വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗഹൃദത്തിനായുള്ള വാഞ്‌ഛ തൃപ്‌തിപ്പെടുത്തൽ

സൗഹൃദത്തിനായുള്ള വാഞ്‌ഛ തൃപ്‌തിപ്പെടുത്തൽ

സൗഹൃദത്തിനായുള്ള വാഞ്‌ഛ തൃപ്‌തിപ്പെടുത്തൽ

“ഏകാന്തത ഒരു രോഗമല്ല,ആത്മബന്ധത്തിനായുള്ള അന്വേഷണം എന്ന പുസ്‌തകം പറയുന്നു. “ആരോഗ്യകരമായ ഒരു വാഞ്‌ഛയാണ്‌ അത്‌ . . . സുഹൃദ്‌ബന്ധത്തിന്റെ അഭാവത്തിലേക്കു വിരൽചൂണ്ടുന്ന ഒരു സ്വാഭാവിക അടയാളം.” ഭക്ഷണത്തിനായുള്ള വാഞ്‌ഛ അല്ലെങ്കിൽ വിശപ്പ്‌ പോഷകപ്രദമായ ആഹാരം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതുപോലെ ഏകാന്തത, നല്ല സുഹൃത്തുക്കളെ തേടാൻ നമ്മെ പ്രചോദിപ്പിക്കണം.

എന്നാൽ, ഫ്രാൻസിലെ യായെൽ എന്ന യുവതി അഭിപ്രായപ്പെടുന്നതുപോലെ “ചിലയാളുകൾ മറ്റുള്ളവരുമായുള്ള സകലബന്ധങ്ങളും ഒഴിവാക്കുന്നു.” കാരണം എന്തുമായിക്കൊള്ളട്ടെ സ്വയം ഒറ്റപ്പെടുത്തുന്നതു പ്രശ്‌നനിവാരണം വരുത്തുന്നില്ല, മറിച്ച്‌ നമ്മെ കൂടുതൽ ഏകാന്തതയിലേക്കു തള്ളിവിടുകയേ ഉള്ളൂ. ഒരു ബൈബിൾ പഴമൊഴി ശ്രദ്ധിക്കുക: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.” (സദൃശവാക്യങ്ങൾ 18:1) അതുകൊണ്ട്‌ ആദ്യം നാം സുഹൃദ്‌ബന്ധത്തിന്റെ ആവശ്യം തിരിച്ചറിയേണ്ടതുണ്ട്‌, എന്നിട്ട്‌ ആ ആവശ്യം തൃപ്‌തിപ്പെടുത്താനായി എന്തെങ്കിലും ചെയ്യാൻ തീരുമാനമെടുക്കുക.

സൗഹൃദത്തിനുള്ള പ്രായോഗിക പടികൾ സ്വീകരിക്കുക

സ്വയം പരിതപിക്കുകയോ സഖിത്വത്തിന്റെ മധുരം നുകരുന്നവരോട്‌ അസൂയപ്പെടുകയോ ചെയ്യുന്നതിനുപകരം ഒരു ക്രിയാത്മക മനോഭാവം പുലർത്തരുതോ? അതാണ്‌ ഇറ്റലിയിൽനിന്നുള്ള മാനൂവേലാ ചെയ്‌തത്‌, അവൾ പറയുന്നു: “പ്രത്യേകിച്ച്‌ കൗമാരത്തിലായിരുന്ന എനിക്ക്‌ പുറന്തള്ളപ്പെട്ടുവെന്ന തോന്നലുണ്ടായി. ഇതിനെ മറികടക്കാൻ, നല്ല സുഹൃത്തുക്കളെ സ്വന്തമാക്കിയവരെ ഞാൻ അടുത്തു നിരീക്ഷിച്ചു. എന്നിട്ട്‌ അവർക്കുള്ള നല്ല ഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട്‌ കൂടുതൽ ആകർഷകമായ വ്യക്തിത്വമുള്ളവളായിത്തീരാൻ ശ്രമിച്ചു.”

നല്ല സഖിത്വം ആസ്വദിക്കാനുള്ള ഒരു പ്രായോഗിക പടി, നിങ്ങളുടെ ശരീരത്തിനും മനസ്സിനും നല്ല പരിചരണം നൽകുക എന്നതാണ്‌. ആരോഗ്യകരമായ ഭക്ഷണം, ആവശ്യത്തിനു വിശ്രമം, വേണ്ടത്ര വ്യായാമം എന്നിവയെല്ലാം നിങ്ങളുടെ അഴകും ഊർജസ്വലതയും വർധിപ്പിക്കും. നിങ്ങളുടെ വൃത്തിയും വെടിപ്പും നിങ്ങൾ ഭംഗിയായി ഒരുങ്ങുന്നതും മറ്റുള്ളവർക്കു നിങ്ങളുടെ സാന്നിധ്യം കൂടുതൽ ഹൃദ്യമാക്കിത്തീർക്കുമെന്നു മാത്രമല്ല, അതു നിങ്ങൾക്ക്‌ ഒരളവോളം ആത്മാഭിമാനം നൽകുകയും ചെയ്യും. എന്നിരുന്നാലും, ഒരു കെണി ഒഴിവാക്കുക: ബാഹ്യാകാരത്തെപ്രതിയുള്ള അമിതമായ ചിന്ത. “യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാൻ ഫാഷൻ വസ്‌ത്രങ്ങളിൽ അണിഞ്ഞൊരുങ്ങേണ്ടതില്ല,” ഫ്രാൻസിൽനിന്നുള്ള ഗായെൽ പറയുന്നു. “നല്ലവരായ ആളുകളെ ആകർഷിക്കുന്നത്‌ ആന്തരികവ്യക്തിത്വമാണ്‌.”

