വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു നല്ല പിതാവായിരിക്കാൻ ചെയ്യേണ്ടത്‌

ഒരു നല്ല പിതാവായിരിക്കാൻ ചെയ്യേണ്ടത്‌

ഒരു നല്ല പിതാവായിരിക്കാൻ ചെയ്യേണ്ടത്‌

കുടുംബ ജീവിതത്തിന്റെ അധഃപതനത്തെ കുറിച്ച്‌ ഇക്കോണമിസ്റ്റ്‌ മാസികയിൽ വന്ന ഒരു ലേഖനത്തിന്റെ ശ്രദ്ധേയമായ പ്രാരംഭ വാചകം ഇങ്ങനെയായിരുന്നു: “കുട്ടികളെ ജനിപ്പിക്കുക എളുപ്പമാണ്‌, ഒരു നല്ല പിതാവിനെ സൃഷ്ടിക്കുക എളുപ്പമല്ല.”

ജീവിതത്തിൽ ദുഷ്‌കരമായ പല സംഗതികളുണ്ട്‌. അതിൽ ഏറ്റവും ദുഷ്‌കരമായ—ഒപ്പം ഏറ്റവും പ്രധാനപ്പെട്ട—ഒന്നാണ്‌ ഒരു നല്ല പിതാവ്‌ ആയിരിക്കുക എന്നത്‌. ഒരു നല്ല പിതാവ്‌ ആയിരിക്കാൻ ഓരോ പിതാവും ആഗ്രഹിക്കേണ്ടതുണ്ട്‌. അല്ലെങ്കിൽ കുടുംബത്തിന്റെ ക്ഷേമവും സന്തോഷവും ഹനിക്കപ്പെടും.

അത്‌ എളുപ്പമല്ലാത്തതിന്റെ കാരണം

ലളിതമായി പറഞ്ഞാൽ, ഒരു നല്ല പിതാവ്‌ ആയിരിക്കുക എന്നത്‌ എളുപ്പമല്ലാത്തതിന്റെ കാരണം മാതാപിതാക്കൾക്കും കുട്ടികൾക്കും കൈമാറിക്കിട്ടിയിരിക്കുന്ന അപൂർണതയാണ്‌. “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 8:21) അതിനാൽ, “പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു” എന്ന്‌ ഒരു ബൈബിൾ എഴുത്തുകാരൻ സമ്മതിച്ചു പറയുകയുണ്ടായി. (സങ്കീർത്തനം 51:5; റോമർ 5:12) പാരമ്പര്യസിദ്ധമായ പാപത്തിന്റെ ഫലമായി ദോഷം ചെയ്യുന്നതിനുള്ള ഒരു ചായ്‌വ്‌ ഉണ്ടാകുന്നു. എന്നാൽ ഇത്‌ സ്‌നേഹവാനായ ഒരു പിതാവായിരിക്കുന്നതിനു തടസ്സം നിൽക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണ്‌.

മറ്റൊരു വലിയ തടസ്സമാണ്‌ ഈ ലോകം അഥവാ ഈ വ്യവസ്ഥിതി. അത്‌ എന്തുകൊണ്ടാണ്‌? കാരണം ബൈബിൾ ഇപ്രകാരം പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” ഈ ദുഷ്ടൻ “പിശാചും സാത്താനും” ആയി തിരിച്ചറിയിക്കപ്പെടുന്നു. സാത്താനെ “ഈ ലോകത്തിന്റെ ദൈവം” എന്നും ബൈബിൾ വിളിക്കുന്നു. തന്നെപ്പോലെ തന്റെ അനുഗാമികളും ‘ലൌകികന്മാർ’ അഥവാ ഈ ലോകത്തിന്റെ ഭാഗം ആയിരിക്കരുത്‌ എന്ന്‌ യേശു പറഞ്ഞതിൽ ഒരതിശയവുമില്ല!—1 യോഹന്നാൻ 5:19; വെളിപ്പാടു 12:9; 2 കൊരിന്ത്യർ 4:4; യോഹന്നാൻ 17:16.

