ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ചൈനയിലെ വൻമതിൽ ഇടിയുന്നു
“ചൈനയിലെ വൻമതിലിന്റെ മൂന്നിൽ രണ്ടുഭാഗം വിനോദസഞ്ചാരികളും വികസന പ്രവർത്തകരും പ്രകൃതി ശക്തികളും ചേർന്ന് നശിപ്പിച്ചിരിക്കുന്നു” എന്ന് ലണ്ടനിലെ വർത്തമാനപ്പത്രമായ ദ ഗാർഡിയൻ റിപ്പോർട്ടുചെയ്യുന്നു. “വേൾഡ് ഹെറിറ്റിജ് സൈറ്റിന്റെ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു . . . കുത്തിവരച്ചു വൃത്തികേടാക്കിയും പന്നിക്കൂടുകളും മറ്റും ഉണ്ടാക്കാനും കൽക്കരിഖനികളിലെ ഉപയോഗത്തിനും വേണ്ടി പൊളിച്ചെടുത്തും അതിന്റെ പല ഭാഗങ്ങളും നശിപ്പിച്ചിരിക്കുകയാണ്.” “ഭൂമിയിലെ ഏറ്റവും വലിയ സാംസ്കാരിക ദൃശ്യങ്ങളിൽ ഒന്ന്” എന്ന് ഈ മതിലിനെ വിശേഷിപ്പിച്ചിട്ടുള്ള ‘ലോക സ്മാരക ഫണ്ട്’ അടുത്തയിടെ അതിനെ ലോകത്തിലെ ഏറ്റവും അപകടഭീഷണിയിൽ ആയിരിക്കുന്ന വാസ്തുവിദ്യാസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിന്റെ സംരക്ഷണ ചുമതല വഹിക്കുന്നവർപോലും അതിന്റെ നാശത്തിനു കൂട്ടുനിന്നിരിക്കുന്നു. ഒരു സന്ദർഭത്തിൽ “വേണ്ടത്ര ധനശേഖരമോ പരിശീലനമോ ഇല്ലാത്ത സംരക്ഷണ ഉദ്യോഗസ്ഥർ,” ഈ മതിലിന്റെ 14 മീറ്റർ നീളമുള്ള ഒരു ഭാഗം—അതിന് 600 വർഷത്തെ പഴക്കമുണ്ടായിരുന്നു—ഇടിച്ചുകളയുന്നതിന് ഒരു വികസന പ്രവർത്തകന് അനുമതി നൽകിയതായി കാണുന്നു. ഈ വമ്പൻ മതിലിന്റെ അപാര നീളം—ആരംഭത്തിൽ അത് ഏകദേശം 6,400 കിലോമീറ്റർ ആയിരുന്നു—അതിനെ വേണ്ടപോലെ സംരക്ഷിക്കുന്നത് മിക്കവാറും അസാധ്യമാക്കിത്തീർക്കുന്നു. (g04 11/22)
കുറയുന്ന വിമാനാപകടങ്ങൾ
1950-നു ശേഷം—വിമാനാപകടങ്ങളുടെ രേഖകൾ ശേഖരിക്കാൻ തുടങ്ങിയത് ഈ വർഷം മുതലാണ്—ലോകത്ത് ഏറ്റവും കുറച്ചു വിമാനാപകടങ്ങൾ ഉണ്ടായത് 2003-ൽ ആണെന്ന് ഫ്ളൈറ്റ് ഇന്റർനാഷണൽ മാസിക റിപ്പോർട്ടു ചെയ്യുന്നു. 1990-നു ശേഷം വ്യോമഗതാഗതത്തിൽ 40 ശതമാനം വർധന ഉണ്ടായിട്ടും വെറും 702 പേർ മാത്രമാണ് 2003-ൽ വിമാനാപകടം മൂലം മരണമടഞ്ഞത്. ലണ്ടനിലെ ഡെയ്ലി ടെലിഗ്രാഫ പറയുന്നത്, “സുരക്ഷാക്രമീകരണത്തിൽ ഉണ്ടായ ഒരു മുന്നേറ്റമാണ്” ഇതിനു കാരണം എന്നാണ്. “മുമ്പു കണക്കുകൂട്ടലുകളിലെ പിഴവുകൾ നിമിത്തം വിമാനങ്ങൾ ഉയർന്ന പ്രതലങ്ങളിൽ ചെന്നിടിച്ച് തകരുമായിരുന്നു.” എന്നാൽ ഇപ്പോൾ, “ഗ്രൗണ്ട് അവേർനസ് വാണിങ് സിസ്റ്റം” എന്ന പുതിയൊരു സംവിധാനം നിലവിൽ വന്നിരിക്കുന്നു. എങ്കിലും ‘പിഴവറ്റ ഒന്നായി’ ഈ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കാനാവില്ല എന്നാണു പറയപ്പെടുന്നത്. പല വിമാനങ്ങളിലും ഈ സംവിധാനം ഇല്ലതാനും. (g04 10/22)
ടെലിവിഷനും കുഞ്ഞുങ്ങളുടെ മാനസികവളർച്ചയും
