കൗമാരപ്രായക്കാർക്കു സഹായം
കൗമാരപ്രായക്കാർക്കു സഹായം
ഈ ലോകം ഇന്നത്തെ കൗമാരപ്രായക്കാർക്കു ചിലപ്പോഴൊക്കെ ഭീതിദമായി തോന്നിയേക്കാം. മാതാപിതാക്കൾ വിവാഹമോചനത്തിലൂടെയോ മറ്റോ വഴിപിരിയുമ്പോൾ അവരിൽ ചിലർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ കഴിയൂ. സ്വന്തം കൂട്ടുകാർ മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും പിടിയിലമരുന്നതു കണ്ടുനിൽക്കേണ്ടിവരുന്നു മറ്റു ചിലർക്ക്. ഇരുലിംഗവർഗത്തിലും പെട്ട സമപ്രായക്കാരിൽനിന്ന് ലൈംഗികതയിലേർപ്പെടാനുള്ള സമ്മർദം വേറെ. മിക്കവാറും എല്ലാ കുമാരീകുമാരന്മാരും ഇടയ്ക്കൊക്കെ ഏകാന്തതയോ വിഷാദമോ അനുഭവിക്കുന്നു, തങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നുവെന്ന ചിന്തയും അവരെ മഥിക്കുന്നു.
ഈ വെല്ലുവിളികളെ തരണം ചെയ്യാൻ യുവജനങ്ങൾക്ക് എന്താണ് ആവശ്യം? “കുട്ടികൾക്ക് സുസ്ഥിരമായ ഒരു ധാർമിക മൂല്യസംഹിത അനിവാര്യമാണ്” ഡോ. റോബർട്ട് ഷാ എഴുതുന്നു, “നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും മറ്റുള്ളവരോടു സഹാനുഭൂതി കാണിക്കാനും അവരെ സഹായിക്കുന്ന കരുത്ത് അവർക്കു ലഭിക്കണം.” ഏറ്റവും നല്ല ധാർമിക മൂല്യങ്ങൾ ബൈബിൾ നൽകുന്നു. കാരണം അതിലുള്ളതു സ്രഷ്ടാവിന്റെ ചിന്തകളാണ്. നാം ജീവിക്കുന്ന പ്രക്ഷുബ്ധമായ കാലഘട്ടവുമായി പൊരുത്തപ്പെട്ടുപോകാൻ നമുക്ക് എന്താണ് ആവശ്യമെന്ന് യഹോവയാം ദൈവത്തെക്കാൾ നന്നായി അറിയാവുന്നതു മറ്റാർക്കാണ്?
വാസ്തവികമായ, പ്രായോഗികമായ സഹായി
ബൈബിളിന്റെ തത്ത്വങ്ങൾ വാസ്തവികവും പ്രായോഗികവുമാണ്. യുവത്വത്തിലേക്കു വളരുന്ന കൗമാരപ്രായക്കാരെ അവരുടെ ജീവിതവിജയത്തിനു സഹായിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിലതീരാത്ത മാർഗനിർദേശങ്ങളാണവ.
ഉദാഹരണത്തിന് ബൈബിൾ യാഥാർഥ്യബോധത്തോടെ ഇങ്ങനെ പറയുന്നു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” അല്ലെങ്കിൽ, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ പറയുന്നതുപോലെ, “സ്വതവേ ഭോഷത്വപരവും ചിന്താശൂന്യവും ആയ പ്രവൃത്തികളായിരിക്കും കുട്ടികളുടേത്.” (സദൃശവാക്യങ്ങൾ 22:15) ചില കുമാരീകുമാരന്മാർ അവരുടെ പ്രായത്തിനു തക്ക പക്വതയുള്ളവരാണെന്നു തോന്നിയേക്കാം. എങ്കിലും അവർക്ക് അനുഭവപരിചയം കുറവാണ്. അതുമൂലം അവർക്ക് അരക്ഷിതത്വം തോന്നിയേക്കാം, അവർ യൗവനമോഹങ്ങളുടെയും അസ്വസ്ഥവികാരങ്ങളുടെയും പിടിയിലമർന്നേക്കാം. ഇവയെല്ലാം വളർച്ചയുടെ പടവുകളിൽ അവർ നേരിടുന്ന പ്രശ്നങ്ങളാണുതാനും. (2 തിമൊഥെയൊസ് 2:22) ഈ കൗമാരങ്ങളെ എങ്ങനെ സഹായിക്കാം?
