വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല സുഹൃത്തുക്കളും അല്ലാത്തവരും

നല്ല സുഹൃത്തുക്കളും അല്ലാത്തവരും

നല്ല സുഹൃത്തുക്കളും അല്ലാത്തവരും

ഒരു യുവതി, നമുക്ക്‌ അവളെ സാറാ എന്നു വിളിക്കാം, തന്റെ ഹൃദയവ്യഥകൾ പകരുകയായിരുന്നു. തന്റെ സുഹൃത്താണെന്ന്‌ അവൾ കരുതിയ ഒരു പുരുഷൻ ഒരു കൊലപാതകിയാണെന്ന്‌ അവൾ തിരിച്ചറിഞ്ഞു. ‘ഞാൻ വിശ്വാസം അർപ്പിച്ചയാൾ അത്തരക്കാരനാണെങ്കിൽ എനിക്ക്‌ എങ്ങനെ ഒരാളെ വിശ്വസിക്കാൻ കഴിയും?’ അവൾ ചോദിച്ചു. അയാൾക്ക്‌ ഏതുതരം മൂല്യങ്ങളാണുള്ളതെന്ന്‌ അവൾക്ക്‌ അറിയാമായിരുന്നോ എന്ന്‌ അപ്പോൾ അവൾ പറഞ്ഞതു കേട്ടുകൊണ്ടിരുന്നയാൾ ചോദിച്ചു. “എന്നുവെച്ചാൽ എന്താണ്‌?” അവൾ പ്രതിവചിച്ചു. “മൂല്യങ്ങൾ” എന്നാൽ എന്താണെന്നുപോലും സാറായ്‌ക്ക്‌ അറിയില്ലായിരുന്നു. നിങ്ങളുടെ കാര്യത്തിലോ? നിങ്ങളുടെ സുഹൃത്തുക്കൾക്ക്‌ ഏതുതരം മൂല്യങ്ങളാണുള്ളതെന്നു നിങ്ങൾക്കറിയാമോ?

സുഹൃത്തുക്കളുടെ മൂല്യങ്ങൾ അറിയുന്നത്‌ അക്ഷരാർഥത്തിൽത്തന്നെ ജീവനെയോ മരണത്തെയോ അർഥമാക്കിയേക്കാം, അതാണ്‌ സാറായുടെ അനുഭവം കാണിക്കുന്നത്‌. ആ വസ്‌തുതയെ ഒരു ബൈബിൾ പഴമൊഴി ഇപ്രകാരം വിവരിക്കുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) എന്നാൽ, സാറായെപ്പോലെ പലയാളുകളും കൂട്ടുകാരെ തിരഞ്ഞെടുക്കുന്നത്‌ അവർ മറ്റുള്ളവരുമായി ചേർന്നുപോകുന്നുണ്ടോ ഇല്ലയോ എന്നതിന്റെ, അല്ലെങ്കിൽ അവരോടൊപ്പം ആയിരിക്കുമ്പോൾ തങ്ങൾക്ക്‌ എന്തു തോന്നുന്നു എന്നതിന്റെ, അടിസ്ഥാനത്തിൽ മാത്രമാണ്‌. സന്തോഷം പകരുന്ന ആളുകളോടൊപ്പം ആയിരിക്കാൻ നാം സ്വാഭാവികമായും ഇഷ്ടപ്പെടുന്നു. എന്നാൽ അതു മാത്രമാണ്‌ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലെ നമ്മുടെ മാനദണ്ഡമെങ്കിൽ, വ്യക്തിയുടെ ആന്തരികഗുണങ്ങൾ മനസ്സിലാക്കുന്നതിനു യാതൊരു ശ്രമവും ചെയ്യുന്നില്ലെങ്കിൽ, അതു നമ്മെ വളരെയധികം നിരാശപ്പെടുത്തിയേക്കാം. ഒരു വ്യക്തിക്കു നല്ല മൂല്യങ്ങളുണ്ടോയെന്നു നിങ്ങൾക്ക്‌ എങ്ങനെ അറിയാൻ കഴിയും?

ഉയർന്ന ധാർമിക മൂല്യങ്ങളുടെ ആവശ്യം

ഒന്നാമതായി, നമുക്കുതന്നെ ഉത്തമ മൂല്യങ്ങൾ ഉണ്ടായിരിക്കണം. തെറ്റും ശരിയും നല്ലതും തീയതും എന്താണെന്നതു സംബന്ധിച്ച്‌ നമുക്കു വ്യക്തമായ ഒരു ധാരണ വേണം, ഉയർന്ന ധാർമിക തത്ത്വങ്ങൾ എല്ലായ്‌പോഴും മുറുകെപ്പിടിക്കുകയും ചെയ്യണം. മറ്റൊരു ബൈബിൾ പഴമൊഴി ശ്രദ്ധിക്കുക: “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു.” (സദൃശവാക്യങ്ങൾ 27:17) ഇരുമ്പുസമാന ധാർമികബലമുള്ള രണ്ടുപേർ സുഹൃത്തുക്കളാകുന്നെങ്കിൽ തുടർന്നും മെച്ചപ്പെടുന്നതിൽ പരസ്‌പരം സഹായിക്കാൻ അവർക്കു കഴിയും, ആ സുഹൃദ്‌ബന്ധം കരുത്തുറ്റതായിരിക്കുകയും ചെയ്യും.

