പൊണ്ണത്തടി യഥാർഥത്തിൽ ഒരു പ്രശ്നമോ?
പൊണ്ണത്തടി യഥാർഥത്തിൽ ഒരു പ്രശ്നമോ?
“കൗമാരത്തിലെ പൊണ്ണത്തടി ഒരു പകർച്ചവ്യാധിപോലെ ആയിരിക്കുന്നു.”—എസ്. കെ. വാംഗ്നൂ, സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ്, ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി, ഡൽഹി, ഇന്ത്യ.
മേലുദ്ധരിച്ച വാക്കുകൾ ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ അപ്പാടെ മാറിയ ജീവിതശൈലിയുടെ ഒരു കറുത്ത ചിത്രം നൽകുന്നു. കൗമാരപ്രായത്തിലെ പൊണ്ണത്തടി ഇപ്പോൾ ആശങ്കാജനകമായ പ്രശ്നമായി മാറിയിരിക്കുന്നു. വ്യായാമം വെട്ടിച്ചുരുക്കുകയും ‘ചവറുഭക്ഷണ’ത്തോടു കൂടുതൽ അഭിനിവേശം കാണിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം ഒന്നിനൊന്നു കൂടിവരുകയാണ്. അത് ഈ പകർച്ചവ്യാധിയെ അനവധി രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു. കൗമാര ആരോഗ്യശാസ്ത്രത്തിന്റെ ഒരു കൺസൾട്ടന്റ് ഇപ്രകാരം പറയുന്നു: “മാനവ ചരിത്രത്തിലെ ഏറ്റവും പൊണ്ണത്തടിയുള്ള മനുഷ്യർ . . . [ബ്രിട്ടനിലെ] അടുത്ത തലമുറയായിരിക്കും.” ഗാർഡിയൻ വീക്ക്ലി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഒരുകാലത്ത് പൊണ്ണത്തടി മുതിർന്നവരുടെമാത്രം തലവേദനയായിരുന്നു. യുഎസ്-ൽ ആദ്യം തലപൊക്കിയ ഈ പ്രശ്നം ഇന്ന് ബ്രിട്ടനിലെ യുവതലമുറയെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഭക്ഷണക്രമവും മെയ്യനങ്ങാതെയുള്ള ജീവിതരീതിയും ആണ് കാരണം. ദീർഘകാലം പൊണ്ണത്തടിയുടെ പിടിയിലായിരിക്കുന്നത് അവരെ പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയിലേക്കു തള്ളിവിടും.”
ഫുഡ് ഫൈറ്റ് എന്ന പുസ്തകത്തിന്റെ രചയിതാക്കൾ പറയുന്നത് ഇങ്ങനെയാണ്: “ഭക്ഷണത്തോടു ബന്ധപ്പെട്ട ആഗോള പ്രശ്നമെന്ന നിലയിൽ അമിത തീറ്റിയും കുടിയും, ഇന്ന് വികലപോഷണത്തെ കടത്തിവെട്ടിയിരിക്കുന്നു.” ദി അറ്റ്ലാന്റിക് മന്ത്ലി എന്ന മാസികയിൽ ഡോൺ പെക്ക് ഇങ്ങനെ എഴുതി: “ഇപ്പോൾ ഏകദേശം 90 ലക്ഷം അമേരിക്കക്കാർ തങ്ങളെ ‘രോഗാതുരരാക്കുന്ന പൊണ്ണത്തടി’യുടെ പിടിയിലാണ്, അവർക്ക് 45 കിലോഗ്രാമോ അതിൽ കൂടുതലോ തൂക്കക്കൂടുതൽ ഉണ്ടെന്നർഥം.” അമിതതൂക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഐക്യനാടുകളിൽ വർഷംതോറും ഏകദേശം 3,00,000 അകാലമരണങ്ങൾക്കു വഴിതെളിക്കുന്നു, “പുകവലി കഴിഞ്ഞാൽ അടുത്ത കൊലയാളി.” പെക്ക് ഇങ്ങനെ കൂട്ടിച്ചേർത്തു: “ലോകജനസംഖ്യയുടെ ആരോഗ്യത്തെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളായ പട്ടിണിയുടെയും സാംക്രമികരോഗങ്ങളുടെയും സ്ഥാനം പെട്ടെന്നുതന്നെ പൊണ്ണത്തടി കൈയടക്കിയേക്കം.” അതുകൊണ്ട് പൊണ്ണത്തടിയുടെ ഭീഷണി കണ്ടില്ലെന്നു നടിക്കാൻ ആർക്കാണു കഴിയുക? തിന്നുക, കുടിക്കുക, ആരോഗ്യവാന്മാരായിരിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോ. വാൾട്ടർ സി. വില്ലെറ്റ് എഴുതുന്നു: “നിങ്ങൾ പുകവലിക്കുമോ ഇല്ലയോ എന്നതു കഴിഞ്ഞാൽ നിങ്ങളുടെ ഭാവി ആരോഗ്യം അളക്കാനുള്ള മാനദണ്ഡം നിങ്ങളുടെ ശരീരഭാരം എത്രയെന്നുള്ളത് ആയിരിക്കും.” ശ്രദ്ധിക്കുക, ഇവിടെ ഭാവി ആരോഗ്യത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്.