മാതാപിതാക്കളും കുട്ടികളും തമ്മിൽ ഇടമുറിയാത്ത ആശയവിനിമയബന്ധം ഉണ്ടായിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. മാതാപിതാക്കളോട് അത് ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു [ദൈവത്തിന്റെ നിലവാരങ്ങളെക്കുറിച്ച്] സംസാരിക്കയും വേണം.” (ആവർത്തനപുസ്തകം 6:7) ഇത്തരം സംഭാഷണങ്ങൾക്ക് രണ്ടു പ്രയോജനങ്ങളുണ്ട്. ഒന്ന്: ഇത് അവനെ അല്ലെങ്കിൽ അവളെ ദൈവിക വഴി അഭ്യസിപ്പിക്കുന്നു. (യെശയ്യാവു 48:17, 18) രണ്ട്: മാതാപിതാക്കൾക്കും കുട്ടികൾക്കും തമ്മിൽ സംസാരിക്കാൻ അവസരമൊരുക്കുന്നു. കൗമാരപ്രായത്തിൽ കുട്ടികൾ അന്തർമുഖരായിരുന്നേക്കാം അല്ലെങ്കിൽ അവർക്ക് ഏകാന്തത അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് അവരുടെ ജീവിതത്തിന്റെ ഈ സമയത്ത് ഇത്തരം ബന്ധം വിശേഷാൽ പ്രധാനമാണ്.
മിക്ക കുമാരീകുമാരന്മാർക്കും ഇടയ്ക്കിടയ്ക്കൊക്കെ ഏകാന്തത അനുഭവപ്പെടുന്നു എന്നതു ശരിയാണ്. എന്നാൽ ചിലർ തീവ്രമായ ഏകാന്തതയുടെ പിടിയിലമരുന്നു. “സ്കൂളിൽ കൂട്ടുകൂടാൻ വളരെ ബുദ്ധിമുട്ടാണ്, സംസാരിക്കാൻ ആരുമില്ല, ഒറ്റയ്ക്കേയുള്ളൂ, മറ്റു കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റാൻ നന്നേ പ്രയാസമാണ് എന്നൊക്കെ ഈ കുട്ടികൾ പറയും. കൂടാതെ, സഹായം ആവശ്യമുള്ളപ്പോൾ തങ്ങൾക്കു സമീപിക്കാൻ പറ്റിയവരായി ആരുമില്ലെന്നും അവർ പരാതിപ്പെടുന്നു,” കൗമാരത്തെക്കുറിച്ചുള്ള ഒരു പരാമർശ കൃതി പറയുന്നു. *
മാതാപിതാക്കൾക്കും മറ്റു മുതിർന്നവർക്കും ഈ കുട്ടികളുടെ കാര്യത്തിൽ താത്പര്യമെടുക്കാനും അവരെ കുഴയ്ക്കുന്ന പ്രശ്നങ്ങളിൽ സഹായിക്കാനും കഴിയും. എങ്ങനെ? “അവരുടെ ഉള്ളറിയാനുള്ള ഒരേയൊരു മാർഗം അവരോടു കാര്യങ്ങൾ ചോദിച്ചറിയുക എന്നതാണ്,” കൗമാരപ്രായക്കാർക്കുവേണ്ടിയുള്ള ഒരു മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ എഴുതുന്നു. അതേ, ഈ യുവജനങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ വികാരവിചാരങ്ങൾ അറിയണമെങ്കിൽ സമയവും ക്ഷമയും കൂടിയേ തീരൂ. എന്നാൽ ആ ശ്രമം തക്ക മൂല്യമുള്ളതാണ്.—സദൃശവാക്യങ്ങൾ 20:5.
ന്യായമായ അതിർവരമ്പുകളുടെ അനിവാര്യത
ആശയവിനിമയത്തിനു പുറമേ, കുമാരീകുമാരന്മാരുടെ കാര്യത്തിൽ ന്യായമായ അതിർവരമ്പുകൾ വെക്കേണ്ടത് അനിവാര്യമാണ്. ഉള്ളിന്റെ ഉള്ളിൽ അവർ അത് ആഗ്രഹിക്കുന്നുമുണ്ട്. “തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 29:15) വ്യക്തമായ അതിർവരമ്പുകളുടെ അഭാവം യുവജന അക്രമത്തിനു വഴിതെളിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. “കടിഞ്ഞാണില്ലാതെ വിട്ടിരിക്കുന്ന, ‘അരുത്’ എന്ന് ഒരിക്കലും കേൾക്കുന്നില്ലാത്ത, അഥവാ പരിധികൾ എന്താണെന്ന് അറിയില്ലാത്ത ഒരു കുട്ടി, സഹമനുഷ്യർക്കും അവരുടേതായ വികാരവിചാരങ്ങളും ആവശ്യങ്ങളും തീരുമാനങ്ങളും ഒക്കെയുണ്ടെന്ന് ഒരിക്കലും മനസ്സിലാക്കുകയില്ല. സമാനുഭാവം നന്നായി വികസിപ്പിച്ചെടുക്കാത്ത ഒരു കുട്ടിക്ക് സ്നേഹിക്കാൻ കഴിയില്ല,” മുമ്പ് പരാമർശിച്ച ഡോ. ഷാ പറയുന്നു.
