വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

യുവജനങ്ങൾ ചോദിക്കുന്നു . . .

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

“സ്‌കൂളിൽ ഒരു പെൺകുട്ടിയുണ്ട്‌. അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടുകയാണ്‌. അവളുടെ ഗ്രേഡുകളൊക്കെ കുറഞ്ഞുതുടങ്ങി. അവൾ തന്റെ കുടുംബപ്രശ്‌നങ്ങളെല്ലാം എന്നോടു പറയും.”—ജാൻ, 14 വയസ്സ്‌.

“താൻ ഒരു ആൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന്‌ സ്‌കൂളിലെ ഒരു പെൺകുട്ടി എന്നോടു തുറന്നുപറഞ്ഞു. അവൾ ഗർഭിണിയായി, മാതാപിതാക്കളെ അറിയിക്കുകപോലും ചെയ്യാതെ ഗർഭം അലസിപ്പിക്കുകയും ചെയ്‌തു.”—മീര, 15 വയസ്സ്‌.

നിങ്ങൾ ഒരു സുഹൃത്തുമായോ സഹപാഠിയുമായോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നിരിക്കട്ടെ. പെട്ടെന്ന്‌ അവൻ തന്റെ പ്രശ്‌നങ്ങളുടെ ഭാണ്ഡം നിങ്ങളുടെ മുമ്പിൽ “ഇറക്കിവെക്കുന്നു.” * ചിലപ്പോൾ വസ്‌ത്രങ്ങൾ, പണം, സൗന്ദര്യം, സമപ്രായക്കാർ, ഗ്രേഡ്‌ എന്നിങ്ങനെ കൗമാരത്തിന്റേതായ ആകുലതകളാകാം അവനുള്ളത്‌. അതല്ലെങ്കിൽ അതിനെക്കാളൊക്കെ വെല്ലുവിളിനിറഞ്ഞതും ഗൗരവമേറിയതും ആയ പ്രശ്‌നങ്ങളും ആകാം.

യുവജനങ്ങളുടെ പ്രശ്‌നങ്ങൾ എത്ര ഗുരുതരമായിരിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ ഐക്യനാടുകളിലെ അവസ്ഥ നോക്കിയാൽ മതി. “കൗമാരപ്രായക്കാരിൽ എട്ടു ശതമാനത്തിനും കുട്ടികളിൽ (ചിലർ വെറും നാലുവയസ്സുകാരാണ്‌) രണ്ടു ശതമാനത്തിനും വിഷാദത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ്‌ മെന്റൽ ഹെൽത്ത്‌ (എൻഐഎംഎച്ച്‌) കണക്കാക്കുന്നു,” ന്യൂസ്‌വീക്ക്‌ മാസിക പറയുന്നു. മറ്റൊരു സർവേ അനുസരിച്ച്‌, “15-നും 19-നും ഇടയ്‌ക്കു പ്രായമുള്ള പെൺകുട്ടികൾ ഏകദേശം 1,000-ത്തിൽ 97 പേർ എന്ന കണക്കിൽ—പത്തുലക്ഷം അമേരിക്കൻ കൗമാരക്കാർ—ഓരോ വർഷവും ഗർഭിണികളാകുന്നു. ഈ ഗർഭങ്ങളിൽ ഭൂരിപക്ഷവും—78 ശതമാനം—ആഗ്രഹിക്കാത്തതാണ്‌.” കൂടാതെ, ലക്ഷക്കണക്കിനു യുവജനങ്ങളാണ്‌ അസ്ഥിരമായ കുടുംബ ചുറ്റുപാടുകളിൽ ജീവിക്കുന്നത്‌. ശാരീരികമോ ലൈംഗികമോ ആയ ദ്രോഹത്തിന്‌ ഇരകളാകുന്ന ആയിരങ്ങളുണ്ട്‌. യു.എസ്‌.-ലെ മുതിർന്ന ഹൈസ്‌കൂൾ വിദ്യാർഥികളിൽ പകുതിയിലേറെയും മദ്യം ദുരുപയോഗം ചെയ്യുന്നവരാണ്‌. ആഹാരശീല വൈകല്യമുള്ള യുവജനങ്ങളുടെ സംഖ്യയാകട്ടെ ഞെട്ടിപ്പിക്കുന്നതും.

