വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണം മെനഞ്ഞ ഫാക്ടറി

മരണം മെനഞ്ഞ ഫാക്ടറി

മരണം മെനഞ്ഞ ഫാക്ടറി

ജർമനിയിലെ ഉണരുക! ലേഖകൻ

മിറ്റെൽവെർക്ക്‌ ലോകത്തിലെ ഏറ്റവും വലിയ ഭൂഗർഭ ഫാക്ടറിയായിരുന്നെന്നാണ്‌ ചിലരുടെ വാദം. ഇതു സ്ഥിതിചെയ്യുന്നത്‌ ജർമനിയിലെ ഹാർട്‌സ്‌ പർവതനിരകളിലാണ്‌. ബെർലിനിന്‌ ഏകദേശം 260 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, ഒരു കുന്നിന്റെ അടിവാരത്ത്‌ 20 കിലോമീറ്റർവരുന്ന ഭീമാകാര തുരങ്കങ്ങൾ ഇഴപാകിയതാണ്‌ ഈ ഫാക്ടറി സമുച്ചയം. 1943 മുതൽ 1945 വരെ തടങ്കൽപ്പാളയത്തിൽനിന്നുള്ള ആയിരങ്ങൾ ഈ ഭൂഗർഭ അറകളിൽ അടിമകളായി പണിയെടുത്തു. ഇവിടെ ഭീതിദമായ ചുറ്റുപാടുകളിൽ ഇവർ നാസി രാഷ്‌ട്രത്തിനുവേണ്ടി ആയുധങ്ങൾ നിർമിക്കാൻ നിർബന്ധിതർ ആയിത്തീരുകയായിരുന്നു.

ഈ അടിമത്തൊഴിലാളികൾ ഉണ്ടാക്കിയത്‌ വെറും സാധാരണ ആയുധങ്ങളായിരുന്നില്ല. വി-1, വി-2 റോക്കറ്റുകൾ എന്നറിയപ്പെട്ട മിസൈലുകളാണ്‌ ഇവിടെ ജന്മമെടുത്തത്‌. ഇവയെ മിറ്റെൽവെർക്കിൽനിന്ന്‌ മുഖ്യമായും ഫ്രാൻസിലും നെതർലൻഡ്‌സിലും ഉള്ള വിക്ഷേപണ സ്ഥാനങ്ങളിലേക്കു കൊണ്ടുപോയിരുന്നു. തൊടുത്തുവിട്ടാൽപ്പിന്നെ മനുഷ്യസഹായം കൂടാതെതന്നെ ഇവ ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾക്കുനേരെ കുതിച്ച്‌ ആകാശത്തുനിന്നു താഴേക്കുവീണു പൊട്ടിത്തെറിച്ചിരുന്നു. അറ്റ്‌ലാന്റിക്‌ മഹാസമുദ്രത്തിനു കുറുകെ ന്യൂയോർക്കിലേക്ക്‌ ഒരു ബോംബ്‌ വഹിച്ചുകൊണ്ടു പറക്കാൻ കഴിവുള്ള ഒരു റോക്കറ്റ്‌ വികസിപ്പിച്ചെടുക്കാൻപോലും നാസികൾക്കു പദ്ധതിയുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴേക്കും നൂറുകണക്കിനു വി-1, വി-2 മിസൈലുകൾ യൂറോപ്പിലെ നഗരങ്ങളിൽ ചെന്നു പതിച്ചിരുന്നു. എന്നാൽ, ഇവ ശത്രുസംഹാരത്തിനായി നാസികൾ നിർമിച്ചുകൂട്ടിയവയുടെ ഒരു അംശം മാത്രമേ ആയിരുന്നുള്ളൂ. മിസൈലുകളിൽ ഒന്നുപോലും ന്യൂയോർക്കിൽ പതിച്ചില്ല.

