ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
വെള്ള മുതലകളെ കണ്ടെത്തി
“മുതലകളുടെ വാർഷിക എണ്ണമെടുപ്പിനിടയിൽ ഒറീസ്സയിലെ ബിഥർകാനിക്ക നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ, വിരളമായിമാത്രം കണ്ടുവരുന്ന 15 വെള്ള മുതലകളെ കണ്ടെത്തി” എന്ന് ദ ഹിന്ദു പത്രം റിപ്പോർട്ടു ചെയ്യുന്നു. വെള്ള മുതലകൾ അത്യപൂർവ ജന്തുക്കളാണ്, “ലോകത്തിൽ മറ്റൊരിടത്തും ഇവയെ കാണാനാകില്ല.” ഇടതടവില്ലാത്ത അനധികൃത വേട്ടയാടൽ നിമിത്തം ആ പ്രദേശത്തുള്ള ഉപ്പുവെള്ള മുതലകൾ 1970-കളിൽ വംശം അറ്റുപോകാറായിരുന്നു. എന്നാൽ ഐക്യരാഷ്ട്ര പരിപാടിയുടെ സഹായത്തോടെ സംസ്ഥാന ഗവൺമെന്റ് പാർക്കിനുള്ളിൽത്തന്നെ മുതലകളെ വളർത്താനുള്ള പദ്ധതി നടപ്പാക്കി. കണ്ടൽവനസമൃദ്ധിയും മലിനമാകാത്ത വെള്ളവും സുലഭമായ തീറ്റിയും മുതലകളുടെ പ്രജനനം ഒരു വിജയമാക്കി, പോരാത്തതിന് മനുഷ്യസാന്നിധ്യവും ഇവിടെ നന്നേ കുറവായിരുന്നു. ദ ഹിന്ദു പറയുന്നതനുസരിച്ച് ഇപ്പോൾ അവിടെ സാധാരണ നിറമുള്ളവയും വെള്ള മുതലകളും കൂടി 1,500 എണ്ണമുണ്ട്.
പുകയില, ദാരിദ്ര്യം, രോഗം
“പുകവലിക്കാരുടെ മിക്കവാറും 84 ശതമാനവും ദരിദ്രരാഷ്ട്രങ്ങളിലാണു ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നു. ഇവിടെ പുകയിലയും ദാരിദ്ര്യവും ചേർന്ന് ഒരു വിഷമവൃത്തം സൃഷ്ടിച്ചിരിക്കുകയാണ്,” സ്പാനീഷ് പത്രമായ ഡിയാര്യോ മെഡിക്കോ പറയുന്നു. കൂടാതെ, എല്ലാ രാജ്യത്തും “ഏറ്റവും കൂടുതൽ പുകവലിക്കുന്നവരും അതിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നവരും അവിടത്തെ പരമദരിദ്രരായ ജനവിഭാഗമാണ്.” മിക്ക വികസിത രാജ്യങ്ങളിലും പുകയിലയുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും ലോകവ്യാപകമായി നോക്കിയാൽ “രോഗകാരണമായി എടുത്തുകാട്ടാവുന്ന ഏറ്റവും പ്രധാനപ്പെട്ട നാലാമത്തെ ഘടകം” ഇതിന്റെ ഉപയോഗമാണെന്നു പത്രം റിപ്പോർട്ടു ചെയ്യുന്നു. സ്പെയിനിൽ, വർഷംതോറും പുകയിലയിൽ എരിഞ്ഞടങ്ങുന്നവരുടെ എണ്ണം 60,000-ത്തിൽ എത്തിയിരിക്കുന്നു. ഇവിടെ, “രോഗം, വൈകല്യം, ഒഴിവാക്കാനാകുന്ന മരണം എന്നിവയുടെ മുഖ്യകാരണമായി” മാറിയിരിക്കുകയാണ് പുകവലി.
