“ഭൂമിയെ ചലിപ്പിച്ച” മനുഷ്യൻ
“ഭൂമിയെ ചലിപ്പിച്ച” മനുഷ്യൻ
പോളണ്ടിലെ ഉണരുക! ലേഖകൻ
“[എന്റെ കൃതിയെ] വിമർശിക്കാൻതന്നെ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ‘വിടുവായരായ’ ചിലരുണ്ട്. ഗണിതത്തെക്കുറിച്ചു തരിമ്പും അറിവില്ലാത്തവരാണ് ഇക്കൂട്ടർ. ബൈബിളിലെ ചില ഭാഗങ്ങൾ സ്വന്തം ഉദ്ദേശ്യങ്ങൾക്കായി ഒരു ലജ്ജയുമില്ലാതെ വളച്ചൊടിക്കുന്ന ഇവർ എന്റെ കൃതിയെ കുറ്റപ്പെടുത്താനും ആക്രമിക്കാനും മുതിരുകയാണ്. എനിക്കതിൽ വലിയ ഉത്കണ്ഠയൊന്നുമില്ല, അതുകൊണ്ടുതന്നെ അവരുടെ വിമർശനങ്ങളെ ലക്കുകേടായി ഞാൻ പുച്ഛിച്ചുതള്ളും.”
നിക്കോളാസ് കോപ്പർനിക്കസ് പോൾ മൂന്നാമൻ പാപ്പായ്ക്ക് എഴുതിയതാണ് മേലുദ്ധരിച്ച വാക്കുകൾ. നഭോഗോളങ്ങളുടെ പരിക്രമണത്തെക്കുറിച്ചുള്ള ഓൺ ദ റെവല്യൂഷൻസ് ഓഫ് ദ ഹെവൻലി സ്ഫിയർസ് എന്ന തന്റെ കൃതിയുടെ ആമുഖത്തിൽ കോപ്പർനിക്കസ് ഈ വാക്കുകൾ എഴുതിച്ചേർത്തു. ശാസ്ത്ര പുരോഗതിയിൽ ഒരു പുതിയ ചിന്താധാരയ്ക്കു നാന്ദികുറിച്ച ഈ കൃതി 1543-ലാണു പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങളെപ്പറ്റി 16-ാം നൂറ്റാണ്ടിലെ ഒരു ജസ്യൂട്ട് പുരോഹിതനായ ക്രിസ്റ്റഫ് ക്ലാവിയുസ് ഇങ്ങനെ പറഞ്ഞു: “കോപ്പർനിക്കസിന്റെ സിദ്ധാന്തത്തിൽ നിരവധി അബദ്ധജടിലമായ, തെറ്റായ പ്രസ്താവനകളുണ്ട്.” ജർമൻ ദൈവശാസ്ത്രജ്ഞനായ മാർട്ടിൻ ലൂഥറിന്റെ വിലാപം ഇങ്ങനെയായിരുന്നു: “ആ വിഡ്ഢി ജ്യോതിശ്ശാസ്ത്രത്തെ മുഴുവൻ തകിടംമറിക്കും.”
അതിരിക്കട്ടെ, ആരായിരുന്നു നിക്കോളാസ് കോപ്പർനിക്കസ്? അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിവാദക്കൊടി പാറിച്ചതെന്തുകൊണ്ട്? ആധുനിക ചിന്താധാരയെ അദ്ദേഹം എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?