ഒരു നല്ല പിതാവായിരിക്കാൻ, നമുക്കു കൈമാറിക്കിട്ടിയ അപൂർണതയെയും പിശാചായ സാത്താനെയും അവന്റെ കാൽക്കീഴിൽ ആയിരിക്കുന്ന ഈ ലോകത്തെയും കുറിച്ചു ബോധമുള്ളവർ ആയിരിക്കേണ്ടതു പ്രധാനമാണ്‌. ഈ തടസ്സങ്ങളൊന്നും വെറും സങ്കൽപ്പമല്ല. അവ തികച്ചും യഥാർഥമാണ്‌! എന്നാൽ ഈ പ്രതിബന്ധങ്ങളെ മറികടക്കാൻ എന്തു ചെയ്യണമെന്നും ഒരു നല്ല പിതാവ്‌ ആയിത്തീരാൻ എങ്ങനെ കഴിയുമെന്നും ഒരാൾക്ക്‌ എങ്ങനെ അറിയാൻ കഴിയും?

ദിവ്യ ദൃഷ്ടാന്തങ്ങൾ

മേൽപ്പറഞ്ഞ തടസ്സങ്ങളെ മറികടക്കുന്നതിനുള്ള സഹായത്തിനായി ഒരു പിതാവിന്‌ ബൈബിളിലേക്കു നോക്കാൻ കഴിയും. അനുകരിക്കാൻ പറ്റിയ വിസ്‌മയകരമായ ദൃഷ്ടാന്തങ്ങൾ അതിലുണ്ട്‌. തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിക്കവേ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു സംബോധന ചെയ്‌തുകൊണ്ട്‌ ഏറ്റവും സ്‌നേഹധനനായ പിതാവിനെ യേശു തിരിച്ചറിയിക്കുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) നമ്മുടെ സ്വർഗീയ പിതാവിനെ വർണിച്ചുകൊണ്ട്‌ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “ദൈവം സ്‌നേഹം തന്നേ.” സ്‌നേഹനിധിയായ ഈ പിതാവ്‌ വെക്കുന്ന ദൃഷ്ടാന്തത്തോട്‌ ഒരു മാനുഷ പിതാവ്‌ എങ്ങനെ പ്രതികരിക്കണം? “ദൈവത്തെ അനുകരിപ്പിൻ” എന്നും “സ്‌നേഹത്തിൽ നടപ്പിൻ” എന്നും അപ്പൊസ്‌തലനായ പൗലൊസ്‌ പ്രോത്സാഹിപ്പിക്കുകയുണ്ടായി.—മത്തായി 6:9, 10; 1 യോഹന്നാൻ 4:8; എഫെസ്യർ 5:1, 2.

നിങ്ങൾ ഒരു പിതാവാണെങ്കിൽ, ദൈവം തന്റെ പുത്രനായ യേശുവിനോട്‌ ഇടപെട്ട ഒരൊറ്റ സന്ദർഭത്തിൽനിന്നുതന്നെ നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയുമെന്നു ചിന്തിക്കുക. യേശു വെള്ളത്തിൽ സ്‌നാപനമേറ്റ സമയത്ത്‌ സ്വർഗത്തിൽനിന്ന്‌ ദൈവത്തിന്റെ ശബ്ദം ഇങ്ങനെ പറഞ്ഞതായി മത്തായി 3:17-ൽ കാണുന്നു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാനാകും?

ഒന്നാമതായി, ഒരു പിതാവ്‌ തന്റെ കുട്ടിയെ ചൂണ്ടിക്കാട്ടി അഭിമാനപൂർവം മറ്റാരോടെങ്കിലും ‘ഇവൻ എന്റെ മോനാണ്‌’ അല്ലെങ്കിൽ ‘ഇവൾ എന്റെ മോളാണ്‌’ എന്നു പറയുമ്പോൾ ആ കുട്ടിക്കുണ്ടാകുന്ന വികാരത്തെ കുറിച്ച്‌ ഒന്നു ചിന്തിക്കുക. അച്ഛന്റെയോ അമ്മയുടെയോ ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ, പ്രത്യേകിച്ചും അവരുടെ അനുമോദനത്തിനു പാത്രമാകുമ്പോൾ കൊച്ചുകുട്ടികളുടെ മനസ്സിൽ അഭിമാനവും എന്തെന്നില്ലാത്ത ആഹ്ലാദവും നിറഞ്ഞു തുളുമ്പും. പിന്നെ സാധ്യതയനുസരിച്ച്‌ എന്നും ആ അംഗീകാരത്തിന്റെ മധുരം നുണയാൻ കുട്ടി എല്ലായ്‌പോഴും കിണഞ്ഞു ശ്രമിക്കും.