രാപ്പാടികളുടെ പാട്ടും റോഡിലെ ഇരമ്പലും
ചുറ്റുപാടുമുള്ള “ശബ്ദകോലാഹലങ്ങൾ വർധിക്കുമ്പോൾ രാപ്പാടികൾ ഒച്ചകൂട്ടി പാടുന്നു” എന്ന് ജർമൻ പത്രമായ ബെർലീനർ റ്റ്സൈറ്റുങ് പറയുന്നു. ബെർലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയുടെ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ഹെൻറിക്ക് ബ്രും നടത്തിയ ഒരു പഠനത്തിൽ, സ്വന്തം പ്രദേശപരിധി നിർണയിക്കാനും പെൺപക്ഷിയെ ആകർഷിക്കാനും ഒരു ആൺപക്ഷി പാടുന്ന പാട്ടിന്റെ ശബ്ദത്തിൽ ചുറ്റുപാടുമുള്ള ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് 14 ഡെസിബെല്ലിന്റെ വ്യത്യാസം വരാറുണ്ടെന്നു കണ്ടെത്തി. “ഇത് ഒരു വലിയ വർധനയായി തോന്നുന്നില്ല,” ബ്രും പറയുന്നു. “എന്നാൽ ഇത് [പക്ഷിയിൽ] അഞ്ച് ഇരട്ടി ശബ്ദമർദം ഉണ്ടാക്കുന്നു. അതായത്, പക്ഷിയുടെ ശ്വാസകോശങ്ങളിലെ മർദം അഞ്ച് ഇരട്ടിയായി വർധിപ്പിച്ചിരിക്കണം എന്നർഥം.” ശാന്തമായ പ്രദേശങ്ങളിൽ പക്ഷിപ്പാട്ട് 75 ഡെസിബെൽ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാൽ വാഹനങ്ങളുടെ ഇരമ്പൽ അതിതീവ്രമായ സ്ഥലങ്ങളിൽ പക്ഷികൾ 89 ഡെസിബെൽ ശബ്ദത്തിൽ പാടുന്നു. “ഓരോ ദിവസത്തെയും ചുറ്റുപാടുകളോട് പക്ഷികൾ ഇഴുകിച്ചേരുന്നു എന്നതാണ് ഗവേഷകരെ വിശേഷാൽ അതിശയിപ്പിച്ചത്. വാരാന്തങ്ങളിൽ വാഹനഗതാഗതം ഇല്ലാത്തപ്പോൾ പക്ഷികൾ മധ്യവാര ദിവസങ്ങളിലേതിനെക്കാൾ മൃദുവായി പാടുന്നു,” പത്രം പറയുന്നു.
പോളീഷ് സ്കൂളുകളിലെ കുറ്റകൃത്യങ്ങൾ
2003-ൽ “[പോളണ്ടിലെ] സ്കൂളുകളിൽ ഇരുപതിനായിരം കവർച്ചകൾ നടന്നു” എന്ന് പോളീഷ് ജേർണൽ സ്വിയെർചാഡ്വോ റിപ്പോർട്ടു ചെയ്യുന്നു. “[പോളണ്ടിലെ] സ്കൂൾ കുട്ടികളിൽ 80 ശതമാനം പേർക്കും തങ്ങളുടെ സ്കൂൾ ഇഷ്ടമല്ല. അവർക്ക് ഏകാന്തത അനുഭവപ്പെടുന്നതും അധ്യാപകരോടും വിദ്യാർഥികളോടും ഒത്തുപോകാൻ കഴിയാത്തതുമാണു കാരണം,” പത്രം കൂട്ടിച്ചേർക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങൾ? “സ്കൂളുകൾ പുറംലോക സ്വാധീനത്തിൽനിന്നു മുക്തമല്ല. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനമാണ് അവ,” മാനസികാരോഗ്യ പ്രവർത്തകനായ വോൾചെക്ക് ഐക്കൽബർഗർ പറയുന്നു. “നാംതന്നെയാണ് പെരുമാറ്റച്ചട്ടങ്ങളും മൂല്യങ്ങളും എല്ലാം സൃഷ്ടിക്കുന്നത്, സ്കൂളുകൾ അവയാൽ സ്വാധീനിക്കപ്പെടുന്നു.” പ്രശ്നത്തെ നേരിടണമെങ്കിൽ മാതാപിതാക്കൾ കുട്ടികളോടൊത്തു സമയം ചെലവഴിക്കണം, കുട്ടികൾ തങ്ങൾക്ക് എത്ര വേണ്ടപ്പെട്ടവരാണെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കണം എന്ന് ഐക്കൽബർഗർ ശുപാർശചെയ്യുന്നു.