വിജ്ഞാനത്തിനായി ദാഹിച്ച ഒരു യുവമനസ്സ്
അദ്ദേഹം 1473 ഫെബ്രുവരി 19-ന് പോളണ്ടിലെ ടോവൂണിൽ ജനിച്ചു. അന്ന് ഇട്ട പേര് മിക്കോളൈ കോപ്പർനിക്ക് എന്നായിരുന്നു. പിന്നീട് തന്റെ പാണ്ഡിത്യകൃതികൾ രചിച്ചു തുടങ്ങിയ സമയത്താണ് അദ്ദേഹം നിക്കോളാസ് കോപ്പർനിക്കസ് എന്ന ലാറ്റിൻവത്കരിച്ച പേര് സ്വീകരിച്ചത്. പിതാവ് ടോവൂണിലെ ഒരു വ്യാപാരിയായിരുന്നു, നാലുമക്കളിൽ ഇളയവനായിരുന്നു നിക്കോളാസ്. നിക്കോളാസിനു 11 വയസ്സുണ്ടായിരുന്നപ്പോൾ പിതാവു മരിച്ചു. അമ്മാവൻ ലൂക്കാസ് വാക്സെൻറോഡെ നിക്കോളാസിന്റെയും കൂടപ്പിറപ്പുകളുടെയും സംരക്ഷണം ഏറ്റെടുത്തു. നിക്കോളാസിനു നല്ല വിദ്യാഭ്യാസം ലഭിക്കാൻ അദ്ദേഹം സഹായിച്ചു. മരുമകൻ ഒരു പുരോഹിതനാകണമെന്നായിരുന്നു അമ്മാവന്റെ ആഗ്രഹം.
നിക്കോളാസിന്റെ വിദ്യാഭ്യാസം ആരംഭിച്ചത് അദ്ദേഹത്തിന്റെ സ്വന്തം പട്ടണത്തിൽത്തന്നെ ആയിരുന്നു. പിന്നീട് അടുത്തുള്ള ചെൽമ്നോയിൽ ലാറ്റിൻ പഠനവും പൗരാണിക ഗ്രന്ഥകാരന്മാരുടെ കൃതികളെക്കുറിച്ചുള്ള പഠനവും നടത്തി. 18-ാം വയസ്സിൽ അദ്ദേഹം ക്രാക്കോയിലേക്കു പോയി, അന്നു പോളണ്ടിന്റെ തലസ്ഥാനമായിരുന്നു ക്രാക്കോ. ഇവിടെ അദ്ദേഹം സർവകലാശാലയിൽ ചേർന്ന് ജ്യോതിശ്ശാസ്ത്രത്തോടുള്ള അഭിനിവേശം തൃപ്തിപ്പെടുത്താനുള്ള ശ്രമം നടത്തി. ക്രാക്കോയിലെ പഠനം പൂർത്തിയായപ്പോൾ, ബാൾട്ടിക് കടൽ പ്രദേശത്തുള്ള ഫ്രോംബോർക്ക് എന്ന നഗരത്തിലേക്കു താമസം മാറ്റാൻ അമ്മാവനായ വാക്സെൻറോഡെ ആവശ്യപ്പെട്ടു—അദ്ദേഹം ഇതിനോടകം വാർമിയായിലെ ബിഷപ്പായിത്തീർന്നിരുന്നു. മരുമകൻ കത്തീഡ്രലിൽ കാനോൻ പദവിയിലിരിക്കുന്നതു കാണാൻ വാക്സെൻറോഡെ ആഗ്രഹിച്ചു.
