എന്റെ അഭ്യർഥന നിരസിക്കുന്നെങ്കിലോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
എന്റെ അഭ്യർഥന നിരസിക്കുന്നെങ്കിലോ?
നിങ്ങൾ അദ്ദേഹത്തെ സുഹൃത്തായാണു കണ്ടിരുന്നത്. അങ്ങനെയിരിക്കെ എങ്ങനെയോ അദ്ദേഹം നിങ്ങളുടെ ഹൃദയത്തിൽ കയറിക്കൂടി. ഒരുപക്ഷേ ആ നല്ല പെരുമാറ്റരീതികൾ, സംഭാഷണത്തിനിടയിൽ സമ്മാനിച്ച ഒരു പുഞ്ചിരി, ഒക്കെയായിരിക്കാം നിങ്ങളുടെ മനം കവർന്നത്. കാരണം എന്തുമാകട്ടെ, നാളുകൾ കഴിഞ്ഞിട്ടും മറുഭാഗത്തുനിന്ന് പ്രണയത്തിന്റെ ഒരു നേരിയ ലാഞ്ചനപോലും കാണുന്നില്ല. വെറും സൗഹൃദത്തിനപ്പുറം ഒരു ഇഷ്ടമുണ്ടോയെന്ന് ചോദിച്ചറിയാൻ നിങ്ങൾ തീരുമാനിക്കുന്നു. പക്ഷേ നിങ്ങളുടെ മനസ്സിൽ നെടുവീർപ്പുകളുയർത്തിക്കൊണ്ട് അദ്ദേഹം ആ അഭ്യർഥന ദയാപൂർവം നിരസിക്കുന്നു. *
സ്വാഭാവികമായും, അതു നിങ്ങളെ നൊമ്പരപ്പെടുത്തും. പക്ഷേ, അതിനോട് അമിതമായി പ്രതികരിക്കരുത്; കാര്യങ്ങൾ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് പുലർത്താൻ ശ്രമിക്കുക. നിങ്ങളുമായി ഒരു പ്രണയബന്ധം ആഗ്രഹിക്കുന്നില്ലെന്ന് ഒരു യുവാവ് ഇപ്പോൾ നിങ്ങളോടു പറഞ്ഞിരിക്കുകയാണ്. ഓർക്കുക, അദ്ദേഹത്തിന്റെ തീരുമാനം ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ വിലയിടിച്ചുകളഞ്ഞിട്ടില്ല, നിങ്ങളെ തുടർന്നും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിൽനിന്നു മറ്റുള്ളവരെ അതു തടയാനും പോകുന്നില്ല. വാസ്തവത്തിൽ തന്റെ ലക്ഷ്യങ്ങളും മുൻഗണനകളും മുൻനിറുത്തി ആയിരിക്കാം അദ്ദേഹം ആ തീരുമാനമെടുത്തത്, അല്ലാതെ നിങ്ങളെക്കുറിച്ചു മോശമായ അഭിപ്രായം ഉള്ളതുകൊണ്ടായിരിക്കില്ല.
ഒരു ക്രിസ്ത്യാനിയാണു നിങ്ങളെങ്കിൽ പിൻവരുന്ന വാക്കുകൾ നിങ്ങൾ ഓർത്തേക്കാം: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) സോണിയ * ഇങ്ങനെ പറയുന്നു: “നിങ്ങൾ ഇപ്പോഴും വിലപ്പെട്ടവർതന്നെയാണ്. അവിവാഹിതയെന്ന നിലയിൽ നിങ്ങൾ യഹോവയ്ക്കൊരു മുതൽക്കൂട്ടാണ്.” അത്യുന്നതനും മറ്റുള്ളവരും നിങ്ങൾക്ക് ഇത്രയേറെ മൂല്യം കൽപ്പിക്കുമ്പോൾ പിന്നെ നിങ്ങൾക്കെന്തിന് ആത്മാഭിമാനക്കുറവ് തോന്നണം?
