ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കുട്ടികളിൽ വായനയോടുള്ള താത്പര്യം നട്ടുവളർത്തുക
“നല്ല വായനശീലമുള്ളവരുടെ മക്കൾ മാതാപിതാക്കളുടെ ആ മാതൃക പിൻപറ്റുന്നതായി കാണപ്പെടുന്നു” എന്ന് ന്യൂറോലിങ്ഗ്വിസ്റ്റിക്സ് വിദഗ്ധയായ ബിയാട്രിസ് ഗൊൺസാലെസ് ഒർട്ടൂൺയോ പറഞ്ഞതായി മെക്സിക്കോയിലെ ദിനപത്രമായ റിഫൊർമാ റിപ്പോർട്ടു ചെയ്തു. അറിവു നേടാനുള്ള അപാര കഴിവ് കുട്ടികൾക്കുള്ളതിനാൽ സ്വരാക്ഷരങ്ങൾ തിരിച്ചറിയാനാകുന്നതിനു മുമ്പുതന്നെ വായനയിൽ താത്പര്യം കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതു നല്ലതാണ്. ഉദാഹരണത്തിന്, ഭാവന വളർത്തിയെടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള കഥകൾ അവരെ വായിച്ചുകേൾപ്പിക്കാനാകും. കുട്ടികളിൽ വായനയോടുള്ള താത്പര്യം നട്ടുവളർത്താനുള്ള പിൻവരുന്ന നിർദേശങ്ങൾ ആ പത്രം നൽകുന്നു: “കുട്ടികളോടൊപ്പം ഇരിക്കുക. . . . പേജുകൾ മറിക്കാനും ഇടയ്ക്കുകയറി സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും അവരെ അനുവദിക്കുക. . . . കഥയിലുള്ള വസ്തുക്കളെയും ആളുകളെയുംപറ്റി നിങ്ങളോടു സംസാരിക്കാൻ പറയുക. അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുക. . . . വായിക്കുന്ന കാര്യങ്ങൾ കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെടുത്തുക.”
ആനകളും മുളകും
പരിസ്ഥിതിസംരക്ഷണവാദികളും കർഷകരും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഒരു പ്രശ്നത്തിന് കാരണക്കാർ ആഫ്രിക്കൻ വന്യജീവി സങ്കേതങ്ങളിലെ ആനകൾ ആയിരുന്നു. വേലികൾ, തീ, ചെണ്ടകളുടെ ഉച്ചത്തിലുള്ള ശബ്ദം—ഇവയ്ക്കൊന്നും വന്യജീവി സങ്കേതങ്ങളുടെ അതിരുകൾ കടന്ന് പുറത്തുവരുന്നതിൽനിന്ന് ആനകളെ തടയാൻ കഴിഞ്ഞില്ല. ചുറ്റിനടക്കുന്ന ആനകൾ പല തവണ വിളകൾ നശിപ്പിച്ചെന്നു മാത്രമല്ല ആളുകളെ ചവിട്ടിക്കൊല്ലുകപോലും ചെയ്തിരിക്കുന്നു. അവസാനം ഒരു പ്രതിരോധവസ്തു കണ്ടത്തി—മുളകുചെടി. ദക്ഷിണാഫ്രിക്കയിലെ ദിനപത്രമായ ദ വിറ്റ്നെസ് റിപ്പോർട്ടു ചെയ്യുന്ന പ്രകാരം വന്യജീവി സങ്കേതങ്ങളുടെ അതിരുകളിൽ മുളകുചെടികൾ വെച്ചുപിടിപ്പിക്കുമ്പോൾ ആനകൾ അതിർത്തികൾ കടന്ന് പോകുന്നില്ല. “ചെടിയുടെ ഗന്ധം” അവയെ “അസഹ്യപ്പെടുത്തുക”യും അങ്ങനെ അവ പിൻവാങ്ങുകയും ചെയ്യുന്നു. വന്യജീവി സങ്കേതങ്ങളുടെ സൂക്ഷിപ്പുകാർക്ക് മേലാൽ “ആനകളെ സങ്കേതത്തിന്റെ ഉള്ളിലേക്ക് തള്ളിവിടേണ്ടി” വരുന്നില്ല, പ്രാദേശിക കർഷകരുടെ കൃഷിനാശം കുറയുകയും ചെയ്തു. തന്നെയുമല്ല മുളകു കൃഷി ആദായകരമായ വരുമാനമാർഗവും ആയിരുന്നേക്കാം.