എന്നാൽ, അറിവിനായുള്ള ദാഹം ശമിപ്പിക്കാൻ ആഗ്രഹിച്ച 23-കാരനായ നിക്കോളാസ് അമ്മാവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. കാനോൻനിയമം, വൈദ്യശാസ്ത്രം, ഗണിതം എന്നിവ പഠിക്കാൻ
ഇറ്റലിയിലെ ബോലോണിയാ, പാദ്യുവ എന്നീ സർവകലാശാലകളിൽ ചേരാൻ അനുവദിക്കണം എന്നതായിരുന്നു അത്. അവിടെവെച്ച്, ജ്യോതിശ്ശാസ്ത്രജ്ഞൻ ഡോമെയ്നിക്കോ മാരിയാ നോവാരാ, തത്ത്വശാസ്ത്രജ്ഞൻ പിയെട്രോ പോംപോനാറ്റ്സി എന്നിവരോടൊത്തു സഹവസിക്കാൻ നിക്കോളാസിനു കഴിഞ്ഞു. പോംപോനാറ്റ്സിയുടെ പഠിപ്പിക്കലുകൾ “യുവ ജ്യോതിശ്ശാസ്ത്രജ്ഞന്റെ മനസ്സിനെ മധ്യയുഗ ചിന്താധാരകളുടെ ബന്ധനത്തിൽനിന്ന്” സ്വതന്ത്രനാക്കിയെന്ന് സ്റ്റാനിസ്വാഫ് ബ്ഷോസ്റ്റ്കെവിച്ച് എന്ന ചരിത്രകാരൻ പറയുന്നു.സമയം വീണുകിട്ടുമ്പോഴൊക്കെ, കോപ്പർനിക്കസ് പൗരാണിക ജ്യോതിശ്ശാസ്ത്രജ്ഞരുടെ കൃതികൾ പഠിച്ചു. ലത്തീൻ ഭാഷയിൽ വായിച്ചിട്ട് തൃപ്തിവരാതെ, മൂലകൃതികൾ പഠിക്കാനായി അവ എഴുതപ്പെട്ട ഗ്രീക്ക് ഭാഷ അദ്ദേഹം പഠിച്ചു, അത്രയ്ക്കു താത്പര്യമായിരുന്നു അവയോട്. പഠനങ്ങൾക്കൊടുവിൽ കാനോൻനിയമത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടിയിരുന്നു. കൂടാതെ ഒരു ഗണിതശാസ്ത്രജ്ഞനും വൈദ്യനും ആയിത്തീർന്നിരുന്നു. ഗ്രീക്കുഭാഷയിലും അദ്ദേഹം നിപുണനായിരുന്നു. ഗ്രീക്കിൽനിന്നു നേരിട്ടു പോളീഷിലേക്ക് ഒരു പ്രമാണം പരിഭാഷപ്പെടുത്തിയ പ്രഥമവ്യക്തിയായിരുന്നു അദ്ദേഹം.
ഒരു വിപ്ലവാത്മക സിദ്ധാന്തത്തിന്റെ പിറവി
കോപ്പർനിക്കസ് പോളണ്ടിൽ തിരികെ എത്തിയപ്പോൾ ബിഷപ്പായിരുന്ന അമ്മാവൻ അദ്ദേഹത്തെ തന്റെ സെക്രട്ടറിയും ഉപദേശകനും ഡോക്ടറും ആക്കി. വളരെ ഉത്കൃഷ്ടമായ ഒരു പദവിയായിരുന്നു ഇത്. തുടർന്നുവന്ന ദശകങ്ങളിൽ മതപരവും അല്ലാത്തതുമായ വിവിധ ഭരണസ്ഥാനങ്ങൾ അദ്ദേഹം അലങ്കരിച്ചു. കനത്ത ജോലിഭാരം ഉണ്ടായിരുന്നിട്ടും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള പഠനത്തിലും ഒരു വിപ്ലവാത്മക സിദ്ധാന്തത്തിനു പിൻബലമേകുന്ന തെളിവുകൾ സമ്പാദിക്കുന്നതിലും അദ്ദേഹം തുടർന്നു. ഒരിടത്തു സ്ഥിരമായി നിൽക്കുന്ന ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി സൂര്യനെ ചുറ്റുകയാണെന്നും ഉള്ളതായിരുന്നു ആ സിദ്ധാന്തം.
അരിസ്റ്റോട്ടിൽ എന്ന ആദരണീയ തത്ത്വശാസ്ത്രജ്ഞന്റെ പഠിപ്പിക്കലുകളുമായി ഈ സിദ്ധാന്തം ചേർച്ചയിലല്ലായിരുന്നു. അതുപോലെ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞൻ ടോളമിയുടെ നിഗമനങ്ങളുമായും ഇതു യോജിപ്പിലായിരുന്നില്ല. കൂടാതെ, ഭൂമി ഒരിടത്ത് അനങ്ങാതെ നിൽക്കുകയും സൂര്യൻ കിഴക്ക് ഉദിച്ച് ആകാശയാത്ര നടത്തി പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുവെന്നു ലോകം വിശ്വസിച്ച “സത്യം” കോപ്പർനിക്കസിന്റെ സിദ്ധാന്തം നിരാകരിച്ചു.