എങ്കിൽപ്പോലും, ‘ഞാൻ ഒരു പരാജയമാണ്’ എന്ന തോന്നലോ ‘ഞാൻ യോജിച്ച ഇണയാകാൻ പറ്റിയവളല്ല’ എന്ന ഭയമോ നിങ്ങളെ വേട്ടയാടിയേക്കാം. ഈ ചെറുപ്പക്കാരന് ഈ അവസരത്തിൽ നിങ്ങളെ ‘ബോധിച്ചില്ലായിരിക്കാം’ എന്നതുകൊണ്ട് മറ്റാർക്കും നിങ്ങളെ ‘ബോധിക്കില്ല’ എന്ന് അതിനർഥമില്ല. (ന്യായാധിപന്മാർ 14:3) അതിനാൽ യോജിച്ച ഒരു വിവാഹ ഇണയെ കണ്ടെത്താനുള്ള നിങ്ങളുടെ അന്വേഷണത്തെ ഒരു പരാജയമായി കാണാതിരിക്കുക. ഏതായാലും ഈ യുവാവ് നിങ്ങൾക്കു പറ്റിയ ഇണയല്ലെന്നു തെളിഞ്ഞല്ലോ, അതു നിങ്ങളുടെ ശ്രമങ്ങളുടെ ഒരു പ്രയോജനമാണെന്നു തിരിച്ചറിയുക. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
അദ്ദേഹം നിങ്ങൾക്കു പറ്റിയതായിരുന്നോ?
ഭർത്താക്കന്മാർ “ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു” എന്നത് ബൈബിൾ കൽപ്പനയാണ്. (എഫെസ്യർ 5:28) കൂടാതെ ഭാര്യമാർക്കു ‘ബഹുമാനം കൊടുപ്പിൻ” എന്നും അതു ഭർത്താക്കന്മാരോടു കൽപ്പിക്കുന്നു. (1 പത്രൊസ് 3:7) ഇനി, നാം ഇപ്പോൾ ചർച്ച ചെയ്യുന്നതരം സാഹചര്യത്തെക്കുറിച്ചു പറയുകയാണെങ്കിൽ നിങ്ങളെ ഒരു സുഹൃത്തെന്ന നിലയിൽ കാണാൻ ഈ യുവാവിന് യാതൊരു മടിയുമില്ലായിരിക്കാം. എന്നാൽ നിങ്ങളോടു മറിച്ചു പ്രതികരിച്ചത് ഭാര്യയെന്നനിലയിൽ നിങ്ങളെ സ്നേഹിക്കാനോ ബഹുമാനിക്കാനോ അദ്ദേഹം ഇപ്പോൾ സജ്ജനല്ലെന്ന കാരണംകൊണ്ടാണ്. ആ തീരുമാനം എടുക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഒന്നു ചിന്തിക്കുക: അദ്ദേഹത്തിന് അങ്ങനെയാണു തോന്നുന്നതെങ്കിൽ അദ്ദേഹം നിങ്ങൾക്ക് അനുയോജ്യനായ ഭർത്താവ് ആയിരിക്കുമോ? തിരുവെഴുത്തുകൾ നിർദേശിക്കുന്നപ്രകാരം നിങ്ങളെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യാത്ത ഒരാളുടെ ഭാര്യയായി കഴിയുന്നതിന്റെ മനോവിഷമം ഒന്ന് ഓർത്തുനോക്കൂ!
