വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജന്തർ മന്തർ ദൂരദർശിനികളില്ലാത്ത വാനനിരീക്ഷണശാല

ജന്തർ മന്തർ ദൂരദർശിനികളില്ലാത്ത വാനനിരീക്ഷണശാല

ജന്തർ മന്തർ ദൂരദർശിനികളില്ലാത്ത വാനനിരീക്ഷണശാല

ഇന്ത്യയിലെ ഉണരുക! ലേഖകൻ

ഇന്ത്യയിലെ ന്യൂഡൽഹിയിലുള്ള ജന്തർ മന്തർ സന്ദർശിക്കാനെത്തുന്നവർ അവിടത്തെ നിർമിതികളെ നോക്കി അതിശയിച്ചേക്കാം, ‘ഇതു ശരിക്കും ഒരു വാനനിരീക്ഷണശാലയാണോ?’ ഒരു വലിയ ഉദ്യാനത്തിൽ കല്ലുകൊണ്ടുള്ള വിചിത്രമായ ഏതാനും നിർമിതികൾ. ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ച ജ്യോതിശ്ശാസ്‌ത്ര ഉപകരണങ്ങളുള്ള അത്യാധുനിക വാനനിരീക്ഷണശാലകൾ കണ്ടിട്ടുള്ളവർക്ക്‌ ഇതും ഒരു വാനനിരീക്ഷണശാലയാണെന്നു ചിന്തിക്കുക ബുദ്ധിമുട്ടാണ്‌. പക്ഷേ ആ ഉദ്ദേശ്യത്തിലാണ്‌ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഇതു പണികഴിപ്പിച്ചത്‌. ദൂരദർശിനികളും അക്കാലത്ത്‌ യൂറോപ്പിൽ വികസിപ്പിച്ചെടുത്തുകൊണ്ടിരുന്ന മറ്റ്‌ ഉപകരണങ്ങളും ഇല്ലാതിരുന്നിട്ടുകൂടി ഈ വാനനിരീക്ഷണശാല നഭോഗോളങ്ങളെക്കുറിച്ച്‌ വിശദവും സാമാന്യം കൃത്യതയുള്ളതും ആയ വിവരങ്ങൾ നൽകി എന്നതു ശ്രദ്ധേയമാണ്‌.

രജപുത്ര മഹാരാജാവായ സവായ്‌ ജയ്‌സിങ്‌ രണ്ടാമൻ പണികഴിപ്പിച്ച അഞ്ച്‌ വാനനിരീക്ഷണശാലകളിൽ മൂന്നെണ്ണത്തിനും ജന്തർ മന്തർ എന്നുതന്നെയാണു പേര്‌. “ജന്തർ” എന്ന വാക്ക്‌ “ഉപകരണം” എന്നർഥം വരുന്ന “യന്ത്ര” എന്ന സംസ്‌കൃതപദത്തിൽനിന്നു വന്നതാണ്‌. അതുപോലെ “മന്തർ” എന്നവാക്ക്‌ “സൂത്രവാക്യം” എന്നർഥംവരുന്ന “മന്ത്ര” എന്ന സംസ്‌കൃതപദത്തിൽനിന്നും. പ്രാസമൊപ്പിച്ച്‌ വാക്കുകൾ പറയുന്ന ഒരു സംഭാഷണ രീതിയിൽനിന്നുമാണ്‌ ജന്തർ മന്തർ എന്ന പേര്‌ ഉരുത്തിരിഞ്ഞത്‌.

ന്യൂഡൽഹിയിലുള്ള ജന്തർ മന്തറിലെ ഒരു ഉപകരണത്തിൽ ഒരു ഫലകമുണ്ട്‌. ഈ നിരീക്ഷണശാല 1710-ൽ നിർമിച്ചതാണെന്ന്‌ 1910-ൽ സ്ഥാപിച്ച ആ ഫലകത്തിൽ പറയുന്നു. എന്നിരുന്നാലും, 1724-ൽ ആണ്‌ ഇതു പൂർത്തിയായതെന്നു പിന്നീടു നടന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. നാം കാണാൻ പോകുന്നതുപോലെ ജയ്‌സിങ്ങിന്റെ ജീവചരിത്രം ഈ നിഗമനത്തിന്‌ അടിവരയിടുന്നു. ആദ്യംതന്നെ, നമുക്ക്‌ ഈ നിരീക്ഷണശാലയിലെ ഉപകരണങ്ങളെക്കുറിച്ചു ഹ്രസ്വമായി പരിചിന്തിക്കാം. ഇത്തരം നിരീക്ഷണശാലകളിൽ ലോകത്തിൽ ഏറ്റവും പഴക്കം ഇതിനാണെന്നു കരുതപ്പെടുന്നു.