ഭൂമി സൂര്യനെ പരിക്രമണം ചെയ്യുകയാണെന്ന നിഗമനത്തിലെത്തിയ ആദ്യത്തെയാൾ ആയിരുന്നില്ല കോപ്പർനിക്കസ്. സാമോസിലെ അരിസ്റ്റാർക്കസ് എന്ന ഗ്രീക്ക് ജ്യോതിശ്ശാസ്ത്രജ്ഞൻ പൊതുയുഗത്തിനു മുമ്പ് മൂന്നാം നൂറ്റാണ്ടിൽ ഈ സിദ്ധാന്തം മുന്നോട്ടുവെച്ചിരുന്നു. ഭൂമിയും സൂര്യനും കേന്ദ്രത്തിലുള്ള ഒരു അഗ്നിക്കു ചുറ്റും ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് പൈതഗോറസിന്റെ അനുയായികൾ പഠിപ്പിച്ചിരുന്നു. എന്നാൽ, ഭൂമി ചലിച്ചാൽ അതിലെ “മൃഗങ്ങളും മറ്റു ഭാരമുള്ള വസ്തുക്കളും അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കും, ഭൂമി ആകാശത്തിനപ്പുറത്തേക്കു തെറിച്ചുവീണുപോകും” എന്നൊക്കെ ടോളമി എഴുതി. “ഇതിനെക്കുറിച്ചൊക്കെ വെറുതെയൊന്നു ചിന്തിച്ചാൽത്തന്നെ ഇവ വെറും വിഡ്ഢിത്തമാണെന്നു മനസ്സിലാകും” എന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരമായി നിൽക്കുന്ന ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി കേന്ദ്രമാക്കി ഒന്നിനുള്ളിൽ ഒന്നായി പളുങ്കു ഗോളങ്ങളുടെ ഒരു ശ്രേണിയുണ്ടെന്നും ഈ ഗോളങ്ങളുടെമേലാണ് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവ ഉറപ്പിച്ചുവെച്ചിരിക്കുന്നതെന്നും ഉള്ള അരിസ്റ്റോട്ടിലിന്റെ ആശയത്തെ ടോളമി പിന്താങ്ങിയിരുന്നു. അതുപോലെ, ഈ പളുങ്കു ഗോളങ്ങളുടെ ചലനമാണ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തിന് ആധാരമായിരിക്കുന്നതെന്നും അദ്ദേഹം അനുമാനിച്ചു. നിശാനഭസ്സിൽ ഗ്രഹങ്ങളുടെ ചലനം സാമാന്യം കൃത്യതയോടെ വിശദീകരിക്കാൻ ടോളമിയുടെ ഗണിതശാസ്ത്ര സൂത്രവാക്യങ്ങൾക്കു കഴിഞ്ഞു.
