വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

യുവജനങ്ങൾ ചോദിക്കുന്നു . . .

മോശമായ കൂട്ടുകെട്ടിലേക്കു ഞാൻ ആകർഷിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

“അദ്ദേഹത്തോടു കൂടുതൽ അടുക്കരുതെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എന്നാൽ ഞാൻ ആ പ്രവണതയെ ചെറുത്തില്ല. ഒരു പുരുഷൻ എന്നോടൊപ്പം സമയം ചെലവിടാൻ ആഗ്രഹിക്കുന്നുവെന്നത്‌ എനിക്കു വിശ്വസിക്കാനായില്ല.”—നാൻസി. *

“ഞാൻ സ്‌കേറ്റിങ്ങിനു പോകുമായിരുന്നു, തനിച്ചാണു പോയിരുന്നത്‌. താമസിയാതെ അവിടെ കണ്ടെത്തിയ ‘സുഹൃത്തുക്കളു’മായി ഞാൻ പതിവായി സഹവസിക്കാൻ തുടങ്ങി. പിന്നെ ഏറെ നാൾ വേണ്ടിവന്നില്ല, ഞാൻ ഒരു അധാർമിക ജീവിതരീതിയിലേക്കു വഴുതിവീണു.”—ഡാൻ.

നാൻസിയും ഡാനും തുടക്കത്തിൽ ആത്മീയമായി കരുത്തുറ്റ ക്രിസ്‌ത്യാനികളായിരുന്നു. നാൻസി ദൈവഭയമുള്ള ഒരു കുടുംബത്തിലാണു വളർന്നത്‌. അവൾ ഒമ്പതാമത്തെ വയസ്സിൽ മറ്റുള്ളവരുമായി തന്റെ വിശ്വാസം പങ്കുവെക്കാൻ തുടങ്ങി. ഡാൻ ആണെങ്കിൽ കൗമാരപ്രായത്തിൽ ആയിരിക്കുമ്പോൾ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചതാണ്‌. എന്നിട്ടും, രണ്ടു പേർക്കും തങ്ങളുടെ ആത്മീയ ജീവിതത്തിൽ ഗുരുതരമായ തിരിച്ചടികൾ നേരിട്ടു. എന്തായിരുന്നു കാരണം? മോശമായ കൂട്ടുകെട്ട്‌.

മോശമായ സ്വാധീനമാണെന്നു നിങ്ങൾക്ക്‌ ഉള്ളിന്റെയുള്ളിൽ അറിയാവുന്ന ആരിലേക്കെങ്കിലും നിങ്ങൾ എന്നെങ്കിലും അപ്രതീക്ഷിതമായി ആകർഷിക്കപ്പെട്ടിട്ടുണ്ടോ? ആ വ്യക്തി ഒരുപക്ഷേ നിങ്ങളുടെ അതേ താത്‌പര്യങ്ങളുള്ള ഒരു സഹപാഠി ആയിരുന്നിരിക്കാം, അല്ലെങ്കിൽ നിങ്ങളുടെ പ്രണയത്തിനു പാത്രമായിത്തീർന്ന എതിർലിംഗത്തിൽപ്പെട്ട ഒരാൾപോലും ആയിരിക്കാം.

“മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന ബൈബിളിന്റെ ബുദ്ധിയുപദേശം അപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നിരിക്കാം. (1 കൊരിന്ത്യർ 15:33, NW) എന്നാൽ യഹോവയെ ആരാധിക്കാത്ത എല്ലാ ആളുകളും മോശമായ സ്വാധീനമാണോ? നമുക്ക്‌ ഇഷ്ടം തോന്നുന്ന, പ്രശംസനീയം പോലുമായ, ചില ഗുണങ്ങൾ അവർക്ക്‌ ഉണ്ടെങ്കിലോ? ഇനി, ആത്മീയമായി മോശമായ മാതൃക വെക്കുന്ന ഒരു സഹവിശ്വാസിയെ സംബന്ധിച്ചെന്ത്‌? ആ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിനു മുമ്പ്‌ ആളുകളോട്‌ അപ്രകാരം ഇഷ്ടം തോന്നിയേക്കാവുന്നത്‌ എങ്ങനെയെന്നും എന്തുകൊണ്ടെന്നും നമുക്കു പരിചിന്തിക്കാം.

