വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശേഖരണം സമനില ആവശ്യമുള്ള ഒരു ഹോബി

ശേഖരണം സമനില ആവശ്യമുള്ള ഒരു ഹോബി

ശേഖരണം സമനില ആവശ്യമുള്ള ഒരു ഹോബി

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

“ഒരിക്കൽ” ഇതെല്ലാം ആവശ്യംവരുമെന്നു പറഞ്ഞ്‌ എന്തെങ്കിലുമൊക്കെ കൂട്ടിവെക്കാറുണ്ടോ നിങ്ങൾ? പക്ഷേ കാലാന്തരത്തിൽ, അവകൊണ്ട്‌ യാതൊരു ഉപയോഗവുമില്ലെന്നു തിരിച്ചറിയുമ്പോൾ കൂട്ടിവെച്ചിരിക്കുന്ന ആ സാധനങ്ങളെല്ലാം എടുത്തുകളയാൻ നിങ്ങൾ തീരുമാനിച്ചേക്കാം. കൗതുകകരമെന്നു പറയട്ടെ, അനേകം ആളുകൾ തങ്ങൾക്കു യാതൊരു പ്രായോഗിക ഉപയോഗവും ഒരിക്കലും കിട്ടുകയില്ലാത്ത സാധനങ്ങൾ ശേഖരിച്ചുവെക്കുന്നു. അവർക്ക്‌ അതൊരു രസമാണ്‌. അതേ, ശേഖരണം ഒരു ഹോബിയാക്കിയിരിക്കുന്ന ആളുകളെക്കുറിച്ചാണ്‌ നാം ഇവിടെ പറയുന്നത്‌.

ഇക്കൂട്ടരിൽ ചിലർ പരമ്പരാഗതരീതി പിൻപറ്റുന്നവരാണ്‌. പാറക്കഷണങ്ങൾ, സ്റ്റാമ്പുകൾ, പഴയ നാണയങ്ങൾ എന്നിവയോടാണ്‌ അവർക്കു പ്രിയം. മറ്റു ചിലർക്കാകട്ടെ പാവക്കുട്ടികൾ, സ്റ്റഫ്‌ചെയ്‌ത മൃഗങ്ങൾ, സ്‌പൂണുകൾ, മെഡലുകൾ, പോസ്റ്റ്‌കാർഡുകൾ, പുരാവസ്‌തുക്കൾ, മ്യൂസിക്‌ റെക്കോർഡിങ്ങുകൾ, അവധിക്കാലം ചെലവഴിച്ചതിന്റെ സ്‌മരണികകൾ തുടങ്ങിയവയോടു വലിയ ആസക്തിയാണ്‌. ശേഖരിക്കാനാണെങ്കിൽ എന്തെല്ലാമുണ്ടെന്നോ! ഉദാഹരണത്തിന്‌, ഒരു യു.എസ്‌. അറ്റോർണിയുടെ ശേഖരത്തിൽ റെയിൽപ്പാളത്തിന്റെ ഏകദേശം 2,00,000 ആണികൾ ഉണ്ടത്രേ! തലയ്‌ക്കൽ തീയതി മുദ്രണം ചെയ്‌തിട്ടുള്ള ഇത്തരം പഴയ ആണികൾ തിരഞ്ഞ്‌ നാട്ടിൻപുറങ്ങളിലൂടെ അലയുന്ന നൂറുകണക്കിനു ശേഖരപ്രിയരിൽ ഒരാളാണ്‌ അദ്ദേഹം.