അതുകൊണ്ട്‌ ആരോടെങ്കിലും സംസാരിക്കാനും ഹൃദയം തുറക്കാനും അനേകം യുവജനങ്ങളും അതിയായി വാഞ്‌ഛിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. പലപ്പോഴും അവർ ആദ്യം തിരിയുന്നത്‌ സമപ്രായക്കാരിൽപ്പെട്ട ഒരാളിലേക്കായിരിക്കും. ആ ആൾ നിങ്ങളാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നിങ്ങൾ ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ, അവർ തങ്ങളുടെ ഹൃദയം തുറക്കാൻ നിങ്ങളെ തിരഞ്ഞെടുത്തതിൽ അതിശയിക്കാനില്ല. പെരുമാറ്റത്തിൽ ഒരു ‘മാതൃകയായിരിക്കാൻ’ ബൈബിൾ ക്രിസ്‌ത്യാനികളോടു കൽപ്പിക്കുന്നു, അതുപോലെ ന്യായബോധമുള്ളവർ ആയിരിക്കാനും. (1 തിമൊഥെയൊസ്‌ 4:12; ഫിലിപ്പിയർ 4:5, NW) അതുകൊണ്ട്‌ അവിശ്വാസികൾ ഉൾപ്പെടെയുള്ള മറ്റു യുവജനങ്ങൾ തങ്ങളുടെ മനസ്സിന്റെ ഭാരമിറക്കിവെക്കാൻ നിങ്ങളെ സമീപിച്ചേക്കാം. അത്തരമൊരു സാഹചര്യത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? അവരുടെ വിഷമതകൾ നിങ്ങൾക്കു കൈകാര്യം ചെയ്യാവുന്നതിലും അധികമാണെന്നു തോന്നുന്നെങ്കിലോ?

നല്ല ഒരു ശ്രോതാവായിരിക്കുക

“മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:7) ഒരാൾ തന്റെ വ്യഥകളുമായി നിങ്ങളെ സമീപിച്ച്‌ നിങ്ങളുടെ മുമ്പിൽ അവയുടെ കെട്ടഴിക്കുമ്പോൾ, എല്ലാം കേട്ടിരിക്കുക എന്നതാണ്‌ പലപ്പോഴും ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി. വാസ്‌തവത്തിൽ, “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്ന”തിനെ ബൈബിൾ കുറ്റംവിധിക്കുന്നു. (സദൃശവാക്യങ്ങൾ 21:13) കുറെയേറെ ചിന്തിച്ച്‌ ധൈര്യം സംഭരിച്ചായിരിക്കാം കൂട്ടുകാരൻ സംസാരിക്കാനായി നിങ്ങളെ സമീപിച്ചത്‌. അവൻ പറയുന്നതു കേൾക്കാനുള്ള നിങ്ങളുടെ സന്മനസ്സ്‌ കാര്യങ്ങൾ സംസാരിക്കുന്നത്‌ അവന്‌ എളുപ്പമാക്കിത്തീർത്തേക്കാം. “സാധാരണഗതിയിൽ ഞാൻ മറ്റേയാളെ സംസാരിക്കാൻ അനുവദിക്കുന്നു,” ഹൈരം എന്ന ക്രിസ്‌തീയ യുവാവ്‌ പറയുന്നു. “അവനെ വിഷമിപ്പിക്കുന്നത്‌ എന്താണെന്നു പറയാൻ ഞാൻ അവസരം നൽകുന്നു, അവനോടു സഹതാപം കാണിക്കാൻ ഞാൻ ശ്രമിക്കുന്നു.” വിൻസെന്റ്‌ സമാനമായി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ചിലപ്പോൾ അവർക്ക്‌ ഒന്നു സംസാരിച്ചാൽ മാത്രം മതി.”

നിങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കും എന്നു കൂട്ടുകാരൻ പ്രതീക്ഷിക്കുന്നില്ലായിരിക്കാം. അവൻ പറയുന്നതു കേട്ടിരിക്കാൻ ഒരാൾ, അത്രയേ അവനുവേണ്ടൂ. അതുകൊണ്ട്‌ നന്നായി ശ്രദ്ധിക്കുക! അവൻ സംസാരിക്കുമ്പോൾ നിങ്ങൾ ചുറ്റുപാടുമൊക്കെ നോക്കി അലസമായിരിക്കുകയോ അനാവശ്യമായി ഇടയ്‌ക്കുകയറി പറയുകയോ ചെയ്യാതിരിക്കുക. നിങ്ങളുടെ സാന്നിധ്യവും ശ്രദ്ധിക്കാനുള്ള മനസ്സൊരുക്കവും അവനു വലിയ സഹായമായിരുന്നേക്കാം. നിങ്ങൾ ശരിക്കും കരുതലുള്ള ഒരു സുഹൃത്താണെന്നാണ്‌ അതു കാണിക്കുന്നത്‌.

എന്നാൽ പ്രതികരണമായി യാതൊന്നും പറയരുതെന്ന്‌ ഇതിന്‌ അർഥമുണ്ടോ? പ്രശ്‌നം എങ്ങനെയുള്ളതാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും അധികവും. മിക്ക സന്ദർഭങ്ങളിലും പരിഗണനയോടെയും ദയയോടെയും പ്രതികരിക്കുന്നത്‌ ഉചിതമാണ്‌. (സദൃശവാക്യങ്ങൾ 25:11) ഉദാഹരണത്തിന്‌, ആ വ്യക്തിയുടെ ജീവിതത്തിൽ എന്തെങ്കിലും ദുരന്തം സംഭവിച്ചെന്നിരിക്കട്ടെ, അപ്പോൾ അവനോടു സഹതാപം പ്രകടമാക്കുന്നത്‌ ഏറ്റവും മെച്ചമായ സംഗതിയായിരിക്കാം. (റോമർ 12:15) “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 12:25 പറയുന്നു. അവനു ധൈര്യംപകരുക, അതായിരിക്കാം ചിലപ്പോൾ ആവശ്യം. നേരിടുന്ന വെല്ലുവിളിയെ വിജയകരമായി തരണംചെയ്യാൻ അവനു കഴിയുമെന്നു നിങ്ങൾക്ക്‌ ഉറപ്പുണ്ടെന്ന്‌ അവനോടു പറയുക. “നിനക്ക്‌ അങ്ങനെ തോന്നുന്നത്‌ എന്തുകൊണ്ടെന്ന്‌ എനിക്കു മനസ്സിലാകുന്നു,” “നിനക്ക്‌ ഇങ്ങനെയൊരു പ്രശ്‌നം കൈകാര്യം ചെയ്യേണ്ടതുള്ളതിൽ എനിക്കു വിഷമമുണ്ട്‌” എന്നൊക്കെയുള്ള അഭിപ്രായങ്ങൾ, നിങ്ങൾക്ക്‌ ആത്മാർഥതയും സഹായിക്കാൻ ആഗ്രഹവും ഉണ്ടെന്നു മനസ്സിലാക്കാൻ അവനെ സഹായിക്കും.

എന്നിരുന്നാലും, സദൃശവാക്യങ്ങൾ 12:18 ഇങ്ങനെ മുന്നറിയിപ്പുതരുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്‌.” ചില അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കേണ്ടതു പ്രധാനമാണ്‌, “അതിനിപ്പം എന്താ,” “അതൊക്കെ മറന്നുകള,” “അങ്ങനെയൊന്നും ചിന്തിക്കരുത്‌” എന്നിങ്ങനെയുള്ളവ. അവന്റെ പ്രശ്‌നങ്ങളെ തമാശയായി ചിരിച്ചുതള്ളാതിരിക്കാനും ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾ അവന്റെ വികാരങ്ങൾക്ക്‌ ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന്‌ അവനു തോന്നിയേക്കാം.—സദൃശവാക്യങ്ങൾ 25:20.

ഇനി, എന്താണു പറയേണ്ടതെന്ന്‌ നിങ്ങൾക്ക്‌ അറിയില്ലെങ്കിലോ? ആ കാര്യം സത്യസന്ധമായി തുറന്നുപറയുക. അതേസമയം, സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന കാര്യവും കൂട്ടുകാരനെ അറിയിക്കുക. “നിന്നെ സഹായിക്കാൻ എനിക്കെന്തു ചെയ്യാൻ കഴിയും?” എന്നു ചോദിക്കുക. അതേ, അവന്റെ മനസ്സിന്റെ ഭാരം ലഘൂകരിക്കാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില പ്രായോഗിക സംഗതികൾ ഉണ്ടായിരുന്നേക്കാം.—ഗലാത്യർ 6:2.

