വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെച്ചിയയിലെ ധാന്യമില്ലുകൾ അവിടെ ജീവിതം എങ്ങനെയായിരുന്നു?

ചെച്ചിയയിലെ ധാന്യമില്ലുകൾ അവിടെ ജീവിതം എങ്ങനെയായിരുന്നു?

ചെച്ചിയയിലെ ധാന്യമില്ലുകൾ അവിടെ ജീവിതം എങ്ങനെയായിരുന്നു?

ചെക്ക്‌ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ

നൂറുവർഷങ്ങൾക്കുമുമ്പ്‌, ധാന്യമില്ലുകളിലെ പൽച്ചക്രങ്ങളുടെ താളാത്മക ശബ്ദം ചെച്ചിയയിലെങ്ങും മുഴങ്ങിയിരുന്നു. ശാന്തതയെ ഭഞ്‌ജിക്കുന്നതിനു പകരം, അവിടത്തെ പ്രകൃതിരമണീയമായ നാട്ടിൻപുറങ്ങളുടെ ഉൾത്തുടിപ്പായിരുന്നു ആ ശബ്ദം. അതേ, ധാന്യമില്ലുകൾ ആ ജനതയുടെ ജീവിതത്തിന്റെ ഹൃദയതാളമായിരുന്നു.

ആ കാലങ്ങളിൽ, ധാന്യം പൊടിച്ചയുടനെയുള്ള മാവെടുത്ത്‌ മില്ലറുടെ അഥവാ മില്ലുടമസ്ഥന്റെ ഭാര്യ റൊട്ടി ഉണ്ടാക്കുക പതിവായിരുന്നു, അതിന്റെ ഹൃദ്യമായ ഗന്ധം അവിടമെങ്ങും നിറഞ്ഞിരുന്നു. നോക്കൂ, മില്ലറുടെ ഭാര്യ ആവിപറക്കുന്ന റൊട്ടി വലിയ തീൻമേശയിൽ കൊണ്ടുവെച്ചുകഴിഞ്ഞു. എത്ര കൊതിയൂറുന്ന ഗന്ധം! അതാ, മില്ലർ എത്തിക്കഴിഞ്ഞു. മേലാകെ വെളുത്ത മാവുപൊടിയാണ്‌, കാഴ്‌ചയ്‌ക്ക്‌ കൗതുകമുണർത്തുന്ന രൂപം! ഒരുമിച്ചു ഭക്ഷണം കഴിക്കാൻ അദ്ദേഹം വീട്ടിലുള്ളവരെയെല്ലാം വിളിക്കുകയാണ്‌.

മില്ലുകൾ—ഒരു ചരിത്രം

ധാന്യംപൊടിക്കലിനു കൃഷിയോളംതന്നെ പഴക്കമുണ്ട്‌. പുരാതന ഇസ്രായേലിൽ ധാന്യംപൊടിക്കുന്നത്‌ ഒരു പതിവു വീട്ടുജോലിയായിരുന്നു. മിക്കപ്പോഴും സ്‌ത്രീകളാണ്‌ ആ ജോലി ചെയ്‌തിരുന്നത്‌, തിരികല്ലും മറ്റും ഉപയോഗിച്ച്‌ രണ്ടു സ്‌ത്രീകൾ ഒരുമിച്ചു പൊടിക്കുകയായിരുന്നു പതിവ്‌. മൃഗങ്ങൾ തിരിക്കുന്ന വലിയ തിരികല്ലുകളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌.—മർക്കൊസ്‌ 9:42.

