വിവാഹത്തിനുമുമ്പേ ഒരുമിച്ചുപാർക്കൽ നല്ല ദാമ്പത്യത്തിനുള്ള അടിസ്ഥാനമോ?
വിവാഹത്തിനുമുമ്പേ ഒരുമിച്ചുപാർക്കൽ നല്ല ദാമ്പത്യത്തിനുള്ള അടിസ്ഥാനമോ?
വിപരീത ലിംഗവർഗത്തിൽപ്പെട്ട രണ്ടുപേർ വിവാഹം കൂടാതെ ഒരുമിച്ചു പാർക്കുന്നത് “ലോകമെമ്പാടുമുള്ള വ്യവസായവത്കൃത രാജ്യങ്ങളിൽ ഇന്നൊരു സാധാരണ കാഴ്ചയാണ്,” ജേർണൽ ഓഫ് മാര്യേജ് ആൻഡ് ഫാമിലി പറയുന്നു. “ഇവരിൽ പകുതിയോളംപേർ, പൊരുത്തമുള്ളൊരു വിവാഹജീവിതം നയിക്കാൻ തങ്ങൾക്കു കഴിയുമോയെന്ന് ഉറപ്പാക്കാൻ വേണ്ടിയാണത്രേ ഇങ്ങനെ ചെയ്യുന്നത്.” അങ്ങനെയാണെങ്കിൽ, ഈ ക്രമീകരണം “പൊരുത്തമുള്ള ദമ്പതികളെമാത്രം സൃഷ്ടിക്കുകയും തുടർന്നുള്ള വിവാഹജീവിതം കൂടുതൽ സുദൃഢമാക്കുകയും ചെയ്യേണ്ടതാണ്,” ജേർണൽ കൂട്ടിച്ചേർക്കുന്നു.
“എന്നിരുന്നാലും തെളിവുകൾ കാണിക്കുന്നത് ഇതിനു നേർവിപരീതമാണ്.” ജേർണൽ തുടരുന്നു, “ഇങ്ങനെ വിവാഹം കഴിച്ചവരിൽ താഴ്ന്ന വൈവാഹിക സംതൃപ്തി, വിവാഹ ജീവിതത്തിലെ തീവ്രമായ വിയോജിപ്പുകൾ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കുറഞ്ഞ വിജയനിരക്ക്, വൈവാഹിക പ്രശ്നങ്ങളുടെ വർധന, ഒരുമിച്ചു ചെയ്യേണ്ട കാര്യങ്ങളിൽ വളരെക്കുറച്ചു സമയംമാത്രം പങ്കുപറ്റുക, പങ്കാളിക്കു തീരെ കുറഞ്ഞ പിന്തുണ നൽകുക, . . . ഇവ കൂടാതെ, വിവാഹജീവിതത്തിലേക്കു നേരിട്ടു പ്രവേശിക്കുന്ന ദമ്പതികളിൽനിന്നു വ്യത്യസ്തമായി, ഒരുമിച്ചുപാർത്തു വിവാഹിതരാകുന്നവരിൽ ബന്ധം പിരിയാനുള്ള സാധ്യതയും ഏറുന്നു.”
ഈ പഠനം വ്യക്തമാക്കുന്നതുപോലെ മനുഷ്യന്റെ ദൃഷ്ടിയിൽ ജ്ഞാനമെന്നു തോന്നുന്ന സംഗതികൾ യഥാർഥത്തിൽ തികച്ചും ഭോഷത്തമായിരുന്നേക്കാം. ഈ വസ്തുത യിരെമ്യാവു 10:23-ലെ പിൻവരുന്ന വാക്കുകളുടെ സത്യതയ്ക്ക് അടിവരയിടുന്നു: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും . . . കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” വിവാഹമെന്ന വിഷയത്തെക്കുറിച്ച് ഏറെ ഉത്കൃഷ്ടമായ ഒട്ടനവധി ബുദ്ധിയുപദേശം നൽകുന്ന, ദൈവവചനമായ ബൈബിളിലേക്കു നോക്കുന്നത് എത്ര ജ്ഞാനപൂർവമായിരിക്കും! (2 തിമൊഥെയൊസ് 3:16) ഉദാഹരണത്തിന്, വിവാഹബന്ധത്തെക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്പത്തി 2:24; മത്തായി 19:5.
വികലവും പലപ്പോഴും ചഞ്ചലവുമായ മനുഷ്യചിന്തയുടെ പിന്നാലെ പോകാതെ മേൽപ്പറഞ്ഞ ദിവ്യനിർദേശം പിൻപറ്റുന്നത് സന്തോഷനിർഭരവും നിലനിൽക്കുന്നതുമായ ഒരു വിവാഹബന്ധത്തിലേക്കുള്ള വാതിൽതുറക്കും.—സദൃശവാക്യങ്ങൾ 3:5, 6. (g04 11/22)