വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ചിരി പിരിമുറുക്കം കുറയ്‌ക്കുന്നതിന്റെ കാരണം

ചിരിക്കുമ്പോൾ നല്ല സുഖം തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? ഇതു സംബന്ധിച്ച്‌ നടത്തിയ ചില പഠനങ്ങളെ കുറിച്ച്‌ ദ വാൻകൂവർ സൺ റിപ്പോർട്ടു ചെയ്യുകയുണ്ടായി. അവയനുസരിച്ച്‌ നർമം, ഭാഷയോടും ഗ്രഹണ പ്രാപ്‌തിയോടും ബന്ധപ്പെട്ട തലച്ചോറിലെ ഭാഗങ്ങളെ മാത്രമല്ല, സന്തോഷം, അത്യാഹ്ലാദം എന്നിവയുമായി ബന്ധപ്പെട്ട ന്യൂക്ലിയസ്‌ അക്യുംബൻസ്‌ എന്നറിയപ്പെടുന്ന ഭാഗത്തെയും പ്രവർത്തനക്ഷമമാക്കുന്നുണ്ട്‌. ഇത്‌ “മസ്‌തിഷ്‌കത്തിലെ വളരെ ശക്തമായ ഒരു ഉപവ്യവസ്ഥയാണ്‌” എന്ന്‌ സ്റ്റാൻഫോർഡ്‌ സർവകലാശാലയിലെ ഡോ. അലൻ റൈസ്‌ അഭിപ്രായപ്പെടുന്നു. നർമത്തെ കുറിച്ചുള്ള പഠനം, ആളുകളുടെ സാമൂഹിക പെരുമാറ്റത്തെ മെച്ചമായി മനസ്സിലാക്കാൻ ഡോക്ടർമാരെ സഹായിക്കുമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. ഡോ. റൈസ്‌ പറയുന്നപ്രകാരം “ഒരു വ്യക്തിക്ക്‌ സൗഹൃദബന്ധങ്ങൾ, നീണ്ടുനിൽക്കുന്ന പ്രേമബന്ധങ്ങൾ പോലും ഉണ്ടോ, ഉണ്ടെങ്കിൽത്തന്നെ അത്‌ ആരുമായിട്ടാണ്‌, എങ്ങനെയാണ്‌ അവ സ്ഥാപിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങളിന്മേൽ പലപ്പോഴും അവന്റെ നർമബോധത്തിനു സ്വാധീനം ചെലുത്താൻ കഴിയും. കൂടാതെ, [ആളുകൾ] നാനാതരം സമ്മർദങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവയെ വിജയകരമായി കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമായി നർമത്തെ ലോകമെങ്ങും അംഗീകരിച്ചിരിക്കുന്നു.” (g04 9/8)

ഭീമാകാരരായ പെരുവഴിക്കൊള്ളക്കാർ

പെരുവഴിയിലെ കൊള്ളക്കാർ മനുഷ്യർ മാത്രമല്ല. ബാങ്കോക്ക്‌ പോസ്റ്റിന്റെ അഭിപ്രായത്തിൽ ആനകളും ആ പട്ടികയിൽ ഉൾപ്പെടുന്നു. ബാങ്കോക്കിന്റെ കിഴക്കു ഭാഗത്തുള്ള വനാന്തരങ്ങളിലെ ആനകൾ വിശപ്പു സഹിക്കാൻ വയ്യാതെ പുറത്തുകടന്ന്‌ വഴിയിലൂടെ കരിമ്പുമായി പോകുന്ന ട്രക്കുകൾ തടഞ്ഞ്‌ അവയിലെ കരിമ്പ്‌ കൊള്ളയടിക്കുന്നു. സാധാരണമായി 130-ഓളം ആനകൾ നിവസിക്കുന്ന ആങ്‌ ലൂയെ നൈ വന്യജീവി സങ്കേതത്തിൽ, വരണ്ട കാലാവസ്ഥ മൂലം ആവശ്യത്തിന്‌ ആഹാരം ലഭ്യമല്ല. അതിനാൽ, വിശന്നുവലയുന്ന ആനകൾക്ക്‌ ആഹാരം തേടി വനത്തിന്‌ പുറത്തേക്ക്‌ ഇറങ്ങേണ്ടിവരുന്നു. ചില ആനകൾ, അലിവു തോന്നുന്ന ട്രക്ക്‌ ഡ്രൈവർമാർ അവയ്‌ക്കായി ഇട്ടു കൊടുക്കുന്ന കരിമ്പ്‌ എടുക്കുമ്പോൾ, മറ്റു ചിലത്‌ കൃഷിയിടങ്ങൾ ആക്രമിക്കാനും മടി കാണിക്കാത്തതായി വന്യജീവി സങ്കേതത്തിന്റെ മുഖ്യ മേൽനോട്ടം വഹിക്കുന്ന യൂ സെനാറ്റാം അറിയിച്ചു. (g04 9/22)