നിങ്ങളുടെ പ്രണയാഭിലാഷം സഫലമാകാത്ത സ്ഥിതിക്ക് ഈ ചെറുപ്പക്കാരന്റെ പ്രവൃത്തികളെ ഒന്നുകൂടെ വിലയിരുത്താൻ ശ്രമിക്കുന്നത് മനോവ്യഥ ദൂരീകരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. മനസ്സിന്റെ എടുത്തുചാട്ടംകൊണ്ട് മറ്റേയാളുടെ വ്യക്തിപരവും ആത്മീയവുമായ പോരായ്മകൾ ചിലപ്പോഴൊക്കെ നമുക്കു കാണാൻ കഴിഞ്ഞെന്നുവരില്ല, എന്നാൽ മറ്റുള്ളവർക്ക് അതു ദൃശ്യമായിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെയുള്ളിൽ അദ്ദേഹത്തോടുള്ള പ്രണയം തളിർക്കുന്നത് അദ്ദേഹം അറിഞ്ഞിരുന്നതേയില്ലേ, അതോ നിങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ട് മനപ്പൂർവം നിങ്ങളുടെ വികാരങ്ങളെ തൊട്ടുണർത്തുകയായിരുന്നോ? ഒടുവിൽ പറഞ്ഞതാണു സത്യമെങ്കിൽ, ഒരു ക്രിസ്തീയ ഭർത്താവെന്ന നിലയിൽ സമാനുഭാവവും പരിഗണനയും പ്രകടമാക്കാൻ അദ്ദേഹം സജ്ജനല്ല എന്നല്ലേ അതു കാണിക്കുന്നത്? ആ സ്ഥിതിക്ക്, വേദനിപ്പിക്കുന്നതെങ്കിലും യാഥാർഥ്യം മനസ്സിലാക്കിയതു നന്നായില്ലേ?
മാർസ്യയുടെ കാര്യമെടുക്കുക. ഒരു യുവാവ് അവളോടു പ്രത്യേക താത്പര്യം കാണിക്കാൻ തുടങ്ങിയപ്പോൾ അവളുടെ മനസ്സിളകി. തന്നോടുള്ള വികാരമെന്താണെന്ന് അവൾ അയാളോടു തുറന്നു ചോദിച്ചു. പക്ഷേ, അവളുമായി ഇപ്പോഴുള്ളതിൽക്കവിഞ്ഞൊരു ബന്ധത്തിനു താത്പര്യമില്ലെന്നായിരുന്നു ആ യുവാവിന്റെ മറുപടി. ഈ മനോവ്യഥ ശമിപ്പിക്കാൻ അവളെ സഹായിച്ചത് എന്തായിരുന്നു? അവൾ പറയുന്നു: “വികാരങ്ങൾക്ക് അടിമപ്പെടുന്നതിനു പകരം ഞാൻ കാര്യങ്ങൾ ചിന്തിച്ചു വിലയിരുത്താൻ ശ്രമിച്ചു, അത് എന്നെ വളരെയധികം സഹായിച്ചു.” ഭർത്താക്കന്മാരോട് ബൈബിൾ അനുശാസിക്കുന്ന സംഗതികൾ ഓർമയിലേക്കു കൊണ്ടുവന്നപ്പോൾ അദ്ദേഹം അവ അനുവർത്തിക്കാൻ യോഗ്യത പ്രാപിച്ചില്ലെന്നുതന്നെ അവൾ തിരിച്ചറിഞ്ഞു. ഇത് നൈരാശ്യത്തെ മറികടക്കാൻ അവളെ സഹായിച്ചു.
ആൻഡ്രിയയ്ക്കും ഒരു യുവാവിൽനിന്ന് സമാനമായൊരു അനുഭവമുണ്ടായി. അവളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ പക്വതയില്ലായ്മ പ്രകടമായിരുന്നെന്ന് പിന്നീട് അവൾ തിരിച്ചറിഞ്ഞു. അദ്ദേഹം വിവാഹിതനാകാൻ തയ്യാറായിരുന്നില്ലെന്ന് അവൾക്കു മനസ്സിലായി, യാഥാർഥ്യത്തിനുനേരെ കണ്ണുതുറക്കാൻ യഹോവ സഹായിച്ചതിൽ അവൾ നന്ദിയുള്ളവളാണ്. അവൾ പറയുന്നു: “നിങ്ങളെ വ്രണപ്പെടുത്തുന്ന സാഹചര്യങ്ങളിൽനിന്നു സംരക്ഷിക്കാൻ യഹോവയ്ക്കു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ നിങ്ങൾക്ക് അവനിൽ ആശ്രയം വേണം.” ആദരണീയ പെരുമാറ്റത്തിന് ഉടമകളായ യുവാക്കളും ഇതുപോലുള്ള അഭ്യർഥന നിരസിച്ചിട്ടുണ്ട്. അതിന് അത്രതന്നെ ഘനമുള്ള കാരണങ്ങളുമുണ്ട്. എന്തായിരുന്നാലും തത്ഫലമായി ഉണ്ടാകുന്ന, മനസ്സിനെ മഥിക്കുന്ന വികാരങ്ങളുമായി നിങ്ങൾക്ക് എങ്ങനെ പൊരുത്തപ്പെടാനാകും?
