“നഗരസമിതി ‘വല്യേട്ടൻ കളിക്കരുത്’”
“നഗരസമിതി ‘വല്യേട്ടൻ കളിക്കരുത്’”
കാനഡയിലെ ഉണരുക! ലേഖകൻ
‘അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയുള്ള കനേഡിയൻ ചാർട്ടർ’ കാനഡയിലെ സകല പൗരന്മാരുടെയും സ്വാതന്ത്ര്യങ്ങളുടെ സംരക്ഷകനാണ്. സംസാരസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം എന്നിവ ഭരണഘടനാപരമായി ഉറപ്പാക്കപ്പെട്ടിരിക്കുന്നതും കോടതികൾമൂലം നടപ്പിൽ വരുത്താൻ കഴിയുന്നതുമാണ്.
ഈ സാഹചര്യത്തിലാണ് പെർമിറ്റ് കൂടാതെ വീടുതോറും ‘മതപരമായ’ സന്ദർശനം നടത്തുന്നതിനെ നിരോധിക്കാനായി മൊൺട്രിയലിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബ്ലെൻവിൽ പട്ടണത്തിലെ അധികാരികൾ തങ്ങളുടെ പ്രാദേശിക നിയമവ്യവസ്ഥയ്ക്ക് ഒരു ഭേദഗതി മുന്നോട്ടുവെച്ചത്. യഹോവയുടെ സാക്ഷികൾക്ക് അതു ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആ ഭേദഗതി വീടുതോറുമുള്ള അവരുടെ ശുശ്രൂഷയെ നേരിട്ടു ബാധിക്കുന്നതായിരുന്നു. (പ്രവൃത്തികൾ 20:20, 21) ഇങ്ങനെയൊരു നിയമ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം ഉണ്ടായത് എന്തുകൊണ്ടായിരുന്നു? യഹോവയുടെ സാക്ഷികളുടെ വീടുതോറുമുള്ള സന്ദർശനത്തെ കുറിച്ചു നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതായി പട്ടണ അധികൃതർ അവകാശപ്പെട്ടു. എന്നിരുന്നാലും, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളുടെ പേരിൽ ഒരൊറ്റ പരാതിപോലും ഉയർന്നിട്ടുള്ളതായി പോലീസ് വകുപ്പിന്റെ രേഖകളിൽ ഇല്ലായിരുന്നു!
എന്നിരുന്നാലും, ഭേദഗതി 1996-ൽ നിയമമായി. എന്നാൽ ഭരണഘടനയിൽ മതസ്വാതന്ത്ര്യം അനുവദിച്ചിരിക്കെ, ഈ നിയമം ഉപയോഗിച്ച് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് ബ്ലെൻവിലിലെ യഹോവയുടെ സാക്ഷികളുടെ അഭിഭാഷകർ പട്ടണ അധികൃതരെ അറിയിച്ചു. ആ അറിയിപ്പ് തൃണവത്ഗണിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളോടു കോടതിയിൽ ഹാജരാകാൻ അറിയിച്ചുകൊണ്ടുള്ള 17 സമൻസുകൾ അയയ്ക്കാനുള്ള നടപടികൾ പട്ടണ അധികാരികൾ സ്വീകരിച്ചു. കാനഡയിലെ മുഴു പൗരന്മാരുടെയും അവകാശമായ മതസ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനും ബ്ലെൻവിലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു തടയുന്നതിന് സാക്ഷികളുടെ അഭിഭാഷകർ നിയമനടപടികൾ സ്വീകരിച്ചുകൊണ്ട് അതിനോടു പ്രതികരിച്ചു.