പൊണ്ണത്തടിയെ നിങ്ങൾ എങ്ങനെ നിർവചിക്കും?
ഒരാൾക്കു പൊണ്ണത്തടിയാണ്, അല്ലാതെ അൽപ്പം തൂക്കക്കൂടുതലല്ല ഉള്ളതെന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും? യു.എസ്.എ.-യിലുള്ള മിനെസൊട്ടയിലെ റോച്ചെസ്റ്ററിലുള്ള മേയോ ക്ലിനിക് ഇപ്രകാരം പറയുന്നു: “ലളിതമായി പറഞ്ഞാൽ, ശരീരത്തിലെ കൊഴുപ്പിന്റെ ആധിക്യത്താൽ ഉണ്ടാകുന്ന ഗുരുതരമായ തൂക്കക്കൂടുതലാണ് പൊണ്ണത്തടി.” എന്നാൽ ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം തൂക്കക്കൂടുതൽ ഉണ്ടോയെന്ന് നിങ്ങൾ എങ്ങനെ തീരുമാനിക്കും? ഉയരത്തിന് ആനുപാതികമായ തൂക്കം എത്രയാണെന്നു കാണിക്കുന്ന ചാർട്ടുകൾ ഒരു ഏകദേശ കണക്കു കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കും. ഒരാൾക്കു കേവലം തൂക്കക്കൂടുതൽ ഉണ്ടെന്നേയുള്ളോ അതോ അയാൾ പൊണ്ണത്തടിയുടെ അപകടമേഖലയിലേക്കു പ്രവേശിച്ചോയെന്ന് അതു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാക്കാം. (5-ാം പേജിലെ ചാർട്ട് കാണുക.) എന്നിരുന്നാലും, ശരീരഘടനയിലെ ഏതു വിശേഷതയാണ് തൂക്കക്കൂടുതലിന് ഇടയാക്കുന്നതെന്നു ചാർട്ട് കാണിക്കുന്നില്ല. മേയോ ക്ലിനിക് പറയുന്നു: “ശരീരത്തിന്റെ മൊത്തം ഭാരമല്ല മറിച്ച് കൊഴുപ്പിന്റെ അളവാണ് ശാരീരിക ആരോഗ്യത്തിന്റെ മെച്ചപ്പെട്ട സൂചകമായി വർത്തിക്കുന്നത്.” ഉദാഹരണത്തിന്, ഒരു കായികതാരത്തിന് മസ്സിലുകളും എല്ലുമുഴുപ്പും ഒക്കെയുള്ളതുകൊണ്ട് പൊതുവേ കൂടുതൽ തൂക്കം ഉണ്ടായിരിക്കും. അങ്ങനെയെങ്കിൽ, തൂക്കക്കൂടുതലിനും പൊണ്ണത്തടിക്കും കാരണമാകുന്ന അടിസ്ഥാന സംഗതികൾ എന്തൊക്കെയാണ്? അടുത്ത ലേഖനം ഈ ചോദ്യം പരിചിന്തിക്കുന്നതായിരിക്കും. (g04 11/8)