വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

തലച്ചോറിനും ജോലിഭാരമോ?

“ഒരുപാടു കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നതു തലച്ചോറിനു താങ്ങാൻ പ്രയാസമാണ്‌” എന്നു ചില ഗവേഷകർ പറയുന്നതായി കാനഡയിലെ ദിനപ്പത്രമായ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്‌ അങ്ങനെ ചെയ്യുന്നത്‌, പ്രവർത്തനശേഷി കുറയുന്നതിനും തെറ്റുകൾ കടന്നുകൂടുന്നതിനും രോഗങ്ങൾ ഉണ്ടാകുന്നതിനുപോലും ഇടയാക്കിയേക്കാം. ഉദാഹരണത്തിന്‌, അത്‌ “ഓർമശക്തി കുറഞ്ഞുപോകാനും ഫ്‌ളൂ എളുപ്പത്തിൽ പിടിപെടാനും ഇടയാക്കിയേക്കാം, പുറംവേദനയ്‌ക്കും ദഹനക്കുറവിനും കാരണമായേക്കാം. കൂടാതെ ദന്തരോഗങ്ങൾക്കും മോണരോഗങ്ങൾക്കും വഴിതെളിച്ചേക്കാം.” ആളുകൾ ജോലികൾ ചെയ്യുമ്പോൾ തലച്ചോറിന്റെ വ്യത്യസ്‌ത ഭാഗങ്ങൾ പ്രവർത്തനക്ഷമമാകുന്നു എന്ന്‌ യു.എസ്‌. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌ നടത്തിയ പഠനങ്ങൾ കാണിക്കുന്നു. എന്നാൽ, എമറി യൂണിവേഴ്‌സിറ്റിയിലെ നാഡീശാസ്‌ത്രജ്ഞനായ ജോൺ സ്ലാഡ്‌ക്കേ പറയുന്നത്‌ കാറോടിച്ചുകൊണ്ടിരിക്കുമ്പോൾ സെല്ലുലാർ ഫോൺ ഉപയോഗിക്കുന്നതുപോലെ, രണ്ടോ മൂന്നോ കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ ശ്രമിക്കുന്ന അവസരങ്ങളിൽ “തലച്ചോറ്‌ അതിന്റെ പ്രവർത്തനം നിറുത്താൻ തുടങ്ങും” എന്നാണ്‌. “ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ തലച്ചോറ്‌ വിസമ്മതിക്കുന്നു.” ഗവേഷകരുടെ അഭിപ്രായത്തിൽ, ആളുകൾ തങ്ങളുടെ പ്രവർത്തനത്തിന്റെ വേഗം അൽപ്പമൊന്നു കുറയ്‌ക്കേണ്ടിയിരിക്കുന്നു, തങ്ങളുടെ തലച്ചോറിനോട്‌ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ അതിനു കഴിയില്ലെന്ന വസ്‌തുത അവർ അംഗീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. (g04 10/22)

ഹൈജംപ്‌ ചാമ്പ്യൻ

“പ്രാണിലോകത്തിൽ ഇതാ ഒരു പുതിയ ഹൈജംപ്‌ ചാമ്പ്യൻ.” ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഫ്രോഗ്‌ ഹോപ്പർ എന്ന ഈ കൊച്ചുപ്രാണിക്ക്‌ 70 സെന്റിമീറ്റർ ഉയരത്തിൽ ചാടാൻ കഴിയും. 180 മീറ്റർ ഉയരമുള്ള കെട്ടിടത്തിനു മുകളിലൂടെ ഒരു മനുഷ്യൻ ചാടുന്നതിനു തുല്യമാണ്‌ അത്‌! ഇംഗ്ലണ്ടിലെ, കേംബ്രിഡ്‌ജ്‌ സർവകലാശാലയിലുള്ള പ്രൊഫസർ മാൽക്കം ബെറോസ്‌, ഹൈ-സ്‌പീഡ്‌ ഫോട്ടോഗ്രാഫിയുടെ സഹായത്താൽ അതിന്റ ചാട്ടം നിരീക്ഷിക്കുകയുണ്ടായി. അതിന്റെ പിൻകാലുകൾ ഒരു വിക്ഷേപിണിപോലെ പ്രവർത്തിച്ചുകൊണ്ട്‌ മുകളിലേക്കു കുതിച്ചുപൊങ്ങാൻ ആവശ്യമായ ഊർജം പുറന്തള്ളുന്നതായി അദ്ദേഹം കണ്ടെത്തി. ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തെ 400-ലധികം മടങ്ങു പ്രതിരോധിച്ചുകൊണ്ടാണ്‌ ഫ്രോഗ്‌ ഹോപ്പർ ചാടുന്നതെന്നു ബെറോസ്‌ കണക്കാക്കുന്നു. “ഒരു സ്‌പേസ്‌ ഷട്ടിൽ വിക്ഷേപിക്കുമ്പോൾ അതിനുള്ളിലിരിക്കുന്നവർക്ക്‌ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലത്തെക്കാൾ 130 മടങ്ങാണ്‌ അത്‌,” പത്രം പ്രസ്‌താവിക്കുന്നു. (g04 10/8)