രണ്ടാമതായി, യേശുവിനെ “പ്രിയപുത്രൻ” എന്നു വിളിക്കുകവഴി താൻ അവനെ എങ്ങനെ കരുതുന്നുവെന്ന്‌ ദൈവം പ്രകടമാക്കി. തന്റെ പിതാവിൽനിന്നുള്ള അതീവ വാത്സല്യത്തിന്റേതായ ആ വാക്കുകൾ യേശുവിന്റെ ഹൃദയത്തെ എത്ര ആനന്ദഭരിതമാക്കിയിരിക്കണം. അതുപോലെ, മക്കളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നുവെന്നു നിങ്ങളുടെ വാക്കുകളിലൂടെയും അവർക്കു സമയവും ശ്രദ്ധയും നൽകിക്കൊണ്ടും അവരിൽ താത്‌പര്യമെടുത്തുകൊണ്ടും നിങ്ങൾ പ്രകടമാക്കുന്നെങ്കിൽ അവരുടെ മനസ്സും ആനന്ദംകൊണ്ടു നിറയും.

മൂന്നാമതായി, തന്റെ പുത്രനോട്‌ “നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു ദൈവം പറയുകയുണ്ടായി. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മർക്കൊസ്‌ 1:11) മക്കളെ പ്രതി തനിക്കുള്ള സന്തോഷവും സംതൃപ്‌തിയും വാക്കുകളിലൂടെ അവരെ അറിയിക്കുക, ഒരു പിതാവിന്‌ തന്റെ മക്കളോടു പറയാൻ കഴിയുന്ന ഒരു പ്രധാനപ്പെട്ട സംഗതിയാണ്‌ അത്‌. ഒരു കുട്ടി പലപ്പോഴും തെറ്റുകൾ ചെയ്യാറുണ്ട്‌ എന്നതു ശരിതന്നെ. നാമെല്ലാം തെറ്റു ചെയ്യുന്നവരാണ്‌. എന്നാൽ ഒരു പിതാവെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ കുട്ടികൾ ചെയ്യുന്നതോ പറയുന്നതോ ആയ നല്ല കാര്യങ്ങൾ കണ്ടെത്തി അവരെ അനുമോദിക്കാൻ അവസരങ്ങൾ അന്വേഷിക്കുന്നുണ്ടോ?

യേശു തന്റെ സ്വർഗീയ പിതാവിൽനിന്ന്‌ ഒരുപാടു കാര്യങ്ങൾ പഠിച്ചു. അവൻ ഭൂമിയിൽ ആയിരുന്നപ്പോൾ, ഭൗമിക മക്കളെ തന്റെ സ്വർഗീയ പിതാവ്‌ എങ്ങനെയാണ്‌ കരുതുന്നതെന്ന്‌ വാക്കിനാലും തന്റെതന്നെ മാതൃകയാലും അവൻ പ്രകടമാക്കുകയുണ്ടായി. (യോഹന്നാൻ 14:9) തിരക്കും വളരെയധികം സമ്മർദവും ഉണ്ടായിരുന്നിട്ടും കുട്ടികളോടൊപ്പമിരുന്ന്‌ അവരോടു സംസാരിക്കാൻ അവൻ സമയം ചെലവഴിച്ചു. “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുത്‌” എന്ന്‌ അവൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മർക്കൊസ്‌ 10:14) പിതാക്കന്മാരായ നിങ്ങൾക്ക്‌ യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രന്റെയും ദൃഷ്ടാന്തത്തെ കൂടുതൽ പൂർണമായി പിൻപറ്റാനാകുമോ?