ഹാർപേഴ്‌സ്‌ മാഗസിൻ ഇപ്രകാരം പറയുന്നു: “ആളുകൾ ശേഖരിക്കുന്ന വസ്‌തുക്കളെക്കുറിച്ചു കേട്ടാൽ അന്തിച്ചുപോകും—പല്ല്‌, ചിലതരം വിഗ്ഗുകൾ, തലയോട്ടികൾ, മിഠായി ഭരണികൾ, ട്രോളി-കാർ ടിക്കറ്റുകൾ, മുടി, ഫാനുകൾ, പട്ടങ്ങൾ, കൊടിലുകൾ, നായ്‌ക്കൾ, നാണയങ്ങൾ, ഊന്നുവടികൾ, കാനറിപ്പക്ഷികൾ, ഷൂസുകൾ . . . ബട്ടൺസുകൾ, എല്ലുകൾ, ഹാറ്റ്‌പിന്നുകൾ, കള്ളയൊപ്പിട്ട രേഖകൾ, ആദ്യപതിപ്പുകൾ, ഗ്യാസ്‌ മാസ്‌കുകൾ” തുടങ്ങിയവ.

ഇനി, വളരെ വിചിത്രമായ വസ്‌തുക്കൾ ശേഖരിക്കുന്നവരുമുണ്ട്‌. ഒരു റഷ്യൻ പ്രഭ്വി ശേഖരിച്ചിരുന്നത്‌ എന്തായിരുന്നെന്നോ? കുലീനരും പ്രശസ്‌തരും ഉപയോഗിച്ചിരുന്ന ബെഡ്‌പാനുകൾ. ജപ്പാനിലെ ഒരു നാടുവാഴിക്ക്‌ 5,000 നായ്‌ക്കൾ ഉണ്ടായിരുന്നു. വളരെ ആർഭാടമായി അലങ്കരിച്ച കൂടുകളിലാണ്‌ അവയെ പാർപ്പിച്ചിരുന്നത്‌. സമ്പന്നനായ ഒരു ശേഖരപ്രിയൻ ആയിരക്കണക്കിന്‌ ചെള്ളുകളെ “സ്‌പിരിറ്റു നിറച്ച ഓരോ ചെറുകുപ്പിയിൽ സൂക്ഷിച്ചിരുന്നു. അതിനെ ഏതു സ്ഥലത്തുനിന്നാണു കിട്ടിയതെന്നും ഏതു മൃഗത്തിന്റെ അല്ലെങ്കിൽ മനുഷ്യന്റെ ശരീരത്തിൽനിന്നാണു കിട്ടിയതെന്നും ആ കുപ്പികളിന്മേൽ രേഖപ്പെടുത്തിയിരുന്നു” എന്ന്‌ ഹാർപേഴ്‌സ്‌ മാഗസിൻ പറയുന്നു.

ഇങ്ങനെ വിചിത്രമായ വസ്‌തുക്കൾ ശേഖരിക്കുന്നവർ ഉണ്ടെങ്കിലും ശേഖരണമെന്ന ആശയം ആധുനികകാലത്ത്‌ ഉത്ഭവിച്ച ഒന്നല്ല. ഉദാഹരണത്തിന്‌, പുസ്‌തകങ്ങളുടെയും കയ്യെഴുത്തുപ്രതികളുടെയും ബൃഹത്തായ ശേഖരം സ്വന്തമാക്കിയിരുന്നവരെക്കുറിച്ച്‌ ചരിത്രത്തിന്റെ ഏടുകളിൽ കാണാം. പൗരാണികതയിൽനിന്നൊരു വെളിച്ചം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ, (പൊതുയുഗത്തിനു മുമ്പ്‌ ഏഴാം നൂറ്റാണ്ടിൽ) അസ്സീറിയൻ രാജാവായിരുന്ന അശൂർബാനിപ്പാൽ നീനെവേയിലെ തന്റെ വിശാലമായ വായനശാലയിലേക്കായി പുരാതന രേഖകളുടെയും പ്രമാണങ്ങളുടെയും പ്രതികൾ ശേഖരിക്കാൻ വിദൂഷകന്മാരെ അയച്ചതായി പറയുന്നു. അശൂർബാനിപ്പാലിന്റെ കൊട്ടാരത്തിലെ ഈ വിസ്‌മയകരമായ വായനശാല 1853-ൽ കുഴിച്ചെടുക്കുകയുണ്ടായി.