ആരോഗ്യദായകമായ ഗ്രീക്ക്‌ ആഹാരക്രമം

“ഹാർവാർഡ്‌ മെഡിക്കൽ സ്‌കൂളിലെയും യൂണിവേഴ്‌സിറ്റി ഓഫ്‌ ഏഥൻസ്‌ മെഡിക്കൽ സ്‌കൂളിലെയും ശാസ്‌ത്രജ്ഞർ 22,043 ഗ്രീക്കുകാരുടെ ആഹാര ശീലങ്ങൾ നാലു വർഷത്തോളം നിരീക്ഷിക്കുകയുണ്ടായി. അതിൽ നിന്നും, മെഡിറ്ററേനിയൻ ആഹാരരീതി കാൻസർ, ഹൃദ്രോഗം എന്നിവ കൊണ്ടുണ്ടാകുന്ന മരണസാധ്യത 25 ശതമാനമോ അതിലധികമോ കുറയ്‌ക്കുന്നതായി അവർ കണ്ടെത്തി,” എന്നു റീഡേഴ്‌സ്‌ ഡൈജസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. “അണ്ടിപ്പരിപ്പുകൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, ഒലിവ്‌ എണ്ണ, മത്സ്യം എന്നിവ ഗ്രീക്കുകാർ ധാരാളമായി കഴിക്കുന്നു. ക്ഷീരോത്‌പന്നങ്ങൾ, മദ്യം, മാംസം എന്നിവയും അവർ മിതമായ തോതിൽ ആഹാരത്തിൽ ഉൾപ്പെടുത്തുന്നു.” പരമ്പരാഗത മെഡിറ്ററേനിയൻ ആഹാരക്രമത്തിന്റെ ആരോഗ്യപരമായ പ്രയോജനങ്ങൾ പലപ്പോഴും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. (g04 8/22)

ലോകത്തിലെ ചേരികൾ വർധിക്കുന്നു

നിലവിലുള്ള നിരക്ക്‌ തുടരുകയാണെങ്കിൽ, “30 വർഷത്തിനുള്ളിൽ, ലോകത്തിലെ ഓരോ മൂന്നുപേരിലും ഒരാൾ താമസിക്കുന്നത്‌ ഒരു ചേരിപ്രദേശത്തായിരിക്കും” എന്ന്‌ ലണ്ടനിലെ ദ ഗാർഡിയൻ, ഒരു യുഎൻ റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ടു പ്രസ്‌താവിക്കുന്നു. ഖേദകരമെന്നു പറയട്ടെ, “94 കോടി ജനങ്ങൾ—ലോകജനസംഖ്യയുടെ ഏതാണ്ട്‌ ആറിലൊന്ന്‌—ഇപ്പോൾത്തന്നെ ജീവിക്കുന്നത്‌ മാലിന്യം നിറഞ്ഞ, അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ്‌. വെള്ളമോ മാലിന്യ നിർമാർജന ഉപാധികളോ പൊതുജനസേവനങ്ങളോ നിയമപരമായ സുരക്ഷയോ അവരിൽ മിക്കവർക്കും ലഭ്യമല്ല.” കെനിയയിലെ നയ്‌റോബിയിലുള്ള കിബേറാ ജില്ലയിൽ 6,00,000-ത്തോളം ചേരിനിവാസികളുണ്ട്‌. യുഎൻ ഹാബിറ്റാറ്റ്‌ എന്നറിയപ്പെടുന്ന യുഎൻ മനുഷ്യ അധിവാസ പരിപാടിയുടെ ഡയറക്ടറായ ആന്നാ റ്റിബൈയൂകാ പറയുന്നു “അങ്ങേയറ്റത്തെ അസമത്വവും തൊഴിലില്ലായ്‌മയും ആളുകളെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കു നയിക്കുന്നു. എല്ലാതരത്തിലുള്ള അസന്മാർഗികതയും ഒത്തുചേരുന്ന ഇടങ്ങളാണ്‌ ചേരികൾ. സമാധാനവും സുരക്ഷിതത്വവും കണ്ടെത്താൻ വളരെ ബുദ്ധിമുട്ടുള്ളതും യുവപ്രായക്കാർ സംരക്ഷിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്തതുമായ സ്ഥലങ്ങൾ കൂടിയാണ്‌ അവ.” (g04 9/8)