കല്ലുകൊണ്ടുള്ള നിർമിതികൾതന്നെ ഉപകരണങ്ങൾ

കല്ലുകൊണ്ടു നിർമിച്ച നാല്‌ ഉപകരണങ്ങൾ ഇവിടെയുണ്ട്‌. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഉപകരണമാണ്‌, സുപ്രധാന ഉപകരണം എന്നർഥംവരുന്ന സമ്രാട്ട്‌ യന്ത്ര. ഇത്‌ “അടിസ്ഥാനപരമായി തുല്യദൈർഘ്യമുള്ള മണിക്കൂറുകൾ അങ്കനം ചെയ്യുന്ന സൂര്യഘടികാരമാണ്‌.” ജയ്‌സിങ്ങിന്റെ ഏറ്റവും സുപ്രധാന നിർമിതിയാണിത്‌. കല്ലുകൊണ്ടു നിർമിച്ച ഒരു കൂറ്റൻ ത്രികോണം ഉൾപ്പെട്ടതാണ്‌ ഈ ഉപകരണം. ഉയരം 21.3 മീറ്റർ, പാദം 34.6 മീറ്റർ, കനം 3.2 മീറ്റർ എന്നിവയാണ്‌ ത്രികോണത്തിന്റെ അളവുകൾ. ഈ ത്രികോണത്തിന്റെ, ഉത്തരധ്രുവത്തിനു നേർക്കു തിരിഞ്ഞിരിക്കുന്ന, 39 മീറ്റർ നീളമുള്ള കർണം ഭൂമിയുടെ അച്ചുതണ്ടിനു സമാന്തരമാണ്‌. ഈ ത്രികോണത്തിന്റെ ഇരുവശത്തും മണിക്കൂർ, മിനിട്ടുകൾ, സെക്കൻഡുകൾ എന്നിവ സൂചിപ്പിക്കുന്നതിനുള്ള അങ്കനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ വക്രതലമുണ്ട്‌. ലളിതമായ സൂര്യഘടികാരങ്ങൾ നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. എങ്കിലും, ജയ്‌സിങ്‌ സമയം കണക്കാക്കുന്നതിനുള്ള ഈ അടിസ്ഥാന ഉപകരണത്തെ ഖവൃത്തത്തിൽനിന്നുള്ള (ഭൂമധ്യരേഖയ്‌ക്കു സമാന്തരമായി ആകാശത്തിലുള്ള സാങ്കൽപ്പിക വൃത്തം) നഭോഗോളങ്ങളുടെ കോണകലം കണ്ടുപിടിക്കുന്നതിനും അതുപോലെയുള്ള മറ്റ്‌ അളവുകൾ തിട്ടപ്പെടുത്തുന്നതിനും വേണ്ടിയുള്ള അതീവ കൃത്യതയുള്ള ഒരു ഉപകരണമാക്കി മാറ്റി.

ഈ നിരീക്ഷണശാലയിലെ മറ്റു മൂന്നു നിർമിതികളാണ്‌ രാമ യന്ത്ര, ജയപ്രകാശ്‌ യന്ത്ര, മിശ്ര യന്ത്ര എന്നിവ. സൂര്യന്റെയും നക്ഷത്രങ്ങളുടെയും ഖവൃത്തത്തിൽനിന്നുള്ള കോണകലം, ഉയരം, ശരിക്കും വടക്കുനിന്ന്‌ എത്ര കിഴക്കുമാറിയാണ്‌ അതിന്റെ സ്ഥാനം എന്നിവ കണക്കാക്കാൻ അതിസങ്കീർണമായി രൂപകൽപ്പന ചെയ്‌തതാണിവ. ലോകമെമ്പാടുമുള്ള വിവിധനഗരങ്ങളിൽ എപ്പോഴാണ്‌ ഉച്ചസമയം എന്നുപോലും സൂചിപ്പിക്കാൻ മിശ്ര യന്ത്രയ്‌ക്കു കഴിഞ്ഞിരുന്നു.