ഖ്യാതി, പക്ഷേ ദുരന്തമയം

യുദ്ധം അവസാനിച്ചശേഷം, വി-1, വി-2 മിസൈലുകളുടെ ശിൽപ്പികളായ ഡസൻകണക്കിന്‌ ജർമൻ ശാസ്‌ത്രജ്ഞന്മാരും സാങ്കേതികവിദഗ്‌ധരും ജർമനി വിട്ടു. റോക്കറ്റു നിർമാണത്തിലുള്ള തങ്ങളുടെ വൈദഗ്‌ധ്യം തങ്ങൾ ചെന്നെത്തിയ പുതിയ രാജ്യങ്ങളിൽ അവർ ഉപയോഗിക്കാൻ തുടങ്ങി. അത്തരമൊരു റോക്കറ്റ്‌ ശാസ്‌ത്രജ്ഞനായിരുന്നു വെർനർ ഫോൺ ബ്രൗൺ. ഐക്യനാടുകളിലേക്കു പോയ അദ്ദേഹം, അവിടെവെച്ച്‌ മനുഷ്യനെ ചന്ദ്രനിലെത്തിച്ച ബഹിരാകാശ പേടകം വിക്ഷേപിച്ച സാറ്റേൺ റോക്കറ്റിന്റെ രൂപകൽപ്പനയിൽ സഹായിച്ചു.

ഇന്ന്‌, പഴയ മിറ്റെൽവെർക്ക്‌ ഫാക്ടറിയുടെ തൊട്ടടുത്ത്‌ തടങ്കൽപ്പാളയത്തിന്റെ ഒരു സ്‌മാരകമുണ്ട്‌. അവിടെ തടവിലായിരുന്ന 60,000 പേരുടെ സ്‌മരണാർഥമാണിത്‌. തണുപ്പിഴയുന്ന ഈറൻമുറ്റിയ ആ ഫാക്ടറി അറകളിൽ പണിയെടുത്തിരുന്ന ഇവരിൽ പലരും അവിടെയാണു താമസിച്ചിരുന്നതും. ഇവിടെവെച്ച്‌ അവരിൽ 20,000-ത്തോളം പേരുടെ ജീവൻ പൊലിഞ്ഞതായി ചില കണക്കുകൾ കാണിക്കുന്നു. അതിലൊട്ടും അതിശയിക്കാനില്ല, അത്ര ഹീനമായിരുന്നു ആ ചുറ്റുപാടുകൾ. ഈ സ്‌മാരക മ്യൂസിയം സന്ദർശിക്കുന്നവർക്ക്‌ ഗൈഡിന്റെ സഹായത്തോടെ ആ പഴയ ഫാക്ടറിയുടെ ഉള്ളറകളിലൂടെ കടന്നുപോകാം, ഏകദേശം 60 വർഷംമുമ്പ്‌ ഉപേക്ഷിക്കപ്പെട്ട, റോക്കറ്റിന്റെ ഭാഗങ്ങൾ ഇപ്പോഴും തറയിൽ ചിതറിക്കിടക്കുന്നു. യുദ്ധാനന്തരം (ഇംഗ്ലീഷ്‌) എന്ന മാസിക മിറ്റെൽവെർക്ക്‌ മിസൈലുകളെ അനന്യസാധാരണമാക്കിത്തീർക്കുന്ന ദുരന്തമയമായ ഒരു സവിശേഷതയെക്കുറിച്ചു പറയുന്നു: “വി-1, വി-2 എന്നിവ മാത്രമാണ്‌ ഉപയോഗഘട്ടത്തെക്കാൾ, ഉത്‌പാദനഘട്ടത്തിൽ ആയുധപ്പുരയിൽവെച്ചുതന്നെ കൂടുതൽ ജീവനെടുത്ത ആയുധങ്ങൾ.”

[31-ാം പേജിലെ ചിത്രം]

ട്രോളികളിൽ വെച്ചിരിക്കുന്ന വി-1 റോക്കറ്റുകൾ, 1945-ലെ ചിത്രം

[കടപ്പാട്‌]

Quelle: Dokumentationsstelle Mittelbau-Dora

[31-ാം പേജിലെ ചിത്രം]

തുരങ്കങ്ങൾ സന്ദർശിക്കുന്നവർ, തറയിൽ ഇപ്പോഴും ചിതറിക്കിടക്കുന്ന റോക്കറ്റിന്റെ ഭാഗങ്ങൾ