ആകാരത്തെക്കുറിച്ചുള്ള ആകുലത
“യുവജനങ്ങൾ, പ്രത്യേകിച്ച് പെൺകുട്ടികൾ തങ്ങളുടെ ആകാരത്തെക്കുറിച്ച് വല്ലാതെ ആകുലരാകുന്നു, അതും തീരെ ചെറുപ്പത്തിൽത്തന്നെ. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും,” കാനഡയുടെ ഗ്ലോബ് ആൻഡ് മെയിൽ പത്രം പറയുന്നു. 10 വയസ്സുമുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികളോട് അവരുടെ ഭക്ഷണകാര്യങ്ങളെക്കുറിച്ച് ചോദിക്കുകയുണ്ടായി, 2,200-ലധികംപേർ പ്രതികരിച്ചു. “ഈ പെൺകുട്ടികളിൽ ഏഴു ശതമാനത്തിൽ കുറവു പേർക്കു മാത്രമേ വാസ്തവത്തിൽ തൂക്കക്കൂടുതൽ ഉണ്ടായിരുന്നുള്ളൂ. 31 ശതമാനത്തിലധികം പേരും തങ്ങൾ ‘അമിതവണ്ണം ഉള്ളവരാണെന്ന്’ സ്വയം വിശേഷിപ്പിക്കുകയായിരുന്നു. [തൂക്കം കുറയ്ക്കാനായി] ഡയറ്റിങ് നടത്തുന്നുണ്ടെന്ന് 29 ശതമാനം പേർ പറയുകയുണ്ടായി,” ഗ്ലോബ് റിപ്പോർട്ടു ചെയ്യുന്നു. ആരോഗ്യമുള്ള പെൺകുട്ടികൾ തൂക്കം കുറയ്ക്കാൻ താത്പര്യപ്പെടുന്നത് എന്തുകൊണ്ടാണ്? പത്രം അഭിപ്രായപ്പെടുന്നതനുസരിച്ച്, അധികപങ്കും കുറ്റംചുമത്തേണ്ടത് മുതിർന്ന റോൾ മോഡലുകളെയാണ്. അവർ സ്ഥിരമായി ഡയറ്റിങ് നടത്തുകയും തൂക്കക്കൂടുതലുള്ളവരെ പരിഹസിക്കുകയും ചെയ്യുന്നു. “കൗമാരങ്ങളുടെ പെരുമാറ്റരീതികളെ സ്വാധീനിക്കുന്നതിൽ മാധ്യമങ്ങൾക്കും ഒരു വലിയ പങ്കുണ്ട്. വല്ലാതെ മെലിഞ്ഞിരിക്കുന്ന മോഡലുകളെയാണ് മാധ്യമങ്ങൾ പതിവായി അവതരിപ്പിക്കുന്നത്,” ഗ്ലോബ് പറയുന്നു. രോഗികളായ കുട്ടികൾക്കുവേണ്ടിയുള്ള ടൊറന്റോ ആശുപത്രിയിലെ ഒരു ഗവേഷണ ശാസ്ത്രജ്ഞയായ ഡോ. ഗെയിൽ മക്വെ പറയുന്നത്, കുട്ടികളും മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്: “തൂക്കം കൂടുന്നത് സാധാരണമാണ്. കൗമാരത്തിലേക്കുള്ള കാൽവെപ്പിൽ അത് അനിവാര്യമാണ്.”
