കടൽക്കുതിരകൾ കടലിലെ നർത്തകർ
കടൽക്കുതിരകൾ കടലിലെ നർത്തകർ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
പ്രണയവിവശരായ യുവമിഥുനങ്ങളിൽ അനുരാഗത്തിന്റെ അരുണിമ പടർന്നു. അവൾ അംഗീകാരത്തിന്റെ കടാക്ഷമെറിയുമ്പോൾ അവന് ഒരുകോടി ജന്മസാഫല്യം. തുടർന്ന് ഒരു നനുത്ത സ്പർശനം, പിന്നെ ഒരു ഗാഢമായ ആശ്ലേഷം. പ്രഭാതത്തിന്റെ ഇളംകിരണങ്ങൾ അവരെ തഴുകിയെത്തവേ പ്രകൃതിയുടെ ഏറ്റവും ചേതോഹരമായ ഒരു നൃത്തരംഗത്തിലേക്ക് അവർ അടിവെച്ചു തുടങ്ങുകയായി—അതാണ് കടൽക്കുതിരകളുടെ നടനം.
“കടൽക്കുതിരകൾ ഒരു വിസ്മയമാണ്, അന്യാദൃശ്യവും മനംകവരുന്നതുമായ ഒന്ന്,” സമുദ്രഗവേഷകനായ ഡോ. കിത്ത് മാർട്ടിൻ സ്മിത്ത് പറയുന്നു. എന്നിരുന്നാലും, ഇവയെ ഏതു ഗണത്തിൽപ്പെടുത്തണമെന്ന് കഴിഞ്ഞ കാലങ്ങളിൽ ആളുകൾക്കു തീർച്ചയില്ലായിരുന്നു. ആദ്യകാലങ്ങളിലെ പ്രകൃതിശാസ്ത്രജ്ഞർ ഇവയെ ഹിപ്പോകാംപസ് എന്ന ജനുസ്സിൽപ്പെടുത്തി. പൗരാണിക കഥകളിലെ മത്സ്യത്തിന്റെ വാലുള്ള കുതിരകൾക്കും ഇതേ പേരായിരുന്നു. അവ ഗ്രീക്കുകാരുടെ സമുദ്രദേവനായ പോസിഡോണിന്റെ രഥം വലിച്ചിരുന്നതായി സങ്കൽപ്പിക്കപ്പെട്ടിരുന്നു.
തീ തുപ്പുന്ന വ്യാളികളുടെ കുഞ്ഞുങ്ങളാണു കടൽക്കുതിരകളെന്നു പറഞ്ഞ് ആളുകളെ കബളിപ്പിച്ച് മധ്യകാലഘട്ടങ്ങളിലെ കച്ചവടക്കാർ ഇവയെ വിറ്റഴിച്ചിരിക്കാമെന്നു പറയപ്പെടുന്നു. എന്നാൽ കടൽക്കുതിരകൾ, നല്ല കട്ടിയുള്ള പുറംകുപ്പായമുള്ള ഒരുതരം മത്സ്യം മാത്രമാണ് എന്നതാണു വാസ്തവം. പക്ഷേ അതിന്റെ ആകൃതി മിക്ക മത്സ്യങ്ങളുടേതിൽനിന്നും വ്യത്യസ്തമാണ്, അവയെപ്പോലെ നീന്തുകയുമില്ല. മെല്ലെ ഒഴുകിനീങ്ങുകയോ നിൽക്കുന്ന സ്ഥലത്തുനിന്നു ദൂരെയെങ്ങും പോകാതെ പൊന്തിക്കിടക്കുകയോ ചെയ്യുന്ന ഇക്കൂട്ടരെ കണ്ടാൽ, ലോലമായ പളുങ്കു കുതിരകളാണെന്നും ചതുരംഗക്കളത്തിലെ കുതിരകൾക്കു ജീവൻവെച്ചതാണെന്നും തോന്നും.