“മില്ല്‌” എന്ന പദം കേൾക്കുമ്പോൾ കാറ്റിന്റെ ശക്തികൊണ്ടു പ്രവർത്തിപ്പിക്കുന്ന വിൻഡ്‌മില്ല്‌ അഥവാ കാറ്റാടിമില്ല്‌ ആയിരിക്കാം പലരുടെയും മനസ്സിലേക്കു വരുന്നത്‌. എന്നിരുന്നാലും, ചെക്ക്‌ നാട്ടിൻപുറങ്ങളിൽ വെള്ളത്തിന്റെ ശക്തികൊണ്ടു പ്രവർത്തിപ്പിക്കുന്ന വാട്ടർമില്ലുകളായിരുന്നു ഏറെ സാധാരണം. എന്തുകൊണ്ട്‌? വെള്ളം ഉപയോഗിച്ചു മില്ല്‌ പ്രവർത്തിപ്പിക്കുന്നതാണ്‌ ഏറ്റവും ആശ്രയയോഗ്യവും ചെലവുകുറഞ്ഞതുമായ മാർഗമെന്ന്‌ ചെക്ക്‌ ജനതയ്‌ക്കു തോന്നിയിരിക്കണം.

മധ്യയൂറോപ്പിലെ മറ്റിടങ്ങളിൽ സാധാരണമായിരുന്നതുപോലെ ചെച്ചിയയിലും മില്ലുകൾ പ്രവർത്തിപ്പിക്കുന്നതിന്‌ ആവശ്യമായ വെള്ളമെത്തിക്കുന്നതിന്‌ വലിയ കുളങ്ങൾ, കനാലുകൾ, വെള്ളം തടഞ്ഞുനിറുത്താനും ആവശ്യമുള്ളപ്പോൾ തുറന്നുവിടാനുമുള്ള ചീപ്പുകൾ തുടങ്ങിയവ നിർമിച്ചിരുന്നു. കുളങ്ങളിൽ വെള്ളം സംഭരിച്ച്‌ കനാലുകൾവഴി മില്ലിലേക്ക്‌ എത്തിച്ചിരുന്നു, വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിച്ചിരുന്നത്‌ ചീപ്പുകളാണ്‌. ചില കനാലുകളുടെ നീളം 20 മീറ്ററിലും കുറവായിരുന്നു, എന്നാൽ മറ്റു ചിലതിന്‌ ഒരു കിലോമീറ്ററിലധികം നീളമുണ്ടായിരുന്നു, അതിന്റെ ഓരത്തുള്ള പല മില്ലുകൾ ഇതുമൂലം പ്രവർത്തിച്ചിരുന്നു.

മില്ലറും സഹായികളും

ചെച്ചിയയിൽ ഒരു നൂറുവർഷത്തിനുമുമ്പ്‌ മില്ലറും കുടുംബവും മില്ലിൽത്തന്നെയാണു താമസിച്ചിരുന്നത്‌. ധാന്യം പൊടിക്കുന്ന മുറിയും മില്ലറുടെ താമസസൗകര്യങ്ങളും ഒരേ മേൽക്കൂരയ്‌ക്കു കീഴിലായിരുന്നു, ഒരേ കൽച്ചുമരുകളുടെ സുരക്ഷിതത്വത്തിൽ. പട്ടണവാസികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്‌ “മാസ്റ്റർ ഫാദർ” എന്നാണ്‌. അദ്ദേഹത്തെ അനായാസം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. വിളുമ്പ്‌ ചുരുട്ടിവെച്ച ഒരു പ്രത്യേകതരം വെള്ള പാന്റ്‌സ്‌, ചെമ്മരിയാട്ടിൻതോൽകൊണ്ട്‌ തൊങ്ങൽപിടിപ്പിച്ച തൊപ്പി, പിന്നെ സ്ലിപ്പർ, ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ വേഷം.

