നും അറിയിച്ചു. അവർ 2,450 ഡോളർ അയച്ചെങ്കിലും തിരിച്ചൊന്നും കിട്ടിയില്ല. ഒരു “സൗജന്യ സമ്മാനത്തിനു” പണം കൊടുക്കേണ്ടതുണ്ടെങ്കിൽ സംശയിക്കേണ്ട, അതൊരു തട്ടിപ്പാണ്‌. സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ പേരുകൊടുക്കുകയോ പങ്കെടുക്കുകയോ ചെയ്യാത്ത ഒരു മത്സരത്തിൽ എനിക്ക്‌ എങ്ങനെയാണു സമ്മാനം കിട്ടുക?’

അറിയപ്പെടുന്ന ആളുകളുമായി മാത്രം ബിസിനസ്സിൽ ഏർപ്പെടുക

സത്യസന്ധരല്ലാത്ത ആളുകളെ തിരിച്ചറിയാനുള്ള കഴിവ്‌ നിങ്ങൾക്ക്‌ ഉണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ? ജാഗ്രത പുലർത്തുക! മറ്റുള്ളവരുടെ വിശ്വാസം എങ്ങനെ ആർജിക്കാമെന്നു നന്നായി അറിയാവുന്നവരാണ്‌ തട്ടിപ്പുകാർ. ഇരകൾ തങ്ങളിൽ വിശ്വാസം അർപ്പിക്കത്തക്ക വിധത്തിൽ കരുക്കൾ നീക്കുന്നതിൽ വിദഗ്‌ധരാണ്‌ അവർ. ആളുകൾ സാധനങ്ങൾ വാങ്ങണമെങ്കിൽ തങ്ങളുടെ വിശ്വാസ്യത തെളിയിക്കേണ്ടതുണ്ടെന്നു നന്നായി അറിയാവുന്നവരാണ്‌ കച്ചവടക്കാർ, അവർ സത്യസന്ധരായാലും അല്ലെങ്കിലും. ഇതിന്റെ അർഥം നിങ്ങൾ ആരെയും വിശ്വസിക്കരുത്‌ എന്നല്ല മറിച്ച്‌, സ്വയം തട്ടിപ്പിൽനിന്നു രക്ഷിക്കാൻ ന്യായയുക്തമായ ഒരളവോളം ജാഗ്രത ആവശ്യമാണ്‌ എന്നാണ്‌. സത്യസന്ധനല്ലാത്ത ഒരു വ്യക്തിയെ കണ്ടാലറിയാം എന്നു വിചാരിക്കുന്നതിനു പകരം പല തട്ടിപ്പുകളും തിരിച്ചറിയാൻ സഹായിക്കുന്ന രണ്ടു സുനിശ്ചിത സൂചകങ്ങൾക്കായി നോക്കുക: ഒന്നാമത്‌, വാഗ്‌ദാനം അവിശ്വസനീയമാംവിധം നല്ലതായി തോന്നുന്നുണ്ടോ, രണ്ടാമതായി തിടുക്കത്തിൽ തീരുമാനമെടുക്കാൻ നിങ്ങളുടെമേൽ അയാൾ സമ്മർദം ചെലുത്തുന്നുണ്ടോ?

അവിശ്വസനീയമാംവിധം നല്ലതെന്നു തോന്നിക്കുന്ന ധാരാളം വാഗ്‌ദാനങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇന്റർനെറ്റ്‌ ധാരാളം സേവനം ചെയ്യുന്നുണ്ടെങ്കിലും ദ്രുതഗതിയിൽ, തങ്ങളെ കുറിച്ച്‌ ഒന്നും വെളിപ്പെടുത്താതെ ഇരകളെ കെണിയിലാക്കാൻ അത്‌ തട്ടിപ്പുകാർക്കു സഹായകമാണ്‌. നിങ്ങൾക്ക്‌ ഒരു ഇ-മെയിൽ അക്കൗണ്ട്‌ ഉണ്ടോ? ഉണ്ടെങ്കിൽ ആവശ്യപ്പെടാതെ തന്നെ വാണിജ്യസംബന്ധമായ ധാരാളം ഇ-മെയിൽ സന്ദേശങ്ങൾ നിങ്ങൾക്കു കിട്ടുന്നുണ്ടാവണം. എണ്ണമറ്റ സാധനങ്ങളും സേവനങ്ങളും അതിലൂടെ വാഗ്‌ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിൽ പലതും തട്ടിപ്പാണ്‌. അത്തരം പരസ്യങ്ങൾ കണ്ട്‌ എന്തെങ്കിലും സാധനത്തിനോ സേവനത്തിനോ പണം അയച്ചാൽ മിക്കവാറും തിരിച്ച്‌ ഒന്നും കിട്ടാൻ പോകുന്നില്ല. ഇനി എന്തെങ്കിലും കിട്ടിയാൽത്തന്നെ നിങ്ങൾ അയച്ച പണത്തിനുള്ള മൂല്യം അതിന്‌ ഉണ്ടായിരിക്കാനും സാധ്യതയില്ല. അത്തരക്കാരിൽനിന്ന്‌ ഒന്നും വാങ്ങാതിരിക്കുക എന്നതാണ്‌ ഏറ്റവും നല്ല നയം.