നമ്മുടെ സംസാരവും ബാഹ്യാകാരംപോലും ഉള്ളിന്റെ ഉള്ളിലെ വികാരവിചാരങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നതാണു വാസ്‌തവം. നിങ്ങൾക്കു ജീവിതത്തെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസം നിറഞ്ഞ കാഴ്‌ചപ്പാടാണോ ഉള്ളത്‌? എങ്കിൽ അതു നിങ്ങളുടെ മുഖം പ്രസന്നമാക്കും. ഹൃദയത്തിൽനിന്ന്‌ ഒരു പുഞ്ചിരി എടുത്തണിയുക, നിങ്ങൾക്കു ധരിക്കാൻ കഴിയുന്നതിൽ ഏറ്റവും ആകർഷകമായ ഉടയാടയാണ്‌ അത്‌. ശരീരഭാഷാ വിദഗ്‌ധനായ റോജർ ഇ. ആക്‌സ്റ്റെൽ പറയുന്നു: “അത്‌ ലോകത്തെല്ലായിടത്തും സുപരിചിതമാണ്‌. . . . തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത നന്നേ കുറവും.” * ഒപ്പം നർമത്തിന്റെ മേമ്പൊടികൂടി ആയാൽ ആളുകൾ നിങ്ങളിലേക്ക്‌ ആകർഷിക്കപ്പെടും എന്നതിനു സംശയംവേണ്ട.

ഓർക്കുക, ഇത്തരം നല്ലഗുണങ്ങൾ ഉള്ളിന്റെ ഉള്ളിൽനിന്നു വരുന്നതാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ആരോഗ്യാവഹവും ക്രിയാത്മകവും ആയ വികാരവിചാരങ്ങൾകൊണ്ടു നിറയ്‌ക്കാൻ യത്‌നിക്കുക. ആനുകാലിക സംഭവങ്ങൾ, വ്യത്യസ്‌ത ജനസമൂഹങ്ങളുടെ സംസ്‌കാരങ്ങൾ, പ്രകൃതിയിലെ പ്രതിഭാസങ്ങൾ എന്നിങ്ങനെ രസകരവും അർഥവത്തുമായ വിഷയങ്ങളെക്കുറിച്ചു വായിക്കുക. മനസ്സിനെ തണുപ്പിക്കുന്ന, ഹൃദ്യമായ സംഗീതം ശ്രവിക്കുക. എന്നാൽ, ടിവി പരിപാടികൾ, സിനിമകൾ, നോവലുകൾ എന്നിവ സാവധാനം നിങ്ങളുടെ മനസ്സിനെയും വികാരങ്ങളെയും അയഥാർഥ സങ്കൽപ്പങ്ങളാൽ മൂടുന്നതിനെതിരെ ജാഗ്രതപാലിക്കുക. വെള്ളിത്തിരയിലും മറ്റും ചിത്രീകരിക്കുന്ന പല ബന്ധങ്ങൾക്കും ജീവിതത്തിന്റെ ഗന്ധമില്ല, അവ യഥാർഥ സൗഹൃദമല്ല, ആരുടെയൊക്കെയോ ഭാവനയിൽ കുരുത്തവയാണ്‌.

ഹൃദയം തുറക്കൂ!

