വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ

നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ

നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ

ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം എന്നെത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അത്‌. നാലുപേരും രാവിലെ എഴുന്നേറ്റ്‌ അന്നത്തെ പ്രവർത്തനങ്ങൾക്കായി തയ്യാറായി. ഗെയ്‌ൽ തന്റെ 14 വയസ്സുള്ള മകൻ മാറ്റിനെ, സ്‌കൂൾബസ്‌ വരാനുള്ള സമയമായെന്ന്‌ ഓർമിപ്പിച്ചു. a തുടർന്നു സംഭവിച്ചത്‌ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു. അവൻ കിടക്കമുറിയുടെ ഭിത്തിയിൽ പെയിന്റ്‌ കോരിയൊഴിച്ചു, ഗരാജിനു തീവെക്കാനൊരുങ്ങി, കൂടാതെ മുകളിലത്തെ മുറിയിൽ കയറി തൂങ്ങിമരിക്കാനും ശ്രമിച്ചു, അരമണിക്കൂറിനുള്ളിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്‌.

മാറ്റിനെ കൊണ്ടുപോയ ആംബുലൻസിനെ ഗെയ്‌ലും ഭർത്താവ്‌ ഫ്രാങ്കും അനുഗമിച്ചു. അപ്പോൾ വീട്ടിൽ സംഭവിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു വിഫലശ്രമം നടത്തുകയായിരുന്നു ആ മാതാപിതാക്കൾ. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഇത്‌ ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട്‌ പലതവണ അവന്‌ ഇതുപോലെ മാനസിക വിഭ്രാന്തി ഉണ്ടായി. മനോരോഗത്തിന്റെ ഇരുട്ടറയിലേക്ക്‌ മാറ്റ്‌ വലിച്ചെറിയപ്പെട്ടു. അഞ്ചുവർഷങ്ങൾ ഇങ്ങനെ കടന്നുപോയി. ഇതിനിടയിൽ പല തവണ അവൻ ആത്മഹത്യാ ശ്രമം നടത്തി, രണ്ടു പ്രാവശ്യം അറസ്റ്റിലായി, മാനസികരോഗ ആശുപത്രികളിൽ ഏഴുതവണ കിടന്നു, പല പല മാനസികാരോഗ്യ വിദഗ്‌ധരെ പോയിക്കണ്ടു. എല്ലാം കണ്ടുനിന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പലപ്പോഴും എന്തു പറയണമെന്നോ ചെയ്യണമെന്നോ ഒരെത്തും പിടിയുമില്ലായിരുന്നു.

ലോകജനസംഖ്യയിൽ നാലുപേരിൽ ഒരാൾക്കു വീതം ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനസ്സിന്റെ താളം തെറ്റുന്നു എന്നു കണക്കുകൾ കാണിക്കുന്നു. അമ്പരപ്പിക്കുന്ന ഈ സ്ഥിതിവിവരക്കണക്കിന്റെ വെളിച്ചത്തിൽ നിങ്ങളുടെ മാതാവിനോ പിതാവിനോ കുട്ടിക്കോ കൂടപ്പിറപ്പിനോ സുഹൃത്തിനോ മസ്‌തിഷ്‌ക പ്രവർത്തനത്തിലെ ഏതെങ്കിലും തരത്തിലുള്ള ഒരു ക്രമക്കേട്‌ b ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്‌. നിങ്ങളുടെ പ്രിയപ്പെട്ട ആരുടെയെങ്കിലും കാര്യത്തിൽ ഇത്തരമൊരവസ്ഥ സംജാതമാകുന്നെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