അപകടം പതിയിരിക്കുന്ന ജോലിസ്ഥലമോ?

“വിപരീത ലിംഗവർഗത്തിൽ പെട്ടവരോടൊത്തുള്ള ജോലി നിങ്ങളുടെ ദാമ്പത്യത്തിനു ഭീഷണിയാണ്‌,” ഒരു സ്വീഡിഷ്‌ പഠനത്തിന്റെ അടിസ്ഥാനത്തിൽ ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ആ പഠനം നടത്തിയ ഇവോൻ ആബർഗ്‌ വിവാഹമോചനം, തൊഴിൽ എന്നിവയെ കുറിച്ചുള്ള ഗവൺമെന്റിന്റെ രേഖകൾ പരിശോധിച്ചു. “വിപരീത ലിംഗവർഗത്തിൽ പെട്ടവരോടൊത്ത്‌ . . . ഒരു ഓഫീസിൽ ജോലിചെയ്യുന്നത്‌, ഒരേ ലിംഗവർഗത്തിൽ പെട്ടവർ മാത്രമുള്ളിടത്ത്‌ ജോലി ചെയ്യുന്നതിനോടുള്ള താരതമ്യത്തിൽ, വിവാഹമോചന നിരക്ക്‌ ഞെട്ടിക്കുംവിധം, അതായത്‌ 70 ശതമാനം, വർധിക്കുന്നതിന്‌ ഇടയാക്കുന്നതായി” അദ്ദേഹം കണ്ടെത്തി. സഹജോലിക്കാർ വിവാഹിതരാണോ അല്ലയോ എന്നത്‌ യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹത്തിന്‌ കണ്ടെത്താൻ കഴിഞ്ഞു. 1,500 ജോലിസ്ഥലങ്ങളിലെ 37,000 ജോലിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഏഴുവർഷത്തെ ഈ പഠനം വ്യക്തികളിൽ നിന്നുള്ള റിപ്പോർട്ടുകളിലല്ല, പകരം സ്ഥിതിവിവരക്കണക്കുകളിലാണ്‌ അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌. വ്യക്തികളിൽനിന്നുള്ള റിപ്പോർട്ടുകൾക്ക്‌ സാധാരണഗതിയിൽ കൃത്യത കുറവാണ്‌. വിവാഹമോചനത്തിനുള്ള സാധ്യത 50 ശതമാനം കുറയ്‌ക്കുന്നതിനുള്ള ഒരു മാർഗം, ഒരേ ഓഫീസിൽ നിങ്ങളുടെ ഭാര്യയോടൊത്ത്‌ അല്ലെങ്കിൽ ഭർത്താവിനോടൊത്ത്‌ ജോലി ചെയ്യുന്നതാണെന്ന്‌ ലേഖനം അഭിപ്രായപ്പെട്ടു. (g04 9/8)