മിശ്ര യന്ത്ര ഒഴികെ മറ്റ്‌ ഉപകരണങ്ങളെല്ലാം ജയ്‌സിങ്ങിന്റെ കണ്ടുപിടിത്തങ്ങളാണ്‌. അവ അന്ന്‌ ഇന്ത്യയിൽ നിലവിലിരുന്ന മറ്റെല്ലാ ഉപകരണങ്ങളെക്കാളും വളരെയേറെ സങ്കീർണവും ഉപയോഗപ്രദവും ആയിരുന്നു. അങ്ങനെ കൃത്യതയുള്ള പഞ്ചാംഗങ്ങളും ജ്യോതിശ്ശാസ്‌ത്ര പട്ടികകളും ഉണ്ടാക്കാൻ ഇവ സഹായിച്ചു. ഈ ഉപകരണങ്ങളുടെ രൂപകൽപ്പന മനോഹരവുമാണ്‌. ദൂരദർശിനിയും മറ്റ്‌ ഉപകരണങ്ങളും കണ്ടുപിടിക്കുന്നതുവരെ ഇവ വിലയേറിയ വിവരങ്ങൾ പ്രദാനം ചെയ്‌തു. എന്നാൽ, ബുദ്ധിമാനും പണ്ഡിതനുമായ ഈ വ്യക്തി യൂറോപ്പിൽ അന്നു ലഭ്യമായിരുന്ന ഒപ്‌റ്റിക്കൽ ദൂരദർശിനി പോലുള്ള ചില ഉപകരണങ്ങൾ തന്റെ ജ്യോതിശ്ശാസ്‌ത്ര ഗവേഷണങ്ങൾക്കായി ഉപയോഗിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? മഹാരാജാവിന്റെ പശ്ചാത്തലത്തെയും അന്നത്തെ കാലത്തെയും കുറിച്ചു മനസ്സിലാക്കുമ്പോൾ ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടും.

‘ഗണിതശാസ്‌ത്രം പഠിക്കാൻ അർപ്പിതൻ’

ഇന്ത്യയിലെ രാജസ്ഥാനിൽ 1688-ലാണു ജയ്‌സിങ്‌ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ കാച്ചാവഹാ എന്ന രജപുത്ര രാജവംശത്തിന്റെ തലസ്ഥാനമായ ആംബറിലെ മഹാരാജാവ്‌ ആയിരുന്നു. അദ്ദേഹം ഡൽഹിയിലെ മുഗൾ ഭരണത്തിന്റെ അധീനതയിലായിരുന്നു. രാജകുമാരന്‌ ഹിന്ദി, സംസ്‌കൃതം, പേർഷ്യൻ, അറബി എന്നീ ഭാഷകളിൽ വിദ്യാഭ്യാസം ലഭിച്ചു. അതുപോലെ അദ്ദേഹം ഗണിതം, ജ്യോതിശ്ശാസ്‌ത്രം, ആയോധനകല എന്നിവയും അഭ്യസിച്ചു. പക്ഷേ ഒരു വിഷയം രാജകുമാരന്‌ അങ്ങേയറ്റം പ്രിയങ്കരമായിരുന്നു. അദ്ദേഹത്തിന്റെ കാലത്തുള്ള ഒരു ലിഖിതം ഇങ്ങനെ പറയുന്നു: “സവായ്‌ ജയ്‌സിങ്ങിന്റെ മനസ്സ്‌ ഉത്തരങ്ങൾക്കായി തെരഞ്ഞുതുടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ ചിന്താപ്രാപ്‌തി ഉയർന്ന തലങ്ങൾ കീഴടക്കിയപ്പോഴും ഗണിതശാസ്‌ത്രം (ജ്യോതിശ്ശാസ്‌ത്രം) പഠിക്കാൻ അദ്ദേഹം മുഴുവനായി അർപ്പിതനായിരുന്നു.”