ഉഷ്ണജലസമൃദ്ധമായ തീരക്കടലുകളിലാണ് ഇവയെ സാധാരണമായി കാണുന്നത്. അവയുടെ ആകൃതിയിലെയും വലുപ്പത്തിലെയും വൈവിധ്യം നമ്മെ അതിശയിപ്പിക്കും. വിദഗ്ധർ കണക്കാക്കുന്ന പ്രകാരം ഇവ 33 മുതൽ 70-ലധികംവരെ ഇനങ്ങൾവരും. നിങ്ങളുടെ കൈനഖത്തിന്റെ വലുപ്പം മാത്രമുള്ള കുള്ളൻ കടൽക്കുതിര, 30 സെന്റിമീറ്ററിൽ അധികം നീളംവെക്കുന്ന കുടവയറൻ കടൽക്കുതിര എന്നിവ ഇക്കൂട്ടരിൽ ചിലരാണ്.
പല്ലില്ല, വയറില്ല, എങ്കിലും കുശാൽതന്നെ!
കുതിരയുടേതുപോലുള്ള തലയും എല്ലുപോലെ കട്ടിയുള്ള പുറംചട്ടയും കുരങ്ങിന്റേതുപോലുള്ള വാലും ഒക്കെ ചേർന്ന ഇവയുടെ വിചിത്രരൂപം, നീന്തിത്തുടിച്ചു നടക്കുന്നതിനെക്കാൾ എവിടെയെങ്കിലും കുറ്റിയടിച്ചുനിൽക്കുന്നതിനാണ് ഏറെ അനുയോജ്യം. ഇവ ഒരു ജലസസ്യത്തിലോ മറ്റോ വാലുകൊണ്ടു ചുറ്റിപ്പിടിച്ച് ദിവസത്തിന്റെ അധികസമയവും അവിടെത്തന്നെ നിൽക്കും. ഒപ്പം ശാപ്പാടും തരപ്പെടുത്തും. എങ്ങോട്ടെങ്കിലും പോകണമെങ്കിൽ പുറകിലുള്ള ഒരു കൊച്ചുചിറക് ഇവയെ മെല്ലെ മുന്നോട്ട് തള്ളും, സ്റ്റിയറിങ്ങായി വർത്തിക്കുന്നത് പാർശ്വച്ചിറകുകളാണ്. അവയുടെ ആന്തരിക വാതാശയത്തിലെ (swim bladder) വായുവിന്റെ അളവ് ക്രമീകരിച്ച് ഒരു അന്തർവാഹിനിപോലെ അവ ഉയരുകയും താഴുകയും ചെയ്യുന്നു.
വിശന്നുവലഞ്ഞാൽ പിന്നെ ആക്രാന്തമാണ് ഇതിന്. കൊച്ചുചെമ്മീനുകളോ മറ്റു ക്രസ്റ്റേഷ്യനുകളോ അടുത്തുകൂടെയെങ്ങാനും പോയാൽമതി വെള്ളത്തോടൊപ്പം നിമിഷങ്ങൾക്കുള്ളിൽ അവ ഇഷ്ടന്റെ വായിലെത്തും. എല്ലുകളാൽ നിർമിതമായ ഇവയുടെ മോന്ത ആഹാരം വായിലേക്കു ശക്തിയായി വലിച്ചെടുക്കാൻ സഹായിക്കുന്നു. ഇക്കൂട്ടർക്ക് പല്ലോ ദഹനത്തിന് ആമാശയമോ ഒന്നുമില്ലാത്തതിനാൽ ആവശ്യമായ പോഷണം കിട്ടണമെങ്കിൽ ദിവസവും 50 ചെമ്മീനിനെയെങ്കിലും അകത്താക്കണം.