അവിശ്വാസിയായ മതപുരോഹിതൻ

“സ്വർഗസ്ഥനായ ദൈവമില്ല, നിത്യജീവനില്ല, പുനരുത്ഥാനവുമില്ല” എന്ന പ്രസ്‌താവന നടത്തിയതിനെ തുടർന്ന്‌ ഒരു ലൂഥറൻ മതപുരോഹിതൻ കഴിഞ്ഞ വർഷം വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റി. കുറച്ചുനാളത്തേക്കു സസ്‌പെൻഡ്‌ ചെയ്യപ്പെട്ട ശേഷം അദ്ദേഹത്തിന്‌ തന്റെ പദവിയിലേക്കു തിരിച്ചുവരാൻ അനുവാദം ലഭിച്ചതായി ബിബിസി ന്യൂസ്‌ റിപ്പോർട്ടു ചെയ്‌തു. കോപ്പെൻഹേഗന്‌ അടുത്തുള്ള റ്റോബെക്ക്‌ ഇടവകയിലെ റ്റോക്കിൽ ഗ്രോസ്‌ബോൽ എന്ന ഈ പുരോഹിതൻ “തന്റെ പ്രസ്‌താവനയെ പ്രതി ക്ഷമാപണം നടത്തുകയും” സഭയോടുള്ള തന്റെ കടമകൾ അംഗീകരിക്കുകയും ചെയ്‌തുവെന്ന്‌ ഹെൽസിംഗർ രൂപതയിലെ ബിഷപ്പായ ലിസെ-ലോട്ടെ റെബെൽ പറഞ്ഞു. എന്നിരുന്നാലും, ഗ്രോസ്‌ബോൽ പ്രസംഗം പഴയതുപോലെ തന്നെ തുടർന്നു. ഗ്രോസ്‌ബോൽ രാജിവെക്കാൻ വിസമ്മതിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്‌ ഒരു പുരോഹിതനായി തുടരാൻ കഴിയുമോ എന്ന്‌ വിചാരണ നടത്തി തീരുമാനിക്കേണ്ടി വരും എന്ന്‌ 2004 ജൂണിൽ, ബിഷപ്പ്‌ പ്രസ്‌താവിച്ചു. (g04 9/8)

ചതിക്കുന്ന ചെസ്സ്‌ കളിക്കാർ

“അനേകം ചെസ്സ്‌ കളിക്കാരും എല്ലായ്‌പോഴും നിയമങ്ങൾ അത്ര ഗൗരവമായി എടുക്കാറില്ല” ഫ്രാങ്ക്‌ഫുർട്ടർ ആൽജെമൈന റ്റ്‌സൈറ്റുങ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ഒരിക്കൽ, വൈദഗ്‌ധ്യമൊന്നും സിദ്ധിക്കാത്ത ഒരു കളിക്കാരൻ ഒരു ഗ്രാൻഡ്‌ മാസ്റ്റർക്കെതിരെ ജയം നേടി. എന്നാൽ, മറ്റൊരു മുറിയിൽ കമ്പ്യൂട്ടറുമായിരിക്കുന്ന ഒരു ചെസ്സ്‌ കളിക്കാരനുമായി ആശയവിനിമയം നടത്തത്തക്കവിധം ആ വ്യക്തിയുടെ നീണ്ട മുടിക്കുള്ളിൽ മൈക്രോഫോൺ, ഇയർഫോണുകൾ, ക്യാമറ എന്നിവ ഉണ്ടായിരുന്നതായി പിന്നീട്‌ കണ്ടെത്തി. മറ്റു ചിലർ ടോയ്‌ലെറ്റിലേക്കു പോയി കതകടച്ചിട്ട്‌ കയ്യിൽ പിടിക്കാവുന്ന കമ്പ്യൂട്ടർ പുറത്തെടുക്കുകയും അടുത്തനീക്കങ്ങൾ കണക്കുകൂട്ടുകയും ചെയ്‌തിരിക്കുന്നു. ഓൺ ലൈൻ അഥവാ ഇന്റർനെറ്റ്‌ കളിക്കാർക്കും വഞ്ചന നടത്താൻ കഴിയും. ചിലർ ഓൺ ലൈൻ കളികളിൽ ഏർപ്പെടുമ്പോൾ സ്വന്തം കമ്പ്യൂട്ടറിൽ ഒരു ചെസ്സ്‌ പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നു. മറ്റു ചില കേസുകളിൽ, ഒരു വ്യക്തി രണ്ടു വ്യത്യസ്‌ത പേരുകൾ സ്വീകരിച്ചിട്ട്‌ തമ്മിൽ ഏറ്റുമുട്ടുന്നു, അതിൽ ഒരാൾ മുൻനിരയിലെത്തുന്നതിന്‌ സഹായിച്ചുകൊണ്ട്‌ മറ്റേയാൾ എല്ലായ്‌പോഴും പരാജയപ്പെട്ടു കൊടുക്കുന്നു. “പലർക്കും സമ്മാനത്തുക വലിയ കാര്യമൊന്നുമല്ല,” പത്രം പ്രസ്‌താവിക്കുന്നു. “മിക്കവരുടെയും കാര്യത്തിൽ പ്രേരകഘടകം അത്യാഗ്രഹമല്ല, മറിച്ച്‌ ദുരഭിമാനമാണ്‌.” (g04 9/22)

