ഏതു സിനിമകളായിരിക്കും നിങ്ങൾ കാണുക?
ഏതു സിനിമകളായിരിക്കും നിങ്ങൾ കാണുക?
സമീപ ദശകങ്ങളിൽ, വെള്ളിത്തിരയിലും മിനിസ്ക്രീനിലും നിറഞ്ഞുനിൽക്കുന്ന അക്രമരംഗങ്ങളും ലൈംഗികാഭാസങ്ങളുമൊക്കെ പലവിധ പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. ചില സെക്സ് രംഗങ്ങൾ അങ്ങേയറ്റം ആഭാസകരമാണ് എന്നു ചിലർ പറയുമ്പോൾ അതു കലാത്മകമാണെന്ന് മറ്റു ചിലർ വാദിക്കുന്നു. ഒരു സിനിമയിലെ അക്രമരംഗങ്ങൾ അനാവശ്യവും ന്യായീകരിക്കാനാവാത്തതും ആണെന്നു ചിലർ പറയുമ്പോൾ അതു ന്യായീകരിക്കത്തക്കതാണെന്ന് വേറെ ചിലർ അവകാശപ്പെടുന്നു. അസഭ്യത മുറ്റിനിൽക്കുന്ന ഡയലോഗുകൾ വല്ലായ്മ ഉളവാക്കുന്നതായി ചിലർ അഭിപ്രായപ്പെടുമ്പോൾ അവ സിനിമയ്ക്കു സ്വാഭാവികത കൈവരുത്തുന്നുവെന്നാണ് മറ്റു ചിലരുടെ പക്ഷം. ആഭാസത്തരം എന്ന് ഒരു വ്യക്തി കണക്കാക്കുന്നത് മറ്റൊരാളെ സംബന്ധിച്ചിടത്തോളം ആവിഷ്കാരസ്വാതന്ത്ര്യം മാത്രമാണ്. ഇരുപക്ഷത്തെയും വാദഗതികൾ ശ്രദ്ധിക്കുന്ന ഒരു വ്യക്തിക്ക് ഇതു നിസ്സാര കാര്യത്തെച്ചൊല്ലിയുള്ള ഒരു തർക്കമായി തോന്നിയേക്കാം.
എന്നാൽ സിനിമയുടെ ഉള്ളടക്കം കേവലം നിസ്സാരമായ ഒരു തർക്കവിഷയമെന്നു പറഞ്ഞു തള്ളിക്കളയാവുന്ന ഒന്നല്ല. മാതാപിതാക്കളിൽ മാത്രമല്ല ധാർമിക നിലവാരങ്ങളെ വിലമതിക്കുന്ന എല്ലാവരിലും ആശങ്കയുളവാക്കുന്ന ഒന്നാണത്. “കാണേണ്ടെന്ന് ആദ്യം തീരുമാനിച്ച ഏതെങ്കിലും ഒരു സിനിമ, മനസ്സാക്ഷിയെ മറികടന്ന് പിന്നീടു ഞാൻ കാണാൻ മുതിരുന്നപക്ഷം, തീയേറ്ററിൽനിന്നു പുറത്തുവരുമ്പോൾ എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നും,” ഒരു യുവതി ദുഃഖത്തോടെ പറയുന്നു. “ഈ ചവറു സാധനം പടച്ചുവിട്ട ആളുകളെക്കുറിച്ചു മാത്രമല്ല എന്നെക്കുറിച്ചും എനിക്കു മോശമായ അഭിപ്രായമായിരിക്കും. ഞാൻ കണ്ടുകൊണ്ടിരുന്ന കാര്യങ്ങൾ എന്റെ വിലയിടിച്ചു കളഞ്ഞതുപോലെ എനിക്കു തോന്നും.”
നിലവാരങ്ങൾ ഏർപ്പെടുത്തൽ
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഉത്കണ്ഠ പുതിയ ഒന്നല്ല. ചലച്ചിത്രത്തിന്റെ ആദ്യനാളുകളിൽത്തന്നെ വെള്ളിത്തിരയിലെ ലൈംഗിക പ്രമേയങ്ങളെയും കുറ്റകൃത്യരംഗങ്ങളെയും ചൊല്ലി തർക്കമുയർന്നിരുന്നു. ഒടുവിൽ 1930-കളിൽ, സിനിമയിലെ രംഗങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഒരു നിയമസംഹിത ഐക്യനാടുകളിൽ പ്രാബല്യത്തിൽവന്നു.
ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അഭിപ്രായത്തിൽ ഈ പുതിയ നിയമസംഹിത “അങ്ങേയറ്റം കർക്കശമായിരുന്നു. പ്രായപൂർത്തിയെത്തിയ ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഉചിതമായിരിക്കുന്ന ഏതാണ്ട് എല്ലാ കാര്യങ്ങളുടെയും പ്രദർശനത്തെ അതു വിലക്കിയിരുന്നു. ‘കാമോദ്ദീപകമായ രംഗങ്ങ’ളുടെ പ്രദർശനത്തെ അതു തടഞ്ഞു. വ്യഭിചാരം, അവിഹിത ലൈംഗികവേഴ്ച,
വശീകരണം, ബലാത്സംഗം എന്നിവയെല്ലാം ഇതിവൃത്തത്തിന് തികച്ചും അനിവാര്യമായിരിക്കുകയും അത്തരം കൃത്യങ്ങൾ ചെയ്യുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങൾ കഥയുടെ ഒടുവിൽ കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ മാത്രമേ സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അല്ലാത്തപക്ഷം അത്തരം വിഷയങ്ങൾ പരാമർശിക്കാൻപോലും കഴിയില്ലായിരുന്നു.”അക്രമങ്ങളുടെ കാര്യത്തിൽ, ചലച്ചിത്രങ്ങളിൽ “സമകാലിക ആയുധങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതും ഒരു കുറ്റകൃത്യത്തിന്റെ വിശദാംശങ്ങൾ എടുത്തുകാണിക്കുന്നതും നിയമപാലകർ അക്രമികളുടെ കയ്യാൽ കൊല്ലപ്പെടുന്നതും കടുത്ത മൃഗീയതയെ അല്ലെങ്കിൽ കൂട്ടക്കുരുതിയെ ദൃശ്യവത്കരിക്കുന്നതും വിലക്കപ്പെട്ടിരുന്നു. ഇതിവൃത്തത്തിന് തികച്ചും അനിവാര്യമെങ്കിൽ മാത്രമേ കൊലപാതക രംഗങ്ങളോ ആത്മഹത്യാരംഗങ്ങളോ ചിത്രീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. . . . ഏതു സാഹചര്യത്തിലായാലും യാതൊരു കുറ്റകൃത്യവും ന്യായീകരിക്കത്തക്കതായി ചിത്രീകരിക്കാനാവില്ലായിരുന്നു.” ചുരുക്കത്തിൽ, “പ്രേക്ഷകരുടെ ധാർമിക നിലവാരങ്ങളെ ക്ഷയിപ്പിക്കുന്ന തരത്തിലുള്ള സിനിമകളൊന്നും നിർമിക്കാൻ പാടില്ല” എന്ന് നിയമസംഹിത അനുശാസിച്ചിരുന്നു.
വിലക്കുകൾ സെൻസറിങ് സമ്പ്രദായത്തിനു വഴിമാറുന്നു
1950-കളോടെ പല ഹോളിവുഡ് നിർമാതാക്കളും നിയമസംഹിതയിലെ നിയമങ്ങൾ കാലഹരണപ്പെട്ടവയാണെന്നു പറഞ്ഞ് അവയെ അവഗണിക്കാൻ തുടങ്ങി. അതുകൊണ്ട് 1968-ൽ നിയമസംഹിത എടുത്തുമാറ്റി സെൻസറിങ് സമ്പ്രദായം കൊണ്ടുവന്നു. * സെൻസറിങ്ങിനു വിധേയമായ ഒരു സിനിമയിൽ ലൈംഗികതയെ പച്ചയായി ആവിഷ്കരിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നേക്കാം, എന്നാൽ അതിലെ ഉള്ളടക്കം “പ്രായപൂർത്തിയായവർക്കു മാത്രം” കാണാൻ പറ്റിയ തരത്തിലുള്ളതാണ് എന്ന് പൊതുജനത്തെ അറിയിക്കുന്ന സർട്ടിഫിക്കറ്റ് അതിനു നൽകപ്പെടുമായിരുന്നു. ഇതിന്റെ ലക്ഷ്യം “മക്കൾ ഏതുതരം സിനിമ കാണണം എന്നു നിർണയിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ചില മുന്നറിയിപ്പുകൾ നൽകുക എന്നതായിരുന്നു” എന്ന് നാലു പതിറ്റാണ്ടോളം ‘മോഷൻ പിക്ചർ ഓഫ് അമേരിക്ക’യുടെ പ്രസിഡന്റായിരുന്ന ജാക്ക് വാലെന്റി പറയുന്നു.
എന്നാൽ ഈ സമ്പ്രദായം നിലവിൽ വന്നതോടെ കാര്യങ്ങൾ നിയന്ത്രണം വിട്ടുപോയി. ലൈംഗികതയും അക്രമവും അസഭ്യസംഭാഷണവും മുഖ്യധാരാ ഹോളിവുഡ് തിരക്കഥകളിലേക്കു തള്ളിക്കയറി. ചലച്ചിത്രങ്ങൾക്കു കൈവന്ന പുത്തൻ സ്വാതന്ത്ര്യങ്ങൾ സകല അതിർവരമ്പുകളും ഭേദിച്ച് മുന്നോട്ടു കുതിച്ചു. എങ്കിലും സെൻസർ ബോർഡ് സിനിമയ്ക്കു നൽകുന്ന സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മുന്നറിയിപ്പു നൽകാൻ ഉതകുമായിരുന്നു. എന്നാൽ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും അതു നിങ്ങളോടു പറയുന്നുണ്ടോ?