ലക്ഷണങ്ങൾ തിരിച്ചറിയുക. ഒരു വ്യക്തിക്ക്‌ ഏതെങ്കിലും തരത്തിലുള്ള മാനസിക തകരാറ്‌ ഉണ്ടെങ്കിൽ ആരും അത്ര പെട്ടെന്ന്‌ അത്‌ തിരിച്ചറിഞ്ഞെന്നു വരില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത്തരം ലക്ഷണങ്ങൾ ഹോർമോൺ വ്യതിയാനങ്ങളോ മറ്റെന്തെങ്കിലും രോഗങ്ങളോ വ്യക്തിത്വത്തിന്റെ പോരായ്‌മകളോ ക്ലേശകരമായ ജീവിതസാഹചര്യത്തിന്റെ പ്രതിഫലനമോ ഒക്കെ ആണെന്നു കരുതിയേക്കാം. മാറ്റിന്റെ അമ്മ അവന്റെ പ്രശ്‌നത്തിന്റെ ചില പ്രാരംഭ ലക്ഷണങ്ങൾ കണ്ടിരുന്നതാണ്‌. പക്ഷേ അവന്റെ ഈ ഭാവമാറ്റങ്ങൾ യൗവനാരംഭത്തിന്റെ ലക്ഷണങ്ങളാണെന്നും അതു പെട്ടെന്നുതന്നെ അപ്രത്യക്ഷമായിക്കൊള്ളുമെന്നും മാതാപിതാക്കൾ കരുതി. എന്നിരുന്നാലും, ഉറക്കം, ഭക്ഷണരീതികൾ, പെരുമാറ്റം എന്നിവയിൽ കാണുന്ന കാതലായ മാറ്റങ്ങളെ ലാഘവത്തോടെ എടുക്കരുത്‌. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ ഒരു മാനസികാരോഗ്യ വിദഗ്‌ധനെക്കൊണ്ടു പരിശോധിപ്പിക്കുന്നത്‌ അയാൾക്ക്‌ അല്ലെങ്കിൽ അവൾക്ക്‌ ഫലപ്രദമായ ചികിത്സ നൽകുന്നതിനും ആ വ്യക്തിയുടെ ജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും വഴിതുറന്നേക്കാം.

രോഗത്തെ അറിയുക. മാനസിക ക്രമക്കേടുകൾ ഉള്ളവർക്ക്‌ സാധാരണഗതിയിൽ തങ്ങളുടെ സ്വന്തം അവസ്ഥ സംബന്ധിച്ചു ഗവേഷണം നടത്താനുള്ള പ്രാപ്‌തി പരിമിതമായിരിക്കും. അതുകൊണ്ട്‌, ആനുകാലികവും ആശ്രയയോഗ്യവുമായ ഉറവുകളിൽനിന്ന്‌ രോഗത്തെ കുറിച്ചു വിവരങ്ങൾ സമാഹരിക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടയാൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ അതു നിങ്ങളെ സഹായിക്കും. കൂടാതെ, ഈ രോഗത്തെ കുറിച്ച്‌ മറ്റുള്ളവരോടു കാര്യജ്ഞാനത്തോടെ തുറന്നു സംസാരിക്കാനും അതു നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്‌, ഗെയ്‌ൽ, മാറ്റിന്റെ വല്യപ്പനും വല്യമ്മയ്‌ക്കും ഈ രോഗത്തെ കുറിച്ചുള്ള കുറെ വൈദ്യശാസ്‌ത്ര ലഘുലേഖകൾ നൽകി. അതുകൊണ്ട്‌ ഈ അവസ്ഥയെ കുറിച്ചു കൂടുതൽ മനസ്സിലാക്കാനും അവനെ സഹായിക്കുന്നതിൽ കൂടുതൽ ഉൾപ്പെടാനും അവർക്കു കഴിഞ്ഞു.

ചികിത്സ തേടുക. ചില മാനസിക തകരാറുകൾ ദീർഘകാലത്തേക്കു തുടരുമെങ്കിലും ശരിയായ ചികിത്സ ലഭിച്ചാൽ രോഗികളിൽ അനേകർക്കും സ്ഥിരതയുള്ള, കാര്യക്ഷമമായ ജീവിതം നയിക്കാനാകും. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അനേകരും വർഷങ്ങളോളം ചികിത്സ കിട്ടാത്ത അവസ്ഥയിൽ തുടരുന്നു. ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങൾ ചികിത്സിക്കാൻ ഒരു ഹൃദ്രോഗവിദഗ്‌ധന്റെ സഹായം ആവശ്യമായിരിക്കുന്നതുപോലെ മനോരോഗമുള്ളവർക്ക്‌ ആ മേഖലയിലുള്ള ചികിത്സകരുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്‌. ഉദാഹരണത്തിന്‌, തുടർച്ചയായി കഴിക്കുന്നെങ്കിൽ വികാരവ്യതിയാനങ്ങൾ നിയന്ത്രിക്കുന്നതിനും ഉത്‌കണ്‌ഠ കുറയ്‌ക്കുന്നതിനും വികല ചിന്തകൾ നേരെയാക്കുന്നതിനും സഹായിക്കുന്ന മരുന്നുകൾ നിർദേശിക്കാൻ മനശ്ശാസ്‌ത്രജ്ഞർക്കു കഴിയും. c