ഫ്രാൻസിൽനിന്നുള്ള പാകോം പറയുന്നു: “ഞാൻ പറയുമ്പോൾ ശ്രദ്ധിച്ചിരിക്കുന്ന, എന്നോടു ദയയോടെ സംസാരിക്കുന്ന, അതേസമയം ഞാൻ എന്തെങ്കിലും ബുദ്ധിശൂന്യത കാണിക്കുമ്പോൾ എന്നെ ശാസിക്കാൻ പ്രാപ്‌തനായ ഒരു സുഹൃത്താണ്‌ എന്നെ സംബന്ധിച്ചിടത്തോളം യഥാർഥ സുഹൃത്ത്‌.” അതേ, ശരിയായ പാതയിൽ തുടരാൻ നമ്മെ സഹായിക്കുന്നവർ, ബുദ്ധിശൂന്യമായി പ്രവർത്തിക്കാൻ മുതിരുമ്പോൾ നമ്മെ തിരുത്തുന്നവർ, ആണ്‌ ഉത്തമ സുഹൃത്തുക്കൾ, അതു ചെറുപ്പക്കാരോ പ്രായമുള്ളവരോ ആകാം. ബൈബിൾ ഇങ്ങനെ പറയുന്നു: “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്‌തതയുടെ ഫലം.” (സദൃശവാക്യങ്ങൾ 27:6) ധാർമികവും ആത്മീയവും ആയി ശക്തിയാർജിക്കുന്നതിനു നാം ദൈവത്തെയും അവന്റെ തത്ത്വങ്ങളെയും സ്‌നേഹിക്കുന്നവരുമായി സഹവസിക്കേണ്ടതുണ്ട്‌. ഫ്രാൻസിൽനിന്നുള്ള സെലിൻ അനുസ്‌മരിക്കുന്നു: “എന്റെ ക്രിസ്‌തീയ മൂല്യങ്ങളും വിശ്വാസങ്ങളും ഉള്ള ആരെയും സ്‌കൂളിൽ കണ്ടെത്താൻ കഴിയാതെവന്നപ്പോൾ, ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ യഥാർഥ സുഹൃത്തുക്കളെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. സമനില കാത്തുസൂക്ഷിക്കാൻ ആ സുഹൃത്തുക്കൾ എന്നെ വളരെയേറെ സഹായിച്ചിരിക്കുന്നു.”

സുഹൃത്തുക്കളാക്കാൻ പോകുന്നവരെ വിലയിരുത്തൽ

നിങ്ങൾ പരിചയപ്പെട്ട ആരെയെങ്കിലും സുഹൃത്താക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദിക്കാം, ‘അവന്റെ അല്ലെങ്കിൽ അവളുടെ സുഹൃത്തുക്കൾ ആരൊക്കെയാണ്‌?’ ഒരു വ്യക്തിയുടെ അടുത്ത കൂട്ടുകാർ എങ്ങനെയുള്ളവരാണെന്ന്‌ അറിയുന്നത്‌ ആ വ്യക്തിയെക്കുറിച്ചു വളരെയേറെ കാര്യങ്ങൾ വെളിപ്പെടുത്തും. ഇനി, സമൂഹത്തിലെ പക്വതയുള്ളവരും ആദരണീയരുമായ ആളുകൾക്ക്‌ അയാളെക്കുറിച്ചുള്ള അഭിപ്രായമെന്താണ്‌? കൂടാതെ, സുഹൃത്താക്കാൻ നാം ആഗ്രഹിക്കുന്ന വ്യക്തി നമ്മോട്‌ എങ്ങനെ ഇടപെടുന്നു എന്നു മാത്രമല്ല മറ്റുള്ളവരോട്‌, പ്രത്യേകിച്ചു വെറുതെക്കാരോട്‌ എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുന്നതും ജ്ഞാനമായിരിക്കും. ഒരുവൻ എല്ലാവരോടും എല്ലായ്‌പോഴും സത്യസന്ധത, വിശ്വസ്‌തത, ക്ഷമ, പരിഗണന തുടങ്ങിയ നല്ല ഗുണങ്ങൾ പ്രകടമാക്കുന്നില്ലാത്തപക്ഷം, അയാൾ നിങ്ങളോട്‌ എല്ലായ്‌പോഴും നല്ല രീതിയിൽ പെരുമാറും എന്നതിന്‌ എന്ത്‌ ഉറപ്പാണുള്ളത്‌?

