രോഗത്തെ നർമ ബോധത്തോടെ നേരിടാം
രോഗത്തെ നർമ ബോധത്തോടെ നേരിടാം
സ്പെയിനിലെ ഉണരുക! ലേഖകൻ
കോൻചി പ്രസന്നവതിയായ ഒരു മധ്യവയസ്കയാണ്. കാൻസറുമായി അവർ മല്ലിടാൻ തുടങ്ങിയിട്ട് ഏഴു വർഷമായി. സ്തനാർബുദം ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടതിൽപ്പിന്നെ, ശരീരത്തിൽനിന്നു മാരകമായ ട്യൂമറുകൾ നീക്കം ചെയ്യാൻ ഏഴു തവണ അവർക്ക് ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിവന്നു. അവർ തന്റെ സാഹചര്യവുമായി പൊരുത്തപ്പെടുന്നത് എങ്ങനെയാണ്?
“ഡോക്ടർമാർ ആ ദുർവാർത്ത എന്നെ ഓരോ തവണ അറിയിക്കുമ്പോഴും, കരയണമെന്നു തോന്നിയാൽ എന്റെ ദുഃഖമൊക്കെ ഞാൻ കരഞ്ഞുതീർക്കും,” അവർ പറയുന്നു. “പിന്നെ ഞാൻ എന്റെ ചര്യയുമായി മുമ്പോട്ടുപോകാൻ ശ്രമിക്കും, എനിക്ക് ആസ്വാദനം തരുന്ന കാര്യങ്ങളിൽ മുഴുകും—ചൈനീസ് പഠിക്കൽ, ക്രിസ്തീയ കൺവെൻഷനുകളിൽ സംബന്ധിക്കൽ, കുടുംബവും സുഹൃത്തുക്കളുമൊത്ത് യാത്രപോകൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ. ‘ഉത്കണ്ഠപ്പെടുന്നതിനാൽ തന്റെ ആയുസ്സിനോട് ഒരു മുഴം കൂട്ടാൻ ആർക്കു കഴിയും’ എന്ന യേശുവിന്റെ വാക്കുകൾ ഞാൻ എല്ലായ്പോഴും ഓർക്കാറുണ്ട്.—മത്തായി 6:27, NW.
“കൂടാതെ എപ്പോഴും നർമബോധം പുലർത്താനും ഞാൻ ശ്രമിക്കാറുണ്ട്,” അവർ കൂട്ടിച്ചേർക്കുന്നു. “ഞാൻ ഡോക്ടർമാരോടു തമാശ പറയും, ചിരിപ്പിക്കുന്ന സിനിമകൾ കാണും, എല്ലാറ്റിലുമുപരി സുഹൃത്തുക്കളും ബന്ധുക്കളും ആയി നിരന്തരം സമ്പർക്കം പുലർത്താൻ ശ്രമിക്കും. തമാശകൾ പറഞ്ഞ് ചിരിക്കാൻ പറ്റിയ സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നത് ഒരു ഒന്നാന്തരം ടോണിക്കാണ്. ഒരിക്കൽ ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പ് സുഹൃത്തുക്കളും ബന്ധുക്കളും തലേന്നു രാത്രി നടന്ന രസകരമായ ഒരു സംഭവത്തെപ്പറ്റി എന്നോടു പറഞ്ഞു. ചിരിച്ചുചിരിച്ച് ഞാൻ വശംകെട്ടു, അതുകൊണ്ട് ഓപ്പറേഷൻ തീയേറ്ററിലേക്ക് യാതൊരു പിരിമുറുക്കവുമില്ലാതെയാണു ഞാൻ പോയത്.”