ആകർഷണം തോന്നുന്നതിന്റെ പിന്നിൽ എന്താണ്‌?

സകല മനുഷ്യരും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്‌. അതുകൊണ്ടുതന്നെ, യഹോവയെ അറിയാത്ത ചിലർ നല്ല ഗുണങ്ങൾ പ്രകടമാക്കിയേക്കാം. തത്‌ഫലമായി, ചില ആളുകൾ സത്യദൈവത്തിന്റെ ആരാധകരല്ലെങ്കിൽപ്പോലും ആദരണീയരും ഇഷ്ടംതോന്നുന്ന തരം പെരുമാറ്റം ഉള്ളവരും ആണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അവർ ബൈബിൾ സത്യങ്ങളുമായി പരിചിതരല്ലെന്ന ഒറ്റക്കാരണത്താൽ നിങ്ങൾ അത്തരക്കാരെ പൂർണമായും ഒഴിവാക്കണമോ? ഒരിക്കലും വേണ്ട. ‘എല്ലാവർക്കും നന്മചെയ്‌ക’ എന്ന്‌ ബൈബിൾ നമ്മെ ബുദ്ധിയുപദേശിക്കുന്നു. (ഗലാത്യർ 6:10) നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസങ്ങൾ പിൻപറ്റാത്തവരും അതിൽ ഉൾപ്പെടുന്നു. അതുകൊണ്ട്‌, അടുത്ത സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ നിങ്ങൾ ശ്രദ്ധയുള്ളവർ ആയിരിക്കണം എന്നതിന്‌ മറ്റുള്ളവരെക്കാൾ നിങ്ങൾ ശ്രേഷ്‌ഠരാണെന്ന മട്ടിൽ പെരുമാറണമെന്ന്‌ അർഥമില്ല. (സദൃശവാക്യങ്ങൾ 8:13; ഗലാത്യർ 6:3) അത്തരം നടത്ത നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസങ്ങളെക്കുറിച്ച്‌ ആളുകളിൽ മോശമായ ധാരണ ഉളവാക്കും.

എന്നാൽ, ചില ക്രിസ്‌തീയ യുവജനങ്ങൾ, ആത്മീയ കാര്യങ്ങളിൽ കാര്യമായ അല്ലെങ്കിൽ യാതൊരു താത്‌പര്യവും ഇല്ലാത്ത വ്യക്തികളോട്‌ നല്ല രീതിയിൽ പെരുമാറുന്നതിനുമപ്പുറം പോയിരിക്കുന്നു. അവർ അത്തരക്കാരുമായി അടുത്ത ബന്ധം വളർത്തിയെടുത്തിരിക്കുന്നു. നേരത്തേ പരാമർശിച്ച ഡാൻ ഒരു മികച്ച റോളർ സ്‌കേറ്റർ ആയിത്തീർന്നിരുന്നു. സ്‌കേറ്റിങ്‌ സ്ഥലത്തെ അവന്റെ പതിവു കൂട്ടാളികൾ ക്രിസ്‌ത്യാനികൾ ആയിരുന്നില്ല. പതുക്കെ പതുക്കെ ഡാൻ, അധാർമിക നടത്തയിലും മയക്കുമരുന്നുകൾ പരീക്ഷിക്കുന്നതിലും ഒക്കെ തന്റെ പുതിയ “സുഹൃത്തുക്കളോ”ടൊപ്പം ചേർന്നു. തന്റെ ജീവിതരീതി മേലാൽ ക്രിസ്‌ത്യാനിത്വത്തിനു ചേർന്നതല്ലെന്നു മനസ്സിലാക്കിയപ്പോൾ ഡാൻ ശുശ്രൂഷ ഉപേക്ഷിക്കുകയും സഭായോഗങ്ങളിൽ സംബന്ധിക്കാതാകുകയും ചെയ്‌തു. വർഷങ്ങൾ കഴിഞ്ഞാണ്‌ അവൻ സത്യാരാധനയിലേക്കു മടങ്ങിവരുന്നതിന്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള കരുത്താർജിച്ചത്‌.

