ധാർമിക മൂല്യങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താൻ കഴിയും?
ധാർമിക മൂല്യങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താൻ കഴിയും?
സദാചാര മൂല്യങ്ങൾ മാറിമറിയുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. മുമ്പ് ദുഷ്പ്രവൃത്തികൾ എന്നു കുറ്റം വിധിച്ചിരുന്ന കാര്യങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ഇന്നുള്ളത്. മോഷ്ടാക്കളും തട്ടിപ്പുകാരും മറ്റും അഭികാമ്യരും വീരനായകന്മാരുമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ഫലത്തിൽ മിക്ക ആളുകളുടെയും മനോഭാവം ബൈബിൾ വിവരണത്തോടു യോജിപ്പിലാണ്: “കള്ളനെ കണ്ടാൽ നീ അവന്നു അനുകൂലപ്പെടുന്നു.”—സങ്കീർത്തനം 50:18.
എന്നിരുന്നാലും തട്ടിപ്പുകാർ ആദരിക്കപ്പെടേണ്ടവരല്ല. ഒരു എഴുത്തുകാരൻ ഇങ്ങനെ നിരീക്ഷിച്ചു: “തട്ടിപ്പുകാരുടെ ഒരു സവിശേഷത സ്വന്തം ഇഷ്ടം സാധിക്കുന്നതിന് ചുറ്റുമുള്ള ആളുകളെ ഉപായത്താൽ വശീകരിക്കാനുള്ള സ്വാഭാവികമായ കഴിവാണ്, തീരെ ചെറുപ്പത്തിൽത്തന്നെ ഈ പ്രാപ്തി അവരിൽ കണ്ടുവരുന്നു.
അതിൽ അവർക്കു യാതൊരു കുറ്റബോധവും തോന്നാറില്ല എന്നതാണു വസ്തുത. മറിച്ച് അത് അവർക്ക് അദമ്യമായ സംതൃപ്തി നൽകുന്നു. തന്നെയുമല്ല തട്ടിപ്പിൽ അകപ്പെടുന്ന വ്യക്തിയുടെ വികാരങ്ങൾ തെല്ലും വകവെക്കാതെ തങ്ങൾ ആഗ്രഹിക്കുന്നതെന്തും കൃത്രിമ മാർഗത്തിലൂടെ നേടിയെടുക്കാൻ ആ സംതൃപ്തി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.”ദരിദ്രയായ ഒരു വിധവയ്ക്ക് ആകെയുള്ള സമ്പാദ്യം ആരെങ്കിലും തട്ടിയെടുത്തു എന്നു കേട്ടാൽ ആളുകൾക്കു തീർച്ചയായും സഹാനുഭൂതി തോന്നും. എന്നാൽ വലിയ ഒരു ബിസിനസ് സ്ഥാപനത്തിൽനിന്നു പണം അപഹരിച്ചെന്നോ ഇൻഷ്വറൻസ് കമ്പനിയിൽനിന്നു പണം തട്ടിയെടുത്തെന്നോ കേട്ടാൽ അധികമാർക്കും ദുഃഖം തോന്നാനിടയില്ല. ബിസിനസ്സുകാർക്കു ധാരാളം പണമുണ്ടല്ലോ എന്നതായിരിക്കും ഇതിനുള്ള ന്യായീകരണം. എന്നാൽ അത്തരം തട്ടിപ്പുകൾ ബിസിനസ്സുകാരെ മാത്രമല്ല ബാധിക്കുന്നത്. അത് ഉപഭോക്താക്കളെയും ബാധിക്കും, കാരണം നഷ്ടപ്പെട്ട തുക അവരിൽനിന്ന് ഈടാക്കാൻ ബിസിനസ്സുകാർ ശ്രമിക്കും. ഉദാഹരണമായി ഐക്യനാടുകളിൽ, തട്ടിപ്പുമൂലമുള്ള നഷ്ടം നികത്തുന്നതിലേക്ക് ഒരു ശരാശരി കുടുംബം പ്രതിവർഷം 1,000 ഡോളറിൽ കൂടുതൽ അധിക ഇൻഷ്വറൻസ് വിഹിതമായി അടയ്ക്കേണ്ടിവരുന്നു.
