വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കോപിഷ്‌ഠമായ മനസ്സ്‌, ദുർബലമായ ഹൃദയം

“ക്രോധാവേശത്താൽ പൊട്ടിത്തെറിക്കാനോ മുഖംവീർപ്പിച്ചിരിക്കാനോ പ്രവണതയുള്ള പുരുഷന്മാർക്ക്‌ ആട്രിയൽ ഫൈബ്രിലേഷൻ എന്നറിയപ്പെടുന്ന ക്രമരഹിതമായ ഹൃദയസ്‌പന്ദനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌” എന്ന്‌ ന്യൂയോർക്കിലെ ഡെയ്‌ലി ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. ക്ഷിപ്രകോപികളോ നിരാശ തോന്നുമ്പോൾ മറ്റുള്ളവരുടെ നേരെ തട്ടിക്കയറുന്നവരോ അതുമല്ലെങ്കിൽ വിമർശിക്കപ്പെടുമ്പോൾ രോഷാകുലരാകുന്നവരോ ആയ പുരുഷന്മാർക്ക്‌ ക്രമരഹിതമായ ഹൃദയസ്‌പന്ദനം ഉണ്ടാകാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഈ പഠനത്തിന്റെ ഡയറക്ടറായ ഇലെയ്‌ൻ ഏക്കെർ ഇപ്രകാരം പറയുന്നു: “കോപം അടക്കിവെക്കാതെ പ്രകടിപ്പിക്കുന്നതിലൂടെ അതുമൂലമുണ്ടാകുന്ന ദോഷകരമായ ആരോഗ്യപ്രശ്‌നങ്ങളിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന്‌ അനേകം ആളുകളും വിശ്വസിക്കുന്നു. . . . എന്നിരുന്നാലും ഈ പഠനത്തിൽ ഉൾപ്പെട്ടിരിക്കുന്ന പുരുഷന്മാരുടെ കാര്യത്തിൽ ഇത്‌ ഒട്ടും സത്യമല്ല—അവർക്കു ക്രമരഹിതമായ ഹൃദയസ്‌പന്ദനം മാത്രമല്ല നാനാവിധ കാരണങ്ങളാൽ മരണംപോലും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്‌.” (g04 12/8)

മാരകമായ ഇന്ധനം

“വീട്ടിനകത്തുവെച്ചു പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക വികസ്വര രാജ്യങ്ങളിൽ ഓരോ ഇരുപതു സെക്കൻഡിലും ഒരാൾ മരിക്കുന്നതിനു കാരണമായിത്തീരുന്നു” എന്ന്‌ ഇന്ത്യയിലെ ന്യൂ ഡൽഹിയിൽനിന്നുള്ള ഡൗൺ ടു എർത്ത്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. “ഈ സംഖ്യ മലമ്പനി മൂലം മരിക്കുന്നവരുടെ എണ്ണത്തെക്കാൾ വളരെ ഉയർന്നതും മലിനജലത്തിന്റെ ഉപയോഗം, ശുചിത്വസംവിധാനങ്ങളുടെ അഭാവം എന്നിവ മൂലം മരിക്കുന്നവരുടേതിനു തുല്യവുമാണ്‌.” ആവശ്യത്തിനു വായുസഞ്ചാരമില്ലാത്ത മുറികളിൽ തീ കത്തിക്കാൻ കൽക്കരി, ബയോമാസ്‌ (സസ്യപദാർഥങ്ങളും ജന്തുക്കളുടെ വിസർജ്യവും) എന്നിവ ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അനുവദനീയമായ അളവിന്റെ നൂറ്‌ മടങ്ങ്‌ മലിനീകാരികൾ വീട്ടിൽ നിറയുന്നു. ഇത്‌ വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്‌. ഈ മലിനീകാരികൾ ശ്വാസകോശ കാൻസർ, ആസ്‌ത്‌മ, ക്ഷയരോഗം, വിട്ടുമാറാത്ത ശ്വാസനാളവീക്കം എന്നിവയ്‌ക്ക്‌ ഇടയാക്കുന്നതായും പറയപ്പെടുന്നു. ദി ഇന്റർമീഡിയറ്റ്‌ ടെക്‌നോളജി ഡെവലപ്‌മെന്റ്‌ ഗ്രൂപ്പ്‌ എന്ന ഗവേഷണസ്ഥാപനത്തിലെ വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച്‌ അനുയോജ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട പുകക്കുഴലോടുകൂടിയ അടുപ്പുകളോ പുകപോക്കിമൂടികളോ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ശുദ്ധമായ ഇന്ധനങ്ങൾ വാങ്ങിക്കാൻ കഴിവില്ലാത്ത ദരിദ്രർക്കുപോലും അപകടകരമായ പുകയുമായുള്ള സമ്പർക്കം 80 ശതമാനംവരെ കുറയ്‌ക്കാൻ സാധിക്കും. വീട്ടിനകത്തെ വായു മലിനീകരണം കാരണം ഓരോ വർഷവും ഏകദേശം പത്തു ലക്ഷം കുട്ടികളുൾപ്പെടെ പതിനാറു ലക്ഷം പേർ മരിക്കുന്നു. (g04 12/8)

ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകം

ലോകത്തിൽ ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകം ഇപ്പോഴും ബൈബിൾതന്നെ. നിലവിൽ ഏകദേശം 6,500 ഭാഷകൾ ഉള്ളതിൽ, 2,355 ഭാഷകളിൽ അത്‌ മുഴുവനായോ ഭാഗികമായോ കാണപ്പെടുന്നു. ആഫ്രിക്കയിൽ 665-ഉം ഏഷ്യയിൽ 585-ഉം ഓഷ്യാനിയയിൽ 414-ഉം ലാറ്റിൻ അമേരിക്കയിലും കരീബിയനിലും 404-ഉം യൂറോപ്പിൽ 209-ഉം വടക്കേ അമേരിക്കയിൽ 75-ഉം ഭാഷകളിൽ ഇപ്പോൾ ബൈബിൾ ലഭ്യമാണ്‌. യുണൈറ്റഡ്‌ ബൈബിൾ സൊസൈറ്റികൾ ഇപ്പോൾ ഏകദേശം 600 ഭാഷകളിലുള്ള ബൈബിൾ-പരിഭാഷാ പദ്ധതികളിൽ സഹായിച്ചുകൊണ്ടിരിക്കുന്നു. (g04 12/8)

സ്രാവുകളുടെ ആക്രമണത്തിൽനിന്നു സംരക്ഷിക്കുന്ന ഉപകരണം

ഒരു സ്രാവിനെ മുഖാമുഖം കാണേണ്ടിവരുമെന്ന ചിന്തതന്നെ നീന്താൻ ഇഷ്ടപ്പെടുന്ന പലരെയും സമുദ്രത്തിൽനിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, സന്തോഷകരമെന്നു പറയട്ടെ, ദക്ഷിണാഫ്രിക്കയിലെ നാറ്റാൽ ഷാർക്‌സ്‌ ബോർഡ്‌, സ്രാവുകളുടെ ആക്രമണത്തിൽനിന്നു സംരക്ഷണം നൽകുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുന്നു. “ഒരു പ്രത്യേകതരം വൈദ്യുത തരംഗം സ്രാവുകളുടെ മോന്തയിൽ സ്ഥിതിചെയ്യുന്ന സംവേദകശേഷിയുള്ള സ്വീകാരികളെ സ്വാധീനിക്കുന്നതായി” ബോർഡ്‌ “കണ്ടെത്തിയിരിക്കുന്നു” എന്ന്‌ ക്വാസൂലൂ-നാറ്റാൽ പ്രവിശ്യയിലെ വീക്കെൻഡ്‌ വിറ്റ്‌നെസ്‌ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. പ്രൊട്ടക്ടിവ്‌ ഓഷ്യാനിക്‌ ഡിവൈസ്‌ എന്നു പേരുള്ള ഒരു ട്രാൻസ്‌മിറ്റർ, ബോർഡ്‌ രൂപകൽപ്പന ചെയ്‌തു. ഈ ഉപകരണത്തിന്റെ സാന്നിധ്യം സ്രാവിൽ അസ്വസ്ഥതയുളവാക്കുന്നു. ഉപകരണത്തോട്‌ അടുത്തു വരുന്തോറും ഈ അസ്വസ്ഥത വർധിക്കുന്നു. ഒടുവിൽ അസ്വസ്ഥത അസഹ്യമാകുമ്പോൾ, “സ്രാവ്‌ അതിന്റെ ദിശ മാറ്റുകയും ആ പ്രദേശം വിട്ടുപോകുകയും ചെയ്യുന്നു.” ഒരു ഓസ്‌ട്രേലിയൻ കമ്പനിയാണ്‌ കടലിൽ സർഫിങ്‌ നടത്തുന്നവർക്കും നീന്തൽക്കാർക്കും വേണ്ടി ഇത്തരം ട്രാൻസ്‌മിറ്ററുകൾ ഉത്‌പാദിപ്പിക്കുന്നത്‌. ഈ ഉപകരണം കാൽമുട്ടിനു താഴെ ഘടിപ്പിച്ചാൽ അതു നീന്തൽക്കാരനു ചുറ്റുമുള്ള പ്രദേശത്തെ ഒരു “വ്യക്തിഗത സ്രാവ്‌-വിമുക്തമേഖല”യാക്കി മാറ്റും. എന്നിരുന്നാലും അതുണ്ടാക്കുന്ന കമ്പനി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “[ഈ ഉപകരണം] എല്ലാ സാഹചര്യത്തിലും എല്ലാ സ്രാവുകളെയും പിന്തിരിപ്പിക്കുമെന്ന്‌ ഒരു പ്രകാരത്തിലും ഉറപ്പു നൽകാനാകില്ല.” (g04 12/22)