നല്ല ദൃഷ്ടാന്തം വെക്കേണ്ടതു പ്രധാനം

മക്കൾക്ക്‌ നിങ്ങൾ ഒരു നല്ല ദൃഷ്ടാന്തം വെക്കേണ്ടതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ല. നിങ്ങൾ സ്വയം ദൈവിക ശിക്ഷണത്തിനു കീഴ്‌പെടുകയും നിങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്താൻ അതിനെ അനുവദിക്കുകയും ചെയ്യുന്നില്ലെങ്കിൽ, കുട്ടികളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തു”ന്നതിനുള്ള നിങ്ങളുടെ ശ്രമം പാഴായിപ്പോയേക്കാം. (എഫെസ്യർ 6:4) എന്നാൽ, നിങ്ങളുടെ കുട്ടികളുടെ ആവശ്യങ്ങൾക്കായി കരുതാനുള്ള ദൈവിക കൽപ്പന നിവർത്തിക്കാൻ തടസ്സം നിൽക്കുന്ന സംഗതികൾ തരണം ചെയ്യാൻ ദൈവത്തിന്റെ സഹായത്താൽ നിങ്ങൾക്കു സാധിക്കും.

മുൻ സോവിയറ്റ്‌ യൂണിയനിൽനിന്നുള്ള യഹോവയുടെ സാക്ഷികളിൽ ഒരാളായ വിക്ടർ ഗുട്ട്‌ഷ്‌മിറ്റിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. തന്റെ വിശ്വാസത്തെ കുറിച്ചു സംസാരിച്ചതിന്റെ പേരിൽ 1957 ഒക്ടോബറിൽ അദ്ദേഹത്തെ പത്തു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ പലീനയും രണ്ടു കൊച്ചു പെൺകുഞ്ഞുങ്ങളും തനിച്ചായി. ജയിലിൽ ആയിരുന്നപ്പോൾ കുടുംബത്തിന്‌ കത്തെഴുതാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നെങ്കിലും ദൈവത്തെയോ മതത്തെയോ കുറിച്ചുള്ള എന്തെങ്കിലും കാര്യങ്ങൾ അതിൽ ഉൾപ്പെടുത്തുന്നത്‌ കർശനമായി വിലക്കിയിരുന്നു. ക്ലേശകരമായ ഈ അവസ്ഥയിലും വിക്ടർ ഒരു നല്ല പിതാവായിരിക്കാൻ തീരുമാനിച്ചു. ദൈവത്തെ കുറിച്ച്‌ തന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌ അതിപ്രധാനമാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിന്‌ അദ്ദേഹം എന്താണു ചെയ്‌തത്‌?

“സോവിയറ്റ്‌ മാസികകളായ യങ്‌ നാച്ച്വറലിസ്റ്റ്‌, നേച്ചർ എന്നിവയിൽ ചില വിഷയങ്ങൾ ഞാൻ കണ്ടെത്തി,” വിക്ടർ പറയുന്നു. “പോസ്റ്റ്‌ കാർഡുകളിൽ ഞാൻ മൃഗങ്ങളുടെയും മനുഷ്യരുടെയും ചിത്രങ്ങൾ വരച്ച്‌ ഒരു കഥയോ പ്രകൃതിയെ കുറിച്ചുള്ള എന്തെങ്കിലും വിവരമോ ഉൾപ്പെടുത്തുമായിരുന്നു.”

പലീന ഇപ്രകാരം പറയുന്നു: “ഈ പോസ്റ്റ്‌ കാർഡുകൾ കിട്ടുന്ന മാത്രയിൽത്തന്നെ, ഞങ്ങൾ അത്‌ ബൈബിൾ വിഷയങ്ങളുമായി ബന്ധിപ്പിക്കുമായിരുന്നു. ഉദാഹരണത്തിന്‌, പോസ്റ്റ്‌ കാർഡിലെ ചിത്രം പ്രകൃതി സൗന്ദര്യമോ വനങ്ങളോ നദികളോ ഒക്കെയാണെങ്കിൽ ഞാൻ യെശയ്യാവു 65-ാം അധ്യായം വായിക്കും.” ഭൂമിയെ ഒരു പറുദീസയാക്കി മാറ്റാനുള്ള ദൈവത്തിന്റെ വാഗ്‌ദാനങ്ങളെ കുറിച്ചാണ്‌ അവിടെ പറയുന്നത്‌.