സെൻസർ സർട്ടിഫിക്കറ്റ് വെളിപ്പെടുത്താത്ത കാര്യങ്ങൾ
കാലം പോയതോടെ സെൻസറിങ് സമ്പ്രദായം കൂടുതൽ അയഞ്ഞ സമീപനം കൈക്കൊണ്ടിരിക്കുന്നതായി ചിലർ കരുതുന്നു. അതിനെ ശരിവെക്കുന്നതാണ് ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ ഒരു പഠനം. കൗമാരത്തിന്റെ ആരംഭദശയിലുള്ളവർക്കു കാണാൻ പറ്റിയതെന്ന് ഇന്നു വിധിയെഴുതപ്പെടുന്ന സിനിമകളിൽ, പത്തു വർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടുതൽ അക്രമരംഗങ്ങളും ആഭാസരംഗങ്ങളും ഉണ്ടെന്ന് ആ പഠനം കണ്ടെത്തി. “ഒരേ സർട്ടിഫിക്കറ്റ് ഉള്ള ചിത്രങ്ങളാണെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന ആഭാസത്തിന്റെ അളവും തീവ്രതയും ഗണ്യമായ വിധത്തിൽ വ്യത്യാസപ്പെട്ടേക്കാം” എന്നും “ദൃശ്യവത്കരിക്കപ്പെടുന്ന അക്രമം, ലൈംഗികത, അസഭ്യ സംഭാഷണം തുടങ്ങിയവയെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ സർട്ടിഫിക്കറ്റിലെ ചിഹ്നങ്ങൾ പ്രദാനം ചെയ്യുന്നില്ല” എന്നും പഠനം ഉപസംഹരിച്ചു. *
മക്കളെ തീയേറ്ററുകളിലേക്ക് അശ്രദ്ധമായി പറഞ്ഞുവിടുന്ന മാതാപിതാക്കൾ ഇക്കാലത്ത് ‘ഉചിതമായി’ വീക്ഷിക്കപ്പെടുന്നത് എന്താണ് എന്നതു സംബന്ധിച്ച് അജ്ഞരായിരിക്കാം. ഉദാഹരണത്തിന് ഐക്യനാടുകളിൽ കൗമാരക്കാർക്ക് കാണാൻ പറ്റിയത് എന്ന സർട്ടിഫിക്കറ്റ് നൽകപ്പെട്ട ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ “ഒരു കൂസലുമില്ലാതെ നിത്യേന മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും വെറിക്കൂത്തുകളിൽ പങ്കെടുക്കുകയും ഒരാൺകുട്ടിയെ പരിചയപ്പെടുന്ന ഉടനെ കാമാർത്തിപൂണ്ട് അവനുമായി ബന്ധപ്പെടുകയും ചെയ്യുന്ന കെട്ടഴിഞ്ഞുനടക്കുന്ന ഒരു പതിനേഴുകാരി” എന്നാണ് ഒരു ചലച്ചിത്ര നിരൂപകൻ വിശേഷിപ്പിച്ചത്. ഇത്തരം ഉള്ളടക്കങ്ങൾ അസാധാരണമല്ലാതായിരിക്കുകയാണ്. കൗമാരക്കാർക്കുള്ളത് എന്നു പറയപ്പെടുന്ന ചിത്രങ്ങളിൽ അധരസംഭോഗത്തെക്കുറിച്ചുള്ള പരാമർശങ്ങൾ “സർവസാധാരണ”മായി കാണപ്പെടുന്നു എന്ന് ദ വാഷിങ്ടൺ പോസ്റ്റ് മാഗസിൻ പറയുന്നു. സെൻസർ സർട്ടിഫിക്കറ്റിനെ മാത്രം ആശ്രയിച്ചുകൊണ്ട് ഒരു സിനിമയുടെ ഉള്ളടക്കം വിലയിരുത്താൻ സാധിക്കില്ലെന്നു വ്യക്തം. അതിലും ആശ്രയയോഗ്യമായ ഒരു വഴികാട്ടിയുണ്ടോ?
“ദോഷത്തെ വെറുപ്പിൻ”
സെൻസറിങ് സമ്പ്രദായം ഒരു ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക് പകരമാകുന്നില്ല. ക്രിസ്ത്യാനികൾ തങ്ങളുടെ എല്ലാ തീരുമാനങ്ങളിലും—വിനോദകാര്യങ്ങളിൽ ഉൾപ്പെടെ—“ദോഷത്തെ വെറുപ്പിൻ” എന്ന സങ്കീർത്തനം 97:10-ലെ ബുദ്ധിയുപദേശം പിൻപറ്റാൻ ശ്രമിക്കുന്നു. ദോഷത്തെ വെറുക്കുന്ന ഒരു വ്യക്തി, ദൈവം വെറുക്കുന്ന കാര്യങ്ങൾ കണ്ടുരസിക്കുന്നതിനെ തെറ്റായി കണക്കാക്കുന്നു.