വികാരങ്ങളും നിങ്ങളും
അദ്ദേഹത്തിന്റെ വിരുദ്ധ പ്രതികരണം ഉൾക്കൊള്ളാൻ നിങ്ങളുടെ ഹൃദയത്തിനു സമയം വേണ്ടിവന്നേക്കാം. നിങ്ങളുടെ മനസ്സിൽ അദ്ദേഹത്തോടുള്ള ഇഷ്ടം മൊട്ടിടാൻ സമയമെടുത്തതുപോലെ, ആ വികാരങ്ങളെ മനസ്സിൽനിന്നു നുള്ളിക്കളയാനും നിങ്ങൾക്കു സമയം ആവശ്യമാണ്. പ്രണയവികാരങ്ങൾ ഒരു വിളക്കണയ്ക്കുന്ന ലാഘവത്തോടെ കെടുത്തിക്കളയാനാവില്ല. ചിലപ്പോഴൊക്കെ അവയെല്ലാംകൂടി തിക്കിത്തിരക്കിവന്ന് നിങ്ങളെ വീർപ്പുമുട്ടിച്ചേക്കാം! അപ്പോഴൊക്കെ സംയമനം പാലിക്കുക. കാലം ആ മുറിവുകളുണക്കും. ആ വികാരങ്ങളെ എത്രയും വേഗം കുടഞ്ഞുകളയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതിനു വളമിട്ടുകൊടുക്കുന്നതരം ചിന്തകൾ ഒഴിവാക്കുക.
ഉദാഹരണത്തിന്, ആ ചെറുപ്പക്കാരനോടു ഹൃദയം തുറന്നപ്പോൾ നിങ്ങൾ പറഞ്ഞ ഓരോ വാക്കും ആംഗ്യവും മനസ്സിലേക്കു കൊണ്ടുവന്നുകൊണ്ട് കഴിഞ്ഞുപോയതിലേക്ക് ഊളിയിടാതിരിക്കുക. അത്തരം ചിന്തകൾക്കു കടിഞ്ഞാണിട്ടില്ലെങ്കിൽ എന്തു സംഭവിക്കും? അദ്ദേഹം അതു ശരിക്കും നിരസിക്കുകയായിരുന്നില്ല, വേറൊരു രീതിയിൽ സമീപിച്ചുനോക്കിയാൽ ചിലപ്പോൾ സമ്മതിച്ചേക്കും എന്നൊക്കെ നിങ്ങളുടെ മനസ്സുപറയാൻ അതു വഴിയൊരുക്കും. അദ്ദേഹത്തിന്റെ തോന്നലുകൾക്കു മാറ്റം വരുത്താൻ നിങ്ങൾക്കാവില്ലെന്ന യാഥാർഥ്യം മനസ്സിൽപ്പിടിക്കുക. നിങ്ങൾ എങ്ങനെയൊക്കെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം അതുതന്നെ ആയിരിക്കാനാണു സർവസാധ്യതയും.