പ്രക്ഷുബ്ധമായ കൗമാര മനസ്സുകളെ സഹായിക്കാനായി നിരവധി വർഷങ്ങൾ ചെലവഴിച്ച ഡോ. സ്റ്റാൻടൺ സാമനോയ്ക്കും സമാനമായ ഒരു ആശയമുണ്ട്. “കുട്ടികളെ സ്വതന്ത്രരായി വിടണം എന്നാണ് ചില മാതാപിതാക്കൾ കരുതുന്നത്,” അദ്ദേഹം എഴുതുന്നു, “മക്കളെ കടപ്പാടുകളിൻ കീഴിലാക്കുകയോ അവരിൽനിന്ന് എന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യുന്നത് അവരുടെമേൽ അനുചിതമായ ഭാരം ചുമത്തലാണെന്നും കുട്ടിയുടെ ബാല്യം അപഹരിക്കലാണെന്നും അവർ പറയുന്നു. തികച്ചും ചിന്താശൂന്യമായ അഭിപ്രായം. അവർ പരിധികൾ വെക്കുന്നില്ലെങ്കിൽ ഫലം ദാരുണമായേക്കാം. തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ആൺകുട്ടിയോ പെൺകുട്ടിയോ ആത്മശിക്ഷണം ഉള്ളവരായിത്തീരാൻ സാധ്യത വിരളമാണെന്ന് ഈ മാതാപിതാക്കൾ തിരിച്ചറിയുന്നില്ല.”
ഇതിന്റെയർഥം വിലക്കുകൾ വെച്ചാൽ മാത്രം മതി എന്നാണോ? തീർച്ചയായുമല്ല. പരിധികൾ വെക്കുന്നത് ഫലപ്രദമായി മക്കളെ വളർത്തുന്നതിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. കുട്ടികളുടെ കാര്യത്തിൽ പട്ടാളച്ചിട്ട അനുവർത്തിക്കുന്നത് കുടുംബാന്തരീക്ഷത്തിൽ പിരിമുറുക്കം സൃഷ്ടിക്കുകയേ ഉള്ളൂ. ബൈബിൾ ഇങ്ങനെ പറയുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.”—കൊലൊസ്സ്യർ 3:21; എഫെസ്യർ 6:4.
അതുകൊണ്ട്, മക്കൾക്കു പ്രബോധനവും ശിക്ഷണവും നൽകുന്ന രീതി മാതാപിതാക്കൾ ഇടയ്ക്കിടെ പുനർവിചിന്തനം ചെയ്തുകൊണ്ടിരിക്കണം, പ്രത്യേകിച്ച് കുട്ടികൾ വളരുകയും അവർ പക്വതയുടെ ലക്ഷണങ്ങൾ പ്രകടമാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ. കുട്ടിക്ക് ഉത്തരവാദിത്വപൂർവം കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയായി എന്നു വ്യക്തമാകുന്നെങ്കിൽ നേരത്തേ വെച്ചിരുന്ന ചില ചട്ടങ്ങൾക്കോ നിബന്ധനകൾക്കോ ഒരുപക്ഷേ അയവുവരുത്താവുന്നതാണ്.—ഫിലിപ്പിയർ 4:5, NW.