ഏതെല്ലാം തരം സിനിമകൾ കാണാൻ കുട്ടികളെ അനുവദിക്കുന്നു എന്നതു സംബന്ധിച്ച് മാതാപിതാക്കൾ വിശേഷാൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്ന ചിഹ്നം *—എഫെസ്യർ 4:17, 18; 1 യോഹന്നാൻ 2:15-17.
ലാഘവത്തോടെ ഒന്നു നോക്കുകമാത്രം ചെയ്ത്, കുട്ടികൾക്ക് ആ സിനിമ കാണാൻ അനുമതി നൽകുന്നത് തികഞ്ഞ ബുദ്ധിശൂന്യതയായിരിക്കും. ഒരു സിനിമ നിങ്ങളുടെ കുട്ടിയുടെ പ്രായപരിധിയിലുള്ളവർക്കു കാണാൻ പറ്റിയതെന്നു വിധിയെഴുതപ്പെട്ടിരിക്കാമെങ്കിലും ഒരു മാതാവ് അല്ലെങ്കിൽ പിതാവ് എന്ന നിലയിൽ നിങ്ങൾക്കു സ്വീകാര്യമല്ലാത്ത നിലവാരങ്ങളായിരിക്കാം അതു പ്രോത്സാഹിപ്പിക്കുന്നത്. ക്രിസ്ത്യാനികളെ ഇതു തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. കാരണം ദൈവിക നിലവാരങ്ങൾക്കു വിരുദ്ധമായ ചിന്താഗതിയും പ്രവർത്തനരീതിയുമാണ് ഈ ലോകം സ്വീകരിച്ചിരിക്കുന്നത് എന്ന് അവർക്കറിയാം.ഇതിനർഥം എല്ലാ സിനിമകളും മോശമാണെന്നല്ല. എങ്കിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. 1997 മേയ് 22 ലക്കം ഉണരുക! ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഓരോ വ്യക്തിയും കാര്യങ്ങൾ ശ്രദ്ധാപൂർവം തൂക്കിനോക്കി ദൈവത്തിനും മനുഷ്യനും മുമ്പാകെ തനിക്ക് ഒരു ശുദ്ധ മനസ്സാക്ഷി നിലനിറുത്താനുതകുന്ന തീരുമാനങ്ങൾ എടുക്കണം.”—1 കൊരിന്ത്യർ 10:31-33.
അനുയോജ്യമായ വിനോദങ്ങൾ കണ്ടെത്തൽ
തങ്ങളുടെ കുടുംബം ഏതു സിനിമ കാണണം എന്നു മാതാപിതാക്കൾക്ക് എപ്രകാരം തീരുമാനിക്കാൻ കഴിയും? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചില മാതാപിതാക്കളുടെ അഭിപ്രായം ശ്രദ്ധിക്കുക. കുടുംബത്തിന് ആരോഗ്യാവഹമായ വിനോദങ്ങൾ പ്രദാനം ചെയ്യാനുള്ള നിങ്ങളുടെ ശ്രമത്തെ സഹായിക്കാൻ അതിനു കഴിഞ്ഞേക്കും.—14-ാം പേജിലെ, “മറ്റു തരം വിനോദങ്ങൾ” എന്ന ചതുരവും കാണുക.
സ്പെയിനിലുള്ള ഹ്വാൻ പറയുന്നു: “ഞങ്ങളുടെ മക്കൾ കുട്ടികളായിരുന്നപ്പോൾ അവർ സിനിമയ്ക്കു പോകുമ്പോഴൊക്കെ ഞാനോ ഭാര്യയോ അവരുടെ കൂടെയുണ്ടാകുമായിരുന്നു. ഞങ്ങൾ ഒരിക്കലും അവരെ തനിച്ചോ മറ്റു കുട്ടികളോടൊപ്പമോ സിനിമയ്ക്കു വിടുമായിരുന്നില്ല. ഇപ്പോൾ അവർ കൗമാരപ്രായത്തിലാണ്. ഒരു സിനിമ റിലീസാകുന്ന അന്നുതന്നെ അവർ അതു കാണാൻ പോകില്ല. മറിച്ച് അതേക്കുറിച്ചുള്ള നിരൂപണങ്ങൾ പുറത്തുവരുന്നതുവരെയോ ഞങ്ങൾക്കു വിശ്വസിക്കാവുന്ന ആരിൽനിന്നെങ്കിലും ആ സിനിമയെക്കുറിച്ചുള്ള അഭിപ്രായം ലഭിക്കുന്നതുവരെയോ അവർ കാത്തിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനുശേഷം, ആ സിനിമ കാണാൻ പോകണമോ വേണ്ടയോ എന്ന് ഞങ്ങളുടെ കുടുംബം ഒത്തൊരുമിച്ചു തീരുമാനിക്കും.”