സഹായം സ്വീകരിക്കാൻ രോഗിയെ പ്രോത്സാഹിപ്പിക്കുക. മാനസിക തകരാറുകൾ ഉള്ളവർ തങ്ങൾക്കു സഹായം ആവശ്യമാണെന്ന്‌ ഒരുപക്ഷേ തിരിച്ചറിഞ്ഞെന്നു വരില്ല. അതുകൊണ്ട്‌ ഒരു പ്രത്യേക ഡോക്ടറെ കാണാനോ പ്രയോജനകരമായ ചില ലേഖനങ്ങൾ വായിക്കാനോ അല്ലെങ്കിൽ സമാനമായ പ്രശ്‌നത്തെ വിജയകരമായി തരണം ചെയ്‌ത ഒരു വ്യക്തിയുമായി സംസാരിക്കാനോ നിങ്ങൾക്ക്‌ രോഗിയെ പ്രോത്സാഹിപ്പിക്കാൻ കഴിയും. എന്നാൽ അയാൾ അല്ലെങ്കിൽ അവൾ നിങ്ങളുടെ നിർദേശത്തിനു ചെവികൊടുക്കാതിരുന്നേക്കാം. എങ്കിൽപ്പോലും, ആ വ്യക്തി സ്വയം ഹനിക്കാനോ മറ്റുള്ളവരെ ഉപദ്രവിക്കാനോ സാധ്യത ഉണ്ടെന്നു തോന്നുന്നെങ്കിൽ ഒട്ടും അമാന്തിക്കാതെ വേണ്ടതു ചെയ്യുക.

കുറ്റപ്പെടുത്തരുത്‌. ജനിതകവും പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങളുടെ സങ്കീർണമായ പ്രതിപ്രവർത്തനം മസ്‌തിഷ്‌ക പ്രവർത്തനങ്ങളുടെ താളംതെറ്റുന്നതിന്‌ കാരണമാകുന്നുണ്ട്‌. എന്നാൽ അത്‌ അങ്ങനെതന്നെയാണെന്നു തറപ്പിച്ചു പറയാൻ ശാസ്‌ത്രജ്ഞർക്ക്‌ ഇതുവരെയും കഴിഞ്ഞിട്ടില്ല. മസ്‌തിഷ്‌ക ക്ഷതം, മയക്കുമരുന്നിന്റെ ഉപയോഗം, മദ്യപാനം, സമൂഹത്തിൽനിന്നുള്ള സമ്മർദങ്ങൾ, ശരീരത്തിലുണ്ടാകുന്ന ജൈവരാസ പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ, പാരമ്പര്യമായ മാനസിക തകരാറുകൾ തുടങ്ങിയ ഘടകങ്ങളിൽ പലതും കൂടിച്ചേരുമ്പോൾ അത്‌ മനസ്സിന്റെ താളംതെറ്റാൻ ഇടയാക്കുന്നു. വാസ്‌തവം ഇങ്ങനെയാണെന്നിരിക്കെ ഇത്തരം രോഗികളുടെ അവസ്ഥയ്‌ക്ക്‌ കാരണം അവരുടെ തന്നെ ചെയ്‌തികളാണെന്നു പറഞ്ഞ്‌ അവരെ കുറ്റപ്പെടുത്തുന്നതു നിരർഥകമാണ്‌. അവരെ പിന്താങ്ങാനും അവർക്കു പ്രോത്സാഹനം നൽകാനും ആയിരിക്കണം നിങ്ങൾ ശ്രമിക്കേണ്ടത്‌.

