ദൈവിക ശിക്ഷണത്തിൽ കുട്ടികളെ വളർത്തൽ
ബൈബിളിന്റെ വീക്ഷണം
ദൈവിക ശിക്ഷണത്തിൽ കുട്ടികളെ വളർത്തൽ
“കുട്ടികളുടെ കാര്യത്തിൽ പൊട്ടിച്ചെറിയാനാകാത്ത വിലക്കുകൾ വെക്കേണ്ടത് എങ്ങനെ?”
“അഞ്ചു വയസ്സ് ആകുമ്പോഴേക്ക് നിങ്ങളുടെ കുട്ടിയെ പഠിപ്പിച്ചിരിക്കേണ്ട അഞ്ചു മൂല്യങ്ങൾ”
“എല്ലാ കുട്ടികളും സ്വായത്തമാക്കേണ്ട അഞ്ചു വൈകാരിക സിദ്ധികൾ”
“തീരെ അയഞ്ഞമട്ടാണു നിങ്ങളെന്നു വെളിവാക്കുന്ന അഞ്ചു സൂചനകൾ”
“നിമിഷനേരംകൊണ്ട് അടക്കിയിരുത്താൻ ഒരു മാജിക്”
കുട്ടികൾക്കു ശിക്ഷണം നൽകുന്നത് എളുപ്പമായിരുന്നെങ്കിൽ മാസികകളിലെ മേൽപ്പറഞ്ഞ തരത്തിലുള്ള ലേഖനങ്ങൾക്കൊന്നും വലിയ പ്രസക്തി ഉണ്ടാകുമായിരുന്നില്ല. അതുപോലെ, കുട്ടികളെ വളർത്തുന്നതിനോടു ബന്ധപ്പെട്ട് എഴുതിക്കൂട്ടിയിരിക്കുന്ന പുസ്തകങ്ങളുടെ ഉപയോഗവും നിലച്ചുപോയേനെ. കുട്ടികളെ വളർത്തൽ ഒരിക്കലും എളുപ്പമായിരുന്നിട്ടില്ല, ആയിരക്കണക്കിനു വർഷം മുമ്പുപോലും. കാരണം ഒരു പുരാതന പഴമൊഴി ശ്രദ്ധിക്കുക: “മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.”—സദൃശവാക്യങ്ങൾ 17:25.
ഇന്ന് ഇക്കാര്യത്തിൽ ഉപദേശങ്ങളുടെ ഒരു പ്രളയംതന്നെയുണ്ടെങ്കിലും മിക്ക മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾക്ക് എങ്ങനെ ശിക്ഷണം നൽകണമെന്നു നിശ്ചയമില്ല. എന്നാൽ ബൈബിളിന് ഇതു സംബന്ധിച്ച് എന്തു സഹായമാണു നൽകാനുള്ളത്?
ശിക്ഷണത്തിന്റെ ശരിയായ അർഥം
ശിക്ഷണം നൽകാനുള്ള മാതാപിതാക്കളുടെ ധർമത്തെ ബൈബിൾ വ്യക്തമായി വരച്ചുകാണിക്കുന്നു. ഉദാഹരണത്തിന്, എഫെസ്യർ 6:4 ഇപ്രകാരം പറയുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ [യഹോവയുടെ] ബാലശിക്ഷയിലും [ശിക്ഷണത്തിലും] പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” കുട്ടികൾക്കുവേണ്ടി കരുതുന്നതിൽ നേതൃത്വമെടുക്കേണ്ട ഉത്തരവാദിത്വം പ്രാഥമികമായി പിതാവിനാണെന്ന് ഈ തിരുവെഴുത്തു വ്യക്തമാക്കുന്നു. തന്റെ ഭർത്താവിനു പിന്തുണ നൽകിക്കൊണ്ട് മാതാവും അതിൽ സഹകരിക്കുന്നു.
ഈ വിഷയത്തെക്കുറിച്ച് വ്യാഖ്യാതാക്കളുടെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നത് ഇങ്ങനെയാണ്: “ബൈബിളിൽ ശിക്ഷണം എന്നത് പരിശീലനം, പ്രബോധനം, അറിവ് എന്നിവയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അതോടൊപ്പംതന്നെ ശാസന, തിരുത്തൽ, ശിക്ഷ എന്നിവയും അതിൽ ഉൾപ്പെടുന്നു. സാധാരണഗതിയിൽ ശിക്ഷണം പ്രയോഗിക്കപ്പെടുന്നത്, കുട്ടികളെ പരിശീലിപ്പിക്കൽ എന്ന മേഖലയിലാണ്.” അതുകൊണ്ട് വെറും ശാസന അല്ലെങ്കിൽ താക്കീത് എന്നതിൽ കവിഞ്ഞതാണു ശിക്ഷണം. കുട്ടികൾ മിടുക്കരായി വളർന്നുവരുന്നതിന് അനിവാര്യമായ സമസ്ത പരിശീലനവും അതിൽ ഉൾപ്പെടുന്നു. എന്നാൽ കുട്ടികളെ അസഹ്യപ്പെടുത്താതെ മാതാപിതാക്കൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിയും?
