കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകൽ
ബൈബിളിന്റെ വീക്ഷണം
കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകൽ
ദൈവപുത്രന് കുട്ടികളോടൊപ്പം ചെലവഴിക്കാൻ സമയമുണ്ടായിരുന്നോ? ഉണ്ടെന്ന് അവന്റെ ശിഷ്യന്മാരിൽ ചിലർക്കു തോന്നിയില്ല. ഒരു സന്ദർഭത്തിൽ അവർ, കുഞ്ഞുങ്ങളെ യേശുവിന്റെ അടുത്തുപോകുന്നതിൽനിന്നു തടയുകപോലും ചെയ്തു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുതു.” അവൻ കുട്ടികളെ സ്നേഹപൂർവം അണയ്ക്കുകയും അവരോടു സംസാരിക്കുകയും ചെയ്തു. (മർക്കൊസ് 10:13-16) അങ്ങനെ കുട്ടികൾക്കു ശ്രദ്ധ നൽകാൻ താൻ സന്നദ്ധനാണെന്ന് യേശു പ്രകടമാക്കി. ഇന്നത്തെ മാതാപിതാക്കൾക്ക് അവന്റെ മാതൃക എങ്ങനെ അനുകരിക്കാനാകും? കുട്ടികൾക്കു ശരിയായ പരിശീലനം നൽകിക്കൊണ്ടും അവരോടൊപ്പം സമയം ചെലവഴിച്ചുകൊണ്ടും അവർക്ക് അതു ചെയ്യാൻ കഴിയും.
ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ, കുട്ടികളെ നന്നായി പരിപാലിക്കുന്നതിന് തങ്ങളാലാവുന്നതെല്ലാം ചെയ്യും. ഒരിക്കലും അവർ മക്കളെ ഉപദ്രവിക്കുകയില്ല. മാതാപിതാക്കൾ മക്കളോട് ആദരവും പരിഗണനയും കാണിക്കുന്നത് ‘സ്വാഭാവികമായ’ ഒരു സംഗതിയാണെന്നുപോലും പറയാൻ കഴിയും. എന്നിരുന്നാലും നമ്മുടെ നാളിലെ പലർക്കും വാത്സല്യം അല്ലെങ്കിൽ സ്വാഭാവികപ്രിയം ഉണ്ടായിരിക്കുകയില്ലെന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (2 തിമൊഥെയൊസ് 3:1-3) ഇനി, കുട്ടികളിൽ സ്നേഹപൂർവകമായ താത്പര്യമെടുക്കുന്ന മാതാപിതാക്കളെ സംബന്ധിച്ചോ? തങ്ങളുടെ ധർമം കൂടുതൽ ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നതിന് അവർക്കു പലതും പഠിക്കാനാകും. അതുകൊണ്ടുതന്നെ തങ്ങളുടെ മക്കൾക്ക് ഏറ്റവും നല്ലത് ആഗ്രഹിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പിൻവരുന്ന ബൈബിൾ തത്ത്വങ്ങൾ സ്വീകാര്യമായ ഓർമിപ്പിക്കലുകളാണ്.
അലോസരപ്പെടുത്താതെ പരിശീലനം നൽകൽ
ഒരു പ്രമുഖ അധ്യാപകനും മനഃശാസ്ത്ര ഗവേഷകനുമായ ഡോ. റോബെർട്ട് കോൾസ് ഒരിക്കൽ പറഞ്ഞു: “വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ധാർമിക ബോധം കുട്ടികളിൽ ഉണ്ട്. ധാർമിക മാർഗനിർദേശത്തിനായി അവർ അതിയായി വാഞ്ഛിക്കുന്നു. എന്റെ അഭിപ്രായത്തിൽ ഈ ധാർമിക ബോധം ദൈവദത്തമാണ്.” ധാർമിക മാർഗനിർദേശത്തിനായുള്ള ഈ വിശപ്പും ദാഹവും ആരാണ് തൃപ്തിപ്പെടുത്തേണ്ടത്?
