വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവ വംശനാശഭീഷണിയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അവ വംശനാശഭീഷണിയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അവ വംശനാശഭീഷണിയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ഇന്ത്യയിലെ ഉണരുക! ലേഖകൻ

ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളിൽ ചിലതു മാത്രമാണ്‌ ബംഗാൾ കടുവ, കാട്ടുനായ്‌ക്കൾ, സാരസ്‌ കൊക്കുകൾ, കടലാമ, ഏഷ്യൻ ആന എന്നിവ. കരയിലെ ഏറ്റവും വലിയ സസ്‌തനമായ ആനയെക്കുറിച്ചു നോക്കാം.

ആനക്കൊമ്പിന്‌ വിപണിയിൽ വലിയ ഡിമാന്റാണ്‌. അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ജപ്പാൻകാരാണ്‌. അതുപോലെതന്നെ ചൈനയിൽ ആനക്കൊമ്പിൽ തീർത്ത ചോപ്‌സ്റ്റിക്കുകൾ വളരെ പ്രചാരം സിദ്ധിച്ചവയാണ്‌. ആനക്കൊമ്പിനോടുള്ള ഈ പ്രിയം വിശേഷിച്ചും ഏഷ്യൻ ആനകളെ എങ്ങനെയാണു പ്രതികൂലമായി ബാധിച്ചിരിക്കുന്നത്‌?

കുറച്ചു നാൾ മുമ്പ്‌, ദ ടൈംസ്‌ ഓഫ്‌ ഇൻഡ്യ ഇങ്ങനെ വിശദീകരിച്ചു: “ആഫ്രിക്കൻ ആനകളിൽനിന്നു വ്യത്യസ്‌തമായി ഏഷ്യൻ ആനകളിൽ, ആണാനകളിൽ തന്നെ ചിലതിനു മാത്രമേ കൊമ്പുകൾ ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട്‌ വളർച്ചയെത്തിയ കൊമ്പനാനകളാണ്‌ പ്രധാന ഇരകൾ. ഔദ്യോഗിക രേഖകൾ അനുസരിച്ച്‌, ഓരോ വർഷവും ഏകദേശം നൂറ്‌ കൊമ്പനാനകൾ ഇന്ത്യയിൽ കൊല്ലപ്പെടുന്നു. ഇതാകട്ടെ, ആൺ-പെൺ അനുപാതത്തിൽ അസന്തുലനം സൃഷ്ടിക്കുകയും ചെയ്യുന്നു.” ഇത്തരം വേട്ടയാടൽ ഈ വംശത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തിയിരിക്കുന്നു.

ഒരുപിടി രോമത്തിനുവേണ്ടി

ഇനി, ഇന്ന്‌ കരയിൽ കാണപ്പെടുന്ന രണ്ടാമത്തെ വലിയ സസ്‌തനമായ കാണ്ടാമൃഗത്തിന്റെ കാര്യമെടുക്കുക. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ സംരക്ഷിക്കുന്ന വന്യജീവിസങ്കേതങ്ങൾ ഇപ്പോൾ ഉള്ളത്‌ ഇന്ത്യയിലും നേപ്പാളിലും മാത്രമാണ്‌. എന്നാൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സാമിലെ പോബിറ്റൊറാ വന്യജീവിസങ്കേതത്തിന്‌ ഏതാണ്ട്‌ 38 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയേ ഉള്ളൂ. കാണ്ടാമൃഗത്തെ സംബന്ധിച്ചിടത്തോളം അതിനു ചുറ്റിസഞ്ചരിക്കാൻ ഈ സ്ഥലം വളരെ പരിമിതമാണ്‌. അതുകൊണ്ടുതന്നെ അവ തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലേക്കു പോകുന്നു. അവിടെ ആളുകൾ അവയെ വിഷം കലർത്തിയ സാധനങ്ങൾ നൽകിയോ വെടിവെച്ചോ കൊല്ലുന്നു.

കാണ്ടാമൃഗത്തെ കൊല്ലുന്നതിന്‌ മനുഷ്യൻ അതിവിദഗ്‌ധമായ ഒരു രീതി കണ്ടെത്തിയിട്ടുണ്ട്‌. പോബിറ്റൊറാ വന്യജീവിസങ്കേതത്തിനു മുകളിലൂടെ ഉയർന്ന വോൾട്ടേജുള്ള രണ്ടു വൈദ്യുതലൈനുകൾ കടന്നുപോകുന്നുണ്ട്‌. അനധികൃത വേട്ടക്കാർ ഒരു മുളയുടെ കമ്പ്‌ ഉപയോഗിച്ച്‌ ഈ വൈദ്യുതലൈനിൽ നിലംവരെ മുട്ടുന്ന ഒരു കമ്പി തൂക്കിയിടുന്നു. ഒരു കാണ്ടാമൃഗം ഈ കമ്പിയിൽ തട്ടി ചത്തതിനെപ്പറ്റി വന്യജീവി ശാസ്‌ത്രജ്ഞനായ വിവേക്‌ മേനോൻ വിശദീകരിക്കുന്നു: “ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ശരീരത്തിലൂടെ കടന്നുപോകവേ ശ്വാസം എടുക്കാനുള്ള ബദ്ധപ്പാടിൽ അത്‌ രണ്ടു പ്രാവശ്യം മുക്കുറയിട്ടു, പിന്നെ പെട്ടെന്നുതന്നെ നിലത്തു പിടഞ്ഞുവീണു ചത്തു. . . . ഒറ്റ സെക്കൻഡിനുള്ളിൽ എല്ലാം തീർന്നു.”