മെലാനി, ആത്മീയമായി ദുർബലയായ ഒരു സഹവിശ്വാസിയുമായി അടുപ്പം വളർത്തിയെടുത്തു. “അവൾക്ക്‌ കുറച്ചു പ്രോത്സാഹനം ആവശ്യമാണെന്ന്‌ എന്നോടു പറഞ്ഞു. അതുകൊണ്ട്‌ ഞാൻ അവളുമായി സഹവസിക്കാൻ തുടങ്ങി,” മെലാനി നൽകിയ വിശദീകരണം അതാണ്‌. ‘ബലഹീനരെ താങ്ങാൻ’ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു ശരിതന്നെ. (1 തെസ്സലൊനീക്യർ 5:14) എന്നാൽ മെലാനി അവളുടെ പുതിയ കൂട്ടുകാരിയോടൊപ്പം ബാറുകളിൽ പോകാൻ തുടങ്ങി. അവിടത്തെ കൂടുതലായ സഹവാസങ്ങൾ അവളെ നിന്ദ്യമായ നടത്തയിലേക്കു നയിച്ചു.

കുടുംബത്തിന്റെ പങ്ക്‌

ചിലയാളുകളോട്‌ ഇഷ്ടം തോന്നുന്നതിൽ കുടുംബത്തിലെ സാഹചര്യത്തിനു പങ്കുണ്ടായിരുന്നേക്കാം. വൈകാരികമായി ആരോടും അത്ര അടുക്കാത്ത, കരുതൽ പ്രകടമാക്കാത്ത ആൺകുട്ടികളിലേക്ക്‌ താൻ എല്ലായ്‌പോഴും ആകർഷിക്കപ്പെടുന്നത്‌ എന്തുകൊണ്ടെന്നു മിഷെൽ ചിന്തിക്കാറുണ്ടായിരുന്നു. ഒടുവിൽ അവൾ അതിന്റെ കാരണം കണ്ടെത്തി. തനിക്ക്‌ ഒരിക്കലും അടുപ്പം തോന്നിയിട്ടില്ലാത്ത, തനിക്കായി ചെലവിടാൻ ഒരിക്കൽപ്പോലും സമയമില്ലാത്ത തന്റെ പിതാവിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ അവരുടെ പെരുമാറ്റമെന്ന്‌ അവൾ പറയുന്നു. സമീപിക്കാൻ കൊള്ളാത്ത ഒരാളിൽനിന്ന്‌ അംഗീകാരവും ശ്രദ്ധയും തേടുന്നത്‌ തന്റെ ഒരു ശീലമായിത്തീർന്നിരുന്നതിനാൽ അത്തരം ആളുകളിലേക്കു താൻ അറിയാതെതന്നെ ആകർഷിക്കപ്പെടുന്നതായി അവൾ കരുതുന്നു.

നേരേമറിച്ച്‌, ക്രിസ്‌തീയ മാതാപിതാക്കളാൽ വളർത്തപ്പെട്ട ഒരു യുവ വ്യക്തി മറ്റുള്ളവർ ജീവിക്കുന്നത്‌ എങ്ങനെയാണെന്ന്‌ അറിയാൻ ജിജ്ഞാസ ഉള്ളവനായിരുന്നേക്കാം. തന്റെ മാതാപിതാക്കൾ തനിക്ക്‌ അമിതമായ സംരക്ഷണം നൽകുന്നതായി അവനു തോന്നിയേക്കാം. അങ്ങനെ തോന്നുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, ‘ലോകത്തിന്റെ സ്‌നേഹിതന്മാർ’ ആയിരിക്കുന്നവരുമായി സഹവസിക്കുന്നത്‌ അതിനുള്ള പരിഹാരമാണോ? (യാക്കോബ്‌ 4:4) ബില്ലിനു സംഭവിച്ചത്‌ എന്താണെന്നു പരിചിന്തിക്കുക.