ഒരാളുടെ തനിസ്വഭാവം അറിയണമെങ്കിൽ ക്ഷമയും വൈദഗ്‌ധ്യവും യഥാർഥ ജീവിതത്തിൽ അയാളെ നിരീക്ഷിക്കാൻ സമയവും ഒക്കെ ആവശ്യമാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃശവാക്യങ്ങൾ 20:5) സുഹൃത്തുക്കളാക്കാൻ പോകുന്നവരുമായി നാം ഗൗരവമുള്ള വിഷയങ്ങൾ ചർച്ചചെയ്യേണ്ടതുണ്ട്‌, അവരുടെ യഥാർഥ വ്യക്തിത്വം, അവരെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവ വെളിച്ചത്തു കൊണ്ടുവരുന്ന തരത്തിലുള്ള വിഷയങ്ങൾ. അവർ എങ്ങനെയുള്ളവരാണ്‌? ദയാലുക്കളാണോ അതോ വികാരശൂന്യരാണോ? അടിസ്ഥാനപരമായി അവർ ശുഭാപ്‌തിവിശ്വാസവും സന്തോഷവും ഉള്ളവരാണോ? അതോ നിഷേധാത്മകമായി ചിന്തിക്കുന്നവരും കുറ്റം കണ്ടുപിടിക്കുന്നവരുമാണോ? നിസ്സ്വാർഥരാണോ, അതോ സ്വാർഥതത്‌പരരാണോ? അവർ ആശ്രയയോഗ്യരാണോ, അതോ വിശ്വസിക്കാൻ കൊള്ളാത്തവരാണോ? ഒരാൾ മറ്റുള്ളവരുടെ കുറ്റം നിങ്ങൾക്കു മുമ്പിൽ വിളമ്പുന്നെങ്കിൽ നിങ്ങളുടെ അസാന്നിധ്യത്തിൽ മറ്റുള്ളവരോടു നിങ്ങളുടെ കുറ്റംപറയുകയില്ല എന്നതിന്‌ എന്താണ്‌ ഉറപ്പ്‌? “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ്‌ സംസാരിക്കുന്നത്‌” എന്ന്‌ യേശു പറഞ്ഞു. (മത്തായി 12:34) അതുകൊണ്ട്‌, ആളുകളുടെ സംസാരം എങ്ങനെയുള്ളതാണ്‌ എന്നതു നാം ശ്രദ്ധിക്കണം, അത്‌ അവരുടെ ആന്തരം വെളിപ്പെടുത്തുന്നു.

പൊതുവായി ഉണ്ടായിരിക്കേണ്ട അതിപ്രധാന സംഗതികൾ

സുഹൃത്തുക്കൾക്ക്‌ തങ്ങൾക്കുള്ള അതേ അഭിരുചികൾതന്നെ ഉണ്ടായിരിക്കണമെന്നാണ്‌ ചിലരുടെ ചിന്ത. ഒരു കൊച്ചുപയ്യൻ ഇങ്ങനെ നിർബന്ധംപിടിച്ചു: “ചീസ്‌കേക്ക്‌ ഇഷ്ടമില്ലാത്ത ആളോടു ഞാൻ കൂട്ടുകൂടുകയേ ഇല്ല.” പരസ്‌പരം മനസ്സിലാക്കാൻ കഴിയണമെങ്കിൽ സുഹൃത്തുക്കളുടെ അഭിരുചികളിൽ കുറെയൊക്കെ സാമ്യം ഉണ്ടായിരിക്കേണ്ടതാണെന്നതു ശരിതന്നെ. അടിസ്ഥാന ധാർമിക-ആത്മിക മൂല്യങ്ങളിൽ സമാനതയുണ്ടായിരിക്കേണ്ടത്‌ ഏറ്റവും പ്രധാനമാണ്‌. എന്നാൽ വ്യക്തിത്വത്തിലും ജീവിത പശ്ചാത്തലത്തിലും അവർ ഒരേപോലെ ആയിരിക്കേണ്ടതില്ല. വ്യത്യസ്‌ത ജീവിതാനുഭവങ്ങൾ, സുഹൃത്തുക്കൾക്കു പരസ്‌പരം പ്രയോജനം ചെയ്യും, അത്‌ അവരുടെ ബന്ധത്തെ സമ്പുഷ്ടമാക്കും.

ബൈബിൾ രേഖയിലെ രണ്ടു സൗഹൃദങ്ങൾ ഇന്നും ജീവിക്കുന്ന ദൃഷ്ടാന്തങ്ങളായി ആളുകളിൽ പ്രഭാവം ചെലുത്തുന്നു. യോനാഥാനും ദാവീദും തമ്മിലും രൂത്തും നവോമിയും തമ്മിലും ഉള്ള സൗഹൃദം. * സൗഹൃദത്തിന്റെ ഈ രണ്ടു ദൃഷ്ടാന്തങ്ങളിലും, ഇരുകൂട്ടർക്കും ദൈവത്തോടും അവന്റെ തത്ത്വങ്ങളോടും ആഴമായ ആദരവുണ്ടായിരുന്നു. അതായിരുന്നു അവരുടെ ഗാഢസൗഹൃദത്തിന്‌ ആധാരം. ഈ സൗഹൃദങ്ങൾ ജീവിതപശ്ചാത്തലങ്ങളിലും പ്രായത്തിലും ഉള്ള വലിയ അന്തരങ്ങളെ നിഷ്‌പ്രഭമാക്കുന്നതായിരുന്നു എന്നതു ശ്രദ്ധേയമാണ്‌. അങ്ങനെ ഈ ദൃഷ്ടാന്തങ്ങൾ സുഹൃദ്‌ബന്ധം സംബന്ധിച്ചു മറ്റൊന്നുകൂടെ നമ്മെ പഠിപ്പിക്കുന്നു: ചെറുപ്പക്കാർക്കും പ്രായമേറിയവർക്കും പരസ്‌പരം താങ്ങും തണലുമായിക്കൊണ്ടു മിത്രങ്ങളായിരിക്കാൻ കഴിയും.