ഇറ്റലിയിൽ താമസിക്കുന്ന ഡ്‌സൂലെയ്‌കാ അനുസ്‌മരിക്കുന്നു: “ചെറുപ്പത്തിൽ ഞാൻ നാണംകുണുങ്ങിയായിരുന്നു. കൂട്ടുകൂടാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ നമുക്കു കൂട്ടുകാരെ കിട്ടണമെങ്കിൽ നാംതന്നെ മുൻകൈയെടുക്കണമെന്ന്‌ എനിക്കറിയാമായിരുന്നു. നമ്മെക്കുറിച്ചു നാം അവരോടു പറയുകയും അവരെ അറിയുകയുംവേണം.” അതേ, നമുക്ക്‌ യഥാർഥ സുഹൃത്തുക്കളെ കിട്ടണമെങ്കിൽ നാം ഹൃദയംതുറക്കാൻ തയ്യാറാകണം, നാം യഥാർഥത്തിൽ ആരാണെന്ന്‌ മറ്റുള്ളവർ മനസ്സിലാക്കട്ടെ. അത്തരം ആശയവിനിമയവും ഉള്ളുതുറക്കലും ഒരു യഥാർഥ സുഹൃദ്‌ബന്ധത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്‌, ആകാരഭംഗിയും വശ്യമായ വ്യക്തിത്വവും ഉണ്ടായിരിക്കുന്നതിനെക്കാൾ വളരെയേറെ പ്രധാനമാണ്‌ അവ. “കാലങ്ങളോളം ആത്മസൗഹൃദത്തിന്റെ മാധുര്യം നുകരുന്നവരിൽ അന്തർമുഖരും ബഹിർമുഖരും ചെറുപ്പക്കാരും പ്രായമേറിയവരും മ്ലാനരും ബുദ്ധിശാലികളും ലാളിത്യപ്രിയരും സൗന്ദര്യമുള്ളവരും ഒക്കെയുണ്ടായിരിക്കാം. പക്ഷേ ഇവരിലെല്ലാം എപ്പോഴും പൊതുവായി കാണുന്ന ഒരു സവിശേഷതയുണ്ട്‌, അവർ ഹൃദയംതുറക്കുന്നവരാണ്‌,” കൗൺസിലറായ ഡോ. ആലൻ ലോയ്‌ മഗിന്നിസ്‌ പറയുന്നു. “അവരുടെ [ഉള്ളം] സുതാര്യമാണ്‌. ഹൃദയത്തിലുള്ളതു കാണാൻ അവർ മറ്റുള്ളവരെ അനുവദിക്കുന്നു.”

അതിന്റെ അർഥം നിങ്ങൾ ഒരു തുറന്നപുസ്‌തകംപോലെ ആയിരിക്കണമെന്നല്ല. നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ രഹസ്യങ്ങൾ നിങ്ങൾക്ക്‌ അടുപ്പം തോന്നാത്തവരോടു പറയേണ്ടതുമില്ല. അതേസമയം, നിങ്ങളുടെ യഥാർഥ വികാരവിചാരങ്ങൾ പടിപടിയായി മറ്റുള്ളവരോടു പങ്കുവെക്കുകയും വേണം, എല്ലാം എല്ലാവരോടും അല്ലെങ്കിലും. ഇറ്റലിയിൽനിന്നുള്ള മിഖേല പറയുന്നു: “ആദ്യമൊക്കെ ഞാൻ ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. എന്നാൽ അങ്ങനെയായാൽ പറ്റില്ലെന്ന്‌ എനിക്കു തോന്നി. എന്റെ ഉള്ളിലെന്താണെന്നു കൂട്ടുകാർക്കു വ്യക്തമാകാനും അവർക്ക്‌ എന്നോടു കൂടുതൽ അടുപ്പം തോന്നാനും ഞാൻ അവരോടു ഹൃദയംതുറക്കണമായിരുന്നു.”

നിങ്ങൾ പ്രകൃത്യാതന്നെ സൗഹൃദപ്രിയനാണെങ്കിലും സുഹൃത്തുക്കൾ തമ്മിൽ പരസ്‌പരവിശ്വാസം നെയ്‌തെടുക്കുന്നതിനു സമയമെടുക്കും, ജീവിതത്തിൽ ഒരുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കുന്നതും ഒരു ഘടകമാണ്‌. ആ സമയത്ത്‌, മറ്റുള്ളവർ നിങ്ങളെക്കുറിച്ച്‌ എന്തു ചിന്തിച്ചേക്കാം എന്നോർത്ത്‌ തലപുണ്ണാക്കാതിരിക്കുക. ഇറ്റലിയിൽനിന്നുള്ള ഏലിസാ അനുസ്‌മരിക്കുന്നു: “എന്തെങ്കിലും പറയണമെന്നു തോന്നുമ്പോഴൊക്കെ അതു ശരിയാകില്ല എന്ന പേടിയായിരുന്നു എനിക്ക്‌. എന്നാൽ, ‘അവർ ശരിക്കുള്ള കൂട്ടുകാരാണെങ്കിൽ എന്നെ മനസ്സിലാക്കുമല്ലോ’ എന്നു ഞാൻ ചിന്തിച്ചു. അതുകൊണ്ട്‌ വല്ല മണ്ടത്തരവും പറഞ്ഞൊപ്പിച്ചാൽ ഞാൻ തന്നെ ആദ്യം ചിരിക്കുമായിരുന്നു, അപ്പോൾ എല്ലാവരും കൂടെചിരിക്കും.”