യുവജനങ്ങളിൽ പലരുടെയും ഭാവി ഇരുളിൽ

“ലോകത്തിലെ ആളുകളിൽ പകുതിയും 25 വയസ്സിൽ താഴെയുള്ളവരാണ്‌—ചരിത്രത്തിലെ ഏറ്റവും വലിയ യുവതലമുറ,” യുഎൻ സ്റ്റേറ്റ്‌ ഓഫ്‌ ദ വേൾഡ്‌ പോപ്പുലേഷൻ റിപ്പോർട്ട്‌ 2003 പറയുന്നു. ഈ യുവജനങ്ങൾക്ക്‌ എന്തു പ്രത്യാശയാണുള്ളത്‌? “ചരിത്രത്തിലെ ഏറ്റവും വലിയ യുവതലമുറ എയ്‌ഡ്‌സ്‌ പോലുള്ള ലൈംഗിക രോഗങ്ങൾ, യുവപ്രായത്തിലുള്ള വിവാഹം, തുടർന്നുള്ള ഗർഭധാരണം, തകർന്ന കുടുംബങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം, അക്രമം, ലൈംഗിക അടിമത്തം തുടങ്ങിയ അപകടങ്ങൾ അഭൂതപൂർവമായ അളവിൽ അഭിമുഖീകരിക്കുകയാണെന്ന്‌ യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ ഡയറക്‌ടറായ ഡോ. തൊറൈയാ ഓബേദ്‌ പറഞ്ഞതായി” ലണ്ടനിലെ ദി ഇൻഡിപെൻഡന്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന്‌ ഏറ്റവും അടുത്ത കാലത്ത്‌, എച്ച്‌ഐവി രോഗബാധ ഉള്ളവരായി കണ്ടെത്തിയവരിൽ പകുതിയും 15-നും 24-നും ഇടയ്‌ക്കു പ്രായമുള്ളവരായിരുന്നു. കൗമാരപ്രായക്കാർക്കിടയിൽ, ഓരോ 14 സെക്കൻഡിലും എച്ച്‌ഐവി രോഗികളുടെ എണ്ണം വർധിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഗർഭകാലത്തോ പ്രസവസമയത്തോ മരണം ഉണ്ടാകാനുള്ള സാധ്യത മുതിർന്നവരെ അപേക്ഷിച്ച്‌ യുവപ്രായക്കാരിൽ രണ്ടിരട്ടി കൂടുതലാണ്‌. ഓരോ വർഷവും 40 ലക്ഷം യുവജനങ്ങൾ ലൈംഗിക വാണിഭത്തിൽ ഉൾപ്പെടുന്നു എന്നു കരുതപ്പെടുന്നു. (g04 10/8)