ന്യായമായ പ്രതീക്ഷകൾ മാത്രം വെക്കുക. മാനസിക പ്രശ്‌നമുള്ള ഒരു വ്യക്തിയിൽനിന്ന്‌ അവനോ അവൾക്കോ നിറവേറ്റാൻ കഴിയാത്ത ചില കാര്യങ്ങൾ നിങ്ങൾ പ്രതീക്ഷിച്ചാൽ അത്‌ ആ വ്യക്തിയെ നിരാശയിലേക്കു തള്ളിവിടുകയേ ഉള്ളൂ. ഇനി, രോഗിയുടെ കഴിവുകേടുകളെ കുറിച്ച്‌ വേണ്ടതിലധികം സംസാരിക്കുന്നെങ്കിലോ? അത്‌ ആ വ്യക്തിയിൽ ഒരുതരം നിസ്സഹായതാബോധം ഉടലെടുക്കാൻ ഇടയാക്കും. അതുകൊണ്ട്‌, അവരെക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ ന്യായമായിരിക്കണം. എന്നാൽ അവർ ചെയ്യുന്ന തെറ്റുകളെല്ലാം വകവെച്ചുകൊടുക്കണം എന്നല്ല അതിന്റെ അർഥം. മറ്റുള്ളവരെപ്പോലെ തന്നെ മാനസിക ക്രമക്കേടുള്ളവർക്കും തങ്ങളുടെ പ്രവൃത്തികളുടെ പരിണതഫലത്തിൽനിന്നു പാഠം പഠിക്കാൻ കഴിയും. വ്യക്തി അക്രമാസക്തനാകുന്നെങ്കിൽ അയാളുടെയും മറ്റുള്ളവരുടെയും സംരക്ഷണത്തിന്‌ ചിലപ്പോൾ നിയമനടപടി സ്വീകരിക്കുകയോ മറ്റുള്ളവരുമായി ഇടപഴകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യേണ്ടി വന്നേക്കാം.

ആശയവിനിമയബന്ധം പുലർത്തുക. ഇങ്ങനെയുള്ളവരുമായി ആശയവിനിമയബന്ധം ഉണ്ടായിരിക്കുന്നത്‌ പ്രധാനമാണ്‌, ചിലപ്പോഴൊക്കെ നിങ്ങളുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ അവർ തെറ്റിദ്ധരിക്കുന്നെങ്കിൽ പോലും. മാനസിക തകരാറുള്ള ഒരു വ്യക്തി എങ്ങനെ പ്രതികരിക്കും എന്ന്‌ മുൻകൂട്ടി പറയാനാവില്ല. ചിലപ്പോൾ സാഹചര്യത്തിന്‌ ഒട്ടും യോജിക്കാത്ത വിധത്തിലായിരിക്കാം അയാൾ പ്രതികരിക്കുക. എന്നിരുന്നാലും, അതിന്‌ അയാളെ അല്ലെങ്കിൽ അവളെ കുറ്റപ്പെടുത്തുന്നെങ്കിൽ അത്‌ എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ ആയിരിക്കും. അത്‌ ആ വ്യക്തിയെ വിഷാദത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുകയേ ഉള്ളൂ. നിങ്ങൾ പറയുന്നത്‌ ആ വ്യക്തി ചെവിക്കൊള്ളുന്നില്ലെങ്കിൽ ശാന്തരായിരുന്ന്‌ അയാൾ പറയുന്നതു ശ്രദ്ധിക്കുക. അയാളെ കുറ്റപ്പെടുത്താതെ അയാളുടെ വികാരങ്ങളും ചിന്തകളും മനസ്സിലാക്കുക. അപ്പോഴൊക്കെ നിങ്ങൾ ശാന്തത കൈവെടിയാതിരിക്കാൻ ശ്രമിക്കണം. നിങ്ങൾ അയാൾക്കുവേണ്ടി കരുതുന്നുവെന്നുള്ള ബോധ്യം എപ്പോഴും ആ വ്യക്തിക്കു ലഭിക്കുന്നുണ്ടെങ്കിൽത്തന്നെ അയാളും നിങ്ങളും അതിൽനിന്നു പ്രയോജനം അനുഭവിക്കും. മാറ്റിന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം, തന്നെ സഹായിച്ചവരെ കുറിച്ച്‌ “ഞാൻ സഹായം സ്വീകരിക്കാതിരുന്നപ്പോൾ എന്നെ സഹായിച്ച”വർ എന്നു പറഞ്ഞ്‌ അവരോടുള്ള നന്ദിയും വിലമതിപ്പും അവൻ പ്രകടിപ്പിക്കുകയുണ്ടായി.