പ്രായവ്യത്യാസത്തിൽനിന്നു പ്രയോജനം നേടൽ

നമ്മെക്കാൾ പ്രായം കുറഞ്ഞവരോ കൂടിയവരോ ആയ സുഹൃത്തുക്കളുള്ളത്‌ പരസ്‌പരം പരിപുഷ്ടിപ്പെടുത്തുന്നത്‌ ആയിരിക്കാൻ കഴിയും. ചില യുവജനങ്ങൾ തങ്ങളുടെ സ്വന്തം അനുഭവങ്ങളിൽനിന്നു പറയുന്നതു ശ്രദ്ധിക്കുക.

മാനൂവേലാ (ഇറ്റലി): “കുറെനാൾ മുമ്പ്‌ ഞാൻ മുതിർന്ന ഒരു ദമ്പതികളെ എന്റെ സുഹൃത്തുക്കളാക്കി. ഞാൻ അവരുടെ മുമ്പിൽ ഹൃദയം തുറന്നു, എന്നാൽ അവർ എന്റെ മുമ്പിൽ ഹൃദയം തുറന്നതാണ്‌ എന്നെ സന്തോഷിപ്പിച്ച സംഗതി. എനിക്കു പ്രായം കുറവാണല്ലോ എന്നുവിചാരിച്ച്‌ അവർ എന്നെ വിലകുറച്ചുകണ്ടില്ല. അവരോടു കൂടുതൽ അടുക്കാൻ ഇതെന്നെ പ്രേരിപ്പിച്ചു. എനിക്കു പ്രശ്‌നങ്ങളുള്ളപ്പോൾ അവർ വലിയൊരു സഹായമാണ്‌. എന്റെ സമപ്രായക്കാരോടു ഞാൻ പ്രശ്‌നങ്ങൾ വിവരിക്കുമ്പോൾ, ചിലപ്പോഴൊക്കെ എന്റെ കൂട്ടുകാരികൾ ചില ഉപദേശങ്ങൾ തരാറുണ്ട്‌, എന്നാൽ അവ നല്ലവണ്ണം ചിന്തിച്ചുള്ളവ ആയിരിക്കില്ല. പക്ഷേ, എന്നെക്കാൾ പ്രായമുള്ള എന്റെ സുഹൃത്തുക്കൾക്ക്‌ ഞങ്ങൾ യുവജനങ്ങൾ ഇതുവരെ നേടിയിട്ടില്ലാത്ത അനുഭവപരിചയവും വിവേചനാപ്രാപ്‌തിയും സമനിലയുമുണ്ട്‌. അവരുടെ സഹായത്തോടെ എനിക്കു മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാനാകുന്നു.”

ഡ്‌സൂലെയ്‌കാ (ഇറ്റലി): “ഞങ്ങളുടെ കൂടിവരവുകളിൽ ചെറുപ്പക്കാരെ മാത്രമല്ല പ്രായമുള്ളവരെയും ഞങ്ങൾ ഉൾപ്പെടുത്താറുണ്ട്‌. പ്രായമുള്ളവരും ചെറുപ്പക്കാരും ഒന്നിച്ചുള്ള അത്തരമൊരു സായാഹ്നത്തിന്റെ ഒടുവിൽ ഞങ്ങൾക്കെല്ലാം എത്ര പ്രോത്സാഹനമാണു തോന്നുന്നതെന്നോ, ഇത്‌ ഞാൻ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. ഓരോരുത്തരും കാര്യങ്ങളെ വീക്ഷിക്കുന്ന വിധത്തിൽ അൽപ്പസ്വൽപ്പം വ്യത്യാസമുള്ളതിനാൽ ആ ഒത്തുകൂടൽ ഞങ്ങൾ ശരിക്കും ആസ്വദിക്കുന്നു.”

മുതിർന്നവരേ, നിങ്ങൾക്കും ചെറുപ്പക്കാരിൽ താത്‌പര്യം പ്രകടമാക്കുന്നതിനു കഴിയും. മേൽപ്പറഞ്ഞ അനുഭവങ്ങൾ തെളിയിക്കുന്നതുപോലെ, നിങ്ങളുടെ ആഴമായ അനുഭവപരിചയത്തെ അങ്ങേയറ്റം വിലമതിക്കുകയും നിങ്ങളുടെ സഖിത്വം ആസ്വദിക്കുകയും ചെയ്യുന്ന അനേകം യുവജനങ്ങളുണ്ട്‌. 80-കളിലായിരിക്കുന്ന അമില്യ എന്ന വിധവ ഇപ്രകാരം പറയുന്നു: “ചെറുപ്പക്കാരുമായി കൂട്ടുകൂടാൻ ഞാൻ മുൻകൈയെടുക്കുന്നു. അവരുടെ ഉണർവും ചുറുചുറുക്കും എന്നെ ഉന്മേഷവതിയാക്കുന്നു!” അത്തരം പരസ്‌പര പ്രോത്സാഹനത്തിന്റെ സദ്‌ഫലങ്ങൾ ദൂരവ്യാപകമായിരുന്നേക്കാം. ഇപ്പോൾ പ്രായപൂർത്തിയെത്തിയ സന്തുഷ്ടരായ പലയാളുകളും, തങ്ങളുടെ ജീവിതവിജയത്തിനുള്ള കീർത്തിയിലധികവും നൽകുന്നത്‌ ചെറുപ്പകാലത്തെ സുഹൃത്തുക്കൾക്കാണ്‌, തങ്ങളെക്കാൾ അൽപ്പമെങ്കിലും പ്രായത്തിനു മൂപ്പുണ്ടായിരുന്ന, ഉത്തമ മാതൃകകളായിരുന്ന, തങ്ങൾക്ക്‌ ഉത്‌കൃഷ്ട ബുദ്ധിയുപദേശം നൽകിയ സുഹൃത്തുക്കൾക്ക്‌.