എന്നാൽ, ടോളമിയുടെ സിദ്ധാന്തത്തിന് അപാകതകൾ ഉണ്ടായിരുന്നു. ഗ്രഹങ്ങളുടെ അസാധാരണ ചലനങ്ങൾക്കു മറ്റൊരു വിശദീകരണം തേടാൻ കോപ്പർനിക്കസിനെ പ്രേരിപ്പിച്ചത് അതാണ്. തന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്നതിനുള്ള തെളിവുകൾ കണ്ടെത്താൻ അദ്ദേഹം പുരാതന ജ്യോതിശ്ശാസ്ത്രജ്ഞർ ഉപയോഗിച്ച ഉപകരണങ്ങൾ പുനർനിർമിച്ചു. നൂതന നിലവാരങ്ങൾ വെച്ചുനോക്കുമ്പോൾ നിസ്സാരമെങ്കിലും ഈ ഉപകരണങ്ങൾ സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള ആപേക്ഷിക ദൂരം കണക്കാക്കാൻ അദ്ദേഹത്തെ സഹായിച്ചു. തന്റെ
മുൻഗാമികൾ നടത്തിയ ചില പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളുടെ കൃത്യമായ തീയതികൾ കണ്ടുപിടിക്കാൻ അദ്ദേഹം വർഷങ്ങൾ ചെലവഴിച്ചു. അങ്ങനെ ഒടുവിൽ ഇതൊക്കെ സംഘടിപ്പിച്ച് അദ്ദേഹം മനുഷ്യവർഗത്തെ പ്രപഞ്ചത്തിന്റെ കേന്ദ്രത്തിൽനിന്നു താഴെയിറക്കുന്ന വിവാദാത്മകമായ തന്റെ കൃതിയുടെ പണിപ്പുരയിലെത്തി.കൈയെഴുത്തുപ്രതിയെച്ചൊല്ലി വിവാദം
തന്റെ സിദ്ധാന്തത്തിനു പിൻബലമേകുന്ന വാദഗതികളും ഗണിതശാസ്ത്ര സൂത്രവാക്യങ്ങളും പരിഷ്കരിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ടാണ് കോപ്പർനിക്കസ് തന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചത്. കൃതിയുടെ 95 ശതമാനത്തിലധികവും അദ്ദേഹത്തിന്റെ നിഗമനങ്ങളെ പിന്താങ്ങുന്ന സാങ്കേതിക വിശദാംശങ്ങളാണ്. ഈ മൂല കൈയെഴുത്തുപ്രതി ഇന്നുമുണ്ട്, പോളണ്ടിലെ ക്രാക്കോയിലുള്ള യാഗിയെലോനിയൻ സർവകലാശാലയിൽ ഇതു സൂക്ഷിച്ചിരിക്കുന്നു. ഈ കൃതിക്ക് ഒരു പേരില്ല. അതുകൊണ്ട് ജ്യോതിശ്ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ എഴുതുന്നു: “തന്റെ പുസ്തകത്തിന് എന്തു പേരിടാനാണ് കോപ്പർനിക്കസ് ആഗ്രഹിച്ചതെന്നു നമുക്ക് യഥാർഥത്തിൽ അറിയില്ല.”
അദ്ദേഹത്തിന്റെ കൃതി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ അതിന്റെ ഉള്ളടക്കം ജനമനസ്സുകളിൽ താത്പര്യമുണർത്തി. കോമെന്റാരിയോലിസ് എന്ന ഒരു കൃതിയിൽ തന്റെ ആശയങ്ങളുടെ ഒരു രത്നച്ചുരുക്കം കോപ്പർനിക്കസ് പ്രസിദ്ധീകരിച്ചിരുന്നു. ഫലമോ? അദ്ദേഹത്തിന്റെ ഗവേഷണത്തെക്കുറിച്ചുള്ള വാർത്തകൾ ജർമനിയിലും റോമിലും എത്തി. 1533-ൽത്തന്നെ ക്ലമന്റ് ഏഴാമൻ പാപ്പാ കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെക്കുറിച്ചു കേട്ടു. ആശയങ്ങളുടെയെല്ലാം ഒരു മുഴുവിവരണം പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് 1536-ൽ കർദിനാൾ ഷോൻബെർക്ക് കോപ്പർനിക്കസിന് എഴുതി. ജർമനിയിലെ വിറ്റൻബർഗ് സർവകലാശാലയിലെ ഒരു പ്രൊഫസറായ ഗേയോർഗ് യോയാച്ചിം റേറ്റിക്കുസിന് കോപ്പർനിക്കസിന്റെ കൃതിയിൽ അതീവതാത്പര്യം തോന്നിയതിനെത്തുടർന്ന് കോപ്പർനിക്കസിനെ സന്ദർശിച്ചു രണ്ടുവർഷം അദ്ദേഹത്തോടൊപ്പം താമസിച്ചു. 1542-ൽ റേറ്റിക്കുസ് കൈയെഴുത്തുപ്രതിയുടെ ഒരു കോപ്പിയുമായി ജർമനിയിലേക്കു മടങ്ങി. തുടർന്ന്, പെട്രെയുസ് എന്ന അച്ചടിക്കാരന്റെ കൈയിൽ അച്ചടിക്കാൻ ഏൽപ്പിച്ചു, ആൻഡ്രേയാസ് ഓസിയാൻഡർ എന്ന ഒരു പുരോഹിതനെ പ്രൂഫ് വായനയ്ക്കും.