സൗഹൃദത്തിൽ പൊതിഞ്ഞ ഉപദേശം നൽകുക

സ്‌നേഹിതന്‌ ഉപദേശം ആവശ്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? ഒരു യുവവ്യക്തിയെന്ന നിലയിൽ നിങ്ങൾക്ക്‌ അനുഭവപരിചയം കുറവാണ്‌. (സദൃശവാക്യങ്ങൾ 1:4) അതുകൊണ്ട്‌ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഉപദേശം നൽകാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും സങ്കീർത്തനം 19:7 ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ [“അനുഭവപരിചയമില്ലാത്തവനെ,” NW] ജ്ഞാനിയാക്കുന്നു.” അതേ, ‘അനുഭവപരിചയമില്ലാത്തവൻ’ ആണെങ്കിലും കൂട്ടുകാരനു കുറെയൊക്കെ സഹായം പ്രദാനം ചെയ്യാൻ ആവശ്യമായത്ര, ബൈബിൾതത്ത്വങ്ങൾ സംബന്ധിച്ച പരിജ്ഞാനം നിങ്ങൾക്ക്‌ ഉണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 27:9) അവന്റെ മുമ്പിൽ ഒരു പ്രസംഗം നടത്താതെ ബൈബിളിൽനിന്ന്‌ അവനുമായി ചില ആശയങ്ങൾ പങ്കുവെക്കരുതോ? ഏതു ബൈബിൾതത്ത്വങ്ങളാണ്‌ ഇവിടെ ബാധകമാക്കേണ്ടതെന്നു നിശ്ചയമില്ലെങ്കിൽ അൽപ്പം ഗവേഷണം നടത്തുക. വർഷങ്ങളായി ഈ മാസികയിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തി ഒട്ടനവധി വിഷയങ്ങളിൽ വളരെയേറെ ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം പ്രദാനം ചെയ്‌തിരിക്കുന്നു. വിവരങ്ങളുടെ മറ്റൊരു അമൂല്യ ഭണ്ഡാരമാണ്‌ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകം. *

ഇനി, നിങ്ങളുടെ സ്വന്തം അനുഭവങ്ങൾ അവനുമായി പങ്കുവെക്കുന്നതു ഫലപ്രദമായിരുന്നേക്കാം. ഒരുപക്ഷേ ചില പ്രായോഗിക നിർദേശങ്ങൾ നൽകാൻപോലും നിങ്ങൾക്കു കഴിഞ്ഞേക്കും. സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെ സഹായിച്ചത്‌ എന്താണെന്ന്‌ സ്വന്തം വീക്ഷണങ്ങൾ അവനിൽ അടിച്ചേൽപ്പിക്കാതെതന്നെ നിങ്ങൾക്കു വിശദീകരിക്കാവുന്നതാണ്‌. (സദൃശവാക്യങ്ങൾ 27:17) എന്നാൽ ഓരോ സാഹചര്യവും വ്യത്യസ്‌തമാണെന്നു മനസ്സിൽപ്പിടിക്കുക. നിങ്ങളുടെ കാര്യത്തിൽ സഹായകമായിരുന്നത്‌ എല്ലാവരുടെയും കാര്യത്തിൽ ഗുണകരമായിരിക്കണമെന്നില്ല.

മുന്നറിയിപ്പ്‌

യഹോവയെ ഭയപ്പെടുകയോ ക്രിസ്‌തീയ നിലവാരങ്ങളെ ആദരിക്കുകയോ ചെയ്യാത്ത യുവജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ഒരുപാടു സമയം ചെലവിടാതിരിക്കുക. അവരുടെ പ്രശ്‌നങ്ങളിൽ നല്ലൊരുപങ്കും ബൈബിളിനു പുറംതിരിഞ്ഞുള്ള ജീവിതരീതിയിൽനിന്ന്‌ ഉരുത്തിരിയുന്നതാകാം. ബൈബിളിന്റെ ബുദ്ധിയുപദേശത്തെ പുച്ഛിക്കുന്നവരെ സഹായിക്കാൻ ശ്രമിക്കുന്നത്‌ ഇരുകൂട്ടർക്കും മടുപ്പുളവാക്കുകയേ ഉള്ളൂ. (സദൃശവാക്യങ്ങൾ 9:7) മാത്രമല്ല, മൗഢ്യമോ അസഭ്യംപോലുമോ ആയ സംസാരം നിങ്ങൾക്കു കേൾക്കേണ്ടതായും വന്നേക്കാം. (എഫെസ്യർ 5:3) അതുകൊണ്ട്‌ സംസാരം നിങ്ങൾക്ക്‌ അസ്വസ്ഥജനകമാണെങ്കിൽ, നിങ്ങൾ സഹായിക്കാൻ പറ്റിയ അവസ്ഥയിലല്ലെന്നോ, ആ വിഷയം നിങ്ങൾക്ക്‌ അസ്വസ്ഥതയുളവാക്കുന്നെന്നോ തുറന്നുപറയാൻ ധൈര്യം കാണിക്കുക.