സ്ത്രീകൾ അശ്ലീലം തേടുന്നു
“സമീപവർഷങ്ങളിൽ ഇന്റർനെറ്റിന്റെ ചെലവു കുറവും ലഭ്യതയും രഹസ്യ സ്വഭാവവും അശ്ലീലത്തെ ദശലക്ഷക്കണക്കിനു സ്ത്രീകൾക്ക് തികച്ചും ആകർഷകമാക്കിത്തീർത്തിരിക്കുന്നു,” എന്ന് യു.എസ്.എ.-യിലെ ഒഹായോയിലുള്ള ക്ലീവ്ലൻഡിലെ പ്ലെയ്ൻ ഡീലർ വർത്തമാനപത്രം പറയുന്നു. “മുതിർന്നവർക്കുള്ള വെബ് സൈറ്റുകൾ സന്ദർശിക്കുന്ന മൂന്നുപേരിൽ ഏതാണ്ട് ഒരാൾ സ്ത്രീയാണ്.” 42 വയസ്സുള്ള ഒരു മാതാവ് അശ്ലീലം വീക്ഷിക്കാൻ തുടങ്ങിയത് “തന്റെ മുൻ ഭർത്താവിനെ ആകർഷിച്ചത് എന്താണെന്നു കണ്ടുപിടിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ അധികം കഴിയുന്നതിനുമുമ്പുതന്നെ ലൈംഗിക ഉത്തേജനത്തിനായി വെബ് ബ്രൗസ് ചെയ്യുന്നതിനുവേണ്ടി അവർ ആഴ്ചയിൽ 30 മണിക്കൂർവരെ ചെലവഴിക്കാൻ തുടങ്ങി.”
വയോജനങ്ങൾ ഒരു ഭാരമല്ല
“പ്രായമായവരെ പരിചരിക്കുന്നതു മൂലമുണ്ടാകുന്ന ചെലവിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം അവർ ചെയ്യുന്ന പ്രയോജനപ്രദമായ കാര്യങ്ങളും യാതൊരു പ്രതിഫലവും കൈപ്പറ്റാതെ ജോലിചെയ്യുന്നതു മുഖാന്തരമുണ്ടാകുന്ന സാമ്പത്തിക ലാഭവും കണക്കിലെടുക്കേണ്ടത് പ്രധാനമാണെന്ന്” ഓസ്ട്രേലിയൻ കുടുംബപഠന ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടു പറയുന്നു. “സാമ്പത്തിക പ്രതിഫലം കൈപ്പറ്റാതെ വൃദ്ധരായ അവർ ചെയ്യുന്ന പല ജോലികളും പണം കൊടുത്താൽപ്പോലും ലഭിക്കാൻ ബുദ്ധിമുട്ടുള്ള സേവനങ്ങളാണ്.” “65-നുമേൽ പ്രായമുള്ള ഓസ്ട്രേലിയക്കാർ യാതൊരു പ്രതിഫലവും കൈപ്പറ്റാതെ [കുടുംബത്തിനുവേണ്ടി] ചെയ്യുന്ന സ്വമേധയാ സേവനങ്ങൾ ഓരോ വർഷവും [സമൂഹത്തിന്] ഏതാണ്ട് 3,900 കോടി ഓസ്ട്രേലിയൻ ഡോളർ [1,21,500 കോടി രൂപ] ലാഭിക്കാൻ ഇടയാക്കുന്നു” എന്ന് ആ പഠനം വെളിപ്പെടുത്തി. ശമ്പളമില്ലാത്ത ഇത്തരം ജോലികളിൽ കുട്ടികളെ നോക്കുന്നതും രോഗികളായ മുതിർന്നവരെ പരിചരിക്കുന്നതും അതുപോലെതന്നെ വീട്ടുജോലികൾ ചെയ്യുന്നതും ഉൾപ്പെടുന്നു. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഇത്തരം ജോലികൾക്ക് “സമൂഹത്തെ ഒന്നിപ്പിച്ചു നിറുത്തുന്ന ഒരു സാമൂഹിക ‘പശ’യായി വർത്തിക്കാൻ സാധിക്കും” എന്ന് പഠനകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു. ആ സേവനങ്ങളുടെ മൂല്യം കേവലം രൂപ-പൈസ കണക്കിൽ വിലയിരുത്താൻ സാധിക്കുകയില്ല.
നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മുദ്രിത പുസ്തകം
നിലവിലുള്ളതിൽ ഏറ്റവും പഴക്കമുള്ള മുദ്രിത പുസ്തകം എന്നു വിശ്വസിക്കപ്പെടുന്നത് ഇപ്പോൾ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നതായി ബിബിസി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. പൊതുയുഗം 868 എന്ന തീയതി വഹിക്കുന്ന, വജ്ര സൂത്ര എന്നറിയപ്പെടുന്ന ബുദ്ധമതപാഠം ചൈനയിലെ ഡുൺഹ്വാങ് പട്ടണത്തിലെ ഒരു ഗുഹയിൽനിന്ന് 1907-ലാണ് കണ്ടെടുത്തത്. “ചൈനീസ് ലിപികൾ അച്ചടിച്ചിട്ടുള്ള ചാമ്പൽനിറത്തിലുള്ള കടലാസ് ഒരു തടിക്കഷണത്തിൽ ചുറ്റിയ ചുരുളാണ് അത്” എന്ന് ആ റിപ്പോർട്ടു പറയുന്നു. ആ ചുരുളും അതോടൊപ്പം കാണപ്പെട്ട മറ്റു സാധനങ്ങളും “എഡി 1000-ത്തോടടുത്ത് ഗുഹയിൽ ഉണ്ടായിരുന്ന ഒരു ഗ്രന്ഥശാലയുടേത്” ആയിരുന്നെന്നു കരുതപ്പെടുന്നു. കൈകൊണ്ടു നിരത്തുന്ന അച്ച് ഉപയോഗിച്ചുള്ള അച്ചടിരീതി യൂറോപ്പിൽ കണ്ടുപിടിക്കപ്പെടുന്നതിനും നൂറ്റാണ്ടുകൾക്കു മുമ്പുള്ളതാണ് ഈ ചുരുൾ. “ചൈനയിൽ അപ്പോൾത്തന്നെ കടലാസുനിർമാണവും അച്ചടിയും സുസ്ഥാപിതമായിരുന്നു” എന്ന് ബിബിസി റിപ്പോർട്ടു പറയുന്നു.
ശബ്ദം പ്രതികരണത്തെ മന്ദീഭവിപ്പിക്കുന്നു
“ശബ്ദം എത്ര കൂടുതലാണോ, അത്ര പതുക്കെയെ നിങ്ങൾ പ്രതികരിക്കുകയുള്ളൂ” എന്ന് ദ ടൊറന്റോ സ്റ്റാർ പറയുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിലുള്ള മെമ്മോറിയൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ ഡ്വേൻ ബട്ടൻ നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തലുകളായിരുന്നു ഇവ. പല തോതിലുള്ള ശബ്ദങ്ങൾ കേട്ടുകൊണ്ട് ശാരീരികവും മാനസികവുമായ ജോലികളിൽ ഏർപ്പെടുന്നവരിലാണ് അദ്ദേഹം പഠനം നടത്തിയത്. ഓഫീസ് ചുറ്റുപാടുകളിലെ 53 ഡെസിബെലുള്ള ശബ്ദം കേൾക്കുന്നത് ഒരു വ്യക്തിയുടെ, പ്രതികരിക്കാനെടുക്കുന്ന സമയത്തെ 5 ശതമാനം സാവധാനത്തിലാക്കുമെങ്കിൽ 95 ഡെസിബെലുള്ള വ്യവസായശാലകളിലെ ശബ്ദം അതിനെ 10 ശതമാനം സാവധാനത്തിലാക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. പ്രതികരിക്കാനെടുക്കുന്ന സമയത്തിലെ ഈ വ്യത്യാസങ്ങൾ നാമമാത്രമാണെങ്കിലും, അവയ്ക്ക് “വാഹനമോടിക്കുന്ന സമയത്ത് വലിയ വ്യത്യാസമുണ്ടാക്കാൻ സാധിക്കും” എന്ന് റിപ്പോർട്ടു ചൂണ്ടിക്കാണിക്കുന്നു. ബട്ടൻ പറയുന്നപ്രകാരം പ്രതികരണം ഒരു സെക്കൻഡിന്റെ .035 വൈകിയാൽപ്പോലും, അത് ഒരു അപകടം ഉണ്ടാകുന്നതിനോ ഉണ്ടാകാതിരിക്കുന്നതിനോ ഉള്ള പ്രമുഖ ഘടകമാണ്.