അതുകൊണ്ട്‌, നിങ്ങൾ സ്വാഭാവികമായി എങ്ങനെയാണോ അങ്ങനെ പെരുമാറുക, നാട്യങ്ങൾക്ക്‌ ഇവിടെ സ്ഥാനമില്ല. “കൃത്രിമത്വമോ കാപട്യമോ ഇല്ലാത്ത, സ്വാഭാവികപ്രകൃതമാണ്‌ ഒരുവനെ ഏറ്റവും ആകർഷണീയനാക്കുന്നത്‌” എന്ന്‌ ഒരു കുടുംബ കൗൺസിലറായ എഫ്‌. അലക്‌സാണ്ടർ മഗൂൺ എഴുതി. യഥാർഥത്തിൽ സന്തുഷ്ടരായവർക്കു സന്തോഷം നടിക്കേണ്ടതില്ല. തങ്ങൾ അങ്ങനെയാണെന്നു മറ്റുള്ളവരെ കാണിക്കാനായി അവർ ശ്രമം നടത്തുകയുമില്ല. നമ്മുടേത്‌ കലർപ്പില്ലാത്ത പെരുമാറ്റരീതികളാണെങ്കിൽ മാത്രമേ കലർപ്പില്ലാത്ത സഖിത്വം ആസ്വദിക്കാനും നമുക്കു കഴിയൂ. അതുപോലെ മറ്റുള്ളവരെ അവർ ആയിരിക്കുന്ന രീതിയിൽ നാം സ്വീകരിക്കണം. സന്തുഷ്ടരായ ആളുകൾ അങ്ങനെ ചെയ്യും, അല്ലാതെ അവരുടെ നിസ്സാര ന്യൂനതകളിൽ അസ്വസ്ഥരാകില്ല. തങ്ങൾതന്നെ ധരിച്ചുവെച്ചിട്ടുള്ള ചിന്താഗതികളോടു സമരസപ്പെടുന്ന വിധത്തിൽ സുഹൃത്തുക്കളുടെ വ്യക്തിത്വത്തെ ഉടച്ചുവാർക്കേണ്ടതുണ്ടെന്നും അവർക്കു തോന്നില്ല. അങ്ങനെയുള്ള സന്തുഷ്ടരും വിമർശനബുദ്ധിയില്ലാത്തവരും ആയ വ്യക്തികളായിരിക്കാൻ യത്‌നിക്കുക.

ഒരു സുഹൃത്തുണ്ടായിരിക്കാൻ ഒരു സുഹൃത്തായിരിക്കുക

എല്ലാറ്റിലും സർവപ്രധാനമായ ഒരു ഘടകമുണ്ട്‌. സകല മാനുഷ ബന്ധങ്ങളെയും വിജയിപ്പിക്കുന്ന താക്കോൽ നിസ്സ്വാർഥ സ്‌നേഹം ആണെന്ന്‌ ഏകദേശം 2,000 വർഷംമുമ്പ്‌ യേശു കാണിച്ചുതരുകയുണ്ടായി. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്‌വിൻ” എന്ന്‌ അവൻ പഠിപ്പിച്ചു. (ലൂക്കൊസ്‌ 6:31) ഈ പഠിപ്പിക്കൽ സുവർണനിയമം എന്നാണ്‌ അറിയപ്പെടുന്നത്‌. അതേ, യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള ഏകമാർഗം നിങ്ങൾതന്നെ നിസ്സ്വാർഥനായ, കൊടുക്കൽ മനോഭാവമുള്ള ഒരു സുഹൃത്തായിരിക്കുന്നതാണ്‌. മറ്റുവാക്കുകളിൽ പറഞ്ഞാൽ ഒരു സുഹൃത്തുണ്ടായിരിക്കുന്നതിന്‌ നാം ഒരു സുഹൃത്തായിരിക്കുക. വിജയകരമായ സുഹൃദ്‌ബന്ധം ആസ്വദിക്കുന്നതിന്‌ സ്വീകരിക്കുന്നതിനെക്കാൾ മുൻതൂക്കം കൊടുക്കുന്നതിലായിരിക്കണം. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കും ഉപരിയായി സുഹൃത്തിന്റെ ആവശ്യങ്ങൾ പ്രതിഷ്‌ഠിക്കാൻ നാം തയ്യാറായിരിക്കണം.