പിതാവിന്റെ മരണത്തെത്തുടർന്ന്‌ 1700-ൽ 11 വയസ്സുകാരനായ ജയ്‌സിങ്‌ ആംബറിലെ രാജാവായി. താമസിയാതെ മുഗൾചക്രവർത്തി യുവരാജാവിനെ ദക്ഷിണേന്ത്യയിലുള്ള തന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. അവിടെവെച്ച്‌ ഗണിതത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും നിപുണനായ ജഗന്നാഥ്‌ എന്ന ഒരാളെ ജയ്‌സിങ്‌ കണ്ടുമുട്ടി. ഈ മനുഷ്യൻ പിന്നീട്‌ രാജാവിന്റെ പ്രധാന സഹായിയായി. 1719-ൽ മുഹമ്മദ്‌ ഷായുടെ ഭരണം തുടങ്ങുന്നതുവരെ യുവമഹാരാജാവിന്റെ രാഷ്‌ട്രീയ സ്ഥിതിഗതികൾ അത്ര സുസ്ഥിരമല്ലായിരുന്നു. പുതിയ മുഗൾരാജാവ്‌ അന്ന്‌ അദ്ദേഹത്തെ തലസ്ഥാനമായ ഡൽഹിയിലേക്കു ക്ഷണിച്ചു. തെളിവനുസരിച്ച്‌, 1720 നവംബറിൽ നടന്ന ഈ കൂടിക്കാഴ്‌ചയിൽവെച്ച്‌ ഒരു വാനനിരീക്ഷണശാല പണിയുന്നതിനെക്കുറിച്ചുള്ള നിർദേശം ജയ്‌സിങ്‌ മുന്നോട്ടുവെച്ചു. 1724-ൽ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമായെന്നു കരുതാം.

ഒരു നിരീക്ഷണശാല നിർമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? ഇന്ത്യയിൽ അന്നു നിലവിലിരുന്ന പഞ്ചാംഗങ്ങളും ജ്യോതിശ്ശാസ്‌ത്ര പട്ടികകളും കൃത്യതയുടെ കാര്യത്തിൽ വളരെ പിന്നാക്കമായിരുന്നു. ജ്യോതിശ്ശാസ്‌ത്രമേഖല പുരോഗതിയൊന്നുംതന്നെ കൈവരിക്കുന്നില്ലായിരുന്നു. ഇതു മനസ്സിലാക്കിയ അദ്ദേഹം മനുഷ്യനേത്രങ്ങൾക്കു ദൃശ്യമായ ആകാശഗോളങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ ചാർട്ടുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു. മാത്രമല്ല, ജ്യോതിശ്ശാസ്‌ത്ര പഠനത്തിൽ അതീവതാത്‌പര്യമുള്ള ഏതൊരാൾക്കും ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണങ്ങൾക്കായുള്ള ഉപകരണങ്ങൾ ലഭ്യമാക്കാനും അദ്ദേഹത്തിന്‌ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ, ഫ്രാൻസ്‌, ഇംഗ്ലണ്ട്‌, പോർച്ചുഗൽ, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള പുസ്‌തകങ്ങളുടെ ഒരു വലിയ ശേഖരംതന്നെ അദ്ദേഹം സ്വന്തമാക്കി. ജ്യോതിശ്ശാസ്‌ത്രത്തിൽ ഹിന്ദു, മുസ്ലീം, യൂറോപ്യൻ ചിന്താധാരകളുമായി വന്ന പണ്ഡിതന്മാരെ തന്റെ രാജസദസ്സിൽ അദ്ദേഹം സ്വാഗതം ചെയ്‌തു. യൂറോപ്പിൽനിന്ന്‌ ജ്യോതിശ്ശാസ്‌ത്രത്തെ സംബന്ധിച്ച വസ്‌തുനിഷ്‌ഠമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി അദ്ദേഹം പൗരസ്‌ത്യ ലോകത്തുനിന്ന്‌ ആദ്യമായി ഒരു സംഘത്തെ അവിടേക്ക്‌ അയയ്‌ക്കുകപോലും ചെയ്‌തു. മടങ്ങിവരുമ്പോൾ പുസ്‌തകങ്ങളും ഉപകരണങ്ങളും കൊണ്ടുവരണമെന്ന്‌ അവരോടു നിർദേശിച്ചു.

