വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്‌

സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്‌

സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്‌

“നമുക്ക്‌ എന്തും തുറന്നുസംസാരിക്കാൻ പറ്റിയ ഒരാളാണ്‌ സുഹൃത്ത്‌, ഏതു സമയത്തും വിളിക്കാവുന്ന ഒരാൾ.”യായെൽ, ഫ്രാൻസ്‌

“നിങ്ങളുടെ മനസ്സുവിങ്ങുമ്പോൾ സുഹൃത്ത്‌ അത്‌ അറിയുന്നു, നിങ്ങളുടെ നൊമ്പരം അയാൾ സ്വന്തം ഹൃദയത്തിലേക്ക്‌ ഏറ്റുവാങ്ങുന്നു.”ഗായെൽ, ഫ്രാൻസ്‌

“സഹോദരനെക്കാളും പറ്റുള്ള സ്‌നേഹിതന്മാരും ഉണ്ട്‌.” (സദൃശവാക്യങ്ങൾ 18:24) ഏകദേശം 3,000 വർഷംമുമ്പാണ്‌ ഈ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തിയത്‌. അന്നുമുതൽ ഇന്നോളം മനുഷ്യന്റെ പ്രകൃതത്തിനു മാറ്റമൊന്നുമില്ല. മനുഷ്യ ശരീരത്തിന്‌ ആഹാരവും വെള്ളവും എത്ര പ്രധാനമാണോ അങ്ങനെതന്നെയാണ്‌ മനുഷ്യമനസ്സിനു സഖിത്വവും. എന്നാൽ, അനേകരെയും സംബന്ധിച്ചിടത്തോളം സൗഹൃദം എന്ന ഈ അടിസ്ഥാന ആവശ്യം തൃപ്‌തിപ്പെടുത്തുകയെന്നത്‌ എളുപ്പമല്ല. ഇന്ന്‌ എല്ലായിടത്തും ആളുകൾ ഏകാന്തതയുടെ പിടിയിലമരുകയാണ്‌. “അതിന്റെ ചില കാരണങ്ങൾ തിരിച്ചറിയാൻ നമുക്കു ബുദ്ധിമുട്ടൊന്നുമില്ല,” ആത്മബന്ധത്തിനായുള്ള അന്വേഷണം (ഇംഗ്ലീഷ്‌) എന്ന തങ്ങളുടെ പുസ്‌തകത്തിൽ കാരിൻ റൂബെൻസ്റ്റൈനും ഫിലിപ്പ്‌ ഷെയ്‌വറും പറയുന്നു. “ആളുകൾ കൂടെക്കൂടെ താമസസ്ഥലം മാറ്റുന്നത്‌, . . . വ്യക്തിബന്ധങ്ങൾക്കു സ്ഥാനമില്ലാത്ത, കുറ്റകൃത്യങ്ങൾ വിളയുന്ന നഗരങ്ങൾ, സമൂഹത്തിലെ മറ്റുള്ളവരുമായി നേരിട്ട്‌ ഇടപഴകുന്നതിനു പകരം സ്വന്തം വീടുകളിൽത്തന്നെ ടെലിവിഷനിലും വീഡിയോകളിലും കണ്ണുംനട്ടിരിക്കുന്ന പ്രവണത” തുടങ്ങിയവ ഇതിനുള്ള കാരണങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പുറമേ, ആധുനിക ജീവിതരീതി നമ്മുടെ സമയവും ഊർജവും ഊറ്റിയെടുക്കുകയാണ്‌. “പതിനേഴാം നൂറ്റാണ്ടിലെ ഒരു ഗ്രാമീണൻ ഒരു വർഷംകൊണ്ടോ തന്റെ ജീവിതകാലം മുഴുവൻകൊണ്ടോ അറിയാനിടയാകുന്നതിലും അധികം ആളുകളുമായി ഇന്നത്തെ ഒരു നഗരവാസി ഒരാഴ്‌ചയ്‌ക്കകം സമ്പർക്കത്തിൽവരുന്നു,” സുഹൃത്തുക്കൾക്കിടയിൽ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ലെറ്റി പോഗ്‌റെബിൻ എഴുതുന്നു. നമ്മുടെ ജീവിതത്തെ പൊതിഞ്ഞുനിൽക്കുന്ന നൂറുകണക്കിനു പരിചയക്കാരുണ്ടായിരിക്കാം, അതുകൊണ്ട്‌ ഒരു ഗാഢസൗഹൃദം ഉരുത്തിരിയാനും അതു നിലനിറുത്താനുംമാത്രം സമയം വ്യക്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക ബുദ്ധിമുട്ടായിരുന്നേക്കാം.