ദക്ഷിണാഫ്രിക്കയിലുള്ള മാർക്ക്, തീയേറ്ററുകളിൽ ഓടുന്ന പടത്തെക്കുറിച്ചുള്ള അഭിപ്രായം തുറന്നു പ്രകടിപ്പിക്കാൻ മകനെ പ്രോത്സാഹിപ്പിക്കുന്നു. “ഞാനും ഭാര്യയും സംഭാഷണം തുടങ്ങിവെക്കും, സിനിമയെക്കുറിച്ചുള്ള അവന്റെ അഭിപ്രായം ഞങ്ങൾ ചോദിച്ചറിയും,” മാർക്ക് പറയുന്നു. “ഇത് അവന്റെ മനസ്സിലുള്ളത് എന്താണെന്നറിയാനും അവനുമായി ന്യായവാദം ചെയ്യാനും ഞങ്ങളെ സഹായിക്കുന്നു. തത്ഫലമായി കുടുംബത്തിന്
ഒത്തൊരുമിച്ചിരുന്ന് ആസ്വദിക്കാൻ കഴിയുന്ന സിനിമകൾ തിരഞ്ഞെടുക്കാൻ ഞങ്ങൾക്കു കഴിയുന്നു.”ബ്രസീലിലെ റോഷേര്യൂവും മക്കളോടൊപ്പം, അവർ കാണാൻ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ചു വിശകലനം ചെയ്യാറുണ്ട്. “ആ സിനിമയെക്കുറിച്ചുള്ള നിരൂപകരുടെ അഭിപ്രായം ഞാൻ മക്കളുമൊന്നിച്ചിരുന്നു വായിക്കും,” അദ്ദേഹം പറയുന്നു. “വീഡിയോ കാസെറ്റിന്റെ കവർ നോക്കി ഒരു സിനിമ കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് എങ്ങനെ വിലയിരുത്താമെന്നു പഠിപ്പിക്കാൻ ഞാൻ അവരോടൊപ്പം കാസെറ്റ് കടയിൽ പോകാറുണ്ട്.”
ബ്രിട്ടനിലുള്ള മാത്യുവും, കാണാൻ ആഗ്രഹിക്കുന്ന സിനിമകളെക്കുറിച്ചു മക്കളുമായി സംസാരിക്കുന്നത് പ്രയോജനപ്രദമാണെന്നു മനസ്സിലാക്കിയിരിക്കുന്നു. “ഞങ്ങൾക്കു കാണണമെന്നു തോന്നുന്ന സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ചെറുപ്രായം മുതൽത്തന്നെ മക്കളെയും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സിനിമ കാണേണ്ടെന്നു വെറുതെയങ്ങു പറയുന്നതിനു പകരം അതിന്റെ കാരണം എന്താണെന്നു വിവരിക്കാൻ ഞാനും ഭാര്യയും ശ്രദ്ധിക്കാറുണ്ട്.”
കൂടാതെ, ചില മാതാപിതാക്കൾ സിനിമകളെക്കുറിച്ച് ഇന്റർനെറ്റിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതു പ്രയോജനപ്രദമാണെന്നു മനസ്സിലാക്കിയിരിക്കുന്നു. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഒട്ടനവധി വെബ്സൈറ്റുകൾ ഉണ്ട്. ഒരു സിനിമ പ്രോത്സാഹിപ്പിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയാണെന്നു വ്യക്തമായി മനസ്സിലാക്കാൻ ഇതെല്ലാം സഹായകമായിരിക്കും.
ഒരു പരിശീലിത മനസ്സാക്ഷിയുടെ പ്രയോജനങ്ങൾ
“നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവ”രെക്കുറിച്ച് ബൈബിൾ പറയുന്നു. (എബ്രായർ 5:14) അതുകൊണ്ട്, വിനോദങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കാൻ മക്കളെ സഹായിക്കുന്നതരം മൂല്യങ്ങൾ അവരിൽ നട്ടുവളർത്തുക എന്നതായിരിക്കണം മാതാപിതാക്കളുടെ ലക്ഷ്യം.