ഫോണിലൂടെയുള്ള കച്ചവടത്തിനും ഇതു ബാധകമാണ്‌. ടെലിഫോണിലൂടെയുള്ള ബിസിനസ്‌ ഏറെയും നിയമാനുസൃതമാണെങ്കിലും ടെലിഫോണിലൂടെയുള്ള കച്ചവടത്തട്ടിപ്പിലൂടെ ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ്‌ അപഹരിക്കപ്പെടുന്നത്‌. നിങ്ങളെ ഫോണിൽ വിളിക്കുന്ന വ്യക്തിയുമായുള്ള സംഭാഷണത്തിൽനിന്നു മാത്രം, കേട്ട കാര്യം വിശ്വസനീയമാണോ എന്നു തിരിച്ചറിയുക സാധ്യമല്ല. ഒരു ബാങ്ക്‌ പ്രതിനിധിയായോ ക്രെഡിറ്റ്‌ കാർഡ്‌ സംരക്ഷണ ഏജൻസിയുടെ ഏജന്റായോ പോലും ഒരു തട്ടിപ്പുകാരൻ നടിച്ചേക്കാം. നിങ്ങൾക്ക്‌ അക്കൗണ്ടുള്ള ബാങ്കിലെയോ കമ്പനിയിലെയോ ആളുകൾ എന്ന്‌ അവകാശപ്പെടുന്നവർ, അവർ അപ്പോൾത്തന്നെ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ നിങ്ങളോടു ഫോണിൽ ചോദിക്കുന്നെങ്കിൽ സംശയിക്കുന്നതിനു മതിയായ കാരണമുണ്ട്‌. അങ്ങനെ സംഭവിക്കുന്നെങ്കിൽ ആ വ്യക്തിയുടെ ഫോൺ നമ്പർ ചോദിക്കാൻ കഴിഞ്ഞേക്കും. അത്‌ ബാങ്കിന്റെയോ ഏജൻസിയുടെയോ നമ്പർ ആണെന്ന്‌ ഉറപ്പുവരുത്തിയിട്ട്‌ അയാളെ തിരികെ വിളിക്കുക.

നിങ്ങളെ വിളിക്കുന്ന അപരിചിതർക്ക്‌ നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ നമ്പറോ മറ്റേതെങ്കിലും വ്യക്തിപരമായ വിവരമോ കൊടുക്കാതിരിക്കുക എന്നതാണ്‌ ഒരു നല്ല നയം. നിങ്ങൾക്ക്‌ യഥാർഥത്തിൽ ആവശ്യമില്ലാത്ത എന്തെങ്കിലും വിൽക്കാനായി ആരെങ്കിലും നിങ്ങളെ വിളിച്ചാൽ മര്യാദയോടെ ഇങ്ങനെ പറയാൻ കഴിയും, “ക്ഷമിക്കണം, എനിക്കു പരിചയമില്ലാത്തവരുമായി ഞാൻ ടെലിഫോണിലൂടെ ബിസിനസ്‌ ഇടപാടുകൾ നടത്താറില്ല.” എന്നിട്ട്‌ സംഭാഷണം അവസാനിപ്പിക്കുക. ഒരുപക്ഷേ നിങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നേക്കാവുന്ന ഒരു അപരിചിതനുമായി സംഭാഷണം നീട്ടിക്കൊണ്ടുപോകേണ്ട യാതൊരു ആവശ്യവുമില്ല.

