വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശ്വാനകുടുംബത്തിലെ ഇത്തിരിക്കുഞ്ഞൻ

ശ്വാനകുടുംബത്തിലെ ഇത്തിരിക്കുഞ്ഞൻ

ശ്വാനകുടുംബത്തിലെ ഇത്തിരിക്കുഞ്ഞൻ

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

നിങ്ങൾ ഒരു ചങ്ങാതിയെ തേടുകയാണോ? സൗഹൃദ സ്വഭാവവും പ്രസരിപ്പുമുള്ള, നിങ്ങളുടെ മടിയിലെ ചൂടുപറ്റി പതുങ്ങിക്കിടക്കാൻ ഇഷ്ടപ്പെടുന്ന, നിങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ വന്ന്‌ അരികുപറ്റി കിടക്കുന്ന ഒരു ചങ്ങാതിയെ? അൽപ്പം ആഹാരവും ഇത്തിരി സ്ഥലവും മാത്രം മതിയാകുന്ന, വ്യായാമത്തിന്‌ എന്നും പുറത്തു കൊണ്ടുപോകേണ്ടതില്ലാത്ത ഒരു ചങ്ങാതിയെ? എങ്കിൽ നിങ്ങൾക്ക്‌ ഒരു ഷിവാവയെ കിട്ടിയാൽ ബഹുസന്തോഷമായിരിക്കും. ലോകത്തിലെ ഏറ്റവും ചെറിയ ശ്വാനജനുസ്സാണ്‌ ഈ ഇത്തിരിക്കുഞ്ഞൻ. a

അപകടം മണക്കുന്ന ഉടനെ കുരച്ച്‌ യജമാനനു മുന്നറിയിപ്പു കൊടുക്കാൻ കഴിവുള്ള ഒന്നാന്തരം കാവൽനായ്‌ക്കളാണ്‌ ഷിവാവകൾ. ഇക്കൂട്ടർ നല്ല ധൈര്യശാലികളുമാണ്‌. നായ്‌ക്കുടുംബത്തിലെ വല്യേട്ടന്മാരെയൊന്നും ഇവർക്ക്‌ യാതൊരു പേടിയുമില്ല.

ഉരുണ്ട തലയും തിളങ്ങുന്ന വലിയ കണ്ണുകളും കൗതുകവും കുസൃതിയും നിഴലിക്കുന്ന പ്രസന്നഭാവവും ഇവരുടെ സവിശേഷതകളാണ്‌. വിശ്രമിക്കുമ്പോൾ, എഴുന്നു നിൽക്കുന്ന ചെവികൾ രണ്ടുവശത്തേക്കും അനങ്ങിക്കൊണ്ടിരിക്കുന്നതു കാണാം. നീളം കുറഞ്ഞു പഞ്ഞിപോലെ മാർദവമായതോ നീണ്ട്‌ പട്ടുപോലെ മിനുത്തതോ ആയ രോമക്കുപ്പായമാണ്‌ ഇവരുടേത്‌. നിറമോ? ചുവപ്പ്‌, സ്വർണനിറം, നീല, ചോക്കലേറ്റ്‌ നിറം എന്നിങ്ങനെ പല നിറത്തിലുള്ള ഷിവാവകൾ ഉണ്ട്‌. ഒറ്റനിറമുള്ളവയും രോമക്കുപ്പായത്തിൽ ചില ഡിസൈനുകളോ വ്യത്യസ്‌ത നിറങ്ങളിലുള്ള പാണ്ടോ പുള്ളിയോ ഒക്കെ ഉള്ളവയും ധാരാളം. മിക്ക ഷിവാവക്കുഞ്ഞുങ്ങൾക്കും ഒരു സവിശേഷതയുണ്ട്‌. അവയുടെ നെറുകയിൽ നവജാത മനുഷ്യ ശിശുക്കൾക്കുള്ളതു പോലെ ലോലമായ ഒരു ഭാഗം ഉള്ളതായി കാണാം.