നിങ്ങളുടെ സുഹൃദ്‌ബന്ധങ്ങൾ മെച്ചപ്പെടുത്തൽ

നല്ല സഖിത്വം ആസ്വദിക്കാൻ, എല്ലായ്‌പോഴും പുതിയ സുഹൃത്തുക്കളെ തേടിപ്പോകേണ്ട ആവശ്യമില്ല. നല്ല കൂട്ടുകാർ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ അവരുമായുള്ള ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടാൻ നിങ്ങൾക്ക്‌ എന്തുചെയ്യാൻ കഴിയുമെന്ന്‌ പരിശോധിക്കരുതോ? ചിരകാല സുഹൃത്തുക്കൾ പ്രത്യേകിച്ചും ഒരു വിലതീരാത്ത നിധിയാണ്‌, അവരോടു നാം അങ്ങനെതന്നെ പെരുമാറണം. അവരുടെ വിശ്വസ്‌തതയെ ഒരിക്കലും നാം നിസ്സാരീകരിക്കരുത്‌.

എല്ലാറ്റിനുമുപരി, യഥാർഥ സന്തുഷ്ടിയും യഥാർഥ സഖിത്വവും ഉരുത്തിരിയുന്നതു കൊടുക്കലിൽനിന്നാണ്‌ എന്നോർക്കുക. നിങ്ങളെത്തന്നെയും നിങ്ങളുടെ സമയവും വിഭവങ്ങളും നൽകുക. അതിന്റെ പ്രതിഫലങ്ങൾ നിങ്ങളുടെ ശ്രമത്തിലും ത്യാഗത്തിലും കവിഞ്ഞ മൂല്യമുള്ളവയാണ്‌. എന്നിരുന്നാലും, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ നിങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നെങ്കിൽ ഒരിക്കലും വിജയിക്കില്ല. അതുകൊണ്ട്‌ കൂട്ടുകാരാക്കാൻ പറ്റിയവരെ തിരയുമ്പോൾ നിങ്ങൾ ആരാധനയോടെ നോക്കുന്നവരിലോ, നിങ്ങൾക്ക്‌ എന്തെങ്കിലും പ്രയോജനം കിട്ടുമെന്നു നിങ്ങൾ കരുതുന്നവരിലോ മാത്രം അന്വേഷണം ഒതുക്കിനിറുത്തരുത്‌. മറ്റുള്ളവർ അവഗണിക്കാൻ ഇടയുള്ളവരെയോ സുഹൃത്തുക്കളെ സമ്പാദിക്കാൻ ബുദ്ധിമുട്ടുള്ളവരെയോ സമീപിക്കുക. ഫ്രാൻസിൽനിന്നുള്ള ഗായെൽ പറയുന്നു: “ഞങ്ങൾ ഒന്നിച്ചുകൂടി എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുമ്പോൾ, ഒറ്റയ്‌ക്കായിരിക്കുന്ന ചെറുപ്പക്കാരെയും ക്ഷണിക്കും. ‘വീട്ടിലിങ്ങനെ ഒറ്റയ്‌ക്കിരിക്കേണ്ട, നിനക്ക്‌ ഞങ്ങളോടൊപ്പം കൂടാമല്ലോ. നമുക്ക്‌ അടുത്തു പരിചയപ്പെടുകയും ചെയ്യാം’ എന്നു ഞങ്ങൾ അവരോടു പറയും.”—ലൂക്കൊസ്‌ 14:12-14.

അതേസമയം, നല്ല ആളുകൾ സുഹൃത്തുക്കളാകാൻ നിങ്ങളെ ക്ഷണിക്കുമ്പോൾ അതു നിരസിക്കാൻ തിടുക്കം കാട്ടരുത്‌. ഇറ്റലിയിൽനിന്നുള്ള ഏലിസാ പറയുന്നു: “ഇത്രയും നാളും ഈ സൗഹൃദമൊന്നുമില്ലാതെ ഒറ്റപ്പെട്ടിരിക്കുകയായിരുന്നല്ലോ എന്ന തോന്നലിൽനിന്ന്‌ അൽപ്പം നീരസം നിങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നേക്കാം. ‘കൂട്ടുകാരൊന്നുമില്ലെങ്കിലും എനിക്കു വലിയ കുഴപ്പമൊന്നുമില്ല’ എന്നു നിങ്ങൾ ചിന്തിച്ചുതുടങ്ങാനിടയുണ്ട്‌. അങ്ങനെ നിങ്ങൾ സ്വയം ഒറ്റപ്പെടുത്തി, നിങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ച്‌ നിങ്ങളുടെ മാത്രമായ ലോകത്തിലേക്ക്‌ ഉൾവലിയുന്നു. സൗഹൃദം തേടുന്നതിനു പകരം നിങ്ങൾ ചുറ്റും മതിൽക്കെട്ടുകൾ സൃഷ്ടിക്കുന്നു.” അടിസ്ഥാനരഹിതമായ ഭയമോ സ്വാർഥ താത്‌പര്യങ്ങളോ പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുന്നതിൽനിന്നു നിങ്ങളെ തടയരുത്‌, പകരം മറ്റുള്ളവർക്കായി നിങ്ങളുടെ സൗഹൃദത്തിന്റെ വാതിൽ തുറക്കുക. ആളുകൾ നമ്മിൽ താത്‌പര്യമെടുക്കുകയും നമ്മുടെ സുഹൃത്തുക്കളാകാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ അവരോട്‌ ആഴമായ നന്ദിയുള്ളവരായിരിക്കാൻ നമുക്കു നല്ല കാരണമുണ്ട്‌.