വിപരീത ലിംഗവർഗത്തിൽപ്പെട്ട ഒരാൾ തന്റെ വ്യഥകൾ പങ്കുവെക്കാൻ നിങ്ങളെ സമീപിക്കുന്നെങ്കിൽ ജാഗ്രതപാലിക്കുക. ഹൃദയത്തിന്‌ വഞ്ചനാത്മകമായിരിക്കാൻ കഴിയുമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (യിരെമ്യാവു 17:9) എതിർ ലിംഗവർഗത്തിൽപ്പെട്ടവരുമായുള്ള അടുത്ത സഹവാസം പ്രണയവികാരങ്ങൾ മൊട്ടിടുന്നതിനും, എന്തിന്‌ ലൈംഗിക അധാർമികതയ്‌ക്കുപോലും ഇടയാക്കിയേക്കാം.

കൂടാതെ, ഈ കാര്യങ്ങളൊന്നും ആരോടും പറയുകയില്ലെന്നുള്ള വാഗ്‌ദാനം നൽകിക്കൊണ്ട്‌ കെണിയിലാകരുത്‌. നിങ്ങൾക്കു നൽകാൻ കഴിയുന്നതിലധികം സഹായം അയാൾക്ക്‌ ആവശ്യമായിരുന്നേക്കാമെന്ന്‌ എളിമയോടെ തിരിച്ചറിയുക.—സദൃശവാക്യങ്ങൾ 11:2.

മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുമ്പോൾ

പല സന്ദർഭങ്ങളിലും സുഹൃത്തിനെ സഹായിക്കാൻ നിങ്ങൾതന്നെ സഹായം തേടുന്നത്‌ ഏറ്റവും നന്നായിരിക്കും. തുടക്കത്തിൽ പരാമർശിച്ച മീര ഇങ്ങനെ പറഞ്ഞു: “എന്റെ സഹപാഠിയെ എങ്ങനെ സഹായിക്കണമെന്ന്‌ എനിക്കറിയില്ലായിരുന്നു. അതുകൊണ്ട്‌ ഞാൻ സഭയിലെ ഒരു മൂപ്പനോടു സംസാരിച്ചു. അവളെ എങ്ങനെ സഹായിക്കാം എന്നതു സംബന്ധിച്ച ചില ഉത്‌കൃഷ്ട ബുദ്ധിയുപദേശം അദ്ദേഹം നൽകി.” അതേ, യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭയിൽ നിങ്ങളെ സഹായിക്കാൻ പ്രാപ്‌തരായ അനുഭവസമ്പന്നരായ പുരുഷന്മാരുണ്ട്‌. (എഫെസ്യർ 4:11, 13) സഹപാഠിയെ അവളുടെ മാതാപിതാക്കളുമായി സംസാരിക്കുന്നതിനു പ്രോത്സാഹിപ്പിക്കാൻ മൂപ്പൻ മീരയോടു നിർദേശിച്ചു. അവൾ മീരയുടെ ഉപദേശം കൈക്കൊണ്ടു. മീര പറയുന്നു: “അവളുടെ സാഹചര്യം മെച്ചപ്പെട്ടു. ബൈബിളിനെക്കുറിച്ചു കൂടുതൽ അറിയാൻ അവൾക്കിപ്പോൾ ആഗ്രഹമുണ്ട്‌.”

