വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗ്ലൊക്കോമ—കാഴ്‌ച കവരുന്ന കള്ളൻ

ഗ്ലൊക്കോമ—കാഴ്‌ച കവരുന്ന കള്ളൻ

ഗ്ലൊക്കോമ—കാഴ്‌ച കവരുന്ന കള്ളൻ

ഒരു നിമിഷത്തേക്ക്‌ ഈ വാചകത്തിന്റെ ഒടുവിലത്തെ വാക്കിൽ നിങ്ങളുടെ ദൃഷ്ടി കേന്ദ്രീകരിക്കുക. അവിടെനിന്നു കണ്ണെടുക്കാതെതന്നെ നിങ്ങൾക്ക്‌ ഈ മാസികയുടെ മുകളിലത്തെയും താഴത്തെയും വശങ്ങളിലെയും കുറച്ചു ഭാഗങ്ങൾ കാണാൻ കഴിയുന്നുണ്ടോ? കഴിയുന്നുണ്ടായിരിക്കും. പാർശ്വവീക്ഷണം ഉള്ളതിനാലാണു നിങ്ങൾക്ക്‌ അതു സാധിക്കുന്നത്‌. ഇതിന്‌ പലവിധ പ്രയോജനങ്ങൾ ഉണ്ട്‌. ആരെങ്കിലും ഒരു വശത്തുനിന്ന്‌ സംശയാസ്‌പദമായി നിങ്ങളെ സമീപിക്കുന്നെങ്കിൽ ഉടനെ അതു തിരിച്ചറിയാൻ ഈ പ്രാപ്‌തി നിങ്ങളെ സഹായിക്കുന്നു. നിലത്തുകിടക്കുന്ന സാധനങ്ങളെ ചവിട്ടാതെ ഒഴിഞ്ഞുമാറി പോകുന്നതിനും നടന്നുപോകുമ്പോൾ ഭിത്തിയിൽ ഇടിക്കാതിരിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതും ഈ പ്രാപ്‌തിതന്നെ. ഇനി, വാഹനം ഓടിച്ചുപോകുമ്പോൾ കാൽനടയാത്രക്കാർ ആരെങ്കിലും ആകസ്‌മികമായി നടപ്പാത വിട്ട്‌ റോഡിലേക്കു കടന്നാൽ ഉടനടി അതു തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നതും പാർശ്വവീക്ഷണം ഉള്ളതിനാലാണ്‌.

എന്നാൽ, ഈ പേജിലെ വിവരങ്ങൾ വായിച്ചുകൊണ്ടിരിക്കവേതന്നെ, നിങ്ങൾപോലും അറിയാതെ നിങ്ങളുടെ പാർശ്വവീക്ഷണം ക്ഷയിച്ചുകൊണ്ടിരിക്കുകയാകാം. ഗ്ലൊക്കോമ എന്ന പേരിൽ അറിയപ്പെടുന്ന നേത്രത്തകരാറ്‌ ആണ്‌ അതിനു കാരണം. വാസ്‌തവത്തിൽ ഗ്ലൊക്കോമ എന്നു പറയുന്നത്‌ ഒരൊറ്റ രോഗമല്ല, മറിച്ച്‌ ഒരുകൂട്ടം നേത്രരോഗങ്ങളാണ്‌. ലോകമൊട്ടാകെ 6.6 കോടി ആളുകളെ അതു ബാധിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. അതിൽ 50 ലക്ഷത്തിലേറെ പേർക്ക്‌ പൂർണമായും കാഴ്‌ച നഷ്ടപ്പെട്ടിരിക്കുന്നു. അങ്ങനെ, ഗ്ലൊക്കോമ സ്ഥിരാന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളിൽ മൂന്നാമത്തേതായി മാറിയിരിക്കുന്നു. “എന്നാൽ ഗ്ലൊക്കോമയെക്കുറിച്ചുള്ള പൊതുജന ബോധവത്‌കരണ പരിപാടികൾ മുറയ്‌ക്കു നടക്കുന്ന വികസിത രാജ്യങ്ങളിൽപ്പോലും ഗ്ലൊക്കോമ ബാധിച്ചവരിൽ പകുതിപ്പേരും ഒരിക്കലും രോഗനിർണയം നടത്തിയിട്ടില്ല,” ദ ലാൻസെറ്റ്‌ എന്ന മെഡിക്കൽ ജേർണൽ പറയുന്നു.