ടെലിവിഷൻ കൊച്ചു കുട്ടികൾക്കു ഹാനികരം

“ടെലിവിഷൻ കാണുന്ന വളരെ ചെറുപ്രായത്തിലുള്ള കുട്ടികൾ സ്‌കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും ശ്രദ്ധക്കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്‌” എന്ന്‌ മെക്‌സിക്കോ നഗരത്തിലെ ദ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്‌തു. വൈദ്യശാസ്‌ത്ര മാസികയായ പീഡിയാട്രിക്‌സിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു പഠനത്തെക്കുറിച്ച്‌ ഈ റിപ്പോർട്ട്‌ പരാമർശിക്കുകയുണ്ടായി. രണ്ടു ഗ്രൂപ്പുകളിലായി—ഒരു വയസ്സുകാരുടെയും മൂന്നു വയസ്സുകാരുടെയും—മൊത്തം 1,345 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ പഠനം. ദിവസേന ടെലിവിഷൻ വീക്ഷിച്ച ഓരോ മണിക്കൂറും, കുട്ടിയുടെ ഏഴാം വയസ്സിൽ ശ്രദ്ധാസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത പത്ത്‌ ശതമാനം വർധിപ്പിച്ചതായി ഈ പഠനം കണ്ടെത്തി. “മിക്ക ടിവി പരിപാടികളുടെയും മുഖമുദ്രയായ അസാധാരണമായ വേഗത്തിൽ മിന്നിമറയുന്ന ദൃശ്യരൂപങ്ങൾ” കൊച്ചുകുട്ടികളുടെ “സാധാരണ മസ്‌തിഷ്‌ക വളർച്ചയെ ദോഷകരമായി ബാധിച്ചേക്കാം” എന്ന്‌ ഗവേഷകർ കരുതുന്നു. പ്രസ്‌തുത പഠനം നടത്തിയ ഡോ. ദിമിട്രി ക്രിസ്റ്റാകിസ്‌ ഇപ്രകാരം പറഞ്ഞു: “കുട്ടികൾ ടെലിവിഷൻ വീക്ഷിക്കുന്നത്‌ നിരുത്സാഹപ്പെടുത്താൻ നിരവധി കാരണങ്ങളുണ്ട്‌ എന്നതാണു വാസ്‌തവം. [ടിവി കാണുന്നത്‌] പൊണ്ണത്തടിയും അക്രമവാസനയും ഉണ്ടാകാനിടയാക്കുമെന്നു മറ്റു പഠനങ്ങൾ കാണിച്ചിരിക്കുന്നു.” (g04 12/22)

