ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഏറ്റവും പുരാതന സർവകലാശാലയോ?
പോളണ്ടിലെയും ഈജിപ്തിലെയും പുരാവസ്തുശാസ്ത്രജ്ഞർ ഈജിപ്തിലെ പുരാതന അലക്സാൻഡ്രിയ സർവകലാശാല സ്ഥിതിചെയ്തിരുന്ന സ്ഥലം ഉത്ഖനനം ചെയ്തു. ലോസ് ആഞ്ചലസ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നപ്രകാരം അവിടെ ഒരേ വലുപ്പമുള്ള 13 ലക്ചർ ഹാളുകൾ ടീം കണ്ടെത്തി. എല്ലാറ്റിലുംകൂടെ 5,000-ത്തോളം വിദ്യാർഥികൾക്ക് ഇരിപ്പിടസൗകര്യം ഉണ്ടായിരുന്നിരിക്കാം. ഈ ഹാളുകളിൽ “പടികൾപോലെ നിരനിരയായി ബഞ്ചുകൾ ഉണ്ട്. ഭിത്തിയോടു ചേർത്തു മുറികളുടെ മൂന്നു വശത്തുമായാണ് ഇവ സജ്ജീകരിച്ചിരുന്നത്, ചിലയിടങ്ങളിൽ ‘U’ ആകൃതിയിൽ പണിതിരുന്നു.” മധ്യഭാഗത്ത് ഉയരത്തിൽ പണിത ഒരു ഇരിപ്പിടമുണ്ട്, അതായിരിക്കണം ലക്ചററുടേത്. “മുഴു മെഡിറ്ററേനിയനിലുമായി ഇതുവരെ ഉത്ഖനനം ചെയ്യപ്പെട്ടിട്ടുള്ള ഗ്രീക്ക്-റോമൻ ശൂന്യശിഷ്ടങ്ങൾക്കിടയിൽ, ലക്ചർ ഹാളുകളുടെ ഇത്തരമൊരു സമുച്ചയം കണ്ടെത്തുന്നത് ആദ്യമായാണ്” എന്ന് പുരാവസ്തുശാസ്ത്രജ്ഞനും ഈജിപ്തിന്റെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിന്റെ പ്രസിഡന്റുമായ സെഹി ഹവെസ് പറയുന്നു. “ഏറ്റവും പഴക്കമുള്ള സർവകലാശാല ആയിരിക്കാം” ഇതെന്നാണ് ഹവെസിന്റെ അഭിപ്രായം. (g05 6/8)
വെളുത്തുള്ളി ഐസ്ക്രീമോ?
വെളുത്തുള്ളിയുടെ ചികിത്സാമൂല്യം പണ്ടുമുതൽക്കേ പേരുകേട്ടതാണ്. ഇപ്പോൾ ഉത്തര ഫിലിപ്പീൻസിലെ മാരിയാനോ മർക്കോസ് സംസ്ഥാന സർവകലാശാല “ആരോഗ്യപരമായ” കാരണങ്ങളാൽ വെളുത്തുള്ളി ഐസ്ക്രീം ഉണ്ടാക്കിയിരിക്കുന്നു, ഫിലിപ്പീൻ സ്റ്റാർ എന്ന പത്രമാണ് ഇതു റിപ്പോർട്ടു ചെയ്തത്. വെളുത്തുള്ളിയുടെ ഉപയോഗം മൂലം ശമനം വരുമെന്നു പറയുന്ന രോഗങ്ങൾ ഉള്ളവർക്ക് ഈ പുതിയ ഉത്പന്നം പ്രയോജനം ചെയ്തേക്കുമെന്നാണ് പ്രതീക്ഷ. ജലദോഷം, പനി, ഉയർന്ന രക്തസമ്മർദം, ശ്വാസകോശ തകരാറുകൾ, വാതം, സർപ്പദംശനം, പല്ലുവേദന, ക്ഷയരോഗം, വില്ലൻചുമ, മുറിവുകൾ, എന്നിവയ്ക്കും എന്തിന് കഷണ്ടിക്കുപോലും വെളുത്തുള്ളി ഫലപ്രദമാണെന്നു കരുതപ്പെടുന്നു. അതുകൊണ്ട്, വെളുത്തുള്ളി ഐസ്ക്രീം വേണോ ആർക്കെങ്കിലും? (g05 6/8)