ഗ്രീസിലെയും റോമിലെയും പ്രഭുവർഗവും ശേഖരണകലയ്‌ക്കു പേരുകേട്ടവരായിരുന്നു. ശേഖരണം—ഒരു അടങ്ങാത്ത ആസക്തി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “സിസെറോയുടെയും സീസെറിന്റെയും കാലത്ത്‌ റോം വിജയശ്രീലാളിതമായ ഒരു സാമ്രാജ്യത്തിന്റെ പ്രൗഢിയിൽ മുങ്ങിക്കുളിച്ചുനിന്നിരുന്നു, ഏറ്റവും മികച്ചതെന്നു പറയാവുന്നതെല്ലാം അന്ന്‌ അവരുടെ സ്വന്തമായിരുന്നു.  . . കലാവസ്‌തു വിൽപ്പനക്കാർ നഗരചത്വരങ്ങളിലെങ്ങും സ്ഥാനം പിടിച്ചിരുന്നു. അവിടത്തെ സമ്പന്നരായ പൗരന്മാരിൽ ചിലർക്ക്‌ സ്വന്തമായി മ്യൂസിയങ്ങൾപോലും ഉണ്ടായിരുന്നു.”

ശേഖരണത്തിൽ രസകരമായി എന്താണുള്ളത്‌?

സാധനങ്ങൾ ശേഖരിക്കുന്നത്‌ ഇന്ന്‌ ആളുകൾ ഒരു ഹോബിയാക്കിയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദി എൻസൈക്ലോപീഡിയ അമേരിക്കാനാ ഇങ്ങനെ പറയുന്നു: “ആളുകൾ ഹോബിയിൽ ഏർപ്പെടുന്നതിന്‌ പല കാരണങ്ങൾ ഉണ്ടാകാം, മുഖ്യമായും വെറുതെ ഒരു രസത്തിനാണ്‌. ഹോബികൾ പതിവു ജോലികളിൽനിന്നു മനസ്സിന്‌ അയവു നൽകുന്നു.” അതേ, തങ്ങൾ സ്വരുക്കൂട്ടിവെച്ചിരിക്കുന്ന പ്രിയങ്കരമായ വസ്‌തുക്കൾ ഒന്ന്‌ എടുത്തുനോക്കുന്നതും പരിശോധിക്കുന്നതും അവർക്കൊരു സന്തോഷമാണ്‌.

ഇങ്ങനെ ശേഖരിച്ചുവെക്കുന്ന വസ്‌തുക്കൾക്ക്‌ “സ്‌മൃതിപഥത്തിൽനിന്ന്‌ അപ്രത്യക്ഷമായ ആളുകളെയും സ്ഥലങ്ങളെയും വീണ്ടും മനസ്സിലേക്കു കൊണ്ടുവരാൻ കഴിയും. ശേഖരം പൗരാണികതയുടെ ഗന്ധമുള്ളതാകുമ്പോൾ അവ പോയതലമുറകളുടെ വൈദഗ്‌ധ്യവും അഭിലാഷങ്ങളും നാമിന്ന്‌ ആസ്വദിക്കുന്ന സുഖ സൗകര്യങ്ങളും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ചരടായി വർത്തിക്കുന്നു” എന്ന്‌ ഓസ്‌ട്രേലിയയുടെ കാൻബെറാ ടൈംസ്‌ പത്രത്തിൽവന്ന ഒരു ലേഖനം പറയുന്നു. അതേ, വസ്‌തുക്കൾ ശേഖരിക്കുന്നത്‌ പ്രബോധനാത്മകമാണ്‌, വിദ്യാഭ്യാസമൂല്യമുള്ളതാണ്‌. ഉദാഹരണത്തിന്‌, ശേഖരണത്തിനു പേരുകേട്ടയാളാണ്‌ ഓസ്‌ട്രേലിയയിലെ റെക്‌സ്‌ നാൻ കിവെൽ. അദ്ദേഹത്തിന്റെ അന്യാദൃശമായ ശേഖരത്തിൽ ഓസ്‌ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും ആദിമ ചരിത്രമുറങ്ങുന്ന ഏതാണ്ട്‌ 15,000 ഇനം വസ്‌തുക്കളുണ്ട്‌.