എഫെസ്യർ 6:4 ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.” ഈ തിരുവെഴുത്തിൽ, ദൈവത്തോടുള്ള സ്നേഹവും ദിവ്യ നിലവാരങ്ങളോടുള്ള വിലമതിപ്പും മക്കളിൽ ഉൾനടേണ്ട മുഖ്യ ചുമതല പിതാവിനാണെന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചോ? എഫെസ്യർ 6:1-ൽ അപ്പൊസ്തലനായ പൗലൊസ് ‘അമ്മയപ്പന്മാരെ അനുസരിക്കാൻ’ * മക്കളെ ഉദ്ബോധിപ്പിച്ചപ്പോൾ അവൻ പിതാവിനെയും മാതാവിനെയും പരാമർശിക്കുകയുണ്ടായി.
പിതാവിന്റെ അസാന്നിധ്യത്തിൽ, തീർച്ചയായും മാതാവ് ഈ ചുമതല ഏറ്റെടുക്കണം. ഒറ്റയ്ക്കുള്ള പല അമ്മമാരും തങ്ങളുടെ മക്കളെ യഹോവയാം ദൈവത്തിന്റെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇനി, അമ്മ പുനർവിവാഹം ചെയ്യുന്നെങ്കിൽ, ആ ക്രിസ്തീയ ഭർത്താവാണ് കുട്ടികളെ പരിശീലിപ്പിക്കുന്നതിലും അവർക്കു ശിക്ഷണം നൽകുന്നതിലും നേതൃത്വമെടുക്കേണ്ടത്. മാതാവ് അപ്പോൾ മനസ്സോടെ അതിനെ പിന്തുണയ്ക്കണം.
കുട്ടികളെ “കോപിപ്പിക്കാതെ” അല്ലെങ്കിൽ അലോസരപ്പെടുത്താതെ അവർക്ക് ശിക്ഷണവും പരിശീലനവും നൽകാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? അതിന് സൂത്രവാക്യങ്ങളൊന്നുമില്ല, വിശേഷിച്ച് ഓരോ കുട്ടിയുടെയും വ്യക്തിത്വം വ്യത്യസ്തമായിരിക്കുന്ന സ്ഥിതിക്ക്. എന്നാൽ മക്കൾക്കു ശിക്ഷണം നൽകുന്നത് എങ്ങനെയാണെന്നുള്ളതിന് മാതാപിതാക്കൾ വളരെയധികം ശ്രദ്ധ നൽകണം, സ്നേഹത്തോടും ആദരവോടുംകൂടെ അവർ എല്ലായ്പോഴും മക്കളോട് ഇടപെടണം. ശ്രദ്ധേയമായി, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുതെന്ന് കൊലൊസ്സ്യർ 3:21-ലും ആവർത്തിച്ചിരിക്കുന്നു. അവിടെ വീണ്ടും പിതാക്കന്മാരെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുത്.”
ചില മാതാപിതാക്കൾ മക്കളുടെ നേരെ ആക്രോശിക്കാറുണ്ട്. നിസ്സംശയമായും ഇത് കുട്ടികളെ അലോസരപ്പെടുത്തും. എന്നാൽ ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും എഫെസ്യർ 4:31) ബൈബിൾ ഇങ്ങനെയും പറയുന്നു: ‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനായി അത്രേ ഇരിക്കേണ്ടത്.’—2 തിമൊഥെയൊസ് 2:24.
[ആക്രോശവും] ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (കുട്ടികൾക്കായി സമയം നീക്കിവെക്കുക
കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകാനായി, മക്കളുടെ ക്ഷേമം മുൻനിറുത്തി വ്യക്തിപരമായ ചില താത്പര്യങ്ങളും സുഖങ്ങളും ത്യജിക്കാൻ നിങ്ങൾ മനസ്സൊരുക്കം കാണിക്കേണ്ടതുണ്ടായിരിക്കും. ബൈബിൾ പറയുന്നു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:6, 7.
ഇക്കാലത്ത്, വർധിച്ചു വരുന്ന സാമ്പത്തിക ബാധ്യതകൾ മൂലം പല മാതാപിതാക്കൾക്കും മക്കളോടൊപ്പം ദിവസം മുഴുവൻ ചെലവഴിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണമെന്ന് ആവർത്തനപുസ്തകം ഊന്നിപ്പറയുന്നു. അങ്ങനെ ചെയ്യുന്നതിന് നല്ല ആസൂത്രണവും അതുപോലെതന്നെ ത്യാഗവും ആവശ്യമാണ്. എന്തായാലും കുട്ടികൾക്ക് അത്തരം ശ്രദ്ധ കൂടിയേതീരൂ.