ഒരു മില്ലറുടെ ജോലിചെയ്യുന്നതിന്‌ അദ്ദേഹത്തിന്‌ നല്ല കായികബലം അനിവാര്യമായിരുന്നു. ജീവിതകാലം മുഴുവനും ഒരു മില്ലറായി ജോലിനോക്കുന്ന അദ്ദേഹം എടുത്തുപൊക്കുകയും ചുമന്നുകൊണ്ടുപോകുകയും ചെയ്യുന്ന ധാന്യച്ചാക്കുകൾക്ക്‌ കയ്യും കണക്കുമുണ്ടായിരുന്നില്ല! മില്ലറുടെ ജോലി ആദരണീയമായ ഒന്നായിരുന്നു. സാധാരണ ഇത്‌ പിതാവിൽനിന്ന്‌ പുത്രനു കൈമാറിക്കിട്ടുന്നതായിരുന്നു. പുത്രൻ ഈ ജോലി വീട്ടിൽവെച്ച്‌ തന്റെ പിതാവിൽനിന്നാണു പഠിച്ചിരുന്നത്‌. എന്നാൽ തന്റെ അനുഭവ ചക്രവാളം വിപുലപ്പെടുത്താൻ അവനു കുറെക്കാലം പരിചയസമ്പന്നരായ മറ്റു മാസ്റ്റർ മില്ലർമാരുടെ കീഴിലും ജോലിചെയ്യാൻ കഴിയുമായിരുന്നു.

മില്ലിലെ പണികൾ മുഴുകുടുംബത്തെയും സദാ തിരക്കിലാക്കിയിരുന്നു. പലപ്പോഴും കുടുംബാംഗങ്ങളെക്കൊണ്ട്‌ ചെയ്‌തുതീർക്കാൻ പറ്റാത്തത്ര പണിയുണ്ടായിരുന്നതിനാൽ സ്ഥിരം ജോലിക്കാരെയോ നാടുചുറ്റിനടന്ന്‌ പലയിടത്തായി ജോലിനോക്കുന്ന ജേർണിമെൻ എന്നറിയപ്പെടുന്നവരെയോ സഹായത്തിനു നിറുത്തിയിരുന്നു. ഈ ‘സഞ്ചാരികൾ’ തൊഴിൽപരിചയമുള്ളവരായിരുന്നു. വർഷത്തിലെ ഏറ്റവും തിരക്കുപിടിച്ച സമയങ്ങളിൽ ഇവർ പല മില്ലുകളിൽ ജോലിനോക്കും. കൂലിയായി ഇവർക്ക്‌ താമസസൗകര്യവും ഭക്ഷണവും നൽകുമായിരുന്നു.

ഒരു മുഖ്യ മില്ലറാണ്‌ പലപ്പോഴും മില്ലു നടത്തിയിരുന്നത്‌. വളരെയേറെ ആദരിക്കപ്പെടുന്ന, വിദഗ്‌ധനായ ഒരു തൊഴിലാളിയായിരുന്നു അദ്ദേഹം. അയാളെ സഹായിക്കാൻ ഒരു കൈയാൾ ഉണ്ടായിരുന്നു. മില്ലറുടെ തൊഴിൽ അഭ്യസിച്ച, മില്ലുപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ചുമതലപ്പെടുത്തപ്പെട്ട ഒരു ചെറുപ്പക്കാരനായിരുന്നു ഈ വ്യക്തി. ധാന്യപ്പൊടിയുടെ ഗുണമേന്മ കൈയാളിന്റെ അറിവിന്റെയും കഴിവിന്റെയും അളവുകോലായിരുന്നു. ഇനി, അവിടെ തൊഴിൽപഠിക്കാൻവന്ന ഒരു പയ്യനും ഉണ്ടായിരിക്കും. അവൻ മുതിർന്ന, പരിചയസമ്പത്തുള്ളവരുടെ പണിരീതികൾ സുസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ടിരിക്കും. തൊഴിൽ പഠിക്കുന്നതിൽനിന്ന്‌ അവന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ യാതൊന്നിനെയും അനുവദിച്ചിരുന്നില്ല.

