മുൻവിധിയുടെ വേരുകൾ
മുൻവിധിയുടെ വേരുകൾ
മുൻവിധി ഉണ്ടാകുന്നതിനു പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടായിരിക്കാം. എന്നിരുന്നാലും, തെളിവുകൾ രണ്ടു കാരണങ്ങളിലേക്കു വസ്തുനിഷ്ഠമായി വിരൽചൂണ്ടുന്നു: (1) പഴിചാരാൻ പറ്റിയ ആരെയെങ്കിലും കണ്ടെത്താനുള്ള ആഗ്രഹം (2) അനീതി നിറഞ്ഞ മുൻകാല സംഭവങ്ങൾ നിമിത്തമുള്ള നീരസം.
മുൻ ലേഖനത്തിൽ കണ്ടതുപോലെ, ഒരു വിപത്ത് ആഞ്ഞടിക്കുമ്പോൾ ആളുകൾ പലപ്പോഴും അതിന്റെ കുറ്റം ആരുടെയെങ്കിലുംമേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നു. സമൂഹത്തിലെ സമുന്നതർ ഒരു ന്യൂനപക്ഷ വിഭാഗത്തിനെതിരെ ഏതെങ്കിലും ഒരു കുറ്റാരോപണം പലയാവർത്തി ഉന്നയിക്കുന്നതോടെ മറ്റുള്ളവർ അതു തലയാട്ടി സമ്മതിക്കുകയായി, ഒപ്പം മുൻവിധിയും പൊട്ടിമുളയ്ക്കുന്നു. പാശ്ചാത്യ നാടുകളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സമയങ്ങളിൽ സംഭവിക്കുന്നത് ഇതിനുള്ള ഒരു സാധാരണ ഉദാഹരണമാണ്. അപ്പോഴുണ്ടാകുന്ന തൊഴിലില്ലായ്മയ്ക്ക് പലപ്പോഴും പഴി കേൾക്കേണ്ടി വരുന്നതു കുടിയേറ്റക്കാരായ തൊഴിലാളികൾക്കാണ്, പലപ്പോഴും അവർ ചെയ്യുന്നത് തദ്ദേശീയരായ ആളുകളിൽ മിക്കവരും ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന ജോലികളാണെങ്കിൽപ്പോലും.
എന്നാൽ, പഴിചാരാൻ പറ്റിയ ആരെയെങ്കിലും കണ്ടെത്താനുള്ള ആഗ്രഹത്തിൽനിന്ന് ഉരുത്തിരിയുന്നതല്ല എല്ലാ മുൻവിധിയും. അത് മുൻകാല സംഭവങ്ങളുടെ ചരിത്രത്തിൽ വേരൂന്നിയതുമാകാം. “വർഗീയതയുടെയും കറുത്ത വർഗക്കാരോടുള്ള സാംസ്കാരിക അവജ്ഞയുടെയും ബൗദ്ധിക ചട്ടക്കൂടിനു രൂപം നൽകിയത് അടിമവ്യാപാരം ആണെന്നു പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയുമില്ല,” വർഗീയതയ്ക്കെതിരെ യുനെസ്കോ (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. മനുഷ്യരെ കച്ചവടച്ചരക്ക് ആക്കുന്ന തങ്ങളുടെ ആക്ഷേപകരമായ കൃത്യത്തെ അടിമവ്യാപാരികൾ ന്യായീകരിക്കാൻ ശ്രമിച്ചത് ആഫ്രിക്കക്കാർ തരംതാണവരാണ് എന്നു പറഞ്ഞുകൊണ്ടാണ്. പിന്നീട്, കോളനിവത്കരണത്തിന്റെ പിടിയിലമർന്ന മറ്റു നാടുകളിലെ ആളുകളും ഈ മുൻവിധിക്കു പാത്രമായി. അടിസ്ഥാനരഹിതമായ ഇത്തരം മുൻവിധി ഇന്നും നിലനിൽക്കുന്നു.
