വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രകൃതി വിപത്തുകൾ വർധിച്ചുവരുകയാണോ?

പ്രകൃതി വിപത്തുകൾ വർധിച്ചുവരുകയാണോ?

പ്രകൃതി വിപത്തുകൾ വർധിച്ചുവരുകയാണോ?

“കാലാവസ്ഥയുടെ താളം തെറ്റുന്നതിനാൽ ഉണ്ടാകുന്ന അസാധാരണ സംഭവവികാസങ്ങൾ ഭാവിയിൽ ഏറെ ഗുരുതരമായ ഭവിഷ്യത്തുകൾക്ക്‌ ഇടയാക്കുമെന്നു ഭയക്കേണ്ടിയിരിക്കുന്നു. പുതിയ ഇനം കാലാവസ്ഥാ ദുരന്തങ്ങളും വർധിച്ച വിനാശ സാധ്യതയും നാം പ്രതീക്ഷിക്കണമെന്നാണ്‌ ഇതിനർഥം. . . . ഉണ്ടാകാനിടയുള്ള അനർഥത്തിൽനിന്നു സ്വയം സംരക്ഷിക്കാൻ ഒരുവൻ മുൻകരുതലെടുക്കേണ്ടതുണ്ടെന്ന തത്ത്വം പരിഗണിക്കുമ്പോൾ, നാടകീയ മാറ്റങ്ങൾക്കായി നമ്മെത്തന്നെ സജ്ജരാക്കുന്നതാണു ബുദ്ധി.”—“ടോപ്പിക്‌സ്‌ ജിയോ —ആന്യുവൽ റിവ്യു: നാച്ചുറൽ കറ്റാസ്‌ട്രഫിസ്‌ 2003.”

രണ്ടായിരത്തിമൂന്നിലെ വേനൽക്കാലത്ത്‌ യൂറോപ്പിന്റെ ഭാഗങ്ങൾ അത്യുഷ്‌ണത്തിന്റെ പിടിയിലമർന്നു. ഇറ്റലി, നെതർലൻഡ്‌സ്‌, പോർച്ചുഗൽ, ഫ്രാൻസ്‌, ബെൽജിയം, ബ്രിട്ടൻ, സ്‌പെയിൻ എന്നിവിടങ്ങളിൽ അത്‌ 30,000-ത്തോളം പേരുടെ മരണത്തിന്‌ ഇടയാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽ മൺസൂണിനു മുമ്പുണ്ടായ ഒരു താപതരംഗം 1,500 പേരുടെ ജീവൻ അപഹരിച്ചു. ഇനിയും ഓസ്‌ട്രേലിയയിലെ വരൾച്ചയും അത്യുഷ്‌ണവും അവിടെ പല സ്ഥലങ്ങളിലും കാട്ടുതീയ്‌ക്കു തിരികൊളുത്തി. 70 ലക്ഷത്തിലധികം ഏക്കർ ഭൂമിയാണ്‌ തീ ആർത്തിയോടെ വിഴുങ്ങിയത്‌.

ലോക കാലാവസ്ഥാശാസ്‌ത്ര സംഘടന റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്‌ “2003-ൽ 16 കൊടുങ്കാറ്റുകളാണ്‌ അറ്റ്‌ലാന്റിക്കിൽ വികാസം പ്രാപിച്ചത്‌. ചുഴലിക്കൊടുങ്കാറ്റുകൾ ഉണ്ടാകുന്ന സീസണിൽത്തന്നെ രൂപമെടുത്ത ആ 16 എണ്ണത്തിനും ഓരോ പേരും ഉണ്ടായിരുന്നു. ആ സംഖ്യ 1944 മുതൽ 1996 വരെയുള്ള വർഷങ്ങളിലെ 9.8 എന്ന വാർഷിക ശരാശരിയെക്കാൾ വളരെ കൂടുതലാണ്‌. എന്നാൽ 1990-കളുടെ മധ്യം മുതൽ ഉഷ്‌ണമേഖലയിലെ വ്യത്യസ്‌ത കാലാവസ്ഥാരൂപങ്ങളുടെ വാർഷിക എണ്ണത്തിൽ ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ വർധന പരിഗണിക്കുമ്പോൾ അത്‌ അസാധാരണമല്ലതാനും.” 2004-ലും ഈ വർധന തുടർന്നു. കൊലവിളി ഉയർത്തിക്കൊണ്ട്‌ കരീബിയനിലേക്കും മെക്‌സിക്കോ ഉൾക്കടലിലേക്കും ചീറിയടുത്ത ചുഴലിക്കൊടുങ്കാറ്റുകൾ ആ വർഷം 2,000-ത്തോളം പേരുടെ ജീവൻ കവർന്നെടുക്കുകയും അവയുടെ സഞ്ചാരപഥത്തിലെങ്ങും വിനാശം വിതയ്‌ക്കുകയും ചെയ്‌തു.