നന്നായി അറിയപ്പെടുന്ന വ്യക്തികളും സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുക. ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ സുരക്ഷിതമായി ബിസിനസ്‌ ചെയ്യാവുന്ന നിയമാനുസൃതമായി പ്രവർത്തിക്കുന്ന ധാരാളം കമ്പനികൾ ഉണ്ട്‌. സാധ്യമെങ്കിൽ ഒരു സ്വതന്ത്ര ഏജൻസിയിലൂടെ വിൽപ്പനക്കാരെ കുറിച്ചും കമ്പനി, നിക്ഷേപം എന്നിവയെ കുറിച്ചും അന്വേഷണം നടത്തുക. നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുക, ശ്രദ്ധാപൂർവം വായിച്ച്‌ അതു നിയമപരമാണെന്ന്‌ ഉറപ്പുവരുത്തുക. തിടുക്കത്തിലോ സമ്മർദത്തിനു വഴങ്ങിയോ തീരുമാനമെടുക്കരുത്‌.

അത്‌ രേഖാമൂലം ചെയ്യുക

എല്ലാ തട്ടിപ്പുകളും തുടക്കത്തിൽ അങ്ങനെ ആയിരിക്കണമെന്നില്ല. സത്യസന്ധമായി നടത്തുന്ന ബിസിനസും പരാജയപ്പെടാം. അങ്ങനെ സംഭവിക്കുമ്പോൾ ബിസിനസ്‌ നടത്തുന്നവർ പരിഭ്രാന്തരാകുകയും നഷ്ടം നികത്തുന്നതിനുവേണ്ടി തട്ടിപ്പു പദ്ധതികൾ അവലംബിക്കുകയും ചെയ്‌തേക്കാം. വരുമാനത്തെ കുറിച്ചും ലാഭത്തെ കുറിച്ചും വ്യാജപ്രസ്‌താവനകൾ നടത്തുകയും ഒടുവിൽ ബിസിനസ്‌ പൊളിഞ്ഞപ്പോൾ ബാക്കിയുള്ള പണവും കൊണ്ട്‌ മുങ്ങുകയും ചെയ്‌ത ബിസിനസ്‌ എക്‌സിക്യുട്ടീവുകളെ കുറിച്ച്‌ നിങ്ങൾ കേട്ടിരിക്കുമല്ലോ.

തട്ടിപ്പുകളിൽനിന്നും തെറ്റിദ്ധാരണകളിൽനിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന്‌ ഏതു പ്രധാനപ്പെട്ട നിക്ഷേപവും നടത്തുന്നതിനു മുമ്പ്‌ അതു സംബന്ധിച്ച വിവരങ്ങൾ രേഖാമൂലം നിങ്ങൾക്കു കിട്ടുന്നുവെന്ന്‌ ഉറപ്പു വരുത്തുക. നിങ്ങൾ ഒപ്പുവെക്കുന്ന ഏത്‌ ഉടമ്പടിയിലും നിക്ഷേപങ്ങളും വാഗ്‌ദാനങ്ങളും സംബന്ധിച്ച എല്ലാ വ്യവസ്ഥകളും എഴുതിച്ചേർത്തിരിക്കണം. എത്ര സുരക്ഷിതമായി തോന്നുന്ന നിക്ഷേപത്തിന്റെ കാര്യത്തിലും എല്ലാം പ്രതീക്ഷയ്‌ക്കനുസരിച്ചു പോകുമെന്ന്‌ ഉറപ്പില്ല. (സഭാപ്രസംഗി 9:11, NW) വാസ്‌തവത്തിൽ അപകടരഹിതമായ നിക്ഷേപം എന്നൊന്ന്‌ ഇല്ല. അപ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ ബിസിനസ്‌ പരാജയപ്പെടാൻ ഇടയായാൽ ഓരോ വ്യക്തിയുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തൊക്കെയായിരിക്കും എന്ന്‌ ഉടമ്പടിയിൽ വ്യക്തമാക്കിയിരിക്കണം.