സമർഥരായ ഈ വേട്ടക്കാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല, കാരണം അമ്പരപ്പിക്കുന്ന കാഴ്ചശക്തിയാണ് ഇക്കൂട്ടർക്കുള്ളത്. ഒരു കണ്ണ് ഇരയ്ക്കായി പരതുമ്പോൾ കക്ഷിക്കു മറ്റേ കണ്ണുകൊണ്ട് പിന്നിൽ പരതാൻ കഴിയും. മനുഷ്യ നേത്രങ്ങൾക്കു തിരിച്ചറിയാവുന്നതിലും നിറഭേദങ്ങൾ ഇവയുടെ കണ്ണിനു തിരിച്ചറിയാം. മിക്ക മത്സ്യങ്ങളെക്കാളും സൂക്ഷ്മമായി കാണാനും ഇവയ്ക്കു കഴിയും.ഇനി, മറ്റു ജീവികളുടെ ശാപ്പാടായിത്തീരാതിരിക്കാൻ ഇവ ശ്രദ്ധിച്ചേപറ്റൂ. ഞണ്ടുകൾ, ആമകൾ എന്നീ ഇരപിടിയന്മാരുടെ കണ്ണിൽപ്പെടാതിരിക്കാൻ മിക്ക ഇനങ്ങളും കടൽപ്പുല്ലുകൾ, പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ എന്നിവിടങ്ങളിൽ അഭയംതേടുന്നു. തൊലിപ്പുറത്തെ പാടുകളും ശരീരത്തിൽ ജലസസ്യങ്ങൾപോലെ തോന്നിക്കുന്ന ചില വളർച്ചകളും പരിസരത്തിനു ചേരുന്ന വിധത്തിൽ അതിവിദഗ്ധമായി ത്വക്കിന്റെ നിറംമാറ്റാനുള്ള കഴിവും ചേരുമ്പോൾ തിരിച്ചറിയാനാകാത്തവിധം ചുറ്റുപാടുകളുമായി പൂർണമായി താദാത്മ്യം പ്രാപിക്കാൻ ഇവയ്ക്കു കഴിയും. “ഈ പ്രച്ഛന്നവേഷക്കാരെ കണ്ടുപിടിക്കാൻ ശ്രമിച്ചാലോ, അവ നിങ്ങളെ ശരിക്കും വെള്ളംകുടിപ്പിക്കും,” ഗവേഷകനായ റൂഡി ക്വിറ്റർ പറയുന്നു.
നടനവും പ്രണയവും
മറ്റു മിക്കമത്സ്യങ്ങളിൽനിന്നും വ്യത്യസ്തമായി, കടൽക്കുതിരകളുടെ ദാമ്പത്യം ആജീവനാന്തമാണ്, ഇവ വളരെ വിരളമായേ ഇണയെ പിരിഞ്ഞിരിക്കാറുള്ളൂ. പുലർവെളിച്ചമെത്തുമ്പോൾ ഇണകൾ തങ്ങളുടെ ആത്മബന്ധമുറപ്പിക്കുന്ന അനന്യമായ ഒരു നടനവേളയ്ക്ക് അരങ്ങൊരുക്കുന്നു. “കടൽക്കുതിരകളുടെ നൃത്തം നയനമോഹനമാണ്, മനോജ്ഞമാണ്, നോക്കിയിരിക്കാൻ എന്തുരസമാണെന്നോ,” കടൽക്കുതിരകളെ പ്രജനനം നടത്തുന്ന ട്രേസി വാർലാൻഡ് പറയുന്നു. നൃത്തം അവസാനിക്കുമ്പോൾ രണ്ടുപേരും താന്താങ്ങളുടെ പതിവുസ്ഥലത്തുപോയി ‘നങ്കൂരമിട്ടു’ കിടക്കുന്നു, പിന്നെ ശാപ്പാടു തരപ്പെടുത്തുകയായി. ഇണചേരൽ നൃത്തം വളരെയേറെ സങ്കീർണമാണ്. പെണ്ണിന്റെ സാമീപ്യമറിയുമ്പോൾ ആൺകടൽക്കുതിര തന്റെ സഞ്ചി വീർപ്പിക്കുന്നു, ഉജ്ജ്വലമായ നിറമണിയുന്നു, എന്നിട്ട് അവൾ നോക്കിനിൽക്കെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നു. പിന്നെ രണ്ടുപേരും അന്യോന്യം മെല്ലെ വട്ടംചുറ്റി, വാലുകൾ പിണച്ചുചേർക്കുന്നു. ഒന്നിച്ചു ചുഴറ്റിത്തിരിയുന്ന ഇണകൾ കുതിച്ചുപായുന്ന കുതിരകളെപ്പോലെ കടൽത്തട്ടിലാകമാനം പാഞ്ഞുനടന്ന് പലവിധ കേളികളാടുന്നു. ഉയർന്നുവരുക, താഴേക്കുപോകുക, വട്ടംതിരിയുക, നിറംമാറുക എന്നിങ്ങനെ അരമണിക്കൂർനേരം അവർ ഒന്നിച്ച് ആനന്ദക്രീഡകളിൽ ആറാടുന്നു.