ഇനി, ഇങ്ങനെ ശേഖരിച്ചുവെക്കുന്ന വസ്‌തുക്കൾ ഒരു കനപ്പെട്ട സാമ്പത്തിക നിക്ഷേപമാണെന്ന്‌ ആളുകൾ വിശ്വസിക്കുന്നു. ഇതൊരു ഹോബിയാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണമാണിത്‌. ഉട്ട്‌നെ റീഡർ ഇപ്രകാരം പറയുന്നു: “അല്ലെങ്കിൽപ്പിന്നെ ആളുകൾ എന്തിനാണ്‌ 80 യു.എസ്‌. ഡോളർ മുടക്കി, ആധികാരികത ഉറപ്പാക്കുന്ന കത്തുസഹിതമുള്ള ‘1969-ലെ വുഡ്‌സ്റ്റോക്ക്‌ [റോക്ക്‌ സംഗീതപരിപാടി] ടിക്കറ്റുകൾ’ കൈവശപ്പെടുത്തുന്നത്‌, അതും അവർ ആ പരിപാടിയിൽ പങ്കെടുക്കാതിരുന്നിട്ടുകൂടെ? . . . ജനസമ്മിതിനേടുന്ന എന്തിനെക്കുറിച്ചുമുള്ള സ്‌മരണികകൾ ശേഖരിക്കുന്നത്‌ ലാഭകരമായ ഒരു ബിസിനസ്സായിത്തീർന്നിരിക്കുന്നു.”

എങ്കിലും ശ്രദ്ധിക്കുക! ദ കാൻബെറാ ടൈംസിൽവന്ന ഒരു ലേഖനം ഈ മുന്നറിയിപ്പു നൽകുന്നു: “സാധനങ്ങൾ ശേഖരിക്കുന്നത്‌ രസമുള്ള ഒരു കാര്യംതന്നെ, പക്ഷേ കെണികളുമുണ്ട്‌. വിൽപ്പനക്കാരെല്ലാം സത്യസന്ധരല്ല. പല വ്യാജവസ്‌തുക്കളും അമൂല്യവസ്‌തുക്കളാണെന്ന വ്യാജേന പ്രത്യക്ഷപ്പെടാറുണ്ട്‌, ഇവിടെ മാന്യതയ്‌ക്കും ധാർമികതയ്‌ക്കും ഒന്നും ഒരു വിലയുമില്ല.” ഒരുവന്റെ “നിക്ഷേപം” മുഴുവനും വെള്ളത്തിലായെന്നറിയുന്നത്‌ എത്ര ഹൃദയഭേദകമായിരിക്കും! അങ്ങനെയെങ്കിൽ, ശേഖരണത്തിൽ താത്‌പര്യമുള്ളവർ സദൃശവാക്യങ്ങൾ 14:15-ലെ വാക്കുകൾ നന്നേ പ്രായോഗികമെന്നു കണ്ടെത്തിയേക്കാം: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”

സമനിലയുടെ ആവശ്യം

ഈ ഹോബിക്ക്‌ ഒരുവന്റെ ധാരാളം സമയവും ഊർജവും പണവും കവർന്നെടുക്കാൻ കഴിയും. ഒരു വനിത അവരുടെ ശേഖരണപ്രിയത്തെ “അടക്കാനാവാത്ത ത്വര” എന്നാണു വിശേഷിപ്പിച്ചത്‌. ജീവിതകാലം മുഴുവനും ശേഖരണം ഒരു ഹോബിയാക്കിയ അലെസ്റ്റാർ മാർട്ടിൻ, ചില ശേഖരണക്കാരുടെ പെരുമാറ്റം കണ്ടാൽ “ഏതാണ്ട്‌ കിറുക്കുള്ളതുപോലെ തോന്നും” എന്നുവരെ സമ്മതിച്ചുപറഞ്ഞു.