കിഴക്കിനും പടിഞ്ഞാറിനും സംഗമിക്കാനായില്ല

ദൂരദർശിനിയും മൈക്രോമീറ്ററും വെർണിയറും ഒക്കെ യൂറോപ്പിൽ ഉപയോഗത്തിലിരിക്കെ ജയ്‌സിങ്‌ എന്തുകൊണ്ടാണ്‌ കല്ലുകൊണ്ടുള്ള ഈ നിർമിതികൾക്കു രൂപംനൽകിയത്‌? കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും സൗരകേന്ദ്രീയ കണ്ടുപിടിത്തങ്ങളുമായി അദ്ദേഹം പരിചിതനല്ലാത്തതുപോലെ കാണപ്പെട്ടത്‌ എന്തുകൊണ്ട്‌?

കിഴക്കും പടിഞ്ഞാറും തമ്മിൽ വേണ്ടത്ര ആശയവിനിമയം ഇല്ലാതിരുന്നതാണ്‌ ഇതിന്റെ ഭാഗികമായ കാരണം. എന്നാൽ ഇതു കൂടാതെ, അന്നത്തെ മതാന്തരീക്ഷവും ഇതിൽ പങ്കുവഹിച്ചു. ബ്രാഹ്മണ പണ്ഡിതന്മാർ യൂറോപ്പിലേക്കു സഞ്ചരിക്കാൻ വിസമ്മതിച്ചിരുന്നു. സമുദ്രം കുറുകെ കടക്കുന്നെങ്കിൽ അവർ ജാതിഭ്രഷ്ടരാക്കപ്പെടുമായിരുന്നു. വിവരങ്ങൾ സമാഹരിക്കാൻ ജയ്‌സിങ്ങിനെ സഹായിച്ച യൂറോപ്യന്മാർ മുഖ്യമായും ജസ്യൂട്ട്‌ പണ്ഡിതന്മാരായിരുന്നു. ജയ്‌സിങ്ങിന്റെ ഒരു ജീവചരിത്രം എഴുതിയ വി. എൻ. ശർമ പറയുന്നതനുസരിച്ച്‌, ഭൂമി സൂര്യനെ ചുറ്റുകയാണെന്നുള്ള ഗലീലിയോയുടെയും മറ്റു ശാസ്‌ത്രജ്ഞന്മാരുടെയും വീക്ഷണം സ്വീകരിച്ചാൽ ജസ്യൂട്ടുകളും കത്തോലിക്കരിലെ അൽമായരും മതവിചാരണ ചെയ്യപ്പെടുമായിരുന്നു. സഭ ഈ ശാസ്‌ത്രവീക്ഷണത്തെ മതനിന്ദയായും നിരീശ്വരവാദമായും മുദ്രകുത്തി. അതുകൊണ്ട്‌ ജയ്‌സിങ്‌ യൂറോപ്പിലേക്കയച്ച പ്രതിനിധികൾ കോപ്പർനിക്കസിന്റെയും ഗലീലിയോയുടെയും കൃതികളോ സൗരകേന്ദ്രീയ സിദ്ധാന്തങ്ങളെ പിന്താങ്ങാൻ ഉപയോഗിച്ചുവന്നിരുന്ന പുതിയ ഉപകരണങ്ങളോ വാങ്ങിക്കൊണ്ടുവരാതിരുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇപ്പോഴും തുടരുന്ന അന്വേഷണം

മത അസഹിഷ്‌ണുതയും മതഭ്രാന്തും വികൃതമാക്കിയ ഒരു കാലഘട്ടത്തിലാണ്‌ ജയ്‌സിങ്‌ ജീവിച്ചത്‌. നഭോഗോളങ്ങളെക്കുറിച്ചുള്ള അറിവു വർധിപ്പിക്കുന്നതിൽ അദ്ദേഹത്തിനു മികച്ച പാടവവും വൈദഗ്‌ധ്യവും ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ ഈ മേഖലയിൽ ദശകങ്ങളോളം പുരോഗതിയൊന്നുംതന്നെ ഉണ്ടായില്ല. എങ്കിലും, അറിവിനായി ദാഹിച്ച ഒരു മനുഷ്യന്റെ പ്രയത്‌നങ്ങൾക്കുള്ള സാക്ഷ്യമാണ്‌ ജന്തർ മന്തർ വാനനിരീക്ഷണശാല.

