വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വലിയ’ പണക്കാരുടെ നാട്‌

‘വലിയ’ പണക്കാരുടെ നാട്‌

‘വലിയ’ പണക്കാരുടെ നാട്‌

ഗ്വാമിലെ ഉണരുക! ലേഖകൻ

വിശാലമായ പസിഫിക്‌ സമുദ്രത്തിലാണ്‌ യാപ്പ്‌ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്‌. ഉഷ്‌ണമേഖലാ സൗന്ദര്യവും സുഖപ്രദമായ കാലാവസ്ഥയും സ്വകാര്യത തേടുന്ന സഞ്ചാരികളെ ഈ ദ്വീപുകളിലേക്ക്‌ ആകർഷിക്കുന്നു. എന്നാൽ ദ്വീപവാസികൾ അവരുടെ പണം വഴിവക്കിൽ സൂക്ഷിച്ചിരിക്കുന്നതു കാണുമ്പോൾ സന്ദർശകർ ആശ്ചര്യഭരിതരാകുന്നു. ശരിക്കും ‘വലിയ’ കാശുകാർ തന്നെ!

ദ്വീപുകളിലുടനീളം, വഴിയോരങ്ങളിലും കെട്ടിടങ്ങളുടെ മുൻവശത്തും വൃത്താകൃതിയിലുള്ള പരന്ന കല്ലുകൾ കാണാം. പ്രാദേശിക ഭാഷയിൽ റായി എന്നറിയപ്പെടുന്ന ഈ കല്ലുകളാണ്‌ യാപ്പിലെ പരമ്പരാഗത നാണയം. ചിലയാളുകൾ അവരുടെ ശിലാനാണയങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നുണ്ടെങ്കിലും മിക്കവരും ഗ്രാമത്തിലെ ചില പ്രത്യേക സ്ഥലങ്ങൾ അവരുടെ ബാങ്കുകളായി ഉപയോഗിക്കുന്നു. ഈ ഗ്രാമീണ “ബാങ്കുകൾ”ക്ക്‌ സെക്യൂരിറ്റി ഗാർഡുകളോ ഇടപാടുകാരെ സഹായിക്കാൻ കാഷ്യർമാരോ ഇല്ല. എന്തിന്‌, നിങ്ങൾ അവിടെ ഒരു കെട്ടിടംപോലും കണ്ടെന്നുവരില്ല. സുരക്ഷിതമായ അറകളിൽ പണം സൂക്ഷിക്കുന്നതിനു പകരം ഈ “ബാങ്കുകൾ” അവരുടെ ആസ്‌തി പുറത്തു വെച്ചിരിക്കുന്നു. അതാ അവിടെ, നടുവിൽ ദ്വാരമുള്ള കൂടുതൽ കൽച്ചക്രങ്ങൾ തെങ്ങുകളിലും മതിലുകളിലുമായി ചാരിനിറുത്തിയിരിക്കുന്നു. അവയ്‌ക്ക്‌ നാലു മീറ്റർവരെ വ്യാസവും അഞ്ചു ടണ്ണിലേറെ ഭാരവും ഉണ്ടായിരുന്നേക്കാം.

നിങ്ങളുടെ നാട്ടിൽ പോക്കറ്റിലായിരിക്കും ആളുകൾ നാണയത്തുട്ടുകൾ കൊണ്ടുനടക്കുന്നത്‌. എന്നാൽ ഇവിടെയുള്ള നാണയത്തുട്ടുകൾക്ക്‌ ഒരു കാറിൽ കൊള്ളാവുന്നതിനെക്കാൾ വലിപ്പമുണ്ട്‌. ഈ ശിലാനാണയങ്ങളെല്ലാം 1932-നു മുമ്പ്‌ നിർമിക്കപ്പെട്ടവയാണ്‌. എങ്കിലും, ദ്വീപുകളിൽ ഇപ്പോഴും ഈ നാണയങ്ങൾക്ക്‌ നിയമാംഗീകാരമുണ്ട്‌. ഈ അസാധാരണ കറൻസി എങ്ങനെയാണു നിലവിൽ വന്നത്‌?