ആത്മബന്ധം സ്ഥാപിക്കൽ
ഞങ്ങളുടെ മുൻ ലേഖനത്തിൽ പ്രസ്താവിച്ചതുപോലെ ദുഷ്ടതനിറഞ്ഞ ഈ ലോകത്തെ ഇവിടെനിന്നു തുടച്ചുമാറ്റാനായി ദൈവം ഇടപെടുന്നതിനു മുമ്പ് ഈ ലോകം ‘ദുർഘടസമയങ്ങൾ [നിറഞ്ഞ] അന്ത്യകാലത്തെ’ അഭിമുഖീകരിക്കും എന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. നാം ജീവിക്കുന്നത് ആ കാലത്തുതന്നെയാണ് എന്ന് തെളിവുകൾ വ്യക്തമാക്കുന്നു. അതേ, ഈ ഭക്തികെട്ട വ്യവസ്ഥിതിയുടെ ‘അന്ത്യത്തിൽ.’ മുതിർന്നവരെപ്പോലെതന്നെ യുവജനങ്ങൾക്കും “സ്വസ്നേഹികളും . . . വാത്സല്യമില്ലാത്തവരും . . . അജിതേന്ദ്രിയന്മാരും” നിറഞ്ഞ ഈ ലോകത്തിൽ ജീവിച്ചുപോകാൻ മല്ലിടേണ്ടതുണ്ട്.—2 തിമൊഥെയൊസ് 3:1-5. *
കൗമാരപ്രായത്തിലുള്ള തങ്ങളുടെ മകനുമായോ മകളുമായോ അടുപ്പമില്ലെന്നു തോന്നുന്ന മാതാപിതാക്കൾക്ക് ഉറ്റബന്ധം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും, ദിവസവും അവനുമായി അല്ലെങ്കിൽ അവളുമായി സംസാരിച്ചുകൊണ്ട്. കുട്ടികൾക്ക് ഒരു ക്രിയാത്മക സ്വാധീനമായിരിക്കാൻ, അവരുടെ ജീവിതത്തിലെ സജീവസാന്നിധ്യമായിരിക്കാൻ നിരവധി മാതാപിതാക്കൾ കഠിനശ്രമം ചെയ്യുന്നതു ശ്ലാഘനീയമാണ്.
ബൈബിൾ ഇക്കാര്യത്തിൽ ഒരു വിലതീരാത്ത ഉപകരണമാണ്. തങ്ങളുടെ പങ്ക് ഭംഗിയായി നിർവഹിക്കാൻ മാതാപിതാക്കളെയും, നാശകരമായ ചതിക്കുഴികളിൽ വീഴാതിരിക്കാൻ യുവജനങ്ങളെയും ഇതു സഹായിച്ചിട്ടുണ്ട്. (ആവർത്തനപുസ്തകം 6:6-9; സങ്കീർത്തനം 119:9) ബൈബിൾ സ്രഷ്ടാവായ യഹോവയാം ദൈവത്തിൽനിന്നുള്ളതാണ്, അതുകൊണ്ട് ഇന്നത്തെ കൗമാരങ്ങൾക്കുള്ള ഉത്കൃഷ്ട സഹായം അതു നൽകുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. *
[അടിക്കുറിപ്പുകൾ]
^ ഇടയ്ക്കൊക്കെ ഏകാന്തത തോന്നുന്ന കൗമാരപ്രായക്കാരിൽനിന്നു വ്യത്യസ്തമായി തീവ്രമായ ഏകാന്തത അനുഭവപ്പെടുന്ന കുട്ടികൾക്ക് മിക്കവാറും എല്ലാ സമയങ്ങളിലും തങ്ങൾ ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകുന്നു, ദീർഘമായ ഒരു കാലഘട്ടത്തേക്ക് അവർക്കിത് അനുഭവപ്പെടുന്നു. തനിക്ക് “ഒരിക്കലും കൂട്ടുകാർ ഉണ്ടാകാൻ പോകുന്നില്ലെന്നും, അതിനായി തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നും സ്വന്തം കുറവുകളാണ് അതിനു കാരണമെന്നും,” ഈ സാഹചര്യത്തിന് “മാറ്റം വരില്ല വരുത്താനുമാവില്ല” എന്നും കുട്ടി വിശ്വസിക്കുന്നു.
^ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
^ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ബൈബിളധിഷ്ഠിത പുസ്തകം ഒരു വലിയ സഹായമാണെന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. അതിലെ 39 അധ്യായങ്ങളിൽ ഓരോന്നും ചിന്തോദ്ദീപകമായ ഒരു ചോദ്യം പരിചിന്തിക്കുന്നു. പിൻവരുന്നവ ചില തലക്കെട്ടുകളാണ്: “എനിക്ക് യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?” “സമപ്രായക്കാരിൽനിന്നുള്ള സമ്മർദ്ദത്തെ എനിക്ക് എങ്ങനെ നേരിടാൻ കഴിയും?” “എനിക്ക് എങ്ങനെ എന്റെ ഏകാന്തതാബോധം അകറ്റാൻ കഴിയും?” “എനിക്ക് ഡെയിററിംഗ് ആരംഭിക്കാറായോ?” “മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത് എന്തുകൊണ്ട്?” “വിവാഹത്തിന് മുമ്പേയുള്ള ലൈംഗികത സംബന്ധിച്ചെന്ത്?”
[10-ാം പേജിലെ ചിത്രം]
നിങ്ങളിൽ താത്പര്യമെടുക്കുന്ന ഒരു മുതിർന്ന വ്യക്തിയുമായി ആകുലതകൾ പങ്കുവെക്കുക