ആരോഗ്യപ്രശ്നങ്ങളുമായി പൊരുത്തപ്പെടുന്നതിന് നർമബോധവും ശുഭാപ്തിവിശ്വാസത്തോടു കൂടിയ മനോഭാവവും സഹായകമാണെന്ന് കോൻചിയെപ്പോലെ മറ്റു പലരും കണ്ടെത്തിയിട്ടുണ്ട്. വേദനയും രോഗവും ആയുള്ള പോരാട്ടത്തിൽ നർമബോധത്തിനുള്ള അമൂല്യ പങ്ക് ആധുനിക വൈദ്യശാസ്ത്രവും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ശരീരത്തിനും മനസ്സിനും പ്രയോജനപ്രദം
ഈ ആശയം പുതിയ ഒന്നല്ല. “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” എന്ന് 3,000 വർഷം മുമ്പ് ശലോമോൻ രാജാവ് എഴുതി. (സദൃശവാക്യങ്ങൾ 17:22) സമാനമായി, 17-ാം നൂറ്റാണ്ടിലെ ലോപേ ഡെ വേഗ എന്ന സ്പാനീഷ് നാടകകൃത്ത് ഇങ്ങനെ എഴുതി: “നർമബോധം പ്രകടമാക്കുന്നപക്ഷം നമുക്ക് കൂടുതൽ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുമെന്നു ഞാൻ കരുതുന്നു.” എന്നാൽ സമ്മർദം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ നർമബോധം പ്രകടമാക്കുന്നതിനു പകരം ആളുകൾ അത് തങ്ങളിൽത്തന്നെ അടക്കിവെക്കുന്നതായാണു കാണുന്നത്. സാങ്കേതികവിദ്യാപരമായി പ്രത്യക്ഷത്തിൽ ഒരു സുവർണയുഗത്തിലാണു നാം ജീവിക്കുന്നതെങ്കിലും നർമബോധത്തിന് അപക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക സമൂഹത്തിൽ “ഹോമോ സാപ്പിയൻസിന്റെ [മനുഷ്യവർഗത്തിന്റെ] സ്ഥാനം ഹോമോ ഡിജിറ്റാലിസ് കയ്യടക്കിയിരിക്കുന്നതായി” തോന്നുന്നു എന്ന് ദി ആർട്ട് ഓഫ് ലാഫ്റ്റർ എന്ന കൃതി പറയുന്നു. അതേ, ഡിജിറ്റൽ ഭാഷയും കമ്പ്യൂട്ടറുകളും, പൊട്ടിച്ചിരികളും പുഞ്ചിരിയും ആംഗ്യങ്ങളുമൊക്കെ അടങ്ങിയ മനുഷ്യഭാഷയുടെ സ്ഥാനം കയ്യടക്കുന്നതായി കാണപ്പെടുന്നു.
കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെ ചിന്തിക്കാനും പെരുമാറാനും നർമബോധം രോഗികളെ സഹായിക്കുന്നു. നർമബോധം “ആശയവിനിമയം എളുപ്പമാക്കിത്തീർക്കുകയും രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുകയും വേദനയും ഉത്കണ്ഠയും ലഘൂകരിക്കുകയും ചെയ്യുന്നു, വൈകാരിക പിരിമുറുക്കവും പേശികൾക്കുണ്ടാകുന്ന സമ്മർദവും കുറയ്ക്കുന്നു, സർഗവാസനയും പ്രത്യാശയും ഉളവാക്കുന്നു” എന്ന് കാൻസർ ചികിത്സയിലും പാലിയേറ്റിവ് മെഡിസിനിലും സ്പെഷ്യലിസ്റ്റായ ഡോ. ഹൈമേ സാൻസ്-ഓർട്ടിസ് അടുത്തകാലത്ത് എഴുതിയ ഒരു ലേഖനത്തിൽ അഭിപ്രായപ്പെടുകയുണ്ടായി.
നർമബോധം—വളരെ മൂല്യവത്തായ ഒന്ന്
നർമബോധം ഫലപ്രദമായ ഒരു ഔഷധം ആയിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം അത് പ്രതികൂല സാഹചര്യങ്ങളിൽപ്പോലും കാര്യങ്ങൾ ശുഭാപ്തിവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ഗുണമാണ്. “നർമരസവും പൊട്ടിച്ചിരിയും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നെങ്കിൽ നമ്മുടെ പ്രസരിപ്പു നിലനിറുത്താൻ നമുക്കു കഴിയും, ക്ഷീണവും തളർച്ചയും കുറയ്ക്കാനും സ്വാനുതാപം ഇല്ലാതാക്കാനും സാധിക്കും,” സാൻസ്-ഓർട്ടിസ് ഉറപ്പുനൽകുന്നു.
സ്വാഭാവികമായും, ചിരിയുണർത്തുന്ന സംഗതികൾ വ്യക്തികളെയും സംസ്കാരത്തെയും ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. “സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണുകളെ ആശ്രയിച്ചിരിക്കുന്നതുപോലെ നർമരസം നിരീക്ഷകന്റെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു,” സാൻസ്-ഓർട്ടിസ് വിശദീകരിക്കുന്നു. എങ്കിലും നമ്മുടെ പശ്ചാത്തലമോ വിദ്യാഭ്യാസയോഗ്യതയോ എന്തായിരുന്നാലും നർമബോധം മിക്കപ്പോഴും ആശയവിനിമയത്തിനുള്ള ഫലപ്രദമായ ഒരു ഉപാധിയാണ്, ഉള്ളിൽ കെട്ടിനിൽക്കുന്ന ഉത്കണ്ഠയോ പിരിമുറുക്കമോ അരക്ഷിതബോധമോ പുറത്തുവിടുന്നതിനുള്ള ഉപയോഗപ്രദമായ ഒരു മാർഗവുമാണ് അത്. നർമബോധം ഇത്ര സഹായകമായ ഒരു ഗുണം ആയിരിക്കുന്ന സ്ഥിതിക്ക് അതു വളർത്തിയെടുക്കാൻ നമുക്ക് എന്തു ചെയ്യാനാവും?