ആർക്കാണ്‌ ഗ്ലൊക്കോമ പിടിപെടാൻ സാധ്യതയുള്ളത്‌? രോഗം എങ്ങനെ തിരിച്ചറിയും, ഇതിനുള്ള ചികിത്സ എന്താണ്‌?

എന്താണ്‌ ഗ്ലൊക്കോമ?

ആദ്യം നമ്മുടെ കണ്ണിനെക്കുറിച്ചു നമുക്കു ചില കാര്യങ്ങൾ മനസ്സിലാക്കാം. ഓസ്‌ട്രേലിയയുടെ ‘ഗ്ലൊക്കോമ ഫൗണ്ടേഷൻ’ പുറത്തിറക്കിയ ഒരു ലഘുപത്രിക ഇങ്ങനെ വിശദീകരിക്കുന്നു: “കണ്ണിന്‌ അതിന്റെ ആകൃതി ലഭിക്കുന്നതു മർദത്താലാണ്‌. കണ്ണിലെ മൃദുല കലകൾ ഒരു ബലൂൺപോലെ ‘വീർപ്പിച്ചുവെച്ചിരിക്കുകയാണ്‌.’” കണ്ണിലെ സിലയറിബോഡി എന്നറിയപ്പെടുന്ന ഒരു പമ്പ്‌ രക്തക്കുഴലുകളിൽനിന്ന്‌ അക്വസ്‌ ഹ്യൂമർ എന്ന ദ്രാവകം കണ്ണിലേക്കു കടത്തിവിടുന്നു. “കണ്ണിന്റെ ഉള്ളിൽ ആഴത്തിൽ പരിസഞ്ചരിക്കുന്ന അക്വസ്‌ ദ്രവം നേത്രഭാഗങ്ങൾക്കെല്ലാം പോഷണം നൽകി ട്രാബെക്കുലർ മെഷ്‌വർക്ക്‌ എന്ന, അരിപ്പപോലുള്ള ഒരു ഘടനയിൽക്കൂടി രക്തപര്യയന വ്യവസ്ഥയിലേക്കു തിരികെ ചേരുന്നു.”

അരിപ്പപോലുള്ള ഈ ഭാഗം ഏതെങ്കിലും കാരണത്താൽ അടഞ്ഞുപോകുകയോ ചുരുങ്ങുകയോ ചെയ്‌താൽ നേത്രാന്തർഭാഗത്തെ മർദം വർധിക്കുന്നു. ഇത്‌, കണ്ണിന്റെ പിൻഭാഗത്തെ ലോലമായ നാഡീതന്തുക്കൾക്കു ക്രമേണ ക്ഷതമേൽപ്പിക്കാൻ തുടങ്ങുന്നു. ഈ അവസ്ഥയ്‌ക്ക്‌ ഓപ്പൺ-ആംഗിൾ ഗ്ലൊക്കോമ എന്നു പറയുന്നു. ഗ്ലൊക്കോമ കേസുകളുടെ ഏതാണ്ടു 90 ശതമാനവും ഈ പ്രശ്‌നമാണ്‌.

നേത്രാന്തർഭാഗത്തെ മർദത്തെ, ഇൻട്രാ ഓക്കുലർ മർദം (ഐഒപി) എന്നു വിളിക്കുന്നു. ഇത്‌ ഓരോ മണിക്കൂറും വ്യത്യാസപ്പെട്ടിരുന്നേക്കാം, കൂടാതെ നിങ്ങളുടെ ഹൃദയമിടിപ്പ്‌, നിങ്ങൾ കുടിക്കുന്ന ദ്രാവകത്തിന്റെ അളവ്‌, നിങ്ങളുടെ ശാരീരിക നില എന്നിവ ഉൾപ്പെടെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നു. മർദത്തിൽ ഉണ്ടാകുന്ന ഇത്തരം സ്വാഭാവിക ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ കണ്ണിനു യാതൊരു ഹാനിയും വരുത്തുന്നില്ല. ഈ മർദം കൂടുന്നത്‌ നിശ്ചയമായും ഗ്ലൊക്കോമയുടെ തെളിവാണെന്നു പറയാനാവില്ല, കാരണം കണ്ണിന്റെ “സാധാരണ” മർദത്തിന്റെ അളവ്‌ ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ഉയർന്ന ഐഒപി ഗ്ലൊക്കോമയുടെ സൂചനകളിൽ ഒന്നാണ്‌.