മുമ്പ്‌ പരാമർശിച്ച മാനൂവേലാ ഇപ്രകാരം പറയുന്നു: “യേശു പറഞ്ഞതുപോലെ, യഥാർഥ സന്തോഷം കൊടുക്കുന്നതിൽനിന്നാണു ലഭിക്കുന്നത്‌. സ്വീകരിക്കുന്ന വ്യക്തിക്കു സന്തോഷം തോന്നുന്നു, എന്നാൽ കൊടുക്കുന്നയാൾക്കാണ്‌ അതിലേറെ സന്തോഷം. ആത്മാർഥതയോടെ ക്ഷേമാന്വേഷണം നടത്തിക്കൊണ്ടും സുഹൃത്തുക്കളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടും നമ്മോട്‌ ആവശ്യപ്പെടാൻ കാത്തുനിൽക്കാതെ നമുക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തുകൊടുത്തുകൊണ്ടും നമുക്കു കൊടുക്കാൻ കഴിയും.” അതുകൊണ്ട്‌ മറ്റുള്ളവരോടു താത്‌പര്യം പ്രകടമാക്കാൻ മുൻകൈയെടുക്കുക, നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെയുള്ള സുഹൃത്തുക്കളിൽ ഉൾപ്പെടെ. നിങ്ങളുടെ സഖിത്വം ഊട്ടിയുറപ്പിക്കുക. അത്ര കാര്യഗൗരവമില്ലാത്തതും മൂല്യം കുറഞ്ഞതും ആയ സംഗതികൾക്കു നിങ്ങളുടെ സമയം ചെലവിട്ടുകൊണ്ടു സുഹൃദ്‌ബന്ധത്തെ ബലികഴിക്കരുത്‌. സുഹൃത്തുക്കൾ നിങ്ങളുടെ സമയവും ശ്രദ്ധയും അർഹിക്കുന്നു. ഇറ്റലിയിൽനിന്നുള്ള രൂബെൻ പറയുന്നു: “സമയം ചെലവിടുന്നത്‌ സുഹൃത്തുക്കളെ കണ്ടെത്താനും സൗഹൃദം നിലനിറുത്താനും അത്യന്തം അനിവാര്യമാണ്‌. ആദ്യംതന്നെ, ഒരു നല്ല കേൾവിക്കാരൻ ആയിരിക്കാൻ സമയമെടുക്കും. മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്‌ക്കുകയറാതിരിക്കുന്നതിലൂടെ, ശ്രദ്ധിച്ചുകേൾക്കുന്നതിലും അവർ പറയുന്ന കാര്യങ്ങളിൽ താത്‌പര്യം കാണിക്കുന്നതിലും നമുക്കെല്ലാവർക്കും മെച്ചപ്പെടാൻ കഴിയും.”

മറ്റുള്ളവരോടു ബഹുമാനം കാണിക്കുക

ഹൃദ്യമായ ഒരു ചിരകാല സൗഹൃദത്തിന്റെ മറ്റൊരു ആണിക്കല്ല്‌ പരസ്‌പര ബഹുമാനമാണ്‌. ഇതിൽ മറ്റുള്ളവരുടെ വികാരങ്ങളോടു പരിഗണന കാണിക്കുന്നത്‌ ഉൾപ്പെടുന്നു. നിങ്ങളുടെ അഭിരുചികളും അഭിപ്രായങ്ങളും സുഹൃത്തുക്കളുടേതിൽനിന്നു വ്യത്യസ്‌തമായിരിക്കുമ്പോൾ അവർ നിങ്ങളോടു നയചാതുര്യത്തോടെയും വിവേചനയോടെയും ഇടപെടാൻ നിങ്ങൾ ആഗ്രഹിക്കും, അല്ലേ? അപ്പോൾ നിങ്ങൾ അവരോടും അങ്ങനെതന്നെ ഇടപെടേണ്ടതല്ലേ?—റോമർ 12:10.

സുഹൃത്തിനു കൂച്ചുവിലങ്ങിടാതിരിക്കുക, സുഹൃത്തുക്കളെ ബഹുമാനിക്കുന്നതിന്റെ മറ്റൊരു വശമാണിത്‌. സ്‌പർധ അഥവാ അസൂയ, സ്വന്തമാക്കിവെക്കൽ എന്നിവയൊന്നും യഥാർഥ സൗഹൃദത്തിന്റെ ലക്ഷണങ്ങളല്ല. 1 കൊരിന്ത്യർ 13:4-ൽ ബൈബിൾ പറയുന്നു: “സ്‌നേഹം സ്‌പർദ്ധിക്കുന്നില്ല.” അതുകൊണ്ട്‌ നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടേതുമാത്രം ആയിരിക്കണം എന്ന ചിന്തയ്‌ക്കെതിരെ ജാഗ്രത പുലർത്തുക. അവർ മറ്റാരോടെങ്കിലും ഹൃദയംതുറക്കുന്നെങ്കിൽ അതുകണ്ടു നീരസപ്പെടുകയും അവരെ ഒഴിവാക്കുകയും ചെയ്യരുത്‌. നാമെല്ലാം നമ്മുടെ സുഹൃദ്‌വലയം വികസിപ്പിക്കേണ്ടതുണ്ടെന്നു മനസ്സിൽപ്പിടിക്കുക. നിങ്ങളുടെ കൂട്ടുകാരുടെ സുഹൃദ്‌ബന്ധങ്ങളും പടർന്നു പന്തലിക്കട്ടെ.