ജയ്‌സിങ്‌ ആകാശഗോളങ്ങളുടെ ചലനത്തിൽ താത്‌പര്യം വളർത്തിയെടുത്തതിനു മുമ്പുള്ള നൂറ്റാണ്ടുകളിലും ചിന്തിക്കുന്ന മനുഷ്യർ ആകാശത്തേക്കുനോക്കി പ്രപഞ്ചവിസ്‌മയങ്ങൾ അറിയാൻ ശ്രമിച്ചിരുന്നു. ദൈവത്തിന്റെ കരവേലയെക്കുറിച്ചുള്ള അറിവു വർധിപ്പിക്കാനുള്ള ശ്രമത്തിൽ മനുഷ്യവർഗം ഇനിയും ആകാശത്തേക്കു ‘കണ്ണ്‌ ഉയർത്തി നോക്കിക്കൊണ്ടിരിക്കും’ എന്നതിൽ സംശയമില്ല.—യെശയ്യാവു 40:26; സങ്കീർത്തനം 19:1.

[16-ാം പേജിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സമ്രാട്ട്‌ യന്ത്ര കൃത്യതയുള്ള ഒരു സൂര്യഘടികാരമായിരുന്നു. കൂറ്റൻ ത്രികോണത്തിന്റെ നിഴൽ, അങ്കനം ചെയ്‌തിരിക്കുന്ന വക്രതലങ്ങളിൽ (എടുത്തുകാണിച്ചിരിക്കുന്ന വെള്ളവൃത്തം കാണുക) പതിച്ചിരുന്നു

[16-ാം പേജിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ജയപ്രകാശ്‌ യന്ത്ര ഉള്ളിലേക്കു വളഞ്ഞിരിക്കുന്ന പ്രതലത്തിൽ അങ്കനം ചെയ്‌തിരിക്കുന്ന അകംപൊള്ളയായ അർധഗോളങ്ങളാണ്‌. വിളുമ്പിലെ പോയിന്റുകൾക്കിടയ്‌ക്ക്‌ ക്രോസ്സ്‌ വയറുകൾ വലിച്ചുകെട്ടിയിരുന്നു

രാമ യന്ത്രയുടെ അകവശത്തുനിന്ന്‌ വിവിധ അങ്കനങ്ങളുടെ സഹായത്താലോ ജാലകവിളുമ്പിലൂടെയോ നോക്കിയാൽ നിരീക്ഷകനു നക്ഷത്രത്തിന്റെ സ്ഥാനം മനസ്സിലാകുമായിരുന്നു

[16-ാം പേജിലെ രേഖാചിത്രം/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മിശ്ര യന്ത്ര വിവിധ നഗരങ്ങളിലെ ഉച്ചസമയം രേഖപ്പെടുത്തി

[17-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സമ്രാട്ട്‌ യന്ത്ര, രണ്ട്‌ ആളുകൾ രണ്ട്‌ ഇടങ്ങളിലായി നിന്നുകൊണ്ട്‌ നക്ഷത്രത്തെ കണ്ടുപിടിക്കുകയും അതിന്റെ സ്ഥാനം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു

ലൈൻ ഓഫ്‌ സൈറ്റ്‌ നിരീക്ഷണം, അതിപ്രാചീനമായ ഈ ജ്യോതിശ്ശാസ്‌ത്ര രീതിയെ ജയ്‌സിങ്‌ വളരെ കൃത്യതയുള്ളതാക്കി

ഒരു നക്ഷത്രത്തിന്റെ സ്ഥാനം കണ്ടുപിടിക്കുന്നതിന്‌ അത്‌ ആകാശത്തിൽ എത്ര ഉയരത്തിലാണെന്നും അത്‌ ശരിക്കും വടക്കുനിന്ന്‌ എത്ര കിഴക്കുമാറി സ്ഥിതിചെയ്യുന്നെന്നും അറിഞ്ഞിരിക്കണം

[കടപ്പാട്‌]

താഴെ: Reproduced from the book SAWAI JAI SINGH AND HIS ASTRONOMY, published by Motilal Banarsidass Publishers (P) Ltd., Jawahar Nagar Delhi, India

[17-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ന്യൂഡൽഹി

ഇന്ത്യ

മഥുര

ജയ്‌പൂർ

വാരാണസി

ഉജ്ജയിൻ

ഡൽഹിയിലേത്‌ ഉൾപ്പെടെ ജയ്‌സിങ്‌ ഇന്ത്യയിൽ അഞ്ച്‌ വാനനിരീക്ഷണ ശാലകൾ പണിതു

[17-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ചിത്രം: Courtesy Roop Kishore Goyal