വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മേഘരാജന്മാരും ഗജരാജന്മാരും

ഒരു മേഘത്തിന്‌ എന്തു ഭാരം വരും? ഒരു കുമുലസ്‌ അഥവാ കൂമ്പാര മേഘത്തിന്‌ ഏകദേശം 550 ടൺ വെള്ളം ഉൾക്കൊള്ളാൻ കഴിയുമെന്ന്‌ എബിസി ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. “അതായത്‌ കുറച്ചുകൂടി മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞാൽ . . . ആനകളെ മനസ്സിൽ കാണുക” എന്ന്‌ പെഗ്ഗി ലെമോൺ എന്ന അന്തരീക്ഷ ശാസ്‌ത്രജ്ഞ പറയുന്നു. ഒരു ആനയുടെ ഭാരം ഏകദേശം ആറു ടൺ ആണെന്ന്‌ നാം കണക്കാക്കുന്നെങ്കിൽ ഒരു സാധാരണ കൂമ്പാര മേഘത്തിലെ വെള്ളത്തിന്റെ ഭാരം ഏതാണ്ട്‌ 100 ആനകളുടെ ഭാരത്തിനു തുല്യമായിരിക്കും. ഭൂമിയിൽനിന്നും ഉയരുന്ന ചൂടുള്ള വായുവിലൂടെ ഒഴുകിനടക്കുന്ന ചെറിയ ജലകണങ്ങളായി ഈ വെള്ളമത്രയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. പഞ്ഞിക്കെട്ടു പോലെ കാണപ്പെടുന്ന കൂമ്പാര മേഘങ്ങളിൽനിന്നും വ്യത്യസ്‌തമായി, കൊടുങ്കാറ്റിനും പേമാരിക്കും ഇടയാക്കുന്ന ഒരു ഭീമാകാര മേഘത്തിന്‌ 2,00,000 ആനകളുടെ ഭാരം വരുന്നത്രയും ജലം ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും. ചുഴലിക്കൊടുങ്കാറ്റിനൊപ്പം രൂപം കൊള്ളുന്ന ഭീമാകാര മേഘത്തിന്റെ ഭാരമോ? ലെമോൺ, അതിന്റെ ഒരു ഘനമീറ്റർ ഭാഗത്തു കണ്ടേക്കാവുന്ന വെള്ളത്തിന്റെ ഭാരം കണക്കുകൂട്ടിയിട്ട്‌ അതിനെ മേഘത്തിന്റെ മൊത്തം വ്യാപ്‌തം കൊണ്ടു ഗുണിച്ചു. ഉത്തരം എന്തായിരുന്നു? നാലുകോടി ആനകളുടെ അത്രയും ഭാരം. “അതിന്റെ അർഥം ചുഴലിക്കൊടുങ്കാറ്റിനൊപ്പം രൂപം കൊള്ളുന്ന ഭീമാകാര മേഘത്തിലെ വെള്ളത്തിന്റെ ഭാരം ഈ ഭൂഗ്രഹത്തിൽ ഉള്ള മൊത്തം ആനകളുടെ ഭാരത്തെക്കാൾ കൂടുതലാണ്‌ എന്നാണ്‌” എന്ന്‌ റിപ്പോർട്ടു പറയുന്നു. “ഒരുപക്ഷേ ഇതുവരെ ഈ ഭൂമിയിൽ ജീവിച്ചിട്ടുള്ള മൊത്തം ആനകളുടെ ഭാരത്തിലും അധികം.” (g04 7/22)

പല്ലുതേക്കേണ്ടത്‌ എപ്പോൾ?