ഓസിയാൻഡർ പ്രസ്തുത കൃതിക്ക് ഡെ റെവൊലൂറ്റിയോനിബുസ് ഓർബിയും കോയെലെസ്റ്റിയും (ഓൺ ദ റെവല്യൂഷൻസ് ഓഫ് ദ ഹെവൻലി സ്ഫിയർസ്) എന്ന തലക്കെട്ടു നൽകി. “ഓഫ് ദ ഹെവൻലി സ്ഫിയർസ്” എന്നു ചേർക്കുകവഴി അരിസ്റ്റോട്ടിലിന്റെ ആശയങ്ങൾ ഈ കൃതിയെ സ്വാധീനിച്ചിരിക്കുന്നുവെന്ന് ഓസിയാൻഡർ ധ്വനിപ്പിച്ചു. ഈ കൃതിയിലെ അനുമാനങ്ങൾ അന്നത്തെ അടിസ്ഥാന മതവിശ്വാസങ്ങളല്ല, അവശ്യം സത്യം ആയിരിക്കണമെന്നുമില്ല എന്നുള്ള പ്രസ്താവനയടക്കം പേരുവെക്കാതെ ഒരു ആമുഖവും അയാൾ എഴുതി. 1543-ൽ മരണത്തിന് ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് തന്റെ കൃതിയുടെ അച്ചടിച്ച, അനധികൃതമായി മാറ്റങ്ങളും പൊരുത്തപ്പെടുത്തലുകളും വരുത്തിയ, ഒരു പ്രതി കോപ്പർനിക്കസിനു കിട്ടുന്നത്.
ഓൺ ദ റെവല്യൂഷൻസ്—വിപ്ലവം സൃഷ്ടിച്ച കൃതി
ഓസിയാൻഡർ വരുത്തിയ മാറ്റങ്ങൾ നിമിത്തം ആദ്യമൊക്കെ ഈ കൃതി വിമർശനത്തിൽനിന്നു രക്ഷപ്പെട്ടു. ഇറ്റലിക്കാരനായ
ഭൗതികശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്ന ഗലീലിയോ പിന്നീട് ഇങ്ങനെ എഴുതി: “ആ പുസ്തകം അച്ചടിച്ചപ്പോൾ, വിശുദ്ധ സഭ അംഗീകരിക്കുകയും എല്ലാവരും വായിക്കുകയും പഠിക്കുകയും ചെയ്തു. അതിലെ സിദ്ധാന്തങ്ങൾക്കെതിരെ ആരുടെയെങ്കിലും മനസ്സിൽ സംശയങ്ങൾ മുളപൊട്ടുന്നതിന്റെ നേരിയ ലാഞ്ചനപോലും ഇല്ലായിരുന്നു. എന്നാൽ ഇന്ന്, ആ സിദ്ധാന്തങ്ങൾക്ക് അനുഭവങ്ങളുടെയും തെളിവുകളുടെയും ഉറച്ച പിൻബലം ഉണ്ടായിരുന്നിട്ടുകൂടി ആ പുസ്തകത്തിലൂടെയൊന്നു കണ്ണോടിക്കുകപോലും ചെയ്യാതെ അതിന്റെ ഗ്രന്ഥകാരനെ താറടിച്ചുകാണിക്കുന്നവരുണ്ട്.”ഇതിനെ “ഒരു വിഡ്ഢിത്തം” എന്ന് ആദ്യം മുദ്രകുത്തിയത് ലൂഥറൻകാരാണ്. ആദ്യമൊക്കെ ഒന്നും മിണ്ടാതിരുന്ന കത്തോലിക്കാ സഭ, 1616-ൽ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലേക്ക് കോപ്പർനിക്കസിന്റെ കൃതിയും ചേർത്തു. സഭയുടെ ഔദ്യോഗിക സിദ്ധാന്തവുമായി ചേരാതെവരുന്നു എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. 