കുടുംബത്തിലെ മറ്റ്‌ അംഗങ്ങളുടെ ആവശ്യങ്ങളെയും പരിഗണിക്കുക. മനസ്സിന്റെ താളം തെറ്റിയ ഒരു കുടുംബാംഗമുണ്ടെങ്കിൽ പിന്നെ എല്ലാവരുടെയും ശ്രദ്ധ ആ വ്യക്തിയിൽത്തന്നെ ആയിരിക്കും. മറ്റ്‌ അംഗങ്ങളുടെ ആവശ്യങ്ങൾ അങ്ങനെ അവഗണിക്കപ്പെട്ടേക്കാം. കുറെക്കാലത്തേക്ക്‌ താൻ “ആങ്ങളയുടെ അസുഖം കാരണം അവഗണിക്കപ്പെട്ടു” എന്നാണ്‌ മാറ്റിന്റെ പെങ്ങൾ ആമിക്കു തോന്നിയത്‌. തന്നിലേക്കു ശ്രദ്ധ തിരിയാതിരിക്കാൻ അവൾ തന്റെ കഴിവുകളും പ്രാപ്‌തികളും ഒക്കെ ഉപയോഗിക്കുന്നത്‌ കുറച്ചു. എന്നാൽ, മാതാപിതാക്കൾ അവളിൽനിന്നു കൂടുതൽ പ്രതീക്ഷിച്ചിരുന്നെന്നു തോന്നുന്നു. അസുഖമുള്ള മകന്‌ ചെയ്യാൻ കഴിയാതെ പോകുന്ന കാര്യങ്ങൾകൂടി ചെയ്‌ത്‌ ആ കുറവു നികത്താൻ അവർ ആമിയിലേക്കു നോക്കി. ഇത്തരം സാഹചര്യങ്ങളിൽ അവഗണിക്കപ്പെടുന്ന ചില കൂടപ്പിറപ്പുകൾ പിന്നീട്‌ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട്‌ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കും. അതുകൊണ്ട്‌ ഇങ്ങനെയുള്ള കുടുംബങ്ങൾക്ക്‌ ഇക്കാര്യത്തിൽ സഹായം ആവശ്യമാണ്‌. ഉദാഹരണത്തിന്‌, ഫ്രാങ്കിന്റെ കുടുംബം മാറ്റിന്റെ പ്രശ്‌നങ്ങളിൽ മുഴുകിപ്പോയപ്പോൾ ആമിക്ക്‌ കൂടുതൽ ശ്രദ്ധ നൽകാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ സുഹൃത്തുക്കൾ മുന്നോട്ടുവന്നത്‌ ആ കുടുംബത്തിനു സഹായമായി.

നല്ല മാനസികാരോഗ്യ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക. രോഗിയുടെ ആഹാരക്രമം, വ്യായാമം, ഉറക്കം, സാമൂഹിക പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾക്കു ശ്രദ്ധ നൽകുന്ന സമഗ്രമായ ഒരു മാനസികാരോഗ്യ പദ്ധതി ഉണ്ടായിരിക്കുന്നതു നല്ലതാണ്‌. സുഹൃത്തുക്കളുടെ ചെറിയ കൂട്ടങ്ങളോടൊപ്പമിരുന്ന്‌ ലളിതമായ വിനോദങ്ങളിലോ മറ്റോ ഏർപ്പെടാൻ രോഗിക്ക്‌ അത്ര ഭയമുണ്ടായിരിക്കില്ല. അതോടൊപ്പം ഒന്നോർക്കുക: മദ്യം രോഗലക്ഷണങ്ങൾ രൂക്ഷമാകാൻ ഇടയാക്കുകയും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുമായി ചേരാതെ വരുകയും ചെയ്‌തേക്കാം. ഫ്രാങ്കിന്റെ കുടുംബം ഇപ്പോൾ മാനസികാരോഗ്യ പരിപാലനത്തിനായുള്ള ഒരു നല്ല ചര്യ പിൻപറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ എല്ലാവർക്കും പ്രയോജനം ചെയ്യുന്നു, വിശേഷാൽ അവരുടെ മകന്‌.

