ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കണമോ?
ബൈബിളിന്റെ വീക്ഷണം
ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കണമോ?
ഗ്രീക്ക് ദ്വീപായ റ്റീനോസിൽ എല്ലാ വർഷവും ആഗസ്റ്റ് 15-ന് മതപരമായ ഒരു വലിയ ആഘോഷം നടക്കാറുണ്ട്. യേശുവിന്റെ അമ്മ മറിയയ്ക്ക് ആരാധനയർപ്പിക്കാനും മറിയയുടെ ചിത്രത്തെ വണങ്ങാനുമായി ആയിരങ്ങൾ അവിടെ കൂടിവരും, മറിയയുടെ ആ ചിത്രത്തിന് അത്ഭുതശക്തികൾ ഉണ്ടെന്നാണു വിശ്വാസം. * ഒരു ഗ്രീക്ക് ഓർത്തഡോക്സ് പരാമർശകൃതി ഇപ്രകാരം പറയുന്നു: “അസാധാരണ വിശ്വാസത്തോടും ഭക്തിയോടുംകൂടെ ദൈവത്തെ വഹിച്ച അമലോദ്ഭവയെ, നമ്മുടെ കർത്താവിന്റെ അമ്മയെ നാം വണങ്ങുന്നു. സഹായവും സംരക്ഷണവും അഭയവും നൽകാൻ നമ്മുടെ വിളിപ്പുറത്തെത്തുമെന്ന വിശ്വാസത്തോടെ നാം അവളോടു യാചിക്കുന്നു. നമ്മുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾക്കായി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന വിശുദ്ധരുടെ—ഇതിൽ വിശുദ്ധന്മാരും വിശുദ്ധകളും ഉൾപ്പെടുന്നു—സഹായം നാം തേടുന്നു. . . . തികഞ്ഞ ഭക്ത്യാദരങ്ങളോടെ നാം അവരുടെ തിരുശേഷിപ്പുകളെയും വിശുദ്ധ ചിത്രങ്ങളെയും ചുംബിക്കുകയും വണങ്ങുകയും ചെയ്യുന്നു.”
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന മറ്റ് അനേകം വിഭാഗങ്ങളും ആരാധനയിൽ സമാനമായ രീതികൾ അവലംബിക്കുന്നു. എന്നാൽ ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കുന്നതിന് ബൈബിൾ പഠിപ്പിക്കലുകളുടെ പിൻബലമുണ്ടോ?
ആദിമ ക്രിസ്ത്യാനികൾ
ആരാധനയിൽ പ്രതിമകളുടെ ഉപയോഗത്തിന് അതീവപ്രാധാന്യം നൽകിയിരുന്ന ഒരു നഗരമായിരുന്നു അഥേന (ഏഥൻസ്). പൊതുയുഗം ഏതാണ്ട് 50-ൽ പൗലൊസ് അപ്പൊസ്തലൻ അവിടം സന്ദർശിച്ചപ്പോൾ എന്താണു സംഭവിച്ചതെന്നു പരിചിന്തിക്കുക. ദൈവം “കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. . . . വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശൂശ്രൂഷ ആവശ്യപ്പെടുന്നില്ല. . . . [ആകയാൽ] ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല,” എന്ന് അവൻ ഏഥൻസ് നിവാസികളോടു വിശദീകരിച്ചു.—പ്രവൃത്തികൾ 17:24, 25, 29.
1 യോഹന്നാൻ 5:21) പൗലൊസ് കൊരിന്ത്യർക്ക് ഇങ്ങനെ എഴുതി: “ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത?” (2 കൊരിന്ത്യർ 6:16) ആദിമ ക്രിസ്ത്യാനികളിൽ പലരും മുമ്പ് തങ്ങളുടെ ആരാധനയിൽ മതപരമായ പ്രതിമകൾ ഉപയോഗിച്ചിരുന്നു. തെസ്സലൊനീക്യയിലുള്ള ക്രിസ്ത്യാനികൾക്ക് പിൻവരുന്ന പ്രകാരം എഴുതവേ പൗലൊസ് അവരെ അതിനെക്കുറിച്ച് ഓർമിപ്പിച്ചു: ‘ജീവനുള്ള സത്യദൈവത്തെ സേവിപ്പാൻ നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞുവന്നു.’ (1 തെസ്സലൊനീക്യർ 1:9) മതപരമായ ചിത്രങ്ങളോടുള്ള ബന്ധത്തിൽ ആ ക്രിസ്ത്യാനികൾക്ക്, യോഹന്നാനും പൗലൊസിനും ഉണ്ടായിരുന്ന ഈ മനോഭാവംതന്നെ ഉണ്ടായിരുന്നിരിക്കണമെന്നു വ്യക്തം.
വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതിനെതിരെയുള്ള ഇത്തരം മുന്നറിയിപ്പുകൾ പുതിയ നിയമം എന്നും വിളിക്കുന്ന ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ധാരാളം കാണാം. ഉദാഹരണത്തിന്, യോഹന്നാൻ അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.” (“ക്രിസ്ത്യാനികൾ” മതപരമായ ചിത്രങ്ങൾ സ്വീകരിച്ച വിധം
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ക്രിസ്തീയ സഭയുടെ ആദ്യ മൂന്നു നൂറ്റാണ്ടുകളിൽ . . . ക്രിസ്തീയമെന്നു പറയാവുന്ന കലാസൃഷ്ടികൾ ഇല്ലായിരുന്നു. അവയെ സഭ പൊതുവിൽ ശക്തിയുക്തം എതിർത്തു. ഉദാഹരണത്തിന്, സ്രഷ്ടാവിനു പകരം സൃഷ്ടിയെ ആരാധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നു പറഞ്ഞ് അലക്സാൻഡ്രിയയിലെ ക്ലെമന്റ്, മതപരമായ (പുറജാതീയ) കലയെ വിമർശിച്ചു.”
എങ്കിൽ, മതപരമായ ചിത്രങ്ങളുടെ ഉപയോഗം ഇത്ര ജനപ്രീതി നേടിയത് എങ്ങനെയാണ്? ബ്രിട്ടാനിക്ക തുടരുന്നു: “ഏതാണ്ട് മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചിത്രകല അൽപ്പാൽപ്പമായി സഭയിൽ ഉപയോഗിക്കപ്പെടാനും അംഗീകരിക്കപ്പെടാനും തുടങ്ങി. എന്നാൽ ചില സഭകൾക്ക് ഇതിനോടു കടുത്ത എതിർപ്പുണ്ടായിരുന്നു. നാലാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ സഭ, കോൺസ്റ്റന്റയ്ൻ ചക്രവർത്തിയുടെ കീഴിൽ റോമൻ സാമ്രാജ്യത്തിന്റെ മതമായി മാറിയപ്പോൾ മാത്രമാണ് പള്ളികളിൽ ചിത്രങ്ങൾ ഉപയോഗിച്ചത്. തുടർന്ന് അവയുടെ ഉപയോഗം ക്രിസ്ത്യാനികളുടെ ആരാധനയുടെ ഒരു സാധാരണഭാഗമായി വേരുറപ്പിച്ചു തുടങ്ങുകയും ചെയ്തു.”
ഈ സമയത്ത്, അനവധി പുറജാതീയർ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടാൻ തുടങ്ങി. ഈ പുറജാതീയർക്കിടയിൽ സാധാരണമായ ഒന്നായിരുന്നു ചക്രവർത്തിയുടെ ചിത്രങ്ങളെ ആരാധിക്കുക എന്നത്. ജോൺ ടെയ്ലർ, ഐക്കൺ പെയിന്റിങ് എന്ന തന്റെ പുസ്തകത്തിൽ പറയുന്നു: “ചക്രവർത്തിയാരാധനയിൽ, ആളുകൾ ക്യാൻവാസിലോ തടിയിലോ വരച്ച ചക്രവർത്തിയുടെ ചിത്രം ആരാധിച്ചുപോന്നു. ഈ രീതിയിൽനിന്ന് മതപരമായ ചിത്രങ്ങളുടെ ആരാധനയിലേക്കുള്ള മാറ്റം വളരെ എളുപ്പമായിരുന്നു.” അങ്ങനെ ചിത്രങ്ങളെ ആരാധിക്കുന്ന പുറജാതീയ രീതിയുടെ സ്ഥാനത്ത് യേശു, മറിയ, മാലാഖമാർ, “വിശുദ്ധന്മാർ” എന്നിവരുടെ ചിത്രങ്ങളെ ആരാധിക്കുന്ന രീതിവന്നു. പള്ളികളിൽ ഉപയോഗിച്ചുതുടങ്ങിയ ഈ ചിത്രങ്ങൾ ക്രമേണ കോടിക്കണക്കിന് ആളുകളുടെ ഭവനങ്ങളിലും സ്ഥാനംപിടിച്ചു, അവിടെയും അവയെ ആരാധിച്ചുപോന്നു.