കുറച്ചുനാൾമുമ്പുവരെ ജീവിതം ശാന്തമായൊഴുകിയിരുന്ന സ്ഥലങ്ങളിൽപ്പോലും സാമൂഹിക അവസ്ഥകൾ എത്ര വേഗമാണു മാറിമറിയുന്നത്‌. പൂർവയൂറോപ്പിൽ ജീവിക്കുന്ന ഉല്ലാ പറയുന്നു: “സുഹൃത്തുക്കളുമായി ഞങ്ങൾക്ക്‌ എത്രമാത്രം അടുപ്പം തോന്നിയിരുന്നെന്നോ. പക്ഷേ ഇപ്പോൾ പലരും സ്വന്തം തൊഴിലുകളിലോ ഉദ്യമങ്ങളിലോ ആമഗ്നരാകുകയാണ്‌ പതിവ്‌. എല്ലാവർക്കും തിരക്കോടുതിരക്കാണ്‌. ഞങ്ങളുടെ ആ പഴയ സുഹൃദ്‌ബന്ധങ്ങളുടെ ഇഴയടുപ്പം കുറഞ്ഞുകുറഞ്ഞുവരുന്നതു ഞങ്ങളറിയുന്നു.” ആധുനിക ജീവിതത്തിന്റെ തിക്കും തിരക്കും സഖിത്വത്തെ ജീവിതത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളിയേക്കാം.

പക്ഷേ സുഹൃത്തുക്കൾ വേണം എന്ന നമ്മുടെയൊക്കെ ആവശ്യത്തിനു തെല്ലും മങ്ങലേറ്റിട്ടില്ല. പ്രത്യേകിച്ച്‌ യുവജനങ്ങൾ സൗഹൃദത്തിനായി വാഞ്‌ഛിക്കുന്നു. മുകളിൽ പരാമർശിച്ച യായെൽ, പറയുന്നു: “ചെറുപ്പമായിരിക്കുമ്പോൾ അംഗീകരിക്കപ്പെടാനും വേണ്ടപ്പെട്ടവരാണെന്നു തോന്നാനും ആരെങ്കിലുമായി ഉറ്റബന്ധവും അടുപ്പവും ഉണ്ടായിരിക്കാനും നിങ്ങൾ ആഗ്രഹിക്കും.” ചെറുപ്പക്കാരോ പ്രായമായവരോ ആയിക്കൊള്ളട്ടെ നമുക്കെല്ലാം സന്തോഷനിർഭരമായ അർഥവത്തായ സുഹൃദ്‌ബന്ധങ്ങൾ ആവശ്യമാണ്‌. അതിനു വെല്ലുവിളികൾ ഉണ്ടായിരുന്നാലും യഥാർഥ മിത്രങ്ങളെ സമ്പാദിക്കാനും ആ ബന്ധം നിലനിറുത്താനും നമുക്കു ചെയ്യാൻ കഴിയുന്ന ഏറെക്കാര്യങ്ങളുണ്ട്‌. ഇതിനെക്കുറിച്ച്‌ തുടർന്നുവരുന്ന ലേഖനങ്ങൾ ചർച്ചചെയ്യും.