ഇനി, നിങ്ങളുടെ സുഹൃത്തുക്കൾക്കു സ്വകാര്യത ആവശ്യമാണെന്നു തിരിച്ചറിയുക. ദമ്പതികൾക്കും അല്ലാത്തവർക്കും അവർക്കായിത്തന്നെ അൽപ്പം ഏകാന്തവേളകൾ അനിവാര്യമാണ്‌. നിങ്ങൾക്കു മറ്റുള്ളവരെ സമീപിക്കാൻ സ്വാതന്ത്ര്യം തോന്നണമെന്നുള്ളതു ശരിതന്നെ. എങ്കിലും സമനിലപാലിക്കുക, പരിഗണനയുള്ളവരായിരിക്കുക. സുഹൃത്തുക്കൾ നിങ്ങളെക്കൊണ്ടു മുഷിയാൻ ഇടവരുമാറ്‌ അവരോടൊപ്പം ഒരുപാടു സമയം ചെലവഴിക്കാതിരിക്കുക. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.”—സദൃശവാക്യങ്ങൾ 25:17.

പൂർണതയ്‌ക്കായി ശഠിക്കരുത്‌

അടുത്തറിയുമ്പോൾ മറ്റേയാളുടെ മോശവും നല്ലതും ആയ ഗുണങ്ങൾ സംബന്ധിച്ചു നമുക്കു കൂടുതൽ ധാരണ ലഭിക്കും. എന്നിരുന്നാലും, ഇതൊന്നും സൗഹൃദം സ്ഥാപിക്കുന്നതിൽനിന്നു നമ്മെ തടയരുത്‌. “സുഹൃത്തുക്കളായിത്തീരാൻ സാധ്യതയുള്ളവരിൽനിന്നു ചിലർ കണക്കിലേറെ പ്രതീക്ഷിക്കുന്നു,” ഫ്രാൻസിലെ പാകോം പറയുന്നു. “തങ്ങളുടെ സുഹൃത്തുക്കൾ നന്മകൾ മാത്രം ഉള്ളവരാകണമെന്നാണ്‌ അവരുടെ ആഗ്രഹം, അത്‌ ഏതായാലും സാധ്യമല്ല.” നാമാരും പൂർണരല്ല, മറ്റുള്ളവരിൽനിന്ന്‌ അത്‌ ആവശ്യപ്പെടാനുള്ള അവകാശവും നമുക്കില്ല. നമ്മുടെ തെറ്റുകുറ്റങ്ങളും ബലഹീനതകളും കണക്കിലെടുക്കാതെ സുഹൃത്തുക്കൾ നമ്മെ സ്വീകരിക്കണമെന്നു നാം ആഗ്രഹിക്കുന്നു. അപ്പോൾ, സുഹൃത്തുക്കളുടെ കുറവുകളെ കാര്യമാക്കാതിരിക്കാൻ നാമും ശ്രമിക്കേണ്ടതല്ലേ? അവരുടെ ന്യൂനതകൾ പെരുപ്പിച്ചുകാട്ടുകയോ ഓരോന്നു ചിന്തിച്ചുണ്ടാക്കുകയോ ചെയ്യാതിരിക്കുന്നതിലൂടെ നമുക്കതിനു കഴിയും. ഗ്രന്ഥകാരനായ ഡെന്നിസ്‌ പ്രാഗ ഇങ്ങനെ ഓർമിപ്പിക്കുന്നു: “(ഒരിക്കലും പരാതിപ്പെടാത്ത, ഒരിക്കലും മുഖം കറുപ്പിക്കാത്ത, നമ്മെമാത്രം ചുറ്റിപ്പറ്റിനടക്കുന്ന, എപ്പോഴും സ്‌നേഹിക്കുകമാത്രം ചെയ്യുന്ന, നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലാത്ത) കുറ്റമറ്റ സുഹൃത്തുക്കൾ ആയിരിക്കാൻ ഓമനമൃഗങ്ങൾക്കു മാത്രമേ കഴിയൂ.” നമ്മുടെ ഗാഢസൗഹൃദം ഓമനമൃഗങ്ങളിൽ മാത്രം ഒതുങ്ങിപ്പോകാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘സ്‌നേഹത്താൽ പാപങ്ങളുടെ ബഹുത്വത്തെ മറെക്കുക’ എന്ന അപ്പൊസ്‌തലനായ പത്രൊസിന്റെ ബുദ്ധിയുപദേശം നാം ചെവിക്കൊള്ളേണ്ടതുണ്ട്‌.—1 പത്രൊസ്‌ 4:8.

നമ്മുടെ ആനന്ദം ഇരട്ടിയാക്കാനും ദുഃഖങ്ങൾ പാതിയാക്കാനും സഖിത്വത്തിനു കഴിയുമെന്നു പറയപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, സുഹൃത്തുക്കൾ നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാനാവില്ല എന്നതാണു യാഥാർഥ്യം. അത്‌ സൗഹൃദത്തോടുള്ള സ്വാർഥത നിറഞ്ഞ വീക്ഷണമാണ്‌.