നാം ഹ്രസ്വമായി പരിചിന്തിച്ച അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിലൂടെ തട്ടിപ്പിന്‌ ഇരയാകാനുള്ള സാധ്യത കുറയ്‌ക്കുകയാണു നിങ്ങൾ ചെയ്യുന്നത്‌. ഒരു പുരാതന ബൈബിൾ സദൃശവാക്യം നൽകുന്ന വിലപ്പെട്ട ബുദ്ധിയുപദേശം ഇതാണ്‌: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) തങ്ങളുടെ വാക്കുകൾ കണ്ണുമടച്ച്‌ വിശ്വസിക്കാൻ സാധ്യതയുള്ള ആളുകളെയാണ്‌ തട്ടിപ്പുകാർ തിരഞ്ഞടുക്കാറുള്ളത്‌. സങ്കടകരമെന്നു പറയട്ടെ, തട്ടിപ്പുകൾക്കെതിരെ യാതൊരു മുൻകരുതലും എടുക്കാത്തവരാണ്‌ പല ആളുകളും. (g04 7/22)

[അടിക്കുറിപ്പുകൾ]

a 2001 മാർച്ച്‌ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 19-21 പേജുകൾ കാണുക.

b “മറ്റുള്ളവരെ ചേർക്കാൻ സന്നദ്ധതയുള്ള ആളുകളെ തങ്ങളോടൊപ്പം ചേർക്കുന്നതിന്‌ പ്രവേശന ഫീസ്‌ നൽകി ആളുകൾ അംഗങ്ങളാകുന്ന പല തട്ടുകളുള്ള ഒരു മാർക്കറ്റിങ്‌ പരിപാടി” എന്നാണ്‌ പിരമിഡ്‌ പദ്ധതി നിർവചിക്കപ്പെട്ടിരിക്കുന്നത്‌. സാധാരണഗതിയിൽ അവർ സാധനങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്നില്ല.

[7-ാം പേജിലെ ആകർഷക വാക്യം]

ഒരു വാഗ്‌ദാനം വിശ്വസിക്കാനാവാത്തത്ര നല്ലതായി തോന്നുന്നെങ്കിൽ അതിൽ എന്തോ കള്ളക്കളി ഉണ്ടായിരിക്കാനാണു സാധ്യത

[6-ാം പേജിലെ ചതുരം/ചിത്രം]

തട്ടിപ്പിന്‌ ഇരയായവർക്കുള്ള ബുദ്ധിയുപദേശം

തട്ടിപ്പിന്‌ ഇരയായവർക്കു നാണക്കേടും കുറ്റബോധവും ജാള്യവും തന്നോടുതന്നെ ദേഷ്യവുമൊക്കെ തോന്നുക സ്വാഭാവികം മാത്രം. സ്വയം പഴിക്കരുത്‌. നിങ്ങൾ തട്ടിപ്പിന്റെ ഇര മാത്രമാണ്‌. പഴിക്കപ്പെടേണ്ടത്‌ നിങ്ങളെ കബളിപ്പിച്ചവനാണ്‌. നിങ്ങൾക്ക്‌ ഒരു തെറ്റുപറ്റിയെങ്കിൽ അത്‌ അംഗീകരിക്കുക, പിന്നെ മുന്നോട്ടുള്ള ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ ഒന്നിനും കൊള്ളാത്തവനാണ്‌ എന്നു നിഗമനം ചെയ്യരുത്‌. രാഷ്‌ട്രത്തലവന്മാർ, ബാങ്ക്‌ മാനേജർമാർ, എക്‌സിക്യുട്ടീവുകൾ, ഫൈനാൻസ്‌ മാനേജർമാർ, അഭിഭാഷകർ തുടങ്ങി അതിബുദ്ധിമാന്മാരായ ആളുകളെ തട്ടിപ്പുകാർ വിജയകരമായി കബളിപ്പിച്ചിട്ടുണ്ട്‌ എന്നോർക്കുക.

കബളിപ്പിക്കപ്പെടുന്നവർക്ക്‌ പണമോ സമ്പത്തോ മാത്രമല്ല, ആത്മധൈര്യവും ആത്മാഭിമാനവും കൈമോശം വരുന്നു. ഒരു “സുഹൃത്തി”നാൽ ചതിക്കപ്പെടുമ്പോൾ അത്‌ വിശ്വാസലംഘനമാണ്‌. തട്ടിപ്പിന്‌ ഇരയാകുന്നത്‌ വേദനിപ്പിക്കുന്ന അനുഭവമാണ്‌. ദുഃഖം അടിച്ചമർത്താതിരിക്കുക. നിങ്ങൾക്ക്‌ വിശ്വസിക്കാവുന്ന ആരോടെങ്കിലും അതേക്കുറിച്ചു തുറന്നു സംസാരിക്കുന്നത്‌ മിക്കപ്പോഴും സഹായകമാണ്‌. പ്രാർഥനയും വളരെ ആശ്വാസം പ്രദാനം ചെയ്യും. (ഫിലിപ്പിയർ 4:6-8) എന്നാൽ ഒരു പരിധി കഴിഞ്ഞാൽപ്പിന്നെ അക്കാര്യം വിട്ടുകളയേണ്ടതുണ്ടെന്ന്‌ ഓർക്കുക. വേദനാകരമായ ആ കാര്യത്തെ കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നിട്ട്‌ എന്തു പ്രയോജനം? ക്രിയാത്മകമായ ലാക്കുകൾ വെച്ച്‌ അവ നേടാൻ പ്രയത്‌നിക്കുക.