യഹോവയുടെ സാക്ഷികളായ യുവാക്കളിൽ അനേകർക്കും ഇക്കാര്യത്തിൽ മാതാപിതാക്കളിൽനിന്നു മികച്ച പരിശീലനം ലഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഐക്യനാടുകളിലുള്ള ബില്ലും ചെറിയും കൗമാരപ്രായത്തിലുള്ള തങ്ങളുടെ രണ്ട് ആൺമക്കളുമൊത്ത് സിനിമയ്ക്കു പോകാറുണ്ട്. ബിൽ പറയുന്നു: “സിനിമ കണ്ടു മടങ്ങുമ്പോൾ മിക്കപ്പോഴും ഞങ്ങൾ കുടുംബം ഒന്നിച്ച് അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു ചർച്ച ചെയ്യും—എന്തെല്ലാം മൂല്യങ്ങളാണ് ആ സിനിമ പഠിപ്പിച്ചത്, അവ ഞങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നൊക്കെ.” ഏതു സിനിമ കാണണം എന്നു തീരുമാനിക്കുന്ന കാര്യത്തിലും ബില്ലും ചെറിയും ജാഗ്രത പുലർത്താറുണ്ട്. “സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങൾ ഞങ്ങൾ മുൻകൂട്ടി വായിക്കും. ഇനി, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അതിലെ ഏതെങ്കിലും രംഗങ്ങൾ കാണാൻ കൊള്ളാവുന്നതല്ലെന്നു തോന്നിയാൽ ഇറങ്ങിപ്പോരാനും ഞങ്ങൾക്കു മടിയില്ല,” ബിൽ തുടരുന്നു. ഉത്തരവാദിത്വബോധം പ്രതിഫലിപ്പിക്കുന്ന ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ മക്കളെക്കൂടെ ഉൾപ്പെടുത്തുകവഴി, ശരിയും തെറ്റും സംബന്ധിച്ച് സൂക്ഷ്മമായ അവബോധം വളർത്തിയെടുക്കുന്നതിൽ അവരെ സഹായിക്കാനാകുന്നുവെന്ന്
ബില്ലും ചെറിയും വിശ്വസിക്കുന്നു. “ഏതു സിനിമ കാണണം എന്നു തീരുമാനിക്കുമ്പോൾ അവർ കൂടുതൽ വിവേകം പ്രകടമാക്കുന്നുണ്ട്,” ബിൽ പറയുന്നു.വിനോദത്തിന്റെ കാര്യത്തിൽ ഇന്ദ്രിയങ്ങളെ അഥവാ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നതിൽ ബില്ലിനെയും ചെറിയെയും പോലെ പല മാതാപിതാക്കളും അവരുടെ മക്കളെ സഹായിച്ചിട്ടുണ്ട്. ചലച്ചിത്രവ്യവസായം നിർമിക്കുന്ന സിനിമകളിൽ ഏറിയ പങ്കും ഉചിതമായവ അല്ലെന്ന് അവർ തിരിച്ചറിയുന്നു. ബൈബിൾ തത്ത്വങ്ങളാൽ വഴിനയിക്കപ്പെടുന്നെങ്കിൽ ക്രിസ്ത്യാനികൾക്ക് ആരോഗ്യാവഹവും ഉന്മേഷദായകവും ആയ നല്ല വിനോദങ്ങൾ ആസ്വദിക്കാനാവും.
[അടിക്കുറിപ്പുകൾ]
^ പല രാജ്യങ്ങളും സമാനമായ ഒരു സമ്പ്രദായം കൈക്കൊണ്ടിട്ടുണ്ട്. ഒരു ചിത്രത്തിനു നൽകപ്പെടുന്ന സർട്ടിഫിക്കറ്റിലെ ചിഹ്നം അത് ഏതു പ്രായക്കാർക്കു കാണാൻ പറ്റിയതാണ് എന്നു സൂചിപ്പിക്കുന്നു.
^ ഇതിനുപുറമേ, ഒരു ചലച്ചിത്രത്തിന് ഏതു സർട്ടിഫിക്കറ്റ് നൽകും എന്നുള്ളത് ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. കൗമാരക്കാർക്ക് പറ്റിയതല്ലെന്ന് ഒരു ദേശത്ത് വിധിയെഴുതപ്പെടുന്ന ഒരു ചിത്രം മറ്റൊരു ദേശത്ത് അങ്ങനെ വീക്ഷിക്കപ്പെടണമെന്നില്ല.
^ കുട്ടികൾക്കും കൗമാരക്കാർക്കും വേണ്ടിയുള്ള സിനിമകളിൽ മന്ത്രവാദം, ആത്മവിദ്യ എന്നിവപോലുള്ള, ഭൂതാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരിക്കാമെന്ന് ക്രിസ്ത്യാനികൾ മനസ്സിൽപ്പിടിക്കണം.—1 കൊരിന്ത്യർ 10:21.
[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
“ഞങ്ങൾ ഒരുമിച്ചു തീരുമാനിക്കുന്നു”
“എന്റെ കൊച്ചുന്നാളിൽ ഞങ്ങൾ കുടുംബമൊന്നിച്ചാണ് സിനിമയ്ക്കു പോയിരുന്നത്. ഇപ്പോൾ ഞാൻ മുതിർന്നതുകൊണ്ട് തനിച്ചു പോകാൻ അനുവാദമുണ്ട്. എങ്കിലും, സിനിമയുടെ പേരും പ്രമേയവും അറിഞ്ഞശേഷമേ മാതാപിതാക്കൾ എന്നെ പോകാൻ അനുവദിക്കാറുള്ളൂ. അതിന്റെ ഉള്ളടക്കം അറിയില്ലെങ്കിൽ അവർ അതേക്കുറിച്ചുള്ള നിരൂപണം വായിക്കുകയോ ടിവി-യിൽ വരുന്ന ട്രെയിലർ കാണുകയോ ചെയ്യും. കൂടാതെ ഇന്റർനെറ്റിൽനിന്നും വിവരങ്ങൾ ശേഖരിക്കും. അത് എനിക്കു കാണാൻ കൊള്ളാവുന്നതല്ലെന്നു തോന്നിയാൽ അതിന്റെ കാരണം വിശദീകരിച്ചുതരും. എന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനും അവർ അനുവദിക്കാറുണ്ട്. ഒടുവിൽ ഞങ്ങൾ ഒരുമിച്ചു തീരുമാനിക്കുന്നു.”—ഫ്രാൻസിൽനിന്നുള്ള 19 വയസ്സുകാരി ഏലോയിസ്.