പ്രതിസന്ധികളിലും വിശ്വസ്‌തരായി

ഒരാൾ നമ്മുടെ സുഹൃത്തായിക്കഴിഞ്ഞാൽ നാം ഒരിക്കലും ആ ബന്ധത്തെ ലാഘവത്തോടെ എടുക്കരുത്‌. കാലവും ദൂരവും സുഹൃത്തുക്കളെ തമ്മിൽ വേർപെടുത്തുമ്പോൾ അവർ പരസ്‌പരം ഓർക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. തമ്മിൽ കാണുന്നത്‌ വല്ലപ്പോഴുമാണെങ്കിൽക്കൂടി പെട്ടെന്നുതന്നെ തങ്ങളുടെ സൗഹൃദം പഴയപടിയാക്കാൻ അവർക്കു കഴിയും. പ്രത്യേകിച്ചു സുഹൃത്തിന്‌ ഒരു ആവശ്യമോ ബുദ്ധിമുട്ടോ നേരിടുമ്പോൾ നാം സഹായത്തിനുണ്ടായിരിക്കുന്നത്‌ അതിപ്രധാനമാണ്‌. മിത്രങ്ങൾക്കു പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ കഴിവതും നാം അവരോടൊപ്പം ഉണ്ടായിരിക്കണം. അപ്പോഴായിരിക്കാം അവർക്കു നമ്മെ ഏറ്റവും ആവശ്യമായിരിക്കുന്നത്‌. “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) യഥാർഥ മിത്രങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കുമ്പോൾ അവർ പെട്ടെന്നുതന്നെ അതു പറഞ്ഞുതീർത്തു പരസ്‌പരം ക്ഷമിക്കുന്നു. ആത്മാർഥ സുഹൃത്തുക്കൾ ജീവിതപാത ദുർഗമമാണ്‌ എന്ന ഒറ്റക്കാരണത്താൽ തങ്ങളുടെ സുഹൃത്തുക്കളെ കൈവെടിയുകയില്ല.

നമുക്ക്‌ നിസ്സ്വാർഥമായ ഉദ്ദേശ്യങ്ങളുണ്ടായിരിക്കുകയും ക്രിയാത്മകമായ മനോഭാവത്തോടെ മറ്റുള്ളവരെ സമീപിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കു സുഹൃത്തുക്കളെ സമ്പാദിക്കാനാകും. എന്നാൽ ഏതുതരം സുഹൃത്തുക്കളാണ്‌ ഉണ്ടായിരിക്കേണ്ടത്‌ എന്നതും പ്രധാനമാണ്‌. നല്ല സുഹൃത്തുക്കളെ എങ്ങനെ തിരഞ്ഞെടുക്കാൻ കഴിയും? അടുത്ത ലേഖനം ആ ചോദ്യം ചർച്ചചെയ്യും.

[അടിക്കുറിപ്പ്‌]

^ 2000 ജൂലൈ 8 ലക്കം ഉണരുക!-യിലെ “പുഞ്ചിരിക്കൂ—അതു നിങ്ങൾക്കു നല്ലതാണ്‌!” എന്ന ലേഖനംകൂടി കാണുക.

[6, 7 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

സ്‌ത്രീകൾക്കും പുരുഷന്മാർക്കും “വെറുതെ സുഹൃത്തുക്കളായിരിക്കാൻ” കഴിയുമോ?

ദമ്പതിമാരല്ലാത്ത പുരുഷന്മാർക്കും സ്‌ത്രീകൾക്കും സുഹൃത്തുക്കൾ ആയിരിക്കാൻ കഴിയുമോ? “സുഹൃത്ത്‌” എന്ന വാക്കുകൊണ്ട്‌ നമ്മൾ അർഥമാക്കുന്നതെന്താണ്‌ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അത്‌. ബേഥാന്യയിലെ മറിയയുടെയും മാർത്തയുടെയും ഒരു അടുത്ത സുഹൃത്തായിരുന്നു യേശു, ആ സ്‌ത്രീകൾ ഇരുവരും അവിവാഹിതരായിരുന്നു. (യോഹന്നാൻ 11:1, 5) അപ്പൊസ്‌തലനായ പൗലൊസ്‌ പ്രിസ്‌കില്ലയുടെയും ഭർത്താവ്‌ അക്വിലാസിന്റെയും സുഹൃത്തായിരുന്നു. (പ്രവൃത്തികൾ 18:2, 3) ഈ വ്യക്തികൾ തമ്മിൽ ഊഷ്‌മളസ്‌നേഹം ഉണ്ടായിരുവെന്നതിനു യാതൊരു സംശയവുമില്ല. എന്നാൽ, യേശുവോ പൗലൊസോ ഒരിക്കലും ഈ ബന്ധങ്ങളെ ഒരു പ്രണയബന്ധമായി വളരാൻ അനുവദിക്കുമായിരുന്നെന്ന്‌ നമുക്കു സങ്കൽപ്പിക്കാൻ കഴിയില്ല.