ക്ലേശപൂർണമായ സമ്പാദനം

പണ്ടുപണ്ട്‌, ഒരുകൂട്ടം യാപ്പീസ്‌ സമുദ്രസഞ്ചാരികൾ പലൗ ദ്വീപിൽ കാലുകുത്തുകയും അവർക്ക്‌ അവിടെനിന്നും ഭംഗിയുള്ള കുറച്ചു കല്ലുകൾ ലഭിക്കുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം. ഈ കല്ലുകൾ അവർ യാപ്പിലേക്ക്‌ കൊണ്ടുപോയപ്പോൾ, അവിടത്തുകാർ അവയെ നാണയമായി ഉപയോഗിക്കാൻ തീരുമാനിച്ചു. അവർ അവയെ പൂർണചന്ദ്രന്റെ ആകൃതിയിൽ കൊത്തിയെടുത്ത്‌ ഒത്തനടുവിൽ ദ്വാരമിട്ടു.

ശിലാനാണയത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും അവർ തയ്യാറല്ലായിരുന്നു. അരാഗണൈറ്റ്‌, കാൽസൈറ്റ്‌ എന്നീ പേരുകളിൽ ഇന്ന്‌ അറിയപ്പെടുന്ന ധാതുക്കളാണ്‌ അവർ ഇഷ്ടപ്പെട്ടിരുന്നത്‌. ഭൂവൽക്ക നിക്ഷേപങ്ങളിലുള്ള അരാഗണൈറ്റ്‌ എന്ന വസ്‌തു മുത്തുകളിലും കാണപ്പെടുന്നു. കാൽസൈറ്റ്‌ ആകട്ടെ മാർബിളിന്റെ മുഖ്യഘടകമാണ്‌. ഇവ രണ്ടും വിദഗ്‌ധമായി കൊത്തിയെടുത്താൽ വളരെ ആകർഷകമാണ്‌. എന്നാൽ ഇവ രണ്ടും യാപ്പിൽ കാണപ്പെടുന്നില്ല. അതുകൊണ്ട്‌ കല്ലുകൾ ശേഖരിക്കുന്നതിനുവേണ്ടി യാപ്പ്‌ നിവാസികൾ തുടർന്നും പലൗവിൽ പോയിക്കൊണ്ടിരുന്നു. യാപ്പിന്‌ തെക്കുപടിഞ്ഞാറായി ഏകദേശം 400 കിലോമീറ്റർ അകലെയാണ്‌ പലൗ സ്ഥിതിചെയ്യുന്നത്‌. അപകടങ്ങൾ നിറഞ്ഞ സമുദ്രത്തിലൂടെ വള്ളത്തിൽ അഞ്ചു ദിവസം യാത്രചെയ്‌താലേ പലൗവിൽ എത്തിച്ചേരുമായിരുന്നുള്ളൂ. വള്ളം മറിയാതിരിക്കാൻ അതിനു സമാന്തരമായി നീളമുള്ള ഒരു തടി ബന്ധിപ്പിച്ചിരുന്നു.

പലൗവിലെത്തിയതിനു ശേഷം, അവർ അവിടത്തെ പ്രാദേശിക തലവനിൽനിന്നു കല്ലുവെട്ടുന്നതിനുള്ള അനുവാദം നേടിയെടുത്തു. തുടർന്ന്‌ പ്രാകൃതമായ ഉപകരണങ്ങൾ ഉപയോഗിച്ച്‌ ഭൂഗർഭ ഗുഹകളിൽ നിന്നും കൽപ്പലകകൾ വെട്ടിയെടുത്ത്‌ അതിനെ വൃത്താകൃതിയിൽ രൂപപ്പെടുത്തി. ഒരു കഷണം കല്ല്‌ ചുറ്റികകൊണ്ടടിച്ച്‌ രൂപപ്പെടുത്തുന്നതിനും ചെത്തിമിനുക്കിയെടുക്കുന്നതിനും മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾപോലുമോ വേണ്ടിവന്നു!