ശേഖരണം—ഒരു അടങ്ങാത്ത ആസക്തി എന്ന തന്റെ പുസ്‌തകത്തിൽ മൂയെൻസ്റ്റെർബർഗർ ഇപ്രകാരം പറഞ്ഞു: “ഈ ഹോബി ഉള്ളവരെ നിരീക്ഷിക്കുന്ന ഒരാൾക്ക്‌ ഇവരിൽ ശേഖരങ്ങൾക്കായുള്ള ഒരു ഒടുങ്ങാത്ത ആഗ്രഹം, ത്വര പെട്ടെന്നുതന്നെ കാണാനാകും. . . . മാറിനിന്നു നോക്കുന്ന ഒരാൾക്ക്‌ സാധനങ്ങൾ ശേഖരിക്കുന്ന പ്രക്രിയ മാത്രമല്ല ഒരു വിചിത്ര പ്രതിഭാസമായി തോന്നുന്നത്‌. ഇവരുടെ അസാധാരണ വ്യക്തിത്വം, ശേഖരണവസ്‌തുക്കൾ തിരയുമ്പോഴുള്ള ശക്തമായ വികാരപ്രകടനങ്ങൾ, എന്തെങ്കിലും കണ്ടെത്തുമ്പോഴോ നഷ്ടപ്പെടുമ്പോഴോ പ്രകടമാകുന്ന അത്യാഹ്ലാദവും കടുത്ത നിരാശയും, ചിലപ്പോഴൊക്കെ പ്രകടമാകുന്ന വിചിത്രമായ മനോഭാവവും പെരുമാറ്റവും ഒക്കെ വല്ലാത്തൊരു പ്രതീതി ജനിപ്പിച്ചേക്കാം.”

ബുദ്ധിശൂന്യമായി പ്രവർത്തിക്കാനോ ബുദ്ധിമുട്ടുകൾ വരുത്തിവെക്കുന്ന അളവോളം പോകാനോ ഏതെങ്കിലും ഹോബിയോടുള്ള ആസക്തിയെ ഒരു ക്രിസ്‌ത്യാനി അനുവദിക്കണമോ? വേണ്ട. കാരണം “സമചിത്തതയുള്ളവരായിരിക്കുവിൻ” എന്നു ബൈബിൾ നമ്മോട്‌ ആഹ്വാനം ചെയ്യുന്നു. (1 പത്രൊസ്‌ 1:13, പി.ഒ.സി. ബൈബിൾ) ഒരു ഹോബി ആസ്വാദ്യമായിരിക്കും എന്നതിനു സംശയമില്ല. എന്നാൽ, ദൈവഭക്തനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അത്‌ ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികളുടെ’ പട്ടികയിൽ വരുന്നില്ല. (ഫിലിപ്പിയർ 1:10, NW) ഇക്കാര്യത്തിൽ ശലോമോൻ രാജാവിൽനിന്ന്‌ ഒരു പാഠം ഉൾക്കൊള്ളാനാകും. തന്റെ അളവറ്റ സമ്പത്ത്‌ ഉപയോഗിച്ച്‌ അവൻ മണിമാളികകൾ, മുന്തിരിത്തോപ്പുകൾ, കന്നുകാലികൾ എന്നിവയുടെയും വിവിധതരം ഫലവൃക്ഷങ്ങളുടെയും ഒരു ശേഖരം സ്വന്തമാക്കി. “എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല,” അവൻ സമ്മതിക്കുന്നു. എന്നാൽ ഈ സംഗതികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിട്ട്‌ അവന്‌ എന്തെങ്കിലും സംതൃപ്‌തി ലഭിച്ചോ? ശലോമോൻ പറയുന്നു: “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‌വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ.”—സഭാപ്രസംഗി 2:3-11.

കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളെ മൂടിക്കളയാതിരിക്കാൻ തക്കവണ്ണം നിങ്ങളുടെ ഹോബിക്കു കടിഞ്ഞാണിടാൻ എങ്ങനെ കഴിയും? നിങ്ങൾക്ക്‌ സ്വയം ഇങ്ങനെ ചോദിക്കാം. ‘ഈ ഹോബിയിലോ നേരമ്പോക്കിലോ എനിക്കു ന്യായമായി എത്രസമയം ചെലവഴിക്കാനാകും?’ ഓർക്കുക, ഇഷ്ടപ്പെട്ട വസ്‌തു സ്വന്തമാക്കുന്നതുകൊണ്ടു തീർന്നില്ല. നിങ്ങളുടെ ശേഖരങ്ങൾ നന്നായി പരിപാലിക്കുന്നതിനും പതിവായി വൃത്തിയാക്കുന്നതിനും അടുക്കിനുംചിട്ടയ്‌ക്കും വെക്കുന്നതിനും കണ്ട്‌ ആസ്വദിക്കുന്നതിനും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും എല്ലാം സമയം ആവശ്യമാണ്‌. ഇനി, പണത്തിന്റെ കാര്യമോ? വീട്ടാവശ്യങ്ങൾക്കുവേണ്ടി വെച്ചിരിക്കുന്ന പണം നിങ്ങൾ ഹോബിക്കുവേണ്ടി ചെലവിട്ടു തീർക്കുകയാണോ? (1 തിമൊഥെയൊസ്‌ 5:8) കൊക്കിലൊതുങ്ങാത്തതു കൊത്താനുള്ള ആഗ്രഹത്തിനു കടിഞ്ഞാണിടാനുള്ള ആത്മനിയന്ത്രണം നിങ്ങൾക്കുണ്ടോ? നിങ്ങൾ എത്രതന്നെ ശ്രമിച്ചാലും ശേഖരിക്കാൻ കൊള്ളുന്ന വസ്‌തുക്കളെല്ലാം നിങ്ങൾക്കു സ്വന്തമാക്കാനാവില്ലല്ലോ. പുസ്‌തകങ്ങളെക്കുറിച്ച്‌ ശലോമോൻ പറഞ്ഞത്‌ മറ്റു ശേഖരങ്ങളെക്കുറിച്ചും സത്യമാണ്‌: “പുസ്‌തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) അതുകൊണ്ട്‌ ക്രിസ്‌തീയ സമചിത്തത അനിവാര്യമാണ്‌.

ശേഖരണത്തെ “ഒരു അടങ്ങാത്ത ആസക്തി” എന്നു വിളിച്ചിരിക്കുന്നതായി നാം കാണുകയുണ്ടായി. എന്നാൽ അത്‌ അങ്ങനെയായിരിക്കണമെന്നില്ല. ഈ ഹോബിയെ ഉചിതമായ സ്ഥാനത്തു നിറുത്തിക്കൊണ്ട്‌ സമനിലയോടെ വീക്ഷിക്കുന്നെങ്കിൽ അതു മനസ്സിന്‌ അയവും ആസ്വാദ്യതയും കൈവരുത്തുന്ന, വിജ്ഞാനം പകരുന്ന ഒരു നേരമ്പോക്ക്‌ ആയിരുന്നേക്കാം.

[26-ാം പേജിലെ ചിത്രം]

ഒരു ഹോബി തിരഞ്ഞെടുക്കുമ്പോൾ അതിനു വേണ്ടിവന്നേക്കാവുന്ന സമയവും പണവും മുന്നമേ കണക്കു കൂട്ടേണ്ടതാണ്‌