അമ്ലാംശമുള്ള പാനീയങ്ങൾ കുടിച്ചതിനുശേഷമോ ആഹാരം കഴിച്ചതിനു ശേഷമോ ഉടൻതന്നെ പല്ലുതേക്കുന്നത്‌ പല്ലിന്റെ ഇനാമലിനു കേടായിരിക്കാമെന്ന്‌ മെക്‌സിക്കോ നഗരത്തിലെ പത്രമായ മിലെനിയോ റിപ്പോർട്ടു ചെയ്യുന്നു. അമ്ലാംശമുള്ള ആഹാരം “പല്ലിന്റെ ഇനാമലിനെ കുറച്ചുനേരത്തേക്കു ദുർബലമാക്കുന്നു” എന്ന്‌ ഗോട്ടിങ്‌ഗെനിലെ ജർമൻ സർവകലാശാല നടത്തിയ ഒരു പഠനത്തെ കുറിച്ചു റിപ്പോർട്ടു ചെയ്യവേ വർത്തമാനപത്രം മുന്നറിയിപ്പു നൽകുകയുണ്ടായി. അതിനാൽ, ഭക്ഷണം കഴിച്ചയുടനെയുള്ള പല്ലുതേപ്പ്‌ ഹാനികരമായിരുന്നേക്കാം. പകരം, “പല്ല്‌ അതിന്റെ ശക്തി വീണ്ടെടുത്തു കഴിയുന്നതുവരെ ഏതാനും മിനിട്ട്‌ കാത്തിരിക്കുന്നതാണ്‌ അഭികാമ്യം.” (g04 7/22)

ചൂതാടുന്ന കൗമാരം

“കാനഡയിലെ, 12-നും 17-നും ഇടയ്‌ക്കുള്ള കൗമാരപ്രായക്കാരുടെ പകുതിയിലേറെയും ഒരു രസത്തിനുവേണ്ടി ചൂതാട്ടം നടത്തുന്നവരാണ്‌. ഇവരിൽ 10 മുതൽ 15 വരെ ശതമാനം ഗുരുതരമായ ചൂതാട്ടത്തിലേക്കു തിരിയാനുള്ള അപകടസാധ്യതയുണ്ട്‌. 4 മുതൽ 6 വരെ ശതമാനം ഇപ്പോൾത്തന്നെ ‘അത്യാസക്തരാണ്‌’” എന്നൊക്കെ മെഗിൽ സർവകലാശാലയിലെ യുവജന ചൂതാട്ടം സംബന്ധിച്ച്‌ പഠനം നടത്തുന്ന അന്താരാഷ്‌ട്ര കേന്ദ്രം ചൂണ്ടിക്കാണിക്കുന്നതായി ടൊറൊന്റോയുടെ നാഷണൽ പോസ്റ്റ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. ഇവർക്ക്‌ ഇതിനോടുള്ള ആകർഷകത്വം പലപ്പോഴും കുട്ടിക്കാലത്തുതന്നെ തുടങ്ങുന്നു. ചില കുട്ടികൾക്കു സമ്മാനമായി ലോട്ടറി ടിക്കറ്റുകൾ കിട്ടുമ്പോഴോ, ഓൺ-ലൈൻ പന്തയത്തിനായി ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോഴോ ഒക്കെ. തത്‌ഫലമായി, കാനഡയിൽ ഇപ്പോൾ പുകവലി, മയക്കുമരുന്നുപയോഗം എന്നിങ്ങനെയുള്ള ആസക്തികളിൽ ഉൾപ്പെടുന്നതിനെക്കാൾ കൂടുതൽ കൗമാരപ്രായക്കാർ ചൂതാട്ടത്തിൽ ഏർപ്പെടുന്നുവെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൗമാരപ്രായക്കാരെ ചൂതാട്ടത്തിൽനിന്നു പിന്തിരിപ്പിക്കാനായി കാനഡയിലെ ഹൈസ്‌കൂളുകളിൽ നടത്തിവരുന്ന പ്രചാരണപരിപാടിക്ക്‌ ഈ പ്രശ്‌നത്തിനു തടയിടാനാകുമെന്നു വിദ്യാഭ്യാസ വിചക്ഷണർ പ്രത്യാശിക്കുന്നു. (g04 7/8)