2003-ൽ ശ്രീലങ്കയിൽ ഒരു ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു. അതിന്റെ ചുവടുപിടിച്ചെത്തിയ കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത്‌ 250 പേരുടെ ജീവൻ പൊലിഞ്ഞു. 2004-ൽ 23 ചുഴലിക്കൊടുങ്കാറ്റുകളെങ്കിലും—അത്‌ ഒരു റെക്കോർഡ്‌ ആയിരുന്നു—പശ്ചിമ പസിഫിക്കിൽ രൂപംകൊള്ളുകയുണ്ടായി. അവയിൽ പത്തെണ്ണം കലിതുള്ളിക്കൊണ്ട്‌ ജപ്പാനു നേരേ പാഞ്ഞടുത്തു. സഞ്ചാരപാതയിൽ ഉള്ളതിനെയെല്ലാം കശക്കിയെറിഞ്ഞു സംഹാരതാണ്ഡവമാടിയ ആ കൊടുങ്കാറ്റുകൾ 170-ലധികം പേരുടെ ജീവൻ കവർന്നു. കനത്ത മൺസൂൺ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കങ്ങൾ ദക്ഷിണേഷ്യയിൽ, പ്രത്യേകിച്ചും ബംഗ്ലാദേശിൽ വിനാശം വിതച്ചു. അവിടെ മൂന്നു കോടിയോളം ആളുകൾക്കു പ്രളയജലത്തിന്റെ ഭീകരമുഖം കാണേണ്ടിവന്നു. ലക്ഷങ്ങൾ ഭവനരഹിതരായി, 30 ലക്ഷത്തോളം പേർ വീടുവിട്ട്‌ ഓടിപ്പോകാൻ നിർബന്ധിതരായി. ഇനിയും, 1,300-ലധികം പേർക്ക്‌ പ്രളയജലത്തിന്റെ ക്രൂരതയ്‌ക്കു മുന്നിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്നു.

ശക്തമായ പല ഭൂകമ്പങ്ങൾ മരണക്കൊയ്‌ത്തു നടത്തിയ വർഷമായിരുന്നു 2003. മേയ്‌ 21-ാം തീയതി അൾജീറിയയിലെ ആൽജിർസിലുണ്ടായ ഒരു ഭൂകമ്പം 10,000 പേർക്ക്‌ പരിക്കേൽപ്പിക്കുകയും 2,00,000 പേരെ ഭവനരഹിതരാക്കുകയും ചെയ്‌തു. ഡിസംബർ 26-ാം തീയതി വെളുപ്പിന്‌ 5:26-ന്‌ ഇറാനിലെ ബാം നഗരത്തിന്‌ എട്ടു കിലോമീറ്റർ തെക്ക്‌ ഭൂമി ആടിയുലഞ്ഞു. റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം നഗരത്തിന്റെ 70 ശതമാനത്തെയും തകർത്തെറിഞ്ഞു. ക്ഷോഭിച്ചിളകിയ ഭൂമി അന്ന്‌ 40,000 പേരുടെ ജീവനെടുത്തു. കൂടാതെ, 1,00,000-ത്തിലേറെ പേർ ഭവനരഹിതരായി. ആ വർഷത്തെ ഏറ്റവുമധികം മരണം വിതച്ച പ്രകൃതിവിപത്തായിരുന്നു അത്‌. ആ ഭൂകമ്പം ബാമിലെ 2,000 വർഷം പഴക്കമുള്ള ആർഗേബാം കോട്ടയുടെ ഏറിയ ഭാഗത്തെയും നിലംപരിചാക്കി. വിനോദസഞ്ചാരികളെ ബാമിലേക്കു മാടിവിളിച്ചുകൊണ്ട്‌ ആ പ്രദേശത്തിനു വളരെയേറെ പണമുണ്ടാക്കി കൊടുത്തിരുന്ന ഒരു നിർമിതിയാണു ബാമിന്‌ അതോടെ കൈമോശം വന്നത്‌.

കൃത്യം ഒരു വർഷം കഴിഞ്ഞ്‌, ഇന്തൊനീഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറേ തീരത്തിന്‌ അൽപ്പം അകലെയായി ഒരു ഭൂകമ്പമുണ്ടായി. റിക്ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച്‌ ഏറ്റവും വിനാശകാരികളായ രാക്ഷസത്തിരമാലകളെ ഇളക്കിവിട്ടു. കൊലവിളി ഉയർത്തിക്കൊണ്ടു പാഞ്ഞടുത്ത കൂറ്റൻ തിരമാലകൾ 2,00,000-ത്തിലേറെ പേരുടെ ജീവനെടുത്തു. അനേകം പേർക്കു പരിക്കേറ്റു, ഭവനങ്ങൾ നഷ്ടമായി. ഇവ രണ്ടിനും ഇരയായവരുമുണ്ട്‌. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്‌ 4,500-ഓ അതിലധികമോ കിലോമീറ്റർ പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന ആഫ്രിക്കയുടെ കിഴക്കൻ തീരത്തേക്കുപോലും സുനാമികളുടെ നീരാളിക്കൈകൾ നീണ്ടുചെന്നു.

