‘എന്റെ മതത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു’
‘എന്റെ മതത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു’
ഒരു ചരിത്ര പ്രൊജക്ട് തയ്യാറാക്കുന്നതിനുവേണ്ടി പന്ത്രണ്ടുവയസ്സുകാരി സയറ രസകരമായ ഒരു വിഷയം തിരഞ്ഞെടുത്തു. നാസി ജർമനിയിൽ യഹോവയുടെ സാക്ഷികൾ നേരിട്ട പീഡനത്തെക്കുറിച്ചായിരുന്നു അത്. “എന്റെ മതത്തിന്റെ ചരിത്രത്തെക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാൻ ഈ വിഷയം തിരഞ്ഞെടുത്തത്,” യു.എസ്.എ.-യിലെ ഫ്ളോറിഡയിലുള്ള ആ സ്കൂൾ വിദ്യാർഥിനി പറയുന്നു. “നാസികൾ കൂട്ടക്കൊല നടത്തിയ ആ കാലയളവിൽ യഹോവയുടെ സാക്ഷികൾ വാസ്തവത്തിൽ എന്തൊക്കെ അനുഭവിച്ചുവെന്ന് എനിക്ക് അറിയണമായിരുന്നു.”
ഈ വിഷയത്തെക്കുറിച്ച് നന്നായി ഗവേഷണം നടത്തിയശേഷം സയറ തടികൊണ്ട് പർപ്പിൾനിറത്തിലുള്ള ഒരു പിരമിഡ് ഉണ്ടാക്കിച്ചു, ക്യാമ്പുകളിൽ യഹോവയുടെ സാക്ഷികളെ തിരിച്ചറിയാനായി അവരുടെ യൂണിഫോമിൽ തുന്നിപ്പിടിപ്പിച്ച പർപ്പിൾ ട്രയാങ്കിളിനെയാണ് അതു പ്രതിനിധാനം ചെയ്തത്. പിരമിഡിന്റെ വശങ്ങളിൽ അവൾ കുറിപ്പുകളോടു കൂടിയ ചിത്രങ്ങൾ പതിപ്പിച്ചു. കൂടാതെ, യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്ന വോൾഫ്ഗാങ് കുസ്സെറോ തന്റെ വധനിർവഹണത്തിനു തൊട്ടുമുമ്പ് എഴുതിയ ഹൃദയഭേദകമായ, അതേസമയം വിശ്വാസം ബലിഷ്ഠമാക്കുന്ന കത്തും അവൾ ഉൾപ്പെടുത്തിയിരുന്നു.—1985 സെപ്റ്റംബർ 1 ഇംഗ്ലീഷ് ലക്കം വീക്ഷാഗോപുരത്തിന്റെ 14-ാം പേജു കാണുക.
മറ്റു തടവുകാരിൽനിന്നു വ്യത്യസ്തമായി സാക്ഷികൾക്ക് ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നുവെന്ന് സയറയുടെ അവതരണം വ്യക്തമാക്കി. തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞുകൊണ്ട് ഒരു പ്രമാണത്തിൽ ഒപ്പുവെച്ചാൽ അവർക്ക് സ്വതന്ത്രരാകാൻ കഴിയുമായിരുന്നു. ബഹുഭൂരിപക്ഷവും അങ്ങനെ ചെയ്തില്ല എന്ന വസ്തുത യഹോവയുടെ സാക്ഷികളുടെ നിർമലതയ്ക്കു സാക്ഷ്യം വഹിക്കുന്നു.
തന്റെ സ്കൂൾപ്രൊജക്ടിനുവേണ്ടി ഈ വിഷയം തിരഞ്ഞെടുത്തത് തനിക്കു പ്രയോജനം ചെയ്തെന്നു സയറ പറയുന്നു. അവളുടെ മതത്തെക്കുറിച്ചു കൂടുതൽ അറിയാൻ അത് അവളെ സഹായിച്ചു. “അക്കാലത്ത് യഹോവയുടെ സാക്ഷികൾ ജർമനിയിൽ ഒരു ചെറിയ കൂട്ടമായിരുന്നെങ്കിലും അവർക്ക് ശക്തമായ വിശ്വാസമുണ്ടായിരുന്നു. കൊടിയ പീഡനങ്ങളെ തരണം ചെയ്യാൻ അത് അവരെ സഹായിച്ചു,” സയറ പറയുന്നു.
സ്കൂളിൽ പോകുന്ന ഒരു യുവസാക്ഷിയാണു നിങ്ങളെങ്കിൽ നിങ്ങളുടെ വിശ്വാസത്തിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിക്കാനുള്ള മാർഗങ്ങൾ നിങ്ങൾക്കുമുണ്ടോ?