ഏറെ വാഹനങ്ങൾ —ഏറെ പ്രശ്നങ്ങൾ
“സൈക്കിളുകളുടെ സാമ്രാജ്യം എന്നതിൽനിന്ന് മോട്ടോർവാഹനങ്ങളുടെ ഒരു സമൂഹം എന്ന നിലയിലേക്ക് ചൈന പുരോഗമിക്കുകയാണ്,” ചൈന ഡെയ്ലി എന്ന പത്രം പറയുന്നു. 1,000 പേർക്ക് 120 വാഹനങ്ങൾ എന്ന ആഗോളനിരക്കിനോടു താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ ചൈനയിൽ 1,000 പേർക്ക് 20 വാഹനങ്ങൾ എന്ന നിരക്കാണുള്ളത്. അത് ക്രമേണ 150-ൽ എത്തിച്ചേരുമെന്നാണു കണക്കുകൂട്ടൽ. സ്വന്തമായി വാഹനങ്ങൾ വാങ്ങുന്നതിലെ വർധന നിരവധി ആളുകളുടെ ജീവിതനിലവാരവും ഉയർത്തും എന്നാണ് സ്റ്റേറ്റ് കൗൺസിലിന്റെ വികസന ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ചെൻ ചിങ്ങ്റ്റൈ അഭിപ്രായപ്പെടുന്നത്. എന്നാൽ, വെല്ലുവിളികളും അദ്ദേഹം മുന്നിൽ കാണുന്നു: “മോട്ടോർ വാഹനങ്ങളുടെ പുക ഫലപ്രദമായി നിയന്ത്രിക്കാൻ നമുക്കു കഴിയുന്നില്ലെങ്കിൽ നഗരങ്ങളിലെ മലിനീകരണത്തിനു ഹേതു പ്രധാനമായും മോട്ടോർവാഹനങ്ങളായിരിക്കും, അല്ലാതെ കൽക്കരിയായിരിക്കില്ല.” ചൈനയിലെ ചില നഗരങ്ങളിൽ ഇപ്പോൾത്തന്നെ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവ വൻതോതിൽ പുറത്തുവിടുന്നതു വാഹനങ്ങളാണ്. 2008-ൽ ബെയ്ജിങ്ങിൽവെച്ച് നടത്താനിരിക്കുന്ന ഒളിമ്പിക്സിനു മുമ്പ് മലിനീകരണം കുറയ്ക്കാനുള്ള ഉദ്യമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. (g05 5/22)
അത്യപൂർവമായ ഒരു കണ്ടെത്തൽ
ചാവുകടലിനു സമീപത്തെ ഗുഹകളിൽ ഗവേഷണം നടത്തിയ പുരാവസ്തുശാസ്ത്രജ്ഞർ, ആഭരണങ്ങളും മറ്റു വസ്തുക്കളും കണ്ടെടുക്കുകയുണ്ടായി. ഇത് യഹൂദന്മാർ ബാബിലോണിൽനിന്നു സ്വദേശത്തേക്കു മടങ്ങിവന്ന, 2,500 വർഷം മുമ്പുള്ള കാലഘട്ടത്തിലേതാണെന്നു പറയപ്പെടുന്നു. യെരൂശലേമിലെ എബ്രായ സർവകലാശാലയിലെയും റാമാത്ത് ഗാനിലെ ബാർ ഇലാൻ സർവകലാശാലയിലെയും പുരാവസ്തുശാസ്ത്രജ്ഞരാണ് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ ഈ സാധനങ്ങൾ കണ്ടെടുത്തത്. കണ്ടെത്തിയവയിൽ വെള്ളോടിന്റെ ഒരു ചെറിയ കണ്ണാടി, ഒരു വെള്ളിപ്പതക്കം, സ്വർണവും അത്ര വിലയില്ലാത്ത