നിങ്ങൾക്കുതന്നെ ശ്രദ്ധ നൽകുക. മാനസിക തകരാറുള്ള ഒരാളുടെ കാര്യങ്ങൾ നോക്കി നടത്തുമ്പോൾ ഉണ്ടാകുന്ന സമ്മർദം നിങ്ങളുടെ ആരോഗ്യം തകരാറിലാക്കിയേക്കാം. അതുകൊണ്ട്‌, നിങ്ങളുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കേണ്ടത്‌ അനിവാര്യമാണ്‌. ഫ്രാങ്കിന്റെ കുടുംബം യഹോവയുടെ സാക്ഷികളാണ്‌. കുടുംബത്തിൽ സംഭവിച്ച ഈ ദുരവസ്ഥയുമായി ഒത്തുപോകാൻ തന്റെ വിശ്വാസം തന്നെ വളരെയധികം സഹായിച്ചതായി ഗെയ്‌ൽ കരുതുന്നു. “ക്രിസ്‌തീയ യോഗങ്ങൾ സമ്മർദ സംഹാരികളാണ്‌,” അവർ പറയുന്നു. “ആകുലതകളെല്ലാം മനസ്സിൽനിന്ന്‌ ഇറക്കിവെച്ച്‌ പ്രാധാന്യമേറിയ കാര്യങ്ങളിലും മുന്നിലുള്ള പ്രത്യാശയിലും മിഴിയൂന്നാനുള്ള ഒരു സമയമാണത്‌. നിരവധി തവണ ഞാൻ ആശ്വാസത്തിനായി മനംനൊന്ത്‌ പ്രാർഥിച്ചിട്ടുണ്ട്‌. അപ്പോഴെല്ലാം എന്റെ വേദന ലഘൂകരിക്കാൻ എന്തെങ്കിലുമൊന്നു സംഭവിക്കുമായിരുന്നു. ഞങ്ങളുടേതുപോലുള്ള ഒരു സാഹചര്യത്തിൽ ഉണ്ടാകാനിടയില്ലാത്ത മനസ്സമാധാനം യഹോവയുടെ സഹായത്താൽ എനിക്കുണ്ടായിരുന്നു.”

മാറ്റ്‌ ഇന്ന്‌ ഒരു മുതിർന്ന യുവാവാണ്‌, അവന്‌ ജീവിതത്തെ കുറിച്ച്‌ ഒരു പുതിയ കാഴ്‌ചപ്പാടുണ്ട്‌. “ഞാൻ കടന്നുപോയ അനുഭവങ്ങൾ എന്നെ മെച്ചപ്പെട്ട ഒരു വ്യക്തിയാക്കി മാറ്റിയതായി എനിക്കു തോന്നുന്നു,” അവൻ പറയുന്നു. ആ അനുഭവങ്ങൾ തനിക്കും പ്രയോജനം ചെയ്‌തെന്ന്‌ മാറ്റിന്റെ പെങ്ങൾ ആമിക്കും തോന്നുന്നു. “മറ്റുള്ളവരോടുള്ള എന്റെ വിമർശന മനോഭാവം കുറഞ്ഞിട്ടുണ്ട്‌” അവൾ പറയുന്നു. “ഒരു വ്യക്തി എന്തിലൂടെയാണു കടന്നുപോകുന്നത്‌ എന്ന്‌ നമുക്ക്‌ അറിയില്ല. അതൊക്കെ യഹോവയ്‌ക്കു മാത്രമേ അറിയാവൂ.”