40-ാം വയസ്സിൽ അമ്മമാരാകുന്നവരുടെ എണ്ണം വർധിക്കുന്നു

ഇറ്റലിയിൽ സ്‌ത്രീകൾ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകുന്ന ശരാശരി പ്രായം ഉയർന്നുകൊണ്ടിരിക്കുകയാണ്‌. 1980-ൽ ഇറ്റലിയിൽ, 20-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകുന്ന സ്‌ത്രീകളുടെ എണ്ണത്തിന്റെ നിരക്ക്‌, ജനസംഖ്യയുടെ ആയിരത്തിൽ 74.3 ആയിരുന്നു. 2000 ആയപ്പോഴേക്കും അത്‌ 20.7 ആയി കുറഞ്ഞു. അതേ കാലയളവിൽ, 40-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുന്ന സ്‌ത്രീകളുടെ എണ്ണത്തിന്റെ നിരക്ക്‌ ആയിരത്തിൽ 12.2 എന്നതിൽനിന്ന്‌ 16.1 ആയി വർധിച്ചു. കോറിയെറേ ഡെല്ലാ സെറാ പ്രസിദ്ധീകരിച്ച, ഇറ്റാലിയൻ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ നൽകിയ കണക്ക്‌, ആദ്യത്തെ കുട്ടിക്കായി കൂടുതൽ വർഷം കാത്തിരിക്കാനുള്ള പ്രവണതയെ എടുത്തുകാണിക്കുന്നു. ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ “തൊഴിൽ ഭദ്രമാക്കാനും ജീവിതം ചിട്ടപ്പെടുത്താനുംവേണ്ടി മാത്രമല്ല ആളുകൾ കാത്തിരിക്കുന്നത്‌, സ്വന്തം സ്വാതന്ത്ര്യം കൈവിട്ടുപോകാതിരിക്കാൻ കൂടിയാണ്‌. ഒരു ബാധ്യതയും പ്രതിബന്ധവുമായിട്ടാണ്‌ കുഞ്ഞുങ്ങൾ വീക്ഷിക്കപ്പെടുന്നത്‌.” (g04 10/8)

ഗർഭകാലത്ത അൾട്രാസൗണ്ട്‌ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്‌

പിൽക്കാലത്തേക്കു സൂക്ഷിച്ചുവെക്കാനായി, ഹൈ-റെസെലൂഷൻ അൾട്രാസൗണ്ട്‌ സാങ്കേതികവിദ്യയുടെ സഹായത്താൽ, ഉദരത്തിൽ കിടക്കുന്ന കുഞ്ഞിന്റെ വീഡിയോകൾ എടുക്കുന്ന അമ്മമാരുടെ എണ്ണം ഐക്യനാടുകളിൽ വർധിച്ചുവരുന്നതായി എഫ്‌ഡിഎ കൺസ്യൂമർ മാസിക റിപ്പോർട്ടു ചെയ്യുന്നു. ഉയർന്ന ആവൃത്തിയുള്ള ശബ്‌ദതരംഗങ്ങൾ ഉപയോഗിച്ച്‌ കമ്പ്യൂട്ടറിൽ ആന്തരിക ഘടനകളുടെ പ്രതിച്ഛായ ഉളവാക്കുന്നതിനെയാണ്‌ അൾട്രാസൗണ്ട്‌ ഇമേജിങ്‌ (സോണോഗ്രാം) എന്നു പറയുന്നത്‌. ഈ പ്രതിച്ഛായകൾ പിന്നീട്‌ ആവശ്യാനുസരണം എടുത്ത്‌, സൂക്ഷിച്ചുവെക്കാനുള്ള വീഡിയോകളും ചിത്രങ്ങളും ആക്കിമാറ്റുന്നു. ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ ഇത്തരം ചിത്രങ്ങൾ എടുത്തുകൊടുക്കുന്ന കടകൾ രാജ്യത്തെമ്പാടുമുള്ള ഷോപ്പിങ്‌ സെന്ററുകളിലും മറ്റും സ്ഥാനംപിടിച്ചിരിക്കുന്നു. അംഗീകൃത ക്ലിനിക്കുകളിൽ അൾട്രാസൗണ്ട്‌ സ്‌കാനിങ്‌ നടത്തുന്ന വ്യക്തികളിൽനിന്നു വ്യത്യസ്‌തരായി, ഒരുപക്ഷേ മേൽപ്പറഞ്ഞ കൂട്ടർ ആവശ്യമായ പരിശീലനം ലഭിക്കാത്തവരും ലൈസൻസ്‌ ഇല്ലാത്തവരും ആയിരുന്നേക്കാം. അതുകൊണ്ടുതന്നെ, വൈദ്യശാസ്‌ത്ര നടപടിക്രമങ്ങളോടുള്ള ബന്ധത്തിൽ സ്‌കാനിങ്ങിനു വിധേയമാകേണ്ടി വരുമ്പോഴത്തേതിനെ അപേക്ഷിച്ച്‌ വ്യക്തികൾക്ക്‌ കൂടുതൽ സമയം അൾട്രാസോണിക്‌ തരംഗങ്ങളുമായി സമ്പർക്കത്തിൽ വരേണ്ടിവരുന്നു. മാത്രമല്ല, തരംഗങ്ങളുടെ ഊർജനിലയും കൂടുതലായിരിക്കാം. എഫ്‌ഡിഎ കൺസ്യൂമറിന്റെ അഭിപ്രായത്തിൽ, ‘വൈദ്യശാസ്‌ത്രപരമായി ആവശ്യമില്ലാത്തപ്പോൾ, അജാത ശിശുക്കളുടെ ചിത്രങ്ങളെടുക്കുന്നത്‌ തികച്ചും അപകടകരമാണ്‌.’ (g04 10/8)