കല്ലുകളും കൊണ്ടുള്ള ഒരു നെക്ക്ലേസ്, വൈഢൂര്യംകൊണ്ടുള്ള ഒരു ബാബിലോണിയൻ മെഡൽ, ബാബിലോണിലെ ഒരു പുരോഹിതൻ ചന്ദ്രനെ നമസ്കരിക്കുന്നതു ചിത്രീകരിക്കുന്ന ഒരു ചാപ്പ എന്നിവയുണ്ടെന്ന് അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു. “ഇങ്ങനെയൊരു കണ്ടെത്തൽ അത്യപൂർവമാണ്. കണ്ടെത്തിയ വസ്തുക്കളുടെ മൂല്യത്തിന്റെയും അതു പ്രതിനിധാനം ചെയ്യുന്ന കാലഘട്ടത്തിന്റെയും കാര്യമെടുത്താൽ, ഇത് തികച്ചും അനുപമമാണെന്നു പറയാം,” ഇസ്രായേലിന്റെ പ്രകൃതിയുടെയും നാഷണൽ പാർക്കിന്റെയും സംരക്ഷണ അധികാരമുള്ള സംഘടനയിലെ മുഖ്യ പുരാവസ്തുശാസ്ത്രജ്ഞൻ സ്വികാ സുക്ക് പറഞ്ഞു. (g05 5/22)
കുട്ടികൾക്കു മസ്തിഷ്കാഘാതമുണ്ടാകാം
“കാനഡയിൽ കുറഞ്ഞത് ദിവസം ഒരു കുട്ടിക്കെങ്കിലും മസ്തിഷ്കാഘാതം സംഭവിക്കുന്നു” എന്ന് വർത്തമാനപ്പത്രമായ വാൻകൂവർ സൺ റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ പീഡിയാട്രിക് ഇസ്കെമിക് സ്ര്ടോക്ക് റെജിസ്ട്രിയുടെ ഡയറക്ടറും നാഡീരോഗവിദഗ്ധനുമായ ഗേബ്രിയേൽ ഡെവെബർ പറയുന്നത്, മസ്തിഷ്കാഘാതം ഉണ്ടാകുന്ന കുട്ടികൾക്കു സത്വര ചികിത്സ ലഭ്യമാക്കണം എന്നാണ്. അല്ലാത്തപക്ഷം അവർക്ക് “കൂടുതൽ ഗുരുതരമായ ആഘാതമോ നാഡീസംബന്ധമായ ക്ഷതങ്ങളോ” ഉണ്ടാകാനിടയുണ്ട്. പത്രം പറയുന്നതനുസരിച്ച്, “മസ്തിഷ്കാഘാതം തുടങ്ങി മൂന്നു മണിക്കൂറിനുള്ളിൽത്തന്നെ രക്തം കട്ടപിടിക്കുന്നതു തടയുന്നതിനുള്ള മരുന്നു നൽകിയിരിക്കണം.” പക്ഷേ, കുട്ടിക്കാലത്തുണ്ടാകുന്ന മസ്തിഷ്കാഘാതങ്ങൾ “പലപ്പോഴും പരിശോധനയ്ക്കുശേഷം അപസ്മാരമോ, കൊടിഞ്ഞിയോ ആണെന്നു തെറ്റായി നിഗമനം ചെയ്യപ്പെടുന്നു.” മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും പത്രം പറയുന്നുണ്ട്. “പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്തിനു മരവിപ്പോ തളർച്ചയോ അനുഭവപ്പെടുക, മനോവിഭ്രാന്തി, സംസാരം കുഴഞ്ഞുപോകുക, കാഴ്ച മങ്ങൽ, തലചുറ്റൽ, പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന” എന്നിവ അതിൽ ഉൾപ്പെടുന്നു. ഹൃദ്രോഗം, കാൻസർ എന്നിവയ്ക്കുള്ള ചികിത്സകൾ യുവജനങ്ങളിൽ മസ്തിഷ്കാഘാതത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാം, അതുപോലെ “കുട്ടികളിലെ പൊണ്ണത്തടി, കൊഴുപ്പുകൂടിയ ആഹാരക്രമം” എന്നിവയും അപകടകരമായിരിക്കാമെന്നു ചില വിദഗ്ധർ സംശയിക്കുന്നു. (g05 5/22)