അതുകൊണ്ട്‌ നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറ്‌ ഉണ്ടെങ്കിൽ, ഓർക്കുക: അവർ പറയുന്നതു കേൾക്കാനുള്ള മനസ്സൊരുക്കം, ഒരു കൈത്താങ്ങൽ, തുറന്ന മനസ്സോടെയുള്ള സമീപനം എന്നിവയ്‌ക്ക്‌ ദുരവസ്ഥ നീന്തിക്കടക്കാൻ ആ വ്യക്തിയെ സഹായിക്കാനാകും, ഒരുപക്ഷേ ആ ജീവിതം വീണ്ടും തളിരിടുകപോലും ചെയ്‌തേക്കാം. (g04 9/8)

[അടിക്കുറിപ്പുകൾ]

a പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

b “മസ്‌തിഷ്‌ക പ്രവർത്തനത്തിലെ ക്രമക്കേട്‌” എന്ന്‌ ഉപയോഗിക്കാനാണു ചിലർ താത്‌പര്യപ്പെടുന്നത്‌. കാരണം, നാഡീസംബന്ധമായ കാരണങ്ങളാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നം എന്ന ധ്വനി നൽകുന്നതുകൊണ്ട്‌ അത്‌ അത്ര ജാള്യം ഉളവാക്കുന്ന ഒരു പ്രയോഗമല്ലെന്ന്‌ അവർ കരുതുന്നു.

c ലഭിച്ചേക്കാവുന്ന പ്രയോജനങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾത്തന്നെ ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്‌. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. തങ്ങൾ പിൻപറ്റുന്ന ഏതു ചികിത്സാരീതിയും ബൈബിൾ തത്ത്വങ്ങളുടെ ലംഘനമാകുന്നില്ല എന്നു ക്രിസ്‌ത്യാനികൾ ഉറപ്പുവരുത്തേണ്ടതുണ്ട്‌.

[25-ാം പേജിലെ ചതുരം]

മാനസിക തകരാറുകളുടെ ചില ലക്ഷണങ്ങൾ

നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും താഴെപ്പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ വ്യക്തിയെ ഒരു ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്‌ധനെയോ കാണിക്കേണ്ടതുണ്ടായിരിക്കാം:

• നീണ്ടുനിൽക്കുന്ന സങ്കടമോ അസഹ്യതയോ

• തന്നിലേക്ക്‌ ഒതുങ്ങിക്കൂടൽ

• അങ്ങേയറ്റത്തെ ആഹ്ലാദവും കടുത്ത വിഷാദവുംപോലെ തീവ്രമായ വികാരവ്യതിയാനങ്ങൾ

• കടുത്ത കോപം

• അക്രമാസക്ത പെരുമാറ്റം

• മയക്കുമരുന്നിന്റെ ഉപയോഗം, മദ്യപാനം

• എന്തെന്നില്ലാത്ത ഭയവും ആകുലതകളും ഉത്‌കണ്‌ഠകളും

• തൂക്കം കൂടുന്നതിനോടുള്ള വല്ലാത്ത ഭയം

• ആഹാരക്രമം, ഉറക്കം എന്നിവയിൽ പ്രകടമായ മാറ്റങ്ങൾ

• തുടർക്കഥയാകുന്ന പേടിസ്വപ്‌നങ്ങൾ

• കുഴഞ്ഞുമറിഞ്ഞ ചിന്ത

• വിഭ്രാന്തി അല്ലെങ്കിൽ മതിഭ്രമം

• മരണത്തെയും ആത്മഹത്യയെയും കുറിച്ചുള്ള ചിന്തകൾ

• പ്രശ്‌നങ്ങളോടും ദൈനംദിന പ്രവർത്തനങ്ങളോടും പൊരുത്തപ്പെടാനാവാത്ത അവസ്ഥ

• പ്രകടമായ ലക്ഷണങ്ങൾ അംഗീകരിക്കാനുള്ള വൈമനസ്യം

• വിശദീകരിക്കാനാവാത്ത എണ്ണമറ്റ ശാരീരിക അസ്വാസ്ഥ്യങ്ങൾ

[26-ാം പേജിലെ ചിത്രം]

നിങ്ങൾ പറയുന്നത്‌ രോഗി ചെവിക്കൊള്ളുന്നില്ലെങ്കിൽ ശാന്തനായിരുന്ന്‌ അയാൾ പറയുന്നതു ശ്രദ്ധിക്കുക