അതിനുശേഷം കല്ലുകളുടെ നടുവിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെ ബലമുള്ള കോലുകൾ കടത്തി അവയെ തീരത്തേക്കു ചുമന്നുകൊണ്ടുപോയി വള്ളങ്ങളിലോ മുളകൊണ്ടുള്ള ചങ്ങാടങ്ങളിലോ കയറ്റിയിരുന്നു. വലിയ ശിലാനാണയങ്ങൾ കൊണ്ടുപോകേണ്ടി വന്നപ്പോൾ പണിക്കാർ അതിനെ വെള്ളത്തിൽ നേരെ നിറുത്തിയിട്ട്‌ അതിനുചുറ്റും ഒരു വലിയ ചങ്ങാടം പണിയുമായിരുന്നു. ഒടുവിൽ, ഈ പണം കയറ്റിയ ചങ്ങാടവും കെട്ടിവലിച്ചുകൊണ്ട്‌ അവർ യാപ്പിലേക്ക്‌ തിരികെ പോകുമായിരുന്നു. ശക്തമായി തുഴയുന്നതോടൊപ്പം കാറ്റിന്റെ സഹായവും പ്രയോജനപ്പെടുത്തിക്കൊണ്ടാണ്‌ പായ്‌ കെട്ടിയ വള്ളങ്ങൾ അവർ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചിരുന്നത്‌.

ഈ ജോലികളെല്ലാം കൈകൊണ്ടാണു ചെയ്‌തിരുന്നത്‌. തന്നെയുമല്ല അവ വളരെ അപകടകരവുമായിരുന്നു. ഭീമൻ കൽക്കഷണങ്ങൾ വെട്ടിയെടുക്കുമ്പോഴും അവ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റുമ്പോഴുമെല്ലാം കരയിൽവെച്ച്‌ അനേകർക്ക്‌ പരുക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്‌തിട്ടുണ്ട്‌. കടൽമാർഗം യാപ്പിലേക്കുള്ള മടക്കയാത്രയും അപകടം നിറഞ്ഞതായിരുന്നു. പണം മുഴുവനുമോ പണവുംകൊണ്ടു പോന്ന എല്ലാവരുമോ സുരക്ഷിതമായി യാപ്പിൽ എത്തിച്ചേർന്നില്ലെന്നാണ്‌ യാപ്പിനും പലൗവിനും സമീപം സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ശിലാനാണയങ്ങൾ സൂചിപ്പിക്കുന്നത്‌. മുങ്ങിപ്പോയ ആ പണമത്രയും യാപ്പിലുള്ള ആരുടേതെങ്കിലുമൊക്കെയാണ്‌. കരയിലുള്ള ശിലാനാണയങ്ങൾക്കുള്ളതുപോലെതന്നെ ആ നാണയങ്ങൾക്കും മൂല്യമുണ്ട്‌.

നാണയങ്ങളുടെ മൂല്യം സംബന്ധിച്ചെന്ത്‌?

ഒരു ബിസിനസ്സ്‌ ഇടപാട്‌ നടക്കുമ്പോൾ റായി കൈമാറപ്പെടുന്നു, എന്നിരുന്നാലും അതിന്റെ പുതിയ ഉടമസ്ഥൻ മിക്കപ്പോഴും അത്‌ പഴയ സ്ഥാനത്തുതന്നെ വെച്ചിട്ടുപോകുന്നു. പല നാണയങ്ങളും ഇപ്പോഴത്തെ സ്ഥാനത്തിരിക്കാൻ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. തന്നെയുമല്ല അവ ഇപ്പോഴത്തെ ഉടമസ്ഥരുടെ വീടുകളിൽനിന്നും വളരെ അകലെയുമാണ്‌. മോഷ്ടിക്കപ്പെടുമെന്നുള്ള ഭയം അസ്ഥാനത്താണ്‌.