ഈ രോഗത്തിന്റെ വളരെ വിരളമായ ഒരു രൂപമാണ്‌ അക്യൂട്ട്‌ ഗ്ലൊക്കോമ അഥവാ ആംഗിൾ-ക്ലോഷർ ഗ്ലൊക്കോമ. ഇതു ബാധിക്കുമ്പോൾ ഓപ്പൺ-ആംഗിൾ ഗ്ലൊക്കോമയിൽനിന്നു വ്യത്യസ്‌തമായി, പൊടുന്നനെ കണ്ണിന്റെ മർദം വർധിക്കുന്നു. കണ്ണിൽ കടുത്ത വേദന, മങ്ങിയ കാഴ്‌ച, ഛർദ്ദി എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്‌. ലക്ഷണങ്ങൾ കണ്ടുതുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ മിക്കപ്പോഴും ഇത്‌ അന്ധതയിൽ കലാശിക്കും. മറ്റൊരു വിഭാഗമാണ്‌ സെക്കൻഡറി ഗ്ലൊക്കോമ. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കണ്ണിലെ ട്യൂമറുകൾ, തിമിരം, മുറിവുകൾ തുടങ്ങിയ മറ്റു ചില അവസ്ഥകളെ തുടർന്ന്‌ ഉണ്ടാകുന്നതാണ്‌ ഇത്‌. ഇനി വളരെ കുറച്ച്‌ ആളുകളെ ബാധിക്കുന്ന നാലാമത്തെ ഒരു രൂപമാണ്‌ കൺജെനിറ്റൽ ഗ്ലൊക്കോമ. ഇത്‌ ജന്മനാ ഉണ്ടാകുന്നതാണ്‌, ചിലരിലാകട്ടെ ജനിച്ചയുടനെയും. കുഞ്ഞിന്റെ കണ്ണുകൾ വളരെ വലുതായിരിക്കുകയോ, വെളിച്ചത്തു നോക്കാൻ അങ്ങേയറ്റം വിമുഖത കാണിക്കുകയോ ചെയ്യുന്നത്‌ ഇതിന്റെ സൂചനയാണ്‌.

കാഴ്‌ച “കവരുന്ന” വിധം

നിങ്ങൾ അറിയാതെ നിങ്ങളുടെ ഒരു കണ്ണിന്റെ ഏതാണ്ടു 90 ശതമാനം കാഴ്‌ചയും അപഹരിക്കാൻ ഗ്ലൊക്കോമയ്‌ക്കു കഴിയും. അതെങ്ങനെ? പ്രകൃത്യാതന്നെ നമ്മുടെ ഓരോ കണ്ണിന്റെയും പിറകിലായി അന്ധബിന്ദു എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ട്‌. റെറ്റിനയിലാണ്‌ ഈ ബിന്ദു ഉള്ളത്‌. കണ്ണിലെ നാഡീതന്തുക്കൾ കൂടിച്ചേർന്ന്‌ നേത്രനാഡിയായി രൂപപ്പെടുന്നത്‌ ഇവിടെവെച്ചാണ്‌. ഈ ബിന്ദുവിൽ പ്രകാശഗ്രാഹികളായ കോശങ്ങൾ ഇല്ല. എന്നിരുന്നാലും നിങ്ങൾ ഈ ബിന്ദുവിന്റെ സാന്നിധ്യം അറിയുന്നതേയില്ല. കാരണം, നിങ്ങളുടെ കണ്ണിൽ പതിയുന്ന ചിത്രത്തിന്റെ വിട്ടുപോയ ഭാഗം “കൂട്ടിച്ചേർത്ത്‌” ആ പോരായ്‌മ നികത്താൻ നിങ്ങളുടെ മസ്‌തിഷ്‌കത്തിനു പ്രാപ്‌തിയുണ്ട്‌. വൈരുദ്ധ്യമെന്നു പറയട്ടെ, മസ്‌തിഷ്‌കത്തിന്റെ ഈ പ്രാപ്‌തി നിമിത്തമാണ്‌, ഗ്ലൊക്കോമ എന്ന തസ്‌കരൻ പതുങ്ങിവന്നു കാഴ്‌ച അപഹരിക്കുന്നത്‌ നാം അറിയാതെ പോകുന്നത്‌.

ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്‌ത നേത്രരോഗവിദഗ്‌ധനായ ഡോ. ഐവാൻ ഗോൾഡ്‌ബർഗ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “പാത്തുംപതുങ്ങിയും വന്ന്‌ കാഴ്‌ച കവരുന്ന കള്ളൻ എന്നാണു ഗ്ലൊക്കോമയെ വിളിക്കുന്നത്‌, കാരണം അതു നിങ്ങൾക്ക്‌ യാതൊരു സൂചനകളും നൽകുകയില്ല. സാധാരണ കണ്ടുവരുന്ന ഗ്ലൊക്കോമ സാവധാനം പിടിപെട്ട്‌ ഒന്നിനൊന്നു വർധിച്ചുകൊണ്ടിരിക്കും. മുന്നറിയിപ്പുകളൊന്നും നൽകാതെ, കണ്ണിനെ മസ്‌തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന നാഡീവ്യവസ്ഥയ്‌ക്ക്‌ ക്ഷതമേൽപ്പിച്ചുകൊണ്ടായിരിക്കും നുഴഞ്ഞുകയറ്റം. കണ്ണിൽ വെള്ളം നിറയുന്നുണ്ടോ ഇല്ലയോ കണ്ണു വരണ്ടിരിക്കുന്നുണ്ടോ ഇല്ലയോ നന്നായി എഴുതാനും വായിക്കാനും കഴിയും വിധം വ്യക്തമായി കാണാൻ പറ്റുന്നുണ്ടോ ഇല്ലയോ എന്നതിനൊന്നും ഗ്ലൊക്കോമയുമായി യാതൊരു ബന്ധവുമില്ല. നിങ്ങളുടെ കണ്ണിന്‌ എന്തെങ്കിലും തകരാറ്‌ ഉണ്ടെന്നു തോന്നുകപോലുമില്ല. ഗുരുതരമായ ഗ്ലൊക്കോമ ബാധിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങളുടെ കണ്ണ്‌ യാതൊരു കുഴപ്പവും ഇല്ലെന്ന വ്യാജേന അതിന്റെ ധർമം നിർവഹിച്ചുകൊണ്ടിരിക്കും.”

തസ്‌കരനെ തിരിച്ചറിയൽ

നിങ്ങൾക്കു ഗ്ലൊക്കോമയുണ്ട്‌ എന്ന്‌ ഒറ്റയടിക്കു തറപ്പിച്ചുപറയാൻ ഉതകുന്ന വൈദ്യപരിശോധന നിലവിലില്ല. ഗ്ലൊക്കോമ ഉണ്ടോ എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു നേത്രവിദഗ്‌ധൻ ആദ്യം ചെയ്യുക, ടോണോമീറ്റർ എന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെ നിങ്ങളുടെ കണ്ണിലെ ദ്രവമർദം പരിശോധിക്കുകയായിരിക്കാം. അത്‌ ഉപയോഗിച്ച്‌ അദ്ദേഹം കണ്ണിന്റെ മുൻഭാഗത്തുള്ള കോർണിയ മെല്ലെ അമർത്തുന്നു. ഈ പ്രക്രിയയ്‌ക്ക്‌ ആവശ്യമായിവരുന്ന ബലത്തിന്റെ തോത്‌ കണക്കാക്കി നേത്രാന്തർഭാഗത്തെ മർദം അളക്കാൻ കഴിയും. ഇനി, ഗ്ലൊക്കോമയുടെ ലക്ഷണമെന്ന നിലയിൽ, കണ്ണിനെ മസ്‌തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തുള്ള നാഡീവ്യവസ്ഥയിലെ കലകൾക്ക്‌ ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന്‌ ചില ഉപകരണങ്ങൾ ഉപയോഗിച്ച്‌ അദ്ദേഹം കണ്ടുപിടിക്കാൻ ശ്രമിക്കും. ഡോ. ഗോൾഡ്‌ബർഗ്‌ ഇപ്രകാരം പറയുന്നു: “കണ്ണിന്റെ പിൻഭാഗത്തുള്ള നാഡീതന്തുക്കളുടെ അല്ലെങ്കിൽ രക്തവാഹികളുടെ ആകൃതിക്ക്‌ അസാധാരണമായ മാറ്റം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു ഞങ്ങൾ പരിശോധിക്കും. കാരണം അതു നാഡികൾക്കു ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു സൂചനയായിരുന്നേക്കാം.”