വളരെ ചെറുപ്പം മുതൽത്തന്നെ ബില്ലിന്റെ അമ്മ അവനെ തിരുവെഴുത്തുകൾ പഠിപ്പിച്ചിരുന്നു. എങ്കിലും ബിൽ യഹോവയ്‌ക്ക്‌ തന്റെ ജീവിതം സമർപ്പിച്ചില്ല. അങ്ങനെ ചെയ്യുന്നതു തന്റെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടും എന്നായിരുന്നു അവന്റെ വിചാരം. സത്യക്രിസ്‌ത്യാനിത്വത്തിൽനിന്ന്‌ അകന്നുള്ള ജീവിതം എങ്ങനെയുണ്ടെന്നു നേരിൽ കാണുന്നതിന്‌ അവൻ ഒരു റൗഡിസംഘത്തോടൊപ്പം സഹവസിക്കാൻ തുടങ്ങി. അവർ അവനെ മയക്കുമരുന്നു ദുരുപയോഗവും അക്രമവും കുറ്റകൃത്യവും എല്ലാം നിറഞ്ഞ ഒരു ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. പോലീസിനു പിടികൊടുക്കാതെ കടന്നുകളയാൻ നടത്തിയ ഒരു ശ്രമത്തിൽ അവനു പരിക്കേറ്റു, മാസങ്ങളോളം അബോധാവസ്ഥയിൽ കിടക്കേണ്ടിവന്നു. അവൻ മരിച്ചുപോയേക്കുമെന്നാണു ഡോക്ടർമാർ കരുതിയത്‌. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ബിൽ സുഖംപ്രാപിച്ചു. പക്ഷേ അവൻ ഇപ്പോൾ അന്ധനും വികലാംഗനും ആണ്‌. കയ്‌പേറിയ അനുഭവത്തിൽനിന്ന്‌ അവൻ പാഠം പഠിച്ചു. ഇപ്പോൾ അവൻ ഒരു സമർപ്പിത ക്രിസ്‌ത്യാനിയാണ്‌. എന്നാൽ തിക്താനുഭവത്തിലൂടെ പഠിക്കുന്നത്‌ ആജീവനാന്ത ഭവിഷ്യത്തുകൾക്ക്‌ ഇടയാക്കിയേക്കാമെന്നു ബില്ലിന്‌ ഇപ്പോൾ മനസ്സിലായിരിക്കുന്നു.

മറ്റു സ്വാധീനങ്ങൾ

ഒരു ഉത്തമ സുഹൃത്ത്‌ ആരാണ്‌ എന്നതു സംബന്ധിച്ച യുവമനസ്സുകളുടെ ചിന്താഗതികളെ ചിലപ്പോഴൊക്കെ വിനോദ മാധ്യമങ്ങൾ സ്വാധീനിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, പുസ്‌തകങ്ങളും ടെലിവിഷൻ പരിപാടികളും ചലച്ചിത്രങ്ങളും മ്യൂസിക്‌ വീഡിയോകളും ഒക്കെ ഒരു നായകനെ ആദ്യം പരുക്കൻ സ്വഭാവമുള്ളവനോ എപ്പോഴും കുറ്റം കണ്ടുപിടിക്കുന്നവനോ ആയും പിന്നീട്‌ ഹൃദയത്തിൽ സഹാനുഭൂതിയും കരുണയും ഉള്ളവനായും ചിത്രീകരിക്കുന്നതു സാധാരണമാണ്‌. കഠിനഹൃദയരും സ്വാർഥരും ആയി കാണപ്പെടുന്ന ആളുകൾ യഥാർഥത്തിൽ കരുതലുള്ളവരും മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ചു ചിന്തയുള്ളവരും ആയിരുന്നേക്കാം എന്നതാണ്‌ ഇതിലൂടെ അവ ധ്വനിപ്പിക്കുന്ന ആശയം. കൂടാതെ, ഈ നല്ല ഗുണങ്ങൾ പുറത്തു കൊണ്ടുവരാൻ ഒരു നല്ല സുഹൃത്ത്‌, മിക്കപ്പോഴും എതിർലിംഗത്തിൽപ്പെട്ട ഒരാൾ, കൂടിയേ തീരൂ എന്ന ധാരണ മാധ്യമങ്ങൾ ഉളവാക്കിയേക്കാം. ഈ ധാരണ പുസ്‌തകങ്ങളും വീഡിയോകളും വാങ്ങാനും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും മറ്റും കാണാനും ഉള്ള ആഗ്രഹം ആളുകളിൽ ജനിപ്പിക്കുന്നു. എന്നാൽ ഈ പ്രണയ സങ്കൽപ്പം യഥാർഥ ജീവിതത്തിൽ എത്രത്തോളം സത്യമായിത്തീരുന്നുണ്ട്‌ എന്നാണു നിങ്ങൾ വിചാരിക്കുന്നത്‌? സങ്കടകരമെന്നു പറയട്ടെ, അത്തരം മിഥ്യാസങ്കൽപ്പങ്ങളാൽ വഞ്ചിക്കപ്പെട്ട ചില യുവജനങ്ങൾ സ്വാർഥമനോഭാവവും അക്രമസ്വഭാവവും ഉള്ള ഒരാളുമായി സൗഹൃദം സ്ഥാപിച്ചിട്ട്‌—അത്തരമൊരാളെ വിവാഹം കഴിക്കുകപോലും ചെയ്‌തിട്ട്‌—അയാൾ സഹാനുഭൂതിയും കരുണയും ഉള്ള ഒരാളായി ‘മാറുന്നതു’ കാണാൻ വൃഥാ കാത്തിരിക്കുന്നു.