ഗർഭിണികളായ സ്‌ത്രീകളെ രക്ഷിക്കാൻ എപ്‌സം സോൾട്ട്‌

ഗർഭകാലത്ത്‌ മരണത്തിനുതന്നെ ഇടയാക്കിയേക്കാവുന്ന ഒരു സങ്കീർണ പ്രശ്‌നം പാതി പരിഹരിക്കാൻ ഹൈഡ്രേറ്റഡ്‌ മഗ്നീഷ്യം സൾഫേറ്റ്‌ (എപ്‌സം സോൾട്ട്‌) ഉപയോഗിച്ചുകൊണ്ടുള്ള ലളിതമായ, പണച്ചെലവില്ലാത്ത ഒരു ചികിത്സാരീതിക്കു കഴിയുമെന്ന്‌ ലണ്ടനിലെ ദ ടൈംസ്‌ വിശദീകരിക്കുന്നു. കോച്ചിവലിക്കലും ഉയർന്ന രക്തസമ്മർദവും ഉണ്ടാകുന്ന അപകടകരമായ ഒരവസ്ഥയാണ്‌ എക്ലാംപ്‌സിയാ. അത്‌ ലോകമെമ്പാടുമായി ഓരോ വർഷവും 50,000-ത്തിലധികം സ്‌ത്രീകളെയും അവരുടെ അജാത ശിശുക്കളെയും കൊല്ലുന്നു. പ്രീഎക്ലാംപ്‌സിയായുടെ—ചികിത്സിച്ചില്ലെങ്കിൽ ഇത്‌ എക്ലാംപ്‌സിയാ ആയി പരിണമിച്ചേക്കാം—ചികിത്സയ്‌ക്ക്‌ വർഷങ്ങളായി ഐക്യനാടുകളിൽ മഗ്നീഷ്യം സൾഫേറ്റ്‌ ഉപയോഗിച്ചിരുന്നെങ്കിലും മറ്റു മിക്ക രാജ്യങ്ങളിലും ഈ ചികിത്സാരീതി പ്രചാരത്തിൽ വന്നിട്ടില്ല. അതുകൊണ്ട്‌, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡിൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഹെൽത്ത്‌ സയൻസിലെ ഡോക്ടർമാരുടെ ഒരു അന്താരാഷ്‌ട്ര സംഘം, “33 രാജ്യങ്ങളിലെ 10,000 സ്‌ത്രീകളിൽ ഒരു പരീക്ഷണമെന്ന നിലയിൽ ചികിത്സ നടത്തിക്കൊണ്ട്‌ ഈ എപ്‌സം സോൾട്ടിന്റെ പ്രയോജനങ്ങൾ വിലയിരുത്താൻ തീരുമാനിച്ചു” എന്ന്‌ ദ ടൈംസ്‌ പറയുന്നു. “ചികിത്സ വളരെ ഫലപ്രദമാണെന്നു തെളിഞ്ഞതിനാൽ പരീക്ഷണം സമയത്തിനുമുമ്പ്‌ അതായത്‌, മൂന്നു വർഷം കഴിഞ്ഞപ്പോൾത്തന്നെ . . . നിറുത്തി. പ്രീഎക്ലാംപ്‌സിയായുള്ള സ്‌ത്രീകളിൽ കോച്ചിവലിക്കൽ ഉണ്ടാകാനുള്ള സാധ്യത 58 ശതമാനം കുറയ്‌ക്കാൻ മഗ്നീഷ്യം സൾഫേറ്റ്‌ ഉപയോഗത്തിനു കഴിഞ്ഞു, മരണസാധ്യത 45 ശതമാനം കുറച്ചു.” ഈ ചികിത്സയ്‌ക്ക്‌ “ഒരാൾക്ക്‌ 220 രൂപ മാത്രമേ ചെലവുള്ളൂ, അതുകൊണ്ടുതന്നെ . . . വികസ്വര രാജ്യങ്ങളിലെ സ്‌ത്രീകളുടെ എത്തുപാടിലാണ്‌ അത്‌.” (g04 10/22)

കൗമാരപ്രായക്കാരുടെ ആഹാരശീലങ്ങൾ

ലണ്ടനിലെ ദ ഡെയ്‌ലി ടെലിഗ്രാഫ്‌ പറയുന്നു: “ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കുന്ന കൗമാരപ്രായക്കാരായ സ്‌കൂൾ വിദ്യാർഥിനികളുടെ എണ്ണം ആശങ്കജനകമാംവിധം വർധിച്ചുവരുന്നു. തങ്ങളുടെ ആകാരത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠയും ഫാഷൻ മോഡലുകളെയും പ്രശസ്‌ത താരങ്ങളെയും അനുകരിക്കാനുള്ള പ്രവണതയുമാണ്‌ കാരണങ്ങൾ.” ബ്രിട്ടനിലെ ‘സ്‌കൂൾസ്‌ ഹെൽത്ത്‌ എഡ്യൂക്കേഷൻ യൂണിറ്റ്‌,’ 3,00,000 വിദ്യാർഥിനികളിൽ നടത്തിയ ഭക്ഷണശീലത്തെക്കുറിച്ചുള്ള പഠനം, 14-ഉം 15-ഉം വയസ്സുള്ള 40 ശതമാനത്തിലധികം പെൺകുട്ടികൾ “പ്രഭാതഭക്ഷണം കഴിക്കാതെയാണ്‌ സ്‌കൂളിൽ പോകുന്നത്‌” എന്നു വെളിപ്പെടുത്തി. 1984-ൽ എടുത്ത കണക്കുമായി താരതമ്യം ചെയ്‌താൽ, ഭക്ഷണം കഴിക്കാതെ വീട്ടിൽനിന്നു പുറത്തുപോകുന്നവരുടെ എണ്ണം ഏതാണ്ട്‌ ഇരട്ടിയായിരിക്കുന്നു.” ഉച്ചഭക്ഷണം ഒഴിവാക്കുന്നവരുടെ എണ്ണം 1984-ലെ 2 ശതമാനത്തിൽനിന്ന്‌ 2001-ൽ 18 ശതമാനമായി വർധിച്ചിരിക്കുന്നു. അപകടകരമായ ഈ പ്രവണത, വിദ്യാർഥികളിൽ അനോറെക്‌സിയ, ബുളീമിയ തുടങ്ങിയ ഗുരുതരമായ ആഹാരശീല വൈകല്യങ്ങൾ ഉളവാക്കും എന്നതിനാൽ പെൺകുട്ടികളുടെ സ്‌കൂളുകളിലെ പ്രധാന അധ്യാപകരോട്‌ തങ്ങളുടെ സ്‌കൂളുകളിലെ വിദ്യാർഥിനികളുടെ തൂക്കം ക്രമമായി പരിശോധിച്ച്‌ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ആൺകുട്ടികളും ഡയറ്റിങ്ങിൽ താത്‌പര്യം കാണിക്കുന്നു. അവരുടെ ഇടയിൽ 12-13 വയസ്സുകാരിൽ 31 ശതമാനവും, 14-15 വയസ്സുകാരിൽ 25 ശതമാനവും തൂക്കം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവരാണ്‌. മുമ്പ്‌ അവ യഥാക്രമം 26-ഉം 21-ഉം ശതമാനമായിരുന്നു. (g04 10/22)