വിഷ്വൽ ഫീൽഡ്‌ ടെസ്റ്റിങ്ങിലൂടെയും ഗ്ലൊക്കോമയെ തിരിച്ചറിയാം. ഡോ. ഗോൾഡ്‌ബർഗ്‌ അതിനെ ഇപ്രകാരം വിശദീകരിക്കുന്നു: “ധവളപ്രകാശമുള്ള, അകത്തേക്കു കുഴിഞ്ഞ കമാനാകൃതിയിലുള്ള ഒരു ഉപകരണത്തിലേക്കു നോക്കാൻ വ്യക്തിയോട്‌ ആവശ്യപ്പെടുന്നു, അതിൽ ഇടയ്‌ക്കിടെ കൂടുതൽ ശോഭയേറിയ ഒരു ധവളപ്രകാശകണം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. അയാൾക്ക്‌ അതു തിരിച്ചറിയാൻ കഴിയുന്നെങ്കിൽ പ്രതികരണമായി അയാൾ ഒരു ബട്ടൺ അമർത്തും.” എന്നാൽ ആ പ്രകാശബിന്ദു നിങ്ങളുടെ ദൃശ്യമണ്ഡല പരിധിയുടെ അറ്റത്തായിരിക്കുമ്പോൾ അതു തിരിച്ചറിയാൻ കഴിയാതെ വരുന്നത്‌ നിങ്ങൾക്കു ഗ്ലൊക്കോമ ഉണ്ടെന്നുള്ളതിന്റെ സൂചനയായിരുന്നേക്കാം. എന്നിരുന്നാലും, ഈ വിധത്തിലുള്ള പരീക്ഷണം ശ്രമകരമായ ഒന്നാണ്‌. ഇതിനെ കുറെക്കൂടെ ലളിതമാക്കാനായി പുതിയ പുതിയ ഉപകരണങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.

ആർക്കാണ്‌ അപകടസാധ്യത?

40-കളിലുള്ള ആരോഗ്യവാനായ ഒരു വ്യക്തിയാണ്‌ പോൾ. അദ്ദേഹം പറയുന്നു: “ഒരു പുതിയ കണ്ണട വാങ്ങാനായി ഞാൻ കണ്ണടവിദഗ്‌ധനെ സമീപിച്ചു. കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലൊക്കോമയുണ്ടോ എന്ന്‌, പരിശോധനയ്‌ക്കിടയിൽ അദ്ദേഹം ചോദിച്ചു. ഞാൻ ഒരു അന്വേഷണം നടത്തിയപ്പോൾ എന്റെ അമ്മയുടെ മൂത്ത ആങ്ങളയ്‌ക്കും സഹോദരിക്കും ഗ്ലൊക്കോമ ഉണ്ടായിരുന്നെന്നു മനസ്സിലായി. ഞാൻ ഒരു നേത്രരോഗവിദഗ്‌ധനെ കണ്ടു, എനിക്കു ഗ്ലൊക്കോമ ഉണ്ടെന്ന്‌ അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്‌തു.” ഡോ. ഗോൾഡ്‌ബർഗ്‌ ഇപ്രകാരം വിശദീകരിക്കുന്നു: “നിങ്ങളുടെ മാതാവിനോ പിതാവിനോ ഗ്ലൊക്കോമ ഉണ്ടെങ്കിൽ നിങ്ങൾക്കു പിടിപെടാനുള്ള സാധ്യത മൂന്നിരട്ടി മുതൽ അഞ്ചിരട്ടി വരെയാണ്‌. ഇനി, നിങ്ങളുടെ കൂടപ്പിറപ്പുകളിൽ ആർക്കെങ്കിലും ഗ്ലൊക്കോമ ഉണ്ടെങ്കിൽ നിങ്ങൾക്കു പിടിപെടാനുള്ള സാധ്യത അഞ്ചിരട്ടി മുതൽ ഏഴിരട്ടി വരെയാണ്‌.”