മാത്രമല്ല തുണിത്തരങ്ങൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഹാൻഡ് ബാഗുകൾ എന്നിവയുടെ മേൽത്തരം ഉത്പന്നങ്ങളെ അപേക്ഷിച്ച് വ്യാജ അനുകരണങ്ങൾക്കു വിലക്കുറവുള്ളതുകൊണ്ട് ആളുകൾ അവ വാങ്ങുന്നു. വ്യാജ അനുകരണ ഉത്പന്നങ്ങൾ മൂലം, ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്കു പ്രതിവർഷം സഹസ്ര കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നു ഉപഭോക്താക്കൾക്ക് അറിയാമായിരിക്കാം. അത് തങ്ങളെ ബാധിക്കുന്നില്ലെന്നാണ് അവരുടെ വിചാരം. എന്നാൽ പിന്നീട് കൂടുതൽ തുക മുടക്കി നിയമാനുസൃതം ഉത്പാദിപ്പിക്കപ്പെട്ട സാധനങ്ങളും സേവനങ്ങളുംതന്നെ വാങ്ങേണ്ടിവരുന്നു എന്നു മാത്രമല്ല വ്യാജ വസ്തുക്കൾ വാങ്ങുക വഴി കുറ്റവാളികളെ സമ്പന്നരാക്കുകയും ചെയ്യുന്നു.
തട്ടിപ്പുകൾക്ക് എതിരെയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ലേഖകൻ തന്റെ നാട്ടിലെ അവസ്ഥ ഇങ്ങനെ വിശദീകരിച്ചു: “യാതൊരു തത്ത്വദീക്ഷയുമില്ലാത്ത സമൂഹത്തിലാണ് നാം ഇന്നു ജീവിക്കുന്നത് എന്നതാണ് ഇത്രയധികം തട്ടിപ്പുകൾ ഉണ്ടാകുന്നതിനു കാരണം എന്ന് എനിക്ക് ഉറപ്പുണ്ട്. സദാചാര മൂല്യങ്ങൾക്കു സംഭവിച്ചിരിക്കുന്ന സമൂലമായ അപചയം ഒരു തട്ടിപ്പു സംസ്കാരത്തിനു ജന്മം കൊടുത്തിരിക്കുന്നു. . . . നമ്മുടെ കുടുംബങ്ങളിൽ സദാചാരം പരിശീലിപ്പിക്കുന്നില്ല. ധാർമികത പഠിപ്പിക്കുന്നതിനു പഴിക്കപ്പെടും എന്നതിനാൽ വിദ്യാലയങ്ങളിൽ അധ്യാപകരും അങ്ങനെ ചെയ്യുന്നില്ല.”
ഇതിൽനിന്നു വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ ദൈവവചനത്തിലെ ധാർമിക നിലവാരങ്ങൾ പഠിപ്പിക്കുകയും തദനുസൃതം ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അവർ പിൻവരുന്നതുപോലുള്ള തത്ത്വങ്ങളാൽ നയിക്കപ്പെടുന്നു:
● “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”—മത്തായി 22:39.
● “ചതിക്കരുത്.”—മർക്കൊസ് 10:19.
● “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടത്.”—എഫെസ്യർ 4:28.
● ‘[ഞങ്ങൾ] സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടപ്പാൻ ഇച്ഛിക്കുന്നു.’—എബ്രായർ 13:18.
സാക്ഷികൾ സ്വയം നീതിമാന്മാരായി പ്രഖ്യാപിക്കുകയോ തങ്ങൾ സകലത്തിലും തികഞ്ഞവരാണെന്നു പറയുകയോ അല്ല. എന്നാൽ മേൽവിവരിച്ച തത്ത്വങ്ങൾ എല്ലാവരും ബാധകമാക്കുകയാണെങ്കിൽ ലോകം ഏറെ മെച്ചപ്പെട്ട സ്ഥലമായിത്തീരുമെന്ന് അവർ വിശ്വസിക്കുന്നു. ഒരുനാൾ അതു സംഭവിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിലും അവർക്കു വിശ്വാസമുണ്ട്.—2 പത്രൊസ് 3:13. (g04 7/22)
[11-ാം പേജിലെ ആകർഷക വാക്യം]
എല്ലാവരും ദൈവവചനത്തിലെ ധാർമിക നിലവാരങ്ങൾക്കൊത്തു ജീവിച്ചാൽ ഈ ലോകം ഏറെ മെച്ചപ്പെട്ട ഒരു സ്ഥലമായിത്തീരും
[10-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നതു പോലുള്ള ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നു