ഈ ഇണചേരൽ നൃത്തം മാതാപിതാക്കളാകാൻ പോകുന്നതിന്റെ മുന്നോടിയാണ്. “ഇണചേരൽ കാലം സമീപിക്കവേ, കടൽക്കുതിരകളുടെ നൃത്തസമയം ദീർഘിക്കുന്നു, കൂടെക്കൂടെ നൃത്തം ചെയ്യുന്നു. അത് ദിവസത്തിൽ ഉടനീളം പലതവണ ആവർത്തിച്ചേക്കാം,” ക്വിറ്റർ പറയുന്നു. “നൃത്തം അതിന്റെ പരമകാഷ്ഠയിലെത്തുമ്പോൾ, വാലുകൾ കൂട്ടിപ്പിണച്ച് ശരീരം പരസ്പരം ചേർത്ത് ഇണകൾ മെല്ലെ ജലോപരിതലത്തിലേക്ക് ഉയരുന്നു. അപ്പോൾ പെൺകടൽക്കുതിര ആണിന്റെ കംഗാരുസഞ്ചിപോലുള്ള ഒരു അറയിലേക്ക് മെല്ലെ തന്റെ അണ്ഡങ്ങൾ നിക്ഷേപിക്കുന്നു.” തുടർന്ന് അച്ഛനാകാൻ പോകുന്ന ആൺപ്രജ തന്റെ സഞ്ചിക്കുള്ളിലെ നേർത്ത പടലത്തിൽ ഇവ സുരക്ഷിതമായി ഉറപ്പിക്കാൻ ഒരു ശാന്തസ്ഥലം കണ്ടുപിടിക്കുന്നു. അവൻ അണ്ഡത്തിൽ ബീജസങ്കലനവും നടത്തുന്നു. അങ്ങനെ ജന്തുലോകത്തിലെ ഏറ്റവും അനന്യസാധാരണമായ ഗർഭാവസ്ഥയ്ക്കു തുടക്കമായി.
ഗർഭംപേറുന്ന ആൺപ്രജകൾ!
“ആൺകടൽക്കുതിരകൾ ഗർഭംധരിച്ച് കുഞ്ഞുങ്ങൾക്കു ജന്മംനൽകുന്നത് ഒരു വിസ്മയമാണെന്ന് എനിക്കു തോന്നുന്നു,”
ഒരു സ്ത്രീ പറഞ്ഞു. “പുരുഷന്മാർ ഗർഭംധരിക്കുന്നത് എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്,” മറ്റൊരു സ്ത്രീ തമാശയായി പറഞ്ഞു. ഒരു ആൺകടൽക്കുതിര ഒറ്റവർഷംതന്നെ തുടർച്ചയായി ഏഴു തവണ ഗർഭംപേറിയത്രേ! ഓരോന്നിനും 21 ദിവസത്തെ ദൈർഘ്യമുണ്ടായിരുന്നു.കുഞ്ഞുങ്ങൾ അച്ഛന്റെ സഞ്ചിയിലെ ചൂടേറ്റ് പറ്റിപ്പിടിച്ചുകിടക്കുമ്പോൾ അവർക്കു പ്രാണവായുവും പോഷകങ്ങളും എത്തിക്കാൻ രക്തക്കുഴലുകളുടെ ഒരു സമ്പൂർണശൃംഖല തയ്യാറായിട്ടുണ്ടായിരിക്കും. സമയം കടന്നുപോകവേ, സഞ്ചിക്കുള്ളിലെ ഉപ്പുരസത്തിന്റെ തോത് ഉയരുന്നു, ഇത് കടൽവെള്ളത്തിലെ ജീവിതത്തിനു കുഞ്ഞുങ്ങളെ സജ്ജരാക്കാനാണ്. പ്രസവസമയം വന്നെത്തുമ്പോൾ അച്ഛന്റെ പേറ്റുനോവ് മണിക്കൂറുകൾ മുതൽ രണ്ടു ദിവസംവരെ നീണ്ടുനിന്നേക്കാം. ഒടുവിൽ അച്ഛന്റെ ‘ഗർഭപാത്രം’ തുറക്കുന്നു, കുഞ്ഞുങ്ങൾ പടിപടിയായി പുറംലോകത്തേക്കെത്തുകയായി. ഓരോ ഇനങ്ങളെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിനു വ്യത്യാസമുണ്ട്, എന്നിരുന്നാലും അത് 1,500 എണ്ണംവരെ ആകാറുണ്ട്.