ഷിവാവയുടെ ഉത്ഭവം

ഷിവാവകൾ ഒരു ഇനമായി ഉത്ഭവിച്ചതിനെ കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങൾ നിലവിലുണ്ടെങ്കിലും ടെചിചി എന്ന ഒരിനം ചെറിയ നായ്‌ക്കളുടെ പിൻഗാമികളാണ്‌ ഇവ എന്നു തോന്നുന്നു. മെക്‌സിക്കോയിൽ പൊതുയുഗം ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോൽടെക്‌ ജനത ഈ ഇനം നായ്‌ക്കളെ വളർത്തിയിരുന്നു. ഈ ഉത്ഭവം സംബന്ധിച്ച തെളിവ്‌ ചോലൂലാ പട്ടണത്തിലെ പിരമിഡുകളിൽനിന്ന്‌ എടുത്ത കല്ലുകൾ ഉപയോഗിച്ച്‌ ഫ്രാൻസിസ്‌കൻ സന്ന്യാസിമാർ വെഹോട്‌സിംഗോയിൽ പണികഴിപ്പിച്ച ഒരു ആശ്രമത്തിൽ കാണാവുന്നതാണ്‌. കല്ലുകളിലെ പുരാതന കൊത്തുപണികളിൽ ഇന്നത്തെ ഷിവാവയോട്‌ അടുത്ത സാമ്യം പുലർത്തുന്ന നായ്‌ക്കളുടെ രൂപങ്ങൾ കാണാം.

പിന്നീട്‌, ആസ്‌ടെക്കുകാർ ടോൽടെക്‌ ജനതയെ തോൽപ്പിച്ചപ്പോൾ ഈ കൊച്ചുനായ്‌ക്കൾ, പ്രത്യേകിച്ച്‌ നീലനിറമുള്ളവ, ആസ്‌ടെക്ക്‌ കുലീനവർഗത്തിന്റെ ആരാധനാപാത്രങ്ങളായി മാറി. ഇവയ്‌ക്ക്‌ മരിച്ചവരുടെ ആത്മാക്കളെ പാതാളലോകത്തിലൂടെയുള്ള യാത്രയിൽ വഴിനയിക്കാൻ കഴിയുമെന്ന്‌ അവർ വിശ്വസിച്ചിരുന്നു. ആസ്‌ടെക്കുകാരുടെ ഒടുവിലത്തെ ചക്രവർത്തിയായിരുന്ന മോൺടെസൂമ രണ്ടാമന്‌ ഷിവാവകൾ ഒരു ഹരമായിരുന്നു. അദ്ദേഹത്തിന്‌ ഇത്തരം നൂറുകണക്കിനു നായ്‌ക്കളും ഓരോന്നിനും ഓരോ പരിചാരകരും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഐക്യനാടുകൾക്കും മെക്‌സിക്കോയ്‌ക്കും ഇടയിലുള്ള അതിർത്തിപ്രദേശത്ത്‌ മനുഷ്യരുടെ കുഴിമാടങ്ങളിൽനിന്ന്‌ ഷിവാവയുടെ അസ്ഥിപഞ്‌ജരങ്ങൾ കണ്ടെടുത്തിട്ടുണ്ട്‌.