പഠിക്കാൻ കഴിയാത്തത്ര പ്രായമോ?

“[കെനിയയിലെ റിഫ്‌റ്റ്‌ വാലി പ്രവിശ്യയിലുള്ള ഒരു പ്രാഥമിക വിദ്യാലയത്തിൽ] പഠിക്കുന്ന ആറു വയസ്സുകാരുടെ കൂട്ടത്തിൽ, ബാക്കിയെല്ലാവരെക്കാളും പൊക്കവും വലുപ്പവുമുള്ള ഒരു വിദ്യാർഥിയുണ്ട്‌,” നയ്‌റോബിയിലെ പത്രമായ ഡെയ്‌ലി നേഷൻ റിപ്പോർട്ടു ചെയ്യുന്നു. “ബൈബിൾ വായിക്കാൻ പഠിക്കാനായി” അടുത്തയിടെ ഒന്നാം ക്ലാസ്സിൽ ചേർന്ന 84 വയസ്സുള്ള ഒരു മനുഷ്യനാണ്‌ അത്‌. മുതിർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന കൊച്ചുമക്കൾ അദ്ദേഹത്തിന്‌ ഉണ്ടെങ്കിലും അദ്ദേഹം ക്ലാസ്സിൽ ഹാജരാകുന്നു. “ആളുകൾ ബൈബിളിലെ കാര്യങ്ങൾ എന്നോടു പറഞ്ഞുകൊണ്ടാണിരിക്കുന്നത്‌. അവ സത്യമാണോ എന്നെനിക്കറിയില്ല. അതുകൊണ്ട്‌ എനിക്ക്‌ ആ വിശുദ്ധ ഗ്രന്ഥം സ്വന്തമായി വായിച്ച്‌ അവ കണ്ടെത്തണം,” ആ വ്യക്തി നേഷൻ പത്രത്തോടു പറഞ്ഞു. സ്‌കൂൾയൂണിഫോമിട്ട്‌, പഠന ഉപകരണങ്ങളുമായി സ്‌കൂളിലെത്തുന്ന അദ്ദേഹം, സ്‌കൂളിലെ കർശനമായ നിയമങ്ങൾ പാലിക്കാൻ തന്റെ പരമാവധി ശ്രമിക്കുന്നു. എന്നാൽ, ചില കാര്യങ്ങളിൽ അദ്ദേഹത്തിന്‌ വ്യത്യസ്‌തനായിരിക്കാൻ അനുവാദമുണ്ട്‌. സ്‌കൂളിലെ മറ്റുകുട്ടികൾ വ്യായാമം ചെയ്യുകയും ഓടിച്ചാടി കളിക്കുകയും ചെയ്യുന്ന സമയത്ത്‌, അദ്ദേഹം “പതുക്കെയൊന്നു മൂരി നിവർത്തിയാൽ മാത്രം മതിയാകും.” (g04 9/22)