മറ്റൊരു കെണിയാണ് പകൽക്കിനാവുകൾ. ഇനിയങ്ങോട്ട് നിങ്ങൾ രണ്ടുപേരും എന്നെന്നും സുഖമായി ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങൾ കിനാവുകൾ കണ്ടിരിക്കാം. അവ അനുഭൂതി പകർന്നേക്കാമെങ്കിലും അയഥാർഥമാണ്. ആ കിനാവുകൾക്കൊടുവിൽ നഷ്ടബോധം വീണ്ടും തലപൊക്കും, ഹൃദയം നീറിപ്പിടയും. സന്തോഷവും ഉള്ളുകത്തുന്ന നൊമ്പരവും ഇടകലർന്ന ഈ മാനസികാവസ്ഥ നാളുകളോളം നീണ്ടുനിന്നേക്കാം, നിങ്ങൾ അവയെ പടിയിറക്കിവിടുന്നതുവരെ.
പകൽക്കിനാവുകൾക്കുനേരെ ഹൃദയം കൊട്ടിയടയ്ക്കാൻ ശ്രമിക്കുക. അവയുടെ ആഗമനം അറിയുമ്പോൾത്തന്നെ എഴുന്നേറ്റ് എങ്ങോട്ടെങ്കിലും ഒന്നു നടക്കാൻ പോകുക. അല്ലെങ്കിൽ നിങ്ങളുടെ ചിന്തയെ വഴിതിരിച്ചുവിടുന്ന ഒരു കായികാധ്വാനം ചെയ്യുക. നിങ്ങളെ ഇടിച്ചുകളയുന്ന കാര്യങ്ങൾക്കു വിലക്കുകൽപ്പിച്ച് കെട്ടുപണി ചെയ്യുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (ഫിലിപ്പിയർ 4:8) ആദ്യമൊക്കെ ഇത് ബുദ്ധിമുട്ടായിരിക്കാം, എന്നാൽ നാളുകൾ കഴിയുമ്പോൾ നിങ്ങൾ ഈ പോരാട്ടത്തിൽ വിജയിക്കും, മനസ്സിലെ കനലുകൾ കെട്ടടങ്ങും.
ഉറ്റസുഹൃത്തുക്കൾക്കു നിങ്ങളെ സഹായിക്കാനാകും. സദൃശവാക്യങ്ങൾ 17:17) എന്നിരുന്നാലും സോണിയ ഒരു മുന്നറിയിപ്പു നൽകുന്നു: “കൂട്ടുകാരെല്ലാം നിങ്ങളുടെ അതേ പ്രായക്കാരാണെങ്കിൽ, അവിവാഹിതരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുമാണെങ്കിൽ അതു വലിയ ഗുണം ചെയ്യില്ല. നിങ്ങളെക്കാൾ പ്രായമുള്ളവരുടെ സൗഹൃദവും നിങ്ങൾക്ക് ആവശ്യമാണ്. കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാൻ അവർക്കു നിങ്ങളെ സഹായിക്കാനാകും.” എന്നാൽ നിങ്ങളുടെ വേദനകൾ അലിയിക്കുന്നതിന് ഇതിലുമൊക്കെ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരാളുണ്ടെന്ന് ഓർക്കുക.
(യഹോവ—ഒരു സുഹൃത്തും പിന്തുണയും
പുരാതന നാളിൽ ജീവിച്ചിരുന്ന വിശ്വസ്തനായ ഒരു മനുഷ്യൻ തനിക്കു നിരാശ തോന്നിയപ്പോൾ യഹോവയോടു സഹായത്തിനായി അപേക്ഷിച്ചു. എന്തായിരുന്നു ഫലം? അവൻ ഇപ്രകാരം എഴുതി: “എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർധിക്കുമ്പോൾ അങ്ങ് നൽകുന്ന ആശ്വാസം എന്നെ ഉൻമേഷവാനാക്കുന്നു.” (സങ്കീർത്തനം 94:19, പി.ഒ.സി ബൈബിൾ.) വിശ്വാസത്തോടെ യഹോവയോടു പ്രാർഥിക്കുന്നെങ്കിൽ അവൻ നിങ്ങൾക്കും സാന്ത്വനവും പിന്തുണയും നൽകും. ആൻഡ്രിയ ചെയ്തത് അതാണ്. അവൾ പറയുന്നു: “വേദനയിൽനിന്നു മുക്തി പ്രാപിച്ച് വീണ്ടും സാധാരണമട്ടിലാകാൻ പ്രാർഥന അത്യന്തം പ്രധാനമാണ്.” പ്രാർഥനയെക്കുറിച്ച് സോണിയയ്ക്കും പറയാനുണ്ട്: “വിലയുള്ളവരാണെന്ന തോന്നൽ ഉണ്ടായിരിക്കാൻ അതു നിങ്ങളെ സഹായിക്കുന്നു. മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടുമോ തിരസ്കരിക്കുമോ എന്നതിനെ ആശ്രയിച്ചല്ല നിങ്ങളുടെ മൂല്യം.”