12,000-ത്തിലധികം കൗമാരപ്രായക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനത്തിന്റെ ഫലങ്ങൾ പരിചിന്തിക്കുക. ഗവേഷകരുടെ നിഗമനം ഇപ്രകാരമായിരുന്നു: “പിതാവുമായുള്ള അല്ലെങ്കിൽ മാതാവുമായുള്ള ശക്തമായ വൈകാരിക ബന്ധം കൗമാരപ്രായക്കാരുടെ ആരോഗ്യത്തിനു സംഭാവന ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. കൂടാതെ, അപകടകരമായ സ്വഭാവരീതികളെ ചെറുത്തുനിൽക്കാനും അത് അവരെ സഹായിക്കുന്നു.” അതേ, മാതാപിതാക്കളുടെ ശ്രദ്ധ ലഭിക്കാൻ കുട്ടികൾ അതിയായി വാഞ്ഛിക്കുന്നു. ഒരിക്കൽ ഒരമ്മ തന്റെ മക്കളോട് ഇങ്ങനെ ചോദിച്ചു, “നിങ്ങൾക്ക് എന്തുവേണമെങ്കിലും ആവശ്യപ്പെടാമെന്നു പറഞ്ഞാൽ, എന്തായിരിക്കും നിങ്ങൾ ആദ്യം ആവശ്യപ്പെടുക?” നാലു മക്കളും ഒരേ സ്വരത്തിൽ പറഞ്ഞു, “മമ്മിയും ഡാഡിയും ഇനിയും കൂടുതൽ സമയം ഞങ്ങളോടൊപ്പം ചെലവഴിക്കണമെന്ന്.”
അതുകൊണ്ട്, ഉത്തരവാദിത്വമുള്ള ഒരു പിതാവ് അല്ലെങ്കിൽ മാതാവ് ആണ് നിങ്ങളെങ്കിൽ, മക്കളുടെ ആത്മീയ വിദ്യാഭ്യാസവും മാതാപിതാക്കളുമായുള്ള അടുത്ത സൗഹൃദവും ഉൾപ്പെടെയുള്ള അവരുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുവെന്ന് നിങ്ങൾ ഉറപ്പാക്കും. അതുപോലെ, സഹമനുഷ്യരോടു ദയാപൂർവം ഇടപെടുകയും തങ്ങളുടെ സ്രഷ്ടാവിനു മഹത്ത്വം കരേറ്റുകയും ചെയ്യുന്ന സമർഥരും ബഹുമാന്യരും സത്യസന്ധരുമായ മുതിർന്ന വ്യക്തികളായി വളരുന്നതിന് നിങ്ങൾ മക്കളെ സഹായിക്കും. (1 ശമൂവേൽ 2:26) അതേ, മക്കൾക്ക് ദൈവിക രീതിയിൽ പരിശീലനവും ശിക്ഷണവും നൽകുമ്പോഴാണ് മാതാപിതാക്കൾ ഉത്തരവാദിത്വബോധമുള്ളവരാണെന്നു തെളിയുന്നത്.
[അടിക്കുറിപ്പ്]
^ ഇവിടെ പൗലൊസ് ‘മാതാവിനെയോ പിതാവിനെയോ’ അർഥമാക്കുന്ന ഗോണെഫ് എന്ന ഗ്രീക്ക് വാക്കിന്റെ ഒരു രൂപമായ ഗോണെഫ്സിൻ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ 4-ാം വാക്യത്തിൽ അവൻ ഉപയോഗിച്ചത് “പിതാക്കന്മാർ” എന്നർഥമുള്ള പാറ്റെറെസ് എന്ന ഗ്രീക്ക് പദമാണ്.
[13-ാം പേജിലെ ചിത്രം]
കുട്ടിയുടെ നേരെ ആക്രോശിക്കുന്നത് അവനെ അധൈര്യപ്പെടുത്തും
[13-ാം പേജിലെ ചിത്രം]
മക്കളോടൊപ്പം സമയം ചെലവഴിക്കുക