ഇന്റർനെറ്റ് ഡേറ്റിങ്—അതിന് യഥാർഥത്തിൽ അപകടകരമായിരിക്കാൻ കഴിയുമോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഇന്റർനെറ്റ് ഡേറ്റിങ്—അതിന് യഥാർഥത്തിൽ അപകടകരമായിരിക്കാൻ കഴിയുമോ?
“ഇന്റർനെറ്റിലൂടെ മറ്റൊരാളുമായി ബന്ധപ്പെടുമ്പോൾ, ആ വ്യക്തിയുടെ തനിനിറം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നുവരില്ല.”—17 വയസ്സുള്ള ഡാൻ. *
“ഇന്റർനെറ്റിൽ, നുണകൾ പറഞ്ഞുകൊണ്ട് യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കാൻ എളുപ്പമാണ്.”—26 വയസ്സുള്ള ജോർജ്.
ഇന്റർനെറ്റ് ഡേറ്റിങ്ങിനു ലോകത്തെങ്ങും പ്രചാരം ഏറിവരികയാണ്. ഈ പരമ്പരയിലെ മുൻലേഖനത്തിൽ പറഞ്ഞിരുന്നതുപോലെ, ഇന്റർനെറ്റിൽ പ്രേമബന്ധങ്ങൾ വളരെ പെട്ടെന്നു വികാസം പ്രാപിച്ചേക്കാം. എന്നാൽ, യാഥാർഥ്യത്തിന്റെ പൊള്ളിക്കുന്ന ചൂടിൽ അവ വാടിക്കരിയുകയാണു പതിവ്. * ഫലമോ, കടുത്ത നിരാശയും. എന്നാൽ പ്രശ്നം അവിടംകൊണ്ടു തീരുന്നില്ല. ഡേറ്റിങ്ങിനായി ഈ മാർഗം സ്വീകരിക്കുന്നത്, ശാരീരികമോ വൈകാരികമോ ആത്മീയമോ ആയ വലിയ അപകടങ്ങളിലേക്കു നിങ്ങളെ തള്ളിവിട്ടേക്കാം.
നിരുപദ്രവകരവും സുരക്ഷിതവും ആയി കാണപ്പെടുന്ന ഒരു സംവിധാനത്തിന്—നിങ്ങളുടെ വീട്ടിലിരിക്കുന്ന കമ്പ്യൂട്ടറിന്—നിങ്ങളെ അപകടത്തിലാക്കാൻ എങ്ങനെ കഴിയും? അപകടങ്ങളിൽ ചിലത് ബൈബിളിലെ ഒരു സുപ്രധാന തത്ത്വവുമായി ബന്ധപ്പെട്ടതാണ്. “സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടപ്പാൻ [ഞങ്ങൾ] ഇച്ഛി”ക്കുന്നെന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (എബ്രായർ 13:18) ഇന്റർനെറ്റ് ഉപയോഗിക്കുന്നത് സത്യസന്ധതയില്ലായ്മ ആണെന്നോ അതിന്റെ ഉപയോഗം നിങ്ങളുടെ സത്യസന്ധതയെ കളങ്കപ്പെടുത്തുമെന്നോ അല്ല ഈ പറഞ്ഞതിന്റെ അർഥം. എന്നാൽ, മറ്റുള്ളവർ പലപ്പോഴും സത്യസന്ധരല്ലെന്ന കാര്യം നാം ഓർക്കണം. കൂടാതെ, പ്രയോഗിക്കാൻ എളുപ്പവും മറ്റുള്ളവർക്കു കണ്ടുപിടിക്കാൻ വിഷമവും ഉള്ള, സത്യസന്ധമല്ലാത്ത ചില പ്രവൃത്തികൾ ഇന്റർനെറ്റ് ഉപയോഗിച്ചു ചെയ്യാൻ കഴിയുന്നതായിട്ടാണ് ഈ ലേഖനത്തിന്റെ പ്രാരംഭത്തിലെ ഉദ്ധരണികൾ സൂചിപ്പിക്കുന്നത്. പ്രണയബന്ധങ്ങളുടെ കാര്യത്തിൽ സത്യസന്ധതയില്ലായ്മ വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നു.