ഒരു മനുഷ്യനും നിങ്ങളുടെ അന്തർഗതങ്ങളെ പൂർണമായി ഉൾക്കൊള്ളാൻ കഴിയില്ല, പക്ഷേ യഹോവയ്ക്കു കഴിയും. ഒരു ഇണയെ സ്നേഹിക്കാനും ഇണയുടെ സ്നേഹം അനുഭവിക്കാനും ഉള്ള ആഗ്രഹത്തോടെയാണ് അവൻ മനുഷ്യനെ സൃഷ്ടിച്ചത്. പ്രണയവികാരങ്ങളുടെ തീവ്രത അവനു നന്നായറിയാം, അതുപോലെ അതിനെ നിയന്ത്രിക്കുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്നും. അതുകൊണ്ട് നിങ്ങളുടെ ഉള്ളിലെ കനലണയ്ക്കാൻ അവനു നിങ്ങളെ സഹായിക്കാനാകും. കാരണം “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആകുന്നുവെന്ന് 1 യോഹന്നാൻ 3:20 പറയുന്നു.
സമനില കാക്കുക
വിവാഹത്തിന് സന്തുഷ്ടിയുടെ ഒരു വലിയ ഉറവായിരിക്കാനാകും, പക്ഷേ അതുമാത്രമല്ല സന്തുഷ്ടിയുടെ ഉറവ്. ദൈവത്തെ സേവിക്കുന്ന എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്ന ഒരു വികാരമാണ് സന്തോഷം, അത് വിവാഹിതരുടെ കുത്തകയല്ല. വാസ്തവത്തിൽ, അവിവാഹിതർക്ക് വിവാഹിതരെ അപേക്ഷിച്ചു കൂടുതലായ ചില പ്രയോജനങ്ങൾ അനുഭവിക്കാൻപോലും കഴിയുന്നു. അവർ 1 കൊരിന്ത്യർ 7:28 പറയുന്ന പ്രകാരം, “ജഡത്തിൽ കഷ്ടത” അനുഭവിക്കുന്നില്ല. ഈ കഷ്ടത സകല ദമ്പതികളും അനുഭവിക്കുന്ന പിരിമുറുക്കങ്ങളെയും സമ്മർദങ്ങളെയും അർഥമാക്കുന്നു. അവിവാഹിതർക്ക് വ്യക്തിപരമായി കൂടുതൽ സ്വാതന്ത്ര്യമുണ്ട്, അതുകൊണ്ടുതന്നെ അവർക്ക് യഹോവയുടെ സേവനത്തിൽ തങ്ങളുടെ ജീവിതം ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. അതുകൊണ്ട്, ബൈബിളിന്റെ പ്രബോധനം ശ്രദ്ധിക്കുക: ‘ഒരുത്തൻ വിവാഹം കഴിക്കുന്നതു നന്ന്; വിവാഹം കഴിക്കാതിരിക്കുന്നത് ഏറെ നന്ന്.’ (1 കൊരിന്ത്യർ 7:38, NW) നിങ്ങൾക്കു വിവാഹം കഴിക്കണമെന്നുള്ള തീവ്രാഭിലാഷം ഉണ്ടെങ്കിലും മേൽപ്പറഞ്ഞ ബൈബിൾ പ്രബോധനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനാൽ നിങ്ങൾക്കു സമനില കാക്കുന്നതിനും ഇപ്പോഴത്തെ സാഹചര്യം പരമാവധി ആസ്വദിക്കുന്നതിനും കഴിയും.