ഇനി, ഇവയുടെ ഉത്ഭവത്തെ കുറിച്ചുള്ള മറ്റൊരു അഭിപ്രായം അടുത്തകാലത്ത്‌ അന്തരിച്ച ഒരു ചരിത്രകാരിയും ഷിവാവയെ കുറിച്ച്‌ ആധികാരികമായി പറയാൻ കഴിയുന്ന ഒരു ഗവേഷകയും ആയിരുന്ന തെൽമാ ഗ്രേയുടേതാണ്‌. ആസ്‌ടെക്കുകാരുടെ നാടൻ നായ്‌ക്കളെ സ്‌പാനീഷ്‌ ജേതാക്കൾ അവിടേക്കു കൊണ്ടുവന്ന ചെറിയ ഇനം ടെറിയർ നായ്‌ക്കളുമായി സങ്കരപ്രജനനം നടത്തിയാണ്‌ ഈ വർഗത്തെ ഉത്‌പാദിപ്പിച്ചതെന്ന്‌ അവർ നിഗമനം ചെയ്‌തു. അങ്ങനെ, അന്നത്തേതിലും വലുപ്പം കുറഞ്ഞ ഇന്നുള്ള ഷിവാവയുടെ ഉത്ഭവത്തിന്റെ വേരുതേടിയുള്ള അന്വേഷണത്തിന്‌ ഒരു അടിസ്ഥാനം കിട്ടി. ഇനി ഇവയ്‌ക്ക്‌ എങ്ങനെയാണ്‌ ഈ പേരുകിട്ടിയത്‌ എന്നറിയണ്ടേ? 1800-കളുടെ മധ്യത്തിൽ മെക്‌സിക്കോയിലെത്തിയ അമേരിക്കൻ സഞ്ചാരികൾ ഷിവാവ സംസ്ഥാനത്താണ്‌ ഈ ഇനത്തെ കണ്ടെത്തിയത്‌. ഇവയിൽ ചിലതിനെ അവർ ഐക്യനാടുകളിലേക്കു കൊണ്ടുപോകുകയും ചെയ്‌തു. ഏതാണ്ട്‌ അതേ സമയത്തുതന്നെ, മെക്‌സിക്കോയിലെ ചക്രവർത്തി മാക്‌സിമിലിയന്റെ ഭാര്യ കാർലോട്ടാ ഈ ഇനത്തെ യൂറോപ്പിലേക്കു കൊണ്ടുപോയി. ഈ കൊച്ചുകൂട്ടുകാരെ ലോകം അറിയാൻ ഇടയായത്‌ അങ്ങനെയാണ്‌.

ഒരു ഷിവാവയെ വളർത്തിയാലോ?

ഇവ വീടിനുള്ളിൽ വളർത്തുന്നതരം നായ്‌ക്കളാണ്‌. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർക്കും പ്രായമായവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും വീടിനുള്ളിൽത്തന്നെ കഴിയേണ്ടിവരുന്നവർക്കുമെല്ലാം നല്ലൊരു കൂട്ടായിരിക്കും ഈ ചങ്ങാതി. മനുഷ്യന്റെ സാമീപ്യവും ശ്രദ്ധയും കിട്ടിയാൽ ഇവയ്‌ക്കു നല്ല പ്രസരിപ്പാണ്‌. പക്ഷേ, ഇവയ്‌ക്ക്‌ വലുപ്പം തീരെ കുറവായതിനാൽ നല്ല ശ്രദ്ധവേണം കേട്ടോ. അല്ലാത്തപക്ഷം ഇവയ്‌ക്ക്‌ ഗുരുതരമായി പരിക്കേൽക്കാനോ ഇവ ചത്തുപോകാനോ ഉള്ള സാധ്യത ഏറെയാണ്‌, കാരണം കണ്ണിൽപ്പെടാനുള്ള വലുപ്പമില്ലാത്തതുകൊണ്ട്‌ നാം അറിയാതെ അതിനെ ചവിട്ടുകയോ അതിന്റെമേൽ ഇരിക്കുകയോ ഒക്കെ ചെയ്‌തേക്കാം. വാത്സല്യം കൂടുമ്പോൾ പിടിച്ച്‌ അമുക്കുകയോ ഞെക്കുകയോ ചെയ്യുന്നതും സൂക്ഷിച്ചുവേണം. കട്ടിലോ സോഫയോ പോലെ ഉയർന്ന സ്ഥലങ്ങളിൽ ഇവരെ തനിയെ നിറുത്തിയിട്ടു പോകരുത്‌. ഉയരത്തെ കുറിച്ച്‌ യാതൊരു പിടിപാടുമില്ലാത്തതിനാൽ മുകളിൽനിന്ന്‌ അറിയാതെ എടുത്തുചാടി ഈ പാവത്താന്മാരുടെ എല്ലൊടിയാനും ഇടയുണ്ട്‌. ഇക്കാരണങ്ങളാൽ ഷിവാവയെ കൊച്ചുകുട്ടികളുടെ കളിത്തോഴരായി നൽകാൻ ശുപാർശ ചെയ്യുന്നില്ല.