ദുഃഖകരമെന്നു പറയട്ടെ, ഒരു കിലോഗ്രാം മാത്രം തൂക്കം വരുന്ന, അതിന്റെ ചെറിയ ഒരു കൊമ്പിനുവേണ്ടിയാണ്‌ ഈ കൂറ്റൻ മൃഗത്തെ കൊല്ലുന്നത്‌. രോമങ്ങൾ ചേർന്ന്‌ ഉണ്ടാകുന്ന ഈ കൊമ്പ്‌ ഏറെക്കുറെ മനുഷ്യനഖം പോലെയാണ്‌. അതിന്റെ വാണിജ്യ മൂല്യമാണ്‌ കാണ്ടാമൃഗത്തെ അപകടത്തിലാക്കുന്നത്‌.

ഷാത്തൂഷ്‌ ഷാളുകളോടുള്ള പ്രിയം

ചിറൂ എന്നറിയപ്പെടുന്ന ടിബറ്റൻ കലമാന്റെ രോമം, ഒരുതരം ഷാൾ നിർമിക്കാൻ ഉപയോഗിക്കുന്നു. ഈ ഷാൾ ഒരു മോതിരത്തിനുള്ളിലൂടെ വലിച്ചെടുക്കാൻ സാധിക്കത്തക്കവിധം അത്ര നേർത്തതാണ്‌. ഷാത്തൂഷ്‌ എന്ന്‌ അറിയപ്പെടുന്ന രോമംകൊണ്ടു നിർമിക്കുന്ന ഈ ഷാളിന്‌ 7,20,000 രൂപവരെ വില വന്നേക്കാം. ഇത്‌ ലോകത്തിലെ ഏറ്റവും വിലകൂടിയ ഷാളുകളിൽ ഒന്നാണ്‌. കമ്പിളി ഉത്‌പാദിപ്പിക്കുന്ന കലമാനുകളെ ഇത്‌ എങ്ങനെയാണു ബാധിക്കുന്നത്‌?

ദി ഇൻഡ്യൻ എക്‌സ്‌പ്രസ്‌ പറയുന്നു: “ഒരു ഷാത്തൂഷ്‌ ഷാൾ നിർമിക്കാൻ കുറഞ്ഞത്‌ അഞ്ചു ചിറൂകളുടെയെങ്കിലും ജീവനെടുക്കണം.” ഓരോ വർഷവും ടിബറ്റിലെ പീഠഭൂമികളിൽ ഏകദേശം 20,000 ചിറൂകളെ വേട്ടയാടുന്നതായി പറയപ്പെടുന്നു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ സംരക്ഷണാർഥം വിവിധ നിയമങ്ങൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കെയാണ്‌ ഇതെല്ലാം സംഭവിക്കുന്നത്‌. കൂടാതെ 1979-ൽ ഷാത്തൂഷ്‌ കമ്പിളിയുടെ വ്യാപാരം നിരോധിച്ചിരുന്നതാണ്‌. എന്നിട്ടും, ചിറൂകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു.

തുകലിനും എല്ലുകൾക്കും വേണ്ടി

ഇന്ത്യയിലെ കടുവകളുടെയും മാർജാരവംശത്തിലുള്ള മറ്റ്‌ മൃഗങ്ങളുടെയും നിലനിൽപ്പും അപകടത്തിലാണ്‌. മറ്റുചിലയിടങ്ങളിൽ, കടുവയുടെ ഉപവർഗത്തിൽപ്പെട്ട കാസ്‌പിയൻ കടുവ, ജാവൻ കടുവ, ബാലി തുടങ്ങിയവയ്‌ക്ക്‌ വംശനാശം സംഭവിച്ചു കഴിഞ്ഞെന്നാണു കരുതപ്പെടുന്നത്‌. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഇന്ത്യൻ വനങ്ങളിൽ ഏകദേശം 40,000 കടുവകൾ വിഹരിച്ചിരുന്നു. വർഷങ്ങൾ കടന്നുപോകുന്നതോടെ അവയുടെ എണ്ണം കുറഞ്ഞുവരികയാണ്‌. അവയുടെ ആവാസകേന്ദ്രങ്ങൾ നശിപ്പിക്കപ്പെടുന്നതാണ്‌ അതിനുള്ള ഒരു കാരണം. കൂടാതെ തുകലിനും എല്ലുകൾക്കും വേണ്ടി മനുഷ്യൻ അവയെ വേട്ടയാടുകയും ചെയ്യുന്നു. അവയുടെ ചില എല്ലുകൾക്ക്‌ രോഗങ്ങൾ സൗഖ്യമാക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസത്തിൽ ചൈനീസ്‌ ഔഷധങ്ങളിൽ അവ ഉപയോഗിക്കപ്പെടുന്നു.