നമുക്കു സ്വീകരിക്കാൻ കഴിയുന്ന ആദ്യത്തെ പടി നമ്മുടെ പ്രശ്നത്തിലോ രോഗത്തിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഓരോ നിമിഷത്തെയും ജീവിതത്തിന്റെ നല്ല വശങ്ങൾ ആസ്വദിക്കുക എന്നതാണ്. കൂടാതെ, നമ്മുടെ ദുരവസ്ഥയെ പെരുപ്പിച്ചുകാട്ടുന്ന വികലവും യുക്തിഹീനവുമായ ചിന്തകളെ ആട്ടിയോടിച്ചുകൊണ്ട് യുക്തിസഹമായ വിധത്തിൽ ചിന്തിക്കാനും നാം യത്നിക്കേണ്ടതുണ്ട്. ഇതിനു പുറമേ, വ്യത്യസ്തമായ ഒരു വിധത്തിൽ കാര്യങ്ങൾ വീക്ഷിക്കാൻ പഠിച്ചുകൊണ്ടും നമുക്ക് നർമബോധം വളർത്തിയെടുക്കാൻ കഴിയും. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കണമെന്നല്ല അതിനർഥം, പിന്നെയോ സാഹചര്യത്തിന്റെ രസകരമായ വശം കാണാൻ ശ്രമിക്കുക എന്നാണ്. അങ്ങനെ ചെയ്യുന്നത് നമ്മെ പൊരുത്തപ്പെടാൻ സഹായിക്കും. “നർമബോധം താത്കാലികമായിട്ടാണെങ്കിലും നമ്മുടെ ആശങ്കകളിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നു, പ്രശ്നത്തെ പുതിയൊരു തലത്തിൽനിന്നുകൊണ്ടു വീക്ഷിക്കാൻ സഹായിക്കുന്നു . . . അങ്ങനെ പ്രശ്നം വിജയകരമായി കൈകാര്യം ചെയ്യാൻ പുതിയ വഴികൾ നമ്മുടെ മുമ്പാകെ തുറക്കപ്പെടുന്നു,” സാൻസ്-ഓർട്ടിസ് പറയുന്നു.
തീർച്ചയായും, ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ഉള്ള മരുന്നല്ല നർമബോധം. എന്നിരുന്നാലും കൂടുതൽ ക്രിയാത്മകമായും സന്തുലിതമായും പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ അതു മിക്കപ്പോഴും നമ്മെ സഹായിക്കും. അതിനെക്കുറിച്ച് കോൻചി പറയുന്നത് ഇപ്രകാരമാണ്: “രോഗം തമാശയോടെ കാണാൻ പറ്റിയ ഒരു കാര്യമല്ല. എങ്കിലും നർമബോധം നിലനിറുത്താൻ ശ്രമിക്കേണ്ടത് ആവശ്യമാണ്. എന്റെ ജീവിതത്തെ പലവിധ പച്ചക്കറികൾ വിളയുന്ന ഒരു തോട്ടമായി ഞാൻ സങ്കൽപ്പിക്കുന്നു, അതിൽ ഒന്ന് എന്റെ രോഗമാണ്. എങ്കിലും ജീവിതത്തിലെ മറ്റു പ്രവർത്തനങ്ങളെ ഞെരുക്കിക്കളയാതിരിക്കത്തക്കവിധം അതിനെ അതിന്റെ സ്ഥാനത്തു നിറുത്താൻ ഞാൻ ശ്രദ്ധിക്കുന്നു. ഞാൻ കാൻസറിനെ കീഴടക്കിയെന്നൊന്നും എനിക്കു പറയാനാവില്ല, എങ്കിലും ഞാൻ ജീവിതം ആസ്വദിക്കുന്നു. അതു വളരെ പ്രധാനമാണ്.”
[17-ാം പേജിലെ ചിത്രം]
ഭർത്താവ് ഫേലിക്സിൽനിന്നും അനുജത്തി പിലിയിൽനിന്നും കോൻചിക്ക് പ്രോത്സാഹനം ലഭിക്കുന്നു