നിങ്ങൾക്ക്‌ യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാനാകും

യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാൻ അതിനായി ആഗ്രഹിച്ചതുകൊണ്ടോ, കാത്തിരുന്നതുകൊണ്ടോ, ഇതുപോലെയുള്ള ലേഖനങ്ങൾ വായിച്ചതുകൊണ്ടോ മാത്രം മതിയാകുന്നില്ല. സൗഹൃദം സ്ഥാപിക്കാൻ പഠിക്കുന്നത്‌ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതുപോലെയാണ്‌. ഈ രണ്ടു വൈദഗ്‌ധ്യങ്ങളും നമുക്ക്‌ പുസ്‌തകങ്ങളിലൂടെ മാത്രം ലഭിക്കുകയില്ല. നാം ഇറങ്ങി പ്രവർത്തിക്കേണ്ടത്‌ ആവശ്യമാണ്‌, അതിനിടയിൽ ഏതാനും തവണ നാം വീണുപോയേക്കാമെങ്കിലും. ഏറ്റവും ദൃഢമായ ബന്ധങ്ങൾ ദൈവവുമായി ഇരുകൂട്ടർക്കുമുള്ള സൗഹൃദത്തിൽ ആഴമായി വേരൂന്നിയതാണെന്നു ബൈബിൾ കാണിക്കുന്നു. സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള നമ്മുടെ ശ്രമത്തെ ദൈവം അനുഗ്രഹിക്കണമെങ്കിൽ നാം ആ വിധത്തിൽ ശ്രമിക്കേണ്ടതുണ്ട്‌. യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാൻ നിങ്ങൾ നിശ്ചയിച്ചുറച്ചിരിക്കുന്നുവോ? എങ്കിൽ ശ്രമം ഉപേക്ഷിക്കരുത്‌! സഹായത്തിനായി ദൈവത്തോടു പ്രാർഥിക്കുക, നിസ്സ്വാർഥം മുൻകൈയെടുത്ത്‌ പ്രവർത്തിക്കുക, ഒരു സുഹൃത്തായിരിക്കുക. (g04 12/8)

[അടിക്കുറിപ്പ്‌]

^ ഈ സുഹൃദ്‌ബന്ധങ്ങളെക്കുറിച്ച്‌ രൂത്ത്‌, ഒന്നു ശമൂവേൽ, രണ്ടു ശമൂവേൽ എന്നീ ബൈബിൾ പുസ്‌തകങ്ങളിൽനിന്നു നിങ്ങൾക്കു വായിക്കാൻ കഴിയും.

[11-ാം പേജിലെ ചതുരം/ചിത്രം]

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌

മറ്റു പലതിന്റെയും കാര്യത്തിലെന്നപോലെ സുഹൃദ്‌ബന്ധത്തിന്റെയും ആദ്യപാഠങ്ങൾ പഠിക്കുന്നതു വീട്ടിൽവെച്ചാണ്‌. സൗഹൃദത്തിനായുള്ള ഒരു കൊച്ചുകുട്ടിയുടെ ആവശ്യങ്ങൾ മിക്കതും നിറവേറ്റാൻ ഉത്തമമായ ഒരു കുടുംബാന്തരീക്ഷത്തിനു കഴിയും. അത്തരം ഒരു ചുറ്റുപാടിൽ വളരുന്ന കുട്ടിയുടെ കാര്യത്തിൽപ്പോലും അവന്റെ ചിന്ത, വികാരങ്ങൾ, പെരുമാറ്റം എന്നിവ കുടുംബത്തിനു വെളിയിലുള്ളവരുമായുള്ള അവന്റെ സഹവാസത്താൽ ഗണ്യമായി സ്വാധീനിക്കപ്പെടുന്നു. ഉദാഹരണത്തിന്‌, മറ്റു ദേശങ്ങളിലേക്കു കുടിയേറുന്നവരുടെ കുട്ടികൾ എത്ര വേഗമാണ്‌ ഒരു പുതിയ ഭാഷ പഠിച്ചെടുക്കുന്നത്‌, മറ്റു കുട്ടികളോടൊത്തുള്ള സഹവാസത്തിലൂടെ മാത്രമാണ്‌ ഇതു സംഭവിക്കുന്നത്‌.

നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ മക്കളെ സഹായിക്കാനുള്ള പദവി മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്കുണ്ട്‌. ഇത്തരം സംഗതികളിൽ മാതാപിതാക്കളുടെ മാർഗനിർദേശം ഇല്ലാതെ, കാര്യങ്ങൾ നന്നായി വിശകലനം ചെയ്‌ത്‌ ഒരു തീരുമാനമെടുക്കാനുള്ള പൂർണമായ പ്രാപ്‌തി കൊച്ചുകുട്ടികൾക്കോ കൗമാരപ്രായക്കാർക്കോ ഇല്ല. എന്നിരുന്നാലും, പ്രശ്‌നമിതാണ്‌: പല യുവജനങ്ങൾക്കും മാതാപിതാക്കളോടോ തങ്ങളെക്കാൾ പ്രായമുള്ള മറ്റാരോടെങ്കിലുമോ ഉള്ളതിനെക്കാൾ അടുപ്പം സമപ്രായക്കാരോടാണ്‌.

കുമാരീകുമാരന്മാർ മാർഗനിർദേശത്തിനായി മാതാപിതാക്കളിലേക്കു നോക്കാതെ സമപ്രായക്കാരിലേക്കു തിരിയുന്നതിനുള്ള ഒരു കാരണം ചില വിദഗ്‌ധർ ചൂണ്ടിക്കാട്ടുകയുണ്ടായി. ധാർമിക കാര്യങ്ങൾ മക്കൾക്കു വിശദീകരിച്ചുകൊടുക്കാനുള്ള തങ്ങളുടെ സ്വന്തം പ്രാപ്‌തിയിൽ പല മാതാപിതാക്കൾക്കും വിശ്വാസമില്ല. കുട്ടികൾക്കു മാർഗനിർദേശം നൽകുന്നതിൽ മുൻകൈയെടുക്കാനും കുട്ടികളുടെ കാര്യാദികളിൽ ഉൾപ്പെടാനും ഉള്ള തങ്ങളുടെ ദൈവദത്ത ഉത്തരവാദിത്വം മാതാപിതാക്കൾ നിറവേറ്റണം. (എഫെസ്യർ 6:1-4) എങ്ങനെ? കൗമാരപ്രായത്തിലുള്ള മക്കളോട്‌ എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച്‌ ഒരെത്തുംപിടിയും കിട്ടാത്ത അനേകം രക്ഷിതാക്കളെ കുടുംബ ചികിത്സകനായ ഡോ. റോൺ ടാഫെൽ കാണാറുണ്ട്‌. പലരും “മക്കളെ വളർത്തുന്നതു സംബന്ധിച്ച്‌ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന കാര്യങ്ങളുടെ പിന്നാലെപോകുന്നു” എന്ന്‌ അദ്ദേഹം എഴുതുന്നു. അല്ലാതെ അവർ മക്കൾക്ക്‌ യഥാർഥ മാതാപിതാക്കൾ ആകുന്നില്ല. അവർ എന്തുകൊണ്ടാണ്‌ മാധ്യമങ്ങളുടെ പിന്നാലെ പോകുന്നത്‌? “മക്കളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ തക്കവണ്ണം സ്വന്തം മക്കളെ അവർക്കു വേണ്ടത്ര നന്നായി അറിയില്ല.”

എന്നാൽ, കൗമാരക്കാരുമായി നല്ല ബന്ധം സ്ഥാപിക്കുക മാതാപിതാക്കൾക്കു സാധ്യമാണ്‌. മക്കൾക്കു വേണ്ടത്‌ അവർക്കു വീട്ടിൽനിന്നു കിട്ടുന്നില്ലെങ്കിൽ അവർ കൂട്ടുകാരിലേക്കു തിരിയുമെന്ന വസ്‌തുത മാതാപിതാക്കൾ നിശ്ചയമായും തിരിച്ചറിയണം. എന്താണ്‌ മക്കൾക്കു വേണ്ടത്‌? “യുവജനങ്ങൾക്ക്‌ എല്ലാ കാലത്തും ആവശ്യമായിരുന്നിട്ടുള്ള സംഗതികൾതന്നെയാണ്‌ അവർക്കാവശ്യം, അതായത്‌ ആർദ്രപരിപാലനം, അംഗീകാരം, സുരക്ഷിതത്വം, വ്യക്തമായ നിയമങ്ങളും വ്യവസ്ഥകളും, തങ്ങളിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നു എന്നതു സംബന്ധിച്ച വ്യക്തമായ ധാരണ, വേണ്ടപ്പെട്ടവരാണെന്ന തോന്നൽ എന്നിവ,” ടാഫെൽ പറയുന്നു. “മുതിർന്നവർ മിക്ക കുമാരീകുമാരന്മാരുടെയും ഈ അടിസ്ഥാന ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നില്ല എന്നത്‌ നമ്മുടെ നാളിലെ ഒരു ദാരുണ യാഥാർഥ്യമാണ്‌. അവർ സ്വന്തം കുടുംബത്തിനുള്ളിൽ ഏതാണ്ട്‌ അപരിചിതരെപ്പോലെ ജീവിക്കുന്നു.”