വളർത്തുമത്സ്യം, കൗതുകവസ്തു, ഔഷധം
അനവധിയായി പെറ്റുപെരുകുന്നുണ്ടെങ്കിലും ലോകമൊട്ടാകെ ഇവയുടെ നിലനിൽപ്പ് ഇന്നു ഭീഷണിയിലാണ്. ഈ ഭീഷണിയാകട്ടെ ദിവസംചെല്ലുന്തോറും വർധിച്ചുവരുകയുമാണ്. വർഷംതോറും മൂന്നു കോടി കടൽക്കുതിരകൾ ലോകവിപണിയിലെ വിൽപ്പനച്ചരക്കായിക്കൊണ്ടിരിക്കുന്നുവെന്ന് ചില അധികാരികൾ കണക്കാക്കുന്നു. ഇവയിൽ മിക്കവയും വന്നെത്തുന്നത് ഏഷ്യയിലെ പാരമ്പര്യവൈദ്യത്തിന്റെ ഔഷധവിപണിയിലാണ്. അവയെ ആസ്ത്മയും ഒടിവും മുതൽ ലൈംഗികശേഷിയില്ലായ്മ വരെയുള്ള രോഗങ്ങളുടെ നീണ്ടനിരയ്ക്കു മരുന്നായി ഉപയോഗിക്കുന്നു.
വർഷംതോറും ഏകദേശം പത്തുലക്ഷം കടൽക്കുതിരകളെ കൗതുകവസ്തു നിർമാണത്തിനായി വകവരുത്തുന്നു. കീ ചെയിനുകൾ, പേപ്പർവെയ്റ്റുകൾ, ബ്രോച്ചുകൾ തുടങ്ങിയവ നിർമിക്കാനാണിത്. ട്രോളിങ്, പവിഴപ്പുറ്റുനിരകളിൽ ഡൈനമൈറ്റു പൊട്ടിക്കുന്നത്, മലിനീകരണം എന്നിവ കടൽക്കുതിരകളുടെ ലോലമായ തീരദേശ ആവാസവ്യവസ്ഥയെ തകിടംമറിക്കുന്നു. അക്വേറിയങ്ങളിലെ ഉപയോഗത്തിനായും ഇവറ്റകളെ പിടിച്ചു വിൽക്കാറുണ്ട്. പക്ഷേ, അവയ്ക്ക് പ്രത്യേകതരം ഭക്ഷണം ആവശ്യമായതിനാലും പലതരം രോഗങ്ങൾ അവയെ ബാധിക്കുന്നതുകൊണ്ടും ബന്ധനത്തിൽ അതിജീവിക്കുന്നവ വിരളമാണ്.
കടലുകളാകുന്ന അവയുടെ ഊഷ്മളഭവനങ്ങളിൽനിന്നു നിഷ്കരുണം അവയെ പറിച്ചുമാറ്റുന്ന ഈ ഏർപ്പാടിനു തടയിടാൻ ചില നിയമ നടപടികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിൻപ്രകാരം, കടൽക്കുതിരകളുടെ കയറ്റുമതി പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ഒരുതരത്തിലും ഭീഷണിയല്ലെന്നു പല രാജ്യങ്ങളും തെളിയിക്കേണ്ടതുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഇവയെ കൃത്രിമ ചുറ്റുപാടുകളിൽവെച്ചുതന്നെ പ്രജനനം നടത്തുന്ന ഒരു ചെറിയകൂട്ടം ആളുകളുണ്ട്. മെച്ചപ്പെട്ട പ്രജനനരീതികളും സാങ്കേതികവിദ്യകളും അക്വേറിയം വിപണിക്കുവേണ്ടി ഇവയെ ഉത്പാദിപ്പിക്കാൻ ഇവരെ സഹായിക്കുന്നു.