വിക്ടറിന്റെ പുത്രി യൂലിയ പറയുന്നതു ശ്രദ്ധിക്കുക: “മമ്മ എന്നിട്ട്‌ ഞങ്ങളോടൊത്തിരുന്നു പ്രാർഥിക്കും, ഞങ്ങൾ എല്ലാവരും കരയും. ഞങ്ങളുടെ പരിശീലനത്തിൽ ഈ കാർഡുകൾക്കു വലിയ ഒരു പങ്കുണ്ട്‌.” അതിന്റെ ഫലത്തെ കുറിച്ച്‌ പലീന പറയുന്നു: “ഈ കുട്ടികൾ തീരെ ചെറുപ്പത്തിൽത്തന്നെ ദൈവത്തെ വളരെയധികം സ്‌നേഹിച്ചുതുടങ്ങി.” ഇന്ന്‌ ആ കുടുംബത്തിന്റെ അവസ്ഥയോ?

വിക്ടർ ഇപ്രകാരം വിശദീകരിക്കുന്നു: “ഇപ്പോൾ എന്റെ പുത്രിമാർ രണ്ടുപേരും ക്രിസ്‌തീയ മൂപ്പന്മാരെ വിവാഹം കഴിച്ചിരിക്കുന്നു. രണ്ടു പേരുടെയും കുടുംബങ്ങൾ ആത്മീയമായി കരുത്തുറ്റതാണ്‌, അവരുടെ മക്കൾ വിശ്വസ്‌തതയോടെ യഹോവയെ സേവിക്കുന്നു.”

ഒരു നല്ല ദൃഷ്ടാന്തം വെക്കുന്നതിന്‌ പലപ്പോഴും പ്രാപ്‌തി മാത്രമല്ല നല്ല പ്രയത്‌നവും ആവശ്യമാണ്‌. നല്ല ദൃഷ്ടാന്തം വെക്കാൻ പിതാവ്‌ സകല ശ്രമവും ചെയ്യുന്നുണ്ട്‌ എന്നു കുട്ടികൾ കാണുമ്പോൾ അത്‌ അവരുടെ ഹൃദയത്തെ സ്‌പർശിക്കാനിടയുണ്ട്‌. മുഴുസമയ ശുശ്രൂഷയിൽ അനേകം വർഷങ്ങൾ ചെലവഴിച്ച ഒരു മകൻ തന്റെ പിതാവിനെ വിലമതിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ഡാഡി ചിലപ്പോഴൊക്കെ ജോലികഴിഞ്ഞു വളരെ ക്ഷീണിതനായാണ്‌ എത്തുക, കുടുംബ അധ്യയന സമയത്ത്‌ ഉറങ്ങാതിരിക്കാൻ ഡാഡി നന്നേ പാടുപെട്ടിരുന്നു. പക്ഷേ എന്തുവന്നാലും വാരംതോറുമുള്ള ഞങ്ങളുടെ കുടുംബ അധ്യയനത്തിനു യാതൊരു മുടക്കവും വന്നില്ല. ബൈബിളധ്യയനത്തിന്റെ ഗൗരവം മനസ്സിലാക്കാൻ അതു ഞങ്ങളെ സഹായിച്ചു.”

അതേ, ഒരു നല്ല പിതാവായിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന ഘടകമാണ്‌ വാക്കിലും പ്രവൃത്തിയിലും നല്ല ദൃഷ്ടാന്തം വെക്കുക എന്നത്‌. ഒരു ബൈബിൾ പഴമൊഴിയുടെ സത്യത അനുഭവിച്ചറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ അങ്ങനെ ചെയ്യേണ്ടതുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”—സദൃശവാക്യങ്ങൾ 22:6.

അതുകൊണ്ട്‌, നിങ്ങൾ പറയുന്ന സംഗതികൾക്കു മാത്രമല്ല ശ്രദ്ധ നൽകേണ്ടത്‌ എന്നു മനസ്സിൽ പിടിക്കുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ, അതായത്‌ നിങ്ങൾ വെക്കുന്ന ദൃഷ്ടാന്തം ആണ്‌ കാതലായ സംഗതി. തീരെ ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു പഠിക്കുന്ന ഒരു കനേഡിയൻ വിദഗ്‌ധൻ എഴുതുന്നു: “നമ്മുടെ കുട്ടികളെ [നാം ആഗ്രഹിക്കുന്നതു പോലെ] പെരുമാറാൻ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം നാം തന്നെ അത്തരത്തിലുള്ള പെരുമാറ്റം കാഴ്‌ചവെക്കുന്നതാണ്‌.” അതേ, നിങ്ങളുടെ കുട്ടികൾ ആത്മീയ കാര്യങ്ങൾ വിലമതിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം നിങ്ങൾതന്നെ അങ്ങനെ ചെയ്യുക.