പണം വീണ്ടെടുത്തു തരാം എന്നു പറഞ്ഞു തട്ടിപ്പു നടത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തുക. നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനു സഹായം വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ തട്ടിപ്പുകാർ നിങ്ങളെ ഫോണിൽ വിളിച്ചേക്കാം. നിങ്ങളെ വീണ്ടും കബളിപ്പിക്കലാണ്‌ അവരുടെ ലക്ഷ്യം.

[8, 9 പേജുകളിലെ ചതുരം/ചിത്രം]

സർവസാധാരണമായ ആറ്‌ ഇന്റർനെറ്റ്‌ തട്ടിപ്പു പദ്ധതികൾ

1. പിരമിഡ്‌ പദ്ധതികൾ: കുറഞ്ഞ അധ്വാനവും പരിമിതമായ മുതൽമുടക്കുംകൊണ്ട്‌ ധാരാളം പണം ഉണ്ടാക്കാനുള്ള അവസരം നൽകുന്നതായി അവകാശപ്പെടുന്നു. ഈ പദ്ധതി പ്രകാരം ഒരു ക്ലബ്ബിൽ ചേരുന്നതിനു പണം മുടക്കുകയും മറ്റ്‌ അംഗങ്ങളെ അതിൽ ചേർക്കുകയും ചെയ്യുന്നതിനു കമ്പ്യൂട്ടറോ മറ്റെന്തെങ്കിലും ഇലക്‌ട്രോണിക്‌ ഉപകരണമോ വാഗ്‌ദാനം ചെയ്യുന്നു. ഇതിന്റെ മറ്റൊരു രൂപമാണ്‌ ശൃംഖലാ കത്തുകൾ. മിക്കപ്പോഴും ഇതു നിയമവിരുദ്ധമാണ്‌. ഇതിൽ പണം നിക്ഷേപിക്കുന്നവർക്ക്‌ അതു നഷ്ടപ്പെടുകയാണു പതിവ്‌.

2. വീട്ടിൽവെച്ച്‌ ചെയ്യാവുന്ന ജോലികൾ: ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, ക്രാഫ്‌റ്റ്‌ കിറ്റുകൾ എന്നിവയുടെ ഭാഗങ്ങൾ യോജിപ്പിക്കുന്ന ജോലി വാഗ്‌ദാനം ചെയ്യുന്നു. നിങ്ങൾ പണം മുടക്കി സാധനങ്ങൾ വാങ്ങി ജോലി ചെയ്യണം. ഉത്‌പന്നങ്ങൾ അവർ വാങ്ങിക്കൊള്ളും എന്നതാണു വാഗ്‌ദാനം. പക്ഷേ ഒടുവിൽ ഉത്‌പന്നങ്ങൾക്കു നിലവാരം പോരെന്നു പറഞ്ഞ്‌ അവർ കൈകഴുകും.

3. ആരോഗ്യത്തോടും തൂക്കം കുറയ്‌ക്കുന്നതിനോടും ബന്ധപ്പെട്ട തട്ടിപ്പുകൾ: വ്യായാമമോ ഭക്ഷണനിയന്ത്രണമോ കൂടാതെ തൂക്കം കുറയ്‌ക്കാൻ സഹായിക്കുന്ന ഗുളികകൾ, ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നുകൾ, മുടികൊഴിച്ചിൽ ചെറുക്കാനുള്ള ഔഷധങ്ങൾ എന്നിവയെ കുറിച്ചുള്ള പരസ്യങ്ങളുടെ പ്രളയമാണ്‌ ഇന്റർനെറ്റിൽ. ചിലപ്പോൾ ഫലം സിദ്ധിച്ചിട്ടുള്ള ഉപഭോക്താക്കളുടെ സാക്ഷ്യപ്പെടുത്തൽ സഹിതമായിരിക്കും പരസ്യം. “ശാസ്‌ത്രത്തിന്റെ കുതിച്ചുചാട്ടം,” “അത്ഭുതകരമായ രോഗസൗഖ്യം,” “രഹസ്യ ഫോർമുല,” “പുരാതന ഔഷധക്കൂട്ട്‌” തുടങ്ങിയ വിശേഷണങ്ങളുടെ അകമ്പടിയോടെ ആയിരിക്കും അത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്‌. ഈ ഉത്‌പന്നങ്ങളിൽ അധികവും ഫലപ്രദമല്ല എന്നതാണു വാസ്‌തവം.