ഉദാഹരണത്തിന്, “വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ [“യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കുന്നവരുടെ,” NW] അടുക്കൽ ഞാൻ ചെന്നിട്ടുമില്ല” എന്ന ബൈബിൾവാക്യത്തിൽ സൂചിപ്പിച്ചിരിക്കുന്നത് ഏതുതരം സത്യസന്ധതയില്ലായ്മയെക്കുറിച്ചാണെന്നു ചിന്തിക്കുക. (സങ്കീർത്തനം 26:4) ‘യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കുന്നവർ’ എന്നതിന്റെ അർഥം എന്താണ്? സത്യവേദ പുസ്തകം പോലുള്ള ചില ബൈബിൾ പരിഭാഷകളിൽ ‘കപടക്കാർ’ എന്നാണു നാം കാണുന്നത്. ഒരു പരാമർശ കൃതി പറയുന്നതനുസരിച്ച്, “തങ്ങളുടെ ഉദ്ദേശ്യങ്ങളും പദ്ധതികളും മറ്റുള്ളവരിൽനിന്നു മറച്ചുപിടിക്കുകയോ തങ്ങളുടെ തനിസ്വഭാവവും ലക്ഷ്യങ്ങളും മൂടിവെക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക്” ഈ പദം ബാധകമാകുന്നു. അത്തരം സത്യസന്ധതയില്ലായ്മ ആളുകൾ ഇന്റർനെറ്റിൽ പ്രകടമാക്കുന്നത് എങ്ങനെയാണ്? അതിന്റെ ഫലമായി, പ്രണയബന്ധത്തിനായി പരതുന്നവർ ഏതെല്ലാം കെണികളിൽ വീഴുന്നു?
ആടുകളുടെ വേഷംപൂണ്ട ചെന്നായ്ക്കൾ
ഒരു സെമിനാറിൽ പങ്കെടുത്ത മൈക്കിൾ എന്നു പേരുള്ള ഒരു പിതാവ്, ഹാനികരമായ വെബ് സൈറ്റുകളുമായി ബന്ധപ്പെടുന്നതു സംബന്ധിച്ച് മാതാപിതാക്കൾ വെക്കുന്ന നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തുന്നവരാണ് കുട്ടികളിൽ നല്ലൊരു ശതമാനവും എന്നു മനസ്സിലാക്കിയപ്പോൾ നടുങ്ങിപ്പോയി. “അധമമായ ലൈംഗിക ക്രീഡകൾക്കായി കുട്ടികളെ വശീകരിക്കാൻ ബാലരതിപ്രിയർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് എന്നെ ഏറെ ദുഃഖത്തിലാഴ്ത്തിയത്” എന്ന് അദ്ദേഹം പറയുന്നു. ഇന്റർനെറ്റിലൂടെ പുതിയ ആളുകളുമായി പരിചയത്തിലാകാൻ യുവപ്രായക്കാർ ശ്രമിക്കുമ്പോൾ തങ്ങൾ ഒരിക്കലും വിചാരിക്കാത്ത അപകടങ്ങളിൽ ആയിരിക്കാം അവർ ചെന്നുചാടുന്നത്.
കുട്ടികളുടെമേൽ ‘ചാടിവീഴാൻ’ തക്കം പാർത്തുകൊണ്ട് കുട്ടികളായി നടിച്ച് ഇന്റർനെറ്റിൽ പരതുന്ന മുതിർന്ന ചില ലൈംഗിക ഇരപിടിയന്മാരെക്കുറിച്ചു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. “ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളിൽ 20 ശതമാനത്തിനു ലൈംഗിക ക്രിയകളിൽ ഏർപ്പെടാനുള്ള ക്ഷണം ലഭിച്ചു” എന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. 10-നും 17-നും ഇടയ്ക്കു പ്രായമുള്ള 33 കുട്ടികളിൽ ഒരാൾക്കു വീതം “നിരന്തരം ശല്യപ്പെടുത്തുന്ന” കമ്പ്യൂട്ടർ സന്ദേശങ്ങൾ ലഭിച്ചതായും ഒരു വർത്തമാനപത്രം പ്രസ്താവിച്ചു.