ഡിജിറ്റൽ സ്ക്രീൻ ഇതാ സ്കൂളിലേക്ക്
മെക്സിക്കോയിലെ 21,000-ത്തിലധികം പ്രൈമറി-സ്കൂൾ ക്ലാസ്സ്മുറികളിൽനിന്ന് പരമ്പരാഗതമായ ബോർഡും ചോക്കും ഡസ്റ്ററും ഒക്കെ അപ്രത്യക്ഷമായിരിക്കുകയാണ്, പകരം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച ഒരു ഇലക്ട്രോണിക് ബോർഡാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. മെക്സിക്കോ നഗരത്തിലെ എൽ യൂണിവേഴ്സൽ പത്രം റിപ്പോർട്ടു ചെയ്തതാണ് ഈ വാർത്ത. ഏകദേശം രണ്ടു മീറ്റർ വീതിയും ഒരു മീറ്റർ ഉയരവുമുള്ള ഈ ബോർഡ് അഞ്ചും ആറും ഗ്രേഡുകളിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചരിത്രം, ശാസ്ത്രം, ഗണിതം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കാൻ ഇലക്ട്രോണിക് ഫോർമാറ്റിലുള്ള ഏഴു പുസ്തകങ്ങൾ ലഭ്യമാണ്. ബോർഡിൽ വീഡിയോ കാണിക്കാനും പറ്റും. ഒരു അധ്യാപികയുടെ ക്ലാസ്സിലെ കുട്ടികൾക്ക് അങ്ങനെ, “റ്റിക്കാൽ, പാലെങ്കേ എന്നിവിടങ്ങളിലെ പിരമിഡുകൾ സന്ദർശിക്കാനും മായ ജനതയുടെ പാരമ്പര്യങ്ങൾ കാണാനും [അവരുടെ] സംഗീതം ശ്രവിക്കാനും കഴിഞ്ഞു.” ഇതുകൊണ്ടുള്ള പ്രയോജനം? “കുട്ടികൾ കൂടുതൽ നന്നായി ശ്രദ്ധിക്കുന്നു, പഠിക്കുന്നു, പങ്കെടുക്കുന്നു,” അധ്യാപിക പറയുന്നു. (g05 6/8)
വർഷം പത്തുലക്ഷം ആത്മഹത്യകൾ
ലോകമൊട്ടാകെ സംഭവിക്കുന്ന ദാരുണ മരണങ്ങളിൽ പകുതിയോളം ആത്മഹത്യകളാണ്. പത്തുലക്ഷത്തോളം പേർ ഓരോ വർഷവും ജീവനൊടുക്കുന്നു. 2001-ൽ ഈ സംഖ്യ, കൊലപാതകം, യുദ്ധം എന്നിവമൂലമുള്ള മൊത്തം മരണസംഖ്യയെ കടത്തിവെട്ടി. ഒരു ആത്മഹത്യ നടക്കുമ്പോൾ 10-നും 20-നും ഇടയ്ക്ക് ആത്മഹത്യാശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ലോകാരോഗ്യ സംഘടനയാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചത്. “ഓരോ മരണംമൂലവും ബഹുദശം കുടുംബാംഗങ്ങളും സുഹൃത്തുക്കളും