[13-ാം പേജിലെ ചതുരം/ചിത്രം]
പ്രശ്നം ചർച്ച ചെയ്യുക!
“സിനിമ കാണുന്നതിനെയും മറ്റും മാതാപിതാക്കൾ വിലക്കുകയും അതിനു പകരം മറ്റു വിനോദങ്ങളൊന്നും ക്രമീകരിക്കാതിരിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ അവരുടെ ആഗ്രഹങ്ങൾ രഹസ്യമായി നിറവേറ്റാൻ ശ്രമിച്ചേക്കാം. അതുകൊണ്ട് ആരോഗ്യാവഹമല്ലാത്ത എന്തെങ്കിലും കാണാൻ കുട്ടികൾ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ചില മാതാപിതാക്കൾ അവരെ വിലക്കുകയില്ല, അതേസമയം അതിന് അനുവാദം നൽകുകയുമില്ല. പകരം അവർ സാഹചര്യം ഒന്നു തണുക്കാൻ കാത്തിരിക്കുന്നു. ഏതാനും ദിവസങ്ങളെടുത്ത്, ശാന്തമായി കുട്ടിയോട് അതേക്കുറിച്ചു സംസാരിക്കുന്നു. എന്തുകൊണ്ടാണ് അത് കാണണമെന്നു തോന്നുന്നതെന്ന് അവർ കുട്ടിയോടു ചോദിച്ചറിയുന്നു. പ്രശ്നം ചർച്ച ചെയ്യുമ്പോൾ കുട്ടികൾ മിക്കപ്പോഴും മാതാപിതാക്കളുമായി യോജിപ്പിലെത്തുന്നു, അവർ അതിനായി മാതാപിതാക്കളോടു നന്ദി പറയുകപോലും ചെയ്യുന്നു. പിന്നീട്, കുടുംബത്തിന് ഒത്തൊരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന വേറെ ഏതെങ്കിലും വിനോദങ്ങൾ മാതാപിതാക്കളുടെ മേൽനോട്ടത്തിൽ അവർ തിരഞ്ഞെടുക്കുന്നു.”—ജപ്പാനിലെ ഒരു സഞ്ചാര മേൽവിചാരകനായ മാസാക്കി.
[14-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മറ്റുതരം വിനോദങ്ങൾ
◼ “കുട്ടികൾക്ക് സമപ്രായക്കാരോടൊപ്പം ആയിരിക്കാനുള്ള സഹജമായ ആഗ്രഹമുണ്ട്. അതുകൊണ്ട് ഞങ്ങളുടെ മകൾക്ക് ഞങ്ങളുടെ മേൽനോട്ടത്തിൽ നല്ല സഹവാസം ആസ്വദിക്കുന്നതിന് അവസരമുണ്ടാക്കാൻ ഞങ്ങൾ എല്ലായ്പോഴും ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ സഭയിൽ മാതൃകായോഗ്യരായ അനേകം യുവജനങ്ങൾ ഉള്ളതിനാൽ അവരുമായി സൗഹൃദത്തിലാകാൻ ഞങ്ങൾ അവളെ പ്രോത്സാഹിപ്പിക്കുന്നു.”—ഏലീസ, ഇറ്റലി.
◼ “മക്കളുടെ വിനോദകാര്യങ്ങളിൽ ഞങ്ങൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. അവർക്കുവേണ്ടി ഞങ്ങൾ ആരോഗ്യാവഹമായ പലവിധ പരിപാടികൾ ക്രമീകരിക്കുന്നു—വെറുതെ ചുറ്റിനടന്ന് പ്രകൃതിഭംഗി ആസ്വദിക്കുക, ബാർബെക്യു പാർട്ടികൾ ഒരുക്കുക, എല്ലാ പ്രായത്തിലുള്ള സഹക്രിസ്ത്യാനികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂടിവരവുകൾ സംഘടിപ്പിക്കുക, അങ്ങനെ പലതും. അതുകൊണ്ട്, വിനോദമെന്നു പറഞ്ഞാൽ സമപ്രായക്കാരോടൊപ്പം മാത്രം ആസ്വദിക്കാവുന്ന ഒരു കാര്യമായി ഞങ്ങളുടെ മക്കൾക്കു തോന്നാറില്ല.”—ജോൺ, ബ്രിട്ടൻ.