തിരികല്ലുകൾ

ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌തകത്തിൽ ‘തിരികല്ലിന്റെ അടിക്കല്ല്‌’ എന്നു പറഞ്ഞിട്ടുണ്ട്‌. (ഇയ്യോബ്‌ 41:24) തിരികല്ലുകളുടെ പ്രവർത്തനം എങ്ങനെയായിരുന്നു എന്നതിലേക്ക്‌ ഈ പുരാതന പരാമർശം വെളിച്ചംവീശുന്നു. അതിന്‌ രണ്ടു കല്ലുകൾ വേണമായിരുന്നു, ഒന്നു മുകളിലും മറ്റൊന്നു താഴെയും. അടിയിലത്തെ കല്ല്‌ ഉറപ്പിച്ചുവെച്ചിരുന്നു, മുകളിലത്തെ കല്ല്‌ ഈ രണ്ടു കല്ലുകൾക്കിടയിലുള്ള ധാന്യം പൊടിക്കുന്നതിനായി വട്ടത്തിൽ കറക്കിക്കൊണ്ടിരിക്കും.

ആദ്യമൊക്കെ കടുപ്പമുള്ള പാറയിൽ കൊത്തിയെടുത്തവയായിരുന്നു തിരികല്ലുകൾ. പിന്നീട്‌, പാറക്കഷണങ്ങളും മഗ്നീഷ്യം ക്ലോറൈഡും ചേർത്തു കൃത്രിമ തിരികല്ലുകൾ ഉണ്ടാക്കാൻ തുടങ്ങി. പൽച്ചക്രങ്ങൾ ഉണ്ടാക്കുന്നതിന്‌ കടുപ്പമേറിയ തടിയാണ്‌ ഉപയോഗിച്ചിരുന്നത്‌. വിദഗ്‌ധനും പരിചയസമ്പന്നനുമായ ഒരു പണിക്കാരന്റെ കരവിരുതായിരുന്നു ഇത്‌. ഇതിന്റെ നിർമാണം ഒരു ഭാരിച്ച പണിയായിരുന്നു. ചക്രങ്ങളുടെ സങ്കീർണമായ രൂപവും പല്ലുകൾ തമ്മിൽ നന്നായി ചേർന്നുവരുന്ന വിധത്തിൽ ഉണ്ടാക്കണമെന്നതും ഇതിന്റെ പണി ദുഷ്‌കരമാക്കി. പൽച്ചക്ര ക്രമീകരണം മില്ലിന്റെ മറ്റ്‌ ഉപകരണങ്ങളുടെ കറക്കത്തിന്റെ വേഗം വർധിപ്പിച്ചു. ഈ പൽച്ചക്രങ്ങളുടെ പടപട ശബ്ദമാണ്‌ മില്ലുകൾക്കു തനതായ ഒരു താളാത്മകത പകർന്നത്‌.

ചെക്ക്‌ നാടോടിക്കഥകളിലെ മില്ലുടമകൾ

ചില മില്ലുടമകൾ സത്യസന്ധരും ധർമിഷ്‌ഠരും ആയിരുന്നെങ്കിലും മറ്റുചിലർ അത്യാഗ്രഹികളും മേധാവിത്വ മനോഭാവമുള്ളവരും തങ്ങളുടെ ഇടപാടുകാരെ വഞ്ചിക്കുന്നവരും ആയിരുന്നു. അതുകൊണ്ട്‌, ചില നാടോടിപ്പാട്ടുകൾ മില്ലുടമകളെയും കുടുംബങ്ങളെയും പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു. എന്നാൽ അവരെ പുകഴ്‌ത്തുകയും അവരുടെ സഹായികൾ ഉത്തമഭർത്താക്കന്മാർ ആകാൻ പറ്റിയവരാണെന്നു പ്രകീർത്തിക്കുകയും ചെയ്യുന്ന പാട്ടുകളുമുണ്ട്‌! ചില പാട്ടുകൾ മില്ലറുടെയും മില്ലിന്റെയും പേടിസ്വപ്‌നമായിരുന്ന വെള്ളപ്പൊക്കത്തെക്കുറിച്ചുള്ളതാണ്‌. അഗ്നിബാധ കഴിഞ്ഞാൽ പിന്നത്തെ ഭീഷണി ഇങ്ങനെ കൂടെക്കൂടെ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളായിരുന്നു.