4. നിക്ഷേപ പദ്ധതികൾ: പണം നഷ്ടപ്പെടാനുള്ള സാധ്യത ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വളരെ കുറവ്‌; പലിശയോ വളരെ ഉയർന്നത്‌—ഇതാണ്‌ ഇത്തരം പദ്ധതികളുടെ വാഗ്‌ദാനം. ഒരു വിദേശ ബാങ്കിൽ നിക്ഷേപിക്കലാണ്‌ ഈ പദ്ധതിയിൽ പലപ്പോഴും ഉൾപ്പെട്ടിരിക്കുന്നത്‌. പണം കൈകാര്യം ചെയ്യുന്നവർ സാമ്പത്തിക രംഗത്ത്‌ ഉന്നത സ്വാധീനമുള്ള വമ്പന്മാരാണെന്നും അവർക്ക്‌ ആ രംഗത്തെ രഹസ്യ വിവരങ്ങൾ പോലും അറിയാമെന്നും ഒക്കെയുള്ള ഉറപ്പുകളിൽ നിക്ഷേപകർ മയങ്ങിപ്പോകുന്നു.

5. ക്രെഡിറ്റ്‌ റിപ്പയർ: നിങ്ങൾക്ക്‌ ഒരു ക്രെഡിറ്റ്‌ കാർഡോ വാഹനത്തിനുള്ള വായ്‌പയോ ജോലിയോ കിട്ടത്തക്കവണ്ണം, നിങ്ങളുടെ മുൻ ഇടപാടുകൾ സംബന്ധിച്ച പ്രതികൂല പരാമർശങ്ങൾ നിങ്ങളുടെ ക്രെഡിറ്റ്‌ ഫയലിൽനിന്നു മാറ്റിത്തരും എന്നതാണ്‌ വാഗ്‌ദാനം. വാഗ്‌ദാനം പ്രാവർത്തികമാകാൻ പോകുന്നില്ല.

6. അവധിക്കാല സമ്മാനങ്ങൾ: വളരെ കുറഞ്ഞ മുതൽമുടക്കിൽ ഒരു അവധിക്കാലം ചെലവഴിക്കാനുള്ള സമ്മാനം നേടിയതിൽ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ സന്ദേശം നിങ്ങളെ തേടിവന്നേക്കാം. നിങ്ങളെ പ്രത്യേക പരിഗണനയിൽ തിരഞ്ഞെടുത്തതാണെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ ഇതേ സന്ദേശം ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ അയച്ചിട്ടുണ്ടാകാം എന്നതു മനസ്സിൽ പിടിക്കുക. മാത്രമല്ല പരസ്യത്തിൽ പറയുന്നതിനെ അപേക്ഷിച്ച്‌ വളരെ നിലവാരം കുറഞ്ഞ താമസസൗകര്യവും ഭക്ഷണവും മറ്റു സേവനങ്ങളും ആയിരിക്കും നിങ്ങൾക്കു ലഭിക്കുന്നത്‌.

[കടപ്പാട്‌]

ഉറവിടം: യു.എസ്‌. ഫെഡറൽ ട്രേഡ്‌ കമ്മീഷൻ

[7-ാം പേജിലെ ചിത്രം]

പിരമിഡ്‌ പദ്ധതികൾ എല്ലായ്‌പോഴും തകരുന്നു

[9-ാം പേജിലെ ചിത്രം]

നിങ്ങൾ ഒപ്പുവെക്കുന്ന ഏത്‌ ഉടമ്പടിയിലും നിക്ഷേപങ്ങളും വാഗ്‌ദാനങ്ങളും സംബന്ധിച്ച എല്ലാ വ്യവസ്ഥകളും എഴുതിച്ചേർത്തിരിക്കണം