“ബുദ്ധികൂർമ” നിലനിറുത്തൽ
“രണ്ടു ഭാഷ സംസാരിക്കാനുള്ള പ്രാപ്തി പ്രായംചെല്ലുമ്പോൾ ‘ബുദ്ധികൂർമ’ നഷ്ടമാകാതിരിക്കാൻ സഹായിക്കുന്നു” എന്ന് ടൊറന്റോ സ്റ്റാർ പത്രം പറയുന്നു. യോർക്ക് യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്രജ്ഞനായ എല്ലെൻ ബ്യാലിസ്റ്റോക്ക് നിരവധി മുതിർന്ന വ്യക്തികളുടെ ഗ്രഹണപ്രാപ്തികൾ പരീക്ഷിക്കുകയുണ്ടായി. 30 മുതൽ 59 വരെ പ്രായത്തിലുള്ള 104 പേരെയും 60 മുതൽ 88 വരെ പ്രായത്തിലുള്ള 50 ആളുകളെയും ആയിരുന്നു പരീക്ഷണവിധേയമാക്കിയത്. ഇവരെല്ലാം വിദ്യാഭ്യാസപരമായും വരുമാനത്തിന്റെ കാര്യത്തിലും ഒരേ തട്ടിൽ ഉള്ളവരായിരുന്നു. ഓരോ ഗ്രൂപ്പിലെയും പകുതിപ്പേർ രണ്ടു ഭാഷ സംസാരിക്കാൻ അറിയാവുന്നവർ ആയിരുന്നു. ഓരോരുത്തരോടും ലളിതമായ ഒരു സംഗതി ചെയ്യാൻ ആവശ്യപ്പെട്ടു. അവർക്ക് അതു ചെയ്യാൻ പരസ്പര വിരുദ്ധമായ രണ്ടു വിധങ്ങളും നൽകി. എന്നിട്ട് അവർ അതിനോടു പ്രതികരിച്ച സമയം രേഖപ്പെടുത്തി. “രണ്ടു ഭാഷ സംസാരിക്കുന്നവർ ഒരു ഭാഷ മാത്രം അറിയാവുന്നവരെക്കാൾ വേഗത്തിൽ പ്രതികരിച്ചു” എന്ന് പത്രം പറയുന്നു. ബ്യാലിസ്റ്റോക്കിന്റെ അഭിപ്രായത്തിൽ, രണ്ടു ഭാഷ അറിയാവുന്ന ആളുകൾക്ക് എല്ലായ്പോഴും ആ രണ്ടു ഭാഷയിലേതെങ്കിലും സംസാരിക്കേണ്ടി വരുന്നതിനാൽ മറുപടിയായി ഏതു ഭാഷ സംസാരിക്കണം എന്നുള്ള കാര്യത്തിൽ അവരുടെ മസ്തിഷ്കത്തിന് ശരിയായ തീരുമാനം എടുക്കേണ്ടതുണ്ട്. “ഈ മാനസിക വ്യായാമം, പ്രായം ചെല്ലുമ്പോൾ സ്വതവേ കുറഞ്ഞുവരാറുള്ള മാനസിക പ്രാപ്തികളെ ഉത്തേജിപ്പിച്ചുകൊണ്ട് മസ്തിഷ്കത്തെ സംരക്ഷിക്കുന്നു.”
വരുമാന നഷ്ടം ഭയന്ന് ഗർഭച്ഛിദ്രം
പലരും വിചാരിക്കുന്നതിനു വിപരീതമായി, “ഓസ്ട്രേലിയയിൽ, മധ്യവർഗ-സാമ്പത്തിക ശ്രേണിയിലുള്ള വിവാഹിതരായ [സ്ത്രീകളാണ്] വ്യത്യസ്ത ലൈംഗികപങ്കാളികളുള്ള കുമാരിമാരെക്കാൾ കൂടുതൽ ഗർഭച്ഛിദ്രം നടത്തുന്നത്” എന്ന് സിഡ്നി മോർണിങ് ഹെരാൾഡ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഭർത്താക്കന്മാർ ദിവസം മുഴുവനും ജോലിചെയ്യുന്നു, അവരുടെ ഭാര്യമാർ അംശകാല ജോലിയും ചെയ്യുന്നു. അതിനാൽ പലരുടെയും കാര്യത്തിൽ, കുട്ടികൾ വേണ്ട എന്നു തീരുമാനത്തിന്റെ പിന്നിലുള്ളത് മുഖ്യമായും സാമ്പത്തിക കാരണങ്ങളാണ്. “മാതൃത്വം ഒരു സ്ത്രീയുടെ ഉദ്യോഗത്തെയും വരുമാനത്തെയും സാരമായി ബാധിക്കുന്നു,” ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജനസംഖ്യാ പ്രൊഫസറായ പീറ്റർ മക്ഡൊണാൾഡ് പറയുന്നു. “കുട്ടികളില്ലാത്ത [സ്ത്രീകളുടെ] സമ്പാദ്യം വളരെ ഉയർന്നതായിരിക്കും. എന്നാൽ കുട്ടിയുണ്ടെങ്കിൽ അതു നന്നേ കുറഞ്ഞുപോകും.” ഹെരാൾഡ് പത്രം അനുസരിച്ച് ഓസ്ട്രേലിയയിൽ മൂന്നിൽ ഒന്ന് എന്ന കണക്കിൽ ഗർഭച്ഛിദ്രം നടക്കുന്നു.