ചിരി ഒരു ഉത്തമ ഔഷധം

“ചിരി സുഖാനുഭൂതി പകരുന്നതിന്റെ മറ്റൊരു കാരണം കൂടി സ്റ്റാൻഫോർഡ്‌ യൂണിവേഴ്‌സിറ്റിയിലെ നാഡീശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു” എന്ന്‌ യുസി ബെർക്ലി വെൽനസ്‌ ലെറ്റർ റിപ്പോർട്ടു ചെയ്യുന്നു. “കാർട്ടൂൺ ഫലിതങ്ങൾ വായിക്കുന്നവരുടെ മസ്‌തിഷ്‌ക പ്രവർത്തനം നിരീക്ഷിച്ചതിൽനിന്ന്‌ നർമവും ചിരിയും തലച്ചോറിലെ ‘റിവാർഡ്‌ സെന്ററുകളെ’ ഉത്തേജിപ്പിക്കുന്നതായി അവർ കണ്ടെത്തി.” ഉത്തേജക മരുന്നുകളും തലച്ചോറിലെ ഇതേ ഭാഗങ്ങളെയാണു ബാധിക്കുന്നത്‌. “ചിരി മാനസിക പിരിമുറുക്കം കുറയ്‌ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ഉന്മേഷം പകരുകയും ചെയ്യുന്നു”വെന്ന്‌ വെൽനസ്‌ ലെറ്റർ പറയുന്നു. ചിരി ഹോർമോൺ ഉത്‌പാദനവും ഹൃദയമിടിപ്പും വർധിപ്പിക്കുകയും രക്തചംക്രമണത്തെയും പേശീബലത്തെയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. “തീർച്ചയായും, ഹൃദയംനിറഞ്ഞ ചിരി ഒരുതരം വ്യായാമമാണ്‌. എന്നിരുന്നാലും അതു വളരെയധികം കലോറികൾ നഷ്ടപ്പെടാൻ ഇടയാക്കുന്നില്ല. നിങ്ങൾക്ക്‌ എത്ര വേണമെങ്കിലും പൊട്ടിച്ചിരിക്കാൻ കഴിയും പക്ഷേ അതു നിങ്ങൾ മെലിയാൻ ഇടയാക്കുകയില്ല” എന്ന്‌ വെൽനസ്‌ ലെറ്റർ അഭിപ്രായപ്പെടുന്നു. (g04 12/22)