കാനഡയിലെ ക്വിബെക് സുപ്പീരിയർ കോർട്ട് ജഡ്ജി ഷാൻ ക്രേപോ 2000 ഒക്ടോബർ 3, 4 തീയതികളിൽ ഈ കേസിന്റെ വാദം കേൾക്കുകയുണ്ടായി. അവധാനപൂർവവും സുചിന്തിതവുമായ അവലോകനത്തിനുശേഷം അദ്ദേഹം യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. “പരാതിക്കാർ, തങ്ങളുടെ അയൽക്കാരുടെ വീടുതോറും സന്ദർശിച്ച് ഉയർന്ന ധാർമിക നിലവാരവും ആത്മീയതയും കാത്തുസൂക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകവഴി ആദിമ ക്രിസ്തീയ സഭയുടെ കാലടികൾ പിൻപറ്റുകയാണു ചെയ്യുന്നത്. . . ആളുകളുടെ ഭവനങ്ങൾ സന്ദർശിക്കുന്നത് ഒരു ക്രിസ്തീയ സാമൂഹിക സേവനമാണ്. യഹോവയുടെ സാക്ഷികൾ ബ്ലെൻവിലിലെ പൗരന്മാരെ ഏതാണ്ട് നാലുമാസത്തിൽ ഒരിക്കൽ എന്ന കണക്കിൽ സന്ദർശിച്ച് ക്രിയാത്മകവും ജനങ്ങൾക്കു പൊതുവേ താത്പര്യമുള്ളതുമായ വിഷയങ്ങൾ സംബന്ധിച്ച് ആശയകൈമാറ്റം നടത്താൻ ആളുകളെ ക്ഷണിക്കുന്നു” എന്ന് ജഡ്ജി ക്രേപോ അംഗീകരിക്കുകയുണ്ടായി. തന്റെ വിധിന്യായത്തിൽ ജഡ്ജി ക്രേപോ ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ പെർമിറ്റ് നേടേണ്ടതുണ്ട് എന്ന വ്യവസ്ഥയിൽനിന്ന് യഹോവയുടെ സാക്ഷികളെ ഒഴിവാക്കിയിരിക്കുന്നതായി [കോടതി] പ്രഖ്യാപിക്കുന്നു.”
ജഡ്ജി ക്രേപോയുടെ വിധിന്യായത്തിനെതിരെ ബ്ലെൻവിൽ, ക്വിബെക്കിലെ അപ്പീൽ കോടതിയെ സമീപിച്ചു. 2003 ജൂൺ 17-ന് അപ്പീൽ കോടതി വാദം കേൾക്കുകയുണ്ടായി. വിചാരണ കോടതിയുടെ തീരുമാനത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു 2003 ആഗസ്റ്റ് 27-നു പുറപ്പെടുവിച്ച വിധി. പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് മതവിശ്വാസങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന, ‘അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയുള്ള കനേഡിയൻ ചാർട്ടർ’ പരാമർശിച്ചുകൊണ്ട് കോടതി പിൻവരുന്ന പ്രസ്താവന നടത്തി: “വിവാദപരമായ ഉപനിയമം, യഹോവയുടെ സാക്ഷികളുടെ മതസ്വാതന്ത്ര്യത്തിനും ചിന്തിക്കാനും വിശ്വസിക്കാനും അഭിപ്രായം പറയാനും പ്രകടിപ്പിക്കാനും ഉള്ള ബ്ലെൻവിലിലെ പൗരന്മാരുടെ സ്വാതന്ത്ര്യത്തിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് . . . തങ്ങളെ വല്ലാതെ ശല്യപ്പെടുത്തുന്നതായി ബ്ലെൻവിലിലെ താമസക്കാർ പരാതിപ്പെട്ടത് യഹോവയുടെ സാക്ഷികളെ കുറിച്ചായിരുന്നില്ല മറിച്ച് വീടുതോറും സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവരെയും നാടോടികളായ കച്ചവടക്കാരെയും കുറിച്ചായിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. മതപരമായ ഉദ്ദേശ്യങ്ങൾക്കായി വീടുതോറും പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ട അടിയന്തിരതയോ അത്യാവശ്യമോ ഉണ്ടായിരുന്നതായി കാണുന്നില്ല. കൂടാതെ, പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമവ്യവസ്ഥകൾ അലക്ഷ്യമായി തട്ടിക്കൂട്ടിയതും ആലോചന കൂടാതെ തിടുക്കത്തിൽ സ്വീകരിച്ചതും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം കണക്കിലെടുക്കുമ്പോൾ യുക്തിക്കു നിരക്കാത്തതും അതിരുകടന്നതുമാണ്. . . . സ്വതന്ത്രവും ജനാധിപത്യം നിലവിലിരിക്കുന്നതുമായ ഒരു സമൂഹത്തിൽ, ജനങ്ങൾ തങ്ങളുടെ വൈകുന്നേരങ്ങളിലോ വാരാന്തങ്ങളിലോ ആരെ വീട്ടിൽ സ്വീകരിക്കണം എന്നതു തീരുമാനിക്കാൻ ശ്രമിച്ചുകൊണ്ട് ഒരു നഗരസമിതി ‘വല്യേട്ടൻ’ കളിക്കരുത്. വിവാദം ഉയർത്തിയ ഉപനിയമം യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു ബാധകമാകുന്നില്ലെന്ന് പ്രഖ്യാപിച്ച വിചാരണ കോടതിയുടെ തീരുമാനം തികച്ചും ശരിയായിരുന്നു.” a
ക്വിബെക്കിലെ എല്ലാ പൗരന്മാരുടെയും മതസ്വാതന്ത്ര്യത്തെ വിദ്വേഷപൂർവകമായുള്ള അടിച്ചമർത്തലിൽനിന്നു സംരക്ഷിക്കുന്നതിന് ഈ കേസിൽ ക്വിബെക്കിലെ കോടതികൾ ‘അവകാശങ്ങൾക്കായുള്ള ചാർട്ടർ’ പ്രയോഗത്തിൽ വരുത്തിയതിൽ യഹോവയുടെ സാക്ഷികൾ അത്യധികം സന്തോഷിക്കുന്നു. (g04 7/8)
[അടിക്കുറിപ്പ്]
a “വല്യേട്ടൻ” എന്നത് ജോർജ് ഓർവെലിന്റെ നയന്റീൻ എയ്റ്റിഫോർ എന്ന നോവലിൽനിന്നുള്ള ഒരു പരാമർശമാണ്. അതിൽ ഒരു സാങ്കൽപ്പിക സ്വേച്ഛാധിപത്യ രാഷ്ട്രം, രാഷ്ട്രത്തിലെവിടെയും നടക്കുന്ന ഇലയനക്കങ്ങൾപോലും അറിയാനായി സർവവ്യാപിയായ ഒരു പാർട്ടി നേതാവിനെ ചുമതലപ്പെടുത്തുന്നുണ്ട്. ഈ ‘വല്യേട്ടൻ,’ മുഖേന അത് പൗരന്മാരുടെമേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ചു പറഞ്ഞിരിക്കുന്നു.
[24-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കാനഡ
ബ്ലെൻവിൽ
മൊൺട്രിയൽ
യു.എസ്.എ.
[24-ാം പേജിലെ ചിത്രം]
‘അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും വേണ്ടിയുള്ള കനേഡിയൻ ചാർട്ടർ’ കാനഡയിലെ സകല പൗരന്മാരുടെയും സ്വാതന്ത്ര്യങ്ങളുടെ സംരക്ഷകനാണ്
[25-ാം പേജിലെ ചിത്രങ്ങൾ]
ബ്ലെൻവിലിൽ സാക്ഷികൾക്ക് ഇപ്പോൾ സ്വാതന്ത്ര്യത്തോടെ പരസ്യശുശ്രൂഷയിൽ ഏർപ്പെടാൻ കഴിയും. ഇൻസെറ്റിൽ: അവർ രാജ്യഹാളിൽ കൂടിവരുന്നു