സമാനുഭാവമുള്ളവർ ആയിരിക്കുക
ഒരു കുട്ടിയെ അസഹ്യപ്പെടുത്തുന്ന സംഗതികൾ എന്തൊക്കെയായിരിക്കും? പിൻവരുന്ന സാഹചര്യം ഒന്നു മനസ്സിൽ കാണുക. നിങ്ങളുടെ ഒരു സഹപ്രവർത്തകനു മൂക്കിൻ തുമ്പത്താണു ദേഷ്യം, ക്ഷമാശീലം അയാളുടെ അടുത്തുകൂടെപ്പോലും പോയിട്ടില്ല. നിങ്ങളെ കണ്ടുകൂടെന്ന മട്ടാണ് അയാൾക്ക്. നിങ്ങൾ എന്തുചെയ്താലും പറഞ്ഞാലും അതിൽ അയാൾ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചിരിക്കും. നിങ്ങൾ ചെയ്യുന്ന ജോലിക്ക് അയാൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല, ഫലമോ? നിങ്ങൾക്കു നിങ്ങളോടുതന്നെ ഒരു മതിപ്പും തോന്നുന്നില്ല. ഇത് നിങ്ങളുടെ മനസ്സിടിച്ചുകളയുകയും നിങ്ങളെ അസഹ്യപ്പെടുത്തുകയും ചെയ്യുകയില്ലേ?
ഒരു കുട്ടിക്കും ഇങ്ങനെതന്നെ തോന്നാം. എപ്പോഴെന്നോ? മാതാപിതാക്കൾ സദാസമയവും അവനെ കുറ്റപ്പെടുത്തുകയും ദേഷ്യത്തോടെ അവനെ തിരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ. കുട്ടികൾക്ക് ഇടയ്ക്കിടെ തിരുത്തലുകൾ ആവശ്യമാണെന്നതിൽ രണ്ടുപക്ഷമില്ല, ബൈബിൾ മാതാപിതാക്കൾക്ക് അതിനുള്ള അധികാരം നൽകുന്നുമുണ്ട്. എന്നിരുന്നാലും, സ്നേഹശൂന്യമായും പരുഷമായും ആണ് കുട്ടിയോട് ഇടപെടുന്നതെങ്കിൽ അത് അവനെ അസഹ്യപ്പെടുത്തും. എന്തിന്, വൈകാരികവും ആത്മീയവും ശാരീരികവുമായ ഹാനിയിലേക്കുപോലും അതു നയിച്ചേക്കാം.
മക്കൾ നിങ്ങളുടെ ശ്രദ്ധ അർഹിക്കുന്നു
മാതാപിതാക്കൾ കുട്ടികളോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തിയേ തീരൂ. ഇതു സംബന്ധിച്ച ദൈവിക വ്യവസ്ഥ ആവർത്തനപുസ്തകം 6:7-ൽ കാണാം, പിതാക്കന്മാരോട് അത് ഇങ്ങനെ പറയുന്നു: “നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” മാതാപിതാക്കൾ തങ്ങളെ അകമഴിഞ്ഞു സ്നേഹിക്കുന്നുണ്ടെന്നുള്ള തോന്നൽ കുട്ടികൾക്ക് ഉണ്ടാകണം, ആ ആവശ്യത്തോടെയാണ് അവർ ജനിക്കുന്നത്. നിങ്ങളുടെ കുട്ടികളോടൊത്ത് എന്നും കുറച്ചുനേരം ശാന്തമായി സംസാരിച്ചിരിക്കുമ്പോൾ ആ കുഞ്ഞുമനസ്സുകളിൽ എന്താണുള്ളതെന്നു നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും. ഇങ്ങനെ ചെയ്യുമ്പോൾ ബൈബിൾ തത്ത്വങ്ങൾ അവരുടെ ഹൃദയത്തിൽ ഉൾനടുക നിങ്ങൾക്ക് എളുപ്പമായിത്തീരും. “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണി”ക്കാൻ അത് അവരെ പ്രചോദിപ്പിക്കും. (സഭാപ്രസംഗി 12:13) ഇത് ദൈവിക ശിക്ഷണത്തിന്റെ ഭാഗമാണ്.
കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനെ ഒരു കെട്ടിടം നിർമിക്കുന്നതിനോടു താരതമ്യപ്പെടുത്താമെങ്കിൽ, ശിക്ഷണം അതിലെ ഒരു നിർമാണ ഉപകരണമാണ്. മാതാപിതാക്കൾ ഈ ‘ഉപകരണം’ വേണ്ടവിധം ഉപയോഗിക്കുന്നെങ്കിൽ, തങ്ങളുടെ കുട്ടികളിൽ അഭികാമ്യമായ ഗുണങ്ങൾ കെട്ടിപ്പടുക്കുന്നതിനും ജീവിതത്തിന്റെ പരിശോധനകളിൽ ഇടറിവീഴാതെ അതിനെ നേരിടാൻ മക്കളെ സജ്ജരാക്കുന്നതിനും അവർക്കു കഴിയും. അതിന്റെ സദ്ഫലം സദൃശവാക്യങ്ങൾ 23:24, 25-ൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.” (g04 11/8)
[25-ാം പേജിലെ ചതുരം/ചിത്രം]
‘കർത്താവിന്റെ പത്ഥ്യോപദേശത്തിൽ’
എഫെസ്യർ 6:4 ‘കർത്താവിന്റെ പത്ഥ്യോപദേശ’ത്തെക്കുറിച്ചു പറയുന്നു. ‘പത്ഥ്യോപദേശം’ എന്നതിന്റെ മൂല ഗ്രീക്കു പദം ചില ബൈബിളുകളിൽ “ശ്രദ്ധ,” “ഉപദേശം,” “ഉദ്ബോധനം” എന്നൊക്കെ പരിഭാഷ ചെയ്തിട്ടുണ്ട്. ഈ പദങ്ങളെല്ലാം സൂചിപ്പിക്കുന്നത് മാതാപിതാക്കൾ കുട്ടികളോടൊത്തു ബൈബിൾ വായന നടത്തുകയോ ബൈബിൾ പഠന സഹായിയിൽനിന്നു പഠിക്കുകയോ ചെയ്യുന്നത് കേവലം ഒരു കടമപോലെ ചെയ്യേണ്ട ഒന്നല്ല എന്നാണ്. കുട്ടികൾ ദൈവവചനത്തിന്റെ അർഥം മനസ്സിലാക്കുകയും അനുസരണത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നുണ്ടോയെന്നും യഹോവയ്ക്ക് അവരോടുള്ള സ്നേഹവും അവൻ അവർക്കു നൽകുന്ന സംരക്ഷണവും അവരുടെ മനസ്സിൽ ഒരു യാഥാർഥ്യമാണോയെന്നും മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇത് എങ്ങനെ ചെയ്യാൻ കഴിയും? മൂന്നു കുട്ടികളുടെ അമ്മയായ ജൂഡിയുടെ കാര്യമെടുക്കുക. ദൈവിക തത്ത്വങ്ങളെക്കുറിച്ച് തന്റെ കുട്ടികളോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതിലും അധികം ചെയ്യേണ്ടതാണെന്ന് അവൾക്കു ബോധ്യമായി. “ഒരേ രീതിയിൽത്തന്നെ ഒരു കാര്യം ആവർത്തിച്ചു പറയുമ്പോൾ അവർക്ക് അത് ഇഷ്ടപ്പെടുന്നില്ലെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് അവരെ പഠിപ്പിക്കാൻ ഞാൻ വ്യത്യസ്തമായ വഴികൾ അന്വേഷിക്കാൻ തുടങ്ങി. എനിക്ക് ആവശ്യമായ വിവരങ്ങൾ ഉണരുക! മാസികയിൽ പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നതായി ഞാൻ മനസ്സിലാക്കി. ആ ലേഖനങ്ങൾ പരിശോധിക്കുന്നതായിരുന്നു ഒരു വഴി. അങ്ങനെ എന്റെ കുട്ടികളെ അലോസരപ്പെടുത്താത്ത വിധത്തിൽ അവർക്ക് ആവശ്യമായ ഓർമിപ്പിക്കലുകൾ നൽകാൻ ഞാൻ പഠിച്ചു.”
ആൻജെലോയുടെ കുടുംബത്തിന് ദുഷ്കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. തന്റെ പുത്രിമാരെ ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കാൻ പഠിപ്പിച്ചിരുന്നത് എങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു: “ബൈബിൾ വാക്യങ്ങൾ ഞങ്ങൾ ഒന്നിച്ചിരുന്നു വായിക്കും. എന്നിട്ട് അവയിലെ ചില പദങ്ങളോ പദസമൂഹങ്ങളോ തിരഞ്ഞെടുത്ത് അത് എന്റെ കുട്ടികളുടെ ജീവിതസാഹചര്യത്തിന് എങ്ങനെ ബാധകമാകുന്നു എന്നു ഞാൻ വിശദീകരിക്കും. പിന്നീട്, സ്വന്തമായി ബൈബിൾ വായിക്കുമ്പോഴൊക്കെ അവർ ഗഹനമായി ചിന്തിക്കുന്നത് എനിക്കു കാണാൻ കഴിഞ്ഞു. ആ വചനം അവർക്ക് എന്ത് അർഥമാക്കുന്നുവെന്നു ധ്യാനിക്കുകയായിരുന്നു അവർ.”