ഒരു ശിലാനാണയത്തിൽ കണ്ണുവെക്കുന്ന മോഷ്ടാവിന്‌ അത്‌ എടുത്തുകൊണ്ടുപോകണമെങ്കിൽ ആദ്യം അത്‌ എടുത്തുപൊക്കാനുള്ള ആരോഗ്യവും പിന്നെ മോഷ്ടിക്കാനുള്ള തന്റേടവും ഉണ്ടായിരിക്കണം. മോഷ്ടിക്കാനുള്ള തന്റേടം ഉണ്ടായിരിക്കുക ഏറെ ബുദ്ധിമുട്ടാണ്‌, കാരണം അയൽക്കാർക്ക്‌ ഓരോ ശിലാനാണയത്തിന്റെയും ഉടമസ്ഥൻ ആരാണെന്ന്‌ വ്യക്തമായി അറിയാം, മറ്റുള്ളവരുടെ സ്വത്തവകാശത്തെ അവർ അങ്ങേയറ്റം മാനിക്കുന്നു.

ഒരു ശിലാനാണയത്തിന്റെ മൂല്യം നിങ്ങൾ എങ്ങനെ നിശ്ചയിക്കും? ആദ്യം ആ നാണയത്തിന്റെ വലുപ്പം, പ്രകൃതിദത്ത സൗന്ദര്യം, കൊത്തുപണിയുടെ ഗുണമേന്മ എന്നിവ നോക്കണം. എന്നിട്ട്‌ അതിന്റെ ചരിത്രം പരിശോധിക്കണം. എന്തുമാത്രം പഴക്കമുണ്ട്‌, കല്ല്‌ വെട്ടിയെടുക്കാനും കൊത്താനും വളരെ പ്രയാസമായിരുന്നോ, യാപ്പിലേക്ക്‌ കടൽമാർഗം കൊണ്ടുവന്നപ്പോൾ ആളുകളുടെ ജീവൻ അപകടത്തിലാകുകയോ നഷ്ടപ്പെടുകയോ ചെയ്‌തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തണം. ഒടുവിൽ, ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ സാമൂഹികനില എന്താണെന്നും പരിശോധിക്കണം. ഒരു മുഖ്യന്റെ കൈവശമുള്ള ശിലാനാണയത്തിന്‌ സാധാരണക്കാരന്റെ കൈവശമുള്ള നാണയത്തെക്കാൾ വിലയുണ്ട്‌.

1960-ൽ, ഒരു വിദേശ ബാങ്ക്‌ 1.5 മീറ്റർ വ്യാസമുള്ള ഒരു ശിലാനാണയം വാങ്ങിച്ചപ്പോൾ അതിന്റെ ചരിത്രം പുറംലോകം അറിയാനിടയായി. ഈ നാണയം 1880-കൾമുതൽ ഉപയോഗത്തിലിരുന്നതായി കാണപ്പെടുന്നു. ഒരിക്കൽ ഇത്‌ ഒരു വീടു പണിത തൊഴിലാളികൾക്ക്‌ കൂലിയായി കൊടുത്തു. മറ്റൊരു സന്ദർഭത്തിൽ ഒരു ഗ്രാമത്തിലെ ആളുകൾ, ഒരു പ്രത്യേക നൃത്തം അവതരിപ്പിച്ച തങ്ങളുടെ അയൽഗ്രാമക്കാർക്ക്‌ ഈ നാണയം പാരിതോഷികമായി നൽകി. പിന്നീട്‌ ഒരാൾ ഈ നാണയം കൊടുത്ത്‌ വീടു മേയാനുള്ള ടിൻ ഷീറ്റ്‌ വാങ്ങി. ഈ ഇടപാടുകളെല്ലാം നടന്നെങ്കിലും കല്ല്‌ അതിന്റെ പഴയ സ്ഥാനത്തുതന്നെ തുടർന്നു. യാതൊരു ലിഖിതരേഖകളും ഉണ്ടായിരുന്നുമില്ല. എന്നിരുന്നാലും നാണയത്തിന്റെ ഉടമസ്ഥതയും ചരിത്രവും യാപ്പിൽ പരക്കെ അറിയപ്പെടുന്ന വസ്‌തുതകളായിരുന്നു.