കടൽക്കുതിരകളുടെ ഭാവി, സമുദ്രങ്ങളുടെതന്നെ ഭാവിയെ ആശ്രയിച്ചാണിരിക്കുന്നത്. “മനുഷ്യജാതിയുടെ കൈകടത്തൽ ലോകസമുദ്രങ്ങൾക്കുമേൽ ഭീഷണിയുടെ നിഴൽ വിരിച്ചിരിക്കുന്നു. ആഴിയുടെ ആഴങ്ങളിൽ നാം ആർത്തിയോടെ കൈയിട്ടുവാരുകയാണ്,” ക്വിറ്റർ വ്യസനത്തോടെ പറയുന്നു. മനുഷ്യകുലത്തിന്റെ “പുരോഗതിയുടെ” ഭ്രാന്തമായ താളങ്ങളിൽ നീരാഴിയിലെ ലോലമായ ഈ നടന സൗകുമാര്യങ്ങൾക്കു താളംപിഴയ്ക്കുമോ? അങ്ങനെ ഒടുവിൽ അവ രംഗത്തുനിന്നുതന്നെ പോയ്മറയുമോ? “നമുക്ക് നല്ലതിനായി പ്രത്യാശിക്കാം,” മാർട്ടിൻ സ്മിത്ത് പറയുന്നു. “ആളുകൾ പൊതുവേ ഞങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഭൂഗ്രഹത്തിലെ ജീവജാലങ്ങളെ ആർദ്രതയോടെ പരിപാലിക്കണമെന്നു കൂടുതൽ ആളുകളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളുടെ ജോലി. അതിനോട് അനുകൂല പ്രതികരണം ഉണ്ടാകുമ്പോൾ മാറ്റം സുനിശ്ചിതം. നമുക്ക് കടൽക്കുതിരകളെ സംരക്ഷിക്കാൻ കഴിഞ്ഞാൽ, ഒരുപക്ഷേ കടലുകളെയും സംരക്ഷിക്കാനാകും.” ശരിയായിരിക്കാം. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, പ്രത്യാശ പകരുന്ന കൂടുതൽ ആശ്രയയോഗ്യമായ ഒരു ഉറവിടമുണ്ട്.—വെളിപ്പാടു 14:7.
[15-ാം പേജിലെ ചിത്രം]
കുള്ളൻ കടൽക്കുതിര (യഥാർഥ വലുപ്പം)
[കടപ്പാട്]
© Reinhard Dirscherl/Visuals Unlimited
[16-ാം പേജിലെ ചിത്രങ്ങൾ]
പരിസരത്തിനു ചേരുന്ന വിധത്തിൽ അതിവിദഗ്ധമായി ത്വക്കിന്റെ നിറംമാറ്റാനുള്ള കഴിവ് കടൽക്കുതിരകൾക്കുണ്ട്
കുറിയതലയൻ കടൽക്കുതിര
കുടവയറൻ കടൽക്കുതിരകൾ
വരയൻ കടൽക്കുതിര
[16-ാം പേജിലെ ചിത്രം]
കിരീടധാരിയായ കടൽക്കുതിര
[17-ാം പേജിലെ ചിത്രം]
കുറിയതലയൻ കടൽക്കുതിരകൾ
[17-ാം പേജിലെ ചിത്രം]
കുറിയതലയൻ ആൺകടൽക്കുതിരയുടെ പ്രസവം
[17-ാം പേജിലെ ചിത്രം]
കുറിയതലയൻ കടൽക്കുതിരയുടെ കുഞ്ഞുങ്ങൾ
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
വരയൻ കടൽക്കുതിര: © Ken Lucas/Visuals Unlimited; മറ്റെല്ലാ ചിത്രങ്ങളും: Rudie H Kuiter
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Rudie H Kuiter