ഐക്യനാടുകളിലെ ഗ്ലൊക്കോമ ഫൗണ്ടേഷനിലെ ഡോ. കെവിൻ ഗ്രീനിജ്‌ ഗ്ലൊക്കോമ പിടിമുറുക്കാൻ വഴിയൊരുക്കുന്ന മറ്റു ചില ഘടകങ്ങളെക്കുറിച്ചു പറയുന്നു: “നിങ്ങൾ 45-നുമേൽ പ്രായമുള്ള ഒരു ആഫ്രിക്കൻ വംശജനാണെങ്കിൽ, അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലൊക്കോമ ഉള്ളതിന്റെ ചരിത്രമുണ്ടെങ്കിൽ, കൂടാതെ ഹ്രസ്വദൃഷ്ടി, പ്രമേഹം, കണ്ണിന്‌ ഏറ്റ ക്ഷതം, കോർട്ടിസോൺ അഥവാ സ്റ്റീറോയ്‌ഡ്‌ ഉത്‌പന്നങ്ങളുടെ പതിവായുള്ള ഉപയോഗം എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ വർഷം തോറും നേത്രപരിശോധന നടത്തേണ്ടതുണ്ട്‌.” ഇനി മേൽപ്പറഞ്ഞ അപകടസാധ്യതകൾ ഒന്നും ഇല്ലാത്ത, 45-ൽ താഴെ പ്രായമുള്ള വ്യക്തിയാണു നിങ്ങൾ എങ്കിൽപ്പോലും ഗ്ലൊക്കോമ ഉണ്ടോയെന്ന്‌ ഓരോ നാലുവർഷത്തിലും പരിശോധിപ്പിക്കേണ്ടതാണെന്ന്‌ ഫൗണ്ടേഷൻ നിർദേശിക്കുന്നു. നിങ്ങൾക്ക്‌ 45-നുമേൽ പ്രായമുണ്ടെങ്കിൽ രണ്ടു വർഷം കൂടുമ്പോൾ നേത്രപരിശോധന നടത്തേണ്ടതുണ്ട്‌.

വൈദ്യസഹായം തേടുക, വരുതിയിലാക്കുക

ഗ്ലൊക്കോമയ്‌ക്കുള്ള ചികിത്സയുടെ ഭാഗമായി പോളിന്‌ ഒരു പ്രത്യേക തുള്ളിമരുന്ന്‌ ദിവസവും കണ്ണിൽ ഒഴിക്കേണ്ടതുണ്ട്‌. അദ്ദേഹം പറയുന്നു: “ഞാൻ ഉപയോഗിക്കുന്ന തുള്ളിമരുന്ന്‌ നേത്രഗോളത്തിനുള്ളിലെ അക്വസ്‌ ഹ്യൂമർ ദ്രവത്തിന്റെ ഉത്‌പാദനത്തെ തടയുന്നു.” കൂടാതെ, പോളിന്റെ കണ്ണിന്റെ മുൻഭാഗത്ത്‌ ലേസർ രശ്‌മികൾ ഉപയോഗിച്ച്‌ തീരെ ചെറിയ പത്തു ദ്വാരങ്ങൾ “തുരന്ന്‌” ഉണ്ടാക്കി. ഇത്‌ ദ്രാവകം ഒഴുകിപ്പോകാനായി നേത്രാന്തർഭാഗത്തു സ്വാഭാവികമായി കാണപ്പെടുന്ന സുഷിരങ്ങൾക്ക്‌ അടുത്തായിട്ടായിരുന്നു. അദ്ദേഹം തുടരുന്നു: “എന്റെ ഒരു കണ്ണ്‌ ലേസർ രശ്‌മി ഉപയോഗിച്ച്‌ ചികിത്സിച്ചപ്പോൾ എനിക്ക്‌ ആകെ പരിഭ്രമവും പേടിയും ഒക്കെയുണ്ടായിരുന്നു, ഇത്‌ എനിക്കുണ്ടായിരുന്ന അസ്വസ്ഥത ഒന്നുകൂടെ വർധിപ്പിച്ചു. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞു മറ്റേ കണ്ണു ചികിത്സിച്ചപ്പോൾ എന്തൊക്കെയാണു സംഭവിക്കാൻ പോകുന്നതെന്ന്‌ എനിക്കു നല്ലവണ്ണം അറിയാമായിരുന്നു. എനിക്കു പേടിയൊന്നും തോന്നിയില്ല. ഞാൻ തിരിച്ചറിയുന്നതിനു മുമ്പുതന്നേ ഡോക്ടർ ശസ്‌ത്രക്രിയയൊക്കെ നടത്തി കഴിഞ്ഞിരുന്നു.” ചികിത്സ തേടിയത്‌ അദ്ദേഹത്തിന്റെ കണ്ണിലെ മർദം സാധാരണഗതിയിലാക്കാൻ വളരെയധികം സഹായിച്ചു.