ശരപ്പക്ഷികളുടെ സഞ്ചാര വൈദഗ്‌ധ്യം

ശരപ്പക്ഷികൾ “ഏപ്രിൽ അവസാനത്തോടെ ആഫ്രിക്കയിൽനിന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ 6,000-ത്തിലധികം കിലോമീറ്റർ ദേശാടനം നടത്തുന്നു” എന്ന്‌ ലണ്ടനിലെ ദ സൺഡേ ടെലഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. അവയ്‌ക്ക്‌ “ആഗോള സ്ഥാനനിർണയ ഉപഗ്രഹവും എയർ ട്രാഫിക്‌ കൺട്രോളും വൈമാനികരും” ഇല്ലെങ്കിലും ആധുനിക വിമാനത്തെക്കാളും മികച്ച പറക്കൽ വിദ്യ ഉപയോഗിച്ചുകൊണ്ട്‌ അവ പതിവായി രാത്രിയിൽ 3,000 മീറ്റർ ഉയരത്തിൽ പറക്കുന്നു. കാറ്റിൽപ്പെട്ട്‌ മാർഗഭ്രംശം സംഭവിക്കാതിരിക്കാനായി പക്ഷികൾ അവയുടെ പറക്കൽ ക്രമീകരിക്കുന്നു. ഇങ്ങനെ ചെയ്യവേ അവ സ്ഥാനം നിർണയിക്കുന്നത്‌, നേരത്തേ ധരിച്ചിരുന്നതിൽനിന്നു വ്യത്യസ്‌തമായി നിലത്തെ ഏതെങ്കിലും അടയാളമനുസരിച്ചല്ല മറിച്ച്‌ കാറ്റിനനുസരിച്ചാണ്‌. റഡാർ ഉപയോഗിച്ച്‌ 225 പക്ഷികളുടെ സഞ്ചാരം നിരീക്ഷിച്ച സ്വീഡനിലെ ലുൻഡ്‌ സർവകലാശാലയിലെ ഡോ. യൂഹാൻ ബെക്ക്‌മൻ ഇപ്രകാരം പറയുന്നു: “പക്ഷികൾക്കു സാധിക്കുന്നതുപോലെ കാറ്റിന്റെ ഗതി നിർണയിക്കാൻ ഒരുപക്ഷേ വളരെ മികച്ച ഗതിനിർണയ ഉപകരണങ്ങളുള്ള അത്യാധുനിക വിമാനങ്ങൾക്കുപോലും ആവില്ല.” ശ്രദ്ധേയമായി, രാത്രികാലത്തു പറക്കുമ്പോൾ പക്ഷികൾ തലച്ചോറിന്റെ പകുതി ഭാഗത്തെ പ്രവർത്തനം നിറുത്തിവയ്‌ക്കുന്നതായി ചില പഠനങ്ങൾ കാണിക്കുന്നു. എന്നിരുന്നാലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നതായി പക്ഷി സംരക്ഷണത്തിനുവേണ്ടിയുള്ള റോയൽ സൊസൈറ്റിയിലെ ഗ്രഹാം മാജ്‌ പറയുന്നു. ഉദാഹരണത്തിന്‌, “പറന്നുകൊണ്ടിരിക്കുമ്പോൾ അവ എന്താണു ഭക്ഷിക്കുന്നതെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.” (g04 12/22)

മുതിർന്നവർക്കു വിഷബാധയേൽക്കാൻ കൂടുതൽ സാധ്യത

ബ്രിട്ടീഷ്‌ കൊളംബിയ ഡ്രഗ്‌ ആൻഡ്‌ പോയിസൺ ഇൻഫൊർമേഷൻ സെന്ററിലെ ഡെബ്‌റ കെന്റ്‌ ഇപ്രകാരം പറയുന്നു: “അബദ്ധത്തിൽ വിഷം ഉള്ളിൽച്ചെല്ലുന്നതുമൂലം ഉണ്ടാകുന്ന മരണങ്ങൾ തടയുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ ഇത്‌ പൊതുവെ കൊച്ചുകുട്ടികൾക്കു സംഭവിക്കുന്ന കാര്യമായിട്ടാണ്‌ അനേകമാളുകളും കരുതുന്നത്‌.” എന്നിരുന്നാലും, കെന്റ്‌ തുടരുന്നു, “വിഷബാധയേറ്റു മരിക്കുന്നവരിൽ അധികവും കൗമാരപ്രായക്കാരും മുതിർന്നവരുമാണ്‌.” “അടയാളപ്പെടുത്താത്ത മറ്റൊരു പാത്രത്തിൽ, ഉദാഹരണത്തിന്‌ വെള്ളമെടുക്കുന്ന ഒരു പ്ലാസ്റ്റിക്‌ കുപ്പിയിൽ, വിഷവസ്‌തു വെച്ചതാണ്‌” മുതിർന്നവരിൽ ഭൂരിഭാഗത്തിനും അബദ്ധത്തിൽ വിഷബാധയേൽക്കാൻ ഇടയാക്കിയതെന്ന്‌ ദ വാൻകൂവർ സൺ പറയുന്നു. മറ്റു കേസുകളുടെ കാര്യത്തിൽ, ലൈറ്റിട്ട്‌ ലേബൽ വായിച്ചതിനുശേഷം മാത്രം ഉത്‌പന്നം ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. “മുതിർന്നവരുടെയിടയിൽ ക്ഷതം സംഭവിച്ചുണ്ടാകുന്ന മരണങ്ങൾക്ക്‌ ഇടയാക്കുന്ന പത്തു പ്രമുഖ കാരണങ്ങളിൽ വിഷബാധയ്‌ക്കു നാലാം സ്ഥാനമാണുള്ളത്‌” എന്ന്‌ സൺ റിപ്പോർട്ടു ചെയ്യുന്നു.