വൈകാരികമായും സാമൂഹികമായും സാമ്പത്തികമായും തകർന്നുപോകുന്നു”വെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയിൽനിന്ന് ആളുകളെ തടയുന്ന ഘടകങ്ങളിൽ “നല്ല ആത്മാഭിമാനം,” സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽനിന്നും കിട്ടുന്ന വൈകാരിക പിന്തുണ, സുദൃഢമായ ബന്ധങ്ങൾ, മതപരമോ ആത്മീയമോ ആയ പ്രതിബദ്ധത എന്നിവ ഉൾപ്പെടുന്നു. (g05 6/8)
പൊടുന്നനെ ഉയരുന്ന പടുകൂറ്റൻ തിരകൾ
ഓരോ ആഴ്ചയും ഭൂഗോളത്തിലെവിടെയെങ്കിലുമായി ശരാശരി രണ്ടു വലിയ കപ്പലുകൾ മുങ്ങിപ്പോകുന്നുണ്ടെന്നു പറയപ്പെടുന്നു. 200 മീറ്ററിലേറെ നീളമുള്ള സൂപ്പർടാങ്കറുകളെയും കൂറ്റൻ ചരക്കുകപ്പലുകളെയുംപോലും കടൽ മുക്കിത്താഴ്ത്തിയിട്ടുണ്ട്. രൗദ്രഭാവത്തോടെ പൊടുന്നനെ ഉയരുന്ന തിരകളാണ് ഈ ദുരന്തങ്ങളിൽ മിക്കവയ്ക്കും കാരണം. കൂറ്റൻ കപ്പലുകളെ മുക്കാൻപോന്ന മാനംമുട്ടെ ഉയരുന്ന കടൽത്തിരകളെക്കുറിച്ചുള്ള റിപ്പോർട്ടുകളൊക്കെ കടൽയാത്രക്കാരുടെ നിറംപിടിപ്പിച്ച കഥകളാണെന്നാണു കരുതിപ്പോന്നിരുന്നത്. എന്നിരുന്നാലും, യൂറോപ്യൻ യൂണിയന്റെ ഒരു ഗവേഷണ പദ്ധതി, ഇത്തരം കഥകൾ സത്യമാണെന്നു കണ്ടെത്തി. ഈ പടുകൂറ്റൻ തിരകളെ കണ്ടുപിടിക്കാൻവേണ്ടി ഉപഗ്രഹ റഡാർവഴി എടുത്ത സമുദ്രത്തിന്റെ ചിത്രങ്ങൾ സ്കാൻ ചെയ്തു നോക്കി. “ഇവ മറ്റെല്ലാവരും വിശ്വസിക്കുന്നതിനെക്കാൾ കൂടുതൽ സാധാരണമാണെന്നു ഞങ്ങൾ തെളിയിച്ചിരിക്കുന്നു” എന്ന, പദ്ധതിയുടെ മേധാവി വോൾഫ്ഗാങ് റോസെന്റലിന്റെ അഭിപ്രായം സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് പത്രം റിപ്പോർട്ടു ചെയ്യുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ സംഘം ഇത്തരത്തിൽ പത്തെണ്ണം തിരിച്ചറിഞ്ഞു. ഈ തിരമാലകൾ ഏതാണ്ട് ലംബരേഖയിലുള്ളതാണ്, ഇതിന് 40 മീറ്റർവരെ ഉയരത്തിൽ പൊങ്ങാൻ കഴിയും, ഒരു സമുദ്രയാനത്തെ തകർക്കാനോ മുക്കിക്കളയാനോ ഇതിനുപറ്റും. ഏതാനും കപ്പലുകൾക്കേ ഇതിനെ പ്രതിരോധിക്കാനുള്ള കരുത്തുള്ളൂ. “ഇത്തരം തിരകൾ ഉയരാനുള്ള സാധ്യത മുൻകൂട്ടിപ്പറയാൻ പറ്റുമോ എന്നാണ് ഇനി ഞങ്ങൾക്കു പഠിക്കാനുള്ളത്” റോസെൻറ്റൽ പറയുന്നു.