ഇന്റർനെറ്റിലൂടെ തങ്ങൾ പ്രേമം പങ്കിട്ട “യുവവ്യക്തി” യഥാർഥത്തിൽ മുതിർന്ന ഒരു ജയിൽപ്പുള്ളി ആയിരുന്നെന്ന് ചില യുവജനങ്ങൾ ഞെട്ടലോടെ തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റു ചില യുവജനങ്ങൾ, തങ്ങൾ അറിയാതെതന്നെ ലൈംഗിക ഇരപിടിയന്മാരുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നു. ഇന്റർനെറ്റിലൂടെ സൗഹൃദ സന്ദേശങ്ങൾ കൈമാറുകയും അങ്ങനെ വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തുകൊണ്ട് ആ നീചന്മാർ ആദ്യംതന്നെ തങ്ങളുടെ ഭാവി ഇരയെ “പരുവപ്പെടുത്തുന്നു.” എന്നാൽ കുറെ കഴിയുമ്പോൾ, നേരിൽ കാണാനും വഴിപിഴച്ച അവരുടെ അഭിലാഷങ്ങൾ തൃപ്തിപ്പെടുത്താനും അവർ പദ്ധതി ഒരുക്കുന്നു. അതിന്റെ ഫലമായി, ഇളംപ്രായക്കാർ പ്രഹരത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനുംപോലും ഇരയായിത്തീർന്നിരിക്കുന്നു എന്നതു ദുഃഖകരമാണ്.
തീർച്ചയായും, ഇന്റർനെറ്റിൽ ഇരകളെ കണ്ടെത്താനായി ദുഷ്ടമനുഷ്യർ അവരുടെ ‘യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കുന്നു.’ ഇത്, കള്ളപ്രവാചകന്മാരെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നിങ്ങളെ ഓർമിപ്പിച്ചേക്കാം. “ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്ന” അവർ യഥാർഥത്തിൽ “കടിച്ചുകീറുന്ന ചെന്നായ്ക്കൾ” ആണെന്ന് അവൻ പറഞ്ഞു. (മത്തായി 7:15) തങ്ങൾ യഥാർഥത്തിൽ ആരാണെന്നതു സംബന്ധിച്ച് ഒരു ചെറിയ സൂചനപോലും കൊടുക്കാതെ ഇന്റർനെറ്റിലൂടെ ആശയവിനിമയം നടത്താൻ കഴിയും എന്നതിനാൽ അത്തരം വഞ്ചന തിരിച്ചറിയുക മിക്കപ്പോഴും അസാധ്യമായിരുന്നേക്കാം. മുമ്പു പരാമർശിച്ച ജോർജ് ഇങ്ങനെ പറയുന്നു: “ഒരാളെ നേരിൽ കണ്ടു സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവത്തിൽനിന്നും ശബ്ദത്തിൽനിന്നും ചിലതെല്ലാം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. എന്നാൽ ഇന്റർനെറ്റിൽ ഇതിനൊന്നും അവസരമില്ല. വഞ്ചിക്കപ്പെടുക വളരെ എളുപ്പമാണ്.”
“വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന ബൈബിൾ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നതു നിശ്ചയമായും ജ്ഞാനമാണ്. (സദൃശവാക്യങ്ങൾ 22:3) ഇന്റർനെറ്റിൽ നിങ്ങൾ പരിചയപ്പെടുന്ന എല്ലാവരും അപകടകാരികളായ ഇരപിടിയന്മാരല്ല എന്നതു സത്യംതന്നെ. എന്നാൽ, മറ്റുചില വിധങ്ങളിലും ആളുകൾ തങ്ങളുടെ ‘യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കാറുണ്ട്.’