കത്തോലിക്ക വൈദികരും ബൈബിൾ പരിജ്ഞാനവും

“വൈദികന്മാർക്ക്‌ ബൈബിൾപരമായി എത്രത്തോളം അറിവുണ്ട്‌?” ഒരു വൈദികനും ‘വേദപാഠ പഠനത്തിനായുള്ള ടൂറിൻ ഇടവക ഓഫീസി’ന്റെ ഡയറക്ടറുമായ ആൻഡ്രിയാ ഫൊൺടാനയാണ്‌ ഈ ചോദ്യം ഉന്നയിച്ചത്‌. “ഇടവകയിൽ ഏതെങ്കിലും തരത്തിലുള്ള ബൈബിൾ പഠന പദ്ധതി ഉണ്ടോ എന്ന്‌ ഒരു അൽമായൻ [അദ്ദേഹത്തോടു] ചോദിച്ചപ്പോഴാണ്‌” ഈ ചോദ്യം മനസ്സിലേക്കു വന്നത്‌ എന്ന്‌ ഇറ്റലിയിലെ കത്തോലിക്കാ പത്രമായ ആവെനിരെയിൽ എഴുതവേ അദ്ദേഹം പറഞ്ഞു. ആ അൽമായൻ പോകുന്ന പള്ളിയിൽ “വിശുദ്ധ തിരുവെഴുത്തുകളെ കുറിച്ച്‌ ഒരിക്കലും പറയുമായിരുന്നില്ല.” മേൽപ്പറഞ്ഞ ചോദ്യത്തിന്‌ ഉത്തരമായി ഫൊൺടാന ഇപ്രകാരം എഴുതി: “സത്യം പറഞ്ഞാൽ, സെമിനാരി പഠനം പൂർത്തിയാക്കിക്കഴിഞ്ഞ്‌ ബൈബിൾ പഠനം തുടരുന്ന [വൈദികർ] കുറവാണ്‌, ഇതു ഖേദകരമാണ്‌. . .  ബൈബിളിനെ കുറിച്ച്‌ എന്തെങ്കിലും കേൾക്കാനോ അതിനോടു താത്‌പര്യം വളർത്തിയെടുക്കാനോ വിശ്വാസികൾക്ക്‌ ആകെക്കൂടെ കിട്ടുന്നത്‌ ഞായറാഴ്‌ചത്തെ പ്രഭാഷണസമയം മാത്രമാണ്‌.” “കൂടുതൽ പഠിക്കാൻ താൻ യഹോവയുടെ സാക്ഷികളുമായി സഹവസിക്കുന്നുണ്ട്‌” എന്ന്‌ ആ അൽമായൻ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. (g04 7/8)

“ചാവുകടൽ ചാവുന്നു”

“ചാവുകടൽ ചാവുകയാണ്‌, അതിനെ രക്ഷിക്കാൻ അതിബൃഹത്തായ ഒരു എഞ്ചിനീയറിങ്‌ സംരംഭത്തിനേ കഴിയൂ” എന്ന്‌ ഒരു അസോസിയേറ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടു പറയുന്നു. ചാവുകടൽ—ഉപ്പിന്റെ ഉയർന്ന അളവ്‌ നിമിത്തം ജലജീവികൾക്ക്‌ ഇതിൽ ജീവിക്കുക സാധ്യമല്ലാത്തതിനാലാണ്‌ അങ്ങനെ വിളിക്കുന്നത്‌—ഭൂമിയിൽ സമുദ്രനിരപ്പിൽനിന്നും ഏറ്റവും താഴ്‌ന്നു സ്ഥിതിചെയ്യുന്ന ജലനിരപ്പാണ്‌, ഏതാണ്ട്‌ 400 മീറ്റർ താഴെ. ഇതിന്‌ ഏകദേശം 80 കിലോമീറ്റർ നീളവും 18 കിലോമീറ്റർ വീതിയുമുണ്ട്‌. “ആയിരക്കണക്കിനു വർഷങ്ങളായി ചാവുകടലിലെ വെള്ളത്തിന്റെ സന്തുലിതാവസ്ഥ [ഉയർന്ന ബാഷ്‌പീകരണതോതും അതിലേക്ക്‌ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും] അതിന്റെ [മുഖ്യ] ജലസ്രോതസ്സായ ജോർദാൻ നദി നിലനിറുത്തിക്കൊണ്ടു പോകുകയായിരുന്നു” എന്നു ലേഖനം പറയുന്നു. “എന്നാൽ, അടുത്ത ദശകങ്ങളിൽ ഇസ്രായേലും ജോർദാനും, ഇരു രാജ്യങ്ങളെയും വേർതിരിക്കുന്ന ഇടുങ്ങിയ നദിയുടെ തീരത്തുള്ള തങ്ങളുടെ വിശാലമായ കൃഷിസ്ഥലങ്ങളിൽ ജലസേചനം നടത്തുന്നതിന്‌, സാധാരണഗതിയിൽ ചാവുകടലിലേക്ക്‌ ഒഴുകിപ്പോകുമായിരുന്ന വെള്ളം ഉപയോഗിച്ചുവന്നിരിക്കുന്നു.” ഇതു സംബന്ധിച്ച്‌ ഒന്നും ചെയ്‌തില്ലെങ്കിൽ, വർഷംതോറും ഏതാണ്ട്‌ ഒരു മീറ്റർ എന്ന കണക്കിൽ ജലനിരപ്പു താണുകൊണ്ടിരിക്കും. ചുറ്റുമുള്ള പ്രദേശങ്ങളിൽ അതിന്റെ പരിണതഫലം മാരകമായിരിക്കും, അവിടെയുള്ള വന്യജീവികളെയും സസ്യലതാദികളെയും ഇതു പ്രതികൂലമായി ബാധിക്കും എന്ന്‌ ഇസ്രായേലിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. അഞ്ചുവർഷത്തെ ഒരു വരൾച്ച ചാവുകടലിന്റെ സ്ഥിതി ഒന്നുകൂടെ വഷളാക്കിയിരിക്കുകയാണ്‌. (g04 7/8)