ദീർഘനേരം ടെലിവിഷൻ കാണുന്ന കുട്ടികൾക്ക് ആശയവിനിമയം നടത്തുന്നതുമായി ബന്ധപ്പെട്ടു ബുദ്ധിമുട്ടുണ്ടാകാൻ സാധ്യത കൂടുതലുള്ളതായി ജപ്പാനിലെ ശിശുരോഗവിദഗ്ധരുടെ സമിതിയിൽപ്പെട്ട ഡോക്ടർമാർ അഭിപ്രായപ്പെടുന്നതായി മൈനിച്ചി ഡെയ്ലി ന്യൂസ് റിപ്പോർട്ടുചെയ്യുന്നു. വാക്കുകൾ ഓർത്തിരിക്കാനും മാതാപിതാക്കളുമായി ദൃഷ്ടിസമ്പർക്കം നിലനിറുത്താനും മറ്റുള്ളവരുമായി ബന്ധങ്ങൾ സ്ഥാപിക്കാനും ഉള്ള ബുദ്ധിമുട്ട് അത്തരം കുട്ടികളുടെ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു. “കുട്ടികൾ മാതാപിതാക്കളോടൊപ്പം കളിക്കാനും പുറത്തുപോയി കളിക്കാനും കുറച്ചു സമയമേ എടുക്കുന്നുള്ളുവെങ്കിൽ അത് ആരോഗ്യകരമായ മാനസിക വളർച്ചയ്ക്കു തടസ്സം സൃഷ്ടിക്കാൻ സാധ്യതയുണ്ട്” എന്ന് സമിതി അംഗമായ ഹിറോമി ഊറ്റ്സൂമി പറയുന്നു. “ഭക്ഷണ സമയങ്ങളിലും മുലയൂട്ടുന്ന സമയത്തും ടെലിവിഷൻ ഓഫാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അതുപോലെ കുട്ടികളുടെ മുറിയിൽ ടെലിവിഷൻ, വീഡിയോകൾ, കമ്പ്യൂട്ടർ എന്നിവയൊന്നും വെക്കരുതെന്നും” സമിതി നിർദേശിക്കുന്നതായി റിപ്പോർട്ട് പറയുന്നു. “കുട്ടികൾ ടെലിവിഷനും വീഡിയോകളും കാണുന്നതു വിലക്കാനുള്ള ഡോക്ടർമാരുടെ നിർദേശം മാതാപിതാക്കൾ പിൻപറ്റിയതിനുശേഷം” ആശയവിനിമയം മെച്ചപ്പെട്ടതായും അതു ചൂണ്ടിക്കാണിക്കുന്നു. (g04 11/8)
മിതമായ വ്യായാമം ശുപാർശചെയ്യുന്നു
“ആഴ്ചതോറും 20 കിലോമീറ്റർ നടക്കുന്നതു പോലെയുള്ള, മിതമായ വ്യായാമം ആഹാരം സംബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങളൊന്നും പാലിക്കാത്ത വ്യക്തികളുടെ തൂക്കം വർധിക്കുന്നതു തടയാനും തൂക്കം കുറയ്ക്കാനും സഹായിച്ചേക്കാം,” എഫ്ഡിഎ കൺസ്യൂമർ റിപ്പോർട്ടുചെയ്യുന്നു. “40 മുതൽ 65 വരെ വയസ്സുള്ള, കൂടുതൽ സമയവും ഇരുന്നു കഴിച്ചുകൂട്ടുന്ന അമിതഭാരക്കാരായ 182 സ്ത്രീപുരുഷന്മാരെ” ഉൾപ്പെടുത്തി 8 മാസം നടത്തിയ ഒരു പഠനത്തിൽ “ശാരീരിക പ്രവർത്തനങ്ങളുടെ തോതും തൂക്കം കുറയുന്നതിന്റെ തോതും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നു” തെളിഞ്ഞു. പങ്കെടുത്തവരെ നാലു ഗ്രൂപ്പുകളായി തിരിച്ചു. എന്നാൽ അവർ തങ്ങളുടെ സാധാരണ ഭക്ഷണരീതി തന്നെ പിൻപറ്റി. അതിൽ മൂന്നു ഗ്രൂപ്പുകൾ വിവിധ അളവിലുള്ള വ്യായാമത്തിൽ ഏർപ്പെട്ടു. നാലാമത്തെ ഗ്രൂപ്പ് വ്യായാമം ചെയ്തില്ല. ആ ലേഖനം പറയുന്നു: “വ്യായാമം ചെയ്യാതിരുന്ന ഗ്രൂപ്പിലുള്ളവരുടെ തൂക്കം പഠന കാലയളവിൽ വർധിച്ചു. എന്നാൽ ആ ഗ്രൂപ്പുമായുള്ള താരതമ്യത്തിൽ, വ്യായാമത്തിൽ ഏർപ്പെട്ട എല്ലാ ഗ്രൂപ്പുകളിലുമുള്ളവർക്ക് ഇടുപ്പിന്റെയും അരക്കെട്ടിന്റെയും വണ്ണം ഗണ്യമായി കുറഞ്ഞു.” മിതമായ വ്യായാമത്തിലൂടെ തൂക്കം മിക്കപ്പോഴും നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഈ പഠനം കാണിക്കുന്നത്. ദിവസവും അരമണിക്കൂർ നടക്കുന്നത് അത്തരത്തിലുള്ള മിതമായ വ്യായാമത്തിൽപ്പെടുന്നു. (g04 11/22)