വഞ്ചനയുടെയും കാര്യങ്ങൾ രഹസ്യമായി വെക്കുന്നതിന്റെയും അപകടങ്ങൾ
ഇന്റർനെറ്റിലൂടെ പ്രേമസായൂജ്യം തേടുന്നവർ ഉള്ള ഗുണങ്ങളെ ഊതിപ്പെരുപ്പിക്കുകയോ ഇല്ലാത്ത ഗുണങ്ങൾ ഉള്ളതായി അവകാശപ്പെടുകയോ ചെയ്യുന്നതും ഗുരുതരമായ കുറവുകൾ നിസ്സാരീകരിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നതും സാധാരണമായിത്തീർന്നിരിക്കുന്നതിൽ അതിശയിക്കാനില്ല. കൂടാതെ, “ആളുകൾ വഞ്ചിക്കപ്പെടുന്നു എന്നതിനാൽ ഇന്റർനെറ്റ് ഡേറ്റിങ് അനഭികാമ്യം ആയിരുന്നേക്കാം” എന്ന് ഒരു എഴുത്തുകാരനെ ഉദ്ധരിച്ചുകൊണ്ട് ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടു ചെയ്തു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ആളുകൾ മിക്കപ്പോഴും തങ്ങൾ ആയിരിക്കുന്നതിൽനിന്നു വ്യത്യസ്തമായി മറ്റേ ലിംഗവർഗത്തിൽപ്പെട്ടവരായി നടിക്കുന്നു. . . . ബന്ധം നല്ലൊരളവിൽ വികസിച്ചുകഴിയുമ്പോൾപ്പോലും വരുമാനം, . . . വംശം, കുറ്റകൃത്യം സംബന്ധിച്ച രേഖകൾ, മാനസിക ആരോഗ്യചരിത്രം, വൈവാഹിക അവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങൾ പലപ്പോഴും രഹസ്യമായിത്തുടരുന്നു.” ഇന്റർനെറ്റ് ഡേറ്റിങ്ങിന്റെ ഫലമായി വഴിതെറ്റിക്കപ്പെട്ടതിന്റെ വേദനാകരമായ അനുഭവങ്ങൾ അനേകരും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതു മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കാൻ അവർ ആഗ്രഹിക്കുന്നു.
സ്വന്തം ആത്മീയ അവസ്ഥപോലുള്ള സുപ്രധാന കാര്യങ്ങളിൽ ആളുകൾ നുണ പറയുമോ? ഉവ്വ്. സങ്കടകരമെന്നു പറയട്ടെ, ചിലർ സത്യക്രിസ്ത്യാനികൾ ആണെന്ന് അവകാശപ്പെടുന്നു, വാസ്തവത്തിൽ അവർ അങ്ങനെയല്ലെങ്കിലും.
എന്തുകൊണ്ടാണ് അവർ ഈ വിധത്തിൽ വഞ്ചിക്കുന്നത്? ഇന്റർനെറ്റിലൂടെ അപ്രകാരം ചെയ്യുന്നത് എളുപ്പമാണെന്നതാണ് ഒരു കാരണം. അയർലൻഡുകാരനായ ഷോൻ എന്ന ചെറുപ്പക്കാരൻ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “നിങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ വാക്കുകൾ ടൈപ്പു ചെയ്യുമ്പോൾ, നിങ്ങളുടെ യഥാർഥ വ്യക്തിത്വത്തിൽനിന്നു വ്യത്യസ്തമായ ഒരു ചിത്രം അവതരിപ്പിക്കുക വളരെ എളുപ്പമാണ്.”എന്നാൽ അതത്ര ഗുരുതരമായ കാര്യമല്ല എന്നാണ് അനേകരുടെയും ചിന്ത. പ്രേമസല്ലാപത്തിൽ ഏർപ്പെടുമ്പോൾ അൽപ്പസ്വൽപ്പമൊക്കെ നുണ പറയുന്നത് തികച്ചും സ്വാഭാവികമാണെന്ന് അവർ വാദിക്കുന്നു. എന്നാൽ ഭോഷ്കുപറച്ചിൽ ദൈവം വെറുക്കുന്നു എന്നോർക്കുക. (സദൃശവാക്യങ്ങൾ 6:16-19) അതിനു തക്ക കാരണമുണ്ട്. മനുഷ്യർ ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക വേദനകൾക്കും ദുരിതത്തിനും മൂലകാരണം ഭോഷ്കുപറച്ചിൽ ആണ്. (യോഹന്നാൻ 8:44) സത്യസന്ധതയില്ലായ്മ ഒരിക്കലും ഒരു ബന്ധം പടുത്തുയർത്താൻ പറ്റിയ നല്ല അടിത്തറയല്ല, മറിച്ച് അത് ഏറ്റവും മോശമായ ഒന്നാണ്. മരണംവരെയും പിരിയാതെയുള്ള ജീവിതം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ബന്ധത്തിന്റെ കാര്യത്തിൽ അതു വിശേഷാൽ അങ്ങനെതന്നെയാണ്. എന്നാൽ സത്യസന്ധതയില്ലായ്മ ഒരു ആത്മീയ അപകടമാണ് എന്നതാണ് അതിലും പരിതാപകരം. നുണ പറയുന്ന വ്യക്തി യഹോവയാം ദൈവവുമായുള്ള തന്റെ ബന്ധത്തെ അപകടത്തിലാക്കുന്നു.