ശരിയായ ആവാസവ്യവസ്ഥ ലഭ്യമല്ലാത്തത്‌ കടുവകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച്‌ കടുവകളുടെ സ്വകാര്യജീവിതം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “കാടിന്റെ വിസ്‌തൃതി കൂടിയാൽ മാത്രമേ കടുവകൾ പെരുകുകയുള്ളു. അതു സംഭവിക്കാത്തപക്ഷം, ഭക്ഷണത്തിനും വിഹരിക്കാനുള്ള സ്ഥലത്തിനുമായി അവ പരസ്‌പരം ആക്രമണം നടത്തുകയും പലതും ചത്തുപോകുകയും ചെയ്യുന്നു. അങ്ങനെ എണ്ണം പെരുകാതിരിക്കാൻ അവ സ്വയം ശ്രദ്ധിക്കുന്നു.

ഇന്ത്യയിലെ മാർജാരവംശത്തിൽപ്പെട്ട മറ്റു മൃഗങ്ങളെ സംബന്ധിച്ചെന്ത്‌? മുമ്പ്‌, ഗുജറാത്തിലെ ജുനഗഡിലുള്ള ഒരു മൃഗശാലയിൽ ചെല്ലുന്നവർക്ക്‌, ഒഴിഞ്ഞുകിടക്കുന്ന ഒരു കൂടിനു മുമ്പിൽ ഏഷ്യൻ ചീറ്റപ്പുലിയുടെ ചിത്രമുള്ള ഒരു ബോർഡു വെച്ചിരിക്കുന്നതു കാണാമായിരുന്നു. അതിൽ ഗുജറാത്തി ഭാഷയിൽ ഇങ്ങനെ എഴുതിയിരുന്നു: “ഇന്ത്യയിൽ 1950-കളിൽ വംശനാശം സംഭവിച്ച ചീറ്റ.”

ഇവയുടെ ഭാവി എന്തായിരിക്കും?

ഇന്ത്യയിലെ വംശനാശം നേരിടുന്ന ഈ മൃഗങ്ങളുടെ ഭാവി ആശാവഹമല്ല. സ്വാർഥതാത്‌പര്യങ്ങൾക്കുവേണ്ടി മനുഷ്യൻ ഭൂമിയെയും അതിലെ വിശിഷ്ടമായ ജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിനു തെളിവുകൾ ധാരാളമാണ്‌. എന്നാൽ എന്താണു സംഭവിക്കാൻ പോകുന്നത്‌? ദൈവത്തിൽനിന്നുള്ള ആധികാരിക ഗ്രന്ഥമായ ബൈബിൾ സൂചിപ്പിക്കുന്നത്‌ അനുസരിച്ച്‌ പിൻവരുന്ന പ്രവചനം നിവൃത്തിയേറാനുള്ള സമയം അടുത്തെത്തിയിരിക്കുന്നു: ‘ജാതികൾ കോപിച്ചു: നിന്റെ [ദൈവത്തിന്റെ] കോപവും വന്നു . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.’—വെളിപ്പാടു 11:18

ഭൂമിയെയും അതിലെ വിശിഷ്ട ജീവജാലങ്ങളെയും നശിപ്പിക്കുന്നവരെ തുടച്ചുനീക്കി ഭൂമിയെ ശുദ്ധീകരിച്ചു കഴിയുമ്പോൾ എന്തായിരിക്കും ഫലം? എത്ര അതിശയകരമായ ഒരു സമയമായിരിക്കും അത്‌! യാതൊരു മൃഗങ്ങളെയും മനുഷ്യൻ മേലാൽ നശിപ്പിക്കുകയില്ല. ദൈവരാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ യേശുക്രിസ്‌തു ആളുകളെ പഠിപ്പിച്ചു. ആ ദൈവരാജ്യത്തിൻ കീഴിലാണ്‌ അതു സംഭവിക്കാൻ പോകുന്നത്‌.—യെശയ്യാവു 11:6-9; മത്തായി 6:10. (g04 10/22)

[26-ാം പേജിലെ ചിത്രങ്ങൾ]

ഇന്ത്യയിലെ വംശനാശം സംഭവിച്ചുകൊണ്ടിരി ക്കുന്ന ചില ജീവികൾ

സാരസ്‌ കൊക്കുകൾ

ബംഗാൾ കടുവ

ഏഷ്യൻ ആന

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

ടിബറ്റൻ കലമാൻ

[കടപ്പാട്‌]

കൊക്ക്‌: Cortesía del Zoo de la Casa de Campo, Madrid; കലമാൻ: © Xi Zhi Nong/naturepl.com