സൗഹൃദത്തിന്റെ കാര്യത്തിൽ നിങ്ങൾക്കു മക്കളെ എങ്ങനെ സഹായിക്കാനാകും? ആദ്യംതന്നെ നിങ്ങളുടെ സ്വന്തം ജീവിതരീതിയും സുഹൃദ്‌ബന്ധങ്ങളും വിലയിരുത്തുക. നിങ്ങളുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യങ്ങളും ജീവിതരീതികളും ഉദാത്തവും നിസ്സ്വാർഥവും ആണോ? അവ ആത്മീയവും ഭൗതികത്വ ചിന്താഗതിയില്ലാത്തതുമാണോ? “പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുമെന്നോർക്കുക. മക്കൾ നിങ്ങളെ നിരീക്ഷിക്കും, ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളെയും അവരുടെ മക്കളെയും. നിങ്ങളുടെയും അവരുടെയും മനോഭാവങ്ങളെയും പ്രവർത്തനങ്ങളെയും ജീവിതത്തിൽ പകർത്താൻ അവർ തീർച്ചയായും ചായ്‌വു കാണിക്കും,” ഒരു ക്രിസ്‌തീയ മൂപ്പനും പിതാവുമായ ഡഗ്ലസ്‌ പറയുന്നു.

പല ജന്തുക്കളും അപകടകാരികളായ ജീവികളിൽനിന്ന്‌ അവയുടെ കുഞ്ഞുങ്ങളെ സഹജമായി, മിക്കപ്പോഴും അത്യന്തം ശൗര്യത്തോടെ സംരക്ഷിക്കുന്നു. കരടികളെക്കുറിച്ചു പഠിക്കുന്ന ഒരു വിദഗ്‌ധൻ പറയുന്നു: “അപകടം മണത്തറിഞ്ഞ്‌ അവയിൽനിന്നെല്ലാം കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള തള്ളക്കരടികളുടെ സാമർഥ്യം പ്രസിദ്ധമാണ്‌.” മനുഷ്യ മാതാപിതാക്കൾ അതിൽക്കുറഞ്ഞതാണോ ചെയ്യേണ്ടത്‌? ഇറ്റലിയിൽനിന്നുള്ള രൂബെൻ പറയുന്നു: “എന്റെ മാതാപിതാക്കൾ തിരുവെഴുത്തുകളിൽനിന്ന്‌ എന്നോടു ന്യായവാദം ചെയ്‌തു. ചില കൂട്ടുകെട്ടുകൾ ഒഴിവാക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കാൻ അവർ എന്നെ സഹായിച്ചു. എന്നാൽ, എന്റെ ആദ്യ പ്രതികരണം ഇതായിരുന്നു: ‘ഇതെന്തു കഥ! എനിക്കുമാത്രം കൂട്ടൊന്നും കൂടാൻ പറ്റില്ലേ!’ പക്ഷേ അവർ പറഞ്ഞതായിരുന്നു ശരി എന്നു കാലം തെളിയിച്ചു. അവർ എന്നോടു ക്ഷമ കാണിച്ചതിനാൽ ഞാൻ സംരക്ഷിക്കപ്പെട്ടു.”

കൂടാതെ, നല്ല മാതൃക ആയിരിക്കുന്നവരും നല്ല ലക്ഷ്യങ്ങൾ വെക്കാൻ കുട്ടികളെ സഹായിക്കുന്നവരുമായ ആളുകളുമായി മക്കൾ സഹവാസം ആസ്വദിക്കേണ്ടതിന്‌ ബോധപൂർവം അവസരം ഒരുക്കുക. സഫലമായ ഒരു ജീവിതം നയിക്കുന്ന ഫ്രാൻസിസ്‌ എന്ന സന്തുഷ്ടനായ യുവാവ്‌ അനുസ്‌മരിക്കുന്നു: “ഞങ്ങൾ കുട്ടികൾ, മറ്റാരോടും സഹവസിക്കാതിരിക്കുന്നത്‌ അമ്മ ശ്രദ്ധിച്ചു. അതുകൊണ്ട്‌, മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷയിൽ വളരെ സജീവരായിരുന്ന ആളുകളെ വീട്ടിലേക്കു ക്ഷണിച്ച്‌ അമ്മ ഞങ്ങളെ ഇക്കാര്യത്തിൽ സഹായിച്ചു. ഞങ്ങൾക്ക്‌ ആ വ്യക്തികളെ അടുത്തറിയാൻ കഴിഞ്ഞു, ഞങ്ങൾ സുഹൃത്തുക്കളായി, വീട്ടിൽവെച്ചുതന്നെ.” നിങ്ങളും ഇത്തരം ശ്രമങ്ങൾ ചെയ്യുന്നെങ്കിൽ, ഭവനാന്തരീക്ഷത്തിലെ നിങ്ങളുടെ മക്കളുടെ ജീവിതം വളമിട്ട്‌ ഒരുക്കിയ ഒരു കൃഷിത്തടംപോലെ ആയിരിക്കും, അതിൽ ഉത്തമ സൗഹൃദത്തിന്റെ വിത്തുകൾ വീണു മുളച്ചു വളർന്നു കരുത്താർജിക്കും.

[9-ാം പേജിലെ ചിത്രം]

സുഹൃത്തുക്കളാക്കാൻ ഉദ്ദേശിക്കുന്നവരുടെ പെരുമാറ്റം നിരീക്ഷിക്കുക

[10-ാം പേജിലെ ചിത്രം]

പ്രായ-പശ്ചാത്തല വ്യത്യാസങ്ങളിലും നിസ്സ്വാർഥ സൗഹൃദം പൂത്തുലയുന്നു