ഇപ്പോൾ പോളിന്‌ ശുഭാപ്‌തിവിശ്വാസമുണ്ട്‌. അദ്ദേഹം പറയുന്നു: “എന്റെ റെറ്റിനകൾക്ക്‌ നേരിയ തകരാറേ സംഭവിച്ചിട്ടുള്ളൂ. ഏതായാലും പാർശ്വവീക്ഷണം മുഴുവനായിത്തന്നെ എനിക്കുള്ളത്‌ ആശ്വാസകരമാണ്‌. ഞാൻ തുള്ളിമരുന്ന്‌ മുടങ്ങാതെ കണ്ണിൽ ഒഴിക്കുകയാണെങ്കിൽ പാർശ്വവീക്ഷണം അങ്ങനെതന്നെ നിലനിൽക്കും.”

“പാത്തും പതുങ്ങിയും വന്നു കാഴ്‌ച കവരുന്ന കള്ളൻ” നിങ്ങളുടെ കാഴ്‌ച അപഹരിക്കുന്നുണ്ടോ? ഗ്ലൊക്കോമ ഉണ്ടോയെന്നു കണ്ടുപിടിക്കാനായി നിങ്ങൾ ഒരിക്കൽപ്പോലും നേത്രപരിശോധന നടത്തിയിട്ടില്ലെങ്കിൽ—പ്രത്യേകിച്ച്‌ അപകടസാധ്യതയുള്ളവരുടെ പട്ടികയിലാണു നിങ്ങളെങ്കിൽ—ഒരു ഗ്ലൊക്കോമ പരിശോധന നടത്തുന്നതിനായി നിങ്ങളുടെ ഡോക്ടറോട്‌ അഭിപ്രായം ചോദിക്കുന്നത്‌ ബുദ്ധിയായിരിക്കും. ഡോ. ഗോൾഡ്‌ബർഗ്‌ പറയുന്നു: “ഗ്ലൊക്കോമ നിമിത്തം ഉണ്ടാകുന്ന ക്ഷതങ്ങളിൽ അധികവും തുടക്കത്തിലേയുള്ള ശരിയായ ചികിത്സകൊണ്ട്‌ തടയാവുന്നതേയുള്ളൂ.” അതേ, ഈ കാഴ്‌ചക്കള്ളനെ നിങ്ങൾക്കു തുരത്തിയോടിക്കാൻ പറ്റും! (g04 10/8)

[20-ാം പേജിലെ ചതുരം/ചിത്രം]