ഒരു സഹക്രിസ്‌ത്യാനി നിങ്ങളുടെ മുമ്പിൽ ഹൃദയം തുറക്കുന്നെങ്കിലോ? ന്യായമായി നിങ്ങളെക്കൊണ്ട്‌ ആകുന്ന സഹായമൊക്കെ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുമെന്നതിനു സംശയമില്ല. (ഗലാത്യർ 6:10) എന്നാൽ അവൻ യഹോവയുടെ ധാർമിക നിലവാരങ്ങളിൽനിന്ന്‌ ഒഴുകിയകലുകയാണെന്നു നിങ്ങൾ ഭയപ്പെടുന്നെങ്കിലോ? അപ്പോൾ അവനോടു “സത്യം സംസാരി”ക്കാൻ നിങ്ങൾ തെല്ലും മടിക്കരുത്‌. (എഫെസ്യർ 4:25) സത്യസന്ധരായിരിക്കുക, അതേസമയം സ്വയനീതിക്കാർ ആയിരിക്കുകയുമരുത്‌. കൂട്ടുകാരനോടു കാര്യങ്ങൾ മറകൂടാതെ സംസാരിക്കുന്നത്‌ ഒരു യഥാർഥ മിത്രത്തിന്റെ ലക്ഷണമാണ്‌.—സങ്കീർത്തനം 141:5; സദൃശവാക്യങ്ങൾ 27:6.

ഇത്തരം സാഹചര്യങ്ങളിൽ അതിപ്രധാനമായ മറ്റൊരു സംഗതിയുമുണ്ട്‌. സഹായത്തിനായി മാതാപിതാക്കളെയോ ഒരു മൂപ്പനെയോ അവൻ ആദരിക്കുന്ന ഏതെങ്കിലും പക്വതയുള്ള ക്രിസ്‌ത്യാനിയെയോ സമീപിക്കാൻ സുഹൃത്തിനെ നിങ്ങൾ പ്രോത്സാഹിപ്പിക്കണം. ന്യായമായ സമയം അനുവദിച്ചിട്ടും അവൻ ഇതേക്കുറിച്ച്‌ ആരോടും പറഞ്ഞിട്ടില്ലെങ്കിൽ, അവനുവേണ്ടി നിങ്ങൾതന്നെ ആരോടെങ്കിലും സംസാരിക്കേണ്ടിവന്നേക്കാം. (യാക്കോബ്‌ 5:13-15) അത്തരമൊരു നടപടിക്ക്‌ നിങ്ങളുടെ ഭാഗത്തു ധൈര്യം ആവശ്യമാണ്‌. എന്നാൽ നിങ്ങൾക്ക്‌ അവന്റെ ക്ഷേമത്തെക്കുറിച്ചു ചിന്തയുണ്ടെന്നും കൂട്ടുകാരന്‌ ഏറ്റവും നല്ലതു സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെന്നും ഉള്ളതിന്റെ തെളിവാണത്‌.

എല്ലാവരുടെയും പ്രശ്‌നങ്ങൾ നിങ്ങൾ പരിഹരിക്കാനൊന്നും യഹോവ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആരെങ്കിലും നിങ്ങളുടെ മുമ്പിൽ ഉള്ളുതുറക്കുമ്പോൾ നിങ്ങൾക്കു നിസ്സഹായത തോന്നേണ്ടതില്ല. നിങ്ങളുടെ ക്രിസ്‌തീയ പരിശീലനം അപ്പോൾ പ്രവൃത്തിപഥത്തിൽ വരുത്തുക, യഥാർഥ “സ്‌നേഹിതൻ” ആണെന്നു തെളിയിക്കുക.—സദൃശവാക്യങ്ങൾ 17:17.

[അടിക്കുറിപ്പുകൾ]

^ ലാളിത്യത്തിനുവേണ്ടി, പ്രശ്‌നങ്ങൾ ഉള്ളവരെ ഞങ്ങൾ പുല്ലിംഗത്തിലാണു പരാമർശിക്കുന്നത്‌. എന്നാൽ ഈ വിവരങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ബാധകമാണ്‌.

^ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[15-ാം പേജിലെ ചിത്രം]

പ്രശ്‌നത്തിലകപ്പെട്ട ഒരു സുഹൃത്തിനുവേണ്ടി ചിലപ്പോൾ നിങ്ങൾ സഹായം തേടേണ്ടതുണ്ടായിരിക്കാം