അവർക്കുവേണ്ടി സമയം കണ്ടെത്തുക!

നിങ്ങളുടെ കുട്ടികൾ നിങ്ങൾ വെക്കുന്ന നല്ല ദൃഷ്ടാന്തം നേരിൽ കാണണം. അതിന്റെ അർഥം നിങ്ങൾ അവരുമായി സമയം ചെലവഴിക്കണം എന്നാണ്‌. എപ്പോഴെങ്കിലും പോയി ഒന്ന്‌ എത്തിനോക്കിയാൽ പോരാ, മറിച്ച്‌ ഒരുപാടു സമയം നിങ്ങൾ മക്കളോടൊപ്പം ചെലവിടണം. “സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ” എന്ന ബൈബിളിന്റെ ജ്ഞാനപൂർവമായ ഉപദേശത്തിനു ചെവികൊടുക്കുക. (എഫെസ്യർ 5:15, 16) അതായത്‌ കുട്ടികളോടൊപ്പം ആയിരിക്കാൻ പ്രാധാന്യം കുറഞ്ഞ സംഗതികളിൽനിന്നു സമയം വിലയ്‌ക്കു വാങ്ങുക. അതേ, നിങ്ങളുടെ കുട്ടികളെക്കാൾ പ്രധാനപ്പെട്ടതായി നിങ്ങൾക്ക്‌ എന്താണുള്ളത്‌? ടിവി പരിപാടികളോ, വിനോദങ്ങളോ, മനോഹരമായ ഒരു വീടോ, ജോലിയോ?

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട” എന്ന ചൊല്ല്‌ കേട്ടിട്ടുണ്ടായിരിക്കുമല്ലോ. മക്കൾ തീരെ ചെറുപ്പം ആയിരിക്കുമ്പോൾ പിതാക്കന്മാർ അവരോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കിൽ, അതിന്റെ തിക്തഫലങ്ങൾ പിതാക്കന്മാർ പിന്നീട്‌ അനുഭവിക്കേണ്ടിവരും. കുട്ടികളുടെ അപഥസഞ്ചാരവും ആത്മീയ മൂല്യങ്ങൾ കാറ്റിൽപ്പറത്തിയുള്ള ജീവിതരീതിയും കണ്ട്‌ മനംനൊന്ത പിതാക്കന്മാർ പലപ്പോഴും അഗാധമായ പശ്ചാത്താപം കാണിച്ചിട്ടുണ്ട്‌. പിതാവിന്റെ സാമീപ്യം മക്കൾ ഏറെ കൊതിച്ചിരുന്ന കുട്ടിക്കാലത്ത്‌ അവരോടൊപ്പം ആയിരിക്കാൻ കഴിയാതിരുന്നതിൽ പിന്നീട്‌ അവർ അതീവ ദുഃഖം പ്രകടിപ്പിക്കുന്നു.

ഒരു കാര്യം മനസ്സിൽ പിടിക്കുക: നിങ്ങളുടെ കുട്ടികൾ തീരെ ചെറുപ്പമായിരിക്കുമ്പോഴാണ്‌ നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ അനന്തരഫലത്തെ കുറിച്ചു ചിന്തിക്കാനുള്ള പറ്റിയ സമയം. ബൈബിൾ നിങ്ങളുടെ കുട്ടികളെ “യഹോവ നല്‌കുന്ന അവകാശ”മെന്നു വിളിക്കുന്നു, സൂക്ഷിക്കാനായി ദൈവം നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഒന്ന്‌. (സങ്കീർത്തനം 127:3) അതുകൊണ്ട്‌ അവരെ പ്രതി നിങ്ങൾ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണ്‌ എന്ന യാഥാർഥ്യം ഒരിക്കലും മറക്കരുത്‌!