ഓരോ പ്രദേശമനുസരിച്ചും കാലഘട്ടമനുസരിച്ചും കഥകൾക്കു കുറെയൊക്കെ നിറഭേദങ്ങളുണ്ടായിരുന്നു. അതൊഴിച്ചാൽ അവയുടെ ഇതിവൃത്തം ചെച്ചിയയിലെങ്ങും ഒരുപോലെയായിരുന്നു. നാടെങ്ങും ചുറ്റിക്കറങ്ങുന്ന ‘സഞ്ചാരി’കളാണ്‌ ഇത്തരം കഥകൾ പ്രചരിപ്പിച്ചിരുന്നതും അവയ്‌ക്കു പൊടിപ്പുംതൊങ്ങലും ചാർത്തിയിരുന്നതും. ഇതിനോടു ബന്ധപ്പെട്ട്‌ ഇന്നും ചെച്ചിയയിൽ ഒരു ചൊല്ലുണ്ട്‌: “കഥകൾ മെനയുന്നു, വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നു.” ഇവയെക്കുറിച്ചുള്ള ചില കഥകൾ ഊതിപ്പെരുപ്പിച്ചവയാണെന്നാണ്‌ അവിടത്തെ ഈ ചൊല്ല്‌ ദ്യോതിപ്പിക്കുന്നത്‌.

മില്ലുകൾ—ഇന്ന്‌

കാലപ്രവാഹത്തിൽ മില്ലറുടെ ജോലിക്കു പ്രചാരം കുറഞ്ഞുവന്നു. മില്ലുകൾക്ക്‌ ആധുനിക പരിവേഷം വന്നു, യന്ത്രോപകരണങ്ങൾക്കു ശക്തിപകരാൻ വെള്ളത്തിനു പകരം വൈദ്യുത മോട്ടോറുകൾ രംഗത്തെത്തി. മില്ല്‌ നടത്തുന്നവരിൽ ചിലർ എന്തു വിലകൊടുത്തും തങ്ങളുടെ പരമ്പരാഗത ജീവിതരീതി നിലനിറുത്താൻ ശ്രമിച്ചു. അതിനാൽ രണ്ടാംലോകമഹായുദ്ധത്തിനു ശേഷവും ചെച്ചിയയിൽ ജലശക്തികൊണ്ടുള്ള മില്ലുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ 1948-ൽ, അതുവരെ പിടിച്ചുനിന്ന മില്ലർക്കും തന്റെ ജീവിതവൃത്തിക്കു തിരശ്ശീലയിടേണ്ടിവന്നു. ആ വർഷം മില്ലുകൾ രാജ്യത്തിന്റെ സ്വത്തായി, അവയിൽ മിക്കതിന്റെയും താളം നിലച്ചു, അവ ജീർണിക്കാൻ തുടങ്ങി.

വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇന്നത്തെ മില്ലുകൾക്ക്‌ മനസ്സിനെ ഭാവസാന്ദ്രമാക്കുന്ന ആ പഴയ മില്ലുകളുടെ ഗ്രാമ്യനൈർമല്യമില്ല. പലപ്പോഴും കമ്പ്യൂട്ടറുകളുടെ ആജ്ഞാനുവർത്തികളായ ആധുനിക മെഷീനുകളാണ്‌ ഇവിടെ ധാന്യം പൊടിക്കുന്നത്‌. തിരികല്ലുകളിൽ മിക്കവയെയും പിന്തള്ളി ഉരുക്കു റോളറുകൾ സ്ഥാനംപിടിച്ചു. എന്നിരുന്നാലും, ഓർമകളിൽ ഗൃഹാതുരതയുടെ ഈണം അവശേഷിപ്പിച്ചു നിൽക്കുന്ന ആ പഴയ രൂപങ്ങൾ രമണീയത മുറ്റിനിൽക്കുന്ന ശാന്തമായ ചുറ്റുപാടുകൾ പ്രിയപ്പെടുന്നവരെ ഇന്നും ഇവിടേക്കു മാടിവിളിക്കുന്നു, അതുപോലെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വേരുകൾ തേടുന്ന വിനോദസഞ്ചാരികളെയും.