അടിച്ചമർത്തലിന്റെയും അനീതിയുടെയും സമാനമായ ചരിത്രങ്ങൾ ഇനിയുമുണ്ട്. അവയുടെ ഫലമായി ലോകമെമ്പാടും മുൻവിധിയുടെ നാളങ്ങൾ അണയാതെ കിടക്കുന്നു. അയർലൻഡിൽ കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും ഇടയിലുള്ള ശത്രുതയുടെ വേരു തേടിപ്പോയാൽ നാം 16-ാം നൂറ്റാണ്ടിലാണ് ചെന്നെത്തുക, അതായത് ഇംഗ്ലണ്ടിലെ ഭരണാധികാരികൾ കത്തോലിക്കരെ പീഡിപ്പിക്കുകയും നാടുകടത്തുകയും ചെയ്ത കാലത്ത്. കുരിശുയുദ്ധങ്ങളുടെ കാലത്ത് ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടവർ ചെയ്തുകൂട്ടിയ കൊടുംക്രൂരതകൾ മധ്യപൂർവദേശത്തെ മുസ്ലീങ്ങളുടെ ഇടയിൽ ഇപ്പോഴും തീവ്രവികാരങ്ങൾ ഇളക്കിവിടുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നടന്ന സൈനികേതരരുടെ കൂട്ടക്കുരുതി ബാൾക്കൻസിൽ സെർബിയക്കാരുടെയും ക്രൊയേഷ്യക്കാരുടെയും ഇടയിലെ ശത്രുതയുടെ ആഴം വർധിപ്പിച്ചു. രണ്ടു വിഭാഗക്കാരുടെ ഇടയിലെ ശത്രുതയുടെ ഒരു ചരിത്രത്തിന്, മുൻവിധിയെ ബലപ്പെടുത്താൻ കഴിയുമെന്ന് ഈ ഉദാഹരണങ്ങൾ കാണിക്കുന്നു.
അജ്ഞത ഊട്ടിവളർത്തൽ
പിച്ചവെച്ചുനടക്കുന്ന ഒരു കുഞ്ഞിന്റെ ഹൃദയത്തിൽ അശേഷം മുൻവിധിയില്ല. നേരെമറിച്ച് ഒരു കുട്ടി പലപ്പോഴും വ്യത്യസ്ത വർഗത്തിൽപ്പെട്ട ഒരു കുട്ടിയോടൊപ്പം യാതൊരു മടിയും കൂടാതെ കളിക്കുന്നതായി ഗവേഷകർ പറയുന്നു. എന്നാൽ, 10-ഓ 11-ഓ വയസ്സാകുമ്പോഴേക്കും ഒരു കുട്ടി മറ്റൊരു ഗോത്രത്തിലോ വർഗത്തിലോ മതത്തിലോ പെട്ട ആളുകളോട് ഇഷ്ടക്കേട് കാണിക്കാൻ തുടങ്ങിയേക്കാം. സ്വഭാവരൂപവത്കരണത്തിന്റെ വർഷങ്ങളിൽ ഒരു കൂട്ടം വീക്ഷണങ്ങൾ അവന്റെ മനസ്സിൽ കടന്നുകൂടുന്നു. ആയുഷ്കാലം മുഴുവൻ അവ അവനോടൊപ്പം നിലനിൽക്കുകയും ചെയ്തേക്കാം.
കുട്ടി ഈ പാഠങ്ങൾ പഠിക്കുന്നത് എങ്ങനെയാണ്? നിഷേധാത്മക മനോഭാവങ്ങൾ കുട്ടി ആദ്യം മാതാപിതാക്കളിൽനിന്നും പിന്നെ കൂട്ടുകാരിൽനിന്നും അധ്യാപകരിൽനിന്നും കണ്ടും കേട്ടും സ്വയം പഠിക്കുകയാണു ചെയ്യുന്നത്. പിന്നീട് അയൽക്കാർ, പത്രം, റേഡിയോ അല്ലെങ്കിൽ ടെലിവിഷൻ എന്നിവ അവനിൽ കൂടുതലായ സ്വാധീനം ചെലുത്തിയേക്കാം. തനിക്ക് ഇഷ്ടമില്ലാത്ത വിഭാഗക്കാരെ കുറിച്ച് കാര്യമായിട്ട് അല്ലെങ്കിൽ ഒട്ടും അറിയില്ലായിരിക്കാമെങ്കിൽപ്പോലും അവർ അധമരും ആശ്രയിക്കാൻ കൊള്ളാത്തവരും ആണെന്ന് പ്രായപൂർത്തി എത്തുമ്പോഴേക്കും അവൻ നിഗമനം ചെയ്തു കഴിഞ്ഞിരിക്കും. അവൻ അവരെ വെറുക്കുകപോലും ചെയ്തേക്കാം.