അഭ്യുദയകാംക്ഷികളായ ചില സുഹൃത്തുക്കൾ നിങ്ങളോട് ഇങ്ങനെ പറഞ്ഞേക്കാം, “വിഷമിക്കേണ്ടന്നേ, ഒരു ദിവസം നിനക്കൊരു രാജകുമാരനെത്തന്നെ കിട്ടും.” ശരിയാണ്, നിങ്ങളുടെ ഒരു പ്രണയാഭ്യർഥന നിരസിക്കപ്പെട്ടെന്നു കരുതി ജീവിതകാലം മുഴുവൻ നിങ്ങൾ ഏകാകിനിയായി കഴിയേണ്ടിവരില്ല. എങ്കിൽപ്പോലും, ഒരു ക്രിസ്തീയ യുവതിയായ കാൻഡീസിന്റെ ന്യായവാദം ശ്രദ്ധിക്കുക: “ഞാൻ യഹോവയിൽ ആശ്രയിക്കുകതന്നെ ചെയ്യുന്നു. എന്നെ സന്തോഷിപ്പിക്കാൻ അവൻ എനിക്കൊരു ഭർത്താവിനെത്തന്നെ തരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആ ശൂന്യത നികത്താൻ എനിക്കാവശ്യമായത് അവൻ നൽകുമെന്ന് എനിക്കറിയാം.” ഇത്തരം ശുഭോതർക്കമായ ചിന്തകൾ പ്രണയനിരസനത്തിന്റെ നൈരാശ്യത്തിൽനിന്നു കരകയറാൻ അവളെ സഹായിച്ചിരിക്കുന്നു.
ഈ ലോകത്തിൽ പ്രണയം പലപ്പോഴും നീർക്കുമിളകൾപോലെയാണ്. പല വിവാഹങ്ങളും അങ്ങനെതന്നെ. എന്നാൽ നിങ്ങൾ യഹോവയിൽ ആശ്രയിക്കുകയും അവന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ ആത്മനൊമ്പരങ്ങൾ ആനന്ദത്തിനു വഴിമാറാൻ അവൻ ഇടയാക്കും. ദാവീദ് രാജാവിനെപ്പോലെ നിങ്ങൾക്കും ഇങ്ങനെ പറയാൻ കഴിയും: “കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല. യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.”—സങ്കീർത്തനം 38:9, 15.
[അടിക്കുറിപ്പുകൾ]
^ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്കിഷ്ടമാണെന്ന് ഞാൻ എങ്ങനെ പറയും?” (2004 നവംബർ 8) എന്ന ലേഖനത്തിൽ, ചില ദേശങ്ങളിൽ ഒരു സ്ത്രീ പുരുഷനെ സമീപിച്ച് തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നത് നാട്ടുനടപ്പ് അല്ലായിരിക്കാമെന്നു പറയുകയുണ്ടായി. ബൈബിൾ ഈ രീതിയെ കുറ്റംവിധിക്കുന്നില്ലെങ്കിലും മറ്റുള്ളവരെ ഇടറിക്കാതിരിക്കാൻ അതു ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട്, ദൈവാനുഗ്രഹം നേടാൻ ആഗ്രഹിക്കുന്നവർ, മേൽപ്പറഞ്ഞതുപോലുള്ള ഒരവസ്ഥയെ അഭിമുഖീകരിക്കുമ്പോൾ ബൈബിളിന്റെ ഈ ബുദ്ധിയുപദേശം അടുത്തു പിൻപറ്റേണ്ടതുണ്ട്.—മത്തായി 18:6; റോമർ 14:13; 1 കൊരിന്ത്യർ 8:13.
^ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[14-ാം പേജിലെ ചിത്രങ്ങൾ]
ദൈവം പ്രദാനം ചെയ്യുന്ന സഹായത്തിൽനിന്നു പ്രയോജനം നേടുക