സ്‌ത്രീകളെയും പുരുഷന്മാരെയും മുമ്പെന്നത്തെക്കാളും അടുത്ത സഹവാസത്തിൽ ആക്കുന്ന ഒരു സ്ഥിതിവിശേഷമാണ്‌ ആധുനിക സമൂഹത്തിലുള്ളത്‌. വിപരീത ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിൽ ഉചിതമായ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അറിയേണ്ടത്‌ ഇരുകൂട്ടരെയും സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു അനിവാര്യ സംഗതിയായിത്തീർന്നുകൊണ്ടിരിക്കുകയാണ്‌. ഇനി ദമ്പതികളാണെങ്കിലും അവർ മറ്റു ദമ്പതികളുടെയും അവിവാഹിതരായ വ്യക്തികളുടെയും ഉചിതമായ സഹവാസത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നു.

എന്നിരുന്നാലും, സൈക്കോളജി ടുഡേ മാസിക ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു. “പ്രണയം, ലൈംഗിക വികാരം, സൗഹൃദം എന്നീ വികാരങ്ങളെ പരസ്‌പരം വേർതിരിച്ചറിയുക അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കാൻ കഴിയും. പുരുഷനും സ്‌ത്രീയും തമ്മിലുള്ള സൗഹൃദത്തിൽ കരുതിക്കൂട്ടിയല്ലെങ്കിലും ലൈംഗിക ആകർഷണം പെട്ടെന്നു പൊട്ടിമുളയ്‌ക്കാനുള്ള സാധ്യത എപ്പോഴും പതിയിരുപ്പുണ്ട്‌ എന്നതാണു വാസ്‌തവം. ലൈംഗികതയുടെ ചുവയില്ലാത്ത, വെറുമൊരു ആലിംഗനത്തിന്‌ നൊടിയിടയിൽ ലൈംഗികതയുടെ പരിവേഷം കൈവരാം.”

ദമ്പതികൾ, യാഥാർഥ്യ ബോധമുള്ളവരും പ്രായോഗികമായി ചിന്തിക്കുന്നവരും ആയിരിക്കേണ്ടതു വിശേഷാൽ പ്രധാനമാണ്‌. “മറ്റുള്ളവരുമായുള്ള എല്ലാത്തരം ഉറ്റബന്ധവും ദാമ്പത്യത്തിനു ഭീഷണിയായേക്കും” എന്ന്‌ ഗ്രന്ഥകാരനായ ഡെന്നിസ്‌ പ്രാഗ സന്തുഷ്ടി ഒരു ഗുരുതരമായ പ്രശ്‌നം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ എഴുതി. ദാമ്പത്യത്തെ, “ഉറ്റബന്ധമാക്കുന്നതു ലൈംഗികത മാത്രമല്ല. എതിർലിംഗവർഗത്തിൽപ്പെട്ട, നിങ്ങളുടെ ഒരേയൊരു യഥാർഥ ആത്മമിത്രമാകാനുള്ള അവകാശം നിങ്ങളുടെ ഇണയ്‌ക്കുണ്ട്‌.” ഹൃദയത്തിൽപ്പോലും ധാർമിക ശുദ്ധി കാത്തുകൊള്ളേണ്ടതിന്റെ പ്രാധാന്യം യേശു ചൂണ്ടിക്കാണിക്കുകയുണ്ടായി. (മത്തായി 5:28) അതുകൊണ്ട്‌, വിപരീത ലിംഗവർഗത്തിലുള്ളവരോടു സൗഹൃദം കാട്ടുന്നതോടൊപ്പം നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുകയും വേണം. വിപരീത ലിംഗവർഗത്തിൽപ്പെട്ട ആരോടെങ്കിലും അനുചിതമായ ചിന്തകളോ വികാരങ്ങളോ തോന്നാനിടയാക്കിയേക്കാവുന്നതോ അവരോടുള്ള അനുചിതമായ പെരുമാറ്റങ്ങളിലേക്കു നയിച്ചേക്കാവുന്നതോ ആയ സാഹചര്യങ്ങൾ കണിശമായി ഒഴിവാക്കുക.

[7-ാം പേജിലെ ചിത്രങ്ങൾ]

ശരീരത്തിനും മനസ്സിനും നല്ല പരിചരണം നൽകുന്നത്‌ നിങ്ങളെ കൂടുതൽ ആകർഷകത്വമുള്ളവരാക്കും

[8-ാം പേജിലെ ചിത്രം]

സുഹൃത്തുക്കൾ പരസ്‌പരം ഹൃദയം തുറക്കും