വലുപ്പമേറിയവ എല്ലായ്‌പോഴും മൂല്യമേറിയവയല്ല

നൂറ്റാണ്ടുകൾക്കു മുമ്പ്‌ റായി രംഗപ്രവേശം ചെയ്‌തപ്പോൾ, ആ ശിലാനാണയങ്ങൾ അപൂർവവും വളരെ വിലപിടിപ്പുള്ളതുമായിരുന്നതിനാൽ മുഖ്യന്മാരുടെ കൈവശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്‌, 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇരുമ്പായുധങ്ങളും ചരക്കുകപ്പലുകളും ഇത്തരത്തിലുള്ള വളരെയേറെ നാണയങ്ങൾ—വലുപ്പം കൂടിയത്‌ ഉൾപ്പെടെ—കൊത്തിയുണ്ടാക്കുന്നതും കൊണ്ടുവരുന്നതും സാധ്യമാക്കിത്തീർത്തു. പുതിയ നാണയങ്ങൾക്ക്‌ പഴയതിനെക്കാൾ വലുപ്പമുണ്ടെങ്കിലും അതിന്റെ നിർമാണത്തിൽ പരമ്പരാഗത രീതിയിലുള്ള കഠിനാധ്വാനം ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ മൂല്യം കുറവാണ്‌.

1929-ലെ ഒരു ഔദ്യോഗിക കണക്ക്‌ സൂചിപ്പിക്കുന്നപ്രകാരം ദ്വീപുകളിൽ 13,281 കല്ലുകൾ ഉണ്ടായിരുന്നു—അവിടത്തെ ജനസംഖ്യയെക്കാളധികം! എന്നാൽ രണ്ടാം ലോകമഹായുദ്ധത്തോടെ ഈ സംഖ്യക്ക്‌ മാറ്റംവന്നു. ശിലാനാണയങ്ങളിൽ ഏറെയും സൈന്യം പിടിച്ചെടുക്കുകയും, അതിൽ കുറെയെണ്ണം പൊട്ടിച്ച്‌ റൺവേകളുടെയും പ്രതിരോധമതിലുകളുടെയും നിർമാണത്തിനായി ഉപയോഗിക്കുകയും ചെയ്‌തു. യുദ്ധത്തെ തുടർന്ന്‌ മേൽപ്പറഞ്ഞ സംഖ്യയുടെ പകുതി ശിലാനാണയങ്ങൾ മാത്രമേ അവശേഷിച്ചുള്ളൂ. പിന്നീട്‌, സ്‌മരണികകൾ അന്വേഷിക്കുന്നവരും സ്വകാര്യ ശേഖകരും കുറെ കൽച്ചക്രങ്ങൾ എടുത്തുകൊണ്ടുപോയി. ഇപ്പോൾ ഗവൺമെന്റ്‌ ശിലാനാണയങ്ങളെ സാംസ്‌കാരിക സമ്പത്തായി കണക്കാക്കി അതിനു നിയമപരിരക്ഷ നൽകിവരുന്നു.

യാപ്പിൽ പണം കായ്‌ക്കുന്ന മരങ്ങൾ ഇല്ല, അവിടത്തെ നിരത്തുകൾ സ്വർണം പാകിയവയും അല്ല. അതേ അവർ സമ്പന്നരല്ല, എങ്കിലും അവിടെയുള്ള ആളുകൾ തങ്ങളുടെ സമ്പത്ത്‌ എല്ലാവരും കാണത്തക്ക രീതിയിൽ വഴിവക്കിൽ ഇട്ടിരിക്കുന്നു.

[20-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ജപ്പാൻ

പസിഫിക്‌ സമുദ്രം

ഫിലിപ്പീൻസ്‌

സയ്‌പാൻ

ഗ്വാം

യാപ്പ്‌

പലൗ

[കടപ്പാട്‌]

ഗ്ലോബ്‌: Mountain High Maps® Copyright © 1997 Digital Wisdom, Inc.

[21-ാം പേജിലെ ചിത്രം]

ശിലാനാണയ “ബാങ്ക്‌”

[22-ാം പേജിലെ ചിത്രം]

യാപ്പിലെ ചില നാണയങ്ങൾക്ക്‌ അഞ്ചു ടണ്ണിലേറെ ഭാരമുണ്ട്‌