എന്നിരുന്നാലും, ഇവ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കരുത്തരാണ്‌. ആയുസ്സ്‌ ഏറ്റവും അധികമുള്ള ഇനത്തിൽ പെട്ടവയാണിവ. 13-മുതൽ 19-വരെ വർഷം ജീവിക്കും. ഊർജസ്വലതയുടെ നിറകുടമാണിത്‌. എപ്പോഴും കളിപ്പാട്ടങ്ങൾ തട്ടിക്കളിച്ചു നടക്കുന്ന ഈ കൊച്ചുചങ്ങാതിക്ക്‌ അതുകൊണ്ടുതന്നെ പ്രത്യേകം വ്യായാമം വേണ്ടെന്നു പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ഷിവാവയ്‌ക്ക്‌ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവു സാധാരണയിലും കുറഞ്ഞുപോകുന്ന അവസ്ഥ) പിടിപെടാൻ സാധ്യതയുണ്ട്‌. കാരണം വലിയ ഇനങ്ങളെ അപേക്ഷിച്ച്‌, സദാ ഓടിച്ചാടി നടക്കുന്ന ഇവയുടെ ശരീരം കലോറി വേഗത്തിൽ കത്തിച്ചുകളയുന്നു. മാത്രമല്ല ഇവയുടെ ദഹനവ്യവസ്ഥ തീരെ ചെറുതുമാണ്‌. അതിനാൽ ഇഷ്ടന്‌ വിശപ്പകറ്റാൻ ഇടയ്‌ക്കിടെ എന്തെങ്കിലും കിട്ടിക്കൊണ്ടിരിക്കണം, പോരാഞ്ഞ്‌ നല്ല വിശ്രമവും വേണം. വിറയൽ ഈ ഇനത്തിന്റെ ഒരു പ്രത്യേകതയാണ്‌. തണുപ്പത്തു മാത്രമല്ല, പരിഭ്രമവും സങ്കടവും അതൃപ്‌തിയും പേടിയും ഉണ്ടാകുമ്പോഴും ഇവർക്കു വിറയൽ വരും.

ഷിവാവ വിശ്വസ്‌തനാണ്‌, ഇവയെ അനായാസം പരിശീലിപ്പിക്കാനുമാകും. യജമാനരെ സന്തോഷിപ്പിക്കാൻ ഇവയ്‌ക്ക്‌ വലിയ ഉത്സാഹമാണ്‌. എ ന്യൂ ഓണേഴ്‌സ്‌ ഗൈഡ്‌ റ്റു ഷിവാവ എന്ന പുസ്‌തകം പറയുന്നത്‌ അനുസരിച്ച്‌, “ഒരു ഷിവാവയ്‌ക്ക്‌ ആവശ്യമായതൊക്കെ നൽകാൻ നിങ്ങൾ സന്നദ്ധനാണെങ്കിൽ അവയെപ്പോലെ നാനാതരം സവിശേഷതകളുള്ളതും ശാന്തശീലരും ഇണക്കമുള്ളതുമായ അധികം ഇനങ്ങൾ വേറെ ഇല്ലെന്നു നിങ്ങൾ കണ്ടെത്തും.” അതേ, ഷിവാവകൾ അനേകരുടെയും മനസ്സിനിണങ്ങുന്ന കൊച്ചുചങ്ങാതിമാരായി മാറിയിരിക്കുന്നു. (g04 8/22)

[അടിക്കുറിപ്പ്‌]

a വീടുകളിൽ ഓമനമൃഗങ്ങളായി വളർത്തുന്ന തീരെ ചെറിയ നായ്‌ക്കളിലെ (toy breed) “സ്വാഭാവിക” ഇനം ഷിവാവകൾ മാത്രമാണ്‌. അതായത്‌, മറ്റിനങ്ങളെയെല്ലാം ഒരേ ഇനത്തിൽപ്പെട്ട വലുപ്പമുള്ള നായ്‌ക്കളിൽ നിർധാരണ പ്രജനനം നടത്തി ഉത്‌പാദിപ്പിച്ചെടുക്കുന്നതാണ്‌.

[15-ാം പേജിലെ ചിത്രം]

ഒരു പൂച്ചക്കുട്ടിയും ഒരു ഷിവാവ നായ്‌ക്കുട്ടിയും

[കടപ്പാട്‌]

© Tim Davis/CORBIS

[15-ാം പേജിലെ ചിത്രം]

വളർച്ചയെത്തിയ ഷിവാവ