പട്ടിണി ഇല്ലാത്ത ലോകമോ?
പട്ടിണി ഇല്ലാത്ത ലോകമോ?
കുട്ടികൾ വേണ്ടത്ര ആഹാരമില്ലാതെ വിശന്നുപൊരിയുന്നതു കാണുമ്പോൾ സ്നേഹനിധിയായ ഒരു പിതാവിന് എന്തു തോന്നുമെന്ന് സങ്കൽപ്പിക്കുക. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കും. ഒരു മനുഷ്യ പിതാവിന്റെ പ്രതികരണം ഇങ്ങനെയാണെങ്കിൽ സ്നേഹസമ്പന്നനായ നമ്മുടെ സ്വർഗീയ പിതാവിന്റെ വികാരം എന്തായിരിക്കുമെന്നു ചിന്തിക്കുക. എരിയുന്ന വയറിന്റെ തീയണയ്ക്കാൻ പാടുപെടുന്ന ജനകോടികളുടെ കഷ്ടപ്പാടുകൾ അവനു നന്നായി അറിയാം.
ലോകത്തിലെ പട്ടിണിപ്പാവങ്ങളുടെ വിശപ്പകറ്റാൻ മാനവരാശി സദുദ്ദേശ്യത്തോടെ മുന്നിട്ടിറങ്ങിയിട്ടും ആ പ്രശ്നത്തിനു മുന്നിൽ അവർക്കു മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ നാം 21-ാം നൂറ്റാണ്ടിലേക്കു കാലെടുത്തുവെച്ചു കഴിഞ്ഞു. എന്നിട്ടും പട്ടിണി വർധിച്ചുവരികയാണ്. എന്നിരുന്നാലും, നമ്മുടെ സ്വർഗീയ പിതാവായ യഹോവയ്ക്ക് പട്ടിണി എന്നേക്കുമായി തുടച്ചുനീക്കാൻ കഴിയും. അവൻ അതു ചെയ്യുമെന്നുള്ളതും തീർച്ചയാണ്. നമുക്ക് അത് എങ്ങനെ അറിയാം?
ദൈവം ആദാമിനെയും ഹവ്വായെയും ഏദെൻ തോട്ടത്തിൽ ആക്കിയപ്പോൾ സുരക്ഷിതത്വവും സംതൃപ്തിയും ആസ്വദിക്കാനും തൃപ്തിയാകുവോളം ഭക്ഷിക്കാനും ആവശ്യമായതെല്ലാം അവൻ അവർക്കു നൽകിയെന്ന് ബൈബിൾ പറയുന്നു. ദൈവം അവരോട് ഇങ്ങനെ പറഞ്ഞു: ‘ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങൾ ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു.’ ആദാമിന്റെയും ഹവ്വായുടെയും മക്കളെക്കൊണ്ട് ‘ഭൂമി നിറയണമെന്നും’ മുഴു മനുഷ്യവർഗത്തിനും ഭക്ഷിക്കാൻ വിശിഷ്ടമായ ആഹാരം സമൃദ്ധമായി ഉണ്ടായിരിക്കണമെന്നും ആയിരുന്നു യഹോവയുടെ ഉദ്ദേശ്യം.—ഉല്പത്തി 1:28, 29.
ആദ്യ മനുഷ്യജോഡി തങ്ങളുടെ സ്രഷ്ടാവിനെതിരെ മത്സരിച്ച് അവന്റെ അനുഗ്രഹം നഷ്ടമാക്കിക്കളഞ്ഞെങ്കിലും മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിനു മാറ്റംവന്നിട്ടില്ല. ‘വിശപ്പുള്ളവർക്ക് ആഹാരം നൽകുന്നവൻ’ എന്ന് ബൈബിൾ യഹോവയെ വിശേഷിപ്പിക്കുന്നു. ആഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങളും അവൻ തുടച്ചുനീക്കുമെന്നു സൂചിപ്പിക്കുന്ന ധാരാളം പ്രവചനങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.—സങ്കീർത്തനം 146:7.