സഹായം ലഭ്യമാണ്‌

തന്റെ കുട്ടികൾക്കു പ്രയോജനം ചെയ്യുന്ന എന്തു സഹായവും സ്വീകരിക്കാൻ ഒരു നല്ല പിതാവിന്‌ യാതൊരു വിമുഖതയും ഉണ്ടായിരിക്കില്ല. മനോഹയുടെ ഭാര്യയോട്‌ അവൾ ഗർഭം ധരിക്കും എന്ന്‌ ഒരു ദൂതൻ പറഞ്ഞപ്പോൾ മനോഹ ദൈവത്തോട്‌ ഇപ്രകാരം പ്രാർഥിച്ചു: “കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ.” (ന്യായാധിപന്മാർ 13:8, 9) ഇന്നത്തെ മാതാപിതാക്കളെ പോലെ മനോഹയ്‌ക്ക്‌ എന്തു സഹായമായിരുന്നു വേണ്ടിയിരുന്നത്‌? നമുക്കു നോക്കാം.

ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗൺ യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകനായ ബ്രെന്റ്‌ ബർഗോൺ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഒരു കുട്ടിക്കു നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളിലൊന്ന്‌ അവനെ അല്ലെങ്കിൽ അവളെ മൂല്യസംഹിത പഠിപ്പിച്ചുകൊടുക്കുക എന്നതാണ്‌.” തത്ത്വങ്ങളും നിലവാരങ്ങളും ഒക്കെ അടങ്ങുന്ന മൂല്യസംഹിത കുട്ടികളെ പഠിപ്പിച്ചുകൊടുക്കേണ്ടത്‌ അനിവാര്യമാണ്‌ എന്ന്‌ ജപ്പാന്റെ ഡെയ്‌ലി യോമിയൂരിയിൽ വന്ന പിൻവരുന്ന റിപ്പോർട്ട്‌ തെളിയിക്കുന്നു: “നുണ പറയരുതെന്ന്‌ അച്ഛന്മാർ ഒരിക്കൽ പോലും തങ്ങളോടു പറഞ്ഞിട്ടില്ലെന്ന്‌ ജപ്പാനിലെ 71 ശതമാനം കുട്ടികളും പറഞ്ഞതായി [ഒരു] സർവേ കാണിക്കുന്നു.” ഇത്‌ വളരെ പരിതാപകരമായ ഒരു അവസ്ഥയല്ലേ?

എന്നാൽ ആശ്രയയോഗ്യമായ ഒരു മൂല്യസംഹിത പ്രദാനം ചെയ്യാൻ ആർക്കു കഴിയും? മനോഹയ്‌ക്കു സഹായം നൽകിയ അതേ ഉറവിനു തന്നേ—അതേ, ദൈവത്തിന്‌! സഹായം പ്രദാനം ചെയ്യാൻ ദൈവം തന്റെ പ്രിയപുത്രനായ യേശുവിനെ അധ്യാപകനായി അയയ്‌ക്കുകയുണ്ടായി. അവൻ അധ്യാപകൻ അഥവാ ഗുരു എന്നാണ്‌ പൊതുവേ അറിയപ്പെട്ടിരുന്നതും. ഇന്ന്‌ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ നിങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയുന്ന ഒരു സഹായി പല ഭാഷകളിൽ ലഭ്യമാണ്‌. യേശുവിന്റെ പഠിപ്പിക്കലുകളിൽനിന്ന്‌ അടർത്തിയെടുത്ത പാഠങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള, മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകമാണ്‌ അത്‌.

മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്‌തകത്തിൽ ദൈവവചനത്തിൽ അധിഷ്‌ഠിതമായ മൂല്യങ്ങൾ പ്രതിപാദിക്കുക മാത്രമല്ല പാഠങ്ങളോടൊപ്പം കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ അനുബന്ധമായി കൊടുത്തിരിക്കുന്ന 160-ലധികം വിശദീകരണ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ‘നാം നുണ പറയരുതാത്തതിന്റെ കാരണം’ എന്ന 22-ാം അധ്യായത്തിൽ ഈ മാസികയുടെ 32-ാം പേജിൽ കാണിച്ചിരിക്കുന്ന ചിത്രം ഉണ്ട്‌. ഈ ചിത്രം കൊടുത്തിരിക്കുന്ന പേജിലെ പാഠഭാഗം ഇപ്രകാരം പറയുന്നു: “ഒരു കുട്ടി തന്റെ പിതാവിനോട്‌, ‘ഇല്ല, ഞാൻ വീടിനുള്ളിലേക്കു പന്തടിച്ചില്ല’ എന്നു പറയുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കിലോ? പന്തടിച്ചില്ല എന്നു പറയുന്നത്‌ തെറ്റായിരിക്കില്ലേ?”