ദുഃഖകരമെന്നു പറയട്ടെ, ചില ചെറുപ്പക്കാർ മറ്റൊരു തരം സത്യസന്ധതയില്ലായ്മയ്ക്കു വഴിപ്പെട്ടിരിക്കുന്നു. ഇന്റർനെറ്റിലൂടെ ബന്ധങ്ങൾ സ്ഥാപിക്കുന്ന അവർ അക്കാര്യം മാതാപിതാക്കളിൽനിന്നു മറച്ചുപിടിക്കുന്നു. ഒരു ഉദാഹരണം: കൗമാരപ്രായത്തിലുള്ള ഒരു ആൺകുട്ടിയുടെ മാതാപിതാക്കൾ, തങ്ങളുടെ കുടുംബം പിൻപറ്റിയിരുന്ന ക്രിസ്തീയ വിശ്വാസങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു യുവതി പെട്ടെന്നൊരു ദിവസം അവിചാരിതമായി വീട്ടിലേക്കു കയറിവന്നപ്പോൾ ഞെട്ടിപ്പോയി. 1,500-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് അവൾ എത്തിയത്. അവരുടെ പുത്രൻ ഇന്റർനെറ്റിലൂടെ ആ യുവതിയുമായി ആറു മാസമായി ഡേറ്റിങ് നടത്തിവരുകയായിരുന്നു. എന്നാൽ ആ പ്രേമഭാജനം മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമാണ് മകന്റെ ബന്ധത്തെക്കുറിച്ചു മാതാപിതാക്കൾ അറിയുന്നത്!
“ഇതെങ്ങനെ സംഭവിച്ചു?” അവർ ചോദിച്ചു. ‘നേരിൽ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയുമായി സ്നേഹത്തിലാകാൻ ഞങ്ങളുടെ മകന് ഒരിക്കലും കഴിയില്ല’ എന്നായിരുന്നു അവരുടെ ചിന്ത. യഥാർഥ വ്യക്തിത്വം മറച്ചുപിടിച്ചുകൊണ്ട് ഫലത്തിൽ മകൻ അവരെ വഞ്ചിക്കുകയായിരുന്നു എന്നതായിരുന്നു വാസ്തവം. ഇത്തരത്തിലുള്ള വഞ്ചനകൾ കോർട്ടിങ്ങിനുള്ള ഒരു നല്ല അടിസ്ഥാനമല്ല എന്നതിനോടു നിങ്ങൾ യോജിക്കില്ലേ?