യേശു രാജ്യം സ്ഥാപിക്കുകയും ഭൂമിയിലെ കാര്യാദികളിൽ ഇടപെടുകയും ചെയ്യുന്നത് എപ്പോഴായിരിക്കുമെന്നു സൂചിപ്പിക്കുന്ന ഒരു അടയാളം അഥവാ തെളിവ് പറഞ്ഞുതരണമെന്ന് അവന്റെ ശിഷ്യന്മാർ അവനോട് ആവശ്യപ്പെട്ടപ്പോൾ ഭൗമിക കാര്യങ്ങളിൽ താൻ ഇടപെടുന്നതിനു മുമ്പ് അരങ്ങേറുന്ന ചില സ്ഥിതിവിശേഷങ്ങളെക്കുറിച്ച് അവൻ അവരോടു പറഞ്ഞു. അവയിലൊന്ന് ‘ക്ഷാമം’ ആണ്. യേശുവിന്റെ വാക്കുകളുടെ ശ്രദ്ധാപൂർവകമായ പരിചിന്തനം മനുഷ്യവർഗത്തിന്റെ ദുരിതങ്ങൾ പെട്ടെന്നുതന്നെ അവസാനിക്കുമെന്ന് ഉറപ്പുതരുന്നു. *—മത്തായി 24-ാം അധ്യായം.
ദൈവം സ്ഥാപിക്കാൻ പോകുന്ന പറുദീസയെക്കുറിച്ച് സങ്കീർത്തനം 72:16 ഇങ്ങനെ പ്രവചിക്കുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” പുരാതന ഇസ്രായേലിൽ സാധാരണഗതിയിൽ ധാന്യങ്ങൾ വിളയുന്നത് താഴ്വാരങ്ങളിലായിരുന്നു. എന്നാൽ ഈ പ്രവചനം വർണിക്കുന്ന അനുഗൃഹീത അവസ്ഥകളിൽ, സാധാരണഗതിയിൽ യാതൊന്നും വിളയാതെ അങ്ങേയറ്റം ഫലശൂന്യവും തരിശും ആയി കിടക്കുന്ന ഊഷരഭൂമിയിൽപ്പോലും നടുന്ന വിത്തുകൾ സമൃദ്ധമായി ഫലം തരും. അതിനെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ പറയുന്നത് ഇങ്ങനെയാണ്: “മിശിഹായുടെ കാലത്ത് എങ്ങും സമൃദ്ധിയായിരിക്കും. പർവതങ്ങളുടെ ഉച്ചിയിലും കുന്നുകളുടെ നെറുകയിലും പോലും ധാന്യങ്ങൾ വിളഞ്ഞാലെന്നപോലെ എവിടെയും നിറയുന്ന സമൃദ്ധി. അതേ, കതിർപ്പാടങ്ങൾ ഇളംകാറ്റിൽ ഉലഞ്ഞ് പുഞ്ചിരിതൂകിനിൽക്കുന്ന കാഴ്ചയാകും എങ്ങും നമ്മെ വരവേൽക്കുക.”
ബൈബിൾ മുൻകൂട്ടിപ്പറയുന്ന ഭാവിയും ഇന്നത്തെ ദശലക്ഷങ്ങളുടെ അവസ്ഥയും തമ്മിൽ എന്തൊരു അന്തരം! അതേ, ദൈവം വാഗ്ദാനം ചെയ്യുന്ന ഭാവിയിൽ തീർച്ചയായും ‘ഭൂമി അതിന്റെ അനുഭവം തന്നിരിക്കും; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.’—സങ്കീർത്തനം 67:6.
ഹൃദയോദ്ദീപകമായ ബൈബിൾ പ്രവചനങ്ങളിൽ വർണിച്ചിരിക്കുന്ന ഇതുപോലുള്ള നിരവധി അനുഗ്രഹങ്ങൾ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും എങ്ങനെ ആസ്വദിക്കാൻ കഴിയും എന്ന് അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളോടു ചോദിക്കുകയോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിൽ എഴുതുകയോ ചെയ്യുക.
[അടിക്കുറിപ്പ്]
^ യേശുവിന്റെ പ്രവചനം നിവൃത്തിയേറിയിരിക്കുന്ന വിധത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
[10-ാം പേജിലെ ചിത്രം]