കട്ടിങ്‌ ബോർഡുകൾ വൃത്തിയായി സൂക്ഷിക്കുക!

ഏതാണു സുരക്ഷിതം—തടികൊണ്ടുള്ള കട്ടിങ്‌ ബോർഡോ പ്ലാസ്റ്റിക്കുകൊണ്ടുള്ളതോ? “നിങ്ങൾ വളരെ വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഏതായാലും കുഴപ്പമില്ല” എന്ന്‌ യുസി ബെർക്കെലി വെൽനെസ്സ്‌ ലെറ്റർ പറയുന്നു. “പച്ചമാംസം മുറിക്കാൻ നിങ്ങൾ തടികൊണ്ടുള്ളതോ പ്ലാസ്റ്റിക്കുകൊണ്ടുള്ളതോ ഉപയോഗിച്ചാലും ഉപയോഗശേഷം കട്ടിങ്‌ ബോർഡ്‌ ചൂടുള്ള സോപ്പുവെള്ളത്തിൽ നന്നായി തേച്ചുകഴുകുക.” ബോർഡിൽ വെട്ടു വീണ വലിയ പാടോ കൊഴുപ്പോ ഉണ്ടെങ്കിൽ കൂടുതൽ ശ്രമം ചെയ്‌ത്‌ അതു പൂർണമായി വൃത്തിയാക്കുക. “ബോർഡ്‌ ബ്ലീച്ച്‌ ലായനിയിൽ (ഒരു ലിറ്റർ വെള്ളത്തിൽ ഏതാണ്ട്‌ 5 മില്ലിലിറ്റർ ബ്ലീച്ച്‌) കഴുകി അണുവിമുക്തമാക്കിയെടുക്കാൻ കഴിയും” എന്ന്‌ വെൽനെസ്സ്‌ ലെറ്റർ പറയുന്നു. അതുപോലെ കൈകളും കത്തികളും നന്നായി കഴുകി ഉണക്കേണ്ടതുമാണ്‌. (g04 7/22)

ടെലിവിഷൻ—“ശക്തിയേറിയ ഒരു മയക്കുമരുന്ന്‌”

“ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ സമയം ടെലിവിഷൻ കാണുന്ന കുട്ടികൾ പഠന കാര്യങ്ങളിൽ പിന്നിലാണ്‌” എന്ന്‌ സ്‌പാനിഷ്‌ വർത്തമാനപത്രമായ ലാ വാൻഗ്വാർഡ്യാ റിപ്പോർട്ടു ചെയ്യുന്നു. ശിശുരോഗവിദഗ്‌ധനായ ഫ്രാൻതിസ്‌കോ മൂന്യോസ്‌, ടിവി വളരെ ശക്തമായ വിദ്യാഭ്യാസ സഹായി ആയിരുന്നേക്കാം എന്നു വിശ്വസിക്കുന്നുണ്ടെങ്കിലും, അതിന്റെ ദ്രോഹകരമായ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ടിവി ആസക്തരുടെ താരതമ്യേന മോശമായ പ്രകടനത്തിനു കാരണം, “പക്വതയിലെത്തുന്നതിനു താമസം നേരിടുന്നതും ചിന്താപ്രാപ്‌തിക്ക്‌ നേരിടുന്ന തകരാറുമാണ്‌.” മാത്രമല്ല, “കൗമാരപ്രായക്കാർ ചില പ്രത്യേക പരിപാടികൾ, പരസ്യങ്ങൾ, മ്യൂസിക്‌ വീഡിയോകൾ എന്നിവ കാണുന്നതും മദ്യം, പുകയില, മയക്കുമരുന്നുകൾ എന്നിവ ഉപയോഗിക്കുന്നതും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നും” അദ്ദേഹം നിരീക്ഷിക്കുന്നു. ടിവി കാണുന്ന എല്ലാ യുവജനങ്ങളും അതിലെ മോശമായ പെരുമാറ്റം അനുകരിക്കുകയില്ല എന്നുള്ള വസ്‌തുത തിരിച്ചറിഞ്ഞുകൊണ്ടുതന്നെ കുട്ടികളുടെ മനോരോഗവിദഗ്‌ധനായ പൗളിനോ കാസ്റ്റെൽസ്‌ ടെലിവിഷനെ “കടുത്ത ആസക്തി” എന്നു വിളിച്ചു, “തീർത്തും ലോലമായ മനസ്സുകളിൽ അതു ചെലുത്തുന്ന വിനാശകമായ ഫലം നിമിത്തം.” (g04 7/22)

പുതിയ പക്ഷിവർഗത്തിന്റെ കണ്ടെത്തൽ ആവാസ വ്യവസ്ഥയുടെ നാശത്തിനു ശേഷം

വെനെസ്വേലയിലെ കാരൊനി നദിയിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ്‌ കാരെസ്സാൽ. ഒരു പുതിയ അണക്കെട്ടിന്റെ നിർമാണത്തിനായി അവിടെയുള്ള വനം വെട്ടിത്തെളിച്ചപ്പോൾ മുമ്പ്‌ അറിയപ്പെടാത്ത ഒരു പക്ഷിയെ കണ്ടെത്തിയതായി കരാക്കസിലെ ഡെയ്‌ലി ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. വനം നശിപ്പിക്കുന്നതിനു മുമ്പ്‌ അവിടെനിന്ന്‌ പിടിച്ച പക്ഷികളുടെ കൂട്ടത്തിൽ പാട്ടു പാടുന്ന, നീല പൊട്ടുകളുള്ള ഒരു ചെറിയ പക്ഷി ഉള്ളതായി പിന്നീട്‌ നിരീക്ഷിക്കുകയുണ്ടായി. ആർക്കും കടന്നു ചെല്ലാനാവാത്തത്ര നിബിഡമായ ദ്വീപിലെ മുളങ്കാടുകളായിരുന്നു ഈ പക്ഷിയുടെ ഭവനം. അടുത്തുള്ള മറ്റ്‌ പ്രദേശങ്ങളിൽ ഈ പുതിയ വർഗത്തിൽപ്പെട്ട കൂടുതൽ പക്ഷികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്‌ പ്രകൃതിശാസ്‌ത്രജ്ഞർ. എന്നാൽ “കാരെസ്സാൽ സീഡീറ്റർ . . . ഇത്രയും കാലം നമ്മുടെ കണ്ണുവെട്ടിച്ച്‌ ഒളിച്ചിരുന്ന സ്ഥലം നാം നശിപ്പിച്ചിരിക്കുന്നു എന്ന അറിവ്‌ അതിന്റെ കണ്ടെത്തൽ ഉളവാക്കിയിരിക്കുന്ന ആഹ്ലാദത്തിന്‌ മങ്ങലേൽപ്പിച്ചിരിക്കുന്നു” എന്ന്‌ ഗവേഷകനായ റോബിൻ റെസ്റ്റൊൾ പറയുന്നു. (g04 7/22)