ആഹാരം തീർന്നു പോയാൽ
ആഹാരം തീർന്നു പോയാൽ
സ്ഥലത്തെ കടയിലേക്കോ കമ്പോളത്തിലേക്കോ ചെന്നാൽ ന്യായമായ വിലയ്ക്ക് വേണ്ടത്ര സാധനങ്ങൾ വാങ്ങാമെന്ന കാര്യത്തിൽ ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ള നഗരവാസികൾക്ക് യാതൊരു സംശയവുമില്ല. ആഹാരസാധനങ്ങൾ ഇഷ്ടംപോലെ ലഭ്യമായിരിക്കുമ്പോൾ അവയുടെ ഉത്പാദനത്തെയും വിതരണത്തെയും കുറിച്ച് ഉപഭോക്താക്കൾ കാര്യമായൊന്നും ചിന്തിച്ചെന്നുവരില്ല. എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാലോ? ഭക്ഷ്യവസ്തുക്കൾ കടകളിൽ എത്തുന്നതിനു മുമ്പ് എന്തെല്ലാം പ്രവർത്തനങ്ങളാണു നടക്കുന്നതെന്ന് അപ്പോൾ അവർ ചിന്തിച്ചു തുടങ്ങുന്നു. ഏതെങ്കിലും കാരണത്താൽ ഭക്ഷ്യലഭ്യത സ്തംഭിച്ചാൽ അതു വിപത്കരമായ പ്രശ്നങ്ങൾക്കു തിരികൊളുത്തിയേക്കാം.
സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഒരു ഉത്തരാഫ്രിക്കൻ രാജ്യത്തു സംഭവിച്ചത് എന്താണെന്നു ശ്രദ്ധിക്കുക. കർഷകർക്കുള്ള ധനസഹായം ഗവൺമെന്റ് പിൻവലിച്ചതിന്റെ ഫലമായി ഒറ്റ രാത്രികൊണ്ട് റൊട്ടിയുടെ വില ഇരട്ടിയായിത്തീർന്നു. ജനഹൃദയങ്ങളിൽ പ്രതിഷേധം ആളിക്കത്തി. കോപാക്രാന്തരായ ജനക്കൂട്ടം കടകളുടെ ജനാലകൾ തല്ലിത്തകർക്കുകയും ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ആക്രമിക്കുകയും ചെയ്തുകൊണ്ട് തെരുവുകളിലൂടെ ഭ്രാന്തമായി പരക്കംപാഞ്ഞു. പ്രക്ഷോഭം രാജ്യമാസകലം ആളിപ്പടർന്നു. ഒടുവിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. ജനക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമത്തിൽ സുരക്ഷാസേനകൾ ആൾക്കൂട്ടങ്ങൾക്കു നേരെ നിറയൊഴിച്ചു. ആ ആക്രമണത്തിൽ 120 പേർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.
സമ്പന്നതയുടെ മടിത്തട്ടിൽ കഴിയുന്ന രാജ്യങ്ങളിൽപ്പോലും ഭക്ഷ്യലഭ്യത ഒരു പ്രശ്നമായിത്തീരാം എന്നതിന്റെ ഉദാഹരണമാണ് 2000 സെപ്റ്റംബറിൽ ബ്രിട്ടനിൽ സംഭവിച്ചത്. ഇന്ധനത്തിന്റെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ആളുകൾ എണ്ണ ശുദ്ധീകരണശാലയുടെ പുറത്തേക്കുള്ള കവാടങ്ങൾ തടഞ്ഞു. ഇന്ധന ട്രക്കുകൾക്ക് പുറത്തേക്കു പോകാൻ കഴിയാതായി. ദിവസങ്ങൾക്കുള്ളിൽ പെട്രോൾ പമ്പുകൾ കാലിയായി. ട്രക്കുകൾക്കും മറ്റു വാഹനങ്ങൾക്കും ഒന്നും നിരത്തിലിറങ്ങാൻ ഇന്ധനമില്ലാതായി. അങ്ങനെ രാജ്യത്തെമ്പാടും ഭക്ഷ്യവിതരണം സ്തംഭിച്ചു. സാധാരണഗതിയിൽ ചരക്കുകൾ “അതാതുസമയത്ത്” എത്തിച്ചേരുന്നതിനെ ആശ്രയിച്ചു വിൽപ്പന നടത്തുന്ന കടകളുടെയും സൂപ്പർമാർക്കറ്റുകളുടെയും അലമാരകൾ ഒഴിഞ്ഞുകിടന്നു.
ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ വികസ്വര രാജ്യങ്ങളെ വേട്ടയാടുന്നുണ്ട്. വരൾച്ച, സാമ്പത്തിക പ്രതിസന്ധികൾ, ആഭ്യന്തര പ്രക്ഷോഭങ്ങൾ, യുദ്ധം എന്നിങ്ങനെയുള്ള നിരവധി കാരണങ്ങളാൽ “ഭക്ഷ്യവിതരണം മിക്കപ്പോഴും കാര്യക്ഷമമായി നടക്കാതെ വരുകയും ഭക്ഷ്യവിതരണ സംവിധാനം തകരാറിലാകുകയും ചെയ്യുന്നു,” ഐക്യരാഷ്ട്ര ഭക്ഷ്യ, കാർഷിക സംഘടന പ്രസിദ്ധീകരിച്ച നഗരങ്ങളെ തീറ്റിപ്പോറ്റൽ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം പറയുന്നു. “അപ്രകാരം സംഭവിക്കുമ്പോൾ പ്രത്യാഘാതങ്ങൾ പ്രാദേശിക തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതോ താത്കാലികമോ ആയിരുന്നാലും ദുരിതം പേറുന്നത് പാവപ്പെട്ടവരായിരിക്കും.”
നഗരങ്ങളിലെ ജനസംഖ്യ കുതിച്ചുയരുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകർക്കും വിതരണക്കാർക്കും “കടുത്ത വെല്ലുവിളികൾ” ഉയർത്തുമെന്ന് വിശകലന വിദഗ്ധർ കരുതുന്നു. 2007 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയിലധികവും നഗരങ്ങളിലായിരിക്കും പാർക്കുകയെന്ന് കണക്കാക്കപ്പെടുന്നു. “[നഗരവാസികൾക്ക്] സുരക്ഷിതമായ ആഹാരം താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കുന്നത് ഭക്ഷ്യോത്പാദന വിതരണ സംവിധാനത്തിന്മേൽ വലിയ സമ്മർദം ചെലുത്തുകയും ഒടുവിൽ അതു തകരുന്നതിന് ഇടയാക്കുകയും ചെയ്യും” എന്നാണ് ഐക്യരാഷ്ട്ര ഭക്ഷ്യ, കാർഷിക സംഘടനയുടെ അഭിപ്രായം.
നിങ്ങൾക്കു വാങ്ങാനും ഭക്ഷണമേശയിൽ വിഭവങ്ങളായി നിരത്താനും കഴിയേണ്ടതിന് ഭക്ഷ്യവസ്തുക്കൾ കടകളിൽ എത്തിക്കുന്നത് അതീവ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഭക്ഷ്യോത്പാദന വിതരണ സംവിധാനം എത്രത്തോളം ഭദ്രമാണ്? അതിന്റെ നടുവൊടിയാറായിരിക്കുന്നുവെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്? അടുത്ത നേരത്തേക്കുള്ള ആഹാരം എവിടെ കണ്ടെത്തുമെന്നോർത്ത് ആർക്കും
[3-ാം പേജിലെ ചിത്രം]
ഒരു ഭക്ഷ്യക്ഷാമകാലത്തെ കൊള്ള
[കടപ്പാട്]
BETAH/SIPA