യാത്രയും വാണിജ്യവും വർധിച്ചതോടെ പല രാജ്യങ്ങളിലും, വ്യത്യസ്ത സംസ്കാരങ്ങളും വംശീയ കൂട്ടങ്ങളും തമ്മിലുള്ള സമ്പർക്കം വർധിച്ചിട്ടുണ്ട്. എങ്കിലും, ഉള്ളിൽ കടുത്ത മുൻവിധി വളർത്തിയെടുത്തിട്ടുള്ള ഒരാൾ സാധാരണഗതിയിൽ തന്റെ മുൻധാരണകൾ ഉപേക്ഷിക്കാൻ കൂട്ടാക്കുകയില്ല. ആയിരക്കണക്കിനോ ലക്ഷക്കണക്കിനു പോലുമോ ആളുകളെ ഒന്നടങ്കം അയാൾ മോശമായ ചില സ്വഭാവവിശേഷതകൾ ഉള്ളവരായി മുദ്രയടിച്ചേക്കാം. മോശമായ ഏതെങ്കിലും അനുഭവം, അത് ആ വിഭാഗത്തിൽപ്പെട്ട ഒരേ ഒരാളിൽനിന്നാണ് ഉണ്ടാകുന്നതെങ്കിൽപ്പോലും, അയാളുടെ മുൻവിധിയെ ബലപ്പെടുത്തുന്നു. അതേസമയം നല്ല അനുഭവങ്ങളെ ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ട് അവഗണിച്ചുകളയുകയാണു പതിവ്.
മുൻവിധിയിൽനിന്നു മനസ്സിനെ മോചിപ്പിക്കൽ
മിക്ക ആളുകളും മുൻവിധിയെ തത്ത്വത്തിൽ കുറ്റംവിധിക്കുന്നവരാണെങ്കിലും അതിന്റെ നീരാളിപ്പിടിത്തത്തിൽനിന്നു മോചിതരാകുന്നവർ ചുരുക്കമാണ്. വാസ്തവത്തിൽ, കടുത്ത മുൻവിധി വെച്ചുപുലർത്തുന്ന പലരും അങ്ങനെയൊരു സംഗതിയേ തങ്ങളുടെ മനസ്സിൽ ഇല്ലെന്നു തറപ്പിച്ചു പറഞ്ഞേക്കാം. മുൻവിധി, പ്രത്യേകിച്ചും അത് പുറത്തു കാണിക്കാതെ ഉള്ളിൽ ഒതുക്കിനിറുത്തുമ്പോൾ, ഒരു പ്രശ്നം അല്ലെന്നാണ് മറ്റുചിലരുടെ പക്ഷം. എങ്കിലും, മുൻവിധി ഒരു പ്രശ്നം തന്നെയാണ്. കാരണം അത് ആളുകളെ വ്രണപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്നു. മുൻവിധി അജ്ഞതയുടെ കുട്ടിയാണെങ്കിൽ വിദ്വേഷം പലപ്പോഴും അതിന്റെ പേരക്കുട്ടിയാണ്. ഗ്രന്ഥകാരനായ ചാൾസ് കേലബ് കോൾട്ടൻ (1780?-1832) ഇങ്ങനെ ചൂണ്ടിക്കാട്ടി: “ചിലയാളുകളെ നമുക്ക് അറിയില്ലാത്തതുകൊണ്ട് നാം അവരെ വെറുക്കുന്നു; അവരെ വെറുക്കുന്നതുകൊണ്ട് നാം അവരെ അറിയാൻ ശ്രമിക്കുന്നതുമില്ല.” എന്നാൽ, മുൻവിധി പഠിച്ചെടുക്കാവുന്ന ഒന്നാണെങ്കിൽ അതേപോലെതന്നെ അതു മനസ്സിൽനിന്നു കളയാനും കഴിയും. എങ്ങനെ? (g04 9/8)
[7-ാം പേജിലെ ചതുരം]
മതം പ്രോത്സാഹിപ്പിക്കുന്നത് സഹിഷ്ണുതയെയോ മുൻവിധിയെയോ?