മോശമായ കൂട്ടുകെട്ടിലേക്കു ചിലർ ആകർഷിക്കപ്പെടുന്നതിന്റെ ഒരു കാരണം കൂടി പരിചിന്തിക്കുക. അവർ തങ്ങളെത്തന്നെ മോശക്കാരായി കരുതുന്നു. അതുകൊണ്ട്‌ തങ്ങളോട്‌ ഇഷ്ടം കാണിക്കുന്ന എല്ലാവരിലേക്കുംതന്നെ അവർ ആകർഷിക്കപ്പെടുന്നു. നേരത്തേ പരാമർശിച്ച നാൻസിക്ക്‌, ‘കർത്താവിൽ വിശ്വസിക്കുന്നവനെ മാത്രമേ’ വിവാഹം ചെയ്യാവൂ എന്ന ബൈബിളിന്റെ മാർഗനിർദേശം അറിയാമായിരുന്നു. (1 കൊരിന്ത്യർ 7:39) എന്നാൽ, താൻ ഒന്നിനും കൊള്ളാത്തവളാണെന്ന്‌ എല്ലായ്‌പോഴും കരുതിയിരുന്ന അവൾ തന്റെ വിശ്വാസം പിൻപറ്റാത്ത ഒരു സഹജോലിക്കാരനു തന്നോടു പ്രേമം തോന്നിയപ്പോൾ മതിമറന്നുപോയി. അവൾ അയാളുമായി ഒരുമിച്ചു സമയം ചെലവിടുകയും ലൈംഗിക അധാർമികതയെന്ന കെണിയിലേക്ക്‌ അപകടകരമാം വിധം അടുത്തുചെല്ലുകയും ചെയ്‌തു.

മേൽ വിവരിച്ച അനുഭവങ്ങൾ കാണിക്കുന്നതുപോലെ, മോശമായ സ്വാധീനം ചെലുത്തുന്ന ആളുകളിലേക്ക്‌ ഒരു യുവ ക്രിസ്‌ത്യാനി ആകർഷിക്കപ്പെട്ടേക്കാവുന്നതിനു നിരവധി കാരണങ്ങളുണ്ട്‌. അത്തരക്കാരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുന്നതിനുള്ള ന്യായീകരണങ്ങളും അത്രത്തോളംതന്നെ ഉള്ളതായി കാണുന്നു. എന്നിരുന്നാലും, ആ സൗഹൃദങ്ങൾ വേദനാജനകമായ, വിപത്‌കരംപോലുമായ ഫലങ്ങൾ ഉളവാക്കുകതന്നെ ചെയ്യുന്നു. എന്തുകൊണ്ട്‌?