‘അനുസരണം നിങ്ങളെ സംരക്ഷിക്കുന്നു,’ ‘നാം പ്രലോഭനങ്ങളെ ചെറുക്കേണ്ടതുണ്ട്‌,’ ‘ദയയുള്ളവർ ആയിരിക്കേണ്ടതിനെ കുറിച്ച്‌ ഒരു പാഠം,’ ‘ഒരിക്കലും ഒരു കള്ളൻ ആകരുത്‌!’ ‘എല്ലാ ആഘോഷവേളകളും ദൈവത്തെ പ്രസാദിപ്പിക്കുന്നുണ്ടോ?,’ ‘ദൈവത്തെ സന്തോഷിപ്പിക്കാവുന്ന വിധം,’ ‘നാം ജോലി ചെയ്യേണ്ടതിന്റെ കാരണം’ തുടങ്ങിയവ ഈ പുസ്‌തകത്തിലെ സദുപദേശങ്ങൾ ഉൾക്കൊള്ളുന്ന അധ്യായങ്ങളിൽ ചിലതാണ്‌. മൊത്തം 48 അധ്യായങ്ങളാണ്‌ ഈ പുസ്‌തകത്തിൽ ഉള്ളത്‌.

ഈ പുസ്‌തകത്തിന്റെ ആമുഖം ഇപ്രകാരം ഉപസംഹരിക്കുന്നു: ‘കുട്ടികളെ സകല ജ്ഞാനത്തിന്റെയും ഉറവിടമായ, നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിലേക്കു നയിക്കേണ്ടത്‌ വിശേഷാൽ അനിവാര്യമാണ്‌. മഹാനായ അധ്യാപകനായിരുന്ന യേശു എല്ലായ്‌പോഴും അതാണു ചെയ്‌തത്‌. യഹോവയെ പ്രസാദിപ്പിക്കുകയും അങ്ങനെ നിത്യമായ അനുഗ്രഹങ്ങൾ കൈവരികയും ചെയ്യുമാറ്‌, ജീവിതത്തെ രൂപപ്പെടുത്താൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഈ പുസ്‌തകം സഹായിക്കുമെന്ന്‌ ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.’ a

അതേ, ഒരു നല്ല പിതാവ്‌ ആയിരിക്കുന്നതിൽ കുട്ടികൾക്കായി നിങ്ങൾ ഒരു ഉത്തമ ദൃഷ്ടാന്തം വെക്കുന്നതും അവരോടൊപ്പം ധാരാളം സമയം ചെലവിടുന്നതും ദൈവം തന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന തന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അവരെ സഹായിക്കുന്നതും ഉൾപ്പെടുന്നു. (g04 8/22)

[അടിക്കുറിപ്പ്‌]

a എന്റെ ബൈബിൾ കഥാ പുസ്‌തകം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്നിവ കുടുംബങ്ങളെ സഹായിക്കാനായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച മറ്റുചില പുസ്‌തകങ്ങളാണ്‌.

[8-ാം പേജിലെ ചിത്രം]

തടവറയിൽ ആയിരുന്നിട്ടും വിക്ടർ ഗുട്ട്‌ഷ്‌മിറ്റിന്‌ ഒരു നല്ല പിതാവായിരിക്കാൻ കഴിഞ്ഞു

[8, 9 പേജുകളിലെ ചിത്രങ്ങൾ]

തന്റെ വിശ്വാസത്തെപ്രതി തടവിലാക്കപ്പെട്ടപ്പോൾ, തന്റെ കുട്ടികളെ പഠിപ്പിക്കാനായി വിക്ടർ വരച്ച ചിത്രങ്ങളാണ്‌ ഇവ

[9-ാം പേജിലെ ചിത്രം]

വിക്ടറിന്റെ പുത്രിമാർ 1965-ൽ

[10-ാം പേജിലെ ചിത്രം]

കുട്ടികളെ പഠിപ്പിക്കുന്നതിൽ പിതാക്കന്മാർ ശുഷ്‌കാന്തിയോടെ ഉൾപ്പെടണം