ഇവയുടെ വശ്യത മൂലം ഇന്ന്‌ കുറെ മില്ലുകളെ വിനോദകേന്ദ്രങ്ങളായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്‌. പ്രാഗിലെത്തുന്ന മിക്കവരും വൾട്ടാവ നദിയുടെ ഒരു ശാഖയായ, ചെർട്ടോവ്‌കായിലുള്ള (“ചെകുത്താന്റെ കുതിപ്പ്‌” എന്നാണ്‌ ഈ വാക്കിന്‌ അർഥം) ജലചക്രം സന്ദർശിക്കാൻ മറക്കാറില്ല. 1938-ലെ ഒരു തീപിടിത്തത്തിനു ശേഷം ആ മില്ലിന്റെ സ്‌പന്ദനം നിലച്ചു. എന്നാൽ ഇതിന്റെ 600-ലേറെ വർഷം പഴക്കം വരുന്ന, ഏഴു മീറ്ററോളം ഉയരമുള്ള ജലചക്രം 1995-ൽ സാംസ്‌കാരിക സ്‌മരണികയായി പുനഃസ്ഥാപിക്കുകയുണ്ടായി. ഗതകാല സ്‌മൃതികളുംപേറി ആ ചക്രം ഇന്നും തിരിയുന്നു.

ഇനി, ഭൂതകാലത്തിൽനിന്നു പുനർജനിച്ച ഒരു മില്ലിലേക്ക്‌ നമുക്കൊന്നു കയറിച്ചെല്ലാം. ഒരു നൂറ്റാണ്ടിനപ്പുറത്ത്‌ മില്ലർ തന്റെ ജോലിയിൽ മുഴുകുന്നതു വിഭാവന ചെയ്യാനാകുന്നില്ലേ, മില്ലിന്റെ ജലചക്രം തിരിയുമ്പോൾ വെള്ളം ശക്തിയായി തെറിക്കുന്ന ശബ്ദം കേൾക്കുന്നില്ലേ? നാം നടന്നകലുമ്പോൾ പിന്നിൽ മില്ല്‌ അങ്ങകലെയൊരു പുള്ളിക്കുത്തുപോലെ. എങ്കിലും പൽച്ചക്രങ്ങളുടെ കരഘോഷം നമ്മുടെ കർണപടങ്ങളിൽ അലയടിക്കുകയാണ്‌, ഏറെനാൾ നമ്മുടെ സ്‌മൃതിപഥങ്ങളിൽ മാറ്റൊലികൊള്ളുന്ന ഹൃദ്യമധുരമായ ഒരു ശബ്ദം.

[22-ാം പേജിലെ ചിത്രം]

തിരികല്ല്‌

[22, 23 പേജുകളിലെ ചിത്രങ്ങൾ]

1. ധാന്യം വൃത്തിയാക്കാൻ കൈകൊണ്ടു പ്രവർത്തിപ്പി ച്ചിരുന്ന പഴയ ഒരു ഉപകരണം

2. മില്ലുകളിലൊന്ന്‌

3. ജലചക്രത്തിൽനിന്നു മില്ലിലേക്ക്‌ ഊർജം പ്രവഹിപ്പിക്കുന്ന പ്രധാന ഷാഫ്‌റ്റ്‌

4. ചെർട്ടോവ്‌കായിലെ ഏഴു മീറ്ററോളം ഉയരമുള്ള ജലചക്രം, ഇതാണ്‌ മില്ലു പ്രവർത്തിപ്പിച്ചിരുന്നത്‌

[24-ാം പേജിലെ ചിത്രം]

ചെർട്ടോവ്‌കായിലെ ജലചക്രം