മിഥ്യക്കു പകരം യാഥാർഥ്യം തിരഞ്ഞെടുക്കൽ
ഇന്റർനെറ്റ് ഡേറ്റിങ്ങിൽ മറ്റ് അപകടങ്ങളും ഉണ്ട്. ചിലപ്പോഴൊക്കെ, ദിവസവും നിങ്ങൾ കാണുന്നവരെക്കാൾ ഇന്റർനെറ്റിലെ സുഹൃത്ത് നിങ്ങൾക്കു കൂടുതൽ യാഥാർഥ്യം ആയിത്തീർന്നേക്കാം. കുടുംബം, കൂട്ടുകാർ, കടമകൾ എന്നിവയെല്ലാം രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെടുന്നു. ഓസ്ട്രിയയിലുള്ള മോനിക്കാ എന്ന യുവതി ഇങ്ങനെ പറയുന്നു: “ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട വ്യക്തികളുമായി ഓൺ-ലൈനിൽ ധാരാളം സമയം ചെലവഴിച്ചിരുന്നതിനാൽ പ്രധാനപ്പെട്ട ബന്ധങ്ങൾ ഞാൻ അവഗണിക്കാൻ തുടങ്ങി.” ഇക്കാര്യം തിരിച്ചറിഞ്ഞപ്പോൾ മനസ്സാക്ഷിക്കുത്തു തോന്നിയ അവൾ ഇനി ആ വിധത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കില്ലെന്നു തീരുമാനിച്ചു.
തീർച്ചയായും, ഇന്റർനെറ്റിന്റെ ഉപയോഗത്തിൽ സമനില പാലിക്കാൻ അനേകരും പ്രാപ്തരാണ്. കൂട്ടുകാരോടും പ്രിയപ്പെട്ടവരോടും ആശയവിനിമയം നടത്തുന്നതിന് ഇ-മെയിൽ സംവിധാനം വളരെയേറെ ഉപകരിക്കുന്നു. എങ്കിലും അതൊന്നും, നേരിൽക്കണ്ടു സംസാരിക്കുന്നത്രയും വരില്ല എന്നതു ശരിയല്ലേ? നിങ്ങൾ, ലൈംഗികാഭിലാഷങ്ങൾ തിരതള്ളിനിൽക്കുന്ന “നവയൗവനം പിന്നിട്ടി”രിക്കുന്നവരും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവരും ആണെങ്കിൽ ജീവിതത്തിലെ അതിനിർണായകമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത്. (1 കൊരിന്ത്യർ 7:36, NW) അതീവ ശ്രദ്ധയോടെ അതു ചെയ്യുക.
“അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു” എന്ന് ബൈബിൾ ഓർമിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 14:15) ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത ആരോ നിങ്ങൾക്ക് എഴുതുന്ന സകല കാര്യങ്ങളും അപ്പാടെ വിശ്വസിക്കുന്നതിനു പകരം നിങ്ങളുടെ നടപ്പു സൂക്ഷിച്ചുകൊള്ളുക. നേരിൽ കണ്ട് സൗഹൃദം വളർത്തുന്നതാണ് ഏറ്റവും ബുദ്ധി. നിങ്ങൾ പരസ്പരം പൊരുത്തം ഉള്ളവരാണോ എന്നതു വിലയിരുത്തുക, പ്രത്യേകിച്ചും നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും ഉള്ള ബന്ധത്തിൽ. അങ്ങനെയുള്ള ഒരു കോർട്ടിങ് യഥാർഥത്തിൽ സന്തുഷ്ടമായ ഒരു വിവാഹജീവിതത്തിലേക്കു നയിക്കും.
[അടിക്കുറിപ്പുകൾ]
^ ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
^ 2005 മേയ് 8 ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ‘ഞാൻ ഇന്റർനെറ്റ് ഡേറ്റിങ്ങ് പരീക്ഷിച്ചുനോക്കണമോ?’” എന്ന ലേഖനം കാണുക.
[22-ാം പേജിലെ ചിത്രങ്ങൾ]
ഇന്റർനെറ്റിലൂടെ സന്ദേശം അയയ്ക്കുന്ന വ്യക്തിയെ നിങ്ങൾക്കു ശരിക്കും അറിയാമോ?
[24-ാം പേജിലെ ചിത്രം]
കോർട്ടിങ്ങിന് ഏറ്റവും നല്ല മാർഗം നേരിൽക്കണ്ടു സംസാരിക്കുന്നതാണ്