“ആത്മാവിലും സത്യത്തിലും” ആരാധിക്കുക
ദൈവദാസന്മാർ ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കണമെന്ന് യേശു തന്റെ ശ്രോതാക്കളോടു പറഞ്ഞു. (യോഹന്നാൻ 4:24) അതുകൊണ്ട് ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച സത്യം അറിയാൻ ഒരുവൻ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ അയാൾ ശരിയായ ഗ്രാഹ്യത്തിനായി ദൈവവചനത്തിലേക്കു തിരിയേണ്ടതുണ്ട്.
ഉദാഹരണത്തിന്, യേശുവിന്റെ പിൻവരുന്ന പ്രസ്താവന ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:6) “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: . . . മനുഷ്യനായ ക്രിസ്തുയേശു തന്നേ” എന്നു പൗലൊസ് പ്രഖ്യാപിച്ചു. ‘ക്രിസ്തു നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നു’ എന്നും അവൻ പറഞ്ഞു. (1 തിമൊഥെയൊസ് 2:5, 6; റോമർ 8:34) “താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു”വെന്ന് യേശുക്രിസ്തുവിനെക്കുറിച്ചു നാം വായിക്കുമ്പോൾ മേൽപ്പറഞ്ഞവിധങ്ങളിലുള്ള അവന്റെ പങ്ക് കൂടുതൽ അർഥം കൈവരിക്കുന്നു. (എബ്രായർ 7:25) നാം ദൈവത്തെ സമീപിക്കേണ്ടത് യേശുക്രിസ്തുവിന്റെ നാമത്തിലായിരിക്കണം. മറ്റൊരു വ്യക്തിയും അവനു പകരമാവില്ല, ജീവനില്ലാത്ത ചിത്രങ്ങളുടെ കാര്യം പറയാനുമില്ല. ദൈവവചനത്തിൽനിന്നുള്ള ഇത്തരം പരിജ്ഞാനം “പിതാവിനെ ആത്മാവിലും സത്യത്തിലും” ആരാധിക്കാനുള്ള വഴി കണ്ടെത്താൻ സത്യാന്വേഷികളായ ആരെയും സഹായിക്കും. കൂടാതെ, ഈ അതിശ്രേഷ്ഠമായ ആരാധനാരീതിയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കാനും അത് ഇടയാക്കും. കാരണം, “തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു”വെന്ന് യേശു പറഞ്ഞു.—യോഹന്നാൻ 4:23.
[അടിക്കുറിപ്പ്]
^ പൊതുവേ പറഞ്ഞാൽ, മതപരമായ ഒരു ചിത്രം, ഒരു പ്രത്യേക മതത്തിലെ ആളുകൾ വണങ്ങുന്ന പ്രതിരൂപത്തെയോ പ്രതീകത്തെയോ കുറിക്കുന്നു. ഉദാഹരണത്തിന്, പൗരസ്ത്യ ഓർത്തഡോക്സ് സഭയിൽ കാണുന്നവയിൽ ചിലത് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവയാണ്, മറ്റു ചിലത് ത്രിത്വത്തെയും. “വിശുദ്ധന്മാർ,” മാലാഖമാർ, മുകളിൽ പരാമർശിച്ചതുപോലെ യേശുവിന്റെ അമ്മയായ മറിയ എന്നിവരെ പ്രതിനിധാനം ചെയ്യുന്നവയുമുണ്ട്. കോടിക്കണക്കിന് ആളുകൾക്ക് ഈ ചിത്രങ്ങളോടു ഭക്ത്യാദരവുണ്ട്. ആരാധനയിൽ ഉപയോഗിക്കുന്ന പ്രതിമകളോടു പലർക്കുമുള്ള അതേ മനോഭാവമാണ് അവർക്ക് ഈ ചിത്രങ്ങളോടുള്ളത്. ഇനി, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടാത്തവരും തങ്ങളുടെ ആരാധനാമൂർത്തികളുടെ ചിത്രങ്ങളുടെയും പ്രതിമകളുടെയും കാര്യത്തിൽ സമാനമായ വിശ്വാസവും മനോഭാവവും വെച്ചുപുലർത്തുന്നു.
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Boris Subacic/AFP/Getty Images