“പൊതുവേ പള്ളിക്കാർക്കാണ് മറ്റുള്ളവരെക്കാൾ കൂടുതൽ മുൻവിധി ഉള്ളതായി കാണുന്നത്” എന്ന് മുൻവിധിയുടെ സ്വഭാവം എന്ന തന്റെ പുസ്തകത്തിൽ ഗോർഡൻ ഡബ്ലിയു. ഓൾപോർട്ട് പറയുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല, കാരണം മതം മിക്കപ്പോഴും മുൻവിധി എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനു പകരം അതിനു തിരികൊളുത്തുകയാണു ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്, വൈദികർ നൂറ്റാണ്ടുകളോളം ശേമ്യവിരോധം ഇളക്കിവിട്ടുകൊണ്ടിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ഹിറ്റ്ലർ ഒരിക്കൽ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: “യഹൂദരുടെ കാര്യത്തിൽ, കത്തോലിക്കാ സഭ 1,500 വർഷത്തേക്ക് സ്വീകരിച്ചിരുന്ന അതേ നയം തുടരുക മാത്രമാണ് ഞാൻ ചെയ്യുന്നത്.”
ബാൾക്കൻസിൽ കഠോരകൃത്യങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന സമയത്ത്, ഓർത്തഡോക്സ് സഭയുടെയും കത്തോലിക്കാ സഭയുടെയും പഠിപ്പിക്കലുകൾ ആളുകളുടെ മനസ്സിൽ മറ്റു മതസ്ഥരായ അയൽക്കാരോടുള്ള സഹിഷ്ണുതയും ആദരവും നട്ടുവളർത്താൻ പരാജയപ്പെട്ടതായി കാണുന്നു.
അതുപോലെതന്നെ, റുവാണ്ടയിൽ ക്രൈസ്തവ സഭാംഗങ്ങൾ സഹവിശ്വാസികളെ അരിഞ്ഞുവീഴ്ത്തി. അവിടത്തെ പോരാട്ടത്തിൽ “ഒരു യഥാർഥ വർഗീയ കശാപ്പ്” ഉൾപ്പെട്ടിരുന്നു എന്നും “നിർഭാഗ്യവശാൽ അതിനു കത്തോലിക്കർപോലും ഉത്തരവാദികളാണ്” എന്നും നാഷണൽ കാത്തലിക് റിപ്പോർട്ടർ (ഇംഗ്ലീഷ്) ചൂണ്ടിക്കാട്ടി.
കത്തോലിക്കാ സഭതന്നെ അതിന്റെ അസഹിഷ്ണുതയുടെ ചരിത്രം അംഗീകരിച്ചിട്ടുണ്ട്. 2000-ാമാണ്ടിൽ റോമിലെ ഒരു പൊതു കുർബാനാ വേളയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ സഭയുടെ “കഴിഞ്ഞകാലത്തെ അപഥസഞ്ചാരങ്ങൾക്ക്” ക്ഷമ ചോദിച്ചു. ആ ചടങ്ങിന്റെ സമയത്ത് “യഹൂദർ, സ്ത്രീകൾ, തദ്ദേശീയരായ ജനതതികൾ, കുടിയേറ്റക്കാർ, നിർധനർ, അജാതശിശുക്കൾ എന്നിവരോടുള്ള മത അസഹിഷ്ണുതയെയും അനീതിയെയും കുറിച്ച്” പ്രത്യേകം പരാമർശിക്കുകയുണ്ടായി.
[6-ാം പേജിലെ ചിത്രം]
മുകളിൽ: ബോസ്നിയ & ഹെർട്സെഗോവിനയിലെ അഭയാർഥി ക്യാമ്പ്, 1995 ഒക്ടോബർ 20
ആഭ്യന്തര യുദ്ധം അവസാനിക്കുന്നതും കാത്തു കഴിയുന്ന രണ്ട് ബോസ്നിയൻ സെർബ് അഭയാർഥികൾ
[കടപ്പാട്]
Photo by Scott Peterson/Liaison
[7-ാം പേജിലെ ചിത്രം]
വെറുക്കാൻ പഠിപ്പിക്കപ്പെടുന്നു
ഒരു കുട്ടി തന്റെ മാതാപിതാക്കളിൽനിന്നും ടെലിവിഷനിൽനിന്നും മറ്റിടങ്ങളിൽനിന്നും നിഷേധാത്മക മനോഭാവങ്ങൾ പഠിച്ചെടുത്തേക്കാം