യൂറോപ്പിലെ പുരുഷന്മാർക്ക് ഒരുക്കം കൂടുതൽ
ലണ്ടനിലെ വർത്തമാനപത്രമായ ദ ഡെയിലി ടെലഗ്രാഫ് ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്, ഒരുങ്ങുന്നതിനുവേണ്ടി ആഴ്ചയിൽ സ്ത്രീകൾ ചെലവഴിക്കുന്ന ശരാശരി 2.5 മണിക്കൂറിനോടുള്ള താരതമ്യത്തിൽ പുരുഷന്മാർ ചെലവഴിക്കുന്ന സമയം ശരാശരി 3.1 മണിക്കൂറായി വർധിച്ചിരിക്കുന്നു.” ചർമപരിചരണം, കേശപരിചരണം, വ്യക്തിപരമായ ശുചിത്വം എന്നിവയ്ക്ക് ആവശ്യമായ ഉത്പന്നങ്ങളുടെയും പെർഫ്യൂമുകളുടെയും മറ്റും കുതിച്ചുകയറുന്ന ഡിമാൻഡ്, വ്യക്തിപരമായ ചമയത്തിലുള്ള വർധിച്ച താത്പര്യത്തെയാണു പ്രതിഫലിപ്പിക്കുന്നത്. പുരുഷന്മാർക്കുവേണ്ടി പ്രത്യേകം തയാർ ചെയ്തിട്ടുള്ള ഇത്തരം ഉത്പന്നങ്ങളുടെ മൂല്യം “കഴിഞ്ഞ വർഷം 1,360 കോടി പൗണ്ട് [1,11,500 കോടി രൂപ] ആയിരുന്നു. 2008-ഓടെ അത് 1,610 കോടി പൗണ്ട് [1,32,000 കോടി രൂപ] ആയി വർധിക്കുമെന്നു പ്രതീക്ഷിക്കുന്നു.” പുരുഷന്മാർക്കുവേണ്ടിയുള്ള ഒരു ബ്യൂട്ടിപാർലറിന്റെ മാനേജർ പത്രത്തോട് ഇങ്ങനെ പറഞ്ഞു: “ഇടപാടുകാർ സ്ഥിരമായി ഫേഷ്യലിനും മാനിക്യുറിനും പെഡിക്യുറിനുമായി 200 പൗണ്ടുവരെ ചെലവഴിക്കുന്നതിനാൽ ബിസിനസ് പൊടിപൊടിക്കുകയാണ്.” “ഇപ്പോൾ പുരുഷന്മാർക്കുവേണ്ടിയുള്ള പെർഫ്യൂമുകളുടെ 60 ശതമാനവും കാമുകിമാരോ ഭാര്യമാരോ അല്ല മറിച്ച് പുരുഷന്മാർതന്നെ നേരിട്ടു വാങ്ങിക്കുകയാണ്” എന്നും പത്രം പറയുന്നു.
നവജാത ശിശുക്കളെ വായിച്ചുകേൾപ്പിക്കുന്നതു പ്രയോജനപ്രദം
“ശിശുക്കളെ വായിച്ചുകേൾപ്പിക്കുന്നത് അവരുടെ പിൽക്കാല ജീവിതത്തിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുമെന്നതിനാൽ കുഞ്ഞുങ്ങൾക്ക് മണിക്കൂറുകൾ മാത്രം പ്രായമുള്ളപ്പോൾത്തന്നെ മാതാപിതാക്കൾ അതു ചെയ്തുതുടങ്ങണമെന്ന് വിദഗ്ധർ ഇപ്പോൾ ശുപാർശ ചെയ്യുന്നു,” ദ ടൊറന്റോ സ്റ്റാർ പറയുന്നു. രണ്ടു വർഷംമുമ്പ് കാനഡയിലെ ആദ്യത്തെ നവജാതശിശു-സാക്ഷരതാ പരിപാടിക്കു നേതൃത്വം നൽകിയ ഡോ. റിച്ചാർഡ് ഗോൾഡ്ബ്ലൂം പറയുന്നു: “ഞങ്ങൾക്കു നിരീക്ഷിക്കാനും മനസ്സിലാക്കാനും കഴിഞ്ഞ ഒരു കാര്യം കുഞ്ഞുങ്ങൾക്കു വായിച്ചുകൊടുക്കുമ്പോൾ ശൈശവത്തിന്റെ ആരംഭദശയിൽത്തന്നെ അവർ ശ്രദ്ധിക്കുന്നുവെന്നതാണ്. അതേ അവർ ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്.” വളരെ ചെറുപ്രായത്തിൽത്തന്നെ കുട്ടികൾക്കു പുസ്തകങ്ങൾ നൽകിത്തുടങ്ങുന്നത് അവരുടെ വായനപ്രാപ്തിയും പദസമ്പത്തും മെച്ചപ്പെടുത്തുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. “കൊച്ചു കുഞ്ഞുങ്ങളെ വായന പഠിക്കാൻ നിർബന്ധിക്കുകയല്ല മറിച്ച് ഭാഷയുടെ ഗുണമേന്മയെയും അളവിനെയും പരിചയപ്പെടുത്തിക്കൊണ്ട് അക്ഷരങ്ങൾ, ഭാഷാശബ്ദങ്ങൾ എന്നിവ തിരിച്ചറിയാനുള്ള കഴിവും പദസമ്പത്തും ആത്യന്തികമായി വായനപ്രാപ്തിയും ആർജിച്ചെടുക്കാൻ അവരെ സഹായിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം” എന്നു പത്രം പറയുന്നു.