പിൻവരുന്ന സംഗതികൾ ഗ്ലൊക്കോമ പിടിപെടാനുള്ള കൂടുതൽ സാധ്യതയെ കുറിക്കുന്നു

● നിങ്ങൾ ഒരു ആഫ്രിക്കൻ വംശജനാണെങ്കിൽ

● കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലൊക്കോമ ഉണ്ടെങ്കിൽ

● നിങ്ങൾക്കു പ്രമേഹമുണ്ടെങ്കിൽ

● ഹ്രസ്വദൃഷ്ടിയുണ്ടെങ്കിൽ

● കോർട്ടിസോണോ സ്റ്റീറോയ്‌ഡോ അടങ്ങിയ ഔഷധ ലേപനങ്ങളോ ആസ്‌ത്‌മയ്‌ക്കുള്ള സ്‌പ്രേകളോ മറ്റോ നിങ്ങൾ ദീർഘനാളായി സ്ഥിരം ഉപയോഗിക്കുന്നുണ്ടെങ്കിൽ

● മുമ്പു കണ്ണിനു ക്ഷതമേറ്റിട്ടുണ്ടെങ്കിൽ

● നിങ്ങൾക്കു 45-നുമേൽ പ്രായമുണ്ടെങ്കിൽ

[ചിത്രം]

ക്രമമായുള്ള പരിശോധനയിലൂടെ ഗുരുതരമായ കാഴ്‌ചനഷ്ടം ഒഴിവാക്കാൻ കഴിയും

[19-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഓപ്പൺ-ആംഗിൾ ഗ്ലൊക്കോമ

കോർണിയ

ഐറിസ്‌

ലെൻസ 

റെറ്റിന

ഒപ്‌റ്റിക്‌ ഡിസ്‌ക്‌ അല്ലെങ്കിൽ “അന്ധബിന്ദു.” നാഡീതന്തുക്കൾ ഒന്നിച്ചുചേർന്ന്‌ നേത്രനാ ഡി രൂപം കൊള്ളുന്നത്‌ ഇവിടെയാണ്‌

നേത്രനാഡി ദൃശ്യ ഉദ്ദീപനങ്ങളെ മസ്‌തിഷ്‌കത്തിലേക്ക്‌ എത്തിച്ചുകൊടുക്കുന്നു

സിലിയറിബോഡി, ദ്രവം രൂപംകൊള്ളുന്ന സ്ഥലം

1 അക്വസ്‌ ഹ്യൂമർ ഒരു നേർത്ത ദ്രവമാണ്‌. ഇത്‌ ലെൻസ്‌, ഐറിസ്‌, കോർണിയയുടെ ഉൾവശം എന്നീ ഭാഗങ്ങളെ പോഷിപ്പിക്കുന്നു. ഇത്‌ കണ്ണിന്റെ പുറമേയുള്ള ഭാഗം നനവുള്ളതാക്കി നിറുത്തുന്ന കണ്ണുനീരു പോലെയുള്ളതല്ല

2 ട്രാബെക്കു ലർ മെഷ്‌ വർക്ക്‌ ഈ ദ്രവത്തെ ഒഴുക്കിക്കളയുന്നു

3 അരിപ്പപോലുള്ള ഈ ഭാഗം അടയുകയോ ചുരുങ്ങുകയോ ചെയ്‌താൽ കണ്ണിനകത്തെ മർദം വർധിക്കുന്നു

4 മർദം വർധിക്കുമ്പോൾ കണ്ണിനു പിൻഭാഗത്തുള്ള ലോലമായ നാഡീതന്തുക്കൾക്കു ക്ഷതമേൽക്കുന്നു, അത്‌ ഗ്ലൊക്കോമയ്‌ക്ക്‌ അല്ലെങ്കിൽ കാഴ്‌ച മങ്ങുന്നതിനു കാരണമാകുന്നു

[19-ാം പേജിലെ ചിത്രങ്ങൾ]

ഒപ്‌റ്റിക്‌ ഡിസ്‌ക്‌

നിങ്ങൾ കാണുന്നത്‌

സാധാരണ കാഴ്‌ചശക്തി

ഗ്ലൊക്കോമയുടെ പ്രാരംഭഘട്ടം

ഗ്ലൊക്കോമ മൂർച്ഛിക്കുമ്പോൾ

[കടപ്പാട്‌]

ഒപ്‌റ്റിക്‌ ഡിസ്‌ക്കുകളുടെ ചിത്രങ്ങൾ: Courtesy Atlas of Ophthalmology