ചക്രവാളം ഇനിയും ഇരുളുകയാണോ?

വരാനിരിക്കുന്നതിന്റെ മുന്നോടിയാണോ ഇത്തരം സംഭവങ്ങൾ? കാലാവസ്ഥാജന്യ ദുരന്തങ്ങളോടുള്ള ബന്ധത്തിൽ പല ശാസ്‌ത്രജ്ഞരും വിശ്വസിക്കുന്നത്‌, മനുഷ്യൻ മൂലം അന്തരീക്ഷത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ ലോകമൊട്ടാകെയുള്ള കാലാവസ്ഥയെ മാറ്റിമറിക്കുന്നുവെന്നും കൂടുതൽ രൂക്ഷമായ ദിനാന്തരീക്ഷസ്ഥിതിക്ക്‌ ഇടയാക്കുന്നുവെന്നും ആണ്‌. ഈ വിലയിരുത്തൽ ശരിയാണെങ്കിൽ അത്‌ ഭാവിയെ സംബന്ധിച്ചു ശുഭപ്രതീക്ഷ നൽകുന്നില്ല. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്‌ എന്നത്‌ അപകടം വർധിപ്പിക്കുന്നു. അവർ ഈ സ്ഥലങ്ങളിൽ പാർക്കുന്നത്‌ സ്വന്തം ഇഷ്ടപ്രകാരമോ താമസിക്കാൻ വേറെ ഇടമില്ലാത്തതുകൊണ്ടോ ആകാം.

വിപത്തുകൾ മൂലമുള്ള എല്ലാ മരണങ്ങളുടെയും 95 ശതമാനം വികസ്വര രാജ്യങ്ങളിലാണു സംഭവിക്കുന്നതെന്നു സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം സമ്പന്നരാഷ്‌ട്രങ്ങളിൽ മരണനിരക്കു കുറവാണ്‌. എന്നാൽ സാമ്പത്തിക നഷ്ടത്തിന്റെ 75 ശതമാനവും നേരിടുന്നത്‌ അവർക്കാണ്‌. നഷ്ടങ്ങളുടെ നിരക്ക്‌ ഇങ്ങനെ കുതിച്ചുയരുന്ന സ്ഥിതിക്ക്‌ അവയ്‌ക്കെല്ലാം മുടക്കാൻ ആവശ്യമായത്ര പണം തങ്ങളുടെ പക്കൽ ഉണ്ടായിരിക്കുമോയെന്ന്‌ ചില ഇൻഷ്വറൻസ്‌ കമ്പനികൾ ചിന്തിക്കുകപോലും ചെയ്യുന്നു.

വിപത്തുകൾക്ക്‌ ഇടയാക്കുന്ന പ്രകൃതിയിലെ ചില പ്രക്രിയകൾ ഏവയെന്നും മനുഷ്യർ ഏതെല്ലാം വിധങ്ങളിലാണ്‌ അവയുടെ രൂക്ഷത വർധിപ്പിക്കുന്നതെന്നും പിൻവരുന്ന ലേഖനത്തിൽ നാം പരിചിന്തിക്കും. ഭൂമിയെ ഭാവി തലമുറകൾക്ക്‌ പാർക്കുന്നതിന്‌ ഏറെ സുരക്ഷിതമായ ഒരു ഇടമാക്കിത്തീർക്കുന്നതിന്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ശേഷിയും ആഗ്രഹവും മാനവരാശിക്ക്‌ ഉണ്ടോയെന്നും നാം പരിചിന്തിക്കുന്നതായിരിക്കും.

[3-ാം പേജിലെ ചിത്രം]

ഫ്രാൻസ്‌ 2003—യൂറോപ്പിൽ വേനൽക്കാലത്തുണ്ടായ താപതരംഗം 30,000 പേരുടെ ജീവൻ അപഹരിച്ചു; സ്‌പെയിനിൽ 44.8 ഡിഗ്രി സെൽഷ്യസ്‌ താപനില രേഖപ്പെടുത്തി.

[കടപ്പാട്‌]

Alfred/EPA/Sipa Press

[4, 5 പേജുകളിലെ ചിത്രങ്ങൾ]

ഇറാൻ 2003—ബാമിലെ ഭൂകമ്പം 40,000 പേരുടെ ജീവൻ കവർന്നു; ഒരു പൊതു ശവക്കുഴിയുടെ സമീപമിരുന്ന്‌ ബന്ധുക്കളെച്ചൊല്ലി വിലപിക്കുന്ന സ്‌ത്രീകൾ

[കടപ്പാട്‌]

പശ്ചാത്തലവും സ്‌ത്രീകളും: © Tim Dirven/Panos Pictures