1828 വരെ ഈ കൃതി നിരോധനത്തിലായിരുന്നു. ഈ പുസ്തകത്തിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖത്തിൽ അതിന്റെ വിവർത്തകനായ ചാൾസ് ഗ്ലെൻ വാല്ലിസ് ഇപ്രകാരം പറയുന്നു: “കത്തോലിക്കരുടെയും പ്രൊട്ടസ്റ്റന്റുകാരുടെയും ഇടയിലുണ്ടായിരുന്ന ഭിന്നിപ്പുകൾ കാരണം, ‘ബൈബിളിനോട് അടുത്തുപറ്റിനിൽക്കുന്ന സഭയെന്ന നിലയിലുള്ള’ തങ്ങളുടെ ആദരവു കുറച്ചുകളയുന്ന എന്തെങ്കിലും അപവാദങ്ങൾ ഉണ്ടായേക്കുമോയെന്ന ഭയം ഇരുവിഭാഗങ്ങളിലും ഉടലെടുത്തു. തത്ഫലമായി, അവർ തിരുവെഴുത്തുകൾക്ക് അമിതമായ അക്ഷരാർഥം കൽപ്പിക്കാൻ തുടങ്ങി. ബൈബിളിന്റെ ഏതൊരു ഭാഗത്തിന്റെയും അക്ഷരാർഥത്തിലുള്ള വ്യാഖ്യാനത്തിനു ചേരാതെ വരുന്നതായി തോന്നുന്ന എന്തിനെയും കുറ്റംവിധിക്കാൻ അവർ പ്രവണത കാണിച്ചു.” * കോപ്പർനിക്കസിന്റെ സിദ്ധാന്തവും ബൈബിൾ പഠിപ്പിക്കലും തമ്മിൽ ഉണ്ടെന്നു കരുതിയ വൈരുദ്ധ്യത്തെക്കുറിച്ച് ഗലീലിയോ എഴുതിയതിതാണ്: “[കോപ്പർനിക്കസ്] ബൈബിളിനെ അവഗണിച്ചില്ല, എന്നാൽ തന്റെ സിദ്ധാന്തം തെളിയിക്കപ്പെട്ടാൽ അത് തിരുവെഴുത്തുകൾ ശരിയായ വിധത്തിൽ മനസ്സിലാക്കുന്നപക്ഷം അതിന് എതിരാകാൻ കഴിയില്ലെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.”
ഇന്ന്, പലരും കോപ്പർനിക്കസിനെ ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവായി ആദരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രം ഗലീലിയോ, കെപ്ലർ, ന്യൂട്ടൻ എന്നിങ്ങനെ പിന്നീടുവന്ന ശാസ്ത്രജ്ഞന്മാർ മിനുക്കുകയും പരിഷ്കരിക്കുകയും ചെയ്തു എന്നതു ശരിതന്നെ. എന്നിരുന്നാലും, “ഏറെക്കാലം വിശ്വസിച്ചുപോന്നിരുന്ന ശാസ്ത്രധാരണകൾ തകർന്നുടയാൻ എത്രയെളുപ്പമാണെന്ന് തന്റെ കൃതിയിലൂടെ നമുക്കു കാണിച്ചുതന്നതു കോപ്പർനിക്കസാണ്” എന്ന് ജ്യോതിർഗോളങ്ങളുടെ ഭൗതിക, രാസ പ്രകൃതികളെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞനായ ഓവൻ ഗിങ്ഗ്രിച്ച് പറയുന്നു. ഗവേഷണം, നിരീക്ഷണം, ഗണിതം എന്നിവയിലൂടെ രൂഢമൂലമായിരുന്ന മതപരവും ശാസ്ത്രീയവുമായ മിഥ്യാധാരണകളെ അദ്ദേഹം കടപുഴക്കി. ജനമനസ്സുകളിൽ അദ്ദേഹം “സൂര്യനെ നിശ്ചലനാക്കി, ഭൂമിയെ ചലിപ്പിച്ചു.”