സൗഹൃദത്തിന്റെ സ്വാധീനം

നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെപ്പോലെ ആയിത്തീരും എന്നതാണു വസ്‌തുത. നാം ആരോടൊപ്പം സമയം ചെലവിടുന്നുവോ അവർ ആ വിധത്തിൽ നമ്മുടെമേൽ വലിയ സ്വാധീനം ചെലുത്തുന്നു. ഈ സ്വാധീനം പ്രയോജനകരമോ ഹാനികരമോ ആയിരിക്കാൻ കഴിയുമെന്ന്‌ സദൃശവാക്യങ്ങൾ 13:20 സൂചിപ്പിക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” ഒരേ വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ട്‌ വ്യക്തികളെപ്പോലെയാണ്‌ അടുത്ത സുഹൃത്തുക്കൾ. ഇരുകൂട്ടരും ഒരേ ദിശയിലേ സഞ്ചരിക്കൂ, എത്തിച്ചേരുന്നതും ഒരു സ്ഥലത്ത്‌. അതുകൊണ്ട്‌ സ്വയം ഇങ്ങനെ ചോദിക്കുക: ‘സുഹൃത്തിന്റെ പാത ഞാൻ പോകാൻ ആഗ്രഹിക്കുന്നിടത്തേക്കു നയിക്കുന്ന ഒന്നാണോ? അത്‌ എന്റെ ആത്മീയ ലക്ഷ്യങ്ങളോട്‌ എന്നെ കൂടുതൽ അടുപ്പിക്കുമോ?’

സത്യസന്ധമായ ഒരു വിലയിരുത്തൽ നടത്തുന്നതു ബുദ്ധിമുട്ടായിരിക്കാം എന്നതു ശരിതന്നെ. ശക്തമായ വികാരങ്ങൾ ഉൾപ്പെട്ടിരിക്കാം. എന്നാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വഴികാട്ടിയായി നിങ്ങൾക്കു വികാരങ്ങളെ മാത്രം ആശ്രയിക്കാൻ കഴിയുമോ? ‘മനസ്സു പറയുന്നതുപോലെ ചെയ്യുക’ അല്ലെങ്കിൽ ഏറ്റവും നല്ലതെന്നു തോന്നുന്നതു ചെയ്യുക, ഇന്നത്തെ പലയാളുകളുടെയും മനോഭാവം അതാണ്‌. എന്നാൽ “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ” ആണെന്ന്‌ സദൃശവാക്യങ്ങൾ 28:26 പറയുന്നു. എന്തുകൊണ്ട്‌? കാരണം “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്‌.” (യിരെമ്യാവു 17:9; സംഖ്യാപുസ്‌തകം 15:39) കപടം എന്നതിന്റെ അർഥം വിശ്വാസ്യതയില്ലാത്തത്‌, വ്യാജം, വഞ്ചനാത്മകം എന്നൊക്കെയാണ്‌. വഞ്ചകനോ ചതിയനോ ആയി അറിയപ്പെടുന്ന ഒരു വ്യക്തിയെ നിങ്ങൾ വിശ്വസിക്കുമോ? നമ്മുടെ ആലങ്കാരിക ഹൃദയത്തിനു വഞ്ചനാത്മകം ആയിരിക്കാൻ കഴിയും. അതുകൊണ്ട്‌ ഒരു ബന്ധം ‘നല്ലതാണെന്നു ഹൃദയത്തിൽ തോന്നുന്നതുകൊണ്ടു’ മാത്രം അത്‌ ആരോഗ്യാവഹമായിരിക്കണമെന്നില്ല.

എന്നാൽ എത്രയോ ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണ്‌ ദൈവവചനം! നിങ്ങളുടെ അപൂർണ ഹൃദയത്തെപ്പോലെയല്ല ബൈബിൾ തത്ത്വങ്ങൾ. അവ നിങ്ങളെ ഒരിക്കലും ചതിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യില്ല. ഒരാൾ ഒരു നല്ല സുഹൃത്താണോയെന്നു നിർണയിക്കാൻ ബൈബിൾ തത്ത്വങ്ങൾക്കു നിങ്ങളെ എങ്ങനെ സഹായിക്കാനാകും? ഒരു ആജീവനാന്ത സുഹൃത്തിനെ, ഒരു വിവാഹ ഇണയെ, തിരഞ്ഞെടുക്കുന്നതിൽ വിനാശകമായ തീരുമാനമെടുക്കുന്നത്‌ ഒഴിവാക്കാൻ നിങ്ങൾക്ക്‌ എങ്ങനെ സാധിക്കും? ഈ ചോദ്യങ്ങൾ ഒരു ഭാവിലക്കത്തിൽ പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പ്‌]

^ പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

[20-ാം പേജിലെ ചിത്രം]

ഒരു ഉത്തമ സുഹൃ ത്തിനെ സംബന്ധിച്ച നമ്മുടെ ധാരണയെ സ്വാധീനിക്കാൻ മാധ്യമങ്ങൾക്കു കഴിയും