◼ “സഹക്രിസ്ത്യാനികളുമായുള്ള ഒത്തുകൂടൽ വളരെ സംതൃപ്തിദായകമാണെന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. എന്റെ മക്കൾക്ക് ഫുട്ബോൾ കളി വളരെ ഇഷ്ടമാണ്. അതുകൊണ്ട് മറ്റുള്ളവരോടൊപ്പം അതു കളിക്കാൻ ഇടയ്ക്കിടെ ഞങ്ങൾ ക്രമീകരണം ചെയ്യാറുണ്ട്.”—ഹ്വാൻ, സ്പെയിൻ.
◼ “സംഗീതോപകരണങ്ങൾ വായിക്കാൻ ഞങ്ങൾ മക്കളെ പ്രോത്സാഹിപ്പിക്കാറുണ്ട്. കൂടാതെ ടെന്നിസ്, വോളിബോൾ, സൈക്കിൾ സവാരി, വായന എന്നിങ്ങനെയുള്ള ഹോബികളിൽ ഒരുമിച്ച് ഏർപ്പെടാനും ഞങ്ങൾ ശ്രദ്ധിക്കുന്നു. സുഹൃത്തുക്കളുമായി ഒത്തുകൂടാനും ഞങ്ങൾ ക്രമീകരണം ചെയ്യാറുണ്ട്.”—മാർക്ക്, ബ്രിട്ടൻ.
◼ “ഞങ്ങൾ കുടുംബം ഒത്തൊരുമിച്ചും സുഹൃത്തുക്കളോടൊപ്പവും ബൗളിങ്ങിൽ ഏർപ്പെടാറുണ്ട്. കൂടാതെ, മാസത്തിലൊരിക്കൽ വിശേഷപ്പെട്ട എന്തെങ്കിലും ഒരുമിച്ച് ചെയ്യാനും ഞങ്ങൾ ക്രമീകരിക്കുന്നു. മാതാപിതാക്കൾ എല്ലായ്പോഴും കണ്ണും കാതും തുറന്നുപിടിക്കണം, എങ്കിൽ പ്രശ്നങ്ങൾ കുറെയൊക്കെ ഒഴിവാക്കാൻ സാധിക്കും.”—ഡാനിലോ, ഫിലിപ്പീൻസ്.
◼ “സിനിമ കണ്ടുകൊണ്ട് ഒരു കസേരയിൽ ചടഞ്ഞിരിക്കുന്നതിനെക്കാൾ നല്ലതാണ് സംഭവങ്ങൾ നേരിൽ കാണുന്നത്. അതുകൊണ്ട്, ചിത്രകലാ പ്രദർശനം, കാർ ഷോ, സംഗീത പരിപാടികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ കാണുന്നതിന് ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പരസ്പരം സംസാരിക്കാൻ കഴിയും എന്നതാണ് ഒരു ഗുണം. വിനോദം അധികമാകാതിരിക്കാനും ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. കാരണം അത് സമയം പാഴാക്കുമെന്നു മാത്രമല്ല, കാര്യങ്ങളുടെ പുതുമ നഷ്ടപ്പെടാനും അങ്ങനെ ഉത്സാഹം കെടുത്താനും ഇടയാക്കും.”—ജൂഡിത്ത്, ദക്ഷിണാഫ്രിക്ക.
◼ “മറ്റു കുട്ടികൾ ചെയ്യുന്നതെല്ലാം എന്റെ മക്കൾക്ക് ഉചിതമാണെന്ന് ഞാൻ കരുതുന്നില്ല, അതു മനസ്സിലാക്കാൻ ഞാൻ അവരെ സഹായിക്കാറുണ്ട്. അതോടൊപ്പം നല്ല വിനോദം അവർക്കു പ്രദാനം ചെയ്യാനും ഞാനും ഭർത്താവും ശ്രമിക്കുന്നു. ‘ഞങ്ങളെ എങ്ങും കൊണ്ടുപോകാറില്ലല്ലോ, ഒന്നും ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നില്ലല്ലോ’ എന്നൊക്കെയുള്ള പരാതികൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഞങ്ങൾ സകുടുംബം പാർക്കിൽ പോകും, അതുപോലെ ഒരു ഒത്തുകൂടലിനായി സഭയിലുള്ളവരെ വീട്ടിലേക്കു ക്ഷണിക്കും.” *—മാരിയ, ബ്രസീൽ.
[അടിക്കുറിപ്പ്]
^ സാമൂഹിക കൂടിവരവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം എന്ന മാസികയുടെ 1992 നവംബർ 15 ലക്കത്തിന്റെ 15-20 പേജുകൾ കാണുക.
[കടപ്പാട്]
James Hall Museum of Transport, Johannesburg, South Africa
[11-ാം പേജിലെ ചിത്രം]
സിനിമ കാണാൻ തീരുമാനിക്കുന്നതിനു മുമ്പ് അതേക്കുറിച്ചുള്ള നിരൂപണങ്ങൾ പരിശോധിക്കുക
[12, 13 പേജുകളിലെ ചിത്രം]
മാതാപിതാക്കളേ, ശരിയായതു തിരഞ്ഞെടുക്കാൻ മക്കളെ പഠിപ്പിക്കുക