[അടിക്കുറിപ്പ്]
^ ഉദാഹരണത്തിന്, സൂര്യൻ നിശ്ചലമായി നിന്നുവെന്ന് പറയുന്ന യോശുവ 10:13-ലെ വിവരണം, സൂര്യനാണ് ഭൂമിയല്ല ചലിക്കുന്നതെന്ന് അവകാശവാദം ചെയ്യാൻ ഉപയോഗിച്ചിരുന്നു.
[15-ാം പേജിലെ ചതുരം/ചിത്രം]
ഓൺ ദ റെവല്യൂഷൻസ് ഓഫ് ദ ഹെവൻലി സ്ഫിയർസ്
കോപ്പർനിക്കസ് തന്റെ കൃതി ആറുഭാഗങ്ങളായി തിരിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ ചില മുഖ്യ ആശയങ്ങളാണു താഴെക്കൊടുത്തിരിക്കുന്നത്.
● നമ്മുടെ ഗ്രഹം അനേകം “യാത്രക്കാരിൽ” ഒന്നുമാത്രം. ഇവയുടെയൊക്കെ ചലനത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നത് ‘രാജസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന സൂര്യനാണ്.’
● ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത് ഒരേ ദിശയിലാണ്. അവയിലൊന്നായ ഭൂമി സ്വന്തം അച്ചുതണ്ടിൽ ദിവസം ഒരുതവണ കറങ്ങുകയും വർഷത്തിൽ ഒരുതവണ സൂര്യനെ വലംവെക്കുകയും ചെയ്യുന്നു.
● സൂര്യനിൽനിന്നുള്ള ദൂരമനുസരിച്ച് ഏറ്റവും അടുത്തതു ബുധൻ, പിന്നെ ശുക്രൻ, ഭൂമിയും അതിന്റെ ചന്ദ്രനും, ചൊവ്വ, വ്യാഴം, ശനി.
[കടപ്പാട്]
കോപ്പർനിക്കസിന്റെ കൃതിയുടെ ശീർഷക പേജ്: Zbiory i archiwum fot. Muzeum Okręgowego w Toruniu
[12-ാം പേജിലെ ചിത്രം]
കോപ്പർനിക്കസ് നിരീക്ഷണത്തിന് ഉപയോഗിച്ച ഒരു ഉപകരണം
[കടപ്പാട്]
Zbiory i archiwum fot. Muzeum Okręgowego w Toruniu
[13-ാം പേജിലെ ചിത്രങ്ങൾ]
കോപ്പർനിക്കസിന്റെ പഠനമുറിയിലെ സാധന ങ്ങൾ. പോളണ്ടിലെ ഫ്രോംബോർക്കിലുള്ള അദ്ദേഹത്തിന്റെ വാന നിരീക്ഷണകേന്ദ്രത്തി ലാണ് ഈ പഠനമുറി
[കടപ്പാട്]
Zdjecie: Muzeum M. Kopernika we Fromborku; J. Semków
[14-ാം പേജിലെ ചിത്രം]
ഭൂകേന്ദ്രയൂഥം
[കടപ്പാട്]
© 1998 Visual Language
[14-ാം പേജിലെ ചിത്രം]
സൗരകേന്ദ്രയൂഥം
[കടപ്പാട്]
© 1998 Visual Language
[15-ാം പേജിലെ ചിത്രം]
ഇന്നു നമുക്കറിവുള്ള സൗരയൂഥം